Latest News

ഏകദിന ലോകകപ്പ് കിരീട സ്വപ്നം സെമിയിൽ പൊലിഞ്ഞതിന്റെ നിരാശ വെടിഞ്ഞ് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് മോഹങ്ങളിലേക്കു ചുവടുവയ്ക്കാൻ ടീം ഇന്ത്യ. വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി20 നടക്കുന്നതു ഫ്ലോറിഡയിലെ സെൻട്രൽ ബ്രൊവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റ് പ്രേമികൾ തിങ്ങിനിറഞ്ഞ വൻ സ്റ്റേഡിയങ്ങളിൽ നിന്നു വ്യത്യസ്തമായി ഇരു ടീമുകൾക്കും പരിചിതമല്ലാത്ത മൂന്നാം രാജ്യത്തെ കൊച്ചു സ്റ്റേഡിയത്തിലാണ് കളിയെന്നതും പ്രത്യേകത.

ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട് ടീമിൽ പരീക്ഷണങ്ങൾക്കാവും 3 മത്സരം വീതമുള്ള ട്വന്റി 20, ഏകദിന പരമ്പരകളെ ഇന്ത്യ പ്രയോജനപ്പെടുത്തുകയെന്ന് ക്യാപ്റ്റൻ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ലോകകപ്പ് ടീമിലെ ബോളിങ് പോർമുന ജസ്പ്രീത് ബുമ്രയ്ക്കും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ച പരമ്പരയിൽ മറ്റ് താരങ്ങൾക്ക് ഉത്തരവാദിത്തം ഏറും. ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ്‍ അയ്യർ, മനീഷ് പാണ്ഡെ എന്നിവർക്കു ടീമിൽ സ്ഥാനമുറപ്പിക്കുന്നതിനുള്ള സുവർണാവസരമാണിത്. മധ്യനിരയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇവരിലൂടെ കണ്ടെത്താനാവും ശ്രമിക്കുക.

സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ, പേസർമാരായ ഖലീൽ അഹമ്മദ്, ദീപക് ചാഹർ എന്നിവർക്കും ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരം. പേസർ നവദീപ് സെയ്നി, ദീപക്കിന്റെ സഹോദരൻ ലെഗ് സ്പിന്നർ രാഹുൽ ചാഹർ എന്നിവർക്ക് അരങ്ങേറ്റത്തിനും വഴിതെളിയും.

പരുക്കിൽ നിന്നു മോചിതനായി ശിഖർ ധവാൻ തിരിച്ചെത്തിയതു കൊണ്ട് കെ.എൽ. രാഹുലിന് നാലാം നമ്പറിലേക്കു മടങ്ങാം. ലോകകപ്പിൽ 5 സെഞ്ചുറികളുമായി റൺവേട്ടയിൽ ഒന്നാമതെത്തിയ രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസ ഗോസിപ്പുകൾ കളിയെ ബാധിച്ചിട്ടില്ലെന്നു തെളിയിക്കാനും അവസരമുണ്ട്. ഏറെ നാളുകൾക്കു ശേഷം ടീമിൽ തിരിച്ചെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ സ്ഥാനമുറപ്പിക്കാനായി കളിക്കും. ധോണിയുടെ അഭാവത്തിൽ സ്ഥിരം വിക്കറ്റ് കീപ്പറാകുന്ന ഋഷഭ് പന്തിനും ഉത്തരവാദിത്തമേറും.

കുട്ടിക്രിക്കറ്റിലെ വമ്പന്മാരാണ് വെസ്റ്റിൻഡീസ്. ട്വന്റി20 ലോക ചാംപ്യന്മാർ. പൊള്ളാർഡ്, സുനിൽ നരെയ്ൻ എന്നിവരുടെ തിരിച്ചുവരവ് ടീമിന് ഊർജം നൽകിക്കഴിഞ്ഞു. അതേസമയം, പരുക്കിന്റെ പിടിയിൽനിന്ന് മുക്തനാകാതെ വന്നതോടെ ആന്ദ്രെ റസ്സൽ ട്വന്റി20 പരമ്പരയിൽനിന്ന് പിന്മാറിയത് വിൻഡീസിന് തിരിച്ചടിയായി.

ടീം: ഇന്ത്യ – വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, കൃനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവദീപ് സെയ്നി.

വെസ്റ്റിൻഡീസ്: ജോൺ കാംബെൽ, എവിൻ ലൂവിസ്, ഷിമ്റോൺ ഹെറ്റ്മിയർ, നിക്കൊളാസ് പുരാൻ, കീറൻ പൊള്ളാർഡ്, റോവ്മാൻ പവൽ, കാർലോസ് ബ്രാത്‍വെയ്റ്റ് (ക്യാപ്റ്റൻ), കീമോ പോൾ, സുനിൽ നരെയ്ൻ, ഷെൽഡൻ കോട്രൽ, ഒഷെയ്ൻ തോമസ്, ഖാരി പിയറി.

തിരുവനന്തപുരം മ്യൂസിയത്തിനു  സമീപം സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിത വേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. അതേസമയം അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നതില്‍ സ്ഥിരീകരണമായിട്ടില്ല.

അപകട സമയത്ത് വാഹനമോടിച്ചതാരെന്ന് വ്യക്തമായിട്ടില്ലെന്ന് മ്യൂസിയം എസ് ഐ ജയപ്രകാശ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചെതന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം മൊഴിയായി പറയാൻ ആരും തയ്യാറായില്ലെന്നും എസ് ഐ വ്യക്തമാക്കി.

അപകടത്തിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. ശ്രീറാമിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ചത്. അതേസമയം, താനല്ല തനിക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, വാഹനം ആരാണ് ഓടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എസ്ഐ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ അപകടത്തിന് ശേഷം പൊലീസ് എടുക്കേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരില്ലെങ്കിലും മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ച് വരുത്തിയതെന്നും ആരോപണങ്ങളുണ്ട്. വഫയെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി. ഇവരുടെ പേരിലാണ് വാഹനം.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജോൺ കുറിഞ്ഞിരപ്പള്ളി

ടെലിഫോൺ വീണ്ടും വീണ്ടും റിംഗ് ചെയ്തുകൊണ്ടിരുന്നു.ഞാൻ ആകെക്കൂടി വിഷമത്തിലായി എന്നുവേണം പറയാൻ .ടെലിഫോൺ എടുക്കാൻ ഞാൻ ഒന്നു മടിച്ചു.ശ്രുതി എന്നോടുപറഞ്ഞു.”ആരാണെങ്കിലും നീ ടെലിഫോൺ എടുക്ക്” .

ഞാൻ ടെലിഫോൺ എടുത്തു.അപ്പച്ചനാണ് വിളിക്കുന്നത് എന്ന് എനിക്കറിയാമായിരുന്നു.
ഒരിക്കൽപോലും അപ്പച്ചൻ ടെലിഫോണിൽ എന്നെ വിളിച്ചതായിട്ട് ഓർമ്മയില്ല.അത് അമ്മച്ചിയുടെ ജോലിയാണ്.അമ്മച്ചി വിളിക്കുമ്പോൾ അപ്പച്ചൻ അടുത്ത് കേൾക്കാവുന്ന അകലത്തിൽ ഉണ്ടാകും.
ഉത്കണ്ഠ സഹിക്കവയ്യാതെ ചോദിച്ചു “എന്താ അപ്പച്ചാ?ആർക്കെങ്കിലും എന്തെങ്കിലും…………? അമ്മച്ചി എവിടെ?”
“ആർക്കും ഒന്നും പറ്റിയിട്ടില്ല.”.
“പിന്നെ?”
“നിൻ്റെ അടുത്ത് ആരാ ഉള്ളത്?”
“ശ്രുതി .എൻ്റെ കോളേജിൽ പഠിച്ച കുട്ടിയാണ്.ഇവിടെ വന്ന് പരിചയപ്പെട്ടതാണ്.”
” പ്രസാദ്‌ നാട്ടിൽ വന്നിരുന്നു.അവൻ്റെ കല്യാണം നീ ഉഴപ്പി,ആ പെൺകുട്ടിയുമായി നീ ചുറ്റി അടിക്കുന്നു,ലിവിങ് ടുഗെതർ, എന്നൊക്കെ എന്തെല്ലാമോ അവൻ പറഞ്ഞു നടക്കുന്നു.”
അവൻ ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുന്നു.
അപ്പച്ചനോട് എല്ലാം വിശദമായി പറഞ്ഞു.എല്ലാംകേട്ടതിനുശേഷം ഒന്നും പറഞ്ഞില്ല.ഒന്ന് മൂളി.അതുകൊണ്ട് അപ്പച്ചൻ്റെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായില്ല.ശ്രുതി എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
എങ്കിലും അവളോടുപറഞ്ഞു.”അപ്പച്ചനാണ്.പ്രസാദ് നാട്ടിൽ പോയിരുന്നു.അവൻ ഒരു പുതിയ കഥ മെനഞ്ഞു ഉണ്ടാക്കിയിരിക്കുന്നു.”
“മാത്തു നിനക്കു വിഷമമായോ?”
“ചെറിയ വെയിലത്തു വാടുന്നവനല്ല ഈ മത്തായി. വരൂ,ഞാൻ നിന്നെ ഹോസ്റ്റലിൽ കൊണ്ടുപോയി വിടാം”.ഹോസ്റ്റലിലേക്കുള്ള യാത്രയിൽ അവൾ ഒന്നും സംസാരിക്കാതെ തികച്ചും നിശ്ശബ്ദയായിരുന്നു.എന്തെങ്കിലും സംസാരിപ്പിക്കാനുള്ള എൻ്റെ ശ്രമം പരാജയപെട്ടു എന്ന് വേണം പറയാൻ.അവൾ ഹോസ്റ്റലിലേക്ക് നടക്കുന്നത് ഞാൻ ഗേറ്റിൽ നിന്ന് നോക്കികൊണ്ടിരുന്നു.എപ്പോഴെങ്കിലും അവൾ തിരിഞ്ഞു നോക്കുമെന്നും കൈ വീശി കാണിക്കുമെന്നും ഞാൻ വിചാരിച്ചതു തെറ്റി.

എൻ്റെ പുതിയ ജോലി സ്ഥലം അത്ഭുതങ്ങളുടെ ഒരു കലവറയായിരുന്നു .അക്കൗണ്ട് ചെക്ക് ചെയ്യുന്നതിനിടെ സൂത്രത്തിൽ എല്ലാവരുടെയും സാലറി സ്റ്റേയ്റ്റ്‌മെൻറ്സ് കണ്ടുപിടിക്കാൻ ഒരു ശ്രമം നടത്തിനോക്കി. അതിൻ്റെ യാതൊരുവിധ റെക്കോർഡുകളും കാണാൻ കഴിഞ്ഞില്ല.ആരും ഒന്നും പറയുന്നുമില്ല.ഏതായാലും മാസാവസാനം വരെ കാത്തിരിക്കാം എന്നു തീരുമാനിച്ചു.
രണ്ടു മൂന്ന് ദിവസത്തേക്ക് തിരക്കായിരുന്നു.ഇടക്ക് ഒന്ന് രണ്ടു തവണ ശ്രുതിയെ വിളിച്ചു വർത്തമാനം പറഞ്ഞിരുന്നു.ജോലി സ്ഥലത്തെ കഥകൾ കേട്ട് അവൾ ചിരിച്ചു.ടെൻഷൻ മാറിയെന്നു തോന്നുന്നു.വീക്ക് എൻഡ് കാണാം എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു,അമ്മയുടെ അടുത്ത് പോകുന്നു.രണ്ടാഴ്ച ലീവ് എടുത്തു എന്ന്.
അവൾ നേരത്തെ അത് എന്നോട് പറഞ്ഞില്ലല്ലോ എന്നു തോന്നാതിരുന്നില്ല.
മാസാവസാനം ആയതുകൊണ്ട് ഓഫിസിൽ തിരക്കായിരുന്നു.അങ്ങിനെ സാലറി ദിവസം വന്നു.
സേട് ജി രണ്ടുമണിയായപ്പോൾ എന്നെ കാബിനിലേക്കു വിളിപ്പിച്ചു.അവിടെ കുറച്ചു കാർഡ് ബോർഡ് പെട്ടികൾ അടച്ചു വച്ചിരുന്നു.അതിൽ ഒന്ന് തുറന്നു.നൂറുരൂപയുടെ കെട്ടുകൾ അടുക്കിവച്ചിരുന്നത് കെട്ടഴിച്ച നിരത്തിയിട്ടു.എന്നോട് ലെഡ്ജറിലെ പേരുകൾ ഓരോന്നായി വിളിക്കാൻ പറഞ്ഞു.
ഞാൻ ആദ്യത്തെ പേര് വിളിച്ചു.സേട് ജി പെട്ടിയിലേക്കു കയ്യിട്ടു, കയ്യിൽ കിട്ടിയ അത്രയും നോട്ടുകൾ വാരിയെടുത്തു ആദ്യത്തെ ആൾക്ക് കൊടുത്തു. ഞാൻ രണ്ടാമത്തെ പേര് വിളിച്ചു.പെട്ടിയിലേക്ക് കയ്യിട്ടു ഒരു കയ്യിൽ വാരി കിട്ടിയ അത്രയും കറൻസി അയാൾക്കും കൊടുത്തു.അങ്ങിനെ ഓരോരുത്തരായി ശമ്പളം വാങ്ങി പുറത്തുപോയി.
ഇനി എൻ്റെ ചാൻസാണ്
അവസാനത്തെ പെട്ടിയിൽ ഉണ്ടായിരുന്ന ക്യാഷ് എടുത്തോ എന്നു പറഞ്ഞിട്ട് അയാൾ പോയി .ഞാൻ ശരിക്കും ത്രില്ലടിച്ചു.ഈ ജോലി കൊള്ളാം .
വെറുതെയല്ല പെൺകുട്ടികൾ സേട് ജി നെയിം ഷീൽഡിൽ പിടിക്കുമ്പോൾ അനങ്ങാതെ ഇരിക്കുന്നത്.
അവസാനം അയാൾ ഒരു എമൗണ്ട് ടോട്ടൽ സാലറി ആയി എഴുതാൻ പറഞ്ഞു.ഞാൻ എഴുതി.
നല്ല അക്കൗണ്ടിംഗ് സിസ്റ്റം.
എല്ലാം ശ്രുതിക്ക് വിശദീകരിച്ചു കൊടുത്തു.അവൾ പറഞ്ഞു,എപ്പോൾ ജയിലിൽ പോകുമെന്ന് നോക്കിയിരുന്നോളു എന്ന്.
രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞു ശ്രുതി വന്നു.അവളെ കാണാൻ വൈകുന്നേരം ഹോസ്റ്റലിൽ ചെന്നു.ഇരുത്തം വന്ന ഒരു യുവതിയെപ്പോലെ അവൾ സംസാരിക്കുന്നു.ഒരു പുതിയ ശ്രുതി .അവളുടെ പഴയ കളിയും ചിരിയും കുറഞ്ഞിരുന്നു.ഇടയ്ക്കിടെയുള്ള മാത്തു എന്ന വിളിയും കുറഞ്ഞിരിക്കുന്നു. ആകെ കൂടി ഒരു മാറ്റം.കുറെ അധികനേരം സംസാരിച്ചിരുന്നു.അമ്മയുടെ ജോലി, അവളുടെ ജോലിസ്ഥലത്തെ കാര്യങ്ങൾ, എല്ലാം.എങ്കിലും എന്തോ ഒന്ന് മിസ്സിംഗ് എന്ന് മനസ്സുപറയുന്നു.എന്താണ് എന്ന് പിടികിട്ടുന്നില്ല.
“നിനക്ക് ആകെ കൂടി ഒരു മാറ്റം എന്തുപറ്റി ശ്രുതി?”
“ഹേയ്,ഒന്നുമില്ല.പിന്നെ……….”
“പിന്നെ ?”
“കൂടെകൂടെ പ്രസാദ് വിളിക്കുന്നു,അയാൾ ഒരുതരം ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നു.”
“അതോർത്തു നീ വിഷമിക്കണ്ട.അത് നിർത്തിത്തരാൻ എനിക്ക് സാധിക്കും.”
“എങ്ങിനെ?”
“അത് നീ അറിയണ്ട”.
അവൾ ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു,”മാത്തു ,നിൻ്റെ പഴയ കക്ഷിയെ ഞാൻ നാട്ടിൽ പോയപ്പോൾ കണ്ടിരുന്നു.പാർട്ടി ഇപ്പോൾ സ്റ്റേറ്റ്സിൽ ആണ് ആറുമാസം പ്രായമായ ഒരു കുട്ടിയും ഉണ്ട്.”
“അത് വിട്ടുകള ശ്രുതി.കോളേജി വിട്ടതിനുശേഷം അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു.ഒഴിഞ്ഞുമാറുകയാണെന്ന് മനസ്സിലായപ്പോൾ ഞാൻ വിട്ടുകളഞ്ഞു”
അല്പസമയത്തെ നിശബ്ദതക്ക് ശേഷം അവൾ പറഞ്ഞു,”ഞാൻ ബാംഗ്ലൂർ മടുത്തുകഴിഞ്ഞു.അമ്മയോട് എല്ലാം പറഞ്ഞു.ജോലി രാജിവച്ചു തിരിച്ചുപോരാനാണ് ‘അമ്മ പറയുന്നത്”
“നീ എന്ത് തീരുമാനിച്ചു?”
“അമ്മയെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല”
“എന്നിട്ടു എന്തുചെയ്യാൻ പോകുന്നു?”
“നീ മറ്റൊന്നും വിചാരിക്കരുത് ,നീ കാരണം ഞാൻ ഒരു വലിയ ആപത്തിൽ നിന്നും രക്ഷപെട്ടു.ഞാൻ ഒരു സ്‌കോളർഷിപ്പിന് ശ്രമിക്കുന്നുണ്ട്,സ്റ്റേറ്റ്സിൽ .കിട്ടിയാൽ പോകും ”
“അത് വേണോ?”
“അല്ലാതെ എന്തുചെയ്യാൻ?”
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു ഓട്ടോ റിക്ഷയിൽ മൂന്ന്‌പേർ ഗെയ്റ്റിൽ വന്നിറങ്ങിയത് ഞാൻ ശ്രദ്ധിച്ചു.എന്തുകൊണ്ടോ ഒരു പന്തികേട് എനിക്ക് തോന്നി.അവർ മൂന്നുപേരും അല്പസമയം ഗേറ്റിനു ചുറ്റും നടന്നു.രണ്ടു പേർ ഒരു സൈഡിലും ഒരാൾ മറു സൈഡിലും നിലയുറപ്പിച്ചു.ഗേറ്റിൽ ഉണ്ടായിരുന്ന വാച്ചുമാനുമായി എന്തോ സംസാരിച്ചു , അവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.അതിനുശേഷം അവർ കുറച്ചകലേക്കു മാറിനിന്നു.മിക്കവാറും അവർ ആരോ പറഞ്ഞുവിട്ട ഗുണ്ടകളാണെന്ന് എനിക്ക് തോന്നി.അവരുടെ കണ്ണുവെട്ടിച്ചു പുറത്തിറങ്ങുക അസാദ്ധ്യമാണ്. ഹോസ്റ്റലിൽനുചുറ്റും ഉയർന്ന മതിലാണ്.മെയിൻ ഗേറ്റിൽ കൂടിയേ പുറത്തിറങ്ങാൻ കഴിയു.
ഞാൻ പറഞ്ഞു,”ശ്രുതി,ഇത് കാര്യങ്ങൾ നമ്മൾ പ്രതീക്ഷിച്ചതിലും വഷളായിരിക്കുന്നു .ആ മണ്ടൻ പ്രസാദ് ഞാൻ ഇവിടെയുണ്ട് എന്ന് മനസ്സിലാക്കി പറഞ്ഞുവിട്ട ഗുണ്ടകളാണ് അവർ”
“എന്ത് ചെയ്യും?”
അവൻ ഇവിടെ പരിസരത്തു എവിടെയെങ്കിലും കാണും എന്ന് എനിക്ക് തോന്നി.
“എന്ത് ചെയ്യാൻ?നോക്കാം “.ഞാൻ മലബാർ ലോഡ്ജിലെ ജോൺ സെബാസ്റ്റിയനെ വിളിച്ചു.അത്തരം ഒരു ചാൻസ് കിട്ടാൻ കാത്തിരുന്നപോലെ അവൻ പറഞ്ഞു,”ദാ വെറും പത്തുമിനിറ്.ഞങ്ങൾ എത്തി.”പത്തു മിനിറ്റായില്ല,അതിനുമുൻപ് നാലു ബൈക്ക് കളിലായി എട്ടുപേർ ഹോസ്റ്റൽ ഗേറ്റിൽ വന്നു.ഞാൻ ഇറങ്ങി ചെന്നു.ജോൺ സെബാസ്റ്റ്യൻ ഗുണ്ടാ സെറ്റിൽ ഒരാളെ തിരിച്ചറിഞ്ഞു,
“ഭായ് എന്താ ഇവിടെ?”
ഫയാസ് ,ഒരു ലോക്കൽ ദാദയാണ്.”ഒരു ചെറിയ വർക്ക്.രണ്ടു പൊട്ടിക്കണം.അത്രേ ഉള്ളു.”
“ഭായ്,ഇങ്ങുവന്നെ.”
അവർ രണ്ടുപേരും അല്പം മാറി നിന്ന് സംസാരിച്ചു.
രണ്ടു മിനിറ്റ് , ഫയാസും കൂട്ടുകാരും വന്നപോലെ തിരിച്ചുപോയി.
ഞാൻ പ്രസാദിൻ്റെ നമ്പർ ഡയല് ചെയ്തു.ടെലിഫോൺ എടുത്ത ഉടനെ ഞാൻ പറഞ്ഞു “പൈസ റെഡി ആണല്ലോ അല്ലെ?”
“എടാ മത്തായി.”അവന് എന്നെ മനസ്സിലായി.
“കൊള്ളാം, നന്നായിരിക്കുന്നു നീ മത്തായിയെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ടോ എന്നൊരു സംശയം.ഏതായാലും നീ വാ നമുക്ക് കാണാം”
മറുഭാഗത്തു പരിപൂർണ നിശബ്ദത.
അല്പം കഴിഞ്ഞു. “മത്തായി……………”അവൻ വിളിച്ചു.
ഞാൻ ടെലിഫോൺ ഡിസ്‌കണക്ട് ചെയ്തു.
ശ്രുതി ഗേറ്റിലേക്കുവന്നു.അവൾ ആകെക്കൂടി അപ്സെറ്റ് ആയിരിക്കുന്നു.” നീ പേടിക്കണ്ട,എല്ലാം കഴിഞ്ഞു.” ഞങ്ങൾ സംസാരിച്ചുകൊണ്ടുനിൽക്കുമ്പോൾ സേട് ജിയുടെ ഫോണിൽനിന്നും ഒരു കാൾ വന്നു.അടിയന്തിരമായി ഓഫീസിലേക്ക് ചെല്ലാൻ .പതിവില്ലാത്തതാണ്.അതും ഇന്ന് ഞായറാഴ്ച ആണല്ലോ.എന്തോ സംഭവിച്ചിരിക്കുന്നു.സേട് ജിയുടെ ടെലിഫോണിൽനിന്ന് മറ്റാരോ ആണ് വിളിച്ചത് എന്ന് എനിക്ക് മനസ്സിലായി.ഏതായാലും രാത്രി പത്തുമണിക്ക് ഓഫീസിൽ എന്തുചെയ്യാനാണ്?പോകുന്നില്ല എന്ന് തീരുമാനിച്ചു.
പതിവുപോലെ കാലത്തു ഒമ്പതുമണിക്ക് ഓഫിസിൽ ചെന്നു.അപ്പോഴാണ് അറിയുന്നത് സേട് ജിക്ക് രാത്രി സ്ട്രോക്ക് ആയി ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു ,കാലത്തു മരിച്ചു എന്ന്.ഇടക്ക് ബോധം വന്നപ്പോൾ എന്നെ അന്വേഷിച്ചിരുന്നു എന്ന് ഒരു മകൻ പറഞ്ഞു. മനസ്സിലാക്കാൻ പറ്റാത്ത നിഗൂഢമായ എന്തോ ഒന്ന് സേട് ജിയിലും അദ്ദേഹത്തിന്റെ ബിസിനസ്സ് ഇടപാടുകളിലും ഉണ്ട് എന്ന് ഞാൻ നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു.ഞാൻ വെറും ഒരു ഡമ്മിയാണെന്നും ശരിക്കുള്ള അക്കൗണ്ട്സ് മറ്റാരോ ആണ് നോക്കുന്നത് എന്നും രണ്ടുമാസംകൊണ്ട് എനിക്ക് വ്യക്തമായിരുന്നു.പക്ഷേ എന്തിനാണ് ഈ നാടകങ്ങളിൽ എന്നെ വലിച്ചിട്ടത് എന്നതായിരുന്നു എൻ്റെ സംശയം.
രണ്ടു ഭാര്യമാരിലായി ആറുമക്കളാണ് സേട് ജിക്ക്.ആറുപേരും ആൺകുട്ടികൾ.
ഡെഡ് ബോഡി കൽക്കട്ടക്ക് കഴിവതും നേരത്തെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ മക്കളിൽ ഒരാൾ വന്ന് എന്നെ വിളിച്ചുമാറ്റിനിർത്തി ഒട്ടും മയമില്ലാത്ത സ്വരത്തിൽ ഒരു ചോദ്യം,”കഴിഞ്ഞ ആഴ്ചത്തെ കളക്ഷൻ പതിനെട്ടുകോടി രൂപ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?”
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 76 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12.

ഡപ്യൂട്ടി ജനറൽ മാനേജർ, വിവിധ വിഭാഗങ്ങളിൽ എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് അനലിസ്റ്റ് എന്നീ തസ്തികകളിലാണ് തിരഞ്ഞെടുപ്പ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 തസ്തികയിൽ മാത്രം 55 ഒഴിവുകളുണ്ട്.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–2 തസ്തികയിൽ 20 ഒഴിവുകളാണുള്ളത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽ നിന്നു ഇന്റർവ്യൂ മുഖേന തിരഞ്ഞെടുപ്പ് നടത്തും. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക.

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വികലാംഗർക്ക് 125 രൂപ മതി. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.bank.sbi , www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

 

മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറാളായി പെരിയ ബഹു. ചെറിയാന്‍ ചെന്നിക്കരയച്ചനെയും ചാന്‍സിലറായി പെരിയ ബഹു. തോമസ് മുതലപ്ര അച്ചനെയും ഫിനാന്‍സ് ഓഫീസറായി പെരിയ ബഹു. ജോര്‍ജ്ജ് കൊച്ചുപുരയ്ക്കല്‍ അച്ചനെയും അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്താ നിയമിച്ചു. 2019 ജൂലൈ 30ന് ഭദ്രാസന കാര്യാലയത്തില്‍ വച്ച് നടന്ന എപ്പാര്‍ക്കിയല്‍ കണ്‍സല്‍ട്ടേഴ്സിന്റെ യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. 2019 ആഗസ്റ്റ് 15ന് പുതിയ നിയമനങ്ങള്‍ പ്രാബല്യത്തില്‍ വരും.

 

കട്ടിലപ്പൂവം സെന്റ് മേരീസ് ഇടവകാംഗമായ പെരിയ ബഹു. മോണ്‍. ചെറിയാന്‍ ചെന്നിക്കര അച്ചന്‍ 1991 ഏപ്രില്‍ 2-ാം തിയതിയാണ് വൈദികനായി അഭിഷിക്തനായത്. മൂവാറ്റുപുഴ ഭദ്രാസനത്തിലെ നീറാമുകള്‍, പിറവം, ഏഴക്കരനാട്, വെട്ടിക്കല്‍, ഓണക്കൂര്‍, കൊമ്പഴ, ചക്കുണ്ട്, ചേലക്കര, കളപ്പാറ എന്നീ ഇടവകകളിലും 7 വര്‍ഷത്തോളം ജര്‍മ്മനിയിലും ശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുള്ള ബഹു. അച്ചന്‍ ഇപ്പോള്‍ എറണാകുളം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവക വികാരിയായും പിറവം മേഖല പ്രേട്ടോ പ്രിസ്ബിറ്ററായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

കരിമ്പ സെന്റ് മേരീസ് ഇടവകാംഗമായ പെരിയ ബഹു. തോമസ് മുതലപ്ര അച്ചന്‍ 1992 മാര്‍ച്ച് 20-ാം തിയതി വൈദികനായി അഭിഷിക്തനായി. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കാനന്‍ നിയമത്തില്‍ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ ബഹു. അച്ചന്‍ രൂപതയുടെ ജുഡീഷ്യല്‍ വികാരിയായും സാമൂഹ്യ സേവന വിഭാഗമായ സമൃദ്ധിയുടെ ഡയറക്ടറായും ഇളനാട്, കളപ്പാറ, കുത്തുപാറ, വെട്ടിക്കല്‍, ചുവന്നമണ്ണ്, ചക്കുണ്ട്, വെട്ടായി ഇടവകകളുടെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റോമിലെ ഉര്‍ബനിയാനും യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ ബഹു. ജോര്‍ജ്ജ് കൊച്ചുപുരയ്ക്കല്‍ അച്ചന്‍ 2012 ഏപ്രില്‍ 12ന് വൈദികനായി അഭിഷിക്തനായി. ചാത്തമറ്റം, പോത്താനിക്കാട്, പെരുവ, നീറാമുകള്‍, ഏഴക്കരനാട്, ചുവന്നമണ്ണ്, കൊമ്പഴ തുടങ്ങിയ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ബഹു. അച്ചന്‍ ഇപ്പോള്‍ കോട്ടപ്പുറം, പാമ്പാക്കുട ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

കല്യാണം കഴിച്ചു ഒരു കുട്ടിയുമുണ്ടായിട്ടും പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ലണ്ടനിലെ ന്യൂഹാമിലുള്ള ബൈജു സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയാണോ എന്നോ കാര്യത്തിൽ സംശയമുണ്ടെങ്കിലും ബൈജു സലീമിന്റെ കൃത്യമായ ജന്മ സ്ഥലം എവിടെയാണെന്നതിനുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. കുട്ടി പീഡക വേട്ടക്കാര്‍ സമര്‍ത്ഥമായി ഒരുക്കിയ കെണിയിലാണ് ബൈജു വീണിരിക്കുന്നത്. 11 കാരിയാണെന്ന വ്യാജനേ കുട്ടി പീഡക വേട്ടക്കാര്‍ ബൈജുവുമായി ചാറ്റുകയും അയാളെ തന്ത്രപരമായി തങ്ങളുടെ കെണിയിലേക്ക് എത്തിച്ചു കുടുക്കുകയുമായിരുന്നു. അറസ്റ്റിലായ ബൈജു എന്റെ ഭാര്യ… എന്റെ കുഞ്ഞ്… എന്നിങ്ങനെ പറഞ്ഞ് ഉച്ചത്തില്‍ വിലപിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ ബൈജു സലീമിനെ കോടതി ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 28ന് സ്‌കോര്‍പിയോന്‍ ഹണ്ടേര്‍സ് യുകെ നടത്തിയ പെഡോഫയല്‍ ഹണ്ടര്‍ സ്റ്റിംഗ് ഓപ്പറേഷനിലാണ് ബൈജു കുടുങ്ങിയത്. തുറന്ന ചാറ്റിനൊടുവില്‍ 11കാരി സെക്‌സ് വാഗ്ദാനം ചെയ്ത് വിളിച്ചപ്പോള്‍ അതില്‍ മയങ്ങിയെത്തിയ ബൈജുവിനെ കാത്തിരുന്നത് പോലീസായിരുന്നു.

അറസ്റ്റിലായ യുവാവിനെ ജൂലൈ 31നാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്ത് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളെ ഈ മാസം അവസാനം ക്രൗണ്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് പോസ്റ്റ് വെളിപ്പെടുത്തുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ കുടുക്കുന്നതിനായി സൃഷ്ടിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റുകളും ചാറ്റുകളും പെരുകുന്ന അവസ്ഥയാണുള്ളതെന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.

ഇത്തരക്കാരുടെ സന്ദേശങ്ങള്‍ക്ക് മറുപടിയേകുന്നതിനും അവരെ വലയില്‍ കുടുക്കുന്നതിനുമായി തങ്ങള്‍ മണിക്കൂറുകളോളം സോഷ്യല്‍മീഡിയക്ക് മുന്നില്‍ ചെലവഴിക്കേണ്ടി വരുന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. താന്‍ അബദ്ധത്തില്‍ തെറ്റു ചെയ്ത് പോയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും എന്റെ ഭാര്യ… എന്റെ ആറ് വയസുള്ള കുട്ടി … എന്നിങ്ങനെ പറഞ്ഞ് ദയനീയമായി യാചിക്കുന്ന ബൈജുവിന്റെ വീഡിയോ സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്. പോലീസുകാര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു കൊണ്ടാണ് ബൈജു കരയുന്നത്.

11കാരിയെ ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കുറ്റമല്ലേയെന്ന് ബൈജുവിന്റെ ചുറ്റിലും നിന്ന ഓഫീസര്‍മാര്‍ ചോദിക്കുമ്പോള്‍ അയാള്‍ നിസ്സഹായനായി ഐ ആം സോറി… ഐ ആം സോറി എന്നിങ്ങനെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സോറിക്ക് വിലയില്ലെന്നും ഇപ്പോൾ സമയം കഴിഞ്ഞു പോയെന്നും പോലീസുകാർ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ബാലപീഡനം യുകെയില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക പ്രശ്‌നമായി മാറിയതിനെ തുടര്‍ന്നാണ് സ്‌കോര്‍പിയോണ്‍ യുകെ പോലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായി ചമഞ്ഞ് ബാലപീഡകരെ വശീകരിച്ച് കെണിയില്‍ പെടുത്തി നിയമത്തിന് മുന്നിലെത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തരക്കാര്‍ നടത്തുന്ന അശ്ലീല ചാറ്റുകളും വോയ്‌സ് മെസേജുകളും തെളിവായി രേഖപ്പെടുത്തുകയും അത് പോലീസിന് കൈമാറി പീഡകരെ പിടികൂടുകയുമാണ് ഇവര്‍ ചെയ്യുന്നത്.

ഏറ്റവും പുതിയ സംഭവത്തില്‍ ബൈജുവിനെതിരെ തെളിവായി മാറിയിരിക്കുന്നത് അയാളുടെ അശ്ലീലം നിറച്ച ഫേസ്ബുക്ക് ചാറ്റുകളായിരുന്നു. ഇത്തരത്തിലുളള നിരവധി ഓപ്പറേഷനുകള്‍ സമീപ വര്‍ഷങ്ങളിലായി പതിവായി അരങ്ങേറുന്നുണ്ട്. ഹോസ്പിറ്റലിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ഉണ്ടായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തുന്നു. ഇത്തരം സോഷ്യൽ മീഡിയ ചാറ്റുകളിൽ വയസ്സ് പലപ്പോഴും വെളിപ്പെടുത്തിയിട്ടാണ് ചാറ്റ് മുൻപോട്ട് നീങ്ങുന്നത്. അതിന് ശേഷവും അവരെ വിടാൻ തയ്യാറാകാത്ത പീഡകരെയാണ് പോലീസ് ഇത്തരം കെണിയിൽ വീഴ്ത്തുന്നത്.

കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മരണം അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരുന്നു. സിദ്ധാര്‍ത്ഥ ഡയറക്ടര്‍ ബോര്‍ഡിന് എഴുതിയ കത്ത് പൊലീസിന് കിട്ടിയിരുന്നു. ഇപ്പോഴിതാ നേത്രാവതി പാലത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹം ഇരുപതിലേറെ ഫോണ്‍കോളുകള്‍ നടത്തിയിരുന്നെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.

ഇതിലൊക്കെ ആരോടൊക്കെയോ ക്ഷമാപണം നടത്തിയിരുന്നെന്നും സിദ്ധാര്‍ത്ഥയുടെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പാലത്തിലിറങ്ങിയ ശേഷവും അദ്ദേഹം ആരെയൊക്കെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. പതിവില്‍ നിന്ന് വിപരീതമായ അന്ന് അദ്ദേഹം വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.

അതേ സമയം സിദ്ധാര്‍ത്ഥയുടെ മൃതദേഹത്തില്‍ ടീ ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ടീ ഷര്‍ട്ട് അഴിച്ചാണ് പുഴയില്‍ ചാടിയതെങ്കില്‍ പാലത്തില്‍ ഇത് കാണേണ്ടതാണ്. പുഴയില്‍ ചാടിയ ശേഷം ടീ ഷര്‍ട്ട് അഴിക്കാനുള്ള സാധ്യത കുറവാണ്. സിദ്ധാര്‍ത്ഥിന്റെ ഫോണും ഇതുവരെ തെരച്ചില്‍ സംഘത്തിന് കിട്ടിയിട്ടില്ല. മൂക്കില്‍ നിന്ന് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം ലഭിച്ചത്. എന്നാല്‍, പഴ്സും ക്രെഡിറ്റ് കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും മോതിരവും ഡിജിറ്റല്‍ വാച്ചും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കാണാതായ ഫോണിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ച ശേഷം മാത്രമേ മരണം സംബന്ധിച്ച്‌ വ്യക്തത വരികയുള്ളു.

തിങ്കളാഴ്‌ചയാണ് മംഗലാപുരത്ത് നേത്രാവതി നദിയിലെ പാലത്തില്‍ നിന്ന് സിദ്ധാര്‍ത്ഥയെ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പാലത്തില്‍ നിന്ന് നദിയിലേക്ക് ഒരാള്‍ വീഴുന്നത് കണ്ടതായി തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഒരു മത്സ്യത്തൊഴിലാളി മംഗലാപുരം കനകനടി പൊലീസില്‍ ഫോണ്‍ ചെയ്‌ത് അറിയിച്ചിരുന്നു.ഇന്നലെ രാവിലെയാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം നേത്രാവതി പുഴയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബോളാര്‍ ഹൊയ്ഗെ ഐസ് പ്ളാന്റിന് സമീപത്തു നിന്നായി കണ്ടെത്തിയത്.സിദ്ധാര്‍ത്ഥയുടെ സംസ്കാരം ഇന്നലെ വൈകിട്ട് ചിക്കമംഗലൂരുവിലെ കുടുംബ എസ്റ്റേറ്റില്‍ നടന്നു.

ന്യൂഡൽഹി: പാക്കിസ്ഥാനു സൈനിക സഹായം നൽകാനുള്ള യുഎസ് തീരുമാനത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ യുഎസ് അംബാസഡറെയും വാഷിംഗ്ടണിലെ ട്രംപ് ഭരണകൂടത്തെയും കാര്യങ്ങൾ ധരിപ്പിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. യുഎസ് അംബാസഡറെ സൗത്ത് ബോക്കിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചതെന്നാണു വിവരം.  കഴിഞ്ഞയാഴ്ച പാക്കിസ്ഥാനു 125 ദശലക്ഷം ഡോളറിന്‍റെ സൈനിക സഹായം നൽകാനുള്ള കോണ്‍ഗ്രസ് തീരുമാനം പെന്‍റഗൻ നോട്ടിഫൈ ചെയ്തിരുന്നു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രഖ്യാപനം. എഫ്16 യുദ്ധവിമാനങ്ങളുടെ നിരീക്ഷണം ഉൾപ്പെടെയാണ് യുഎസ് പാക്കിസ്ഥാനു സഹായം നൽകുന്നത്. ഫെബ്രുവരിയിൽ ബാലാക്കോട്ട് ആക്രമണത്തിനുശേഷം കാഷ്മീരിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.

ഗുജറാത്തിലെ വഡോദരയില്‍ കനത്ത മഴ. ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുവരെ റെക്കോഡ് മഴയാണ് വഡോദരയില്‍ ലഭിച്ചത്. വഡോദരയ്ക്ക് പുറമേ അഹമ്മദാബാദ്, കര്‍ജാന്‍, ദബോഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ പെയ്തിരുന്നു.

മഴയെ തുടര്‍ന്ന് പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതവും താറുമാറായി. പല തെരുവുകളിലും നടക്കാന്‍ പോലും ആവാത്ത വിധത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. പ്രളയത്തിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ തെരുവുകളിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് മുതലകള്‍. വെള്ളം നിറഞ്ഞ റോഡുകളിലൂടെ മുതലകള്‍ നീങ്ങുന്നത് ഇവിടെ ഇപ്പോള്‍ സ്ഥിരം കാഴ്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ പേടിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലൂടെ മുതല ഇഴയുന്നതാണ് ദൃശ്യങ്ങള്‍. സമീപത്ത് നിന്ന നായ്ക്കള്‍ ഓടിമാറുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. രക്ഷ നേടാനായി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയാണ് നായ്ക്കള്‍.

മഴയെ തുടര്‍ന്ന് വഡോദര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെ വരെ നിര്‍ത്തിവച്ചതായും വഡോദരയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു. 12 മണിക്കൂറിനിടെ വഡോദരയില്‍ 442 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. വരുംദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വഡോദരയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

 

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 284നു പുറത്ത്. വിക്കറ്റു പോകാതെ 10 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ആദ്യ ദിവസം അവസാനിപ്പിച്ചു. പന്തു ചുരണ്ടൽ വിവാദത്തിലെ വിലക്കിനു ശേഷം ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയ ആദ്യ മത്സരത്തിൽത്തന്നെ സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്താണ് (144) ഓസീസിന്റെ ഹീറോ. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് 5 വിക്കറ്റ് വീഴ്ത്തി.

വാക്കുകൾ കൊണ്ടു ബാറ്റു ചെയ്തിട്ടു കാര്യമില്ലെന്ന് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ഇനിയെങ്കിലും തിരിച്ചറിയണം. ട്രെന്റ്ബ്രിജിൽ അല്ല, കളി നടക്കുന്നത് അങ്ങു ചന്ദ്രനിൽ ആണെങ്കിലും ഓസീസ് തന്നെ ജയിക്കും എന്നു നായകൻ ടിം പെയ്ൻ മുഴക്കിയ വീരവാദത്തിന്റെ മുന ആദ്യ ദിനം തന്നെ ഒടിഞ്ഞേനെ, സ്റ്റീവ് സ്മിത്തിന്റെ അവിസ്മരണീയ ഇന്നിങ്സ് (144) ഇല്ലായിരുന്നെങ്കിൽ!

ഇംഗ്ലിഷ് പേസർമാർക്കു മുന്നിൽ തകർന്നടിഞ്ഞ ഓസീസ്, സ്റ്റീവ് സ്മിത്തിന്റെ പോരാട്ടത്തിലൂടെ ഉയിർത്തെഴുന്നേറ്റു. 122 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായ ഓസീസ് ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട സ്കോറിലെത്തിയതിനു കടപ്പാട് സ്മിത്തിനോടു മാത്രം. ലോവർ ഓർഡറിൽ പീറ്റർ സിഡിലിന്റെ സംഭാവനയും (44) ഓസീസ് ടോട്ടലിൽ നിർണായകമായി.

ട്രാവിസ് ഹെഡ് (35) മാത്രമാണ് സ്മിത്തിനെക്കൂടാതെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ബാറ്റ്സ്മാൻ. സ്റ്റുവർട്ട് ബ്രോഡിന്റെ മോശം പന്തിൽ വിക്കറ്റുകളഞ്ഞ ടിം പെയ്ൻ (5) തന്റെ ബാറ്റിങ് ദൗർബല്യം ഒരിക്കൽക്കൂടി തുറന്നുകാട്ടി. ഒൻപതാം വിക്കറ്റിൽ സ്മിത്ത് – സിഡിൽ സഖ്യം നേടിയ 88 റൺസാണ് ഓസീസിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. അവസാന വിക്കറ്റിൽ നേഥൻ ലയണിനെ കൂട്ടുപിടിച്ച് 74 റൺസ് ചേർത്ത സ്മിത്ത് പത്താമനായാണു പുറത്തായത്. ഈ കൂട്ടുകെട്ടിൽ ലയണിന്റെ സംഭാവന വെറും 12 റൺസ്! കളിക്കിടെ പരുക്കേറ്റ ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സണ് 4 ഓവർ മാത്രമാണ് പന്തെറിയാനായത്.

ആഷസ് പരമ്പരയിൽ ഏറ്റവും ഒടുവിൽ ബാറ്റുചെയ്ത 9 ഇന്നിങ്സുകളിലെ അഞ്ചാം സെഞ്ചുറിയാണ് സ്മിത്ത് ഇന്നലെ കുറിച്ചത്. ടെസ്റ്റ് കരിയറിലെ 24–ാമത്തെയും. അവസാനം ബാറ്റുചെയ്ത 9 ആഷസ് ഇന്നിങ്സുകളിലെ സ്മിത്തിന്റെ സ്കോറുകൾ ഇങ്ങനെ– 143, 141, 40, 6, 239, 76, 102*, 83, 144

അംപയറിങ്ങിലെ കൂട്ടപ്പിഴവിന്റെ പേരിൽക്കൂടിയാകും എജ്ബാസ്റ്റൻ ടെസ്റ്റിന്റെ ആദ്യ ദിനം ഓർമിക്കപ്പെടുക. അംപയറുടെ തെറ്റായ തീരുമാനത്തിലാണ് ഡേവിഡ് വാർണർ (2), ജയിംസ് പാറ്റിൻസൻ (0) എന്നിവർ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്.

അതേ സമയം വിക്കറ്റിനു പിന്നിൽ ജോണി ബെയർസ്റ്റോ പിടികൂടിയ ഉസ്മാൻ ഖവാജയുടെയും (13) വിക്കറ്റിനു മുന്നിൽ കുടുങ്ങിയ മാത്യു വെയ്‍‍ഡിന്റെയും വിക്കറ്റുകൾ റിവ്യൂവിലൂടെയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഓസീസ്-ബാൻക്രോഫ്റ്റ് സി റൂട്ട് ബി ബ്രോഡ് 8, വാർണർ എൽബി ബി ബ്രോഡ് 2, ഖവാജ സി ബെയർസ്റ്റോ ബി വോക്സ് 13, സ്മിത്ത് ബി ബ്രോഡ് 144, ഹെഡ് എൽബി ബി വോക്സ് 35, വെയ്ഡ് എൽബി ബി വോക്സ് 1, പെയ്ൻ സി ബേൺസ് ബി ബ്രോഡ് 5, പാറ്റിൻസൻ എൽബി ബി ബ്രോഡ് 0, കമ്മിൻസ് എൽബി ബി സ്റ്റോക്സ് 5, സിഡിൽ സി ബട്‌ലർ ബി മോയിൻ അലി 44, ലയൺ നോട്ടൗട്ട് 12. എക്സ്ട്രാസ് 15. ആകെ 80.4 ഓവറിൽ 284നു പുറത്ത്.

വിക്കറ്റു വീഴ്ച: 1–2, 2–17, 3– 35, 4–99, 5–105, 6–112, 7–112, 8–122, 9–210, 10–284

ബോളിങ്– ആൻഡേഴ്സൻ: 4–3–1–0, ബ്രോഡ്: 22.4–4–86–5, വോക്സ്: 21–2–58–3, സ്റ്റോക്സ്: 18–1–77–1, മോയിൻ അലി: 13–3–42–1, ജോ ഡെൻലി: 2–1–7–0.

ഇംഗ്ലണ്ട്-ബേൺസ് ബാറ്റിങ് 4, റോയ് ബാറ്റിങ് 6, ആകെ 2 ഓവറിൽ വിക്കറ്റു പോകാതെ 10.

ബോളിങ്– കമ്മിൻസ്: 1–0–3–0, പാറ്റിൻസൻ: 1–0–7–0.

സാൻ‍ഡ് പേപ്പറുണ്ട്;

എതിർ ടീമിനെ വാക്കുകൊണ്ടും നോക്കുകൊണ്ടും കുത്തിനോവിക്കാൻ തങ്ങളോളം പോന്നവർ മാറ്റാരുമില്ല എന്ന് വീണ്ടും തെളിയിച്ച് ഇംഗ്ലണ്ട് ആരാധകർ. ഓസീസിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ വിക്കറ്റ് വീണപ്പോൾത്തന്നെ അവർ തനിനിറം കാട്ടി.

സ്റ്റുവർട് ബ്രോഡിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ ഡേവിഡ് വാർണറെ (2) സാൻഡ് പേപ്പർ ഉയർത്തിക്കാട്ടിയാണ് അവർ യാത്രയാക്കിയത്. മുൻപു ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സാൻഡ് പേപ്പർ ഉപയോഗിച്ചു പന്തു ചുരണ്ടിയതുമായി ബന്ധപ്പെട്ടാണു ഡേവിഡ് വാർണർക്ക് ഒരു വർഷത്തെ വിലക്കു ലഭിച്ചിരുന്നത്. വിലക്കു നീങ്ങിയ ശേഷമുള്ള ആദ്യ ടെസ്റ്റിൽ വാർണറെ വരവേൽക്കാൻ ഇംഗ്ലിഷ് ആരാധകർ തിരഞ്ഞെടുത്തതും ഇതേ സാൻഡ് പേപ്പർതന്നെ; ബാറ്റ്സ്മാന്റെ ആത്മവിശ്വാസം തകർക്കുന്ന സൈക്കോളജിക്കൽ മൂവ്!

പന്തു ചുരണ്ടൽ വിവാദത്തിൽ ഉൾപ്പെട്ട കാമറോൺ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത് എന്നീ ഓസീസ് താരങ്ങൾക്കും ഇന്നലെ കുശാലായിരുന്നു.

ആഷസ് ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ടീമംഗങ്ങൾ തമ്മിൽ പരസ്പരം ഹസ്തദാനം ചെയ്യാതിരുന്നതു വിവാദമായി. ദേശീയഗാനത്തിനു ശേഷം ഓസ്ട്രേലിയൻ താരങ്ങൾ ഇംഗ്ലിഷ് താരങ്ങൾക്കു കൈകൊടുക്കാൻ നിൽക്കാതെ ഡ്രസിങ് റൂമിലേക്കു കയറിപ്പോയി. ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ തുടക്കമിട്ട ഹസ്തദാന രീതി ഇഷ്ടപ്പെടാത്ത ഇംഗ്ലിഷ് താരങ്ങളാണു പിൻമാറ്റത്തിനു പിന്നിലെന്നാണു സൂചന.

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയുമായി നടന്ന അവസാന ടെസ്റ്റിലാണു പെയ്ൻ പുതിയ കൈകൊടുക്കൽ രീതിക്കു തുടക്കമിട്ടത്. എന്നാൽ, ചർച്ച കൂടാതെ ആഷസിൽ ഈ രീതി കൊണ്ടുവരുന്നതിനോട് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോ റൂട്ടിനും പരിശീലകൻ ട്രെവർ ബെയ്‌ലിസിനും താൽപര്യമുണ്ടായിരുന്നില്ല.

RECENT POSTS
Copyright © . All rights reserved