ശ്രീനഗർ: ജമ്മു കാഷ്മീരിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ ജമ്മു കാഷ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ തുടർന്നു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ തിങ്കളാഴ്ച അപ്രതീക്ഷിത സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ജമ്മുവിൽ സ്ഥിതി സമാധാനപരമായിരുന്നുവെന്നും അധികൃതർ പറഞ്ഞു. അധികൃതരുടെ നിർദേശപ്രകാരം ജമ്മു കാഷ്മീരിലെ സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ശ്രീനഗർ ജില്ലയിൽ വൻ നിയന്ത്രണങ്ങളുണ്ട്. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഷാഹിദ് ഇക്ബാൽ ചൗധരി പറഞ്ഞു.
കിഷ്ത്വാർ, രാജൗരി ജില്ലകളിലും രാംബാൻ ജില്ലയിലെ ബനിഹാൽ പ്രദേശത്തും അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. ജമ്മുവിലെയും ശ്രീനഗറിലെയും പല ജില്ലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു
കൊച്ചി: ഫാൻസിഡ്രസ് എന്ന ചിത്രം നിർമിച്ചു സിനിമാ മേഖലയിൽ പുതിയ ചുവടുവയ്പുമായി നടൻ ഗിന്നസ് പക്രു. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിർമാതാവ് എന്ന ബെസ്റ്റ് ഓഫ് ഇന്ത്യയുടെ റിക്കാർഡും ഇതോടെ പക്രു സ്വന്തമാക്കി. വിമർശനങ്ങളും നല്ല അഭിപ്രായങ്ങളും ചിത്രത്തിനു കിട്ടുന്നുണ്ടെന്നു ഗിന്നസ് പക്രു പത്രസമ്മേളനത്തിൽ പറഞ്ഞു.
ശില്പി ഡാവിഞ്ചി സുരേഷ് നിർമിച്ച സൈക്കിൾ ചവിട്ടുന്ന പക്രുവിന്റെ ശിൽപം ചടങ്ങിൽ അനാവരണം ചെയ്തു. ഫാൻസി ഡ്രസ് ചിത്രത്തിലെ ബെൻ കുട്ടൻ എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണു ശിൽപം നിർമിച്ചിരിക്കുന്നത്. 2013ൽ കുട്ടിയും കോലും എന്ന ചിത്രം പക്രു സംവിധാനം ചെയ്തിട്ടുണ്ട്.
പാമ്പുകളില്ലാത്ത ലോകത്തിലെ ഏക പ്രദേശമെന്ന വിശേഷണം യൂറോഷ്യന്‍ രാജ്യമായ അയര്‍ലണ്ടിനുള്ളതാണ്. ലോകത്തിലെ ഓരോ കോണിലും വിവിധ തരം പാമ്പുകള്‍ കാണപ്പെടുമ്പോള്‍ അയര്‍ലണ്ടില്‍ മാത്രം പാമ്പ് കാണപ്പെടാത്തതിന്റെ പിന്നില്‍ എന്താണെന്നും ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്.
പാട്രിക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലണ്ടില്‍ നിന്ന് കുടിയിറക്കി സമുദ്രത്തിലേക്ക് പായിച്ചുവെന്നുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഇതുവരെ പ്രചരിച്ചിരുന്നത്. അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന പാമ്പുകള്‍ എങ്ങും പോയി മറഞ്ഞതല്ല; ഇതുവരെ ആ രാജ്യത്ത് പാമ്പുകള്‍ ഉണ്ടായിട്ടില്ല.

ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിക്കുന്നത്. ആ സമയത്ത് ഗ്വോണ്ടാന എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, ഈ സമയത്ത് അയര്‍ലണ്ട് ഈ കരയുടെ ഭാഗമായിരുന്നില്ല. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം സമുദ്രത്തിനടിയില്‍ നിന്നാണ് അയര്‍ലണ്ട് ഉയര്‍ന്നു വന്നത്.
അയര്‍ലണ്ട് രൂപപ്പെട്ടപ്പോള്‍ മഞ്ഞുമൂടിയ പ്രദേശമായിരുന്നു അത്. മഞ്ഞുപാളികള്‍ വഴി ബ്രിട്ടനുമായി അയര്‍ലണ്ട് ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞ് ഉള്ളത് പാമ്പിനെ അകറ്റി നിര്‍ത്തി. തുടര്‍ന്ന് 15000 വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയര്‍ലണ്ടില്‍ നിന്നും മഞ്ഞു പൂര്‍ണമായി ഇല്ലാതായത്. എന്നാല്‍ ആ രൂപപ്പെടലിനിടയില്‍ ബ്രിട്ടനും അയര്‍ലന്‍ഡിനുമിടയിലെ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തതോടെ പാമ്പുകള്‍ക്ക് കടന്നുകയറാനുള്ള അവസരം നഷ്ടമാകുകയായിരുന്നു.
ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. വിവാഹവാര്‍ത്ത രാഖി തന്നെയാണ് ഞായറാഴ്ച്ച പുറത്തു വിട്ടത്. “ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാൻ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാർത്ഥമായി സ്നേഹിച്ച ഒരു ആരാധകനെ,” രാഖി സാവന്ത് പറഞ്ഞു.
സ്വകാര്യ വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയിരിക്കുന്നത്.
ലണ്ടനില്‍ ബിസിനസുകാരനായ റിതേഷാണ് തന്‍റെ ഭര്‍ത്താവെന്നും മുംബൈയില്‍ വച്ചായിരുന്നു വിവാഹമെന്നും രാഖി പറയുന്നു. തന്‍റെ കടുത്ത ആരാധകനായിരുന്നു റിതേഷെന്നും വാട്സ്‌ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും രാഖി പറയുന്നു. വിവാഹ ശേഷം റിതേഷ് ലണ്ടനിലേക്ക് മടങ്ങിയെന്നും വിസ ലഭിച്ചയുടന്‍ താന്‍ ലണ്ടനിലേക്ക് പോകുമെന്നും രാഖി പറയുന്നു.
എന്തുകൊണ്ടാണ് വിവാഹം വളരെ രഹസ്യമായി സൂക്ഷിച്ചതെന്ന് ചോദിച്ചപ്പോൾ രാഖി സാവന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “വിവാഹിതരാണെന്ന് ആളുകൾ അറിഞ്ഞാൽ, മുമ്പ് സ്ത്രീകൾ അനുഭവിച്ചിരുന്നത് പോലെ എനിക്കും ഈ മേഖലയിൽ അവസരങ്ങൾ ലഭിക്കാതെയാകു എന്ന് ഞാൻ ഭയപ്പെട്ടു. ദീപിക, പ്രിയങ്ക തുടങ്ങിയ വലിയ നടിമാരെ പോലെയല്ല. അവർക്ക് വിവാഹക്കാര്യം പ്രഖ്യാപിച്ചാലും എപ്പോഴത്തേയും പോലെ അവസരങ്ങൾ ലഭിക്കും.
പക്ഷെ ഞാൻ ഐറ്റം നമ്പറുകൾ ചെയ്യുന്ന ആളാണ്. ഞാൻ ഇപ്പോൾ വിവാഹിതയായ സ്ത്രീയാണെന്ന് ആളുകൾ അറിഞ്ഞാൽ എനിക്ക് ജോലി ലഭിക്കുമോ എന്ന് എനിക്കറിയില്ല. എന്നാൽ ഇന്ന് ഞാൻ വളരെ സന്തുഷ്ടയായ സ്ത്രീയായതിനാൽ അത് പിന്നീടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു. ഞാൻ സ്വപ്നം കണ്ടിരുന്ന ഒരു പുരുഷനുമായി ഞാൻ വിവാഹിതയായി,” രാഖി സാവന്ത് പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നീക്കം നിയമവിരുദ്ധവും ആണവശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നം രൂക്ഷമാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി സംസാരിച്ച ശേഷമാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ നിക്കത്തെ അപലപിച്ചിരുന്നു. ഇന്ത്യയുടെ ഈ നിയമവിരുദ്ധ നീക്കത്തെ എതിര്‍ക്കാനുള്ള എല്ലാ നടപടികളും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിഞ്ജാപനത്തെ തള്ളുന്നതായും പാക്കിസ്ഥാന്‍ അറിയിച്ചു.
ഇന്ത്യയുടെ ഏകപക്ഷിയമായ നീക്കങ്ങള്‍ തര്‍ക്ക വിഷയത്തില്‍ പരിഹാരം കാണില്ല. ഐക്യാരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തന്നെയാണിത്. ഇന്ത്യയുടെ നീക്കം ജമ്മു കാശ്മീരിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.
രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്നെന്ന് പിഡിപി നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. എന്നാൽ സര്‍ക്കാരിന്‍റെ ധീരമായ ചുവടുവയ്പ്പിനെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍.എസ്.എസ്. രാജ്യത്തിന്‍റെ ശിരസ് ഛേദിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ജമ്മു കശ്മീര്‍ വിഭജനത്തെ പാര്‍ട്ടി എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭാ വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചു.
വിഭജനകാലത്ത് ഇന്ത്യക്കൊപ്പം നില്‍ക്കാനുള്ള തീരുമാനം തിരിച്ചടിയായി. കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ ജനങ്ങളെ വഞ്ചിച്ചെന്നും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. തീരുമാനം ഞെട്ടിപ്പിക്കുന്നതെന്നും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. കശ്മീരിനെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.

ജമ്മു കശ്മീരിനും രാജ്യത്തിനും ഉചിതമായ തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത്. രാഷ്ട്രീയ ഭിന്നത മറന്ന് എല്ലാവരും തീരുമാനത്തെ സ്വാഗതം ചെയ്യണമെന്ന് ആര്‍.എസ്.എസ് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് ചരിത്രം തെളിയിക്കുമെന്ന് പി.ചിദംബരം. ജനാധിപത്യം കൊല്ലപ്പെട്ടുവെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. രാജ്യത്തിന്‍റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ ചുവടുവയ്പ്പെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പ്രതികരിച്ചു.
ഇക്കാര്യം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം അഭിനന്ദിച്ചു. ജമ്മു കശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷവാനാണെന്നും ദേശീയ സമന്വയം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ നടപടിയാണിതെന്ന് വിശ്വസിക്കുന്നതായും അദ്വാനി വ്യക്തമാക്കി. ശിവസേന അടക്കമുള്ള കക്ഷികളും മധുരം വിതരണം ചെയ്ത് ആഘോഷത്തിന്റെ ഭാഗമായി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിക്കൊണ്ടുള്ള സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പ്രതിപക്ഷ നിരയെ ഭിന്നിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനായി.ജമ്മുകശ്മീരില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ തീരുമാനം സഹായിക്കുമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം. കേന്ദ്രത്തെ പിന്തുണയ്ക്കുന്നതായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് ആത്മഹത്യാപരമാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രാജ്യസഭ വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചു.
മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വഞ്ചിയൂര്‍ മജിസ്ട്രേറ്റിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി. ആദ്യം ജില്ലാ ജയിലില്‍ എത്തിച്ച് ജയില്‍ ഡോക്ടര്‍ പരിശോധിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശ്രീറാമിനെ ചികില്‍സിച്ചിരുന്ന കിംസ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. നട്ടെല്ലിന് പരുക്കും ഛര്‍ദിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന പ്രതീതിയുണ്ടാക്കാന്‍ സ്ട്രെച്ചറില്‍ കിടത്തി മുഖത്ത് മാസ്ക് വച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രില്‍നിന്ന് പുറത്തേയ്ക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിലാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. ആംബുലന്‍സിനുള്ളില്‍ എത്തിയാണ് മജിസ്ടേറ്റ് ശ്രീറാമിനെ കണ്ടത്.
കേസിൽ നിന്നും തടിയൂരാൻ ശ്രീറാം വെങ്കിട്ടരാമൻ പല വഴികളും പലരുടെയും സഹായത്തോടെ തേടുമ്പോൾ ഐഎഎസുകാരെനെ കുരുക്കിലാക്കുന്നതാണ് വഫാ ഫിറോസിന്റെ മൊഴി. അപകട സമയത്ത് കാറോടിച്ചിരുന്നത് ശ്രീറാമാണെന്നും നന്നായി മദ്യപിച്ചിരുന്നതായും വഫ മൊഴിയിൽ വ്യക്തമാക്കുന്നു. പതുക്കെ പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഇയാൾ കേട്ടില്ലെന്നും താൻ വാഹനമോടിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നും യുവതി പറയുന്നു. മൊഴിയുടെ പൂർണരൂപം ഇങ്ങനെ:
‘എനിക്ക് 16 വയസുള്ള മകളുണ്ട്. ഞാന്‍ ബഹറൈനില്‍നിന്ന് ഒരു മാസത്തേക്ക് അവധിക്ക് വന്നതാണ്. ശ്രീറാം എന്റെ സുഹൃത്താണ്. അപകടം നടന്ന സമയത്ത് ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നത്. രാത്രി ഞാന്‍ ഗുഡ് നൈറ്റ് മെസേജ് എല്ലാ സുഹൃത്തുക്കള്‍ക്കും അയയ്ക്കും. കൂടെ ശ്രീറാമിനും അയച്ചു. സാധാരണ ശ്രീറാം പ്രതികരിക്കാറില്ല. എന്നാൽ ഇന്നലെ (അപകടം നടന്ന ദിവസം രാത്രി) ശ്രീറാം പ്രതികരിച്ചു.
വാഹനം ഉണ്ടോയെന്ന് എന്നോട് ചോദിച്ചു. ഞാന്‍ ഉണ്ടെന്നു പറഞ്ഞു. കാറുമായി കവടിയാറില്‍ വരാന്‍ പറഞ്ഞു. ഞാന്‍ മകളോട് ശ്രീറാമിനെ ഡ്രോപ്പ് ചെയ്തിട്ടു വരാമെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങി. കവടിയാര്‍ പാര്‍ക്കിന്റെ ഭാഗത്തെത്തിയപ്പോള്‍ ശ്രീറാം ഫോണിലായിരുന്നു. ഫോണ്‍ ചെയ്തശേഷം ശ്രീറാം കാറില്‍ കയറി. ഞാനാണ് വണ്ടി ഓടിച്ചത്. കഫേ കോഫീഡേയ്ക്ക് സമീപമെത്തിയപ്പോള്‍ ഞാൻ വാഹനം ഓടിക്കണോ എന്ന് ശ്രീറാം ചോദിച്ചു. നിങ്ങള്‍ക്ക് വാഹനം ഓടിക്കണമെങ്കില്‍ ആകാമെന്നു ഞാനും പറഞ്ഞു.
ശ്രീറാം വാഹനത്തിന്റെ പുറകിലൂടെ ഡ്രൈവിങ് സീറ്റിലേക്ക് കയറി. ഞാന്‍ അകത്തുകൂടി കാലിട്ടാണ് അപ്പുറത്തെ സീറ്റിലേക്ക് മാറിയത്. സിഗ്നല്‍ ലൈറ്റില്ലാത്തതിനാല്‍ വാഹനം അമിത വേഗതയിലായിരുന്നു. പതുക്കെ പോകാന്‍ ഞാന്‍ പല പ്രാവശ്യം പറഞ്ഞു. എന്നാല്‍ വളരെ വേഗത്തിലാണ് ശ്രീറാം വണ്ടി ഓടിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞുള്ള വഴിയില്‍ ഒരു ബൈക്ക് പതുക്കെ പോകുന്നുണ്ടായിരുന്നു.
ഞങ്ങളുടെ വാഹനം അമിത വേഗതയിലായിരുന്നതിനാല്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ബ്രേക്ക് ചവിട്ടിയിട്ടും കിട്ടിയില്ല. ശ്രീറാമും ഞാനും ചാടി പുറത്തിറങ്ങി. എയര്‍ ബാഗ് ഓപ്പണ്‍ ആയിരുന്നു. ശ്രീറാം അപകടം നടന്ന ആളെ പൊക്കിയെടുത്തു റോഡില്‍ കൊണ്ടുവന്നു. പൊലീസ് വന്നു. എന്നോട് വീട്ടില്‍ പോകാന്‍ എല്ലാവരും ആവശ്യപ്പെട്ടു. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. വീട്ടില്‍പോയി 2 മണി ആയപ്പോള്‍ ഞാന്‍ സ്റ്റേഷനില്‍ തിരിച്ചുവന്നു. കാര്‍ ഞാന്‍ ഓടിച്ചിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു.
ഇന്ത്യൻ നേവിയുടെ വിശാഖപട്ടണത്തെ ഈസ്‌റ്റേൺ നേവൽ കമാൻഡിൽ സിവിലിയൻ മോട്ടോർ ഡ്രൈവർ ഒാർഡിനറി ഗ്രേഡ് തസ്തികയിലയി 104 ഒഴിവുകളുണ്ട്. ഉടൻ വിജ്ഞാപനമാകും.
യോഗ്യത: പത്താം ക്ലാസ്, ഫസ്‌റ്റ് ലൈൻ മെയിന്റനൻസ് പരിജ്‌ഞാനം. ഹെവി വെഹിക്കിൾ, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ്. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങിൽ ഒരു വർഷം പ്രവൃത്തിപരിചയം.
പ്രായം: 18-25 വയസ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്തഭടൻമാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവ്.
ശമ്പളം: 19900-63200 രൂപ.
അപേക്ഷിക്കേണ്ടവിധം: വിശദവിവരങ്ങളും അപേക്ഷാഫോം മാതൃകയും www.indiannavy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.
സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമായി ബ്രസ്റ്റ് ക്യാന്‍സര്‍ മാറുന്നതിന് മുമ്പ് ഇന്ത്യയില്‍ ഏറ്റവും കൂടുതലായി കണ്ടിരുന്നത് ഗര്‍ഭാശയ മുഖ ക്യാന്‍സറായിരുന്നു . സ്തീകള്‍ക്ക് വരുന്ന ക്യാന്‍സറാണ് സെർവിക്കൽ ക്യാന്‍സര്‍ അഥവാ ഗർഭാശയമുഖ ക്യാൻസർ. 30 മുതല്‍ 69 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്.
എന്‍സിബിഐയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ 365.71 ദശലക്ഷം സ്ത്രീകള്‍ക്ക് സെർവിക്കൽ ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ്. ഇപ്പോഴത്തെ കണക്ക് പ്രകാരം രോഗം 132,000 സ്ത്രീകള്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗം മൂലം പ്രതിവര്‍ഷം 74,000 പേര്‍ മരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
യുഎസിലെ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടറായ ദത്ത പറയുന്നത് സെർവിക്കൽ ക്യാന്‍സര്‍ മൂലം ദിവസവും 200 സ്ത്രീകള്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട് എന്നാണ്. സെർവിക്കൽ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും. എന്നിട്ടും ഈ മരണനിരക്ക് കൂടുന്നതിന് കാരണം പലപ്പോഴും ക്യാന്‍സര്‍ അതിന്‍റെ അവസാനഘട്ടത്തിലായിരിക്കും തിരിച്ചറിയുക എന്നതുകൊണ്ടാണ്. അതിനാല്‍ തന്നെ ചികിത്സകള്‍ നല്‍കിയാലും രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരുന്നു. പക്ഷേ സര്‍വിക്കല്‍ ക്യാന്‍സര്‍ മതിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികില്‍സിക്കുവാനും സാധിക്കും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സര്‍വിക്കല്‍ ക്യാന്‍സറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്ന് പറയപ്പെടുന്നു. 70ശതമാനം സര്‍വിക്കല്‍ ക്യാന്‍സറും HPV 16, HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്.
പ്രധാന ലക്ഷണങ്ങള്‍
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം.
മെല്‍ബണ്‍: മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സോഫിയ സാമിന്റെയും, കാമുകന്‍ അരുണ്‍ കമലാസനന്റെയും അപ്പീലുകള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. സാം എബ്രഹാം ആത്മഹത്യ ചെയ്തതാണ് എന്നാണ് അരുണ്‍ കമലാസനന്‍ വാദിച്ചത്. മെല്‍ബണ്‍ സാം എബ്രഹാം വധക്കേസില്‍ അരുണ്‍ കമലാസനനെ 27 വര്‍ഷത്തേക്കും, സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വര്‍ഷത്തേക്കുമാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അരുണിന് 23 വര്‍ഷവും സോഫിയയ്ക്ക് 18 വര്‍ഷവും കഴിഞ്ഞു മാത്രമേ പരോളിന് അര്‍ഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു.
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിക്കെതിരെയും ശിക്ഷാ വിധിക്കെതിരെയും അരുണ്‍ കമലാസനന്‍ അപ്പീല്‍ നല്‍കിയിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ നടപടിയെ ചോദ്യം ചെയ്താണ് സോഫിയ അപ്പീല്‍ നല്‍കിയത്. സുപ്രീം കോടതി മൂന്നംഗ ബഞ്ച് അപ്പീല്‍ പരിഗണിച്ചപ്പോള്‍ ആദ്യം നേരിട്ട് ഹാജരായാണ് അരുണ്‍ കമലാസനന്‍ വാദിച്ചത്. കേസിന്റെ വിചാരണഘട്ടത്തിലെ വാദത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വാദങ്ങളാണ് അരുണ്‍ ഇത്തവണ മുന്നോട്ടുവച്ചത്.
താന്‍ സാം എബ്രഹാമിനെ കൊന്നിട്ടില്ല എന്നും, സാം ആത്മഹത്യ ചെയ്തതാണ് എന്നുമായിരുന്നു അരുണ്‍ കമലാസനന്റെ പ്രധാന വാദം. അത് മാത്രമല്ല സാം ‘ബെഡ്‌റൂമിൽ ഒരു പരാജയമായിരുന്നു’ എന്നും അതാണ് ആത്മഹത്യ ചെയ്യാനുള്ള മറ്റൊരു കാരണമെന്നും അരുൺ വാദിച്ചതായി ഓസ്‌ട്രേലിൻ പത്രമായ ‘ഹെറാൾഡ് സൺ’ റിപ്പോർട്ട് ചെയ്യുന്നു.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുണ്‍ കമലാസനന്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ നേരത്തേ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുണ്‍ പറയുന്ന ഈ ദൃശ്യങ്ങളായിരുന്നു കേസിലെ പ്രധാന തെളിവും.
ഇക്കാര്യം അപ്പീല്‍ കേട്ട ബഞ്ച് ചൂണ്ടിക്കാട്ടിയപ്പോള്‍, സാമ്പത്തിക ലാഭത്തിനു വേണ്ടി നടത്തിയ വ്യാജ കുറ്റസമ്മതം മാത്രമായിരുന്നു അതെന്നാണ് അരുണ്‍ കമലാസനന്‍ മറുപടി നല്‍കിയത്. സാം എബ്രഹാം തന്നെയാണ് ഇന്ത്യയില്‍ നിന്ന് സയനൈഡ് വാങ്ങിക്കൊണ്ടുവന്നതെന്നും, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കാര്യം സാ തന്നോട് പറഞ്ഞിരുന്നുവെന്നും അരുണ്‍ കമലാസനന്‍ വാദിച്ചു.
കേസിലെ പ്രധാന സാക്ഷികളിലൊന്നായ ടോക്‌സിക്കോളജി വിദഗ്ധന്‍ പ്രൊഫസര്‍ ഗുഞ്ചയുടെ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നും, താന്‍ കൊല നടത്തി എന്ന് തെളിയിക്കുന്നതിനുള്ള വിരലടയാളമോ മറ്റു തെളിവുകളോ ഇല്ല എന്നുമായിരുന്നു അരുണിന്റെ മറ്റു വാദങ്ങള്‍. എന്നാല്‍ ഇതെല്ലാം വിചാരണ സമയത്ത് പരിഗണിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അരുണ്‍ ജയിലിലും ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെന്നും, അരുണിനെ ആശ്രയിച്ചുകഴിയുന്ന അച്ഛനമ്മമാരും ഭാര്യയും കുട്ടിയും ഇന്ത്യയിലുണ്ടെന്നും അഭിഭാഷകയും വാദിച്ചു.
ജയില്‍ശിക്ഷയെ ചോദ്യം ചെയ്യാതെ, കുറ്റക്കാരി എന്നു കണ്ടെത്തിയ ജൂറി നടപടിയെ മാത്രം ചോദ്യം ചെയ്താണ് സോഫിയ സാം അപ്പീല്‍ നല്‍കിയത്. ഇരു പ്രതികളുടെയും വിചാരണ ഒരുമിച്ച് നടത്തിയതാണ് സോഫിയയെയും ജൂറി കുറ്റക്കാരിയായി വിധിക്കാന്‍ കാരണമായതെന്ന് സോഫിയയുടെ അഭിഭാഷകന്‍ വാദിച്ചു. അരുണിന്റെ മോഴികള്‍ സോഫിയയ്‌ക്കെതിരെയുള്ള തെളിവാകരുത് എന്ന് വിചാരണക്കോടതിയിലെ ജഡ്ജി വ്യക്തമായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, അത് പ്രാവര്‍ത്തികമായില്ല. അരുണിനെ മാറ്റി നിര്‍ത്തി സോഫിയയെക്കുറിച്ച് മാത്രം പരിശോധിച്ചാല്‍ തെളിവുകള്‍ ഒന്നും ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
സാഹചര്യത്തെളിവുകള്‍ മാത്രമാണ് സോഫിയയ്‌ക്കെതിരെയുള്ളതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം എതിര്‍ക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്തത്. അതേസമയം, കേസില്‍ പ്രതികളായ സോഫിയ സാമിന്റെയും, കാമുകന്‍ അരുണ്‍ കമലാസനന്റെയും അപ്പീലുകള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.. എപ്പോഴാണ് വിധി വരുക എന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല.