കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹ ഒഴിയുന്നില്ല കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടകളും മുറിച്ച നിലയില്‍. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും
കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടിയും രണ്ടു കൈത്തണ്ടകളും മുറിച്ച നിലയിലാണ്. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍നിന്നു പൊലീസ് കണ്ടെത്തി. മൗണ്ട് താബോര്‍ സ്‌കൂളിലെ അധ്യാപികയാണു സിസ്റ്റര്‍ സൂസമ്മ. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കിണറ്റില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലോ ചാപ്പലിലോ പ്രഭാത കുര്‍ബാനയ്ക്കു കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. വലിയ കോംപൗണ്ടിന്റെ പല ഭാഗങ്ങളിലായാണു സ്‌കൂളും കോണ്‍വെന്റും ചാപ്പലും സ്ഥിതി ചെയ്യുന്നത്. അന്‍പതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. ഏതാനും ദിവസങ്ങളായി സൂസമ്മ വിഷാദവതിയായിരുന്നുവെന്നു മഠത്തിലെ അന്തേവാസികള്‍ പൊലീസിനോടു സൂചിപ്പിച്ചു. ആശുപത്രിയില്‍ പരിശോധനകള്‍ക്കു പോയിരുന്നതായും തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും വിവരമുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലപരിശോധന നടത്തി. കന്യാസ്ത്രീയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.
യുക്മ സൗത്ത് വെസ്റ്റ് മുന്‍ ജോയിന്റ് സെക്രട്ടറിയും ന്യൂബറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധിയുമായ മനോജ് രാമചന്ദ്രന്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധമൂലം ഏറെ നാള്‍ റെഡ്ഡിങ്ങിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ മൂന്നാഴ്ചകള്‍ക്ക് മുന്‍പ് മനോജും കുടുംബവും നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലെ ഒരു പാലിയേറ്റിവ് കെയര്‍ ഹോമില്‍ വച്ചായിരുന്നു അന്ത്യം.
ന്യൂബറി മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സജീവാംഗമായ മനോജ് നേരത്തേ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന മനോജ് രാമചന്ദ്രന്‍ യുക്മ കലാമേളകളിലും കായികമേളകളിലും സജീവ സാന്നിദ്ധ്യമായിരുന്നു.
റീജിയണല്‍ കമ്മിറ്റിക്കൊപ്പം പരിപാടികളുടെ നടത്തിപ്പിലും ബാക്ക് ഓഫീസ് നിയന്ത്രണത്തിലും പ്രമുഖ സ്ഥാനമാണ് മനോജ് വഹിച്ചിട്ടുള്ളത്. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം ന്യൂബറിയില്‍ താമസമാക്കിയിരുന്ന മനോജ് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്.
കോട്ടയം: ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് സൂചന. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് അന്വേഷണ സംഘം പുതിയ നീക്കത്തിനൊരുങ്ങുന്നത്. നേരത്തെ ബിഷപ്പ് മോശമായി സ്പര്‍ശിക്കാറുണ്ടെന്ന് മഠം ഉപേക്ഷിച്ച് പോയ കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരുന്നു.
നിലവില്‍ കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ അവലോകനം ചെയ്ത ശേഷമായിരിക്കും പുതിയ നീക്കം ഔദ്യോഗികമായി സ്ഥിരീകരിക്കുക. അതേസമയം ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്. പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്തായിരിക്കും വിളിച്ചുവരുത്തിയുള്ള അറസ്റ്റ്.
ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങളാണ് രണ്ടാംഘട്ട അന്വേഷണത്തില്‍ പ്രധാനമായും പരിശോധിച്ചത്. ഒരു ധ്യാനകേന്ദ്രത്തിലെ വൈദികന്‍ നല്‍കിയ പിന്തുണയാണ് പീഡനത്തെ എതിര്‍ക്കാന്‍ ധൈര്യം പകര്‍ന്നതെന്ന് കന്യാസ്ത്രീ രണ്ടാംഘട്ടത്തില്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിരുന്നു. മഠത്തില്‍നിന്ന് പുറത്താക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍, ധ്യാനകേന്ദ്രത്തില്‍ അഭയം നല്‍കാമെന്ന് വൈദികന്‍ പറഞ്ഞതായും കന്യാസ്ത്രീ മൊഴിനല്‍കിയിട്ടുണ്ട്.
ലണ്ടനിൽ സിഗരറ്റ് പേപ്പര്‍ നൽകാത്തതിനെത്തുടർന്ന് ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ പതിനാറുകാരന് കോടതി തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജനായ കടയുടമയെ കൊലപ്പെടുത്തിയ പതിനാറുകാരൻ പ്രതിയെ ടൈം ബോംബ് എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതി നാല് വര്‍ഷത്തേയ്ക്ക് ശിക്ഷ വിധിച്ചത്.
വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പട്ടേലാണ് (49) കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 16-കാരനായ ലണ്ടന്‍ സ്വദേശിയും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് പുകയില വില്‍ക്കുന്നത് നിയമ വിരുദ്ധമായതു കൊണ്ട് വിജയകുമാര്‍ സിഗരറ്റ് പേപ്പര്‍ കൊടുത്തില്ല. ഇതില്‍ കുപിതനായ പ്രതി വിജയകുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
യാതൊരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ഇയാള്‍ വിജയകുമാറിന് നേരെ വെടിയുതിര്‍ത്തത്.വെടിയുതിര്‍ത്ത ശേഷം ഇയാളും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്ന് ദ്യക്‌സാക്ഷി മൊഴി നല്‍കിയിരുന്നു.തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരിക്കുകയായിരുന്നു.
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയചിത്രങ്ങളില്‍ ഒന്നായ, ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സ്പടികത്തിന് രണ്ടാംഭാഗം ഒരുക്കുകയാണെന്ന് യുവസംവിധായകന്‍. നേരത്തേ യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് താന്‍ സ്ഫടികം 2 സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ചില ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളില്‍ ബിജു തന്നെ ഈ വിവരം പങ്കുവച്ചു. എന്നാല്‍ സ്ഫടികം ആരാധകര്‍ ഈ പ്രഖ്യാപനത്തില്‍ കടുത്ത എതിര്‍പ്പുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയയില്‍.
സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയുടെ മകന്‍, ഇരുമ്പന്‍ സണ്ണി എന്ന കഥാപാത്രത്തിന്‍റെ കഥയാണ് സ്ഫടികം 2ലൂടെ പറയുന്നതെന്ന് സംവിധായകന്‍. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായാണ് അവര്‍ എത്തുന്നതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു. ഹോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മൊമന്‍റം പിക്ചേഴ്സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.
അഞ്ചര ലക്ഷത്തിലേറെ ഫോളോവേഴ്‍സ് ഉള്ള മില്ലെനിയം ഓഡിയോസിന്‍റെ ഫേസ്ബുക്ക് പേജിലാണ് അനൗണ്‍സ്‍മെന്‍റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ പേജിലും ബിജു ജെ കട്ടയ്ക്കലിന്‍റെ പേജിലും ഈ പോസ്റ്റുകള്‍ക്ക് താഴെ സ്ഫടികം ആരാധകരുടെ വ്യാപക പ്രതിഷേധമുണ്ട്. കള്‍ട്ട് പദവി നേടിയ തങ്ങളുടെ പ്രിയ ചിത്രത്തിന് രണ്ടാംഭാഗം വേണ്ടെന്ന അഭിപ്രായം പങ്കുവെക്കുന്ന ചില കമന്‍റുകള്‍ മോശം ഭാഷയില്‍ ഉള്ളതാണ്.
ആകെ 12 സിനിമകള്‍ സംവിധാനം ചെയ്ത ഭദ്രന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം. ചിത്രം വലിയ സാമ്പത്തിക വിജയം നേടിയതിന് ശേഷം രണ്ടാംഭാഗമൊരുക്കാന്‍ ഓഫര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ സാമ്പത്തികലാഭം മുന്‍നിര്‍ത്തി ഒരു രണ്ടാംഭാഗത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും ഭദ്രന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു തുടര്‍ച്ച സ്ഫടികം ആവശ്യപ്പെടുന്നില്ലെന്നും.
മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ അഞ്ചു വര്‍ഷമായി രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം വെളിപ്പെടുത്തി. തന്റെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതായി താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ചാരുവാണ് സഞ്ജുവിന്റെ കാമുകി. ഇനി മുതല്‍ തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവയ്ക്കുമെന്ന് താരം ആരാധകരെ അറിയിച്ചു.
‘2013 ആഗസ്റ്റ് 22 രാത്രി 11.11 ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല്‍ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാര്‍ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട് . ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം’- സഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരള രഞ്ജി ടീമംഗമായ 23കാരനായ സഞ്ജു ഐപിഎല്ലിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
പത്തനാപുരത്ത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ്. കന്യാസ്ത്രീയുടെ മരണം കൊലപാതകത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. നൂറിനകത്ത് കന്യാസ്ത്രീമാരുള്ള കോൺവെന്റിൽ അപസ്മാര രോഗമുള്ള കന്യാസ്ത്രീയെ ഒറ്റയ്ക്ക് മുറിയിൽ താമസിപ്പിച്ചതിന്റെ കാരണം പോലീസ് അന്വേഷിച്ച് വരികയാണ്. മുറിയില്‍ നിന്ന് പൊലീസ് കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മുറിയിലും രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
കിണറിന് സമീപത്ത് രക്തക്കറ കണ്ടെത്തിയത് ദുരൂഹതയേറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ പള്ളിയിലേക്ക് പ്രാര്‍ഥനക്ക് പോകാനായി മറ്റ് കന്യാസ്ത്രീകള്‍ ഇവരെ വിളിച്ചിരുന്നു. എന്നാല്‍ ഇന്ന് താന്‍ പ്രാര്‍ഥനയ്ക്ക് ഇല്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കന്യാസ്ത്രീ ഇവരോട് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നുള്ള സമയങ്ങളില്‍ മഠത്തില്‍ കന്യാസ്തീ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവില്‍ മഠത്തിലെ ജീവനക്കാരാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
കിണറ്റിന് സമീപത്ത് രക്തക്കറ കണ്ടെതും ഒരാളെ വലിച്ചിഴിച്ച പാടുകളും കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ സൂസന്റെ മൃതദേഹം കണ്ടെത്തിയത്. കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പോലീസ് നിര്‍ദ്ദേശം നല്‍കി. കൊല്ലം കല്ലട സ്വദേശിയാണ് കൊല്ലപ്പെട്ട കന്യാസ്ത്രീ.
പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍. കിണറിന് സമീപം രക്തത്തുള്ളികളും വലിച്ചിഴച്ച പാടുകളും. പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം. മൗണ്ട് താബോര്‍ ദേയ്‌റ കോണ്‍വെന്റിലാണ് സംഭവം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സൂസന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തം വീണ പാടുകളുമുണ്ട്. 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍.
കന്യാസ്ത്രീ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മുറിയില്‍ നിന്ന് പൊലീസ് കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തി. മുറിയിലും രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വലിച്ചിഴച്ച പാടുകളുമുണ്ട്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകായണിപ്പോള്‍. ആത്മഹത്യ ചെയ്തതാണോ, കൊലപാതകമാണോയെന്ന് അറിയില്ല. സംഭവത്തില്‍ ദുരൂഹ സാഹചര്യം നിലനില്‍ക്കുന്നു.സിസ്റ്റര്‍ അഭയ കൊലക്കേസ് സഭയെ ശരിക്കും പിടിച്ചുലച്ചിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോളും കേസ് തെളിഞ്ഞിട്ടില്ല.
പത്താനപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം.സംഭവം പത്തനാപുരം മൗണ്ട് താബൂർ ദോറ കോൺവെന്റിൽ, മൃതദേഹാം കിണറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ അദ്ധ്യാപികയായ സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.പന്ത്രണ്ടു വർഷത്തോളമായി ഓർത്തഡോസ് സഭയുടെ കിഴിലുള്ള ഈ സ്കൂളിൽ അദ്ധ്യാപികയാണ് സിസ്റ്റർ സൂസൻ .മൃതദേഹം കണ്ടെത്തിയ കിണറ്റിന് സമീപത്തു നിന്നും രക്തത്തുള്ളികളും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. മരണ ത്തില്‍ ദുരൂഹത.
ഗുണ്ടാ നേതാവിന്റെ ഭാര്യയെ ഒപ്പം പാർപ്പിച്ചതിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ കുഴിച്ചുമൂടിയ കേസിൽ 2 പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. മുഖ്യപ്രതി മനോജ് ഉൾപ്പെടെ 4 പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. പൂതക്കുളം പാണാട്ടുചിറയിൽ ബൈജു (കൈതപ്പുഴ ഉണ്ണി – 40), കിളികൊല്ലൂർ പവിത്ര നഗർ (50) വിനീത മന്ദിരത്തിൽ വിനേഷ് (38) എന്നിവരെയാണു റിമാൻഡ് ചെയ്തത്. മനോജ് ഉൾപ്പെടെ ഒളിവിലുള്ള പ്രതികളുടെ ഫോൺ ഓഫാക്കിയ നിലയിലാണ്. ഒന്നിലധികം സിം കാർഡുകൾ ഇവർ ഉപയോഗിക്കുന്നുണ്ട്.
ഏതാനും ദിവസം മുൻപു മനോജ് മയ്യനാട് ടവർ പരിധിയിൽ ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പിന്നീട് മൊബൈൽ ഫോൺ ഓഫ് ചെയ്തു. രഞ്ജിത്തിനെ പോളച്ചിറയിലെ വിജനമായ സ്ഥലത്തു കാറിൽനിന്നു പുറത്തിറക്കാതെ സീറ്റിൽ ഇരുത്തി ചവിട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് അറസ്റ്റിലായവർ പൊലീസിനു മൊഴിനൽകി. പരവൂർ നെടുങ്ങോലം സ്വദേശി ഉണ്ണിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണു പോളച്ചിറ ഏല.
മൃതദേഹം തമിഴ്നാട്ടിലെ വിജനമായ സ്ഥലത്തു കുഴിച്ചിട്ടു മടങ്ങിയെത്തിയശേഷം സംഘം പലവഴിക്കു പിരിഞ്ഞു. അസി. പൊലീസ് കമ്മിഷണർ എ.പ്രദീപ്കുമാർ, ഇരവിപുരം സിഐ ബി.പങ്കജാക്ഷൻ, കിളികൊല്ലൂർ ക്രൈം ഇൻവസ്റ്റിഗേഷൻ എസ്ഐ വി.അനിൽകുമാർ, എസ്ഐ ആർ.വിനോദ്ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രഞ്ജിത്തിന്റെ മൃതദേഹം പട്ടത്താനം ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ക്രൂരമായി മർദിച്ചാണു രഞ്ജിത്തിനെ കൊല്ലപ്പെടുത്തിയതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. ചവിട്ടേറ്റ് 24 വാരിയെല്ലുകളും ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചുകയറി. തൊണ്ടയിലെ അസ്ഥിക്ക് പൊട്ടലുണ്ട്. ശബ്ദം പുറത്തുവരാതിരിക്കാൻ ഇടിച്ചതോ കഴുത്തിൽ കുത്തിപ്പിടിച്ചതോ കൊണ്ടാകാം ഇത്. തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്.
കാറിൽ നിന്നു പുറത്തിറക്കാതെ സീറ്റിൽ ഇരുത്തിയാണു വാരിയെല്ലിനു ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയതെന്നു പിടിയിലായവർ പൊലീസിനോടു പറഞ്ഞു. മൂന്നു കൊലപാതക ശ്രമവും കൊള്ളയും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ കാട്ടുണ്ണിയുടെ (ഉണ്ണി) പക്കൽ കത്തിയുണ്ടായിരുന്നെങ്കിലും കുത്തിപ്പരുക്കേൽപ്പിച്ചില്ല. എന്നാൽ കത്തി തിരിച്ചുപിടിച്ച് ഇടിച്ചു. കൊല്ലത്തെ ഗുണ്ടയായിരുന്ന ഹാപ്പി രാജേഷിനെ ഏഴു വർഷം മുൻപു ഗുണ്ടാസംഘം കൊലപ്പെടുത്തിയതും തൊഴിച്ചു വാരിയെല്ല് തകർത്താണ്.
യുവാവിനെ ആളൊഴിഞ്ഞ ഏലയിലെത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ലഹരിസംഘത്തിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. പിടിയിലായ കൈതപ്പുഴ സ്വദേശി ഉണ്ണി എന്ന ബൈജുവും പിടിയിലാകാനുള്ള ഒന്നാം പ്രതി പാമ്പ് മനോജും നെടുങ്ങോലം സ്വദേശി കാട്ടുണ്ണി എന്നു വിളിക്കുന്ന ഉണ്ണിയും പല കേസുകളിൽ ജയിലിൽ കഴിഞ്ഞപ്പോഴാണു പരിചയപ്പെടുന്നത്. ആക്രമണം, മോഷണം, വധശ്രമം, കഞ്ചാവു കച്ചവടം തുടങ്ങി ഒട്ടേറെ കേസുകൾ ഇവർക്കെതിരെയുണ്ട്.
മയ്യനാട്, കൈതപ്പുഴ, പരവൂർ, നെടുങ്ങോലം, ഡീസന്റ് ജംക്‌ഷൻ എന്നീ ഭാഗങ്ങളിലുള്ള ഇവർ ലഹരി വിൽപന നടത്തിയാണു പണം കണ്ടെത്തുന്നതെന്നു പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങളായും ഇവർ പ്രവർത്തിക്കുന്നുണ്ട്. അക്രമ സംഭവങ്ങൾക്കു ശേഷം ഇവർ അഭയം തേടുന്നത് കൈതപ്പുഴ, മയ്യനാട് ഭാഗങ്ങളിലാണ്. പരവൂർ കായലിലെ കണ്ടൽക്കാടുകളും പ്രധാന ഒളിസങ്കേതങ്ങളാണ്.
രഞ്ജിത്തിനെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോൾത്തന്നെ കൊല്ലപ്പെട്ടിരിക്കാമെന്നു സുഹൃത്തുക്കൾക്കു സംശയമുണ്ടായിരുന്നു. പ്രാവിനെയും മുയലിനെയും വിൽപന നടത്തുന്ന രഞ്ജിത്ത് ഒന്നോ രണ്ടോ ദിവസത്തിലധികം വീട്ടിൽനിന്നു വിട്ടുനിൽക്കുന്ന പതിവില്ല. മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണു സുഹൃത്തുക്കൾ സംശയിച്ചത്.
ഇവരിൽ പലരും മനോജിന്റെയും സുഹൃത്തുക്കളാണ്. രഞ്ജിത്തിനെ കൊലപ്പെടുത്തുമെന്നു മനോജ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെടുക്കാനാവാത്ത വിധം മറവുചെയ്തെന്നും പരന്നു. കൊല്ലപ്പെട്ടതായി പ്രചരിച്ചപ്പോൾ അതിൽ കൈതപ്പുഴ ഉണ്ണിക്കു പങ്കുണ്ടോ എന്നറിയാൻ അയാളുടെ സഹോദരൻ മറ്റൊരു പ്രതിയായ വിനേഷിനെ കണ്ടിരുന്നു. ഒരു മുടിപോലും പുറത്തുവരില്ലെന്നു പറഞ്ഞു വിനേഷ് മടക്കി അയയ്ക്കുകയായിരുന്നു.