Latest News

കൊച്ചി: നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് തീര്‍ത്ഥാടനത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. കാന്‍ ചലച്ചിത്ര മേളയില്‍ നടക്കുന്ന ‘റെഡ് കാര്‍പ്പറ്റിന്’ തുല്യമാണ് മോദിയുടെ തീര്‍ത്ഥാടന യാത്രയെന്നാണ് പ്രധാന പരിഹാസം. കേദാര്‍ നാഥിലെ അമ്പലത്തിലെ മോദി സന്ദര്‍ശനത്തിനായി പ്രത്യേകം അലങ്കരിച്ച ചുവന്ന തുണി വിരിച്ചിരുന്നു. ഇതാണ് ട്രോളന്‍മാര്‍ പരിഹാസത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

പുരാതന കാലത്ത് നിര്‍മ്മിതമായതായണ് മോദി ധ്യാനിക്കുന്ന രുദ്ര ഗുഹയെന്നും മുനിമാര്‍ ഇവിടെ തപസിരുന്നുവെന്നും വാദിച്ച് ചിലര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സത്യം മറ്റൊന്നാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ ധ്യാന കേന്ദ്രത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദുദ്ര ഗുഹ. മോദിയുടെ പ്രത്യേക നിര്‍ദേശത്തില്‍ 8.50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 3000 രൂപ നല്‍കിയാല്‍ ആര്‍ക്കും ഇവിടെ ധ്യാനത്തിനായി എത്താം. മൂന്ന് ദിവസം മിനിമം ബുക്ക് ചെയ്താലെ പ്രവേശനം ലഭിക്കുക.

സാധാരണയായി ഒറ്റയ്ക്കാണ് മുനിമാര്‍ തപസിരിക്കാറുള്ളത്. എന്നാല്‍ മോദിയിരിക്കുമ്പോള്‍ ഒപ്പം ഒരു ക്യാമറയുമുണ്ടായിരുന്നുവെന്ന് ചിലര്‍ പരിഹാസവും ഉന്നയിക്കുന്നുണ്ട്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജകളും പ്രാര്‍ത്ഥനകള്‍ക്കുമായി രണ്ട് ദിവസമാണ് മോദി ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മോദി കൂടുതല്‍ തീര്‍ത്ഥയാത്രകള്‍ നടത്തുമെന്നാണ് അഭ്യൂഹങ്ങള്‍.

വെമ്പായം വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട്ടിൽ വിനോദ് ( 35 ) കഴുത്തിൽ ആഴത്തിൽ മുറിവേറ്റു മരിച്ച സംഭവത്തിൽ ഭാര്യ രാഖിയുടെ മൊഴിയും മകൻ രണ്ടാംക്ലാസ്സുകാരന്റെ മൊഴിയും തെളിവുകളും ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും വട്ടപ്പാറ പൊലീസിന് കേസ് എങ്ങുമെത്തിക്കാനാകുന്നില്ല.പ്രതിയെന്നു കരുതപ്പെടുന്ന ടിപ്പർ ലോറി ഡ്രൈവർ തൊഴുവൻകോട് സ്വദേശി മനോജ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.

എന്നാൽ ഇപ്പോഴും ഇവരുടെ മൊഴികളിലെ വൈരുദ്ധ്യത കാരണം പൊലീസിനു തീരുമാനത്തിലെത്താൻ കഴിയുന്നില്ലത്രെ. ആദ്യം ആത്മഹത്യയെന്ന വിലയിരുത്തലായിരുന്നുവെങ്കിലും മകന്റെയും ഭാര്യയുടെയും മൊഴിയിലെ വൈരുദ്ധ്യവും വിനോദിന്റെ കഴുത്തിലെ ആഴത്തിലുള്ള മുറിവിനെക്കുറിച്ചുള്ള ഡോക്ടറുടെ നിരീക്ഷണവും കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിക്കുകയായിരുന്നു.

തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ടിപ്പർ ഡ്രൈവറായുള്ള കുടുംബസുഹൃത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നതായി രാഖി വെളിപ്പെടുത്തിയത്. അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോൾ മാമൻ കത്തികൊണ്ട് പിതാവിന്റെ കഴുത്തിൽ കുത്തുകയായിരുന്നു എന്നായിരുന്നു മകന്റെ വെളിപ്പെടുത്തൽ. ആദ്യമൊന്നും ഇത് രാഖി സമ്മതിച്ചില്ലെങ്കിലും പിന്നീടു സമ്മതിച്ചതായാണ് വിവരം.

ആറു വയസ്സുള്ള ചെറുമകനെയും മൂന്നു വയസ്സുള്ള ചെറുമകളെയും വിട്ടുകിട്ടണമെന്നും അല്ലാത്തപക്ഷം അവരുടെ ജീവൻ തന്നെ അപകടത്തിലാകുമെന്നും കൊല്ലപ്പെട്ട വിനോദിന്റെ പിതാവ് ജോസഫ് . വിനോദിന്റയും കല്ലയം പൊന്നറക്കുന്ന് സ്വദേശി രാഖിയുടെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷത്തോളമായി.

രാഖിയുമായി ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും പലതവണ വിനോദിന് ശാരീരിക മർദനം ഏൽക്കേണ്ടിവന്നിരുന്നെന്നും ജോസഫ് പറയുന്നു. തലയ്ക്കും മുഖത്തിനും കൈക്കും സാരമായ പരുക്കുകളോടെ വിനോദ് വട്ടപ്പാറ സറ്റേഷനിൽ നിരവധി തവണ പരാതികൾ നൽകിയിട്ടുണ്ടെന്നും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും നടപടിയുണ്ടായില്ലെന്നും ജോസഫ് പറയുന്നു. ഭാര്യയെ വിട്ടു പോകാനായിരുന്നുവത്രെ അന്നു പൊലീസിന്റെ നിർദേശം. രണ്ടു കുട്ടികൾക്കു വേണ്ടിയാണ് രാഖിയെ പിരിയാതെ കഴിയുന്നതെന്ന് വിനോദ് തന്നോടു പലവട്ടം പറഞ്ഞതായും ജോസഫ് പറഞ്ഞു.

അതുകൊണ്ടു മാത്രമാണ് താൻ കുട്ടികളെ ആവശ്യപ്പെടുന്നതെന്നും അല്ലാത്ത പക്ഷം കുട്ടികളുടെ ജീവൻ തന്നെ അപകടത്തിൽപ്പെടാമെന്നും ജോസഫ് മനോരമയോട് പറഞ്ഞു.ഇവർക്ക് വീടു വയ്ക്കാനായി കുടുംബവീടിനു സമീപത്തായി മൂന്നുസെന്റ് സ്ഥലം വാങ്ങിയിട്ടിരുന്നു. ആറു വർഷത്തിനു മുൻപാണ് മൈലമൂട്ടിൽ നിന്നു രാഖിയുടെ നിർബന്ധപ്രകാരം കല്ലയത്ത് വാടകയ്ക്ക് വീടെടുത്തു പോകുന്നത്. മൂന്നു വർഷം മുൻപാണ് കാരമൂട്ടിലെ വിജനമേഖലയിലെ വാടക വീട്ടിലെത്തുന്നത്.

രാജ്യത്ത് വീണ്ടും എന്‍ ഡി എ ഭരണം ഉണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി രംഗത്തെത്തി. മോദിക്ക് വേണ്ടി ഉണ്ടാക്കിയ എക്സിറ്റ് പോളുകളാണ് ഇന്ന് പുറത്തുവന്നതെന്നാണ് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ചാനലുകള്‍ക്ക് എവിടുന്നാണ് ഇത്തരം സര്‍വ്വെ ഫലം കിട്ടിയതെന്ന് മനസിലാകുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും അഭിപ്രായപ്പെട്ടിരുന്നു. ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ചതിന് പിന്നാലെയാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ശശി തരൂർ പറഞ്ഞത്. വിദേശ രാജ്യമായ ഓസ്ട്രേലിയയിൽ നടന്ന സമീപകാല തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു ശശി തരൂർ എംപിയുടെ ട്വീറ്റ്.

“എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഓസ്ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോൾ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടർമാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവർ. 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ തന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് അദ്ദേഹം ഇത് കുറിച്ചത്. ബിജെപി നയിക്കുന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഇന്ത്യ ടുഡെ ബിജെപി മുന്നണിക്ക് 365 സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് പ്രവചിച്ചത്.

പാക്കിസ്ഥാനെതിരെ അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ 54 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശകര്‍ 46.5 ഓവറില്‍ 297ന് എല്ലാവരും പുറത്തായി. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

സര്‍ഫറാസ് അഹമ്മദ് (97), ബാബര്‍ അസം (80) എന്നിവര്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഫഖര്‍ സമാന്‍ (0), അബിദ് അലി (5), മുഹമ്മദ് ഹഫീസ് (0), ഷൊയ്ബ് മാലിക് (4), അസിഫ് അലി (22), ഇമാദ് വസീം (25), ഹാസന്‍ അലി (11), മുഹമ്മദ് ഹസ്‌നൈന്‍ (28) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഷഹീന്‍ അഫ്രീദി (19) പുറത്താവാതെ നിന്നു. ആദില്‍ റഷീദ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ജോ റൂട്ട് (84), ഓയിന്‍ മോര്‍ഗന്‍ (76) എന്നിവരാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

പാക്കിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. ജയിംസ് വിന്‍സെ (33), ജോണി ബെയര്‍സ്‌റ്റോ (32), ജോസ് ബട്‌ലര്‍ (34), ബെന്‍ സ്റ്റോക്‌സ് (21), മൊയീന്‍ അലി (0), ക്രിസ് വോക്‌സ് (13), ഡേവിഡ് വില്ലി (14) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ടോം കുറന്‍ (29), ആദില്‍ റാഷിദ് (2) എന്നിവര്‍ പുറത്താകാതെ നിന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ഇംഗ്ലണ്ട് 340 റണ്‍സിലധികം നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. അഫ്രീദിക്ക് പുറമെ ഇമാദ് വസീം പാക്കിസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

പാലാ സീറ്റിനായുള്ള പിസി ജോർജിന്റെ പോരാട്ടത്തിന് ബിജെപി സംസ്ഥാന നേതൃത്വം ഒടുവിൽ ഇങ്ങനെ ഒരു സമവാക്യത്തിൽ എത്തിയതായാണ് അറിയാൻ കഴിഞ്ഞത്. പത്തനംതിട്ട മണ്ഡലത്തിൽ സുരേന്ദ്രൻ ജയിച്ചാൽ പാലാ സീറ്റ് ഷോൺ ജോർജ്ജിന് നൽകാമെന്ന് ധാരണയായതായി ചില അടുത്ത വൃത്തങ്ങൾ മലയാളംയുകെ ന്യൂസിനോട് പ്രതികരിച്ചു. സുരേന്ദ്രന് നൽകിയ പിന്തുണയുടെ പേരിൽ പിസി ജോർജ്ജ് മകനുവേണ്ടി നേരത്തെ സീറ്റ് ആവശ്യപ്പെടും എന്നു വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ എൻഡിഎയിലേക്ക് ചേക്കേറിയ പിസി ജോർജ്ജ് പത്തനംത്തിട്ടയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് വേണ്ടി മികച്ച പ്രവർത്തനം കാഴ്ച്ചവച്ചിരുന്നു. ഇതിന് പിന്നാലെ സംഘപരിവാർ അനുകൂല പ്രസ്താവനകൾ കൊണ്ട് പിസി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരളത്തിൽ മോദി പങ്കെടുത്ത പരിപാടികളിൽ പിസി നിറസാന്നിധ്യം ആയിരുന്നു.

പാലാ നിയമസഭാ മണ്ഡലത്തിൽ തനിക്കുള്ള മുൻതൂക്കം അദ്ദേഹം നേരത്തെ തന്നെ സംസ്ഥാന കമ്മറ്റിയെ അറിയിച്ചിരുന്നു. എന്നാൽ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ഇതിനെ എതിർത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ പിസി ജോർജ്ജ് പരുങ്ങലിലായിരുന്നു. കഴിഞ്ഞ തവണ സ്ഥാനാർഥിയായി മികച്ച മത്സരം കാഴ്ചവച്ച എൻ ഹരി തന്നെ മത്സരിക്കണം എന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. പക്ഷെ എൽഡിഎഫും യുഡിഎഫും കടുത്ത മത്സരം കാഴ്ചവക്കുന്ന പാലായിൽ ബിജെപി വിജയസാധ്യത ഇല്ല എന്നാണ് പിസിയുടെ ആക്ഷേപം. മറിച്ച് തന്റെ മകൻ മത്സരിച്ചാൽ കേരളാ കോൺഗ്രസിലെ തന്നെ വലിയൊരു ഭാഗം വോട്ട് ലഭിക്കും എന്നാണ് ജോർജ്ജ് സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്.

എന്നാൽ പിസി ജോർജ്ജിന്റെ എൻഡിഎയിലേക്കുള്ള കടന്ന് വരവ് പൂഞ്ഞാറിന് പുറത്ത് സ്വാധീനം സൃഷ്ടിക്കില്ല എന്നാണ് ബിജെപി കോട്ടയം ജില്ലാ കമ്മറ്റി വിലയിരുത്തിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയെ പിന്തുണക്കുകയും, കൃത്യമായ ഇടവേളകളിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന പിസി ജോർജ്ജ് പാലായിൽ മത്സരരംഗത്ത് വന്നാൽ തങ്ങൾക്ക് ലഭിക്കുന്ന നിക്ഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെടും എന്ന് ജില്ലാ കമ്മറ്റി ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ പിസിയുടെ റബ്ബർ കർഷക വിരുദ്ധ പ്രസ്താവനകളും ഇക്കുറി തിരിച്ചടിയായേക്കും എന്നുറപ്പാണ്. കേരളാ കോൺഗ്രസിൽ മാണിയുടെ മകന്റെ രാഷ്ട്രീയ വളർച്ചയെ മക്കൾ രാഷ്ട്രീയം എന്നു ആക്ഷേപിച്ച് പുറത്ത് പോയ പിസി ജോജ്ജ് മകനെ പുതിയ പാർട്ടി രൂപീകരിച്ചു സ്ഥാനാർഥിയാക്കുന്നതിൽ വൻ പരിഹാസം ഉയർന്നു കഴിഞ്ഞു. പാലായിൽ സ്ഥാനാർത്ഥി കൂടി ആകുന്നതോടെ എതിർ പക്ഷം എങ്ങനെ പ്രതികരിക്കും എന്നുള്ള വരും വരായികകൾ കണ്ടറിയണം. എന്തായാലും ഹരിയുടെ നേത്രത്തിൽ ഉള്ള ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗം കൊഴുപ്പിക്കുന്നു

മോദിയുടെ കേദാര്‍നാഥ് യാത്രയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്. മോദിയെ ദ’ലൈ’ലാമ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് പ്രകാശ് രാജിന്റെ പരിഹാസം.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

‘ മോദി നുണയനായ ലാമയാണ്. ഒരു പേഴ്‌സ് പോലുമില്ലാത്ത പ്രിയപ്പെട്ട സന്യാസി. വസ്ത്രശേഖരത്തിനും ക്യാമറസംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം ചിലവിടുന്നയാള്.

ഇന്നലെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം കേദാര്‍നാഥിലെ ഗുഹയില്‍ രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുകയാണെന്നാണ് അവകാശപ്പെട്ടത്. കിടക്കയും തലയിണയും ഹാങ്ങറുമൊക്കെ ഗുഹയില്‍ സജ്ജീകരിച്ചത് ധ്യാനത്തിലിരിക്കുന്നവെന്ന അവകാശവാദത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. മോദിയുടെ മുഖത്തെ കണ്ണടകള്‍ എടുത്തുമാറ്റാത്തതും പരിഹാസ വിഷയമായിരുന്നു.

നിശബ്ദ പ്രചരണ വേളയിലാണ് ടി.വി ചാനലുകള്‍ തോറും കേദാര്‍നാഥ് സന്ദര്‍ശിക്കുന്ന മോദിയുടെ വീഡിയോ സംപ്രേഷണം ചെയ്യുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറക്കം തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

സ്ത്രീവിരുദ്ധ പ്രസ്താവനകളും നിലപാടുകളും തന്റെ സിനിമകളിൽ ഉണ്ടാകില്ലെന്ന് പറഞ്ഞ് കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. എന്നാൽ പൃഥിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിൽ ഐറ്റം ഡാൻസ് ചേർത്തത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പൃഥ്വിയുടെ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ഐറ്റം ഡാൻസ് എന്നായിരുന്നു പ്രധാനം വിമർശനം. അത്തരം വിമർശനങ്ങൾക്ക് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് മറുപടി നൽകി.

മുംബൈയിലെ ഡാൻസ് ബാറിൽ പിന്നെ ഓട്ടം തുള്ളൽ ചിത്രീകരിക്കണമായിരുന്നോ എന്നാണ് പൃഥ്വിയുടെ മറുചോദ്യം. അങ്ങനെ ചിത്രീകരിച്ചാൽ അത് അഭംഗിയാകും. സ്ത്രീകൾ ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ച് നൃത്തം ചെയ്യുന്നത് സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തില്‍ പറയുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാൻസ് ബാർ രംഗവും തന്റെ പ്രസ്താവനയും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാൻ സാധിക്കുമെന്നും പൃഥ്വിരാജ് ചോദിക്കുന്നു.

ലൂസിഫർ രണ്ടാംഭാഗത്തെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. 200 കോടി ക്ലബിൽ കയറിയ ലൂസിഫർ ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും അധികം വാണിജ്യ വിജയം നേടിയ ഒന്നാണ്. സിനിമ റിലീസിന് മുമ്പ് സാറ്റലൈറ്റ് തുകയെക്കാള്‍ ഡിജിറ്റല്‍ റൈറ്റ് കിട്ടുന്നത് മലയാളത്തില്‍ ആദ്യമാണെന്ന് പൃഥ്വിരാജ് പറയുന്നു.

വോട്ടെടുപ്പും ചൂടേറിയ തിരഞ്ഞെടുപ്പ് ദിനങ്ങളുമൊക്കെ തന്നെ. പക്ഷെ ഹോട്ട് ലുക്കിലെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥകളുടെ ഗ്ലാമറിന് പിന്നാലെയുളള പരക്കം പാച്ചിലിലാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍.കടുത്ത മഞ്ഞക്കളർ സാരി ചുറ്റി സ്ലീവ്ലെസ് ബ്ലൗസുമിട്ട് കൂളിംഗ് ഗ്ലാസ്സും ഒരു കയ്യിൽ ഇവിഎം മെഷീനുമായി നടന്ന് പോകുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ ആയിരുന്നു കഴിഞ്ഞ ദിവസം തിരഞ്ഞത്. ഉത്തർപ്രദേശിലെ ലക്നൗ പോളിംഗ് സ്റ്റേഷനിലെത്തിയ റീന ദ്വിവേദിയായിരുന്നു അത്. എന്നാലിപ്പോൾ റീനയ്ക്ക് പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥ കൂടി താരമായിരിക്കുകയാണ്. ഭോപ്പാലിൽ നിന്ന് പകർത്തിയ നീല നിറത്തിലുള്ള മോഡേൺ വസ്ത്രമണിഞ്ഞ ഈ ഫോട്ടെയ്ക്കായുള്ള തിരച്ചിൽ െചന്ന് നിന്നത് യോഗേശ്വരി ഗോഹിതെ എന്ന ബാങ്കുദ്യോഗസ്ഥയ്ക്ക് മേലാണ്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും റീന പോളിംഗ് ഓഫീസറായിരുന്നെങ്കിലും അന്നൊന്നും ആരും അറിഞ്ഞില്ല. സഹപ്രവർത്തകൻ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലിട്ടതോടെ ഷെയറും ഫ്രണ്ട്സ് റിക്വസ്റ്റും സെൽഫിയുമായങ്ങനെ മേളമായി. ഇത് തന്റെ അമ്മയാണെന്ന് ഒമ്പതാംക്ലാസ് വിദ്യാർത്ഥി അദിത് കൂട്ടുകാരോട് പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്നും ഒടുവിൽ വിഡിയോ കോളിലൂടെയാണ് മകന്റെ കൂട്ടുകാരുടെ സംശയം മാറ്റിയതെന്നും റീന പറഞ്ഞു. ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞെങ്കിലും ഫാഷൻ, ടിവി രംഗത്ത് ഇനിയും അവസരങ്ങളുണ്ടെന്ന പ്രതീക്ഷയിലാണ് റീന. ഒപ്പം റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അടുത്ത സീസണിൽ ക്ഷണം കിട്ടിയാലും സന്തോഷം.

ഭോപ്പാലിലെ കാനറാബാങ്ക് ഉദ്യോഗസ്ഥയായ യോഗേശ്വരി ഗോഹിതെ ഗോവിന്ദ്പുരയിലെ ഐടിഐ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് ഫോട്ടോ വൈറലായത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് ലഭിച്ച പ്രശസ്തിയിൽ അതൃപ്തയാണ് യോഗേശ്വരി. ധരിക്കുന്ന വസ്ത്രമോ ബാഹ്യസൗന്ദര്യമോ കണ്ടല്ല ഒരാളെ വിലയിരുത്തേണ്ടതെന്നും ജോലിയോടുള്ള ആത്മാർത്ഥതയും ഉത്തരവാദിത്തവുമാണ് ശ്രദ്ധിക്കപ്പെടേണ്ടതെന്നും യോഗേശ്വരി പറഞ്ഞു. ഏതായാലും ഇരുവരും സോഷ്യൽ മീഡിയ താരങ്ങളായി മാറിക്കഴിഞ്ഞു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ ക്രമക്കേടുകള്‍ എക്സിറ്റ് ഫലങ്ങളിലൂടെ ന്യായീകരിക്കാനാണ് ശ്രമം. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നിന്ന് പോരാട്ടം തുടരണമെന്നും മമത ട്വിറ്ററില്‍ കുറിച്ചു. ബംഗാളില്‍ വലിയ മുന്നേറ്റമാണ് ബിജെപിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്.

ഇന്ത്യ വീണ്ടും നരേന്ദ്ര മോദി ഭരിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. എന്‍.ഡി.എ നേട്ടമുണ്ടാക്കുമെന്നാണ് ഒന്‍പത് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതില്‍ അഞ്ചു സര്‍വേകള്‍ എന്‍.ഡി.എ മുന്നൂറ് സീറ്റിലധികം നേടുമെന്നാണ് പ്രവചനം. യു.പിയില്‍ ബിജെപിക്ക് ചെറിയ ക്ഷീണമുണ്ടാകുമെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കുെമന്നാണ് സര്‍വേകള്‍ പൊതുവേ ചൂണ്ടിക്കാട്ടുന്നത്. യുപിഎ ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കും.

ബിജെപി വിരുദ്ധ സര്‍ക്കാരിനായി ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തിന് നിരാശ നല്‍കുന്നതും ബിജെപി ക്യാംപില്‍ ആവേശം വിതറുന്നതുമായ പ്രവചനങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യ ടുഡേയുടെ സര്‍വേ പ്രകാരം എന്‍ഡിഎയ്ക്ക് 339 നും 365നും ഇടയില്‍ സീറ്റ് കിട്ടും. യുപിഎ 77 നും 108നും ഇടയില്‍. മറ്റുള്ളവര്‍ക്ക് 69നും 95നും ഇടയില്‍ സീറ്റുകളേ നേടാനാകൂ. ന്യൂസ് 18ന്‍റെ പ്രവചനം എന്‍ഡിഎ 336, യുപിഎ 82, മറ്റുള്ളവര്‍ 124 എന്നിങ്ങനെയാണ്. ടൈംസ് നൗ പ്രവചിക്കുന്നത് എന്‍ഡിഎക്ക് 306 ഉം യുപിഎയ്ക്ക് 132ഉം മറ്റു പാര്‍ട്ടികള്‍ക്ക് 104 ഉം സീറ്റാണ്. റിപ്പബ്ലിക് സി വോട്ടര്‍ സര്‍വേ പ്രകാരം എന്‍.ഡി.എ 287, യുപിഎ 129 മറ്റുള്ളവര്‍ 127. ബിജെപിയും ഒപ്പമുള്ള പാര്‍ട്ടികളും കേവലഭൂരിപക്ഷം നേടില്ലെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം.

എന്‍ഡിഎ 267, യുപിഎ 127, മറ്റുള്ളവര്‍ 148 എന്നിങ്ങനെയാണ് എബിപി ന്യൂസ് പ്രവചനം. ന്യൂസ് എക്സും എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ല. 242 സീറ്റുകള്‍ കിട്ടും. യുപിഎയ്ക്ക് 162  സീറ്റുകള്‍ നേടുമ്പോള്‍ 136 സീറ്റുകളുമായി മറ്റുള്ളവര്‍ നിര്‍ണായക ശക്തിയാകും. എന്‍ഡിഎയ്ക്ക് ടുഡേസ് ചാണക്യ 306 സീറ്റും ജന്‍കി ബാത്ത് 305 സീറ്റും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മോദി പ്രഭാവത്തിലൂടെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി മറികടക്കാനിടയുണ്ട്. ബംഗാളിലും ഒഡീഷയിലും ബിജെപി മുന്നേറ്റമുണ്ടാക്കും. കര്‍ണാടകയില്‍ ബിജെപിയുടെ നേരിടാന്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് സാധിച്ചിട്ടില്ലെന്നും സര്‍വേകള്‍ പറയുന്നു. തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് അനുകൂലമാണ് സാഹചര്യം. പഞ്ചാബിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുള്ളതെന്നും പ്രവചനങ്ങള്‍ പറയുന്നു.

കേരളത്തില്‍ ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. വൈകിട്ട് ആറര മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന് തുടങ്ങിയപ്പോള്‍ നാല് സര്‍വേകള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നു. അതേസമയം കേരളത്തില്‍ ഇക്കുറി യുഡിഎഫ് തരംഗമാണെന്നും ദേശീയമാധ്യമങ്ങള്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മലബാറിലടക്കം പല ശക്തികേന്ദ്രങ്ങളിലും ഇടതുപക്ഷം തിരിച്ചടി നേരിടുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

14 മുതല്‍ 16 സീറ്റുകളാണ് യുഡിഎഫിന് ഇതുവരെ വന്ന സര്‍വ്വേകള്‍ പ്രവചിക്കുന്നത്. മൂന്ന് മുതല്‍ അ‍ഞ്ച് വരെ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും. ബിജെപിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ ലഭിക്കുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. മൂന്ന് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് ന്യൂസ് നേഷന്‍ പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.

കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളില്‍ നടന്ന എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ വിദഗ്ദ്ധര്‍ മുന്നോട്ട് വയ്കക്കുന്നത്. എന്നാല്‍ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല. നേരത്തെ പ്രദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വേകളിലും ബിജെപി സീറ്റ് തുറക്കാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു.

15 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും നാല് സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നു. സിഎന്‍എന്‍-ന്യൂസ് 18 പുറത്തു വിട്ട സര്‍വ്വേ എല്‍ഡിഎഫ് അനുകൂല തരംഗമാണ് കേരളത്തില്‍ പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ എല്‍ഡിഎഫ് നേടും. 7 മുതല്‍ 9 സീറ്റ് വരെ യുഡിഎഫ് ഒരു സീറ്റ് വരെ എന്‍ഡിഎ ഇതാണ് ന്യൂസ് 18-ന്‍റെ പ്രവചനം.

ന്യൂസ് നേഷന്‍ ചാനല്‍ 11- 13 സീറ്റ് വരെ യുഡിഎഫിനും 5-7 സീറ്റ് വരെ എല്‍ഡിഎഫിനും 1 മുതല്‍ 3 സീറ്റ് വരെ ബിജെപിക്കും പ്രവചിക്കുന്നു. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നു.

RECENT POSTS
Copyright © . All rights reserved