തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്ക് നിര്‍ബന്ധിത പിരിച്ചുവിടല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു ശിപാര്‍ശ നല്‍കി. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തു. ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തിയാണു കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം.
കേരളത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് ആദ്യമായാണ്. സര്‍വീസില്‍ പത്തു വര്‍ഷം കൂടി ശേഷിക്കെയാണു പുറത്താകുന്നത്. സംസ്ഥാന, കേന്ദ്ര സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസില്‍ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സര്‍വീസില്‍നിന്ന് സംസ്ഥാന സര്‍വീസിലേക്കു തിരിച്ചുവന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചില്ല.
ഡല്‍ഹിയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍നിന്ന് മൂന്നു മാസംമുമ്പ് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സര്‍ക്കാര്‍ രേഖകളിലില്ല. ഒളിവുജീവിതത്തെപ്പറ്റി ഇതുവരെ വിവരമൊന്നുമില്ലെന്നു സമിതി നിരീക്ഷിച്ചു. സ്‌കൂള്‍ പഠനകാലം മുതല്‍ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എല്‍.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി. െഫെനല്‍ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവില്‍ സര്‍വീസ് പരീക്ഷയിലും ആവര്‍ത്തിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ കലക്ടറായിരുന്നു. 1989ല്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ രാജു നാരായണസ്വാമി അധികാരം കയ്യിലിരുന്നപ്പോഴെല്ലാം അഴിമതിക്കെതിരേ കര്‍ക്കശനിലപാട് കൈക്കൊണ്ടു.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പല്‍, പാറ്റൂര്‍ ഫഌറ്റ് അഴിമതി, രാജകുമാരി ഭൂമിയിടപാട്, സിവില്‍ സപ്ലൈസ് അഴിമതിയിലും മറ്റും നിര്‍ണ്ണായക ഇടപെടല്‍ നടത്തി. രാജു നാരായണ സ്വാമിയുടെ അഴിമതി വിരുദ്ധ ഇടപെടലിലൂടെ ഇവയില്‍ പലതും വലിയ വാര്‍ത്താപ്രാധാന്യം നേടി. രാജു നാരായണ സ്വാമിയുടെ ഇടപെടലിലൂടെ പല അഴിമതികളും പുറത്തു വന്നിരുന്നു. കേരളത്തിലെ പല ഐഎഎസുകാരും വെട്ടിലാവുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. മുന്‍മന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു.
ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കര്‍ ഭൂമി കുരുവിളയുടെ മക്കള്‍ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാന്‍ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എബ്രഹാം ഇടപാടില്‍ നിന്നും പിന്മാറി. എന്നാല്‍ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയര്‍ത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു.
കേസില്‍ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന മൂന്നാര്‍ ദൗത്യത്തിന്റെ ചുക്കാന്‍ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതല്‍ ഒകേ്ടാബര്‍ വരെയുള്ള കാലത്തു അനേകം കയ്യേറ്റഭൂമിയാണ് തിരിച്ചു പിടിച്ചത്. തൃശൂര്‍ കളക്ടറായിരിക്കെ റവന്യൂ നിയമങ്ങള്‍ കര്‍ക്കശമായി പാലിച്ചു നഗരത്തിലെ അഞ്ചുറോഡുകള്‍ വീതികൂട്ടി പുനര്‍നിര്‍മ്മിച്ചു.
കേരളത്തിലെ അഴിമതിക്കാരുടെ കുതന്ത്രങ്ങളില്‍ മനംമടുത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് സ്വാമി മാറിയത്. എന്നാല്‍ അവിടേയും കാത്തിരുന്നത് അഴിമതിക്കാര്‍ തന്നെയായിരുന്നു. അവരെ തിരിച്ചെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ പുറത്താക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്ക് കേരളാ സര്‍ക്കാരിന്റെ എന്‍ഒസിയുമായി കേന്ദ്ര സര്‍ക്കാരില്‍ രാജു നാരായണ സ്വാമി പോയത് കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ നാളികേര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി. എന്നാല്‍ അവിടേയും അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്തു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റയുടന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. സിബിഐയുടെ റിപ്പോര്‍ട്ടില്‍ രാജു നാരായണ സ്വാമി ചിലരെ പുറത്താക്കി.
കര്‍ണാടകയിലെ എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ബോര്‍ഡിന്റെ ബെംഗളൂരുവിലെ ഡയറക്ടര്‍ ഹേമചന്ദ്രയേയും ടെക്‌നിക്കല്‍ ഡയറക്ടര്‍ സിനി തോമസിനേയും രാജു നാരായണസ്വാമി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 15 കോടി രൂപയുടെ ക്രമക്കേടായതിനാല്‍ സിബിഐ. അന്വേഷണത്തിനും രാജു നാരായണസ്വാമി ശുപാര്‍ശ ചെയ്തിരുന്നു. പിരിച്ചു വിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണം എന്നാവശ്യം ഉയര്‍ന്നെങ്കിലും കൂട്ടു നിന്നില്ല. പിന്നീട് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി.
യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് രാജു നാരായണ സ്വാമിയെ അടിക്കടി വകുപ്പുമാറ്റിയിരുന്നു. തുടക്കത്തില്‍ സിവില്‍സപ്‌ളൈസ് കമ്മീഷണറുടെ ചുമതല നല്‍കിയെങ്കിലും ഒമ്പതു മാസത്തിനകം അവിടെനിന്ന് മാറ്റി. പിന്നീട് സൈനികക്ഷേമം, യുവജനക്ഷേമം, ഡ്ബഌയു ടി ഓ സെല്‍ എന്നിങ്ങനെ അടിക്കടി സ്ഥാനംമാറ്റി. വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുന്നതായിരുന്നു എല്ലായിടത്തും പ്രശ്‌നം. അഴിമതിക്കെതിരെ പോരാടുന്നവരെ സംസ്ഥാന സര്‍ക്കാരിന് വേണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങള്‍.
രാജു നാരായണ സ്വാമിക്ക് ഇനിയും ഒന്‍പതുകൊല്ലം സര്‍വ്വീസുണ്ട്. ഒരു വര്‍ഷത്തേക്ക് മാത്രമേ എന്‍ ഒ സി നല്‍കിയിട്ടുള്ളൂ. ഒരു വിശദീകരണം പോലും ചോദിക്കാതെയുള്ള പിരിച്ചുവിടല്‍ നീക്കം അസ്വാഭാവികവുമാണ്. പാറ്റൂര്‍ കേസിലും സിവില്‍ സപ്ലൈസ് അഴിമതിയിലും മറ്റും നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ സ്വാമിയെ സജീവമാക്കാന്‍ പിണറായി സര്‍ക്കാരിനും താല്‍പ്പര്യമില്ല. കേരളത്തിലെ ഐഎസ് ലോബിയുമായി രാജു നാരായണ സ്വാമി നല്ല ബന്ധത്തില്‍ അല്ല. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ തന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സ്വാമി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇന്ത്യ – യുഎസ് വ്യാപാര തർക്കം യുഎസിൽ ജോലിക്കു വീസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ കമ്പനികൾ ഡേറ്റ അതതു രാജ്യത്തു തന്നെ സൂക്ഷിക്കണമെന്നു നിർബന്ധിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എച്ച്–1ബി ജോലി വീസ നിയന്ത്രിക്കുമെന്ന് യുഎസ് ഇന്ത്യയെ അറിയിച്ചു.
ഇതോടെ യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽ നിന്നുള്ള പ്രഫഷനലുകളെ അവിടെ ജോലിക്കു നിയോഗിക്കാൻ കടുത്ത നിയന്ത്രണം വരും. വ്യാപാര തർക്കം ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്നതിനു തൊട്ടു മുൻപുള്ള ഈ നീക്കം സമ്മർദതന്ത്രമായി കരുതപ്പെടുന്നു. ഐടി പ്രഫഷനലുകളെയാണ് ഇതു കാര്യമായി ബാധിക്കുക.
വ്യാപാര രംഗത്ത് ഇന്ത്യയ്ക്കു നൽകിയിരുന്ന പ്രത്യേക പദവി യുഎസ് ഈയിടെ എടുത്തുകളഞ്ഞിരുന്നു. യുഎസിൽ നിന്നുള്ള 29 ഉൽപന്നങ്ങൾക്ക് ഇന്ത്യ കഴിഞ്ഞ ഞായർ മുതൽ അധിക തീരുവ ചുമത്തി തിരിച്ചടിച്ചു. യുഎസ് ഒരു വർഷം നൽകുന്ന എച്ച്–1ബി വീസയിൽ ഇന്ത്യക്കാർക്കുള്ളത് 10 – 15 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു വർഷം നൽകുന്ന 85,000 എച്ച്–1ബി വീസയിൽ 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്.
കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിനു ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. അതേസമയം പിണറായി വിജയന് നന്ദിയറിയിച്ച് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു കേരളം അറിയിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
വെള്ളം എത്തിച്ചു നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം ചര്‍ച്ച ചെയ്യുമെന്ന് തമിഴ്നാട് വ്യക്തമാക്കി. . കേരളത്തിന്റെ വാഗ്ദാനം തള്ളിയെന്ന പ്രചാരണം ശരിയല്ലെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി അറിയിച്ചു. ഇന്നു ചേരുന്ന യോഗം വാഗ്ദാനം സംബന്ധിച്ചു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് തമിഴ്നാട് നിലപാട് മാറ്റിയത്.
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.
നാവികസേനയ്ക്കുവേണ്ടി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പ്രൊജക്ട് 75 എന്ന പദ്ധതിയുടെ ഭാഗമായി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിന് 45,000 കോടി രൂപയുടെ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. പ്രതിരോധ നിര്‍മാണ മേഖലയിലുള്ള ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശ കമ്പനികളുമായി ചേര്‍ന്ന് ഉല്‍പാദനം നടത്തുന്നതിനുള്ള പദ്ധതിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. നാവികസേന ഇതിനുള്ള താല്‍പര്യപത്രം പുറപ്പെടുവിച്ചു.
പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രഖ്യാപനം ഉണ്ടായ വ്യാഴാഴ്ച മുതല്‍ രണ്ടു മാസത്തിനകം താല്‍പര്യം അറിയിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കപ്പല്‍നിര്‍മാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ തുക നിര്‍ദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാര്‍ നല്‍കുക. ഇന്ത്യന്‍ കമ്പനി ഒരു വിദേശ കമ്പനിയുമായി ചേര്‍ന്നായിരിക്കും ഇന്ത്യയില്‍ വെച്ച് അന്തര്‍വാഹിനികളുടെ നിര്‍മാണം നടത്തുക.
ആറ് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത്. നേരത്തെ നാവികസേനയ്ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.അന്തര്‍വാഹിനികളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയില്‍ ആധുനിക സാങ്കേതിക ശേഷി കൈവരിക്കാന്‍ ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ക്കാകും. ഇത് സാധ്യമായാല്‍ അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് പ്രതിരോധ മന്ത്രാലയം കണക്കുകൂട്ടുന്നത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കീപ്പേഴ്സ് ഉള്ള ടീം ഒരുപക്ഷേ ഇന്ത്യയാകാം. ഋഷഭ് പന്തിന്റെ വരവോടെ ആകെ വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം അഞ്ചായി.
ആര്‍ക്കെങ്കിലും വിക്കറ്റ് കീപ്പര്‍മാരുെട കുറവുണ്ടെങ്കില്‍ ഇന്ത്യയെ സമീപിക്കാം. ഒന്നും രണ്ടുമല്ല അഞ്ച് പേരാണ് ടീമിലുള്ളത്. അതില്‍ മൂന്ന്പേരും സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ് കൗതുകം. ഇന്ത്യയുടെ ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പറായ എം.എസ്.ധോണിയാണ് ഇന്ത്യയുടെ ശക്തി. തന്ത്രങ്ങള്‍ രൂപപ്പെടുത്തിയും മിന്നല്‍ സ്റ്റംപിങ്ങുകളിലൂടെ കളിഗതി മാറ്റിയും ധോണി നിര്‍ണായക സാന്നിധ്യമായി. ഇന്ത്യയുടെ രണ്ടാംനമ്പര്‍ വിക്കറ്റ് കീപ്പറായാണ് ദിനേശ് കാര്‍ത്തിക് ടീമിലെത്തിയത്.
ഫിനിഷറെന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണ് കാര്‍ത്തിക്. ധവാന് പരുക്കേറ്റതോടെ ടീമിലെത്തിയ ഋഷഭ് പന്താണ് ടീമിനെ മൂന്നാംസ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍. ഇടംകൈ ബാറ്റസ്മാന്‍മാര്‍ ടീമില്‍ ഇല്ലാത്തതിനാല്‍ പന്തിന് ആദ്യഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. അങ്ങിനെെയങ്കില്‍ ഹാര്‍ദിക്കിനൊപ്പം മറ്റൊരു പവര്‍ഹിറ്റര്‍ കൂടി ഇന്ത്യന്‍ നിരയിലെത്തും. വിക്കറ്റിന് പിന്നില്‍ കെ.എല്‍.രാഹുലും കേദാര്‍ ജാദവും കളിവ് തെളിയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായിരുന്നു രാഹുല്‍. 2017–ല്‍ ആര്‍സിബിയുടെ വിക്കറ്റ് കീപ്പറായിരുന്നു ജാദവ്.
ഒരു റസ്റ്റോറന്റാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. സംഗതി ഇന്ത്യയിലല്ല, അങ്ങ് വിയറ്റ്നാമിലാണ്. പാമ്പു കൊണ്ടുള്ള വെറൈറ്റി വിഭവങ്ങളാണ് ഇവിടേക്ക് അന്യ രാജ്യങ്ങളിൽ നിന്നുള്ള പാമ്പു പ്രേമികളെ ആകർഷിക്കുന്നത്. ഓർഡർ അനുസരിച്ച് സ്‌നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്‌നേക്, സ്‌നേക് ബേക്ക്ഡ്, സ്‌നേക് ഗ്രില്‍ഡ് തുടങ്ങി കൊതിയൂറും വിഭവങ്ങളാണ് തീൻ മേശയിലെത്തുക.
ഭക്ഷണത്തിനായി കൊല്ലുന്ന ജീവികളുടെ രക്തവും പിത്തരസവും വെവ്വേറേ ഗ്ലാസ്സുകളില്‍ ശേഖരിക്കുകയും അവ വോഡ്കയുമായി യോജിപ്പിച്ചതിനു ശേഷം ആവശ്യക്കാര്‍ക്ക് കുടിക്കാൻ നൽകുകയും ചെയ്യും. ഇത് കൂടാതെ ജീവികളുടെ രക്തത്തില്‍ കുതിര്‍ന്ന ഹൃദയവും മദ്യത്തിനൊപ്പം ചേർത്തു നല്‍കും. ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റിൽ എത്തുന്നവര്‍ക്ക് ഏതു ജീവിയുടെ മാംസവും തിരഞ്ഞെടുക്കാം.
ആലപ്പുഴ വള്ളികുന്നത്ത് തീവെച്ചു കൊലപ്പെടുത്തിയ വനിതാ പൊലിസ് സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു. വള്ളികുന്നം പൊലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മ്യതദേഹം ഇന്നു രാവിലെ വിദേശത്തു നിന്നെത്തിയ ഭർത്താവും മറ്റു ബന്ധുക്കളും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആലപ്പുഴ എസ് പി അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.സൗമ്യയുടെ ഭർത്താവിന്റെ വള്ളികുന്നത്തെ വീട്ടിലും മൃതദേഹം പൊതുദർശനത്തിവെച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിൽ തന്നെയായിരുന്നു സംസ്കാരം.
കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് പൊലീസ് ഉദ്യോഗസ്ഥനായ അജാസ് അതിക്രൂരമായി സൗമ്യയെ കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ അജാസ് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അജാസിന്റെ മരണ മൊഴി. ആലപ്പുഴ മെഡിക്കൽ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം അജാസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊച്ചി വാഴക്കാലയിലെ വലിയപള്ളിയിലാണ് ഖബറടക്കും.
യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി നടൻ വിനായകൻ. ഫോണിൽ വിളിച്ചവരാണ് ആദ്യം അപമര്യാദയായി പെരുമാറിയതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും വിനായകൻ പറഞ്ഞു. കീ ബോർഡ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് വിനായകന്റെ പ്രതികരണം.
‘എന്റടുത്ത് വരുന്ന എല്ലാവരോടും ഞാൻ മൂന്നുവട്ടം മര്യാദക്ക് സംസാരിക്കും. തുടർച്ചയായി പ്രകോപനം ഉണ്ടായാൽ മാത്രമെ ഞാൻ പ്രതികരിക്കൂ. എന്നെ വിളിച്ചത് ഒരു ആണാണ്. പരിപാടിയ്ക്ക് ക്ഷണിക്കാനാണ് വിളിച്ചത്. പരിപാടിക്ക് വരാൻ പറ്റില്ലെന്ന് ഞാൻ മര്യാദയ്ക്ക് പറഞ്ഞു. അത് അവനോട് എന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ട് പറഞ്ഞതല്ല.
‘ഞാൻ നേരത്തെ സെറ്റ് ചെയ്ത കാര്യമാണ് മൂന്ന് കാര്യങ്ങൾക്ക് നിന്ന് കൊടുക്കില്ല എന്നത്. എന്നെ വച്ച് ഡോക്യുമെന്‍ററി ചെയ്യുന്നതും മാധ്യമങ്ങൾക്ക് കാശുണ്ടാക്കാനുള്ള പരിപാടികൾക്കും, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികൾക്ക് മുഖമായി വിനായകൻ നിന്ന് കൊടുക്കില്ല എന്നതും. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരുക എന്നത് എന്‍റെ ബാധ്യതയാണെന്ന മട്ടിൽ അവൻ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാൾ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാൽ അവിടെ അലമ്പുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അയാളാണ്.
പിന്നീട് ആരോപണമുന്നയിച്ച സ്ത്രീ വിളിച്ചു. അവരെ എനിക്കറിയില്ല. പരിപാടിക്ക് ക്ഷണിക്കാനല്ല, ഞാനും നേരത്ത വിളിച്ചയാളും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനാണ് അവർ വിളിച്ചത്. ബാക്കി ഞാൻ പറയുന്നില്ല. കേസ് നടക്കുകയല്ലേ, നടക്കട്ടെ. കുറ്റം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഞാൻ മുൻകൂർ ജാമ്യം എടുത്തിട്ടില്ല. ഒരു വക്കീലിനെപ്പോലും കണ്ടിട്ടില്ല.
ഞാൻ 25 കൊല്ലമായി സിനിമയിൽ വന്നിട്ട്. ഇതുവരെ സെറ്റിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും വിനായകൻ പറഞ്ഞു.
അതേസമയം യുവതിയുടെ പരാതിയിൽ നടന്‍ വിനായകനെ വയനാട് കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്ന് രാവിലെ അഭിഭാഷകനോടൊപ്പം വിനായകന്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ആരെയും അറിയിക്കാതെയായിരുന്നു നീക്കം.
സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരുന്നത്. യുവതിയും ഇന്ന് സ്റ്റേഷനിലെത്തി ഫോണ്‍ ഹാജരാക്കി. ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ അപമാനിക്കുന്ന ഭാഷയില്‍ വിനായകന്‍ സംസാരിച്ചു എന്നായിരുന്നു പരാതി. സംഭാഷണം നടക്കുമ്പോള്‍ യുവതി കല്‍പറ്റ സ്റ്റേഷന്‍ പരിധിയിലായിരുന്നു.
ലോകകപ്പ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ മൽസരത്തിൽ ഓസ്ട്രേലിയയോട് ബംഗ്ലദേശ് പൊരുതിത്തോറ്റു. 48 റൺസിന്റെ ജയമാണ് ബംഗ്ലദേശിനെതിരെ ഓസീസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 382 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 50 ഓവറിൽ 8 വിക്കറ്റു നഷ്ടത്തില്‍ 333 റൺസെടുത്തു. ബംഗ്ലദേശിനായി മുഷ്ഫിഖുർ റഹീം സെഞ്ചുറി നേടി. 95 പന്തുകളിൽനിന്നാണ് മുഷ്ഫിഖുർ സെഞ്ചുറി തികച്ചത്.
ഓപ്പണർ തമീം ഇക്ബാൽ (74 പന്തിൽ 62), മഹ്മൂദുല്ല റിയാദ് (50 പന്തിൽ 69) എന്നിവർ ബംഗ്ലദേശിനായി അർധസെഞ്ചുറി നേടി. സൗമ്യ സർക്കാര്‍ (8 പന്തിൽ 10), ഷാക്കിബുൽ ഹസൻ (41 പന്തിൽ 41), ലിറ്റൻ ദാസ് (17 പന്തില്‍ 20), ഷബീർ റഹ്മാൻ (പൂജ്യം), മെഹ്ദി ഹസൻ (7 പന്തിൽ 6), മഷ്റഫി മുര്‍ത്താസ (5 പന്തിൽ 6) എന്നിങ്ങനെയാണു പുറത്തായ മറ്റു ബംഗ്ലദേശ് താരങ്ങളുടെ സ്കോറുകൾ. സൗമ്യ സർക്കാരിനെ ആരോൺ ഫിഞ്ച് റണ്ണൗട്ടാക്കുകയായിരുന്നു. ബംഗ്ലദേശ് സ്കോർ 102 ൽ നിൽക്കെ ഷാക്കിബുലിനെ മാർക്കസ് സ്റ്റോയ്നിസിന്റെ പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്തു പുറത്താക്കി. അർധസെഞ്ചുറി നേടിയ തമീം ഇക്ബാൽ മിച്ചൽ സ്റ്റാർകിന്റെ പന്തിൽ ബൗൾഡായി. ലിറ്റൻ ദാസിനെ സാംപ വിക്കറ്റിനു മുന്നിൽ കുടുക്കി.
മുഷ്ഫിഖുർ റഹീമും മഹ്മൂദുല്ല റിയാദും ചേർന്ന് ബംഗ്ലാ സ്കോർ 300 കടത്തി. സ്കോർ 302ൽ നിൽക്കെ റിയാദിനെ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ പാറ്റ് കമ്മിൻസ് ക്യാച്ചെടുത്തു പുറത്താക്കി. ഷബീർ റഹ്മാൻ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. മെഹ്ദി ഹസനും മുർതാസയ്ക്കും ബംഗ്ലദേശിനായി കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. ഓസീസിനായി മിച്ചൽ സ്റ്റാർക്, കോള്‍ട്ടർനൈൽ, മാർകസ് സ്റ്റോയ്നിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം സാംപ ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ 10 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാമതെത്തി.
ഓപ്പണർ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറി മികവിൽ ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 381 റൺസ്. ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണ് ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ ഉയർത്തിയത്. 110 പന്തിൽ നിന്നാണ് ഡേവിഡ് വാർണർ സെഞ്ചുറി കുറിച്ചത്. വാർണറിന്റെ ഏകദിനത്തിലെ പതിനാറാമത്തെയും ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറിയാണ് ബംഗ്ലദേശിനെതിരെ നേടിയത്. 147 പന്തിൽ 166 റൺസെടുത്ത് വാർണർ പുറത്തായി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (51 പന്തിൽ 53), ഉസ്മാൻ ഖവാജ (72 പന്തിൽ 89) എന്നിവർ അർധസെഞ്ചുറി നേടി.
റേഡിയോ മാക്ഫാസ്റ്റ് സ്റ്റേഷൻ ഡയറക്ടർ പരിയാരം ഇല്ലത്തു വി. ജോർജ്ജ് മാത്യു(61)നിര്യാതനായി. സംസ്കാരം ഞായറാഴ്ച ( 23/06/2019) വൈകിട്ട് മൂന്നരയ്ക്ക് . കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയും മംഗളം ദിനപത്രം ലേഖകനുമായി പ്രവർത്തിച്ചു. ഭാര്യ: പുന്നവേലി കൂത്തുക്കല്ലേൽ ആൻസി. മക്കൾ: ക്രിസ് മാത്യു ജോർജ്( എഞ്ചിനീയർ ബാംഗളൂരു)റിച്ചു ഈപ്പൻ ജോർജ്( ടെക്നോപാർക്ക് തിരുവനന്തപുരം,) മരുമകൾ: ടീന( അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ജോസഫ് കോളേജ് ബാംഗ്ലൂർ).