മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ എല്‍ ക്ലാസിക്കോ താരങ്ങള്‍ തമ്മിലുള്ള വീറുള്ള പോരാട്ടം കൂടിയാണ്. രോഹിത് ശര്‍മ്മയും എം എസ് ധോണിയും നയിക്കുന്ന ടീമുകളില്‍ ആരൊക്കെയുണ്ടാകും, ആരാധകര്‍ ആകാംക്ഷയിലാണ്.
ഐപിഎല്ലിലെ എട്ടാം ഫൈനലിനിറങ്ങുന്ന ചെന്നൈയുടെ കരുത്ത് ‘തല’ എം എസ് ധോണിയാണ്. ഓപ്പണിംഗില്‍ രണ്ടാം ക്വാളിഫയറില്‍ തകര്‍ത്തടിച്ച വാട്‌സണും ഫാഫ് ഡുപ്ലസിസും തുടരും. അമ്പാട്ടി റായുഡു ആശങ്ക സമ്മാനിക്കുന്നുണ്ടെങ്കിലും റെയ്‌നയും ധോണിയും മധ്യനിരയില്‍ ചെന്നൈയ്‌ക്ക് പ്രതീക്ഷ നല്‍കുന്നു. ഓള്‍റൗണ്ടര്‍മാരായ ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. എന്നാല്‍ ബൗളിംഗില്‍ ഷാര്‍ദുല്‍ ഠാക്കൂറിന് പകരം മോഹിത് ശര്‍മ്മയെ കളിപ്പിക്കാനാണ് സാധ്യത. ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ തുടരും.
മുംബൈ ഇന്ത്യന്‍സും ഓപ്പണര്‍മാരെ നിലനിര്‍ത്തും. രോഹിതും ഡികോക്കും തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ആദ്യ ക്വാളിഫയറിലെ ഹീറോ സൂര്യകുമാറായിരിക്കും മൂന്നാമന്‍. ഇഷാന്‍ കിഷനും കീറോണ്‍ പൊള്ളാര്‍ഡും പിന്നാലെ ഇറങ്ങും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ പാണ്ഡ്യ സഹോദരന്‍മാര്‍ അന്തിമ ഇലവില്‍ സ്ഥാനം നിലനിര്‍ത്തും. രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുംറ, ലസിത മലിംഗ എന്നിവരാകും പ്രധാന ബൗളര്‍മാര്‍. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്‌ലനാഗന്‍ ഇടംപിടിച്ചേക്കും.
ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് ക്ലാസിക് ഫൈനല്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16ഉം ചെന്നൈക്ക് 11ഉം ജയം വീതമാണുള്ളത്. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുമ്പോള്‍ ഐപിഎല്ലിലെ എൽക്ലാസിക്കോ ഫൈനല്‍ ക്ലാസിക്ക് പോരാട്ടം സമ്മാനിക്കുമെന്ന് ഉറപ്പിക്കാം.
തിരുവനന്തപുരം: അവയവുമായി തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട പുഷ്പഗിരിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആളിന്‍റെ അവയവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാവാലം കൊച്ചു പുരയ്‌ക്കൽ ഹൗസിൽ കെ ആര്‍ രാജീവ് (40) എന്ന ആൾക്ക്വേണ്ടിയാണ് കൊണ്ടു പോകുന്നത്. 8.00 മണിയോടെ ആംബുലൻസ് കിംസ് ആശുപത്രിയിൽ നിന്ന് യാത്ര തിരിച്ചു. കേരള പൊലീസ് , കേരള ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ (കെഎഡിടിഎ) എന്നിവർ സംയുക്തമായി റോഡ് ക്ലിയർ ചെയ്ത് അവയവം എത്തിക്കാനുള്ള സംവിധാനം ചെയ്യുന്നുണ്ട്. കേരള പൊലീസിന്‍റെ തല്ലാതെ മറ്റ് വാഹനങ്ങള്‍ ആംബുലൻസുകളുടെ എസ്‌കോർട്ട്, പൈലറ്റ് എന്നിവ ഏറ്റെടുക്കാന്‍ പാടില്ലെന്ന് അധികൃതർ അറിയിച്ചു. 122 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരം കിംസില്‍ നിന്ന് തിരുവല്ല പുഷ്പഗിരിയിലേക്ക് ഉള്ളത്.
ആംബുലൻസ് പോകുന്ന കടന്ന് പോകുന്ന വഴി
1 കിംസ്.
2 കഴക്കൂട്ടം
3 വെട്ടുറോഡ്
4 പോത്തൻകോട്
5 വെഞ്ഞാറമൂട്
6 കിളിമാനൂർ
7 നിലമേൽ
8 ആയൂർ
9 കൊട്ടാരക്കര
10 ഏനാത്ത്
11 അടൂർ
12 പന്തളം
13 ചെങ്ങന്നൂർ
14 തിരുവല്ല
15 പുഷ്പ ഗിരി മെഡിക്കൽ കോളേജ്.
മെക്സിക്കോ സിറ്റിയിലെ മെട്രോ ട്രെയിൻ സ്റ്റേഷനിലെ എസ്കലേറ്ററിൽനിന്നു വീണു നാലുപേർക്ക് പരുക്കേറ്റു. എസ്കലേറ്ററിൽ യാത്രക്കാർ കൂടുതൽ കയറിയതാണ് അപകടത്തിനുകാരണം. പാന്തിലാൻ മെട്രോ 9 ലൈൻ സ്റ്റേഷനിലെ എസ്കലേറ്ററിലാണ് അപകടമുണ്ടായതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടിലുളളത്.
ഫോണിൽ ഷൂട്ട് ചെയ്ത അപകടത്തിന്റെ ദൃശ്യം വൈറലായി മാറിയിട്ടുണ്ട്. പ്ലാറ്റിഫോമിലേക്ക് പോകാനായി യാത്രക്കാർ എസ്കലേറ്ററിൽ തിക്കിതിരക്കി കയറുന്നതും തിരക്ക് മൂലം ഇറങ്ങാൻ കഴിയാതെ വീഴുന്നതും വീഡിയോയിൽ കാണാം. ചിലർ എസ്കലേറ്ററിനു മുകളിലേക്ക് രക്ഷപ്പെടാനായി ചാടിക്കയറുന്നതും വീഡിയോയിലുണ്ട്.
തൃശൂര്‍; തൃശൂര്‍ പൂരത്തിന്റെ ആദ്യ ചടങ്ങായ പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തി. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിച്ചത്. തെച്ചിക്കോട്ടുകാവ് ദേവീദാസനില്‍ നിന്നാണ് രാമചന്ദ്രന്‍ തിടമ്പ് ഏറ്റുവാങ്ങിയത്. പടിഞ്ഞാറേ നടയിലൂടെ ഉള്ളില്‍ പ്രവേശിച്ച് തെക്കേഗോപുരം തള്ളിത്തുറന്ന ശേഷം പടിഞ്ഞാറേ നടയിലെത്തിയാണ് പൂരവിളംബരം നടന്നത്.
കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കിയത്. ഇതനുസരിച്ച് ആളുകളെ മാറ്റി നിര്‍ത്തിയിരുന്നു. ബാരിക്കേഡുകള്‍ക്കുള്ളില്‍ നിന്നാണ് പൂരവിളംബരം ആളുകള്‍ കണ്ടത്. കുറ്റൂര്‍ ക്ഷേത്രത്തില്‍ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനാണ് എഴുന്നെള്ളത്തിനായി തിടമ്പേറ്റിയത്. പിന്നീട് വടക്കുംനാഥനില്‍ വെച്ച് തിടമ്പ് കൈമാറി.
വടക്കുംനാഥനിലെ ചടങ്ങുകള്‍ക്ക് മാത്രമായി ഒരു മണിക്കൂര്‍ മാത്രമേ തെച്ചിക്കോട്ട് രാമചന്ദ്രന് അനുമതി നല്‍കിയിരുന്നുള്ളു. രാവിലെ 9.30 മുതല്‍ 10.30 വരെയായിരുന്നു അനുമതി. തെച്ചിക്കോട്ടുകാവില്‍ നിന്ന് ലോറിയിലാണ് ആനയെ മണികണ്ഠനാല്‍ പരിസരത്ത് എത്തിച്ചത്. ചടങ്ങ് 2.10 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിരുന്നു.
ബാംഗലൂരു: ഗോവയിലെ ഒരു റസ്റ്ററോന്‍റില്‍ വച്ച് പീഡനശ്രമം നടന്നതായി കന്നഡ നടി നിവേദിത. ശുദ്ധി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനു ശേഷം ഗോകര്‍ണത്തു നിന്നു മടങ്ങും വഴി ജനുവരി 31 നായിരുന്നു സംഭവം. ഒറ്റയ്ക്ക് കാറില്‍ സഞ്ചരിച്ചിരുന്ന നടി രാത്രി ഭക്ഷണം കഴിക്കാനായി റോഡിലുള്ള ഒരു റസ്‌റ്റോറന്റില്‍ ഇറങ്ങി.
മദ്യലഹരിയിലായിരുന്ന ഏതാനം യുവാക്കള്‍ അവിടെവച്ചു നടിയുടെ അടുത്തുവരികയും ശരീരത്തില്‍ കടന്നുപിടിക്കുകയും ചെയ്തു എന്നു നടി പറയുന്നു. അവരുടെ കൂടെ ചെല്ലണം എന്നും യുവതിയോട് ഇവര്‍ ആവശ്യപ്പെട്ടു. പീന്നീട് റസ്‌റ്റോറന്റിലെ ഒരു ജീവനക്കാരന്‍ ഇവരുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ സഹായത്തോടെ നടി സുരക്ഷിതമായി താമസസ്ഥലത്ത് എത്തി
കുമളി: പെൻഷൻ തുക നൽകാത്തത്തിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. കുമളി ചെങ്കര എച്ച്എംഎൽ എസ്റ്റേറ്റ് പത്താം നമ്പർ ലയത്തിൽ താമസിക്കുന്ന രാജേന്ദ്രൻ (47) ആണ് പിടിയിലായത്. 70കാരിയായ അമ്മ വീട്ടിൽ നിന്നും പുറത്തുപോയ സമയം നോക്കി വീട് രണ്ട് താഴിട്ട് പൂട്ടി, ഈ താഴുകളിലേക്ക് വൈദ്യുതി കണക്ഷൻ നൽകുകയായിരുന്നു.
രാജേന്ദ്രനും അമ്മ മരിയ സെൽവവും മാത്രമാണ് ഈ വീട്ടിൽ താമസം. വീട്ടിൽ തിരിച്ചെത്തിയ അമ്മ, മകൻ തനിക്കായി കുരുക്കിയ കെണിയറിയാതെ വാതിലിൽ തൊട്ടതും ഷോക്കടിച്ച് തെറിച്ച് വീണു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയാണ് കണക്ഷൻ വിച്ഛേദിച്ചത്.
തയ്യൽത്തൊഴിലാളിയാണ് രാജേന്ദ്രൻ. ഭാര്യയോടും മക്കളോടും പിണങ്ങി അമ്മയ്ക്ക് ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. അമ്മയ്ക്ക് ലഭിക്കുന്ന പെൻഷൻ തുകയ്ക്ക് വേണ്ടി ഇവർ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ തർക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകി. എന്നാൽ മരിയ പണം നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്
വടക്കാഞ്ചേരി: യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെ യില്‍പ്പാളത്തില്‍ കണ്ടെത്തിയത്.
ആദ്യ സിനിമയായ തഗ് ലൈഫിന്റെ റിലീസ് കാത്തിരിക്കെയാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈയിലായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. യുവ നടൻ ഷെയ്ൻ നിഗമിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് തഗ് ലൈഫ് ഒരുങ്ങുന്നത്.
സിനിമയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന അരുണ്‍ വര്‍മ നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അരുൺ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.
അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകയും പാർലമെന്റിലെ സാംസ്കാരിക ഉപദേഷ്ടാവുമായ മിന മംഗൽ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാവിലെ അജ്ഞാതന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച്ച ജോലിക്കായി വീട്ടില് നിന്നും പോവുമ്പോഴാണ് അക്രമം നടന്നത്. കാബൂളിന്റെ കിഴക്കൻ മേഖലയിലായിരുന്നു സംഭവം.
ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിവെച്ചതെന്ന് അക്രമം നടന്ന സ്ഥലത്തിന് സമീപമുളള കടയിലെ ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക അപ്പോള്‍ കാറിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച അക്രമി ആളുകളെ വിരട്ടി. പിന്നീടാണ് മംഗളിന്റെ നെഞ്ചിലേക്ക് രണ്ട് തവണ വെടിയുതിര്‍ത്തത്.
അക്രമികള്‍ ഉടന്‍ തന്നെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. അക്രമത്തില്‍ ആരും ഇതുവരെ ഉത്തരവദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമാണോ വ്യക്തിവൈരാഗ്യത്തിന്റെ പേരിലുളള അക്രമമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മൂന്നു പ്രദേശിക ചാനലുകളിൽ വാർത്താ അവതാരകയായി ശ്രദ്ധനേടിയിരുന്നു മംഗൽ. ഈ വര്‍ഷം അഫ്ഗാനിൽ 15 മാധ്യമപ്രവർത്തകരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയെത്തി. ഹരിയാനയിലെ ഗുരുഗ്രാമില്‍ നീണ്ട ക്യൂവില്‍ കാത്തുനിന്ന് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരക്ക് കൂടുന്നത് കണക്കിലെടുത്ത് അതികാലത്ത് തന്നെ അദ്ദേഹം വോട്ട് ചെയ്യാനെത്തി. ആരോടും സംസാരിക്കാതെ ക്യൂവില്‍ തന്നെ തുടര്‍ന്ന കോഹ്ലി വേഗം വോട്ട് ചെയ്ത് മടങ്ങി.
പോകും നേരം ചില ആരാധകരുടെ ആവശ്യപ്രകാരം അദ്ദേഹം ഓട്ടോഗ്രാഫ് എഴുതി നല്‍കി. വോട്ടര്‍മാരെ അവബോധം ചെയ്യാനുളള പരിപാടിക്കായി ഒരു കട്ടൗട്ടിന് പിന്നില്‍ നില്‍ക്കാന്‍ അദ്ദേഹത്തോട് ബൂത്ത് വലന്റിയര്‍മാര്‍ അപേക്ഷിച്ചു. ഇവിടെ വെച്ച് ഫോട്ടോയും എടുത്താണ് കോഹ്ലി പോയത്. ഗുരുഗ്രാമിലെ 24 സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്നാണ് നിര്‍ണയിക്കുക. 22 ലക്ഷം വോട്ടര്‍മാരാണ് ഇവിടെ വോട്ട് ചെയ്യുന്നത്.
രാജ്യതലസ്ഥാനം അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍, സമാജ്വാദി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കം നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ 10 സീറ്റികളിലും ഡല്‍ഹിയില്‍ 7 സീറ്റുകളിലും ജനവിധി തേടും. ജാര്‍ഖ്ണ്ഡില്‍ 4, ബിഹാറിലം മധ്യപ്രദേശിലും പശ്ചിമബംഗാളിലും എട്ട് സീറ്റുകളിലും വീതമാണ് ജനവിധി തേടുന്നത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദ്രസിങ്, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൌതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ പോര്‍ക്കളത്തിലുണ്ട്.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികളുടെ സംരക്ഷകരാകാന്‍ ബിജപി. ആഗോളതലത്തിലുള്ള ക്രിസ്തീയ മതവിശ്വാസികളെ സംരക്ഷിക്കാനായി ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനാണ് നീക്കം.
കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചു കൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതോടൊപ്പം ഉപവാസവും നടത്തും.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇനി പാര്‍ട്ടി വളരണമെങ്കില്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ പിന്തുണ വേണമെന്നാണ് ബിജെപി കരുതുന്നത്.