Latest News

ഷിബി ചേപ്പനത്ത്

മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച നടക്കുന്ന കായിക മാമാങ്കത്തിൽ യുകെ ഭദ്രാസനത്തിലെ 45 ൽപരം ദേവാലയങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുന്നു. വിജയികളാവുന്നവർക്ക് 301 പൗണ്ടും എവർറോളിങ്ങ് ട്രോഫിയും സമ്മാനമായി നൽകപ്പെടുന്നു.

രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് യഥാക്രമം 201,101, 51 പൗണ്ടും വ്യക്തിഗത ട്രോഫികളും ക്രമീകരിച്ചിരിക്കുന്നു. 18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 2025 ജനുവരി മാസം 15 ന് മുൻപായി £35 ഫീസടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

Shibi -07825169330
Raiju -07469656799
Binil -07735424370

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിൽ ബിജെപിക്കുള്ളിൽ ഭിന്നതയെന്നു സൂചന. പ്രമുഖരടക്കം 20 എംപി ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ച ദിവസം ലോക്‌സഭയില്‍ ഹാജരാകാതിരുന്നവരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയ പ്രമുഖരും. ഹാജരാകാതിരുന്ന 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച (17.12.202) ആണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍ ലോക്‌സഭയില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നതിനാണ് ബില്ലുകള്‍. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് സര്‍ക്കാര്‍ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ 20 അംഗങ്ങള്‍ ഹാജരാകാതിരുന്നത് വലിയ തിരിച്ചടിയായി. ജോലി സംബന്ധമായും വ്യക്തിപരമായ കാരണങ്ങളുംകൊണ്ട് വരാന്‍ സാധിക്കില്ല എന്ന് മുന്‍കൂട്ടി അറിയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

ബില്‍ അവതരണത്തിന്, പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ വിപ്പുണ്ടായിട്ടും ലോക്‌സഭയിലെ 20 ബി.ജെ.പി. അംഗങ്ങള്‍ ഹാജരായിരുന്നില്ല. സഖ്യകക്ഷികളില്‍നിന്ന് നാലുപേരും എത്തിയില്ല. ബി.ജെ.പി.യുടെ 240 അംഗങ്ങളും സഖ്യകക്ഷികളുടെ പ്രാതിനിധ്യവും അടക്കം 293 പേരുടെ അംഗബലമാണുള്ളത്. 269 പേര്‍ അനുകൂലമായി വോട്ടുചെയ്തു. 198 പേര്‍ എതിര്‍ത്തു. വോട്ടെടുപ്പിലൂടെയാണ് അവതരണത്തിന് അനുമതിനല്‍കിയത്.

ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി.) വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതായും മന്ത്രി അറിയിച്ചിരുന്നു. പരിശോധനാ പാനലില്‍ ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരും അടങ്ങുന്ന 31 അംഗങ്ങളാണ് ഉണ്ടാവുക. ഇതിന് ബുധനാഴ്ച സഭയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. അതേസമയം, ബില്ല് ഏകാധിപത്യപരമാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

പുഷ്പ 2 റിലീസിനിടെ ഉണ്ടായ തിരക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒന്‍പത് വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഹൈദരാബാദ് സിറ്റി പൊലീസാണ് വാര്‍ത്താ സമ്മേളനത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു.

തിക്കിലും തിരക്കിലുപ്പെട്ട് ഉണ്ടായ ശ്വാസതടസമാണ് ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കാന്‍ കാരണം. കുട്ടി സുഖം പ്രാപിക്കാന്‍ നീണ്ട സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. ചികിത്സ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. ശ്രീതേജിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ ഡോക്ടര്‍മാര്‍ പുറത്തുവിടും. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍.

അതിനിടെ സംഭവം നടന്ന സന്ധ്യ തിയറ്ററിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തിയറ്റര്‍ മാനേജിന്റെ ഭാഗത്ത് നിന്നുണ്ടായ 11 തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നോട്ടീസ്. അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തുന്ന വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയെന്നും തിയറ്ററില്‍ എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നുമാണ് വ്യക്തമാക്കുന്നത്. നോട്ടീസിന് മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കും.

ഭര്‍ത്താവ് ഭാസ്‌കര്‍ മക്കളായ ശ്രീ തേജ് സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു രേവതി. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകന്‍ തേജും ബോധരഹിതരാവുകയായിരുന്നു. തിയറ്റര്‍ ഉടമകള്‍, അല്ലു അര്‍ജുന്‍, അദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യു കെ യുടെ പുതിയ ഒരു യുണിറ്റിനു ലീഡ്‌സിൽ തുടക്കം കുറിച്ചു. ലീഡ്‌സിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന സേവനം യു കെ യുടെ അംഗങ്ങളുടെ ദീർഘകാലമായ അഭിലാഷമാണ് ലീഡ്‌സ് യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.

സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.

 

സേവനം യു കെ വനിതാ കൺവീനർ ശ്രീമതി കല ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം കൺവീനർ ശ്രീ സജീഷ് ദാമോദരൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ശ്രീ പ്രജുൺ പി എസ് , സെക്രട്ടറിയായി ശ്രീ അരുൺ ശശി , ട്രഷററായി ശ്രീ ശ്രീശക്തി ആർ എൻ വനിതാ കോർഡിനേറ്ററായി ശ്രീമതി ബിന്ദു മനുവിനെയും തെരഞ്ഞെടുത്തു. യോഗത്തിൽ നോർത്ത് വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ശ്രീ വിപിൻ കുമാർ, , കാർത്തിക, , മനീജ, മുരുകൻ സലിം, ശ്രീജിത്ത്‌, ലിജി, തപസ്സ് അമൃത തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു ശ്രീമതി അമ്പിളി സ്വാഗതവും മനു നന്ദിയും രേഖപ്പെടുത്തി.

 

2021-ൽ ഇറാഖിൽവെച്ച് തനിക്കുനേരേയുണ്ടായ വധശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ഇറാഖ് സന്ദർശനവേളയിൽ ഭീകരർ തനിക്കെതിരേ ചാവേർസ്ഫോടനത്തിനു പദ്ധതിയിട്ടിരുന്നെന്നും എന്നാൽ, അത് നടത്തുംമുൻപ് അവരെ വധിച്ചെന്നും പാപ്പ പറയുന്നു.

ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ മുസ്സോയുമായിച്ചേർന്നെഴുതിയ ‘ഹോപ്’ എന്ന തന്റെ ആത്മകഥയിലാണ് പാപ്പയുടെ തുറന്നുപറച്ചിൽ. പാപ്പയുടെ 88-ാം ജന്മദിനമായ ചൊവ്വാഴ്ച ഇറ്റാലിയൻ ദിനപത്രമായ ഡെല്ല സെറ ആത്മകഥയിലെ പ്രസക്തഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അടുത്തമാസം എൺപതിലധികം രാജ്യങ്ങളിൽ പുസ്തകം പ്രസിദ്ധീകരിക്കും.

ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമാണ് പാപ്പ ബാഗ്ദാദിലെത്തിയതിനുപിന്നാലെ ആക്രമണത്തെക്കുറിച്ച് ഇറാഖിപോലീസിന്‌ മുന്നറിയിപ്പുനൽകിയത്. സ്ഫോടകവസ്തുക്കൾ ദേഹത്തൊളിപ്പിച്ച പെൺ ചാവേർ, ആക്രമണം നടത്താൻ ലക്ഷ്യമിട്ടുള്ള ട്രക്ക് എന്നിവ മോസുളിലേക്കു നീങ്ങുന്നുണ്ടെന്നായിരുന്നു രഹസ്യാന്വേഷണറിപ്പോർട്ട്. അതനുസരിച്ച് ഇറാഖിപോലീസ് വധശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഇറാഖ് സന്ദർശിച്ച ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ്; അതും 2021-ൽ കോവിഡ് പശ്ചാത്തലത്തിൽ. യുദ്ധത്തിൽ തകർന്നുതരിപ്പണമായ, ഐ.എസുകാർ ആസ്ഥാനമാക്കിവെച്ചിരുന്ന വടക്കൻ നഗരമായ മോസുളടക്കം പാപ്പ സന്ദർശിച്ചിരുന്നു.

കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണൻ- സിന്ധു ദമ്ബതികളുടെ മകള്‍ ലക്ഷ്മി രാധാകൃഷ്ണൻ(21)യാണ് ഇന്നലെ ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലക്ഷ്മി രാധാകൃഷ്ണൻ. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ ലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.

സംഭവ സമയം മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സഹപാഠികള്‍ ക്ലാസില്‍ പോയ സമയത്താണ് മരണം നടന്നത്. അസുഖത്തെ തുടർന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ്‍മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോട്ടയത്തുനിന്നു ബന്ധുക്കള്‍ രാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. എറണാകുളം റൂറലില്‍പ്പെട്ട രാമമംഗലം സ്റ്റേഷനിലെ ഡ്രൈവര്‍ സി. ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ കമാന്‍ഡോ ഹവില്‍ദാര്‍ വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ വിനീത് ഇക്കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്.

വിനീത് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ആത്മഹത്യക്ക് പിന്നാലെ പുറത്തു വന്നിരുന്നു. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിനാണ് മെസേജ് അയച്ചിരുന്നത്.

സ്വയം വെടിയുതിര്‍ത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടതും ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജോര്‍ജിയയിലെ പ്രശസ്തമായ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്ന് 2,200 മീറ്റര്‍ ഉയരത്തിലുള്ള ഗുഡൗരിയിലെ സ്‌കീ റിസോര്‍ട്ടില്‍ ആണ് അത്യന്തം ദാരുണമായ സംഭവമുണ്ടായത്. റിസോര്‍ട്ടിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിച്ച 12 പേരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനാണെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റസ്റ്റോറന്റിന്റെ ഭാഗമായ രണ്ടാംനിലയിലുള്ള കിടപ്പുമുറികളിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നാണ് പൊലീസ് നല്‍കുന്ന വിവരമെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദ്യുതി തടസം സംഭവിച്ചാല്‍ ഉപയോഗിക്കാന്‍ പാകത്തിന് വെള്ളിയാഴ്ചയാണ് ജനറേറ്റര്‍ ഇവിടെ എത്തിച്ചത്.

അതേസമയം, കൊലപാതകം ആണോ എന്നതടക്കം അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് ജോര്‍ജിയ പോലീസ് പറഞ്ഞു. മൃതശരീരങ്ങളില്‍ മുറിപ്പാടുകളോ ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ലെന്നും ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ടിബിലീസി ഇന്ത്യന്‍ എംബസി അറിയിച്ചു.

വ്യാജവാറ്റിനെ എതിര്‍ത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പയ്യാവൂര്‍ ഉപ്പ് പടന്നയിലെ തേരകത്തനാടിയില്‍ വീട്ടില്‍ സജിയെയാണ് (52) തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

പിഴയടയ്ക്കുന്നില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അമ്മ സില്‍ജയ്ക്ക് നല്‍കണം. ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലുണ്ട്.

ബൈക്ക് വില്‍പ്പന നടത്തിയാല്‍ ലഭിക്കുന്ന തുക അമ്മയ്ക്ക് നല്‍കണം. സംഭവശേഷം പ്രതി ബൈക്കെടുത്താണ് വീട്ടില്‍നിന്നിറങ്ങിയത്. പ്രതിക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ ബൈക്ക് സ്റ്റേഷനിലാണുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വാദം കേട്ട കോടതി വൈകിട്ടാണ് ശിക്ഷവിധിച്ചത്.

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷാവിധിയെക്കുറിച്ച് ജഡ്ജി ചോദിച്ചപ്പോള്‍ പ്രായമായ അമ്മയ്ക്ക് ഞാന്‍ മാത്രമേയുള്ളുവെന്ന് പ്രതി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍, കെ.പി. ബിനീഷ എന്നിവര്‍ ഹാജരായി.

പ്രതി കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തി. 19 വയസ്സുള്ള മകന്‍ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യ സില്‍ജ വിദേശത്തായതിനാല്‍ സജിയും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. 2020 ഓഗസ്റ്റ് 15-ന് വൈകിട്ട് വീട്ടിലെ ഡൈനിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ നോക്കുകയായിരുന്ന ഷരോണിനെ പ്രതി പിന്നില്‍നിന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ഓഗസ്റ്റ് 14-ന് പ്രതി വീട്ടില്‍നിന്ന് നാടന്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഇത് വാക്തര്‍ക്കത്തിനിടയാക്കി. കൈയാങ്കളിയില്‍ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേറ്റു. ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഭാര്യ, പ്രതിയുടെ പേരിലാണ് പണമയച്ചിരുന്നത്. മദ്യപിച്ച് പ്രതി പണം തീര്‍ക്കുന്നതിനാല്‍ ഷാരോണിന്റെ പേരില്‍ അയക്കാന്‍ തുടങ്ങിയതും വിരോധത്തിന് കാരണമായി.

പരിക്കേറ്റ ഷാരോണിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജവാറ്റിനെ എതിര്‍ത്തതിലുള്ള വിരോധം മൂലം പ്രതി കൊല നടത്തിയെന്ന് പ്രോസിക്യൂഷനും മദ്യപാനിയായ പ്രതി മദ്യം ലഭിക്കാത്ത മാനസികാവസ്ഥയില്‍ ചെയ്തതാണെന്ന് പ്രതിഭാഗവും വാദിച്ചു. സില്‍ജയുടെ സഹോദരന്‍ മാത്യു എന്ന ബേബിയുടെ പരാതിയിലാണ് പയ്യാവൂര്‍ പോലീസ് കേസെടുത്തത്.

മകനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരായ പ്രതി സജിക്ക് ഒരു കുറ്റബോധവുമില്ല. ജീവപര്യന്തം ശിക്ഷാവിധി വന്നശേഷവും വലിയ മാറ്റമുണ്ടായില്ല. ശിക്ഷാവിധിയറിയാന്‍ ബന്ധുക്കള്‍ പലരും എത്തി. അവര്‍ പ്രതിയുടെ സമീപത്തേക്ക് പോയതേയില്ല.

കൊല്ലപ്പെട്ട ഷാരോണിന്റെ അനുജന്‍ ഷാര്‍ലറ്റാണ് കേസിലെ പ്രധാന സാക്ഷി. പ്രതി പുറത്തിറങ്ങിയാല്‍ കൊല്ലാന്‍ സാധ്യതയുള്ളതിനാല്‍ പേടിയുള്ളതായി ഷാര്‍ലറ്റ് മജിസ്ട്രേറ്റ് മുന്‍പാകെ സംഭവശേഷം മൊഴി നല്‍കി. അതുപ്രകാരം ഷാര്‍ലറ്റിന് സംരക്ഷണം നല്‍കാന്‍ കോടതി പയ്യാവൂര്‍ പോലീസിന് നിര്‍ദേശം നല്‍കി.

അതോടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചില്ല. വിചാരണസമയത്തും പ്രതി റിമാന്‍ഡിലായിരുന്നു. പപ്പ എന്തിനാണ് എന്നെ കുത്തിയതെന്നാണ് പിതാവിന്റെ കുത്തേറ്റ ഷാരോണ്‍ ആസ്പത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അനുജന്‍ ഷാര്‍ലറ്റിനോട് ചോദിച്ചത്. മകനെ മറ്റൊരു മകന്റെ മുന്നിലിട്ട് വീട്ടില്‍ കൊലപ്പെടുത്തിയ മൃഗീയമായ മാനസികാവസ്ഥയുള്ള പ്രതിക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഇല്ലെങ്കില്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്കുമാര്‍ വാദിച്ചു. സംഭവ സമയത്ത് പ്ലസ്ടു കഴിഞ്ഞുനില്‍ക്കുകയാരുന്നു ഷാരോണ്‍. കേസിലെ ഒന്നാംസാക്ഷിയായി വിസ്തരിച്ച ഷാര്‍ലറ്റ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയും.

കുത്തേറ്റ ഷാരോണ്‍ മുറ്റത്ത് വീണു. കുത്തിയ കത്തി പ്രതി കഴുകി. െൈബക്കടുത്ത് പുറത്തേക്ക് പോകുന്നതിനിടയില്‍ തേരകത്തിനാടിയില്‍ സജിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് പറഞ്ഞാണ് പോയത്. ഷാര്‍ലറ്റും അമ്മ സില്‍ജയും ഇപ്പോള്‍ വിദേശത്താണ് താമസം.

പ്രതിക്ക് ജീവപര്യന്തം ശിക്ഷവിധിച്ച കോടതിവിധിയില്‍ തൃപ്തരാണെന്ന് അമ്മാമന്‍ പേരാവൂര്‍ വെള്ളര്‍വെള്ളിയിലെ സൈജുവും കേസന്വേഷിച്ച പയ്യാവൂര്‍ എസ്.ഐയായിരുന്ന പി.സി.രമേശനും പറഞ്ഞു. പ്രോസിക്യൂഷനും അന്വേഷണഉദ്യോഗസ്ഥനും സൈജു നന്ദി പറഞ്ഞു. വിധിയറിയാന്‍ കുട്ടികളുടെ മുത്തച്ഛനായ സൈമണ്‍ ഇല്ലെന്ന സങ്കടമുണ്ട്.

സൈമണാണ് തുടക്കത്തില്‍ കേസ് നടത്തിയത്. പ്രശ്‌നത്തിനൊന്നും പോകാത്ത സൗമ്യനായിരുന്നു ഷാരോണ്‍. അമ്മയുടെ വീട്ടില്‍ താമസിച്ചിരുന്ന ഷാരോണ്‍ സംഭവത്തിന് അഞ്ചുദിവസം മുന്‍പാണ് പയ്യാവൂരിലെ വീട്ടില്‍ പോയതെന്ന് സൈജു പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് പ്രതിയുടെ ബൈക്ക് ഒരു തവണ പോലീസ് പിടികൂടി. ഷാരോണാണ് പിഴയടച്ച് ബൈക്ക് വീട്ടിലെത്തിച്ചത്. കോവിഡ് നിയന്ത്രണങ്ങളുള്ള കാലത്ത് നടന്ന സംഭവത്തില്‍ പരമാവധി തെളിവ് ശേഖരിച്ച് കുറ്റപത്രം നല്‍കിയതായി കേസന്വേഷിച്ച പി.സി.രമേശന്‍ പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് കൊlല നടത്തിയത്. വ്യാജവാറ്റിന് വേണ്ടി സൂക്ഷിച്ച നെല്ല് സംഭവശേഷം വീട്ടില്‍നിന്ന് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണനല്ലൂരിന് സമീപം സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. സ്‌കൂള്‍ കുട്ടികളെ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ബസിന് തീപിടിച്ചത്. ഒരു കുട്ടിയും ആയയും മാത്രമായിരുന്നു ഡ്രൈവര്‍ക്കൊപ്പം ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലാണ് മൂന്നുപേരും രക്ഷപ്പെട്ടത്. കണ്ണനല്ലൂരിനും കുണ്ടറയ്ക്കും ഇടയിലുള്ള പാലമുക്ക് ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.

ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കി. പിന്നാലെ കുട്ടിയേയും ആയയേയും വണ്ടിക്കുപുറത്ത് എത്തിച്ചു. തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാന്ത്രിക്കല്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. നാട്ടുകാരും തീയണയ്ക്കാന്‍ സഹായവുമായി എത്തിയിരുന്നു.

ബസ് കത്തിയതിന് അടുത്തുതന്നെ ഒരു ട്രാന്‍സ്‌ഫോര്‍മറും പെട്രോള്‍ പമ്പും ഉണ്ടായിരുന്നു. ഇങ്ങോട്ടൊന്നും തീ പടരാതിരുന്നത് വലിയ ഒരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനു സാഹചര്യമൊരുക്കാതെയുള്ള ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കണ്ണനല്ലൂര്‍ നിന്നും പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബസിന് തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. ഫോറന്‍സിക് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും.

Copyright © . All rights reserved