പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുള്ള ഏറ്റുമട്ടലിന്റെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കെ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പോലീസ് നടപടിയിലെ പഴുതുകളിലേക്ക് വെളിച്ചം വീശുന്നവയാണ്. ആദ്യ വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരും മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നിലത്ത് കമിഴ്ന്ന് കിടന്നാണ് ഇവര്‍ മാവോയിസ്റ്റുകളുടെ വെടിയുണ്ടകളെ അതിജീവിച്ചതെന്നാണ് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. മാവോയിസ്റ്റുകളുണ്ടെന്ന് കരുതപ്പെടുന്ന ഒരു സ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കൊണ്ടുപോയപ്പോള്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ തണ്ടര്‍ബോള്‍ട്ടുകാര്‍ ഒരുക്കിയിരുന്നോ എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ പോലീസ് ഓഫീസര്‍ ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയിരുന്നോ എന്ന് വ്യക്തമല്ല. ആദ്യ വെടിവെയ്പിനു ശേഷവും മാവോയിസ്റ്റുകള്‍ സ്ഥലത്തുണ്ടായിരിക്കെ ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഇത്രയും പേരെ വനാന്തര്‍ഭാഗത്തേക്ക് കൊണ്ടുപോവാന്‍ പോലീസ് എന്തിന് തയ്യാറായി എന്ന ചോദ്യം ബാക്കിയാവുകയാണ്. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തണ്ടര്‍ബോള്‍ട്ടിനുണ്ടായ പരാജയമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഉന്നത ഉദ്യോഗസ്ഥരേയും നാട്ടുകാരെയും ഇന്‍ക്വസ്റ്റിനായി എത്തിച്ചതെങ്കില്‍ വാസ്തവത്തില്‍ അവിടെ നടന്നത് ആക്രമണവും പ്രത്യാക്രമണവും ആയിരുന്നില്ലെന്ന സംശയവും ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ പങ്കുവെയ്ക്കുന്നുണ്ട്. അട്ടപ്പാടിയില്‍ നടന്നത് ഏറ്റുമുട്ടല്‍ കൊലപാതമായിരുന്നിരിക്കാം എന്ന സംശയം ശക്തമാവുന്നതും ഈ പരിസരത്തിലാണ്. എന്തായാലും അപ്രതീകഷിതമായി മാവോയിസ്റ്റുകള്‍ വീണ്ടും പ്രത്യാക്രമണത്തിന് മുതിര്‍ന്നതുമായി ബന്ധപ്പെട്ട് തണ്ടര്‍ബോള്‍ട്ട് സംഘത്തിന് വ്യക്തമായ വിശദീകരണം നല്‍കേണ്ടിവരുമെന്നു തന്നെയാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നത്.
തിങ്കളാഴ്ച തണ്ടര്‍ ബോള്‍ട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനായി പോയ സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്.
ജില്ലാ പോലീസ് മേധാവിമാര്‍, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡന്റ്, അസിസ്റ്റന്റ് കമാന്‍ഡന്റ്, ഒറ്റപ്പാലം സബ്കളക്ടര്‍, അഗളി എ.എസ്.പി. റവന്യൂ, ഫൊറന്‍സിക് ഉദ്യോഗസ്ഥരും ഒമ്പത് നാട്ടുകാരും സംഘത്തിലുണ്ടായിരുന്നു.
ആക്രമണം അപ്രതീക്ഷിതം
തലനാരിഴയ്ക്കാണ് സംഘം ആപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രാവിലെ ഒന്‍പത് മണിയോടെയാണ് ഇവര്‍ കാടിനുള്ളില്‍ പ്രവേശിക്കുന്നത്. മാവോയിസ്റ്റുകളുടെ മൃതദേഹം പ്രത്യേകം കെട്ടിമറച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഇവിടേക്ക് പ്രവേശിച്ചതും മുളംകാടുകള്‍ക്കുള്ളില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടാവുകയായിരുന്നു. ഇതോടെ സംഘത്തിലുള്ളവരോട് നിലത്ത് കമിഴ്ന്നുനിടക്കാന്‍ തണ്ടര്‍ബോള്‍ട്ട് ആവശ്യപ്പെട്ടു. എല്ലാവരും കമിഴ്ന്ന് കിടന്നതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ച് വെടിവയ്പ്പ് ആരംഭിച്ചു.
മരണത്തെ മുഖാമുഖം കണ്ട ഒന്നരമണിക്കൂര്‍
ഏകദേശം ഒന്നരമണിക്കൂറോളം തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും നേരിട്ട് വെടിവച്ചതായി കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരില്‍ ചിലരും മാതൃഭൂമിയോട് വെളിപ്പെടുത്തി. സിനിമയില്‍ മാത്രം കണ്ടുശീലിച്ച രംഗങ്ങളെ നേരിട്ടനുഭവിച്ചതിന്റെ നടുക്കത്തിലാണ് പലരും. മഴപെയ്ത് കാട്ടിലാകെ ചെളിനിറഞ്ഞിരുന്നു. ഈ ചെളിയിലാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നര മണിക്കൂറോളം കമിഴ്ന്ന് കിടന്നത്.
മാവോയിസ്റ്റും തണ്ടര്‍ബോള്‍ട്ടും നേരിട്ട് ഏറ്റുമുട്ടിയതോടെ തന്റെ തൊട്ടടുത്ത് നിലത്ത് കമിഴ്ന്ന് കിടന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഭയന്ന് മൂത്രമൊഴിച്ചതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അത്രയും ഭയാനകമായ ഏറ്റുമുട്ടലാണ് കാട്ടില്‍ നടന്നതെന്നാണ് സംഘത്തിലുണ്ടായിരുന്നവരുടെ വെളിപ്പെടുത്തല്‍. 15 മിനിട്ട് ഇടവിട്ടായിരുന്നു വെടിവയ്പ്പുണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു. തട്ടര്‍ബോള്‍ട്ടും ശക്തമായി തിരിച്ചടിച്ചു.
ജീവനോടെയും ജീവനില്ലാതെയും മണിവാസകം മുന്നില്‍
ഏറ്റുമുട്ടലിനെ മാവോയിസ്റ്റ് നേതാവ് മണിവാസകം പുറത്തുവന്നുവെന്നും നേരിട്ടുകണ്ടുവെന്നും സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. വെടിയൊച്ചകള്‍ നിലച്ചശേഷം എല്ലാവരും എഴുന്നേറ്റ് പോയപ്പോഴാണ് മരിച്ച നിലയില്‍ മണിവാസകത്തെ വീണ്ടും കണ്ടത്. തിങ്കളാഴ്ചയുണ്ടായ വെടിവയ്പ്പില്‍ മണിവാസകത്തിന് പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ഉദ്യോഗസ്ഥര്‍ക്ക് മണിവാസകത്തിന്റെ ശരീരത്തില്‍ ചൊവ്വാഴ്ച വെടിവയ്പ്പിനിടെ ഉണ്ടായ പരിക്ക് മാത്രമെ കാണാനായുള്ളു. ഇതിനിടെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടതായും സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു.
ആറുപേര്‍ ജീവനും കൊണ്ടോടി
ഇന്‍ക്വസ്റ്റിനായി പോയ ആദ്യ സംഘത്തെ സഹായിക്കാനായി പിന്നാലെ രണ്ടാമത് ഒരു സംഘം കൂടി പുറപ്പെട്ടിരുന്നു. റവന്യൂ ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധരും ഉള്‍പ്പെടെ ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ കാട്ടില്‍ മാവോയിസ്റ്റുകളുടെ മൃതദേഹം ഉള്ള സ്ഥലം ലക്ഷ്യമാക്കി നടക്കുന്നതിനിടെയാണ് ദൂരെ നിന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. അപകടം മണത്ത സംഘം കാട്ടിനുള്ളിലൂടെ ജീവനും കൊണ്ട് ഓടി മേലേ മഞ്ചക്കണ്ടി ഊരിലേക്ക് തിരിച്ചെത്തി. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയുള്ള വെടിയൊച്ച കേള്‍ക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ലക്ഷ്യം സബ്കളക്ടറും ഉന്നത ഉദ്യോഗസ്ഥരും
തിങ്കളാഴ്ചത്തെ വെടിവയ്പ്പിന് ശേഷം തിരിച്ച് വെടിവയ്ക്കാന്‍ മാവോയിസ്റ്റ് സംഘം കാത്തിരുന്നത് സബ്കളക്ടറെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് വേണം മനസിലാക്കാന്‍. കാരണം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടശേഷം തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തുണ്ടായിരുന്നു. ഇവരെ തിരിച്ച് ആക്രമിക്കാതെ ഉന്നത ഉദ്യഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ മാത്രമാണ് മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയത്. രാത്രിയില്‍ മൃതദേഹങ്ങള്‍ക്ക് കാവലായി വനംവകുപ്പ് ഉദ്യോഗസ്ഥരും തണ്ടര്‍ബോള്‍ട്ടും കാട്ടിനുള്ളില്‍ ഉണ്ടായിരുന്നു. ചൊവ്വാഴ്ച നേരം പുലര്‍ന്നപ്പോഴും തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മൃതദേഹം കിടക്കുന്നിടത്ത് എത്തിയിരുന്നു. അപ്പോഴും പ്രതികരിക്കാതിരുന്ന മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടത് ഉന്നത ഉദ്യോഗസ്ഥരെ തന്നെയാണെന്ന് ഉറപ്പാണ്.
ആ എകെ 47 പറയുന്നത്
മാവോയിസ്റ്റ് സംഘത്തിന്റെ കൈവശം എ.കെ 47 തോക്കുകള്‍ കണ്ടുവെന്നാണ് വെളിപ്പെടുത്തല്‍. ആറോളം തോക്കുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മരിച്ച മണിവാസകം ഭവാനി ദളത്തിന്റെ നേതാവാണ്. നേതൃത്വനിരയിലുള്ളവര്‍ മാത്രമാണ് മാവോയിസ്റ്റ് സംഘത്തില്‍ എ.കെ 47 ഉപയോഗിക്കുന്നത്. മണിവാസകം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇത്രയും വലിയ വെടിവയ്പ്പ് നടത്തിയത് എന്നത് അവിശ്വസനീയമാണ്. മാവോയിസ്റ്റ് നേതാവ് ചന്തുവും മണിവാസകത്തോടൊപ്പം ഉണ്ടായിരുന്നെന്നും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാവോയിസ്റ്റ് സംഘത്തിന്റെ ആയുധ പരിശീലകനും ഷാര്‍പ്പ് ഷൂട്ടറുമാണ് ചന്തു.
തിങ്കളാഴ്ച സംഭവിച്ചത് എന്ത്
തിങ്കളാഴ്ച നടന്ന മാവോയിസ്റ്റ് ആക്രമണത്തിന് പോലീസും തണ്ടര്‍ബോള്‍ട്ടുമല്ലാതെ ദൃസാക്ഷികള്‍ ആരും ഇല്ല. ഏകപക്ഷീയമായ വെടിവയ്പ്പാണ് നടത്തതെന്നും അല്ലെന്നും വാദങ്ങളുണ്ട്. സ്വയ രക്ഷയ്ക്കായാണ് തണ്ടര്‍ബോള്‍്ട്ട് വെടിവച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ കീഴടങ്ങാന്‍ മാവോയിസ്റ്റുകള്‍ തയ്യാറായിരുന്നവെന്നും വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേൃത്വം നല്‍കിയ ആദിവാസി നേതാക്കള്‍ മാധ്യമങ്ങോട് വെളിപ്പെടുത്തിക്കഞ്ഞു. പക്ഷേ ചൊവ്വാഴ്ച്ച മണിവാസതം മരിച്ചത് ഏറ്റമുട്ടലില്‍ തന്നെയാണെന്നും ഇതിന് സാക്ഷികളായ ഉദ്യോഗസ്ഥരും നാട്ടുകാരും പറയുന്നു. സുരക്ഷാ കാരണങ്ങളാല്‍ സംഘത്തിലുണ്ടായിരുന്ന നാട്ടുകാരുടെ പേര് പുറത്തുവിടാന്‍ കഴിയില്ല.
കേരള ബിജെപി മുന്‍ അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ പ്രതിഷേധം. അടിക്കടി ഗവര്‍ണറെ മാറ്റുന്നതിനെതിരെ മിസോറാം വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഐസ്വാളിലെ രാജ്ഭവന്‍ രാഷ്ട്രീയക്കാര്‍ക്ക് കസേര കളിക്കാനുള്ള ഇടമല്ലെന്ന് മിസോറാം സിര്‍ലൈ പൗള്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് രാംദിന്‍ലിയാന റെന്ത്‌ലെ പറഞ്ഞു.

വെള്ളിയാഴ്ച്ചയാണ് മിസോറാമിന്റെ 15-ാമത്തെ ഗവര്‍ണറായി ശ്രീധരന്‍ പിള്ളയെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയത്. കേരളത്തില്‍ നിന്നും ഗവര്‍ണറായെത്തുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് പി എസ് ശ്രീധരന്‍ പിള്ള. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. എന്നാല്‍ പത്ത് മാസത്തെ സേവനത്തിന് ശേഷം കുമ്മനം തിരികെ പോന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാര്‍ച്ച് 8ന് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അസം ഗവര്‍ണര്‍ ജഗ്ദീഷ് മുഖിക്കായിരുന്നു മിസോറാമിന്റെ അധിക ചുമതല.
40 വര്‍ഷത്തോളമായി കലിഫോര്‍ണിയ പോലീസ് ഒരു കുറ്റവാളിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ പേരോ മേല്‍വിലാസമോ പോലും പോലീസിന് അറിയില്ലായിരുന്നു എന്നതാണ് രസകരമായ കാര്യം. 1970/80- കളിലായി രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലറെയായിരുന്നു പോലീസ്‌തെരഞ്ഞുകൊണ്ടിരുന്നത്.
ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലറെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 51 സ്ത്രീകളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. നിറച്ച തോക്കുമായിട്ടാണ് ഇയാള്‍ രാത്രിയില്‍ ഇരകളെ തേടി ഇറങ്ങുന്നത്. മുഖംമൂടി ധരിച്ച് വീടുകളുടെ വാതില്‍ തല്ലിത്തകര്‍ത്താണ് അകത്ത് കയറുക. അധികവും ഒരു സ്ത്രീ മാത്രമായി താമസിക്കുന്ന വീട്ടിലാണ് അതിക്രമം നടക്കുക. സ്ത്രീകളെ അതിക്രൂരമായിട്ടാണ് ഇയാള്‍ ബലാത്സംഗം ചെയ്യുക.
വീട്ടില്‍ അഥവാ പുരുഷനുണ്ടെങ്കില്‍ ഇയാളെ തല്ലിച്ചതച്ച ശേഷം അടുക്കളയിലെ പാത്രങ്ങള്‍ ഇയാളുടെ പിന്‍വശത്ത് അടുക്കിവയ്ക്കും. ഇത് വീഴുകയാണെങ്കില്‍ അയാളെ ആ നിമിഷം വെടിവെച്ച് കൊല്ലും. തുടര്‍ന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് അതി ക്രൂരമായി കൊല്ലുകയാണ് പതിവ്. പലരെയും പിന്തുടര്‍ന്ന് കൊല്ലുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു. അതേസമയം ഇയാള്‍ ബലാത്സംഗം ചെയ്ത ഒരു സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇയാളൊരു സാഡിസ്റ്റാണെന്ന് പോലീസ് രേഖകള്‍ പറയുന്നു. ക്രൂരമായി പീഡിപ്പിച്ചു കഴിഞ്ഞ ശേഷം കൊല്ലുന്നവരില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുക്കാറുണ്ട്. 13-നും 41-നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതില്‍ അധികവും.
ഇത്രയധികം കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും നടത്തിയ ആ ക്രിമിനലിനെ കുറിച്ച് എന്തെങ്കിലും വിവരം കൊടുക്കാന്‍ ആര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ കുറ്റകൃത്യങ്ങള്‍ നടന്ന ചിലയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ചില ഡി എന്‍ എ സാമ്പിളുകള്‍ മാത്രമായിരുന്നു പോലീസുകാരുടെ പക്കലുള്ള ആകെ സൂചന. അത് അവര്‍ ഒരു പേഴ്‌സണല്‍ ജീനോമിക് വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്തു. ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറിന്റെ ഡി എന്‍ എ-യുമായി പൊരുത്തമുള്ള ഡി എന്‍ എ ഉള്ളവരായ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറിന്റെ പത്തോളം അകന്ന ബന്ധുക്കളെ വെബ്‌സൈറ്റില്‍ കണ്ടെത്തി. ഈ രംഗത്തെ വിദഗ്ദ്ധയായ ഒരു ജീനിയോളജിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പോലീസ് അവരില്‍ രണ്ടു പേര്‍ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറാകാനുള്ള സാദ്ധ്യത കണ്ടെത്തി. അതിലൊരാളുടെ അടുത്ത ബന്ധുവിനെ കണ്ടെത്തി ഡി എന്‍ എ പരിശോധന നടത്തിയപ്പോള്‍ അയാളല്ല ആള്‍ എന്നുറപ്പിക്കാന്‍ കഴിഞ്ഞു. പിന്നെ അവശേഷിച്ചത് ഒരാള്‍ മാത്രമായിരുന്നു.
ജോസഫ് ജയിംസ് ഡിആഞ്ചലോ എന്നാണ് അയാളുടെ മുഴുവന്‍ പേര്. വിയറ്റ്‌നാം യുദ്ധത്തില്‍ സിഐഎയ്ക്ക് വേണ്ടി സൈനിക വൃത്തി നടത്തിയിട്ടുണ്ട് ഡിആഞ്ചലോ. ഡിആഞ്ചലോയ്ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്. ഭാര്യയുമായി പിരിഞ്ഞാണ് ഇയാള്‍ താമസിക്കുന്നത്. ഇവരുടെ വിവാഹമോചനവും കഴിഞ്ഞതാണ്. പോലീസ് അയാളെ നിരീക്ഷിച്ചു തുടങ്ങി. ഏപ്രില്‍ 18-ന് അയാളുടെ കാറിന്റെ ഡോര്‍ ഹാന്‍ഡിലില്‍ നിന്നും, അയാളുടെ ചവറുവീപ്പയില്‍ നിന്നും കണ്ടെടുത്ത ടിഷ്യൂപേപ്പറില്‍ നിന്നും അയാളുടെ ഡി എന്‍ എ ശേഖരിച്ചു. അതിലെ ഡി എന്‍ എ, ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറുടെ ഡി എന്‍ എ-യുമായി യോജിക്കുന്നവയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഏപ്രില്‍ 24-ന് അയാളെ അറസ്റ്റ് ചെയ്തു.
ഇയാളെ അറസ്റ്റ് ചെയ്തത് നാലുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്. 1978-ല്‍ ബ്രയാന്‍ കാറ്റി മാഗിയോര്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെകേസ്. ലൈമാന്‍, ചാര്‍ലീന്‍ സ്മിത്ത് എന്നിവരെ 1980-കളില്‍ കൊലപ്പെടുത്തിയെന്നതാണ് രണ്ടാമത്തെ കേസ്. അതേസമയം 40 വര്‍ഷത്തിന് ശേഷം മാത്രമാണ് ഈ കേസുകളില്‍ തുമ്പുണ്ടാക്കാന്‍ എഫ്ബിഐക്ക് സാധിച്ചത്. പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് 50000 ഡോളര്‍ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രതി തങ്ങളുടെ മൂക്കിന്‍ തുമ്പത്ത് തന്നെയാണ് ജീവിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയത്. ഡിആഞ്ചലോയെ പിടിച്ചതറിഞ്ഞ് കലിഫോര്‍ണിയ ഇപ്പോഴും ഭയന്നു വിറയ്ക്കുകയാണെന്ന് എഫ്ബിഐ സ്‌പെഷല്‍ ഏജന്റ് മാര്‍കസ് നസ്റ്റണ്‍ പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഇയാള്‍ ഇത്രയും കാലം ജീവിക്കുക ആയിരുന്നു എന്നത് അവരെ ഞെട്ടിച്ചു കളഞ്ഞു.
ഇയാളെ നേരത്തെ ഓബോണ്‍ പോലീസ് വിഭാഗം പുറത്താക്കിയതാണ്. ഇയാള്‍ സാന്‍ഫ്രാന്‍സിസ്‌കോ, സാക്രാമെന്‍ഡോ, കലിഫോര്‍ണിയ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തിയിരുന്നത്. 1986-ലാണ് ഇയാളുടെ പേരിലുള്ള കേസ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് ശേഷം പോലീസ് ഇയാളുടെ താവളത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. അതിനിടയിലാണ് ഇയാളെ പോലീസ് കണ്ടെത്തുന്നത്.
കൊൽക്കത്ത: ടെസ്റ്റ് ക്രിക്കറ്റ് ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ഐസിസി ആവിഷ്‌ക്കരിച്ച് ഡേ-നൈറ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ ഇന്ത്യുടം ഒരുങ്ങുന്നു. നായകൻ വിരാട് കോഹ്ലി കലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് സമ്മതം അറിയിച്ചതോടെയാണ് നിർണ്ണായക നീക്കങ്ങൾ നടക്കുന്നത്.
പിങ്ക് പന്തിൽ ഒരു പരിശീലനമത്സരം പോലും ഇന്ത്യൻ ടീം കളിച്ചിട്ടില്ല എന്ന ആശങ്ക പങ്കുവെച്ച് പകൽ-രാത്രി ടെസ്റ്റിനോട് നേരത്തെ മുഖംതിരിച്ചയാളാണ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ടെസ്റ്റിൽ ആളെത്താതെ ആയതാണ് കോഹ്ലിയെ മാറ്റി ചിന്തിപ്പിച്ചത്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഗാംഗുലിക്ക് നൽകിയ സ്വീകരണത്തിലാണ് ബിസിസിഐ നയംമാറ്റം പ്രഖ്യാപിച്ചത്. ഏത് പരമ്പരയിലാകും പുതിയ പരീക്ഷണം നടത്തുക എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഗാംഗുലി പറഞ്ഞു. ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനെ കുറിച്ച് ബിസിസിഐ പലതവണ ആലോചിച്ചെങ്കിലും ഇന്ത്യൻ താരങ്ങളുടെ എതിർപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളോട് വിയോജിക്കുന്ന ഇന്ത്യൻ ടീമിനെതിരെ നേരത്തെ തുറന്നടിച്ച ആളാണ് സൗരവ് ഗാംഗുലി. വിൻഡീസ്- ഓസ്‌ട്രേലിയ ടീമുകളുമായി നടത്താൻ തീരുമാനിച്ചിരുന്ന മത്സരങ്ങൾ ബിസിസിഐ കഴിഞ്ഞ വർഷം ഉപേക്ഷിച്ചിരുന്നു. പകൽ-രാത്രി മത്സരങ്ങൾ സ്പിന്നർമാരുടെ ആനുകൂല്യം കുറയ്ക്കുമെന്ന നിരീക്ഷണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
മലയാളത്തിൽ പകരം വയ്ക്കാൻ ഇല്ലാത്ത താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. മറ്റൊരു ഭാഷയിലും കാണാത്ത ഒരുമയും സഹോദരനോടുള്ള പോലുള്ള സ്‌നേഹവുമാണ് ഇവരുടെ വിജയത്തിന് പിന്നിൽ. 60 ഓളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ വേഷങ്ങളിൽ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ അവരെപ്പറ്റി വെളിപ്പെടുത്തലുമായി സൂപ്പർ ഡയറക്ടർ ഫാസിൽ പറയുന്നു
പണ്ടൊന്നും ഡബ്ബിങ്ങിന് താരങ്ങൾ വലിയ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. വര്ഷങ്ങള്ക്കു മുൻപ് ഒരിക്കൽ ഭാരത് ടുറിസ്റ് ഹോമിൽ ഞാനും സത്യനും ശ്രീനിയും ഒത്തുചേർന്ന അവസരത്തിൽ മണിവത്തൂർ ശിവരാത്രിയിലെ മമ്മൂട്ടിയുടെ പ്രകടനത്തെപ്പറ്റിയും അതിലെ അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷനെ പറ്റിയും പറയുകയുണ്ടായി. അസാധ്യ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നതു എന്ന്.
ലാലിന് കാണുമ്പോൾ ഞങ്ങൾക്ക് ഇത് പറയണം എന്ന് ഞങ്ങൾ പറയുകയുണ്ടായി. പക്ഷെ അല്ലാതെ തന്നെ ലാൽ ആ ചിത്രത്തിന് ശേഷം തന്റെ വോയിസ് മോഡുലേഷനിൽ വലിയ മാറ്റങ്ങൾ വരുത്തി. ലാലും അന്ന് ആ ചിത്രം കാണും. അതുപോലെ തന്നെ പരസ്പരം ആരോഗ്യകരമായി മത്സരിച്ചു മുന്നിറിയവരാണ് അവർ രണ്ടും. പലതും നമ്മൾ അറിയുന്നില്ല അറിയുമ്പോൾ പഠിക്കുകയാണ് അതിനുള്ള മനസ് അവർക്കുണ്ട് ഫാസിൽ പറഞ്ഞു.
കൊച്ചി മേയര്‍ സൗമിനി ജെയിന് ഇന്ന് രാജി പ്രഖ്യാപിച്ചേക്കും. മേയറെ നീക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ചരടുവലികള്‍ നടത്തുന്നതിനിടെയാണ് സൗമിനി ജെയിന് രാജിക്ക് തയാറെടുക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി സൗമിനി ജെയിന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷം രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.
മേയറോട് തിരുവനന്തപുരത്ത് എത്താന്‍ കെപിസിസി നിര്‍ദ്ദേശം. കൊച്ചി മേയറെ മാറ്റണമെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ കാര്യങ്ങള്‍ മേയറോട് വിശദീകരിക്കുമെന്നാണ് സൂചന.
അതിനിടെ സൗമിനി ജയിനിന് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത് എത്തിയിരുന്നു. സൗമിനി ജയ്‌നിനെ മേയര്‍ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കൗണ്‍സിലര്‍മാരായ ഗീത പ്രഭാകറും ജോസ്‌മേരിയുമാണ് അറിയിച്ചത്. ഗീത പ്രഭാകര്‍ സ്വതന്ത്രയായും ജോസ്‌മേരി യുഡിഎഫ് അംഗമായുമാണ് കോര്‍പ്പറേഷനിലെത്തിയത്.
ആകെ 74 അംഗങ്ങളുള്ള കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് നിലവില്‍ 37 അംഗങ്ങളുണ്ട്. എല്‍ഡിഎഫിന് 34 ഉം ബിജെപിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. നിലവില്‍ ഭീഷണി മുഴക്കിയ രണ്ടംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചാല്‍ യുഡിഎഫ് അംഗസംഖ്യ 35 ആയി കുറയും. ഇതോടെ, എല്‍ഡിഎഫുമായി ഒരു സീറ്റിന്റെ വ്യത്യാസമേ ഉണ്ടാകു. ബിജെപി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ യുഡിഎഫിന് ഭരണം നഷ്ടമാകും.
ബ്രിട്ടനിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഡിസംബർ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിര്‍ദേശത്തെ ലേബര്‍പാര്‍ട്ടി അംഗീകരിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. ജോണ്‍സണ്‍ അവതരിപ്പിച്ച പ്രമേയത്തെ ആദ്യമായി 438 പേര്‍ പിന്തുണച്ചു. ‘നമ്മുടെ രാജ്യത്തെ രൂപാന്തരപ്പെടുത്തുന്നതിന് ഈ തലമുറക്ക് ലഭിച്ച അവസരമാണിതെന്ന്’ പൊതുതിരഞ്ഞെടുപ്പെന്ന ആശയത്തെ അംഗീകരിച്ചുകൊണ്ട് ലേബർ നേതാവ് ജറമി കോർബിൻ പറഞ്ഞു.
ഡിസംബർ ഒൻപതിനു തെരഞ്ഞെടുപ്പാകാമെന്ന നിർദേശം തള്ളിയതോടെ ലിബറൽ ഡെമോക്രാറ്റുകളും സ്കോട്ടിഷ് ദേശീയ പാർട്ടിയും വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. ലേബർ എംപിമാരിൽ പകുതിയോളം പേരും നിയമനിർമ്മാണത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഞ്ച് ആഴ്ചത്തെ ഹ്രസ്വ പ്രചാരണത്തിനായി പാർലമെന്റ് അടുത്ത ബുധനാഴ്ച പിരിച്ചുവിടും. ജോണ്‍സന്‍റെ പ്രമേയം ഹൌസ് ഓഫ് ലോർഡ്‌സും ഉടന്‍ പാസാക്കുമെന്നാണ് പ്രതീക്ഷ.
‘ഭരിക്കാനായി ജനിച്ചവരാണ്’ എന്ന് കരുതുന്ന ജോൺസനെപോലുള്ള കൺസർവേറ്റീവുകളെ പുറത്താക്കാൻ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തുകൊണ്ട് കോർബിൻ തന്റെ പ്രചാരണത്തിന് കളമൊരുക്കി. ‘ബ്രെക്സിറ്റ് ഇല്ലാതാക്കാനായി ഒരു സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്’ എന്നായിരുന്നു ലിബറല്‍ ഡെമോക്രാറ്റിക് ലീഡര്‍ ജോ സ്വിൻസൺ പറഞ്ഞത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനെ പുറത്തെത്തിക്കാന്‍ ‘പുതിയതും പുനരുജ്ജീവിപ്പിച്ചതുമായ’ ഒരു പാർലമെന്റ് ആവശ്യമാണെന്ന് ജോണ്‍സണ്‍ ഹൌസ് ഓഫ് കോമണ്‍സില്‍ നടന്ന ചര്‍ച്ചക്കിടെ വാദിച്ചിരുന്നു. ‘ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങളിലേക്ക് പോകുകയല്ലാതെ നമ്മുടെ മുന്നില്‍ മറ്റ് മാർഗമില്ല’ എന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു.
ഒക്ടോബർ 31-ന് മുൻപ് യൂറോപ്യൻ യൂണിയൻ വിടുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം ബോറിസ് ജോൺസൻ ആരംഭിച്ചത്. കരാറില്ലാതെ ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്നു വ്യക്തമായി ഉറപ്പു തന്നാൽ തെരഞ്ഞെടുപ്പ് നിർദേശം പരിഗണിക്കാമെന്നായിരുന്നു ആദ്യം ലേബര്‍പാര്‍ട്ടി എടുത്ത നിലപാട്. ബ്രെക്‌സിറ്റ് കാലാവധി 2020 ജനുവരി 31 വരെ നീട്ടി നൽകാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ബിൽ ജോൺസൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചാൽ മാത്രമേ ജനുവരിക്ക് മുൻപ് യൂറോപ്യൻ യൂണിയൻ വിടാൻ സാധിക്കൂ. പൊതു തിരഞ്ഞെടുപ്പിലൂടെ അംഗബലം കൂട്ടി ശക്തമായി തിരിച്ചുവരാനാണ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്.
രണ്ടര വര്‍ഷത്തിനിടെ മന്ത്രി എം.എം മണിയുടെ ഒൗദ്യോഗിക വാഹനത്തിന് മാറിയത് 34 ടയറുകള്‍. വനംമന്ത്രിയാണ് ടയര്‍ മാറ്റത്തില്‍ രണ്ടാം സ്ഥാനത്ത്. പത്തൊന്‍പതെണ്ണം. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഒാടുമെന്നിരിക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈദ്യുതി മന്ത്രിയുടെ കാര്‍ മൂന്നരലക്ഷത്തോളം കിലോമീറ്റര്‍ ഒാടിയോയെന്നതാണ് സംശയം.
കെ.എല്‍ 01 CB 8340. എം.എം മണിയുടെ ഒൗദ്യോഗിക വാഹനം. ഈ വാഹനത്തിന് പത്തുതവണയായി മാറ്റിയത് 34 ടയറുകള്‍. അതായത് ഒാരോ മാസം ഒാരോ ടയര്‍വീതം. കണക്കുവച്ച് നോക്കിയാല്‍ രണ്ടുടയര്‍ ഒന്‍പതുതവണയും മറ്റ് രണ്ടെണ്ണം എട്ടുതവണയും മാറ്റി. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഒാടിയാല്‍ തന്നെ എട്ടുതവണ മാറ്റണമെങ്കില്‍ 320000 കിലോമീറ്റര്‍ ഒാടിക്കഴിഞ്ഞിരിക്കണം. രണ്ടരവര്‍ഷ മുമ്പ് മാത്രം വാങ്ങിയ ഒരു വാഹനം ഇതിനകം ഇത്രയും ദൂരം ഒാടിയിട്ടുണ്ടാകുമോയെന്നതാണ്സംശയം.
ഒാടിയില്ലെങ്കില്‍ ഇത്രയും തവണ ടയര്‍ മാറ്റാന്‍ മറ്റെന്താണ് കാരണം. അഞ്ചുതവണയായി 19 ടയറുകള്‍ മാറ്റിയ കെ.രാജുവാണ് ടയര്‍ ഉപയോഗത്തിന്റ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ജലസേചനമന്ത്രിയുടെ വാഹനം നാലുതവണയായി 13 തവണയും മന്ത്രി ജി.സുധാകരന്റെ ഒൗദ്യോഗിക വാഹനം നാലുതവണയായി പതിനൊന്ന് ടയറും മാറ്റി. മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നാലുതവണയായി മാറ്റിയത് പതിനൊന്ന് ടയറുകള്‍. മന്ത്രി എ.കെ ബാലന്റ വാഹനമാണ് ടയറിനായി ഏറ്റവും കുറച്ച് പണം ചെലവാക്കിയതെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. രണ്ടരവര്‍ഷത്തിനിടെ വെറും രണ്ട് ടയറുകള്‍. ടയറൊന്നിന് ആറായിരം രൂപ കണക്കാക്കിയാല്‍ പത്തുലക്ഷത്തോളം രൂപ ചെലവാക്കി. രണ്ടായിരത്തി പതിനേഴിലാണ് പത്തുകോടി രൂപ ചെലവിട്ട് മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങിയത്.




‘ഒരു ടയർ കുത്തിപ്പൊട്ടിച്ചു, ഒന്ന് ഞെക്കി പൊട്ടിച്ചു, ഒന്ന് കടിച്ചു പൊട്ടിച്ചു, എടോ ഡ്രൈവറെ, നിങ്ങൾ ആശാനെയും കൂട്ടി ഹിമാലയം ട്രിപ്പ് നടത്താറുണ്ടോ? പിന്നെ എന്തിനാണ് ഹേ രണ്ടു വർഷം കൊണ്ട് 34 ടയർ മാറ്റിയത്.. ടയറുകൾ കൂട്ടി വച്ച് കൊട്ടാരം പണിയുന്ന ആശാൻ..’ അങ്ങനെ ട്രോൾ പേജുകളിൽ മന്ത്രി എം.എം മണിയും അദ്ദേഹത്തിന്റെ കാറും ടയറും നിർത്താതെ ഒാടുകയാണ്. ഇതിനൊപ്പം മലയാളികളുടെ വക വലിയൊരു പണി വേറെയും. ടൊയോട്ട കമ്പനിയുടെ പേജിൽ പോയി മലയാളി സംഭവം അവതരിപ്പിച്ചു. ഇത്ര മോശം ടയറുകളാണോ നിങ്ങളുടെ കാറിനെന്ന്. ഇതോടെ ഖേദം പ്രകടിപ്പിച്ച് കമ്പനി രംഗത്തെത്തി.
ഇതെപ്പറ്റി എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് മറുപടിയുമായി കമ്പനി നേരിട്ട് രംഗത്തെത്തുകയും ചെയ്തു. ”നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.നിങ്ങളെ ബന്ധപ്പെടേണ്ട അഡ്രസ് നല്‍കുക. ഞങ്ങള്‍ സഹായിക്കാം, ടീം ടൊയോട്ട” , എന്നാണ് മറുപടി.
ടൊയോട്ട ഇന്ത്യയുടെ പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും കമന്‍റുകളുടെ പ്രവാഹമാണ്. ഞങ്ങളുടെ പാവപ്പെട്ട മന്ത്രി ഇന്നോവ ക്രിസ്റ്റയുടെ ടയര്‍ മാറ്റിയത് 34 തവണയാണ്. അതുകൊണ്ട് ഈ വണ്ടി വാങ്ങാന്‍ പാവപ്പെട്ട എനിക്ക് പണമില്ല എന്നൊരാള്‍. ഇന്നോവ വാങ്ങാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ടയറുകള്‍ മോശമായതിനാല്‍ പ്ലാന്‍ ഉപേക്ഷിച്ചു എന്ന് മറ്റൊരാള്‍. ഇതൊക്കെ ഞങ്ങള്‍ നികുതി അടക്കുന്നവരുടെ പണമാണ് എന്ന സങ്കടം പങ്കുവെയ്ക്കുന്നവരുമുണ്ട്. ഏതായാലും മണിയാശാന്റെ ടയറുമാറ്റല്‍ ഇന്നോവ പേജിലും ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ട്രോള്‍ പേജുകളിലും മണിയാശാന്‍ വീണ്ടും താരമായിരിക്കുകയാണ്.
മലപ്പുറം പൂക്കോട്ടുംപാടത്ത് കൊലക്കേസ് പ്രതിയെ വഴിയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവായിരുന്ന മുഹമ്മദലിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിലമ്പൂർ മൈലാടി സ്വദേശി സലീമിന്റെ മൃതദേഹമാണ് പൂക്കോട്ടുംപാടം നിലംപതിയിലെ പാതയോരത്ത് കണ്ടെത്തിയത്.
നിലപതിക്കു സമീപത്തെ ഒാടയില്‍ പുലര്‍ച്ചെയാണ് സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. സലീം വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദലിയുടെ വീട്ടിലേക്കുളള വഴയുടെ ഒാരത്തെ ഒാടയിലായിരുന്നു മൃതദേഹം. പരിസരത്തു നിന്ന് മദ്യക്കുപ്പിയും വിഷക്കുപ്പിയും കണ്ടെടുത്തു. തന്നേയും കുടുംബത്തേയും നശിപ്പിച്ചവർക്ക് മാപ്പില്ലെന്ന് എഴുതിയ കത്ത് മൃതദേഹത്തിൽ നിന്ന് ലഭിച്ചു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് സലീം മുഹമ്മദലിയെ കൊലപ്പെടുത്തിയത്.
സലീമിൽ നിന്നു വാങ്ങിയ പണം മുഹമ്മദലി തിരിച്ചു നല്‍കിയില്ലെന്നും പലവട്ടം ആവശ്യപ്പെട്ടെങ്കിലും അപമാനിച്ചുവെന്നുമാണ് കൊല ചെയ്യാനുളള കാരണമായി അന്ന് മൊഴി നല്‍കിയിരുന്നത്. കേസില്‍ പരോളില്‍ കഴിയവെയാണ് സലീമിന്റെ മരണം. നിലമ്പൂരിനടുത്ത മൈലായിടില്‍ നിന്ന് 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് നിലപതിയിലെ മുഹമ്മദലിയുടെ വീടിനു സമീപത്ത് എത്തിയത്.
മരണത്തിന് പിന്നില്‍ മറ്റെന്തിങ്കിലും ഗൂഢാലോചനകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൂക്കോട്ടുംപാടം പൊലീസാണ് കേസന്വേഷിക്കുന്നത്.
രോഗം സോറിയാസിസ് ആണെന്ന് വെളിപ്പെടുത്തുന്ന ഘട്ടത്തിൽ പല രോഗികളും ഈ ഡയലോഗ് പറയാതെ പറഞ്ഞതായി തോന്നിയിട്ടുണ്ട്. പൊതുജനം തങ്ങൾക്ക് ഒരിക്കലും വരരുതേ എന്നാഗ്രഹിക്കുന്ന, ആവശ്യത്തിലധികം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ്. അതിനാൽ തന്നെ, അത്ഭുത രോഗസൗഖ്യവും അശാസ്ത്രീയചികിത്സാ വാഗ്ദാനപരസ്യങ്ങളും രംഗം കൊഴുപ്പിക്കുന്നു.
ഇന്ന് ഒക്ടോബർ 29, ലോക സോറിയാസിസ് ദിനം. സോറിയാസിസിനെ കുറിച്ചാകാം…..
ആദ്യം തന്നെ പറയട്ടെ…
സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല… സോറിയാസിസ് രോഗിയെ തൊട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല.
ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതിൽ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് (basal layer) വിഭജിക്കുന്ന കോശങ്ങൾ. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 28 മുതൽ 30 ദിവസം കൊണ്ട് ചർമ്മത്തിന്റെ വിവിധപാളികളിലൂടെ സഞ്ചരിച്ച് ചർമ്മപ്രതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു. വളരെ പതുക്കെ നടക്കുന്ന ഈ കൊഴിഞ്ഞു പോക്ക് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയില്ല.
സോറിയാസിസിൽ ആകട്ടെ ഇതെല്ലാം ദ്രുതഗതിയിൽ നടക്കുന്നു. വെറും 4 ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമ്മപ്രതലത്തിൽ എത്തി കുന്നുകൂടുന്നു. ഇത് വെള്ളി നിറത്തിലുള്ള വേഗത്തിൽ ഇളകുന്ന ശൽകങ്ങളായി കാണാൻ സാധിക്കുന്നു.
ഈ പ്രക്രിയയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്
🔷ജനിതക ഘടകങ്ങൾ
ഒരാൾക്ക് സോറിയാസിസ് വരാനുള്ള ആജീവനാന്ത സാദ്ധ്യത മാതാപിതാക്കളിൽ ആർക്കും സോറിയാസിസ് ഇല്ലാത്ത പക്ഷം 4 ശതമാനവും, ഒരാൾക്ക് രോഗമുള്ള പക്ഷം 28 ശതമാനവും, രണ്ടു പേർക്കും രോഗമുണ്ടെങ്കിൽ 65 ശതമാനവുമാണ്.
പാരമ്പര്യമായി രോഗം കണ്ടു വരുന്നവരിൽ രോഗാരംഭം നേരത്തെ ആകുവാനും, രോഗം കൂടുതൽ തീവ്രസ്വഭാവമുള്ളതാകുവാനുമുള്ള സാധ്യത കൂടുതലാണ്.
🔷പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ
📌അണുബാധ
ടോണ്സിലൈറ്റിസ്, തൊണ്ടയിലെ അണുബാധ
📌മരുന്നുകൾ
വേദനസംഹാരികൾ,മലേറിയക്കുള്ള മരുന്നുകൾ, രക്തസമ്മർദത്തിനുള്ള ചിലയിനം മരുന്നുകൾ, ലിതിയം
📌മാനസിക സംഘർഷം
80% രോഗികളിൽ മാനസികസമ്മർദ്ദം മൂലം സോറിയാസിസ് കൂടുന്നതായും, ഇതിൽ 20% പേർ മാനസികസംഘർഷത്തിന് ചികിത്സ സ്വീകരിക്കേണ്ടി വരുന്നതായും പഠനങ്ങൾ തെളിയിക്കുന്നു
📌പരിക്കുകൾ / ക്ഷതം
📌പുകവലി
📌മദ്യപാനം
📌സൂര്യപ്രകാശം
സൂര്യരശ്മികൾ പൊതുവെ സോറിയാസിസിനു ഫലപ്രദമായ ഒരു ചികിത്സാ രീതിയാണെങ്കിലും, 5-20 ശതമാനം രോഗികളിൽ ഇതു രോഗം മൂർച്‌ഛിക്കുവാൻ കാരണമാകാം. ഇങ്ങനെയുള്ളവരിൽ സൂര്യരശ്മികളും അൾട്രാ വയലറ്റ് രശ്മികളും ഉപയോഗിച്ചുള്ള ഫോട്ടോതെറാപ്പി ചികിത്സ ചെയ്യാൻ പാടുള്ളതല്ല.
🔷രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ (immunological response) വരുന്ന വ്യതിയാനം
ജനിതകമായ ഘടകങ്ങൾ അനൂകൂലമായ ഒരു വ്യക്തി മേല്പറഞ്ഞ പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതു മൂലം ചർമ്മത്തിലെ കോശങ്ങളുടെ വിഭജനം കൂടുകയും കൊഴിഞ്ഞു പോകൽ മന്ദീഭവിക്കുകയും ചെയ്യുന്നു. തൽഫലമായി ചർമ്മപ്രതലത്തിൽ കോശങ്ങൾ അടിഞ്ഞു കൂടി ശല്കങ്ങൾ രൂപപ്പെടുന്നു. ഒപ്പം ശ്വേത രക്താണുക്കൾ [ പ്രധാനമായും ടി ലിംഫോസൈറ്റുകളും ന്യൂട്രോഫിലുകളും ] ചർമ്മത്തിലെത്തി തടിച്ച പാടുകൾ ഉണ്ടാകുന്നു. ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കുന്നത് തടിപ്പുകൾക്കു ചുവന്ന നിറം നൽകുന്നു.
ലക്ഷണങ്ങൾ
ചൊറിയുക എന്ന അർഥമുള്ള psora ( സോറാ ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം. എന്നാൽ മറ്റുള്ള പല ത്വക് രോഗങ്ങളെ അപേക്ഷിച്ചു സോറിയാസിസിനു ചൊറിച്ചിൽ കുറവാണ്. അസഹനീയമായ ചൊറിച്ചിൽ സോറിയാസിസ് രോഗിയിൽ കണ്ടാൽ ചൊറിച്ചിലിന്റെ മറ്റു കാരണങ്ങൾ തേടേണ്ടതുണ്ട്.
യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്.
വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം
🔴ക്രോണിക് പ്ലാക് സോറിയാസിസ് (Chronic plaque psoriasis)
80-90% സോറിയാസിസ് രോഗികളും ഈ ഗണത്തിൽ പെടുന്നു. വ്യക്തമായ അരുകുകൾ ഉള്ള വെള്ളി നിറത്തിലെ ശൽകങ്ങളോടു കൂടിയ ചുവന്ന തടിപ്പുകൾ കൈകാൽമുട്ടുകൾ, നടുവ്, ശിരോചർമ്മം, കൈകാൽ വെള്ള എന്നീ ശരീരഭാഗങ്ങളിൽ കണ്ടു വരുന്നു. അസുഖത്തിന്റെ തീവ്രതയേറുമ്പോൾ കൂടുതൽ ശരീരഭാഗങ്ങളിലേക്ക് പാടുകൾ വ്യാപിക്കുന്നു.
ചില പാടുകൾക്കു ചുറ്റും വെളുത്ത വലയം കണ്ടു വരാറുണ്ട്, പ്രത്യേകിച്ച് ചികിത്സ തുടങ്ങിയ ശേഷം. ഇതിനെ വോർനോഫ്സ് റിങ്ങ് (Wornoff’s ring) എന്നു പറയുന്നു.
പരിക്കുകൾ അല്ലെങ്കിൽ ക്ഷതം ഏൽക്കുന്ന ഭാഗങ്ങളിൽ ക്ഷതം ഏറ്റ അതെ മാതൃകയിൽ പുതിയ തടിപ്പുകൾ ഉണ്ടാകാം, ഇത് കോബ്നർ ഫിനോമിനൻ (Koebner phenomenon) എന്നറിയപ്പെടുന്നു. ഈ പ്രതിഭാസം സജീവമായ രോഗത്തിന്റെ (active disease) ലക്ഷണമാണ്.
പാടുകൾ ശിരോചർമ്മത്തിൽ മാത്രമായി പരിമിതമായിരിക്കുകയും ആകാം, ഇതാണ് scalp psoriasis. ഈ രോഗാവസ്ഥ താരനായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്. അതു പോലെ തന്നെ, നഖങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥ nail psoriasis എന്നും കൈകാൽ വെള്ളയെ മാത്രം ബാധിക്കുന്ന രോഗം palmoplantar psoriasis എന്നും അറിയപ്പെടുന്നു. മറ്റുള്ള ഇനം സോറിയാസിസിലും മേല്പറഞ്ഞ ഭാഗങ്ങൾ മറ്റു ശരീരഭാഗങ്ങളോടൊപ്പം ഉൾപ്പെടാം.
മടക്കുകളെ ബാധിക്കുന്ന flexural psoriasis, താരൻ ഉണ്ടാകുന്ന ശരീരഭാഗങ്ങളായ ശിരോചർമ്മം, പുരികം, മൂക്കിന്റെ വശങ്ങൾ, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകൾ, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളെ ബാധിക്കുന്ന സീബോസോറിയാസിസ് (sebopsoriasis) എന്നിവയും സോറിയാസിസ് എന്ന രോഗത്തിന്റെ വകഭേദങ്ങളാണ്.
🔴അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ് (acute guttate psoriasis)
ടോൺസിലൈറ്റീസ് പോലെയുള്ള അണുബാധയെ തുടർന്ന് പൊടുന്നനവെ ശരീരത്തു വെള്ളത്തുള്ളികൾ പോലെ ശൽകങ്ങളോടുകൂടിയ ചെറിയ ചുവന്ന തടിപ്പുകൾ കാണുന്നു. കുട്ടികളിലും യുവാക്കളിലും ആണ് സാധാരണ ഇത്തരം രോഗം കണ്ടു വരുന്നത്. അണുബാധ ഭേദമാകുന്നതോടെ 2-3 മാസം കൊണ്ട് ചർമ്മത്തിലെ പാടുകളും മാറുന്നു. ചെറിയ ശതമാനം രോഗികളിൽ പിന്നീട് ക്രോണിക് പ്ലാക് സോറിയാസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്.
🔴എരിത്രോടെർമിക് സോറിയാസിസ് (erythrodermic psoriasis)
ത്വക്കിന്റെ 90 ശതമാനത്തിൽ കൂടുതൽ അസുഖം ബാധിച്ചു തീവ്രത കൂടിയ അവസ്ഥയാണിത്. 1-2% രോഗികളിൽ ഈ അവസ്ഥ ഉണ്ടാകാം.
🔴 പസ്റ്റുലാർ സോറിയാസിസ് (pustular psoriasis)
ബയോപ്സി ചെയ്തു മൈക്രോസ്കോപ്പി പരിശോധനയിൽ കാണാവുന്ന ന്യൂട്രോഫിലുകളുടെ കൂട്ടം എല്ലാത്തരം സോറിയാസിസിന്റെയും ലക്ഷണമാണ്.എന്നാൽ രോഗതീവ്രത കൂടുമ്പോൾ ഇത് പ്രത്യക്ഷത്തിൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുന്ന അവസ്ഥയിലെത്തി ചർമ്മത്തിൽ പഴുത്ത കുരുക്കൾ പ്രത്യക്ഷപ്പെടുന്നു. ഇതാണ് പസ്റ്റുലാർ സോറിയാസിസ്.
കൈകാൽ വെള്ളകളിൽ മാത്രം പഴുത്ത കുരുക്കൾ പരിമിതമായിരിക്കുന്ന പാമോപ്ലാന്റാർ പസ്റ്റുലോസിസ് (palmoplantar pustulosis) മുതൽ ചർമ്മത്തിൽ ആസകലം പഴുപ്പ് നിറയുന്ന അക്യൂട്ട് ജനറലൈസ്ഡ് പസ്റ്റുലർ സോറിയാസിസ്(acute generalised pustular psoriasis of von Zumbusch) വരെ ഈ വിഭാഗത്തിൽ പെടുന്നു.
തീവ്രതയേറിയ ഇനങ്ങളിൽ സോറിയാസിസിന്റെ പാടുകളിലോ ചർമ്മത്തിൽ അല്ലാതെ തന്നെയോ നീറ്റലോടു കൂടി ചുവപ്പ് വീഴുന്നു, താമസിയാതെ ചുവപ്പിനു മീതെ പഴുത്ത കുരുക്കൾ രൂപപ്പെടുന്നു. പല കുരുക്കൾ ചേർന്ന് ദേഹമാസകാലം പഴുപ്പിന്റെ പൊയ്കകൾ (lakes of pus) തന്നെ രൂപപ്പെടാം. ഇതോടൊപ്പം പനി, ശരീരം വേദന, ന്യൂമോണിയ, മഞ്ഞപ്പിത്തം, രക്തത്തിലെ കൗണ്ടിലും മറ്റു ഘടകങ്ങളിലും വ്യതിയാനം എന്നിവ ഉണ്ടാകാം. സന്ദർഭോചിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെയും സംഭവിക്കാം.
🔴സോറിയാറ്റിക് ആർത്രോപതി (psoriatic arthropathy)
ത്വക്കിൽ സോറിയാസിസ് ഉള്ള 40% ആളുകളിൽ സന്ധിവേദനയും വീക്കവും ഉണ്ടാകാറുണ്ട്. വാതം എന്നു പറഞ്ഞു തള്ളി കളയുന്ന പല സന്ധി വേദനയും സോറിയാറ്റിക് ആർത്രൈറ്റിസ് ആകാം.
രാവിലെ എഴുന്നേറ്റയുടൻ സന്ധികൾ ചലിപ്പിക്കാനുള്ള വിഷമതയും വേദനയും ഒരു പ്രധാനലക്ഷണമാണ്. കൈകാൽ വിരലുകളുടെ അറ്റത്തെ ചെറിയ സന്ധികളെയാണ് (distal interphalangeal joint) പ്രധാനമായും ഇതു ബാധിക്കുന്നത്. വിരളമായി മറ്റു സന്ധികളെയും നട്ടെല്ലിനേയും സോറിയാറ്റിക് ആർത്രോപതി ബാധിക്കാം. ഇതോടൊപ്പം ത്വക്കിലും നഖത്തിലും സോറിയാസിസ് ഉണ്ടാകാം.
സങ്കീർണതകൾ
എരിത്രോടെർമിക് സോറിയാസിസിലും, പസ്റ്റുലാർ സോറിയാസിസിലും ത്വക്കിന്, ശരീരോഷ്മാവ് നിലനിർത്തുക, അണുബാധ തടയുക, ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നീ കടമകൾ ചെയ്യാൻ കഴിയാതെ വന്ന് skin failure എന്ന സങ്കീർണമായ അവസ്ഥയിൽ എത്തുന്നു. തൽഫലമായി രോഗിക്ക് പനി, കുളിര്, രക്തത്തിലെ ലവണങ്ങളിൽ വ്യതിയാനം, അപൂർവമായി രക്തത്തിൽ അണുബാധയുണ്ടാകുന്ന മാരകമായ സെപ്റ്റിസിമിയ (septicemia) എന്ന അവസ്ഥയുമുണ്ടാകാം.
സോറിയാസിസ് രോഗികളിൽ പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
പരിശോധന
ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരു ത്വക് രോഗവിദഗ്ദന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
ചില സന്ദർഭങ്ങളിൽ മാത്രം പരിശോധനകൾ ആവശ്യമായി വന്നേക്കാം.
ന്യൂട്രോഫിലുകളുടെ കൂട്ടങ്ങളും ,ചർമ്മത്തിലെ വിവിധ പാളികളിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന നിശ്ചിത വ്യത്യാസങ്ങളും ത്വക്കിലെ പാടിന്റെ ബയോപ്സി പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയും.
പസ്റ്റുലർ സോറിയാസിസ്, എരിത്രോടെർമിക് സോറിയാസിസ് എന്നീ തീവ്രതയേറിയ രോഗാവസ്ഥകളിൽ രക്തത്തിലെ കൗണ്ട്, ഇ എസ് ആർ, കാൽഷ്യം, സോഡിയം, പൊട്ടാഷ്യം, പ്രോട്ടീൻ, വൃക്കകളുടെയും, കരളിന്റെയും പ്രവർത്തനം നിശ്ചയിക്കാനുള്ള പരിശോധനകൾ, പഴുപ്പിന്റെയും, രക്തത്തിന്റെയും കൾച്ചർ എന്നീ പരിശോധനകളും വേണ്ടി വന്നേക്കാം.
ചികിത്സ
ഇടയ്ക്ക് രോഗലക്ഷണങ്ങള്‍ തീവ്രമാവുകയും (Exacerbation) ഇടയ്ക്ക് നന്നായി കുറഞ്ഞു പൂർണമായും അപ്രത്യക്ഷമാവുകയും (Remission) ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ പ്രത്യേകത മുതലെടുത്താണ് പല അത്ഭുതരോഗസൗഖ്യ പ്രസ്ഥാനങ്ങളും നിലകൊള്ളുന്നത്.
പരിപൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗം അല്ലെങ്കിൽ കൂടിയും സോറിയാസിസിനു ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സാ രീതികൾ ലഭ്യമാണ്.
ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ് ദീര്‍ഘകാലത്തേക്ക് നീട്ടുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.
രോഗതീവ്രത, രോഗം ബാധിച്ച ഭാഗം (ശിരോചർമ്മം, കൈകാൽ വെള്ള, സന്ധികൾ, നഖം), രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിർണയിക്കപ്പെടുന്നത്.
ചികിത്സാ രീതികൾ
💊ലേപനങ്ങൾ
സ്റ്റിറോയ്ഡ്, കോൾ ടാർ തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.
💊ഫോട്ടോതെറാപ്പി
അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.
💊മരുന്നുകൾ (ഗുളികകളും ഇഞ്ചക്ഷനും)
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ. സോറിയാറ്റിക് ആർത്രോപതി, എരിത്രോടെർമിക് സോറിയാസിസ്, പസ്റ്റുലാർ സോറിയാസിസ്, ശരീരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ബാധിക്കുന്ന രോഗം, മറ്റു ചികിത്സകൾ ഫലപ്രദമല്ലാതെ വരുക എന്നീ അവസ്ഥകളിലാണ് ഇത്തരം ചികിത്സ വേണ്ടി വരുന്നത്. ഈ മരുന്നുകൾ കഴിക്കുന്നവരിൽ കൃത്യമായ തുടർപരിശോധനകൾ അനിവാര്യമാണ്.
💊ജീവിത ശൈലിയിലെ മാറ്റങ്ങൾ
ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങളും സോറിയാസിസ് കുറയാൻ സഹായിക്കും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം. ചില രോഗികളിൽ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ (ഗോതമ്പ്, ബാർലി മുതലായവ) ഒഴിവാക്കുന്നത് ഫലം ചെയ്തു കാണാറുണ്ട്.
കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങളും, കൃത്യമായ വ്യായാമവും സോറിയാസിസ് രോഗികളിൽകൂടുതലായി കണ്ടു വരുന്ന പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയെ പ്രതിരോധിക്കും.
സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
✏️ചർമ്മത്തിൽ ക്ഷതമേൽകാതിരിക്കാൻ ശ്രദ്ധിക്കുക.
✏️നിരന്തരമായ ഉരസ്സലുകൾ ഒഴിവാക്കുക. ഉദാഹരണത്തിന് ശക്തിയായി ചുരണ്ടിയോ ചൊറിഞ്ഞോ ശല്കങ്ങൾ ഇളക്കാൻ ശ്രമിക്കാതിരിക്കുക
✏️ചർമ്മം വരണ്ടു പോകാതെ സൂക്ഷിക്കുക. ഇതിനായി മോയ്സചറൈസറുകളോ എണ്ണയോ ഉപയോഗിക്കാം
✏️ടോൺസിലൈറ്റിസ് പോലെയുള്ള അണുബാധ ഉണ്ടായാൽ ഉടനടി ചികിത്സ തേടുക
✏️പുകവലി, മദ്യപാനം ഒഴിവാക്കുക
✏️മാനസ്സികസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക
✏️സൂര്യപ്രകാശം മൂലം സോറിയാസിസ് കൂടുന്നു എന്നു കണ്ടാൽ അമിതമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക
✏️ചികിത്സ ഡോക്ടർ നിർദേശിച്ച രീതിയിൽ നിർദിഷ്ട കാലം തുടരുക.
ചുരുക്കി പറഞ്ഞാൽ, സോറിയാസിസിനെ ഭയക്കേണ്ടതില്ല. അത്ഭുതരോഗസൗഖ്യവാഗ്ദാനങ്ങളിൽ മോഹിതരാകാതെ സന്ദർഭോചിതമായ ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം.
അപ്പോൾ, എല്ലാവർക്കും ഹൃദയം നിറഞ്ഞ സോറിയാസിസ് ദിനാശംസകൾ….
എഴുതിയത് കടപ്പാട് : Dr Aswini