Latest News

എക്‌സ്ട്രാ ബാറ്റ്‌സ്മാനെ കളിപ്പിക്കാനായി വിക്കറ്റ് കീപ്പറായി മാറിയ താരമാണ് രാഹുല്‍ ദ്രാവിഡ്. മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലിയുടെ കാലത്തായിരുന്നു ദ്രാവിഡ് വിക്കറ്റ് കീപ്പറാകുന്നത്. ഇതോടെ മുഹമ്മദ് കൈഫിനെ ടീമിലെടുക്കാന്‍ സാധിച്ചു. ഇന്ത്യയുടെ വിജയങ്ങളില്‍ ഏറെ നിര്‍ണായകമായ തീരുമാനമായിരുന്നു അത്.

ബാറ്റ്‌സ്മാനായിരുന്ന ദ്രാവിഡ് അത്ര അസാമാന്യ ഫില്‍ഡറായിരുന്നില്ല. ഫൂട്ട് വര്‍ക്കില്‍ വീക്കായിരുന്നു. എന്നിട്ടും ഗാംഗുലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദ്രാവിഡ് കീപ്പറുടെ ജോലി ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഏറെക്കാലം ദ്രാവിഡ് ഇന്ത്യയുടെ കീപ്പിങ് റോള്‍ മനോഹരമായി തന്നെ നിര്‍വ്വഹിച്ചു. 73 ഏകദിനങ്ങളില്‍ ദ്രാവിഡ് ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പിങ് ചെയ്തു. ഇതില്‍ നിന്നും 71 ക്യാച്ചുകളും 13 സ്റ്റമ്പിങ്ങും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഒരു അഭിമുഖത്തില്‍ എങ്ങനെയാണ് ഗാംഗുലി തന്നോട് വിക്കറ്റ് കീപ്പര്‍ ആകാന്‍ ആവശ്യപ്പെട്ടതെന്ന് രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. 15-ാം വയസുവരെ താന്‍ കീപ്പിങ് ചെയ്തിരുന്നുവെന്നും കൂടാതെ തനിക്കായി ഇന്ത്യന്‍ ടീം പ്രത്യേക കീപ്പിങ് പരിശീലകനെ നിയമിച്ചിരുന്നുവെന്നും ദ്രാവിഡ് വെളിപ്പെടുത്തുന്നു.

”നീ ശ്രമിച്ചു നോക്കുമോ? എന്ന് എന്നോട് ചോദിച്ചു. അവസാനമായി ഞാന്‍ വിക്കറ്റ് കീപ്പിങ് ചെയ്തത് 15 വയസുള്ളപ്പോഴായിരുന്നു. ഞാനൊരു നല്ല വിക്കറ്റ് കീപ്പറുമായിരുന്നില്ല. എന്നെ വിക്കറ്റ് കീപ്പിങ് പരിശീലിപ്പിക്കാനായി ഒരു പ്രത്യേക പരിശീലനകനെ കൊണ്ടു വന്നു. ജോണ്‍ റൈറ്റിന്റെ സുഹൃത്തായിരുന്നു” ദ്രാവിഡ് പറഞ്ഞു.

”സ്ലിപ്പിലെ ഫീല്‍ഡറായിരുന്നതിനാല്‍ ക്യാച്ച ്ചെയ്യുക എളുപ്പമായിരുന്നു. പക്ഷെ എന്റെ ഫൂട്ട് വര്‍ക്ക് മോശമായിരുന്നു. അതുകൊണ്ടാണ് ലെഗ് സൈഡില്‍ ഞാനിത്ര മോശമായത്. പക്ഷെ, അത് നല്ലൊരു തീരുമാനമായിരുന്നു. ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താന്‍ സാധിച്ചു” ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ദിനേശ് മോംഗിയയുടെ പരുക്കിനെ തുടര്‍ന്നാണ് രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കുന്നത്. 2002 വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലാണ് ദ്രാവിഡ് ഫുള്‍ ടൈം വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കുന്നത്. 2002 ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോഴും നാറ്റ് വെസ്റ്റ് സീരിന് നേടുമ്പോഴും 2003 ല്‍ ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പ് ആകുമ്പോഴെല്ലാം ദ്രാവിഡായിരുന്നു വിക്കറ്റ് കീപ്പര്‍. അവസാനമായി രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പിങ് ചെയ്തത് 2004 ല്‍ പാക്കിസ്ഥാനെതിരെയാണ്. പിന്നീടാണ് എംഎസ് ധോണിയെന്ന റാഞ്ചിക്കാരന്‍ വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്.  രാഹുല്‍ ദ്രാവിഡ് എന്ന ടീം പ്ലെയറേയും അദ്ദേഹം സൗരവ്വ് ഗാംഗുലി എന്ന നായകന് നല്‍കുന്ന ബഹുമാനത്തിന്റേയും ഉത്തമ ഉദാഹരണമാണ് ഈ സംഭവം

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. മാര്‍.സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍.ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. വത്തിക്കാന്‍ ഇടപെട്ട് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതായി കഴിഞ്ഞ ദിവസം അതിരൂപതയില്‍ നിന്നുള്ള അറിയിപ്പുണ്ടായിരുന്നു.

ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത ബിഷപ്പായി തുടരും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. സഹായ മെത്രാന്‍ സ്ഥാനത്തു നിന്ന് മാറ്റിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും.

എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചു ബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും പഠിച്ച ശേഷമാണ് വത്തിക്കാന്‍ ഈ തീരുമാനങ്ങളെല്ലാം എടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.

സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കാവുന്നതാണെന്നും വത്തിക്കാൻ പറയുന്നു.

ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പിൽ പകരക്കാരനായെത്തി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ രക്ഷകനായ താരമാണ് മുഹമ്മദ് ഷമി. ഭുവനേശ്വർ കുമാറിന് പരുക്കേറ്റതുകൊണ്ടു മാത്രം കളിക്കാൻ അവസരം ലഭിച്ച ഷമി ഒരു ഹാട്രിക് ഉൾപ്പെടെ രണ്ടു മൽസരങ്ങളിൽനിന്ന് ഇതുവരെ നേടിയത് എട്ടു വിക്കറ്റാണ്. പരുക്കും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിച്ച നാളുകൾക്കു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് വേദിയിലേക്കുള്ള ഷമിയുടെ ശക്തമായ മടങ്ങിവരവ്. ഭാര്യ ഹസിൻ ജഹാനുമായുള്ള പ്രശ്നങ്ങളാണ് കഴിഞ്ഞ വർഷം ഷമിയെ ഏറ്റവുമധികം ഉലച്ചത്. ഇതോടെ ഒരു ഘട്ടത്തിൽ താരത്തിന്റെ ക്രിക്കറ്റ് കരിയർ തന്നെ ചോദ്യചിഹ്‌നമായതാണ്.

പ്രശ്നങ്ങളെല്ലാം മാറിയെന്നു കരുതിയിരിക്കെ, ഷമിക്കെതിരെ കടുത്ത വിമർശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ ഹസിൻ ജഹാൻ. ഷമി ടിക് ടോക്ക് അക്കൗണ്ടിൽ പിന്തുടരുന്നതിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാന്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഷമി നാണം കെട്ടവനാണെന്നും ഒരു മകളുള്ള കാര്യം മറക്കുകയാണെന്നും തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഹസിൻ ജഹാൻ ആരോപിക്കുന്നു.

ഈയിടെയാണ് ഷമി ടിക് ടോക്കിൽ അക്കൗണ്ട് ആരംഭിച്ചത്. നിലവിൽ 97 പേരെയാണ് ഇതിൽ ഷമി ഫോളോ ചെയ്യുന്നത്. എന്നാല്‍, ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ‘ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.’- കുറിപ്പിൽ ഹസിന്‍ വിമർശനമുന്നയിക്കുന്നു. ഷമിയുടെ ടിക് ടോക് അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് വിമർശനം.

ഗാർഹിക പീഡനക്കുറ്റമാരോപിച്ച് ഹസിൻ കഴിഞ്ഞ വർഷം ഷമിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ പിന്നീടു കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവർക്കു നൽകാനാണ് ഉത്തരവിട്ടത്.

ഇതിനു പിന്നാലെയാണ് കോഴ ആരോപണം ഉയർത്തിയത്. ഇംഗ്ലണ്ടിൽ വ്യവസായിയായ മുഹമ്മദ് ഭായ് എന്ന വ്യക്തി നൽകിയ പണം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്നു സ്വീകരിച്ചതായി ഷമിയുടെയും ഭാര്യയുടെയും ഫോൺ സംഭാഷണത്തിൽനിന്നു സൂചന ലഭിച്ചു. ഇതു കേന്ദ്രീകരിച്ചായിരുന്നു കോഴ ആരോപണത്തിലെ അന്വേഷണം. ഷമിക്കെതിരെ അന്വേഷണം നടത്താൻ ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ നീരജ് കുമാർ നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമിക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിച്ചു.

സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് ‘അനിൽ ബാബു’വെന്ന പേരിൽ 24 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. 2004ൽ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തിൽനിന്ന് വിട്ടുനിന്നു. 2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.

ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും പി.ആർ.എസ്. ബാബുവിന്റെതായെത്തി. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേർന്നത്. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനിൽബാബുമാർ.

സ്‌ത്രീധനം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കുടുംബവിശേഷം, വെൽകം ടു കൊടൈക്കനാൽ, മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ തുടങ്ങി 2005ൽ പുറത്തിറങ്ങിയ പറയാം എന്ന സിനിമ വരെ 24 സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോൽസവവും കുഞ്ചാക്കോ ബോബന്റെ മയിൽപ്പീലിക്കാവും ഇക്കൂട്ടത്തിൽപ്പെടും. ഇവയിൽ ഭൂരിപക്ഷവും ഹിറ്റുകളുമായിരുന്നു. എന്നാൽ പറയാം എന്ന സിനിമയ്‌ക്കു ശേഷം തങ്ങൾക്കൊരുമിച്ച് ഇനി ഒന്നും പറയാനില്ലെന്ന തിരിച്ചറിവോടെ ഇരുവരും വഴിപിരിയുകയായിരുന്നു.

എയര്‍ഇന്ത്യാ ഓഹരി വില്‍ക്കുന്നതിനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഓഹരി വില്‍പന നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഓഹരിവില്‍പന നടത്താനുളള തീരുമാനം മരവിപ്പിച്ചുവെന്നുളള വാര്‍ത്തകളെ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എയര്‍ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചത.് 58,351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്.

എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഓഹരി വില്‍പന തീരുമാനം മരവിപ്പിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഹരി വില്‍പനയില്‍ നിന്നും പുറകോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തിയത്.

സാമ്പത്തികകാര്യങ്ങള്‍ക്കുളള മന്ത്രിസഭാ സമിതി ഓഹരി വില്‍പന നടപടിക്രമങ്ങള്‍ നിരീക്ഷിക്കും. ഇതിനായി ഒരു പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്‍റെ സഹായത്തിലാണ് എയര്‍ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

30,000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7,500 കോടിയോളം രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടം. ഈ ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിക്കൂടിയാണ് ഓഹരി വില്‍പന നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സദാചാരം പഠിപ്പിക്കാനെത്തിയ വ്യക്തി ഒടുവില്‍ പൊലീസ് പിടിച്ചു. ജനറല്‍ സീറ്റില്‍ യുവതിക്കൊപ്പമിരുന്നു യാത്ര ചെയ്തെന്ന പരാതി വലിയ വിവാദമായതിന് പിന്നാലെയാണ് ആനവണ്ടിയിലെ യാത്രക്കാര്‍ വീണ്ടും വാര്‍ത്തയാകുന്നത്. മദ്യലഹരിയിൽ ബസിനുള്ളിൽ സദാചാരഗുണ്ടായിസം കാട്ടിയതിനാണ് മധ്യവയസ്കനെ പൊലീസ് പിടിച്ചത്. ബസിനുള്ളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്ന് യാത്രചെയ്തതാണ് സദാചാരം പഠിപ്പിക്കാന്‍ സഹയാത്രകന് തോന്നിയത്. ഒടുവില്‍ കേസായി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മുണ്ടക്കയം സ്വദേശി പുത്തൻപുരയ്ക്കൽ മുരുകന്‍.

ചങ്ങനാശേരിയിൽ നിന്നു കുമളിയിലേക്ക് പോയ കെഎസ്ആർടിസി ബസിൽ വ്യാഴാഴ്ച വൈകിട്ട് 5.30നാണു സംഭവം. ചങ്ങനാശേരിയിൽ നിന്നു കയറിയ കോളജ് വിദ്യാർഥിനിയും യുവാവും ബസിന്റെ പിൻസീറ്റിൽ ഒന്നിച്ചിരുന്നതാണ് മുരുകനെ പ്രകോപിപ്പിച്ചത്. ഇവർ അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാൾ ‍ ബഹളംവച്ചു. പൊലീസിൽ അറിയിച്ച് കേസെടുക്കണമെന്നായി ആവശ്യം.

ബസ് കറുകച്ചാൽ പൊലീസ് സ്റ്റേഷന് മുൻപിൽ എത്തിയപ്പോൾ ബസ് നിർത്തിച്ചു. പൊലീസ് ഇരുവരെയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന് അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആൺകുട്ടിയും പെൺകുട്ടിയും പോയതോടെ സ്‌റ്റേഷനിൽ ബഹളം വച്ച പരാതിക്കാരൻ മദ്യലഹരിയിലാണെന്നു കണ്ടതോടെ പൊലീസ് കേസെടുത്തു.

ആത്മഹത്യ എന്ന് വിചാരിച്ചിരുന്ന കേസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമായി മാറുന്നത്. പൊള്ളലേറ്റ് മരിച്ച് സ്ത്രീയുടെ തലയില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നു തെളിഞ്ഞതോടെ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശ പ്രകാരം സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോൾ. രണ്ടു വർഷം മുൻപ് ഒക്ടോബർ അഞ്ചിനാണ് പുഷ്പ ഭലോട്ടിയ(39)യെ പൊള്ളലേറ്റ നിലയില്‍ ദുർഗാപുറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അധികം വൈകാതെ ഇവര്‍ മരണപ്പെട്ടു.

ഇതിന് പിന്നാലെ അയല്‍വാസികള്‍ നല്‍കിയ ചില മൊഴികളാണ് ആത്മഹത്യ എന്ന് വിധിയെഴുതാവുന്ന കേസിന്റെ ഗതി മാറ്റുന്നത്. പുഷ്പയുടെ വീട്ടിൽ നിന്നു വെടിയൊച്ച കേട്ടതായി അയല്‍ക്കാര്‍ പൊലീസിനോട് വ്യക്തമാക്കി. പിന്നാലെ എത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിയില്‍ തലയില്‍ നിന്നും വെടിയുണ്ട കണ്ടെത്തുകയും ചെയ്തു. എന്നിട്ടും ആത്മഹത്യ എന്ന തരത്തില്‍ പൊലീസ് കേസ് അവസാനിപ്പിച്ചു

ബംഗാളിലെ റാണിഗഞ്ജ് ആസ്ഥാനമായുള്ള വ്യവസായി കുടുംബത്തിലെ അംഗമായിരുന്നു പുഷ്പ. ഭർത്താവ് മനോജ് ഭലോട്ടിയയും ബിസിനസുകാരൻ. പുഷ്പയുടേത് ആത്മഹത്യയാണെന്നായിരുന്നു ആദ്യം പൊലീസ് നിഗമനം. എന്നാൽ വെടിയുണ്ട കണ്ടെടുത്തതോടെ ഭര്‍ത്താവ് അറസ്റ്റിലായി. ആത്മഹത്യയാണെന്നു പൊലീസ് റിപ്പോർട്ട് വന്നതോടെ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്നു.

കേസന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് പുഷ്പയുടെ സഹോദരൻ ഗോപാൽ കുമാർ അഗർവാൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്ഥിതിഗതികൾ മാറിമറിയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലും പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളാണെന്നായിരുന്നു ഗോപാലിന്റെ ഹർജിയിൽ പറഞ്ഞത്. പുഷ്പ ആത്മഹത്യ ചെയ്തതാണെന്നാണ് ഭർത്താവിന്റെ കുടുംബം പറയുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം പൊള്ളലേറ്റതിനു ശേഷമാണ് തലയ്ക്കു വെടിയേറ്റിരിക്കുന്നത്. കുറ്റപത്രത്തിൽ പറയുന്നതാകട്ടെ ആദ്യം വെടിയേൽക്കുകയും പിന്നാലെ തീപിടിത്തത്തിൽ പൊള്ളലേൽക്കുകയും ചെയ്തുവെന്നും.

കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപ് മേഖലയിലെ സിസിടിവി ദൃശ്യങ്ങളൊന്നും പൊലീസ് പരിശോധിച്ചില്ലെന്നും ഗോപാൽ പറയുന്നു. കുറ്റപത്രം പ്രകാരം പഷ്പയുടേത് ആത്മഹത്യയാണ്. അതു പ്രകാരം പൊള്ളലേൽക്കും മുൻപ് വെടിയേറ്റെന്നും പറയുന്നു. വെടിവച്ച സമയത്ത് മുറിയിൽ ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നു. അങ്ങനെയാണു പൊള്ളലേറ്റത്. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് പൊള്ളലേറ്റതിനു ശേഷമാണ് വെടിയേറ്റതെന്ന്. ഏതാണു ശരി..?’ കോടതി ചോദിച്ചു. സിലിണ്ടർ പൊട്ടിയാണെങ്കിൽ ദേഹമാസകലം തീപിടിക്കേണ്ടതാണ്. എന്നാൽ പുഷ്പയുടെ കൈകൾക്കാണു പൊള്ളലേറ്റിരിക്കുന്നത്.

തോക്ക് അശ്രദ്ധമായി ഉപയോഗിക്കുമ്പോൾ പൊട്ടാതിരിക്കാനുള്ള സുരക്ഷാ ലോക്ക് സംവിധാനങ്ങളുമുണ്ടായിരുന്നു. ഇത് എങ്ങനെ മാറ്റുമെന്നു പുഷ്പയ്ക്ക് അറിയില്ലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. തോക്ക് ഉപയോഗിച്ചു മുൻപരിചയമില്ലാത്ത പുഷ്പ എങ്ങനെ സ്വയം വെടിവച്ചെന്നു കോടതിയും ചോദിച്ചു. കുറ്റപത്രം വിശ്വാസത്തിലെടുക്കാനാകില്ലെന്നും അന്വേഷണം നേരായ ദിശയിലല്ലെന്നും വിമർശിച്ച കോടതി കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു.

കോപ്പ അമേരിക്കയില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. പത്താംമിനിറ്റില്‍ മാര്‍ട്ടിനെസും, എഴുപത്തിനാലാം മിനിറ്റില്‍ ലോ സെല്‍സോയും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി. ഇതോടെ ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന ബ്രസീല്‍ സെമിഫൈനലിന് അരങ്ങൊരുങ്ങി.

ബുധനാഴ്ചയാണ് സെമിഫൈനല്‍ നടക്കുക. മാര്‍ട്ടിനെസിനെ മുന്നില്‍ നിര്‍ത്തി ആക്രമണഫുട്ബോളാണ് അര്‍ജന്റീന തുടക്കം മുതല്‍ പുറത്തെടുത്തത്. 2008 ബെയ്ജിങ് ഒളിപിക്സിലാണ് അവസാനമായി ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. കോപ്പ അമേരിക്കയില്‍ അവസാനം ഏറ്റുമുട്ടിയത് 2007ലും.

കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ–അർജന്റീന സ്വപ്ന പോരാട്ടം. പാരഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന് ബ്രസീലും (4–3) വെനസ്വേലയെ 2–0നു വീഴ്ത്തി അർജന്റീനയും മുന്നേറിയതോടെ ബുധനാഴ്ച ബെലോ ഹൊറിസോന്റിയിലെ മിനെയ്റോ സ്റ്റേഡിയം ലോകഫുട്ബോളിലെ സൂപ്പർ ക്ലാസിക്കോയ്ക്ക് അരങ്ങാകും.

ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പത്താം മിനിറ്റിൽ ലൗതാരോ മാർട്ടിനെസ്, എഴുപത്തിനാലാം മിനിറ്റില്‍ പകരക്കാരൻ ജിയോവാനി ലോ സെൽസോ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. തുടക്കം മുതൽ ആക്രമണ ശൈലിയിലാണ് അർജന്റീന മുന്നേറിയത്.

അർജന്റീനയുടെ ഇതിഹാസ താരം ലയനൽ മെസ്സിയുടെ കോർണർ കിക്കിൽ അഗ്യൂറോയുടെ പിന്തുണയോടെയാണ് മാർട്ടിനെസ് ഗോൾ വല കുലുക്കിയത്.

രണ്ടാം പകുതിയിൽ ഡി പോൾ നൽകിയ പാസ് ഏറ്റെടുത്തു മുന്നേറിയ അഗ്യുറോയുടെ ഷോട്ട് ഗോളി തടഞ്ഞെങ്കിലും തൊട്ടുപിന്നാലെ ഓടിക്കയറിയ സെൽസോ ഗോൾ കണ്ടെത്തുകയായിരുന്നു.

ഛത്തീസ്ഗഡിലെ ബീജാപുരില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. സി.ആര്‍.പി.എഫ് ഹെഡ്കോണ്‍സ്റ്റബിളായ ഇടുക്കി മുക്കുഡില്‍ സ്വദേശി ഒ.പി.സാജുവാണ് ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്. കര്‍ണാടക, യു.പി എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് രണ്ടുപേരും സി.ആര്‍.പി.എഫിലെ എ.എസ്.ഐമാരാണ്. ഗ്രാമത്തിലൂടെ പട്രോളിങ് നടത്തുന്നിനിടെയാണ് മാവോയിസ്റ്റുകള്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലിനിടയില്‍പ്പെട്ട ഗ്രാമവാസിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.

ഐഡിബിഐ ബാങ്കിൽ അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ അവസരം. 600 ഒഴിവുകളാണുള്ളത്. മണിപ്പാൽ സ്‌കൂൾ ഓഫ് ബാങ്കിങ് വഴി ഒരു വർഷത്തെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സിലേയ്‌ക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ നിയമനം ലഭിക്കും. ബിരുദക്കാർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. ഉടൻ വിജ്ഞാപനമുണ്ടാകും.

വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷകർക്കു കംപ്യൂട്ടർ പരിജ്ഞാനം വേണം.<

പ്രായം: 2019 ജൂൺ ഒന്നിന് 21 നും 28 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, പഴ്‌സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനം കാണുക.

 

അപേക്ഷാഫീസ്: 700 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷിക്കേണ്ട വിധം: www. Idbibank.in എന്നീ വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ– മെയിൽ വിലാസം ഉണ്ടായിരിക്കണം.

 

RECENT POSTS
Copyright © . All rights reserved