അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ ‘സർഗം സ്റ്റീവനേജ് ‘ സംഘടിപ്പിക്കുന്ന ‘പൊന്നോണം 2024’ സെപ്തംബർ 14 നു ശനിയാഴ്ച ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. യുകെ യിലെ പ്രസിദ്ധമായ സർഗ്ഗം പൊന്നോണത്തിനു നാന്ദി കുറിച്ച് നടന്ന ഇൻഡോർ മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളുമായി നിരവധി പേരാണ് ആവേശപൂർവ്വം പങ്കു ചേർന്നത്. കാരംസ്, ലേലം, റമ്മി, ഡോങ്കി, ചെസ്സ് തുടങ്ങിയ ഇനങ്ങളിൽ മത്സരാർത്ഥികളുടെ ബാഹുല്യം നിമിത്തം കളികൾ പൂർത്തീകരിക്കുവാൻ കഴിയാത്തതിനാൽ സെമി ഫൈനൽ മുതലുള്ള മത്സരങ്ങൾ തുടർ ദിവസങ്ങളിൽ നടത്തപ്പെടും.
ഔട്ഡോർ മത്സരങ്ങളിൽ 31 നു ശനിയാഴ്ച ഫുടബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നടക്കും. സെപ്തംബർ 1 ന് ഞായറാഴ്ച ജനറൽ സ്പോർട്സ് മത്സരങ്ങൾ നടത്തുന്നതാണ്. കിഡ്സ് വിഭാഗത്തിൽ ‘ബീൻഷ് പിക്കിങ്ങും’, ജൂനിയേഴ്സിനായി തവള ചാട്ടം, ലെമൺ സ്പൂൺ റേസും ഉണ്ടായിരിക്കും. തുടർന്ന് അത്ലറ്റിക്സ് ഇനങ്ങളിൽ വ്യത്യസ്ത പ്രായ വിഭാഗത്തിൽ മത്സരങ്ങൾ നടത്തുന്നതാണ്. അത്‌ലറ്റിക് മത്സരങ്ങൾക്ക് ശേഷം വടം വലി, ഉറിയടി, സുന്ദരിക്ക് പൊട്ടു കുത്തൽ തുടങ്ങിയ മത്സരങ്ങൾക്കൊപ്പം കപ്പിൾസ് റിലേ, ഫാമിലി റിലേ എന്നീ ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്കുള്ള സമ്മാന ദാനവും സെന്റ് നിക്കോളാസ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും.
മലയാളക്കരയുടെ പ്രതാപകാലത്തെ തിരുവോണം തെല്ലും ശോഭ മങ്ങാതെ കുടുംബ സദസ്സിൽ അനുഭവവേദ്യമാക്കുന്നതിനായി ഓണാഘോഷ കൊട്ടിക്കലാശ ദിനത്തിൽ സ്റ്റീവനേജ് ‘കറി വില്ലേജ്’ തയ്യാറാക്കുന്ന 24 ഇനം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ ‘ഗ്രാൻഡ് തിരുവോണ സദ്യ’ തൂശനിലയിൽ വിളമ്പും. മാവേലി മന്നൻ ആഗതനാകുമ്പോൾ ആഘോഷം കൊഴുപ്പിക്കുവാൻ കടുവകളും ശിക്കാരിയും കളത്തിൽ ഇറങ്ങും. താലപ്പൊലിയും, തിരുവാതിരയും വള്ളം കളിയും സൗന്ദര്യ മത്സരവും, ഹാസ്യരസം നിറഞ്ഞ സ്കിറ്റും, ഗംഭീരമായ കലാസന്ധ്യയും അടക്കം സർഗ്ഗം തിരുവോണോത്സവത്തിൽ പങ്കു ചേരുന്നവർക്ക് ഒരുക്കുന്നത് അതിസമ്പന്നമായ ആഘോഷ ചേരുവകളാവും.
സർഗ്ഗം മെമ്പർമാരിൽ നിന്നും GCSE, A-Level പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും, ഇംഗ്ലണ്ട് ദേശീയ ഷട്ടിൽ ബാഡ്മിന്റൺ ടീമിൽ ഇടം പിടിച്ച ജെഫ് അനി, യുഗ്മ നാഷണൽ സ്പോർട്സിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടിയ ടിന്റു മെൽവിൻ എന്നിവരെയും തദവസരത്തിൽ ആദരിക്കും.
സർഗം പൊന്നോണം 2024 ൽ പങ്കു ചേരുവാനും, സ്പോൺസർമാരാകുവാനും ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
സജീവ് ദിവാകരൻ-
07877902457
ജെയിംസ് മുണ്ടാട്ട്-
07852323333
Barnwell, Stevenage, Hertfordshire, SG2 9SW
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുവരുന്ന സീറോ മലബാർ സഭാ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്.
നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബിഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഇടവക തറയിൽ പരേതനായ ടി.ജെ. ജോസഫിന്റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയതാണ് മാർ തറയിൽ. 1972 ഫെബ്രുവരി രണ്ടിനാണു ജനനം. ചങ്ങനാശേരി സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസവും സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹൈസ്കൂൾ പഠനവും എസ്ബി കോളജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി.
1989ൽ വൈദികപരിശീലനത്തിനായി കുറിച്ചി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്രപഠനവും നടത്തി.
2000 ജനുവരി ഒന്നിന് ആർച്ച് ബിഷപ് മാർ പവ്വത്തിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരന്പുഴ, നെടുംകുന്നം, എടത്വാ പള്ളികളിൽ സഹവികാരിയായും താഴത്തുവടകര പള്ളിയിൽ വികാർ അഡ്മിനിസ്ട്രേറ്ററായും ശുശ്രൂഷ ചെയ്തു.
2004-ൽ റോമിലേക്ക് ഉപരിപഠനത്തിനു പോയി ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു മനഃശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി. ആലപ്പുഴ പുന്നപ്ര ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് 2017ൽ സഹായ മെത്രാനായി നിയമിതനായത്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് ഭാഷകളിൽ പ്രാവീണ്യമുണ്ട്.
ലൈംഗിക പീഡന ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം നേരിട്ടറിയിച്ചു.
സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്.
മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നത ഉണ്ടായിരുന്നെങ്കിലും എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായി വന്നത്.
സി.പി.ഐ. സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി, കമലാ സദാനന്ദൻ, പി. വസന്തം എന്നിവർ മുകേഷിന്റെ രാജിവേണമെന്ന കർശന നിലപാടെടുത്തിരുന്നു.
കോൺഗ്രസ് എം.എൽ.എ.മാരായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരേയുള്ള ആരോപണം, മുകേഷിന്റെ രാജി ഒഴിവാക്കാനുള്ള ന്യായീകരണമായി കണക്കാക്കാനാവില്ല. സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന വലിയ ചൂഷണത്തിന്റെ വിവരങ്ങളാണ് ഹേമ കമ്മിറ്റിയിലൂടെ പുറത്തുവന്നത്. അതിനുപിന്നാലെയാണ് ഒട്ടേറെ വെളിപ്പെടുത്തലുകളുമുണ്ടായത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ഒരാളെ സംരക്ഷിച്ചുനിർത്തുന്നത് ഇടതുപക്ഷത്തിന് ചേർന്നതല്ല. അതിനാൽ, രാജി ആവശ്യം മുഖ്യമന്ത്രിയെയും എൽ.ഡി.എഫ്. കൺവീനറെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയെയും അറിയക്കണമെന്നായിരുന്നു യോഗത്തിലുണ്ടായ അഭിപ്രായം.
മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഗോവിന്ദപുരം സ്വദേശി ഹംസക്കോയയാണ് മുക്കം പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറയുകയും കുന്ദമംഗലം ഐസിഡിഎസ് ഓഫീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ മുക്കം പോലീസിന് പരാതി കൈമാറി. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇക്കൊല്ലത്തെ അബുദാബി ശക്തി കവിതാ പുരസ്ക്കാരം കവി ശ്രീകാന്ത് താമരശ്ശേരിക്ക്. ഡിസി ബുക്സ് പുറത്തിറക്കിയ ‘കടൽ കടന്ന കറിവേപ്പുകൾ ‘ എന്ന കൃതിയ്ക്കാണ് അവാർഡ് . കവിതാ പാരമ്പര്യത്തിന്റെ ശക്തി പുതിയ കാലത്തിന്റെ ഭാവാവിഷ്ക്കാരത്തിനായി പുതുക്കിപ്പണിയുന്ന തനതു ശൈലിയും പൗരാണികാധുനിക ബിംബ സമന്വയവും താമരശ്ശേരിക്കവിതകളിലുണ്ടെന്ന് വിലയിരുത്തപ്പെട്ടു. സമ്മാന തുകയും ഫലകവും അബുദാബി ശക്തി സാംസ്ക്കാരിക സമ്മേളനത്തിൽ വച്ച് ബഹു. സാംസ്ക്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ കവിയ്ക്കു കൈമാറി.
ബർമിംഗ്ഹാമിൽ താമസിക്കുന്ന ശ്രീകാന്ത് താമരശ്ശേരി ഈ വർഷത്തെ കേരളസർക്കാർ – മലയാളം മിഷന്റെ പ്രവാസ സാഹിത്യ പുരസ്ക്കാര ജേതാവു കൂടിയാണ്. ഈ വർഷത്തെ വെൺമണി സാഹിത്യപുരസ്ക്കാരവും ‘കടൽ കടന്ന കറിവേപ്പുകൾ’ എന്ന കൃതിയ്ക്കായിരുന്നു. ബിസിഎംസി കുടുംബാംഗമായ ശ്രീകാന്ത് മുൻ യുക്മ കലാപ്രതിഭ കൂടിയാണ് .
യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട് നടൻ സിദ്ദിഖ് കോടതിയെ സമീപിച്ചു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്.
സിദ്ദിഖിനെതിരായ പരാതികാരിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പടുത്തി. യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പോലീസ് ശേഖരിച്ചത്.
പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നതിന്‍റെ തെളിവായി ഹോട്ടലിലെ രജിസ്റ്റര്‍ പോലീസിന് ലഭിച്ചു. 2016 ജനുവരി 28 ന് സിദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു.
അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ നടന്നത്. പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി.
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. സംസ്ഥാനത്തെ 11 ജില്ലകളില്‍ ശക്തമായ മഴയും ചിലയിടങ്ങളില്‍ അതിശക്തമായ മഴയും ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം അതി തീവ്രതയിലേയ്ക്ക് കടന്നതോടെ ഗുജറാത്തില്‍ വ്യാപക മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ്.
കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഓറഞ്ച് അലര്‍ട്ട്
29/08/2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
30/08/2024: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
മഞ്ഞ അലര്‍ട്ട്
29/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്.
30/08/2024:പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം.
31/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
01/09/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.
02/09/2024: എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
നടിയുടെ പരാതിയിൽ എംഎൽഎയും നടനുമായ മുകേഷിനെതിരെ കേസെടുത്തു. നേരത്തെ ജയസൂര്യ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.
ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍വെച്ച് നടന്‍ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും.
പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
മാള്‍ട്ടയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊട്ടാരക്കര വെണ്ടാര്‍ കമലാലയത്തില്‍ ബാലു ഗണേഷ് (39) ആണ് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. മാള്‍ട്ടയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ബാലു.
ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10ന് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. സിവില്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രക്ഷാപ്രവര്‍ത്തകരാണ് ബാലുവിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
ബാലു ഗണേഷ് രണ്ടു വര്‍ഷം മുന്‍പാണ് മാള്‍ട്ടയിലെത്തിയത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ബാലകൃഷ്ണപിള്ള(വെണ്ടാര്‍ ബാലന്‍)യുടെയും കമല മണിയമ്മയുടെയും മകനാണ്. ഭാര്യ: മനസ്വനി. മകന്‍: ദേവര്‍ഷ്.