ഛത്തീസ്ഗഡിലെ ബീജാപുരില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. സി.ആര്‍.പി.എഫ് ഹെഡ്കോണ്‍സ്റ്റബിളായ ഇടുക്കി മുക്കുഡില്‍ സ്വദേശി ഒ.പി.സാജുവാണ് ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്. കര്‍ണാടക, യു.പി എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് രണ്ടുപേരും സി.ആര്‍.പി.എഫിലെ എ.എസ്.ഐമാരാണ്. ഗ്രാമത്തിലൂടെ പട്രോളിങ് നടത്തുന്നിനിടെയാണ് മാവോയിസ്റ്റുകള്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലിനിടയില്‍പ്പെട്ട ഗ്രാമവാസിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.
ഐഡിബിഐ ബാങ്കിൽ അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ അവസരം. 600 ഒഴിവുകളാണുള്ളത്. മണിപ്പാൽ സ്‌കൂൾ ഓഫ് ബാങ്കിങ് വഴി ഒരു വർഷത്തെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സിലേയ്‌ക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ നിയമനം ലഭിക്കും. ബിരുദക്കാർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. ഉടൻ വിജ്ഞാപനമുണ്ടാകും.
വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷകർക്കു കംപ്യൂട്ടർ പരിജ്ഞാനം വേണം.<
പ്രായം: 2019 ജൂൺ ഒന്നിന് 21 നും 28 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.
തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, പഴ്‌സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷാഫീസ്: 700 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷിക്കേണ്ട വിധം: www. Idbibank.in എന്നീ വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ– മെയിൽ വിലാസം ഉണ്ടായിരിക്കണം.

ബിജോ തോമസ് അടവിച്ചിറ
കുമളിയിൽ നിന്നു കായംകുളത്തേക്കു പോകുന്ന കെഎസ്ആർടിസി ആർപിഎം 701 ബസ് ആണ് കഥയിലെ നായകൻ. രാവിലെയും വൈകിട്ടും സർവീസ് നടത്തുന്ന ബസിൽ സ്ഥിരയാത്രക്കാർ തമ്മിൽ പരിചയം സൗഹൃദവും ഒരു വൻ കൂട്ടായ്മ്മയുമായി മാറി. ബസിന്റെ സമയവിവരം പങ്കിടാൻ അറുപതിലേറെ ആളുകൾ ചേർന്ന് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിലെ കാരണവരാണ് ചങ്ങനാശേരി സ്വദേശി ശിവൻ. മാന്നാറിൽ പലചരക്കു കടയിലെ കണക്കെഴുത്തുകാരനാണ് ഇദ്ദേഹം.
2 മാസം മുൻപ് വായ്പയെടുത്താണ് അദ്ദേഹം പുതിയ ഫോൺ വാങ്ങിയത്. ബസിന്റെ സമയം കൃത്യമായി ഗ്രൂപ്പിൽ അറിയിച്ചിരുന്നത് ശിവനാണ്. 2 ദിവസം മുൻപ് ഫോൺ കള്ളൻ കൊണ്ടുപോയതോടെ സഹയാത്രികർക്കു സ്വന്തം ഫോൺ നഷ്ടമായ സങ്കടം. പിന്നെയൊന്നും ആലോചില്ല, പുതുപുത്തനൊരു ഫോൺ വാങ്ങി ശിവൻചേട്ടന് അവർ സമ്മാനിച്ചു. സമ്മാനപ്പൊതി തുറന്ന ശിവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ സഹയാത്രികരിൽ സ്നേഹത്തിന്റെ പുഞ്ചിരി വിടർന്നു.
ബസിലെ യാത്രക്കാരനും മാവേലിക്കര രാജ രവിവർമ്മ ഫൈൻ ആർട്സ് കോളേജ് ലച്ചോർ ആയ മാമ്മൂട് സ്വദേശി ഷിജോ ജേക്കബ് സാറിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് ഈ നൻമയുടെ കൂട്ടായ്മ്മ കഥ പുറം ലോകം അറിഞ്ഞത്. ഒട്ടനവധി ആര്ട്ട് എക്സിബിഷനുകൾ നടത്തി നാട്ടുകാർക്കും മലയാളികൾക്കും സുപരിചിതൻ ആണ് ഷിജോ ജേക്കബ്. മുൻപും പുള്ളിയുടെ പല ഫേസ്ബുക്ക് പോസ്റ്റുകളും ജനശ്രദ്ധ ആകർഷിച്ചിരുന്നു
ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്ക് നന്ദി.
—————————————————————-
കോടമഞ്ഞിനും ചാറ്റൽ മഴയ്ക്കുമിടയിലൂടെ RPM 701 എന്ന KSRTC ബസ് മലയിറങ്ങുകയാണ്. പതിവുപോലെ യാത്രക്കാരെയും കൊണ്ട് കായകുളം വരെ പോകേണ്ടതാണ്…
ഈ ബസിന് ഒരു മണിക്കൂർ മുൻപായി പീരുമേട്ടിൽ നിന്നും ഒരു കാർ അതിവേഗം ചങ്ങനാശ്ശേരിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്നു. സൗഹൃദങ്ങളെ കൊണ്ടുനടക്കുന്ന രണ്ടു മനുഷ്യരാണ് അതിനുള്ളിൽ. rpm 701 ന്റ ഡ്രൈവർ സിബിച്ചേട്ടനും ഒരിക്കൽ ഈ ബസിന്റെ എല്ലാമായിരുന്ന ഷമീറും ആണ് അതിനുള്ളിൽ….
പതിവുപോലെ കുളി കഴിഞ്ഞു, ബസ് എവിടെയെത്തി എന്നറിയാനായി മൊബൈൽ നോക്കിയപ്പോൾ ഷമീറിന്റ രണ്ടു മിസ്ഡ് കാൾ കിടക്കുന്നു. വിളി പതിവുള്ളതല്ല. ഞാൻ തിരിച്ചു വിളിച്ചു.
“ഷമീർ, എവിടാ….”
“ഞാൻ മാമ്മൂട് ബസ് സ്റ്റോപ്പിൽ ഉണ്ട് സാറേ… ”
“അവിടെ നിൽക്കാതെ വീട്ടിലേക്കു വരൂ…. ”
ഷമീർ വീട്ടിൽ എത്തി. അപ്പോഴാണ് ഇവരുടെ കാർ യാത്രയും ഷമീർ മാമ്മൂട്ടിൽ ഇറങ്ങിയ കാര്യവുമൊക്കെ അറിയുന്നത്…. ഒരു ചൂട് ചായക്ക് ശേഷം ഞങ്ങൾ ബസ് സ്റ്റോപ്പിലെത്തി. ഷമീറിനെ മാമ്മൂട്ടിൽ കണ്ട് അന്ധാളിച്ചു റെജി സാർ. 7.50 കഴിഞ്ഞപ്പോൾ ചങ്ക് ബസ് വന്നു. ഞങ്ങൾ അതിൽ കയറി.
എനിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു മാറി തന്നു വർഗീസ്. ഞാൻ എന്റ സ്ഥിരം സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മോഹൻ ചേട്ടൻ പറഞ്ഞു, സാറിനെ പരിചയപ്പെടാനായി ഒരാൾ വരുന്നുണ്ടെന്ന്. അതാരപ്പാ എന്നെ പരിചയപ്പെടാൻ വരുന്നത്. സന്ദേഹത്തോടെ ഞാൻ ഇരുന്നു. ആൻസി ടീച്ചർ മുന്നിലിരുന്നു ചിരിക്കുന്നത് എനിക്ക് കാണാം. അതാ വരുന്നു മഞ്ഞ സാരിയൊക്കെ ചുറ്റി വളരെ പ്രസരിപ്പോടെ, സ്റ്റൈലിഷ് ആയി ചിരിച്ചുകൊണ്ട് ഒരു മഹിളാരത്നം. ടീച്ചറിന്റ ഭാഷയിൽ പറഞ്ഞാൽ വാക്കുകൾ കൊണ്ട് മാത്രം അറിഞ്ഞിട്ടുള്ള, കണ്ടിട്ടുള്ള, കേട്ടിട്ടുള്ള ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ ആഷ ടീച്ചർ. ശരിക്കും ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് ടീച്ചറിനെ ബഹുമാനിക്കണമെന്നു തോന്നി. പക്ഷെ നടന്നില്ല….
അല്ല, ടീച്ചർ എന്തെ കറുകച്ചാലിൽ ഇറങ്ങാഞ്ഞത്? മല്ലപ്പള്ളിയ്ക്ക് പോകേണ്ട ആൻസി ടീച്ചർ എന്താണ് വീണ്ടും ഈ ബസിൽ? ആമിയും സംഗീത ടീച്ചറുമൊക്കെ വളരെ സന്തോഷത്തിലാണല്ലോ? മുന്നിലിരിക്കുന്ന സനൽ സാർ ഇന്ന് പുറകിലാണല്ലോ? അതാ ശിവൻ ചേട്ടൻ കുരിശുമൂട്ടിൽ നിന്നും ബസിൽ കയറുന്നു. എന്നും പുറകിലത്തെ വാതിലിലൂടെ കയറുന്ന ശിവൻ ചേട്ടൻ ഇന്ന് മുൻവാതിലിലൂടെ കയറുന്നു. ഈ മനുഷ്യനിതെന്നാ പറ്റി? സിബിച്ചേട്ടനും കുരിശുംമൂട്ടിൽ നിന്ന് ബസിൽ കയറി. ആഷ ടീച്ചർ എല്ലാവരെയും പരിചയപ്പെടുന്നു. സ്ഥിരം യാത്രക്കാർ അല്ലാത്തവർ അല്പം സംശയത്തോടെയും ലേശം ഇഷ്ടക്കേടോടും കൂടി നോക്കുന്നു. ഒന്നും പിടികിട്ടാതെ സോണി സാറും. ആകെ മൊത്തത്തിൽ കൺഫ്യൂഷൻ….
എല്ലാവരും സന്തോഷത്തിൽ ആണ്. ചിരിയും ബഹളവുമൊക്കെ ആയി….
ചങ്ങനാശ്ശേരി നിന്നു ബിന്ദു ടീച്ചറും മറ്റും കയറി. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് NSS കോളേജിന്റ് മുന്നിൽ ഒതുക്കി നിർത്തി. ആരേലും കയറാനുണ്ടോ? ഇല്ലല്ലോ… പെട്ടെന്ന് ബസിൽ നിന്നും ഗ്രൂപ്പ് അംഗങ്ങൾ ചാടിയിറങ്ങി. കാര്യമറിയാതെ ശിവൻ ചേട്ടനും….. ചില അംഗങ്ങൾക്കും എന്താണ് കാര്യമെന്ന് മനസ്സിലായില്ല. മറ്റു യാത്രക്കാർ അന്തം വിട്ട് നോക്കുന്നു….. വണ്ടി ബ്രേക്ക് ഡൗൺ ആയോ ? ഇന്നത്തെ ദിവസം നശിപ്പിച്ചു…. ചിലരെങ്കിലും മനസ്സിൽ പറഞ്ഞു കാണും….
ഞങ്ങളുടെ കൂട്ടത്തിൽ നിന്നും പെട്ടെന്ന് ആഷാ ടീച്ചർ മുൻപോട്ട് വന്ന് ശിവൻ ചേട്ടന് ഒരു ഗിഫ്റ്റ് പാക്കറ്റ് കൊടുക്കുന്നു. ഞങ്ങളുടെ കൈയടിക്കിടയിൽ കാര്യം മനസ്സിലാകാതെ, അന്തം വിട്ട് ശിവൻ ചേട്ടൻ നിന്നു…
“ഇന്നെന്താ ബർത്ത് ഡേ ആണോ? ”
വണ്ടിക്കുള്ളിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു.
“അല്ല ചേട്ടാ, അതിലും വലിയൊരു ഡേ…. ”
” ശിവൻ ചേട്ടോ, പൊതി അഴിച്ചു നോക്കിക്കെ ”
ശിവൻ ചേട്ടൻ മെല്ലെ വർണക്കടലാസുകൾ മാറ്റി നോക്കി. ഒരു പുത്തൻ മൊബൈൽ…. Redmi Note 7S…..ശിവൻ ചേട്ടന്റ കണ്ണ് നിറഞ്ഞു.. സന്തോഷത്തിന്റ അശ്രു ബിന്ദുക്കൾ… അതിൽ സങ്കടത്തിന്റ ഒരു തിരയുണ്ടായിരുന്നു……
“ഷമീർ സാർ… എന്റ മൈബൈൽ പോക്കറ്റടിച്ചു പോയി…..”
ശിവൻ ചേട്ടൻ കരച്ചിലിന്റ് വക്കത്തായിരുന്നു. പുതിയ മൊബൈൽ. വാങ്ങിയിട്ട് രണ്ടു മാസം പോലും ആയിട്ടില്ല. രാത്രിയിൽ ചങ്ങനാശ്ശേരിയിൽ വച്ച് പോക്കറ്റടിച്ചു പോയി. ശിവൻ ചേട്ടന്റ മൊബൈൽ ഞങ്ങളുടെയും പ്രിയപ്പെട്ട മൊബൈൽ ആയിരുന്നു. രാവിലെയും വൈകുന്നേരവും വളരെ കൃത്യമായി കായകുളം, മാവേലിക്കര ബസുകളുടെ സമയം അതിലൂടെ ഞങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു. ചങ്ക് ബസ് ഗ്രൂപിലെ സ്നേഹസമ്പന്നനായ മനുഷ്യൻ. എന്ത് സഹായവും ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ മനസ്സുള്ളോരു മനുഷ്യൻ. ആ മനുഷ്യന്റ നഷ്ടം ഞങ്ങളുടെയും നഷ്ടമായിരുന്നു. ഒരു പാവം മനുഷ്യൻ. കണ്ണീച്ചോരയില്ലാത്ത ഒരു കള്ളൻ…
പക്ഷെ വിട്ടു കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഗ്രൂപ്പിലെ കുറച്ചുപേർ വ്യക്തിപരമായി ചർച്ച ചെയ്തു. ഗ്രൂപ്പിൽ ചർച്ച ചെയ്താൽ ശിവൻ ചേട്ടൻ അറിയാൻ ഇടയുണ്ടെന്ന് അറിയാം. അത് കൊണ്ട് ഗ്രൂപ്പിൽ ചർച്ച ചയ്തില്ല. ശിവൻ ചേട്ടനൊരു പുതിയ ഫോൺ വാങ്ങി കൊടുക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു.. എല്ലാം പെട്ടെന്നായിരുന്നു. അണിയറയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ… നഷ്ടപ്പെട്ടു പോയ redmi 6 തന്നെ വാങ്ങാനായി സിബിച്ചേട്ടനും ഷമീറും മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും അലഞ്ഞു. കിട്ടിയില്ല. അവസാനം redmi note 7 കാഞ്ഞിരപ്പള്ളിയിൽ നിന്നും വാങ്ങി. അതുമായി അഡ്‌മിന്റ വീട്ടിലേക്ക്. വർണ്ണക്കടലാസിനുള്ളിൽ ഒരു സ്നേഹ സമ്മാനം. പിന്നെയെല്ലാം ഒരു തിരക്കഥ പോലെ….
എല്ലാവർക്കും ഇന്നു സന്തോഷത്തിന്റ ദിവസമായിരുന്നു. സൗഹൃദത്തിന്റ, കൂട്ടായ്മയുടെ, സ്നേഹത്തിന്റ, നന്മയുടെ ദിവസം…. ബസ് നീങ്ങിത്തുടങ്ങി. ആഷ ടീച്ചറും, ആൻസി ടീച്ചറും, സിബിച്ചേട്ടനും ഷമീറും തിരികെ കറുകച്ചാലിലേക്ക്… ഞങ്ങൾ മാവേലിക്കരയിലേക്കും. എല്ലാവരുടെയും ഉള്ളിൽ സന്തോഷത്തിന്റ വേലിയേറ്റം അലയടിച്ചു കൊണ്ടിരുന്നു… ശിവൻ ചേട്ടന്റ കണ്ണുകൾ ഇപ്പോഴും നിറഞ്ഞു തുളുമ്പിയിരിക്കുന്നു….
ഈ സൗഹൃദ കൂട്ടായ്‌മയിലേക്ക് രാവിലെ തന്നെ എത്താമെന്ന് പറഞെങ്കിലും ബസില്ലാതിരുന്നതിനാൽ എത്തിപ്പെടാൻ പറ്റാഞ്ഞതിന്റ വിഷമവുമായി കൊച്ചു ഡോക്ടർ വെങ്ങലിൽ നിന്നും ബസ് കയറി. വരാഞ്ഞതിനെ കുറിച്ച് തമാശയിൽ ഒളിപ്പിച്ച ചോദ്യവുമായി മോഹനൻ ചേട്ടൻ ചോദിച്ചപ്പോൾ ഡോക്ടർക്ക് പിടിച്ചു നിൽക്കാനായില്ല. പൊട്ടിക്കരഞ്ഞു ഡോക്ടർ…. അത് കണ്ടു വിഷണ്ണനായി കണ്ടക്ടർ മോഹനൻ ചേട്ടൻ…. ആര് ആരെ ആശ്വസിപ്പിക്കും…..
സന്തോഷത്തിന്റ ഈ കനം എനിക്ക് താങ്ങാൻ പറ്റുന്നില്ല…. ഞാൻ പുറത്തേക്കു നോക്കി… മഴമേഘങ്ങൾ ഖനീഭവിച്ചു നിൽക്കുന്നു…. പെയ്യുമോ ആവോ….
ഞാൻ ആ കള്ളനെ ഓർത്തു. മൈബൈൽ ഫോൺ മോഷ്ടിച്ച കള്ളൻ ആരായിരിക്കും? ഗതികേട് കൊണ്ട് മോഷ്ടിച്ചതായിരിക്കുമോ…? ആർക്കറിയാം…. ചങ്ങനാശ്ശേരിയിലെ ഇരുട്ടിന്റ വെളിച്ചത്തിൽ ശിവൻ ചേട്ടന്റ പോക്കറ്റിലേക്ക് നീട്ടിയ നിന്റ കൈകൾ ഒരിക്കലെങ്കിലും വെളിച്ചത്തു നോക്കണം. എത്രയോ മനുഷ്യരുടെ സങ്കടത്തിന്റ കറ ആ കൈകളിൽ ഉണ്ടാവും….
എന്നാലും ഞങ്ങൾക്ക് നിന്നോട് പ്രശ്നമില്ല. കാരണം നീ മൂലം ചോരശാസ്ത്രത്തിൽ നന്മയുടെ ഒരേട് ഇന്ന് ചേർക്കപ്പെട്ടു. ചോരന്മാരിൽ നീ വ്യത്യസ്തൻ. സന്തോഷത്തിന്റ, സഹവർത്തിത്വത്തിന്റ ഒരു നല്ല ദിവസം ഇന്ന് ഞങ്ങൾ അനുഭവിച്ചത് നീ മൂലമാണ്. മനുഷ്യ മനസുകളിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതിനും നീയാണ് കാരണക്കാരൻ…
അതുകൊണ്ട്, ഒരിക്കലും മറക്കാത്ത നല്ലൊരു ദിവസം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്കു നന്ദി…. നന്ദി….. ഒരായിരം നന്ദി.
————– ഷിജോ ജേക്കബ്
26 ജൂൺ 2019
കുറിപ്പ്: ഈ ഒത്തൊരുമയിൽ പങ്കാളികളായ ഒരുപാടു പേരുണ്ട്. ആരുടെയെങ്കിലും പേര് വിട്ടു പോയാലോ എന്ന ഭയത്താൽ പേരുകൾ എഴുതുന്നില്ല. എങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇത് പ്രാവർത്തികമാക്കാൻ പ്രവർത്തിച്ച ചിലരെ പരാമര്ശിക്കാതിരിക്കാൻ വയ്യ. ആഷ ടീച്ചർ, ആൻസി ടീച്ചർ, ഷമീർ, സിബിച്ചേട്ടൻ… നിങ്ങളുടെ സമയോചിതവും ആല്മാര്തവുമായ പ്രവർത്തനം പ്രശംസയർഹിക്കുന്നു. പെട്ടെന്നായതുകൊണ്ടും അറിയിക്കാൻ പറ്റാതിരുന്നതുകൊണ്ടും സഹകരിക്കാൻ സാധിക്കാഞ്ഞ പലരുമുണ്ട്. അവരും നമ്മോടൊപ്പമുണ്ട്. ശിവൻ ചേട്ടന്റ കാര്യം കേട്ടറിഞ്ഞു, ഇന്നലെ രാത്രിയിൽ എന്റ വീട്ടിൽ ഓടിക്കേറി വന്നു ഇതിൽ സഹകരിച്ച ഭാഗ്യലക്ഷ്മി മിസ്സിനെയും ഓർക്കുന്നു. പിന്നെ എല്ലാവരും…… എല്ലാവരും ചങ്കിലുണ്ട്…….
മുന്ന് മാസങ്ങൾക്ക് ശേഷം മട്ടന്നൂറിലേ വീട്ടമ്മയെ കണ്ടെത്തിയത് ആത്മഹത്യ ചെയ്ത നിലയിൽ. യുവതി ആത്മഹത്യ ചെയ്ത ശേഷം കയര്‍ അറുത്ത് യുവതിയെ രണ്ട് ദിവസത്തോളം കട്ടിലില്‍ കിടത്തിയതായും മൃതദേഹം കണ്ടു അയൽക്കാർ പോലീസില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മേട്ടുപ്പാളയത്ത് നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ അര്‍ധരാത്രി നാട്ടിലെത്തിച്ച മൃതദേഹം കരിത്തൂര്‍ പറമ്പിലെ വാതകശ്മശാനത്തില്‍ സംസ്കരിച്ചു. പരേതനായ കുഞ്ഞിരാമന്റെയും പാര്‍വതിയുടെയും മകളാണ്. ഉരുവച്ചാല്‍ കുഴിക്കലിലെ ജാനകി നിവാസില്‍ സുരേഷിന്റെ ഭാര്യ എം. റീന (38)യെയാണ് മേട്ടുപ്പാളയത്ത് താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് റീന രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ ഷാനവാസിനോടൊപ്പം ഒളിച്ചോടിയത്.
റീനയെ കാണാനില്ലെന്ന് ഭര്‍ത്താവ് സുരേഷ് മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുരേഷിന്റെ ബാഗില്‍ നിന്ന് പണവും മൊബൈല്‍ ഫോണും എടുത്ത് പോയതിനും ഭാര്യയെ ഷാനവാസ് തട്ടിക്കൊണ്ടുപോയതായും കാണിച്ചായിരുന്നു സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് റീന മരിച്ചതായുള്ള വിവരം ലഭിച്ചത്. മട്ടന്നൂര്‍ സിഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേട്ടുപ്പാളയത്തെത്തി ഷാനവാസിനെ കസ്റ്റഡിയിലെടുത്ത് മട്ടന്നൂര്‍ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്.
ഷാനവാസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മാനസികമായി പീഡിപ്പിച്ചതായി ഷാനവാസിന്റെ ഭാര്യയുടെയും പണവും മൊബൈലും എടുത്തതിന് സുരേഷിന്റെയും പരാതിയിലാണ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാകേസ് മേട്ടുപ്പാളയത്തായതിനാല് പീഡനക്കേസും പണവുമായി മുങ്ങിയ കേസുമാണ് മട്ടന്നൂര്‍ പോലീസ് അന്വേഷിക്കുന്നത്.
ഷൂട്ടിങ് സെറ്റിലെ സണ്ണി ലിയോണിന്റെ തമാശ സംവിധായകനെയും അണിയറ പ്രവർത്തകരെയും ഭയചകിതരാക്കി. സണ്ണി ലിയോണിനെ സഹനടൻ വെടിവയ്ക്കുന്ന സീൻ ഷൂട്ട് ചെയ്യുമ്പോഴാണ് താരം ഏവരെയും ഭയപ്പെടുത്തിയത്. വെടിയേറ്റു വീണ സണ്ണി ലിയോൺ മരിച്ചതുപോലെ അഭിനയിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോഴാണ് സണ്ണി തമാശ കാണിച്ചതാണെന്ന് അണിയറ പ്രവർത്തകർക്ക് മനസിലായത്.
താൻ വെടിയേറ്റു വീഴുന്നതിന്റെയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുടെയും വീഡിയോ സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സണ്ണി ലിയോൺ വെടിയേറ്റു വീഴുന്നതാണ് ആദ്യത്തെ വീഡിയോ. വെടിയേറ്റു വീണ സണ്ണി ലിയോൺ എഴുന്നേൽക്കാത്തതുകണ്ട് സംവിധായകനും ക്രൂ അംഗങ്ങളും ഭയചകിതരാകുന്നതും, പിന്നാലെ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് സണ്ണി ലിയോൺ എഴുന്നേൽക്കുന്നതുമാണ് രണ്ടാമത്തെ വീഡിയോ.
‘കൊക്ക കോള’ എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സണ്ണി ലിയോൺ. ഹൊറർ കോമഡി സിനിമയാണിത്. മഹേന്ദ്ര ധരിവാൾ ആണ് സംവിധായകൻ. അടുത്ത മാസം ചിത്രം റിലീസിന് എത്തുമെന്നാണ് വിവരം.
വിദ്യാർഥിനി അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചെറുകാട് കുന്നുമ്മൽ മുകുന്ദൻ – സിന്ധു ദമ്പതികളുടെ മകൾ മനീഷ (17) യാണ് അറപ്പുഴ പാലത്തിൽ നിന്നും ചാടിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു നല്ല ഒഴുക്കുള്ള പുഴയിലേക്ക് മനീഷ ചാടിയത്. ഏറെ നേരത്തെ തിരച്ചലിന് ശേഷം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മനീഷയുടെ മൃതദേഹം കിട്ടിയത്. സംഭവം നേരിൽ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി കയർ എറിഞ്ഞു നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചക്ക് 2.30ഓടെ ഫയർഫോഴ്സ് സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.
വിദ്യാര്‍ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിരുന്നു. ഇത് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു.
മനീഷ ഡിഗ്രി അഡ്മിഷന് കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചിരുന്നെങ്കിലും മനീഷക്ക് അഡ്മിഷൻ ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയതാണ് വിദ്യാര്‍ഥിനി. ശവസംസ്കാരം ഇന്ന് നടക്കും.
കെട്ടിടത്തിന്‍റെ മുകളിലെ നിലയിലെ ജനാലയില്‍ നിന്ന് വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് 17കാരന്‍. തുര്‍ക്കിയിലെ ഇസ്താംബുളിലാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ഫ്യൂസി സബാതാണ് അപ്രതീക്ഷിതമായി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
”റോഡിലൂടെ നടന്ന് പോകുന്നതിനിടെയാണ് സമീപത്തെ കെട്ടിടത്തിന് മുകളിലെ ജനാലയില്‍ ഒരു കുഞ്ഞ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കെട്ടിടത്തിന് അടുത്തേക്ക് പോകുകയും താഴേക്ക് പതിച്ച കുഞ്ഞിനെ കൈക്കുള്ളില്‍ ആക്കുകയുമായിരുന്നു” – ഫ്യൂസി സബാത് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കെട്ടിടത്തിന് സമീപത്തെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറിയ ഫ്യൂസി സബാതിനോട് ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നായിരുന്നു കുട്ടിയുടെ പിതാവ് യൂസഫ് മുഹമ്മദ് പറഞ്ഞത്. യൂസഫ് പിന്നീട് കുഞ്ഞിനെ രക്ഷിച്ച ഫ്യൂസി സബാതിന് പാരിതോഷികം നല്‍കിയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിലെ രണ്ടാം വിജയവുമായാണ് മോദി ജി 20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയത്. ലോക നേതാക്കള്‍ മോദിക്ക് തെരഞ്ഞെടുപ്പ് വിജയാശംസകള്‍ നേര്‍ന്നു. ഉച്ചകോടിക്ക് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടേത് വലിയ തെരഞ്ഞെടുപ്പ് വിജയമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ച ട്രംപിനോട് മോദി നന്ദി പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്ക ഇന്നലെ നിലപാട് കടുപ്പിച്ചിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ കുറയ്ക്കണമെന്നും തീരുവ വര്‍ധനവ് അംഗീകരിക്കാനാകില്ലന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കൂട്ടിയത്. വ്യാപാരം, സൈനിക സഹകരണം എന്നിവ മുഖ്യ ചർച്ചയായെന്ന് ഡോണൾഡ് ട്രംപും ഭീകരവാദം പ്രധാന ചർച്ചയെന്ന് മോദിയും അറിയിച്ചു. ഇറാനുമായുള്ള അമേരിക്കയുടെ തർക്കവും അവിടെ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ പേരിൽ ഇന്ത്യയെ അമേരിക്കയുടെ വ്യാപാര മുൻഗണനാപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ആപ്പിള്‍ ഐഫോണ്‍ ആടക്കം ആപ്പിളിന്‍റെ സുപ്രധാന ഉത്പന്നങ്ങളുടെ രൂപകല്‍പ്പന നടത്തിയ ജോണ്‍ ഐവ് ആപ്പിള്‍ വിടുന്നു. ലൗഫ്രം എന്ന സ്വന്തം നിലയിലുള്ള ഡിസൈനിംഗ് സ്ഥാപനത്തിന് വേണ്ടിയാണ് ജൊനാതന്‍ ഐവ് എന്ന ജോണ്‍ ഐവ് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് സ്ഥാനം ഉപേക്ഷിക്കുന്നത്.
1998 മുതല്‍ ആപ്പിളിന്‍റെ ഭാഗമായ ഐവ് ആപ്പിളിന്‍റെ കഴിഞ്ഞ രണ്ട് ദശകത്തിലെ പ്രധാന ഉത്പന്നങ്ങളുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐമാക്, പവര്‍ ബുക്ക് ജി4, ജി 4 ക്യൂബ്, മാക് ബുക്ക്, മാക് ബുക്ക് പ്രോ, മാക് ബുക്ക് എയര്‍, ഐഫോണ്‍, ഐപാഡ് എന്നിവയില്‍ എല്ലാം പിന്നില്‍ ഒരു ശില്‍പ്പിയുടെ കരവിരുതോടെ ഐവ് ഇടപെട്ടിട്ടുണ്ട്.
2015 ല്‍ ആപ്പിളിന്‍റെ പുതിയ ആസ്ഥാനത്തിന്‍റെ ജോലികളുമായി ആപ്പിളിന്‍റെ ഉത്പന്ന ഡിസൈന്‍ രംഗത്ത് നിന്നും രണ്ട് വര്‍ഷത്തെ ഇടവേള ഇദ്ദേഹം എടുത്തിരുന്നു. 2017 ല്‍ പിന്നീട് ഇതേ സ്ഥാനത്തേക്ക് തിരിച്ചെത്തി. ലൗഫ്രം എന്ന തന്റെ പുതിയ കമ്പനി ഡിസൈനിംഗ് രംഗത്ത് തന്നെയാണ് ശ്രദ്ധ പതിപ്പിക്കുക എങ്കിലും വെയറബിള്‍ ഡിവൈസ് രംഗത്തായിരിക്കും കൂടുതല്‍ ശ്രദ്ധ എന്ന് ഇദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ വാച്ച് അടക്കമുള്ള അപ്പിളിന്‍റെ പദ്ധതികളിലും ലൗഫ്രം തുടര്‍ന്നും സഹകരിക്കും എന്നാണ് റിപ്പോര്‍ട്ട്.
30 വര്‍ഷത്തെ അനവധിയായ പ്രോജക്ടുകളിലൂടെ ലോകത്തെ ഏറ്റവും മികച്ച ഡിസൈനിംഗ് ടീം ആപ്പിളിനുണ്ടെന്നും തന്‍റെ അസാന്നിധ്യം ഒരു വിഷയം അല്ലെന്നും. ഇത്തരം ഒരു ടീമിനൊടപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അഭിമാനമാണെന്നും ഐവ് പറയുന്നു. അതേ സമയം ഐവിന്‍റെ പിന്‍മാറ്റം വാര്‍ത്തയായതിന് പിന്നാലെ ആപ്പിളിന്‍റെ ഓഹരികള്‍ 1.74 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നടന്‍ ജയസൂര്യയ്ക്ക് പിന്നാലെ കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍. കായല്‍ കൈയ്യേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് വിട്ടു.പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കേസ് ഓംബുഡ്സ്മാന് വിടുകയാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി.
മുളവുകാടുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എം.ജി. ശ്രീകുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.
2010ലാണ് എം.ജി. ശ്രീകുമാര്‍ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. കായല്‍ക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് ആരോപണം. കെട്ടിടം നിര്‍മിച്ചപ്പോള്‍ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിര്‍മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുളവുകാട് പഞ്ചായത്തിലെ അസി. എന്‍ജീനിയറാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നുമാണു പരാതി.