മത്സ്യബന്ധന ബോട്ടിന് പിന്നിൽ കുതിച്ചുചാടി ഭീമൻ തിമിംഗലം. ദൃശ്യങ്ങൾ കൗതുകമാകുന്നു. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്സും ഫൊട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേർന്നാണ് കാനഡയിലെ മൊണ്ടേറേ ബേയിൽ നിന്ന് അപൂർവ ദൃശ്യങ്ങൾ പകർത്തിയത്.
ഒരു മത്സ്യബന്ധന ബോട്ടിനു തൊട്ടുപിന്നിലെത്തിയ കൂനൻ തിമിംഗലം നിരവധി തവണയാണ് കരണം മറിഞ്ഞത്. കടൽ പൊതുവേ ശാന്തമായിരുന്നു. ഈ ബോട്ടിനു സമീപത്തായി പലതവണ കരണം മറിഞ്ഞ ശേഷമായിരുന്നു ബോട്ടിനു തൊട്ടുപിന്നിലെത്തിയുള്ള കൂറ്റൻ തിമിംഗലത്തിന്റെ കുതിച്ചുചാട്ടം. ബോട്ടിനു തൊട്ടു വലിയ മതിൽ തീർത്തതുപോലെയാണ് ഈ ചിത്രങ്ങൾ കണ്ടാൽ തോന്നുക. ബോട്ടിനുള്ളിൽ അമ്പരന്നിരിക്കുന്ന മത്സ്യത്തൊഴിലാളിയേയും കാണാം.
മത്സ്യബന്ധന ബോട്ടിനു മുന്നിലുള്ള മറ്റൊരു ബോട്ടിലായിരുന്നു കേയ്റ്റ് ക്യുമിങ്സും ഡഗ്ലസ് ക്രോഫ്റ്റും. ഈ അത്ഭുതദൃശ്യം ഒട്ടുംസമയം പാഴാക്കാതെ ഇവർ ക്യാമറയിൽ പകർത്തുകയായിരുന്നു.
തൃശൂർ: തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്ന് കോൺഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാർഥിയുമായ ടി.എൻ.പ്രതാപൻ. ആർഎസ്എസിന്റെ പ്രവർത്തനം ശക്തമായിരുന്നു. ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് പോയിട്ടുണ്ടാകാം. വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും പ്രതാപൻ വ്യക്തമാക്കി.
കെപസിസി യോഗതത്തിലാണ് തന്‍റെ ജയ സാധ്യത സംബന്ധിച്ച് പ്രതാപൻ ആശങ്കയറിയിച്ചത്. വിചാരിക്കാത്ത അടിയൊഴുക്കുകൾ മണ്ഡലത്തിൽ ഉണ്ടായിട്ടുണ്ടാകാമെന്നു പറഞ്ഞ പ്രതാപൻ ഒരുപക്ഷേ നെഗറ്റീവ് വാർത്തയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ യോഗത്തിൽ പങ്കെടുത്ത മറ്റ് സ്ഥാനാർഥികളെല്ലാം ഉറച്ച വിജയപ്രതീക്ഷയിലാണ്. ടി.എൻ.പ്രതാപൻ ഇത്തരത്തിലൊരു ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മറ്റ് നേതാക്കൾക്കെല്ലാം ടി.എൻ.പ്രതാപൻ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ പ്രചാരണ രംഗത്ത് പലരും സജീവമല്ലെന്ന പരാതി തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നിരുന്നു. പാലക്കാട് സ്ഥാനാര്‍ഥിക്കെതിരെയും പരാതി ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കെപിസിസി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന കണക്കുകൂട്ടൽ യുഡിഎഫ് പുറത്ത് വിട്ടതിനു പിന്നാലെയാണ് ഉറച്ച സീറ്റെന്ന് കുതിയിരുന്ന തൃശൂർ സംബന്ധിച്ച് ആശങ്കയറിയിച്ച് പ്രതാപൻ രംഗത്തെത്തിയത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, പാർലമെന്റ് നിയോജക മണ്ഡലം സ്ഥാനാർഥികൾ എന്നിവരാണ് പങ്കെടുക്കുന്നത്.
ഐപിഎൽ ഫൈനലിൽ ജയമുറപ്പിച്ചിടത്ത് വീണ ചെന്നൈയെക്കാളും തകർന്ന ധോണിയെക്കാളും ക്രിക്കറ്റ് ആരാധകരെ കരയിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. ചോരയൊലിക്കുന്ന കാലുമായാണ് ചെന്നൈ താരം ഷെയ്ൻ വാട്സൺ ബാറ്റ് ചെയ്തത്. വേദന കടിച്ചമർത്തിയാണ് വാട്സൺ ബാറ്റ് ചെയ്തതെന്ന് സഹതാരം ഹർഭജൻ സിങ് പറയുന്നു.
വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ക്രീസിൽ ഡൈവ് ചെയ്തപ്പോഴാണ് വാട്സന്റെ കാലിന് പരുക്ക് പറ്റിയത്. പക്ഷേ പരുക്ക് പുറത്തറിയിച്ചില്ല, ആരോടും പറഞ്ഞില്ല. തുടർന്നും ബാറ്റ് ചെയ്തു. പലപ്പോഴും വാട്സന്റെ പാന്റിൽ ചോര പടർന്നത് കാണാമായിരുന്നു. വാട്സന്റെ കാലിൽ ആറ് സ്റ്റിച്ചുകൾ വേണ്ടിവന്നെന്ന് ഹർഭജൻ പറയുന്നു.
59 പന്തിൽ 80 റൺസെടുത്താണ് വാട്സൺ പുറത്തായത്. വാട്സൻ ഔട്ടായത് ചെന്നൈക്ക് വിനയാകുകയും ചെയ്തു. അവസാന ഓവറിൽ 9 റൺസ് നേടിയാൽ ചെന്നൈയ്ക്കു വിജയത്തിലെത്താമായിരുന്നു. മലിംഗയുടെ നാലാം പന്തിൽ രണ്ടാം റൺസിനായുള്ള ഓട്ടത്തിനിടെ വാട്സൻ റണ്ണൗട്ടായതാണു ചെന്നൈയ്ക്കു വിനയായത്. 2 പന്തു ബാക്കി നിൽക്കെ 4 റൺസാണ് അപ്പോൾ ചെന്നൈയ്ക്കു വേണ്ടിയിരുന്നത്.
പേരൂർ പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത്ത് ജോൺസന്റെ (40) കൊലപാതകത്തിൽ നിർണായക തെളിവായത് ഒരു ടീ ഷർട്ട്. പേരൂർ പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത്ത് ജോൺസനെ ഗുണ്ടാസംഘം കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ ക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന സ്ഥലത്ത് കുഴിച്ചിട്ട കേസിൽ ഇന്നായിരുന്നു വിധി . ഒന്നാംപ്രതി പാമ്പ് മനോജ് അടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം. ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്ന് കോടതി വിധിച്ചു. ഈ കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിൽ നിർണായക പങ്ക് വഹിച്ചത് പ്രതികൾ വഴിയിൽ ഉപേക്ഷിച്ച രഞ്ജിത്തിന്റെ ടീ ഷർട്ടാണ്.
ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ രഞ്ജിത്ത് ജോൺസൺ 9 വർഷമായി ഒപ്പം താമസിപ്പിച്ചിരുന്നതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമായത്. രഞ്ജിത്ത് ധരിച്ചിരുന്ന ടി ഷർട്ടും കാറിന്റെ ഡിക്കി മാറ്റും പ്രതികൾ വഴിയിൽ വലിച്ചെറിഞ്ഞിരുന്നു. മുൾച്ചെടിയിൽ കുരുങ്ങിയ നിലയിൽ കിടന്ന ഇതു 42–ാം ദിവസം പൊലീസ് കണ്ടെടുത്തു. രഞ്ജിത്തിനോടൊപ്പം താമസിച്ച, പാമ്പ് മനോജിന്റെ ഭാര്യ സമ്മാനമായി നൽകിയതായിരുന്നു ടി ഷർട്ട്. ഇവർ ഇത് തിരിച്ചറിഞ്ഞു. പാമ്പ് മനോജിന്റെ ഭാര്യയാണ് കേസിലെ ഒന്നാം പ്രതി.
പോലീസ് കുറ്റം തെളിയിച്ചത് ഇങ്ങനെ :
കഴിഞ്ഞ ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, വിഷ്ണു എന്നിവർ ചേർന്നു രഞ്ജിത്തിനെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയി. മദ്യപിക്കാം എന്നു പറഞ്ഞാണു കൊണ്ടുപോയത്. പ്രതികൾ തലേന്നു തന്നെ കാർ വാടകയ്ക്ക് എടുത്തിരുന്നു.
കാർ 150 മീറ്റർ പിന്നിട്ടപ്പോൾ ക്വട്ടേഷൻ ആണെന്നും കൊല്ലാനാണു കൊണ്ടുപോകുന്നതെന്നും സംഘം പറഞ്ഞു.
ബോക്സർ കൂടിയായ രഞ്ജിത്ത് ജോൺസൺ വലതുവശത്തിരുന്ന വിഷ്ണുവിനെ ഇടിച്ചു പുറത്തു തള്ളി രക്ഷപ്പെടാൻ ശ്രമിച്ചു. മുൻവശത്ത് ഇടതു സീറ്റിൽ ഇരുന്ന കാട്ടുണ്ണി, രഞ്ജിത്ത് ജോൺസന്റെ കൈലിയിൽ പിടിച്ചു വീഴ്ത്തി. രഞ്ജിത്തിന്റെ ഇടിയേറ്റു കാറിന്റെ വാതിലിനു കേടുപാടുണ്ടായി.
ചാത്തന്നൂർ പോളച്ചിറ ഏലായിലെ വിജനമായ സ്ഥലത്തെത്തിച്ചു വൈകിട്ട് അഞ്ചരയോടെ ഒന്നാം പ്രതി ഉൾപ്പെടെ 5 പേർ ചേർന്നു രഞ്‍ജിത്തിനെ അടിച്ചും തൊഴിച്ചും കൊലപ്പെടുത്തി. മർദിക്കുന്നതു തൊഴിലുറപ്പു തൊഴിലാളി കണ്ടു. ഇവർ സമീപത്തെ യുവാവിനെ വിവരം അറിയിച്ചു.
നെടുങ്ങോലം എൽപി സ്കൂളിനു സമീപത്തെ വിജനമായ പുരയിടത്തിൽ വച്ചു രാത്രി പത്തരയോടെ ആദ്യവാഹനത്തിൽനിന്നു മറ്റൊരു കാറിന്റെ ഡിക്കിയിലേക്കു മൃതദേഹം മാറ്റി.
മൃതദേഹം മറവു ചെയ്യാനായി കൈതപ്പുഴ ഉണ്ണിയും പ്രണവും ചേർന്നു. പാരിപ്പള്ളിയിലെ കടയിൽ നിന്നു 2 മൺവെട്ടിയും പിക്കാസും വാങ്ങി.
കന്യാകുമാരി – കശ്മീർ ദേശീയപാതയിലുടെ പോയ സംഘം നംഗല്ലൂർ ടോൾ പ്ലാസയ്ക്കു 10 കിലോമീറ്റർ അകലെ സമത്വപുരത്തു ക്വാറി അവശിഷ്ടം നിക്ഷേപിക്കുന്ന കുഴിയിൽ മൃതദേഹം മറവു ചെയ്തു.1000 ഏക്കറിലേറെ വിസ്തൃതിയുള്ള വിജനമായ സ്ഥലമാണിത്.
സലൈപുത്തൂർ ടോൾപ്ലാസ വഴി തിരുനൽവേലിയിലേക്കു പോയി.
രഞ്ജിത്ത് ധരിച്ചിരുന്ന ടി ഷർട്ടും കാറിന്റെ ഡിക്കി മാറ്റും വഴിയിൽ വലിച്ചെറിഞ്ഞു. മുൾച്ചെടിയിൽ കുരുങ്ങിയ നിലയിൽ കിടന്ന ഇതു 42–ാം ദിവസം പൊലീസ് കണ്ടെടുത്തു. (രഞ്ജിത്തിനോടൊപ്പം താമസിച്ച, പാമ്പ് മനോജിന്റെ ഭാര്യ സമ്മാനമായി നൽകിയതായിരുന്നു ടി ഷർട്ട്).ഒന്നാംപ്രതിയുടെ ഭാര്യയാണു പ്രോസിക്യൂഷന്റെ ഒന്നാം സാക്ഷി.
ഗോഡ്സെയെ പിന്തുണച്ച ബി.ജെ.പി പ്രവർത്തകനും സംവിധായകനുമായ അലി അക്ബറിനെതിരെ സൈബർ രോഷം വ്യാപകമാകുന്നു. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ വധിച്ച ഗോഡ്സെയെ പിന്തുണച്ച് ഇന്നലെയാണ് അലി അക്ബർ പോസ്റ്റിട്ടത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന കമൽ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അലി അക്ബറിന്റെ പോസ്റ്റ്. “ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത്. കമൽഹാസൻ താങ്കളെക്കാളും ഞാൻ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു.കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നു. രാമരാജ്യം”. ഇതായിരുന്നു അലി അക്ബറിന്റെ കുറിപ്പ്.
ഇതിന്റെ താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഭീകരവാദിയെ ന്യായീകരിക്കുന്ന അലി അക്ബർ രാജ്യദ്രോഹിയാണെന്നും കേസെടുക്കണമെന്നുമാണ് ഇയരുന്ന ആവശ്യം.
‘കമല്‍ ഹാസന്‍ മാത്രമല്ല രാജ്യസ്‌നേഹമുള്ള ഓരോ ഇന്ത്യന്‍ പൗരനും പറയും രാഷ്ട്ര പിതാവിനെ കൊന്ന നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന്’
‘ഗോഡ്സെയും ബി.ജെ.പിയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞു നടക്കുന്ന എല്ലാ സംഘികളും ഇപ്പോള്‍ ഗോഡ്‌സെയ്ക്ക് വേണ്ടി മോങ്ങുന്നു’– ഇങ്ങനെ പോകുന്നു കമന്റുകൾ.
അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിച്ചത്.
ക്രിക്കറ്റ് താരത്തിന്റെ ക്രൂരപീഡനത്തെതുടര്‍ന്ന് മുഖത്തിന്റെ ഒരു വശം തളർന്നുപോയെന്ന് പീഡനത്തിന് ഇരയായ യുവതി. ഇംഗ്ലണ്ടിലെ പ്രശസ്തനായ കൗണ്ടി ക്രിക്കറ്റർ അലക്സ് ഹെപ്ബേൺ മാധ്യമങ്ങളിൽ നിറഞ്ഞത് ക്രൂരമായ പീഡനത്തിന്റെ വാർത്ത പുറത്തുവന്നതോടെയാണ്.
ഉറങ്ങിക്കിടന്ന യുവതിയെ പന്തയം ജയിക്കാനായി അലക്സ് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഈ കേസിന്റെ വിചാരണ നടപടികൾക്കിടയിലാണ് യുവതി തനിക്കേറ്റ ക്രൂരപീഡനത്തിന്റെ വേദനങ്ങൾ കോടതിയോട് തുറന്നു പറഞ്ഞത്. ഏറ്റവും കൂടുതൽ സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്ന ഖ്യാതി നേടാൻ നടത്തിയ പന്തയത്തിന്റെ ഭാഗമായിരുന്നു യുവതിയ്ക്ക് നേരിട്ട പീഡനം.
ക്രിക്കറ്റ് ടീം അംഗമായ ജോ ക്ലർക്കിന്റെ കാമുകിയായിരുന്നു യുവതി. ക്ലാർക്കിനൊപ്പം കിടക്കുമ്പോഴാണ് അലക്സ് മുറിയിലേക്ക് കടന്നുവന്ന് ഇവരെ പീഡിപ്പിച്ചത്. ജോ ക്ലാർക്കാണ് തന്നെ കടന്നുപിടിച്ചതെന്നാണ് ആദ്യം യുവതി കരുതിയത്, എന്നാൽ മറ്റൊരാളാണ് ഒപ്പമെന്ന് മനസിലായതോടെ ശക്തമായി തള്ളി മാറ്റി. എന്നാൽ അലക്സ് കാലുകൾ ബലമായി പിടിച്ചുവെച്ച് പീഡനം തുടർന്നു. പീഡനം തന്നെ മാനസികവും ശാരീരികവുമായും ആഘാതമേൽപ്പിച്ചിട്ടുണ്ടെന്ന് യുവതി അറിയിച്ചു.
മുഖത്തിന്റെ ഒരു വശം തളർന്നുപോയി. ഒരിക്കലും പുഞ്ചിരിക്കാൻ സാധിക്കാത്ത വിധമായി മുഖം മാറി. സ്ട്രോ ഉപയോഗിച്ച് മാത്രമാണ് വെള്ളം പോലും കുടിക്കാൻ സാധിച്ചത്. ആരോഗ്യവും ജോലിയും നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നു. 2017 ഏപ്രിൽ ഒന്നിന് നടന്ന പീഡനത്തിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെയും മുക്തയായിട്ടില്ലെന്ന് യുവതി അറിയിച്ചു. ഇവരുടെ കാമുകൻ ജോ ക്ലർക്കും പന്തയത്തിലെ കണ്ണിയാണെന്ന് വളരെ വൈകിയാണ് മനസിലാക്കുന്നത്.
ഒരു മാംസ കഷ്ണത്തോട് എന്ന രീതിയിലാണ് അലക്സ് യുവതിയോട് പെരുമാറിയതെന്ന് ജഡ്ജിയും നിരീക്ഷിച്ചു. വിചാരണ തീർന്ന് അലക്സ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷ അധികം വൈകാതെ ഉണ്ടാകും.
കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്. പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂളില്‍ മുന്‍പും സമാന കൃത്യം നടന്നതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
വിജയശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂളില്‍ മുന്‍പും സമാന രീതിയില്‍ അധ്യാപകര്‍ തിരിമറി നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ അധ്യാപകന്‍ തനിക്കുവേണ്ടി പരീക്ഷയെഴുതിയത് അറിഞ്ഞില്ലെന്നും താന്‍ നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയതെന്നും വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞിരുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായാണ് താന്‍ പരീക്ഷയെഴുതിയതെന്നാണ് മുക്കം, നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ നിഷാദ് വി.മുഹമ്മദ് പറഞ്ഞിരുന്നത്.
ഇയാള്‍ രണ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ എഴുതിയതായും 32 വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ തിരുത്തിയെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് താന്‍ പരീക്ഷ എഴുതിയിരുന്നെന്നും പഠന വൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായാണ് അപ്രകാരം ചെയ്തതെന്നും നിഷാദ് പറഞ്ഞത്. ഇതിനെ പാടെ തള്ളിക്കൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ പ്രതികരണം എത്തിയത്. താന്‍ ജയിക്കുമെന്ന് പൂര്‍ണ്ണ ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ തന്റേത് മാത്രം വന്നില്ല. പേരില്‍ വന്ന എന്തോ തെറ്റാണ് റിസല്‍ട്ട് വൈകാന്‍ കാരണമെന്നാണ് പറഞ്ഞത്. അത് ശരിയാക്കാന്‍ നോക്കുമ്പോളാണ് ആള്‍മാറാട്ടം അറിഞ്ഞതെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.
കാസർകോട്: അഞ്ച് ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും മോഷണം പോയെന്ന കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താന്‍റെ ആരോപണത്തിന് മറുപടിയുമായി കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥിരാജ്. തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകളിലേക്ക് നല്‍കാൻ മാറ്റി വച്ചിരുന്ന പണത്തില്‍ നിന്നാണ് പൃഥിരാജ് മോഷണം നടത്തിയതെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്‍റെ ആരോപണം. തന്‍റെ ഭാര്യയോട് ഉണ്ണിത്താൻ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ ഫോണിലൂടെ മോശമായി സംസാരിച്ചെന്നും പൃഥിരാജ് ആരോപിക്കുന്നു. താനാണ് പണം മോഷ്ടിച്ചതെന്ന ഉണ്ണിത്താന്‍റെ പരാതി അടിസ്ഥാനരഹിതമെന്ന് പൃഥിരാജ് പറഞ്ഞു.
അഞ്ച് ലക്ഷം മോഷണം പോയെന്ന് കാട്ടിയാണ് ഉണ്ണിത്താൻ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍, ഉണ്ണിത്താന്‍ തന്‍റെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും അത് തരാതിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് പൃഥിരാജിന്‍റെ മറുപടി. പ്രചാരണത്തിന്‍റെ ചുമതല കൊല്ലത്തെ ഡിസിസി ജനറല്‍ സെക്രട്ടറി നടുകുന്നം വിജയനായിരുന്നു. പ്രചാരണവും സ്വക്വാഡ് വര്‍ക്കുകള്‍ ഏകോപിക്കലുമായിരുന്നു താൻ ചെയ്തത്. എന്നാല്‍, വോട്ടെണ്ണല്‍ കഴിഞ്ഞ് മെയ് 24 ന് താൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാമെന്നാണ് ഉണ്ണിത്താന്‍റെ വിശദീകരണം.
മോഹൻലാലിനോട് ഒരിക്കൽ ദേഷ്യപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സിബി മലയിൽ. “ലാൽ സിനിമയിൽ വന്ന മുതൽ സൗഹൃദമുണ്ട്. എന്നിട്ടും, പരിഗണന ലഭിക്കാത്തപോലെ. നല്ലൊരു കഥയുമായാണ് ഞങ്ങൾ ചെന്നിരിക്കുന്നത്. അതൊന്നു കേട്ടാൽ മതി. കേട്ടാൽ ലാൽ സമ്മതിക്കുമെന്നറിയാം. പക്ഷേ അതിനൊരു വഴി തുറന്നു കിട്ടുന്നില്ല. ഞാൻ ദേഷ്യപ്പെട്ട് പുറത്തിറങ്ങി. സാധാരണ ഞാനങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്തതാണ്. സുഹൃത്തുക്കളായിരുന്ന പലരും ലാലിനെയാണ് സപ്പോർട്ട് ചെയ്തത്. സിബി എന്തിനാ ലാലിനോട് ദേഷ്യപ്പെട്ടതെന്ന് അവരെല്ലാം കുറ്റപ്പെടുത്തി,” ഒരു അഭിമുഖത്തിനിടെ ‘കിരീടം’ എന്ന ചിത്രത്തിനു പിന്നിലെ കഥകൾ പങ്കുവെയ്ക്കുകയായിരുന്നു സിബി മലയിൽ.
കലാമൂല്യം കൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും മലയാളസിനിമയുടെ ചരിത്രത്തിൽ എന്നും ഒാർമ്മിക്കപ്പെടുന്ന ചിത്രമാണ് ‘കിരീടം’. മോഹൻലാലിന്റെയും സംവിധായകൻ സിബി മലയിലിന്റെയും കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നെന്ന വിശേഷണവും ‘കിരീട’ത്തിന് അവകാശപ്പെടാം. എന്നാൽ ‘കിരീടം’ അത്ര എളുപ്പത്തിൽ, പ്രതിസന്ധികളില്ലാതെ സാക്ഷാത്കരിച്ചൊരു ചിത്രമല്ലെന്ന് തുറന്നു പറയുകയാണ് സിബി മലയിൽ. മാധ്യമം ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു സിബി മലയിലിന്റെ തുറന്നു പറച്ചിൽ.
‘ഉണ്ണിയും ദിനേശ് പണിക്കരുമായിരുന്നു ‘കിരീട’ത്തിന്റെ നിർമ്മാതാക്കൾ. അന്ന് തിരിച്ചുപോരുമ്പോൾ ഞാൻ ഉണ്ണിയോടും ദിനേശിനോടും പറഞ്ഞു. ഒരു പക്ഷേ ഞാനായിരിക്കും ഈ സിനിമക്ക് നിങ്ങൾക്കൊരു തടസ്സം. എന്നോടുള്ള അകൽച്ചയാവും കാരണം. ലാലും നിങ്ങളും സുഹൃത്തുക്കളാണ്. ഞാൻ ചെയ്യുന്നതാണ് ലാലിന് പ്രശ്നമെങ്കിൽ ഞാൻ മാറി നിൽക്കാം. ഈ പ്രൊജക്റ്റ് നടക്കട്ടെ. അദ്ദേഹത്തിന് താൽപര്യമുള്ള സംവിധായകരെ വെച്ച് ചെയ്യട്ടെ. ഇതിങ്ങനെ നീണ്ടു പോകുകയേ ഉള്ളൂ. ഇപ്പോൾ തന്നെ അഞ്ചെട്ട് മാസമായി,” സിബി മലയിൽ ഒാർക്കുന്നു.
പിന്നീട് തിരുവനന്തപുരത്തു വെച്ച് വീണ്ടുമൊരിക്കൽ അവസാനമായി മോഹൻലാലിനോട് കഥ പറയാം എന്നു തീരുമാനിക്കുക ആയിരുന്നെന്നും കഥ കേട്ടയുടനെ നമുക്കീ ചിത്രം ചെയ്യണം എന്ന് മോഹൻലാൽ സമ്മതം അറിയിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അഞ്ചെട്ടുമാസം ഞങ്ങൾ നടന്നതിന്റെ റിസൽറ്റ് അപ്പോഴാണ് ലഭിച്ചതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
മലയാളത്തിലെ കൾട്ട് ക്ലാസിക് ചിത്രങ്ങളിൽ ശ്രദ്ധേയമായ ‘കിരീടം’1989 ലാണ് റിലീസ് ചെയ്തത്. ലോഹിതദാസിന്റെ നാട്ടിൽ നടന്ന ഒരു കഥയാണ് ‘കിരീട’മെന്ന ചിത്രത്തിന് ആധാരമായത്. മോഹൻലാലിനൊപ്പം തിലകനും ശ്രദ്ധേയ കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘കിരീടം’. അച്ഛന്റെ ആഗ്രഹം പോലെ പോലീസ് ഇൻസ്പെക്ടറാകണം എന്നാഗ്രഹിച്ച പൊലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ മകൻ സേതുമാധവൻ എന്ന ചെറുപ്പക്കാരൻ വിധിവിഹിതം പോലെ ഒരു ഗുണ്ടയായി മാറുന്നതും ഒടുവിൽ ജീവിതത്തിനു ഭീഷണിയായി മാറുന്ന തെരുവുഗുണ്ടയെ സാഹചര്യവശാൽ കൊന്ന് കൊലയാളി ആവുന്നതുമാണ് ചിത്രം പറഞ്ഞത്. ആഗ്രഹങ്ങൾക്ക് വിപരീതദിശയിലേക്ക് ജീവിതം സഞ്ചരിക്കുന്നതു കണ്ട് നൊമ്പരപ്പെടുന്ന അച്ഛനെ തിലകൻ ഹൃദ്യമായി അവതരിപ്പിച്ചപ്പോൾ, സാഹചര്യവശാൽ കൊലയാളിയായി മാറിയ ഒരു ചെറുപ്പക്കാരന്റെ ദൈന്യതകളും വേദനകളും ഹൃദയസ്പർശിയായി തന്നെ അവതരിപ്പിക്കാൻ മോഹൻലാലിനും കഴിഞ്ഞു.
പാർവ്വതി, കവിയൂർ പൊന്നമ്മ, മുരളി, ശ്രീനാഥ്, കൊച്ചിൻ ഹനീഫ, ജഗതി, ഫിലോമിന, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നു തുടങ്ങി നിരവധിയേറെ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. ജോൺസൺ മാഷ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം ആലപിച്ചതിന് ആ വർഷം മികച്ച പിന്നണിഗായകനുള്ള കേരള സർക്കാറിന്റെ പുരസ്കാരം എം ജി ശ്രീകുമാർ സ്വന്തമാക്കി.
ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശവും ചിത്രം നേടി കൊടുത്തിരുന്നു. ഒപ്പം, മികച്ച തിരക്കഥയ്ക്കുള്ള ആ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഹിതദാസും നേടി. തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, തമിഴ് എന്നിങ്ങനെ അഞ്ചു ഇന്ത്യൻ ഭാഷകളിൽ ചിത്രത്തിന് റീമേക്കുകളും ഉണ്ടായി. ചിത്രത്തിന്റെ രണ്ടാഭാഗമെന്ന രീതിയിൽ 1993 ൽ ‘ചെങ്കോലും’ റിലീസ് ചെയ്യപ്പെട്ടിരുന്നു.
കെവിൻ വധക്കേസിലെ സാക്ഷി വിസ്താരത്തിന്റെ രണ്ടാം ഘട്ടം തുടരുന്നു . കെവിന്റെ പിതാവ് ജോസഫ് (രാജൻ) അടക്കം 8 സാക്ഷികളാണ്.
കെവിനെയും അനീഷ് സെബാസ്റ്റ്യനെയും തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉൾപ്പെട്ട സാനു ചാക്കോ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയും ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീടു കെവിനെ വിട്ടുകിട്ടാൻ ഫോണിൽ പ്രതികളുമായി ബന്ധപ്പെടുകയും ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർ ഉൾപ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്നലെ നടന്നത് . മദ്യപിച്ച് വാഹനം ഓടിച്ച സാനു ചാക്കോയോട് 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതിനു 2 പൊലീസുകാരേയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ വകുപ്പുതല നടപടി നേരിടുകയാണ്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു, കെവിനൊപ്പം തട്ടികൊണ്ടുപോയ ബന്ധു അനീഷ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെടെ 15 പേരുടെ വിസ്താരമാണ് പൂർത്തിയാക്കിയത്.
മകൾ നീനുവിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടു പിതാവ് ചാക്കോ ജോസഫ് സമീപിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫിന്റെ മൊഴി. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു ഇത്. കെവിൻ കൊലക്കേസ് വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ഇന്നലെ വീണ്ടും ആരംഭിച്ചപ്പോഴാണ് ജോസഫ് മൊഴി നൽകാനെത്തിയത്. മൊഴിയിൽ നിന്ന്: കഴിഞ്ഞ വർഷം മേയ് 25നാണ് ചവിട്ടുവരിയിലെ വർക്‌ഷോപ്പിൽ വന്ന് ചാക്കോ കണ്ടത്. 26ന് നാലാം പ്രതി റിയാസും നീനുവിന്റെ മാതൃസഹോദരിയും വീട്ടിൽ വന്നു. 27 നു പുലർച്ചെ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയി.
തട്ടിക്കൊണ്ടു പോയ വിവരം ആദ്യം സിപിഎം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി വേണുവിനെ അറിയിച്ചു. പിന്നീട് ഗാന്ധി നഗർ സ്റ്റേഷനിൽ പരാതി നൽകി. ഗാന്ധിനഗർ എസ്ഐ പരാതി കാര്യമായെടുത്തില്ല. പൊലീസ് സ്റ്റേഷനിൽ വച്ചാണ് നീനുവിനെ ആദ്യം കണ്ടതെന്നും ജോസഫ് വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടുപോയ രാത്രിയിൽ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും മാന്നാനത്തിനു സമീപം കണ്ടതായി സിവിൽ പൊലീസ് ഓഫിസർ അജയകുമാർ മൊഴി നൽകി. ‘‘എഎസ്ഐ ടി.എം. ബിജുവും ഒപ്പമുണ്ടായിരുന്നു. അമലഗിരിയിലുള്ള കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിനു വന്നതാണ്. വഴിതെറ്റി മാന്നാനത്ത് എത്തിയതാണെന്ന് സാനു പറഞ്ഞു. സാനുവിന്റെ കാറിന്റെ നമ്പർ പ്ലേറ്റുകൾ ചെളി കൊണ്ട് മറച്ചിരുന്നു. മറ്റൊരു കാറിൽ നിന്നു ചെളി തെറിച്ചതാണെന്നു പറഞ്ഞു.
സാനുവിനെയും ഇഷാനെയും കാറിനൊപ്പം നിർത്തി ഫോട്ടോ എടുത്തു. സാനുവിന്റെ ഫോൺ നമ്പറും വാങ്ങി. അനീഷിന്റെ വീട് ആക്രമിക്കപ്പെട്ട വിവരം അൽപം കഴിഞ്ഞപ്പോൾ അറിഞ്ഞു. എഎസ്ഐ ബിജു സാനുവിനെയും ചാക്കോയെയും ഫോണിൽ വിളിച്ചു. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു.’’ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവും അജയകുമാർ കോടതിയിൽ തിരിച്ചറിഞ്ഞു.
വാഹന പരിശോധയ്ക്കിടെ സാനുവിന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായിരുന്ന അജയകുമാർ തിരികെ ജോലിയിൽ പ്രവേശിച്ചു. എഎസ്ഐ ബിജുവിനു പിരിച്ചു വിടൽ നോട്ടിസ് നൽകിയിരിക്കുകയാണ്.