ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കശ്മീരിനെ പാകിസ്താന് വിട്ടുനല്‍കാന്‍ ഒരുക്കമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് സിബലിന്റെ ഈ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഘട്ടത്തില്‍ കശ്മീരിനെ പാകിസ്താന് വിട്ടുകൊടുക്കാന്‍ പട്ടേല്‍ ഒരുക്കമായിരുന്നു. ജുനഗഢ് നിര്‍ബന്ധമായും ഇന്ത്യയിലേക്ക് വരണം എന്ന കാര്യത്തില്‍ പട്ടേലിന് വ്യക്തതയുണ്ടായിരുന്നു.

‘ജുനഗഢിലെ മുസ്ലീം രാജാവിന് പാകിസ്താനിലേക്ക് പോകാനായിരുന്നു താല്‍പര്യം. എന്നാല്‍ കശ്മീരിലെ ഹിന്ദു രാജാവിന് ഇന്ത്യയിലേക്ക് വരാനായിരുന്നു ആഗ്രഹം. ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ഇതിന് കാരണം. കശ്മീര്‍ പിന്നീട് ഇന്ത്യയുടെ ഭാഗമായി’ – കപില്‍ സിബല്‍ പറഞ്ഞു.

ജമ്മു കശ്മീരിനു പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിങ്കളാഴ്ച രാവിലെ ഒപ്പുവെച്ചിരുന്നു.