കൊല്ലം ബൈപാസില്‍ കല്ലുന്താഴത്ത് കാറുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് കത്തിനശിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചിനാണ് സംഭവം. കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസും. തിരുവന്തപുരത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്
ന്യൂഡൽഹി: കേരളത്തിൽനിന്നു കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ കണ്ടെത്താൻ ഇന്റർപോൾ യെലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസിന്റെ ആവശ്യപ്രകാരമാണു നോട്ടീസ്. മൂന്നു മാസം മുന്‍പു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസ വെയ്സിനെ പിന്നീടു കാണാതായെന്നു കാട്ടി മാതാവ് ജർമൻ പോലീസിനും എംബസിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നു കാട്ടിയാണു മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയത്.
പരാതി ഡിജിപിക്കു കൈമാറി. ശേഷം വലിയതുറ പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. ലിസ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലിസയ്ക്കൊപ്പം വിമാനമിറങ്ങിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ചു പോലീസിനു വിവരമില്ല. ഇയാൾ മാർച്ചിൽ കൊച്ചിയിൽനിന്നു തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം. ലിസയ്ക്കായി മതപാഠശാലകളിലും മറ്റും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായത്തോടെ യെലോ നോട്ടീസ് പുറത്തിറക്കിയത്.
കേരള ജനപക്ഷത്തിൽ നിന്നു രാജി വച്ച നിർമല മോഹൻ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. ജനപക്ഷത്തിന്റെ സ്ഥാനാർഥിയായ സിജി സജിയെ പരാജയപ്പെടുത്തിയാണു നിർമല വിജയിച്ചത്. 14 അംഗ ഭരണസമിതിയിൽ 2 അംഗങ്ങൾ വോട്ട് ചെയ്തില്ല. യുഡിഎഫ്–എൽഡിഎഫ് ധാരണയിലാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം, സിപിഐ, കേരള കോൺഗ്രസ് പ്രതിനിധികൾ വോട്ട് ചെയ്തു. ജനപക്ഷത്തെ 5 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. കോൺഗ്രസ് വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. ഇതോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഭരണത്തിൽ ഉള്ള എല്ലാ പഞ്ചായത്തുകളിൽ നിന്നും ജനപക്ഷം പുറത്തായി.
മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന.
തിരുവനന്തപുരം പൂന്തുറ സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. ഹോം നഴ്സായി ജോലി ചെയ്യുന്ന നഫീസത്തിനെ ദിവസങ്ങളായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരുന്നു. വീടിന്റെ മുഴുവൻ വാതിലുകളും . മുറിക്കുള്ളിലെ അലമാരയും തുറന്നിട്ടിരിക്കുകയായിരുന്നു.
വീട്ടിൽ ആളുണ്ടെന്നറിയിക്കാൻ ഉച്ചത്തിൽ ടി.വി ഓൺ ചെയ്ത് വെച്ചിരുന്നു.മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വിരലടയാള വിദഗ്ധതരും ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.മലപ്പുറം എസ് പി,തിരൂര്‍ ഡി.വൈ.എസ് പി വളാഞ്ചേരി സി.ഐ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
30 വര്‍ഷത്തിലധികമായി ഹോം നഴ്‌സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തെ വിവിധ ഭാഗങ്ങളിലായി താമസിച്ചിരുന്നു.നാലു മാസത്തോളമായി വൈക്കത്തൂരില്‍ താമസം തുടങ്ങിയിട്ട്.ശനിയാഴ്ച്ച നഫീസത്തിനെ കണ്ടിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.നഫീസത്തുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ലോകകപ്പ് ആയതിനാൽ തന്നെ വാർത്തകളിൽ സജീവമാണ് ജസ്പ്രീത് ബുംറ എന്ന ഇന്ത്യൻ പേസർ. സെമി വരെയുള്ള ഇന്ത്യൻ കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന താരം വാർത്തയിൽ നിറഞ്ഞില്ലെങ്കിലല്ലെ അതിശയമുള്ളു. എന്നാൽ അടുത്തകാലത്ത് മലയാളികൾക്ക് ഇടയിൽ ബുംറ മറ്റൊരു തരത്തിൽ ചർച്ച വിഷയമായിരുന്നു. മലയാളിയായ സിനിമ താരം അനുപമ പരമേശ്വരനുമായുള്ള ബന്ധത്തെ കുറിച്ച്. ട്വിറ്ററിൽ ബുംറ ഫോളോ ചെയ്യുന്ന ഏക സിനിമ നടി ആയിരുന്നു അനുപമ. ബുംറ ടിറ്ററിൽ 25 പേരെയാണ് ഫോളോ ചെയ്തിരുന്നത്. ഇതിൽ ഒരേയൊരു നടിയായിരുന്നു അനുപമ. എന്നാൽ ഇപ്പോൾ ബുറയുടെ ഫോളോ ലിസ്റ്റിൽ അനുപമയില്ല. താരത്തെ ബുംറ അൺഫോളോ ചെയ്തുവെന്നാണ് മനസിലാക്കുന്നത്.

ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ താനും ബുറയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമായിരുന്നു അനുപമയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ബുംറ അനുപമയെ അൺറോളോ ചെയ്തത്. നിലവിൽ 24 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്യുന്നത്.മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽനിന്നും തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലെ തിരക്കുളള നടിമാരിലൊരാളാണ് അനുപമ. ട്വിറ്ററിൽ അനുപമ പരമേശ്വന്റെ ട്വീറ്റുകൾ ബുംറ ലൈക്ക് ചെയ്തിരുന്നു. ബുംറയുടെ ട്വീറ്റുകൾ അനുപമയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യാറുണ്ട്.
നടിയായ അനുപമ അധികം വൈകാതെ തന്നെ സംവിധായിക വേഷവും അണിഞ്ഞേക്കും. അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരൻ. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ സഹസംവിധായികയാവുന്നത്. ചിത്രത്തിൽ അനുപമ അഭിനയിക്കുന്നുമുണ്ട്. അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.
സഭാതർക്കം പരിഹരിക്കാന്‍ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സർക്കാരിന്‍റെ സമവായ ശ്രമങ്ങളോട് സഹകരിക്കുമെന്ന് യാക്കോബായ സഭ അറിയിച്ചു. എന്നാൽ ചർച്ചയിൽ പങ്കെടുക്കേണ്ടെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.
വിവിധ പളളികൾ സംബന്ധിച്ച് സഭാവിഭാഗങ്ങള്‍ തമ്മില്‍ നിലനിൽക്കുന്ന തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഇരുകൂട്ടരുമായും ചർച്ച നടത്തുന്നതിന് മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നേരത്തെ നിയോഗിച്ചിരുന്നു. മന്ത്രി ഇ. പി ജയരാജനാണ് മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷന്‍. തർക്കത്തിലുളള പളളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിനായിരിക്കുമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു.
ഇതിനു ശേഷവും വിവിധയിടങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതടക്കമുളള വിഷയങ്ങളിൽ ഇരുവിഭാഗവും തമ്മിൽ കടുത്ത തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നടപടി. മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ഇരുസഭകളുമായും കൂടിക്കാഴ്ച നടത്താമെന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം.
എന്നാല്‍, സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയ ശേഷമേ ചര്‍ച്ചയ്ക്കുള്ളെന്ന നിലപാടിലാണ് ഓര്‍ത്തഡോക്സ് സഭ. തങ്ങള്‍ക്കനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കിയ ശേഷം സര്‍ക്കാരുമായി എന്ത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു.
സഭാകേസിൽ ഇനി സർക്കാർ ഒത്തുതീർപ്പിന് ശ്രമിക്കരുതെന്നും വിധി ഉടൻ നടപ്പാക്കണമെന്നും സുപ്രീം കോടതി അന്ത്യശാസനവും നൽകിയിട്ടുണ്ട്. ഇനിയും വിധി നടപ്പാക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടയ്ക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.
നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ബോളിവുഡും പ്രിയപ്പെട്ടവരും മുക്തരായിട്ടില്ല. ദുബായില്‍ ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. കൊലപാതകമാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പൊലീസ് കേസ് അവസാനിപ്പിച്ചു.
ഇപ്പോഴിതാ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രീദേവിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ കാരണം. അടുത്തിടെ അന്തരിച്ച ഫോറന്‍സിക്ക് വിദഗ്ധനും സുഹൃത്തുമായ ഡോ.ഉമാദത്തന്‍ ശ്രീദേവിയുടെ മരണത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഋഷിരാജ് സിംഗ് ലേഖനത്തില്‍ എഴുതിയിരിക്കുന്നത്.
‘പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആകാംക്ഷ മൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’; ഋഷിരാജ് സിംഗ് കുറിച്ചു.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ–ന്യൂസീലൻഡ് സെമി പോരാട്ടം നടക്കുന്ന മാഞ്ചസ്റ്ററിൽ മഴയുടെ കളിതുടരുന്നു. മഴമൂലം ഇപ്പോൾത്തന്നെ മൂന്ന് മണിക്കൂറിലധികം മൽസരം വൈകിയതിനാൽ കളി പുനഃരാരംഭിച്ചാലും ഓവറുകൾ വെട്ടിച്ചുരുക്കും. ഇന്ത്യയ്ക്ക് 20 ഓവറെങ്കിലും ബാറ്റിങ്ങിന് സമയം കിട്ടുമെങ്കിൽ മാത്രമേ ഇന്നു മൽസരം തുടരൂ. അല്ലെങ്കിൽ മൽസരം റിസർവ് ദിനമായ നാളേക്കു മാറ്റും. അങ്ങനെയെങ്കിൽ ഇന്നു നിർത്തിയിടത്തു നിന്നാകും നാളെ മൽസരം പുനഃരാരംഭിക്കുക. മല്‍സരം 35 ഓവറായി ചുരുക്കിയാല്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 209 റണ്‍സ്. 25 ഓവറാക്കിയാല്‍ വിജയലക്ഷ്യം 172 റണ്‍സ്. 20 ഓവറായി ചുരുക്കുകയാണെങ്കില്‍ ജയിക്കാന്‍ 148 റണ്‍സ് എടുക്കണം.നാളെയും മൽസരം നടന്നില്ലെങ്കിൽ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും. റൗണ്ട് റോബിൻ ഘട്ടത്തിൽ ന്യൂസീലൻഡിനെക്കാൾ പോയിന്റും മെച്ചപ്പെട്ട നെറ്റ് റൺറേറ്റുമുള്ളതിനാലാണ് ഇത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 46.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്. ഏകദിനത്തിലെ 50–ാം അർധസെഞ്ചുറിയുമായി റോസ് ടെയ്‍ലർ (67), ടോം ലാഥം (മൂന്ന്) എന്നിവർ ക്രീസിൽ.
ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് മൽസരം. ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റമാണുള്ളത്. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചെഹൽ തിരിച്ചെത്തി. ഇതോടെ രവീന്ദ്ര ജഡേജ ടീമിൽ തുടരും. പേസ് വിഭാഗത്തിൽ മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോൾ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഭുവനേശ്വർ കുമാർ ബോളിങ് ആക്രമണം നയിക്കും. ന്യൂസീലൻഡ് ടീമിൽ ഒരു മാറ്റമേയുള്ളൂ. ടിം സൗത്തിക്കു പകരം ലോക്കി ഫെർഗൂസൻ മടങ്ങിയെത്തി.
ലണ്ടന്‍: ലോകകപ്പിന്‍റെ സെമി പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. ആദ്യ സെമിയില്‍ ഇന്ത്യ, ന്യൂസിലൻഡിനെ നേരിടും. എന്നാല്‍ മഴപ്പേടിയിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍. മത്സരം നടക്കുന്ന മാഞ്ചസ്റ്ററിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ മാറി മാനം തെളിയണമെന്നും കിടിലനൊരു പോരാട്ടം കാണണമെന്നുമാണ് ഇരുടീമിന്‍റെയും ആരാധകരുടെ ആഗ്രഹം.
പക്ഷേ മാഞ്ചസ്റ്ററിൽ മഴ പെയ്താൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത് ഇങ്ങനെയാകും. ടോസിനു ശേഷം മഴ രസം കൊല്ലിയായാൽ കളിയുടെ ബാക്കി റിസർവ് ദിവസത്തിൽ നടക്കും. രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ലെന്ന് ചുരുക്കം. ഇനി രണ്ടാം ദിവസവും മഴപെയ്താൽ മഴ നിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ടീം ഫൈനലിലേക്ക് മുന്നേറും.
അങ്ങനെയെങ്കിൽ, ആദ്യസെമി മഴ മൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ഇന്ത്യ ഫൈനലിലേക്കെത്തും. 1999 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴ തടസ്സപ്പെടുത്തിയിരുന്നു. രണ്ടാം ദിവസമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്.
സെമി ഫൈനല്‍ നടക്കുന്ന ഇന്ന് പ്രാദേശിക സമയം രാവിലെ പത്ത് മണിമുതൽ മാഞ്ചസ്റ്ററിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. റിസർവ് ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ മഴയുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ന്യുസിലൻഡ് മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.
ലോക്‌സഭയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രണ്ട് ബിജെപി എംപിമാര്‍ രംഗത്ത് വന്നു. രാജീവ് പ്രതാപ് റൂഡിയും ഹേമമാലിനിയുമാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. തങ്ങളുടെ മണ്ഡലങ്ങളില്‍ ടൂറിസം വികസനത്തിന് മതിയായ പണം അനുവദിക്കുന്നില്ല എന്നായിരുന്നു സര്‍ക്കാരിനെതിരെ ഇരുവരുടേയും പരാതി. രാജീവ് പ്രതാപ് റൂഡി ബിഹാറിലെ സരണില്‍ നിന്നും ഹേമമാലിനി യുപിയിലെ മഥുരയില്‍ നിന്നുമുള്ള എംപിമാരാണ്.
ബിഹാര്‍ ഇക്കോ ടൂറിസം പദ്ധതിക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്ന് രാജീവ് പ്രതാപ് റൂഡി കുറ്റപ്പെടുത്തി. മധുര വൃന്ദാവനില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് ഹേമമാലിനിയും പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കൃഷ്ണ സര്‍ക്യൂട്ടിന് കീഴില്‍ വരുന്ന പദ്ധതിയാണിത്. റൂഡിയ്ക്കും ഹേമമാലിനിക്കും പ്രതിപക്ഷ ബഞ്ചുകളില്‍ നിന്ന് പിന്തുണ കിട്ടി. അവര്‍ ഡസ്‌കില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കോ ടൂറിസം പദ്ധതിക്കായി 500 കോടി രൂപ വീതം നല്‍കിയപ്പോള്‍ ബിഹാറിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന് റൂഡി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ നിര്‍ദ്ദേശങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. എന്നാല്‍ ഈ പദ്ധതി നിര്‍ദ്ദേശങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയില്ല. 2018ല്‍ മുന്നോട്ടുവച്ച പദ്ധതി ഇപ്പോളും തുടങ്ങിയിട്ടി – റൂഡി പറഞ്ഞു.
അതേസമയം ഇത്തരം പദ്ധതി നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സഹിതം സമര്‍പ്പിക്കേണ്ടതാണ് എന്ന് ടൂറിസം മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ മറുപടി നല്‍കി. എന്നാല്‍ റൂഡി വിട്ടില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയവയിലും കാര്യമൊന്നുമുണ്ടായില്ലെന്ന് റൂഡി. മഥുര, വൃന്ദാവന്‍, ഗോവര്‍ദ്ധന്‍, ബര്‍സാന, നന്ദഗാവ് അടങ്ങുന്ന കൃഷ്ണ സര്‍ക്യൂട്ട് പ്രോജക്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും നടന്നിട്ടില്ലെന്ന് ഹേമമാലിനി തുറന്നടിച്ചു.