Latest News

രാഹുലിന് പകരക്കാരൻ ആരെന്ന ചോദ്യത്തിന്  ഇന്ന്  ഉത്തരമാകും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ  ഇന്ന് അറിയാം. ഡൽഹിയിൽ ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചത്.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ പാർട്ടിയെ നയിക്കട്ടെയെന്ന ആശയം മുന്നോട്ടവച്ചാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചത്. നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ സമ്മർദ്ദത്തെ മറികടന്നുകൊണ്ടായിരുന്നു രാഹുലിന്റെ രാജി. സ്ഥാനം ഒഴിഞ്ഞതിന് ശേഷവും മടങ്ങിയെത്തണമെന്ന പ്രവർത്തകരുടെ ആവശ്യത്തിന് രാഹുൽ ചെവി കൊടുത്തില്ല. രാഹുലും ഒഴിഞ്ഞ സ്ഥാനത്തേക്ക് ആരെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം.

യുവനിരയ്ക്ക് അവസരം നൽകണമെന്നാണ് പ്രധാന ആവശ്യം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഈ വാദം പലവട്ടം ആവർത്തിച്ചിരുന്നു. അമരീന്ദറിനെ പിന്തുണച്ച് രംഗത്തെത്തിയ മുംബൈ കോൺഗ്രസ് ചീഫ് മിലിന്ദ് ഡിയോറ രണ്ട് നേതാക്കന്മാരുടെ പേര് നിർദ്ദേശിക്കുകയും ചെയ്തു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും രാജസ്ഥാനിൽ നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യെയുടെയും പേരുകളാണ് ഡിയോറ നിർദ്ദേശിച്ചത്. നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയാണ് ജ്യോതിരാദിത്യ സിന്ധ്യെ.

അതേസമയം മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന്റെ പേരും മുൻനിരയിൽ തന്നെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്ന മുകുൾ വാസ്നിക് നിലവിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്.

മുകുൾ വാസ്നിക് കോൺഗ്രസ് അധ്യക്ഷനാകുകയാണെങ്കിൽ യുവനേതാക്കളെ പ്രതീക്ഷിച്ചിരിക്കുന്ന പ്രവർത്തകർക്ക് അതൊരു തിരിച്ചടിയായിരിക്കും. എന്നാൽ എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, അഹമ്മദ് പട്ടേൽ തുടങ്ങിയ നേതാക്കന്മാർ മുകുൾ വാസ്നിക്കിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

കഴിഞ്ഞ 134 വർഷത്തെ ചരിത്രത്തിനിടയിൽ പാർട്ടിയെ ഏറെക്കാലം നയിച്ചത് നെഹ്‌റു കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇത്തവണ രാഹുലിന് പിന്നലെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാറി നിൽക്കുന്നു എന്ന് വ്യക്തമാക്കിയതോടെ ഇത്തവണ ആ ചരിത്രത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ.

ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജമ്മുവിൽ നരോധനാജ്ഞ പിൻവലിച്ചു. സ്ഥലത്തെ സ്കൂളുകൾ  ഇന്ന്  മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷനാണ് ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചത്. ജമ്മു ജില്ലയിലെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ മാത്രമാണ് നിരോധനാജ്ഞ പിൻവലിച്ചിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഇരു സഭകളും ബിൽ പാസാക്കുകയും ചെയ്തിരുന്നു.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ സംസ്ഥാനത്ത് തുടരുകയാണ്. കശ്മീരിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തുന്ന ഡോവൽ ചൊവ്വാഴ്ച വരെ സ്ഥലത്തുണ്ടാകുമെന്ന് അറിയിച്ചു.

അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വച്ച് തടഞ്ഞു. ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നുള്ള ഉത്തരവ് കാണിച്ചാണ് തടഞ്ഞതെന്നും സംരക്ഷണത്തിന്റെ അകമ്പടിയില്‍ പോലും ശ്രീനഗറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും യെച്ചൂരി അറിയിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് ഭാഗികമായി മാത്രമാണ് സര്‍വീസ് നടത്തുന്നത്. മറ്റ് ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

പൂര്‍ണമായി സര്‍വീസ് റദ്ദാക്കിയ ട്രെയിനുകള്‍ (10-8-2019, ശനി)

ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ്

ട്രെയിന്‍ നമ്പർ 56664 കോഴിക്കോട് – തൃശൂര്‍ പാസഞ്ചര്‍

ട്രെയിന്‍ നമ്പർ 66611 പാലക്കാട് – എറണാകുളം മെമു

ട്രെയിന്‍ നമ്പർ 56603 തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍

ട്രെയിന്‍ നമ്പർ 16332 തിരുവനന്തപുരം – മുംബൈ സിഎസ്എംടി എക്‌സ്പ്രസ്

ട്രെയിന്‍ നമ്പർ 12076 തിരുവനന്തപുരം – കോഴിക്കോട് ജന്‍ശതാബ്ദി എക്‌സ്പ്രസ്

ട്രെയിന്‍ നമ്പർ 22646 തിരുവനന്തപുരം – ഇന്‍ഡോര്‍ എക്‌സ്പ്രസ്

ട്രെയിന്‍ നമ്പർ 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്

ട്രെയിന്‍ നമ്പർ 12217 കൊച്ചുവേളി – ചണ്ഡീഗഢ് സംമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്

ട്രെയിന്‍ നമ്പർ 16346 തിരുവനന്തപുരം – ലോകമാന്യ തിലക് നേത്രാവതി എക്‌സപ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ (10-8-2019, ശനി)

ട്രെയിന്‍ നമ്പർ 16606 നാഗര്‍കോവില്‍ – മംഗളൂരു ഏറനാട് എക്‌സ്പ്രസ്, തൃശൂര്‍-മംഗളൂരു റൂട്ട് റദ്ദാക്കി

ട്രെയിന്‍ നമ്പർ 16650 നാഗര്‍കോവില്‍ – മംഗളൂരു പരശുറാം എക്‌സ്പ്രസ്, വടക്കാഞ്ചേരി-മംഗളൂരു റൂട്ട് റദ്ദാക്കി.

ട്രെയിന്‍ നമ്പർ 16649 മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, മംഗളൂരു-വടക്കാഞ്ചേരി റൂട്ട് റദ്ദാക്കി

ട്രെയിന്‍ നമ്പർ 16605 മംഗളൂരു – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗളൂരു-തൃശൂര്‍ റൂട്ട് റദ്ദാക്കി

ട്രെയിന്‍ നമ്പർ 17229 തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം – കോയമ്പത്തൂര്‍ റൂട്ട് റദ്ദാക്കി.

ട്രെയിന്‍ നമ്പർ 12081 കണ്ണൂര്‍ – തിരുവനന്തപുരം ജന്‍ ശതാബ്ദി എക്‌സ്പ്രസ്, കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ട് റദ്ദാക്കി.

ജോര്‍ജ്ടൗണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അത്ര രസത്തിലല്ലെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്ന സമയമാണിത്. ഇക്കാര്യത്തെ കുറിച്ച് കോലിയോട് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കഥകകള്‍ മെനയരുതെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ടീം പരിശീലകന്‍ രവി ശാസ്ത്രിയും ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് രോഹിത്തും രവീന്ദ്ര ജഡേജയും കോലിയും ഉള്‍പ്പെട്ട ഒരു വീഡിയോയാണ്.

ജഡേജ ഇന്ത്യന്‍ ടീമിലെ ഒരു അനുകരിച്ച് കാണിക്കുമ്പോള്‍ രോഹിത്ത് അതിന് ഉത്തരം നല്‍കണം. ഇതായിരുന്നു ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ ഇരുവരും ചെയ്തുകൊണ്ടിരുന്നത്. ആദ്യത്തെ കാര്‍ഡില്‍ ജസ്പ്രീത് ബൂമ്രയുടെ പേരാണ് ഉണ്ടായിരുന്നത്. അതിന് രോഹിത് അനായാസം ഉത്തരം നല്‍കി.

പിന്നീട് ലഭിച്ചത് കോലിയുടെ പേരാണ്. ജഡേജ അനുകരിച്ച് കാണിച്ചെങ്കിലും ആദ്യ ശ്രമത്തില്‍ രോഹിത്തിന് മനസിലായില്ല. എന്നാല്‍ അടുത്ത ശ്രമത്തില്‍ രോഹിത് ഉത്തരം നല്‍കി. ഇതെല്ലാം കോലി കണ്ടുകൊണ്ട് തൊട്ടപ്പുറത്തുണ്ടായിരുന്നു. രോഹിത്ത് ഉത്തരം നല്‍കിയപ്പോള്‍ ജഡേജയ്ക്ക് ചിരി നിര്‍ത്താനായില്ല. പിന്നാലെ രോഹിത്തും. അപ്പുറത്തുണ്ടായിരുന്ന കോലിയും തമാശയങ്കില്‍ പങ്കു ചേര്‍ന്നു. രസകരമായ വീഡിയോ കാണാം.

 

അബുദാബി: കൊച്ചി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ എല്ലാ സര്‍വീസുകളും താത്കാലികമായി റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നുള്ള EY272, EY273 സര്‍വീസുകള്‍ക്കാണ് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനാവുന്ന വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങളില്‍ പോകേണ്ടിയിരുന്ന പരമാവധി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വീസുകള്‍ നടത്തും. ഈ സൗകര്യം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ പുനഃക്രമീകരിക്കാനുള്ള ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കും. എന്നാല്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ എത്തിച്ചേരണം. ടിക്കറ്റ് ബുക്കിങ് പുനഃക്രമീകരിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇത്തിഹാദിന്റെ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: +971 600 555 666

മലപ്പുറം: കവളപ്പാറയിൽ ഉരുൾപൊട്ടലിൽപ്പെട്ട് കാണാതായവർക്കുള്ള സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. ഉരുൾപൊട്ടലിൽ പ്രദേശത്തെ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. മുപ്പതിലധികം വീടുകൾ മണ്ണിനിടയിൽ ഉണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.

കനത്ത മഴയെത്തുടർന്ന് മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ രാവിലെ പുനരാരംഭിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട പ്രദേശത്തുണ്ടായിരുന്ന അമ്പതിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ഒമ്പത് മൃതദേഹങ്ങളാണ് പുത്തുമല ദുരന്തഭൂമിയിൽ നിന്ന് കണ്ടെത്തിയത്.

അതിനിടയിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവന്‍റെ തുടിപ്പുമായി ഒരാളെ പുത്തുമലയിൽ നിന്ന് കണ്ടെത്തിയിരുന്നു. 24 മണിക്കൂര്‍ മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയിൽ നിന്ന് വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ കാണാൻ കഴിയുന്നത്.

മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടികൾ എട്ട് കുടുംബങ്ങൾ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്സുകൾ, ഇരുപതോളം വീടുകൾ, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുൾപൊട്ടലിൽപ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകർന്നതോടെ മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.

അതേസമയം, പുത്തുമലയിലെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം എ കെ ശശീന്ദ്രൻ  പറഞ്ഞു.

കാലവർഷം ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്ത് കൂടുതൽ ഡാമുകൾ തുറക്കുന്നു. മലങ്കര, മംഗലം, വാളയാര്‍, കാരാപ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകള്‍ തുറന്നു. കക്കയം, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കുറ്റ്യാടി പുഴ, കരമനയാര്‍ എന്നിവയില്‍ ജലനിരപ്പ് ഉയരും.

വയനാട്ടിൽ ബാണാസുര സാഗര്‍ ഡാം നാളെ തുറന്നേക്കും. കരയിലുള്ള ജനങ്ങളെ ഒഴിപ്പിക്കും. വയനാട്ടിൽ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇരട്ടയാര്‍, കല്ലാര്‍, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളും തുറന്നു. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി.

സംസ്ഥാനത്ത് പെരുമഴയിൽ ഇതുവരെ 42 മരണം. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ നിരവധി കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി. കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതമണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്.

തുടര്‍ച്ചയായ മൂന്നാംദിവസവും അതിശക്തമായ മഴ തുടരുകയാണ് . ഇന്ന് 34 ജീവനുകളാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം നഷ്ടമായത്. ഇതോടെ മഴക്കെടുതികളില്‍ മരിച്ചവരുടെ ആകെ എണ്ണം 43 ആയി. വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും അധികം ദുരിതമുണ്ടായിരിക്കുന്നത്.

മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയുമാണ്.നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിനാലായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി. കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു.

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

ഭാരതപ്പുഴ പൊന്നാനി കര്‍മറോഡ് നിറഞ്ഞൊഴുകിയാത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറ​ഞ്ഞൊഴുകി. ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍നിന്ന് ജലം ഇറങ്ങിത്തുടങ്ങി

വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, വിദ്യാഭ്യാസ വകുപ്പുകളിലെ അധ്യാപക ഒഴിവുകള്‍ ഉള്‍പ്പെടെ 52 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള തസ്തികകള്‍ ഒറ്റനോട്ടത്തില്‍

  • അസിസ്റ്റന്റ് പ്രൊഫസര്‍ – മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്
  • അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)
  • ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – ഇന്റസ്ട്രിയല്‍ ട്രെയിനിങ് വകുപ്പ്
  • ഓഫീസ് അറ്റന്‍ഡന്റ് (സെക്രട്ടേറിയറ്റ്/ പി.എസ്.സി/ ലോക്കല്‍ ഫണ്ട് ഓഡിറ്റ്/ കേരള ലെജിസ്ലേച്ചര്‍)
  • വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ – സൈനിക ക്ഷേമവകുപ്പ്
  • എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം)
  • ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ്
  • സീനിയര്‍ സൂപ്രണ്ട്/ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍
  • ഇലക്ട്രീഷ്യന്‍ – ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍
  • ലെക്ചറര്‍ – കോളേജ് വിദ്യാഭ്യാസ വകുപ്പ്
  • സിവില്‍ എക്‌സൈസ് ഓഫീസര്‍
  • സൂപ്രണ്ട് – കാര്‍ഷിക വകുപ്പ്

ഒഴിവുള്ള കൂടുതല്‍ തസ്തികകള്‍, യോഗ്യത, പ്രായപരിധി എന്നിവയുള്‍പ്പെടെ വിശദ വിവരങ്ങള്‍ക്ക് keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി –  ഓഗസ്റ്റ് 29.

സെബാസ്റ്റ്യൻ ടി സേവ്യർ

തണൽ മരച്ചുവട്ടിലെന്നും കാത്തിരിക്കും കാമുകനെ,
കാമുകനെത്തും നേരം കവിളിലെ ചിരി വിടരും,
കനവിലെ കണവനോട് മോഹമെല്ലാം ചൊല്ലും നേരം,
അവളുടെ വിടർന്ന കൺകൾ വീണ്ടും വീണ്ടും തിളങ്ങി വന്നു.

കുളിച്ച് ഈറനായ വാർമുടി ചുറ്റികെട്ടി,
നളിന വിലോചനങ്ങൾ അഞ്ജനത്താൽ
അതിരിട്ട്,
കൈകൾ പിന്നിലേക്ക് അഴകായ് പിണച്ചു വെച്ച്,
കാമുകന്റെ കണ്ണുകളിൽ നങ്കൂരമിട്ടു നിൽക്കുമവൾ

*അവളുടെ കാതുകളിൽ തൂങ്ങിയാടും കാതിലോല നോക്കിനിൽക്കേ*
*ചന്തമെഴും നുണക്കുഴിയിൽ ചെന്താമരപ്പൂ വിടർന്നു നിന്നു*
*മോഹനമാം മൂക്കുത്തിയിൽ അന്തിവെയിൽ ചുംബിക്കവേ*
*അഴകൊത്ത വിരൽ തുമ്പുകൾ*
*നൃത്തമാടി അവന്റെ മുൻപിൽ*

ക്യാമ്പസ്സിന്റെ ഇടവഴിയിൽ ഓർമ്മകൾ തൻ
നിഴലുകളിൽ
പൂത്തു നിൽക്കും പൂമരത്തിൻ താഴെയായി
കൽത്തറയിൽ
കൊഴിഞ്ഞു വീണ ഇലഞ്ഞിപ്പൂവിൻ ഇതളുകൾ കൂട്ടിവച്ച്
വിരഹിണിയാം രാധയെപ്പോൽ അവനായി കാത്തിരിപ്പൂ

ഇല്ലിമരക്കൂട്ടങ്ങൾതൻ ഓരത്തായ് വശ്യമായി
വെണ്മയെഴും മയിൽപെട പീലിനീട്ടിയാടിടുന്നു
ഓർമ്മകൾതൻ താളുകളിൽ കാത്തുവച്ച
പീലികൾ
പെറ്റുകൂട്ടി പുസ്തകത്തിൻ ഓർമചെപ്പു കവിഞ്ഞു പോയി

 

സെബാസ്റ്റ്യൻ ടി സേവ്യർ

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ടെക്നീഷ്യനായി കഴിഞ്ഞ 16 വർഷക്കാലം ജോലി ചെയ്തു വരുന്നു .സ്വയ സംരംഭക മേഖലയിൽ സോളാർ പവർ ഇൻസ്റ്റലേഷൻ ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയ പ്രോജക്റ്റുകൾ ചെയ്തുവരുന്നു .

ഭാര്യ : ലിഷ

മക്കൾ :യോഹന്നാ എസ്തർ

 

RECENT POSTS
Copyright © . All rights reserved