തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം മല്‍സരിക്കാന്‍ തയാറെടുത്തിരുന്നുവെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമില്ലെന്നും കുമ്മനം പറഞ്ഞു.വ്യക്തിപരമായി ഒരു താല്‍പര്യവുമില്ലെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം നേടുകയാണ് ലക്ഷ്യമെന്നും കുമ്മനം വ്യക്തമാക്കി.

ഇതിനിടെ വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പാലമെന്ററി ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

രാജഗോപാലിനെ വേദിയിലിരുത്തി പേരെടുത്ത് പറയാതെയായിരുന്നു ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. വട്ടിയൂര്‍ കാവില്‍ ബിജെപി മത്സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ഥിയെന്നുമായിരുന്നു രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ അറിയിപ്പ് വന്ന് 24 മണിക്കൂറിനകം മണ്ഡലത്തില്‍ കുമ്മനത്തിന് പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.