Latest News

കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീടിനുനേരെ ആക്രമണം. പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെയാണ് ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

രാത്രി 12 മണിവരെ ഗണേഷ് കുമാര്‍ വീട്ടിലുണ്ടായിരുന്നു. പിന്നീടാണ് ആക്രമണമുണ്ടായിരിക്കുന്നത്. രാവിലെ പാചകക്കാരന്‍ വന്നപ്പോഴാണ് ജനലിന്റെ ചില്ലുകള്‍ തകര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന പോലീസില്‍ പരാതി നല്‍കി. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തലക്ക് പരിക്കേറ്റ ശശിതരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദർശിച്ചിതിനിൽ തരൂർ സന്തോഷം പങ്കുവച്ചു. ട്വിറ്റലാണ് നിർമ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിർമ്മല സീതാരാമൻ കാണിച്ച മര്യാദ രാഷ്ട്രീയക്കാരിൽ അപൂർവ്വമാണെന്നും തരും ട്വിറ്ററിൽ കുറിച്ചു

തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് അറിയച്ചു. പരിക്കേറ്റതിന് പിന്നാലെ തരൂരിന്‍റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു.

 

ബീഫ് കഴിക്കുന്നവരെന്നും രാജദ്രോഹികളെന്നും ആരോപിച്ച് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജമ്മുകശ്മീരിലെ കേന്ദ്ര സര്‍വകലാശാലയില്‍ കൊടിയ മര്‍ദ്ദനം.
നാനോ സയന്‍സ് വിദ്യാര്‍ത്ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥി ഭരത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ആര്‍ട്ട് ഫെസ്റ്റ് നടക്കുന്നതിനിടെയാണ് അക്രമം. അക്രമത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കാനുള്ള വിദ്യാര്‍ത്ഥികളുടെ ശ്രമം
വൈസ് ചാന്‍സലറും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് തടഞ്ഞതായും വിദ്യര്‍ത്ഥികള്‍ ആരോപിച്ചു. ബീഫ് കഴിക്കുന്നവരും ദേശദ്രോഹികളും ജെഎന്‍യു ബന്ധമുള്ളവരുമെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.

പരാതി നല്‍കിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അതേസമയം, വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എ.ബി.വി.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

35ഓളം മലയാളി വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ പഠിക്കുന്നത്.
മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണമുണ്ടായതായി വൈസ് ചാന്‍സലര്‍ അശോക് ഐമ പിന്നീട് പറഞ്ഞു. കാമ്പസില്‍ എ.ബി.വി.പി – ആര്‍.എസ്.എസ് തേര്‍വാഴ്ചയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ലാല്‍സലാം എന്ന വാക്കു പോലും ഉച്ചരിക്കാന്‍ പാടില്ലെന്നും സംഘപരിവാര്‍ നിര്‍ദേശമുണ്ട്. മാസങ്ങളായി മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ജമ്മു സര്‍വകലാശാലയില്‍ ആക്രമണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സെപറ്റംബറില്‍ വിദ്യാര്‍ത്ഥികള്‍ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

മലപ്പുറം കൂട്ടിലങ്ങാടി ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് മൂന്നു മരണം. രണ്ടു പേരുടെ നില ഗുരുതരം.പശ്ചിമ ബംഗാളുകാരായ എസ്.കെ. സാദത്ത് , എസ്.കെ. സബീർ അലി, സെയ്ദുൽ ഖാൻ എന്നിവരാണ് മരിച്ചത്. കോൺക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം.

മരിച്ച മൂന്നു പേരുടേയും മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരുക്കേറ്റവരെ സ്വകാര്യശുപത്രികളിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ജഡേജയുടെ ഭാര്യ റിവ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നിത്. ഇപ്പോള്‍ രവീന്ദ്ര ജഡേജയും തന്റെ രാഷ്ട്രീയ കാഴ്ചപാട് വ്യക്തമാക്കിയിരിക്കുകയാണ്. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ജഡേജ ട്വിറ്റില്‍ കുറിച്ചിട്ടു.

ട്വീറ്റ് ഇങ്ങനെ… ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. ട്വീറ്റിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. കുറച്ചു ദിവസം മുമ്പാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി അംഗത്വമെടുത്തത്. പിന്നാലെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ പ്രവേശിക്കുകയായിരുന്നു.

ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്‌സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്നും നൈന വ്യക്തമാക്കി.ഭാര്യ റിവ മാര്‍ച്ചിലാണ് ബിജെപി അംഗത്വമെടുത്തത്. കര്‍ണിസേന ഗുജറാത്ത് ഘടകത്തിന്റെ വനിത വിങ് പ്രസിഡഡന്റായിരുന്നു റിവ.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴാം തോല്‍വി. ഇന്ന് മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മുംബൈ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 26 പന്തില്‍ 40 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21, ക്രുനാല്‍ പാണ്ഡ്യ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യ (16 പന്തില്‍ 37), കീറണ്‍ പൊള്ളാര്‍ഡ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ഡികോക്ക്- രോഹിത് ശര്‍മ (19 പന്തില്‍ 28) സഖ്യം 70 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയവര്‍ നിരാശപ്പെടുത്തിയതാണ് മുംബൈയുടെ വിജയം വൈകിപ്പിച്ചത്.

നേരത്തെ, ഡിവില്ലിയേഴ്‌സ് (51 പന്തില്‍ 75), മൊയീന്‍ അലി (32 പന്തില്‍ 50) എന്നിവരുടെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്ക് വേണ്ടി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി.

പാര്‍ത്ഥിവ് പട്ടേല്‍ (20 പന്തില്‍ 28), വിരാട് കോലി (8), മാര്‍കസ് സ്‌റ്റോയിനിസ് (0), അക്ഷ്ദീപ് നാഥ് (2), പവന്‍ നേഗി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഉമേഷ് യാദവ് (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. മലിംഗയ്ക്ക് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍‌ ബിജെപിക്ക് 120 സീറ്റ് മാത്രമേ ലഭിക്കൂ എന്നു പറഞ്ഞ് താന്‍ എഴുതിയെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എൽ.െക.അഡ്വാനിക്ക് അയച്ചു എന്ന രീതിയിലാണ് കത്ത് പ്രചരിക്കുന്നത്. കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജോഷി പരാതിയിൽ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു ശേഷമാണ് മുരളി മനോഹർ ജോഷി എൽ.കെ.അഡ്വാനിക്ക് അയച്ചെന്ന പേരിലുള്ള കത്ത്സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ജോഷിയുടെ ലെറ്റർ പാഡിൽ എഎൻഐ വാട്ടർമാർക്ക് ഉൾപ്പെടെയാണ് കത്ത്.

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക‌് ആകെ‌ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ 8–10 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതിന് സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങൾ പുറത്താക്കിയിട്ടും കുടുംബം വിട്ടുപോകാൻ മനസ്സ് വരുന്നില്ലെന്നും ജോഷി കത്തിൽ വെളിപ്പെടുത്തുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കാൻപൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു മുരളി മനോഹർ ജോഷി പ്രതിപക്ഷ സഖ്യത്തിന്റെ പൊതുസ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കത്ത് പ്രചരിച്ചതിനെ തുടർന്നു ജോഷിയും അഡ്വാനിയും പാർട്ടിവിടുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ ആം ആദ്മിക്ക് നാല് സീറ്റ് നൽകാമെന്ന് രാഹുൽ വ്യക്തമാക്കി. സഖ്യസാധ്യത വൈകിപ്പിക്കുന്നത് അരവിന്ദ് കേജ്‌രിവാൾ ആണ്. കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണ്്. കോണ്‍ഗ്രസ് –എഎപി സഖ്യമെന്നാല്‍ ബിജെപിയുടെ തോല്‍വിയാണെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തെച്ചൊല്ലി കോൺഗ്രസിൽ എതിർപ്പുണ്ടായിരുന്നു. തുടർന്ന് അന്തിമ തീരുമാനം രാഹുലിന് വിടുകയായിരുന്നു. ഡൽഹിയിൽ സഖ്യം വേണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി അധ്യക്ഷ‌നും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണ് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. എന്നാൽ സഖ്യം വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് ആദ്യം സ്വീകരിച്ചത്.

സഖ്യസാധതയുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ നടത്തിയ ചർച്ചകൾക്കും കൂടിയാലോചനകൾക്കുമൊടുവിലാണ് രാഹുൽ അനുകൂല തീരുമാനമെടുത്തത്. അനുകൂല തീരുമാനം എടുത്ത ശേഷവും പല വിഷയങ്ങളില്‍ തട്ടി നീക്കം പൊളിയുകയായിരുന്നു. ഡല്‍ഹിയില്‍‌ മാത്രം സഖ്യം പോരെന്നാണ് കേജ്‌‌രിവാളിന്‍റെ നിലപാട് എന്നാണ് സൂചന.

ജയലളിതയില്ലാതെ ഒരു തിരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ആശങ്കയിലാണ് തമിഴകത്ത് അണ്ണാ ഡിഎംകെ. കരുണാനിധിയുടെ വിടവാങ്ങലിന് ശേഷം ഡിഎംകെ പാളയത്തിലും സ്ഥിതി തുല്യമാണ്. ഇതിനൊപ്പം കമൽഹാസന്റെ മക്കൾ നീതി മയ്യം ഉയർത്തുന്ന വെല്ലുവിളികളും ഏറെ. ഇത്തരത്തിൽ കലങ്ങി മറിയുന്ന തമിഴകത്തിലേക്ക് പുതിയ ആശങ്ക ഉയർത്തുകയാണ് വിജയ്. ഇളയദളപതി വിജയ്​യുടെ ഭാഗത്ത് നിന്ന് പുതിയ രാഷ്ട്രീയനീക്കം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് തലവേദനയാകുന്ന തരത്തിലാണ് തമിഴകത്ത് വിജയ്​യുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

ഇൗ തിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് പിന്തുണ നൽകണമെന്ന് വിജയ് ആരാധകർക്ക് രഹസ്യസന്ദേശം നൽകിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. രജനികാന്തിനൊപ്പം തന്നെ വലിയ ആരാധക കൂട്ടമുള്ള താരത്തിന്റെ നീക്കം അണ്ണാ ഡിഎംകെയ്ക്ക് തലവേദനയാകുമെന്നുറപ്പാണ്. വിജയ് മക്കൾ ഇയക്കം എന്ന ഫാൻസ് അസോസിയേഷൻ തമിഴകത്ത് സജീവമാണ്. ഇതിനെ രാഷ്ട്രീയ കക്ഷിയാക്കി താരം മാറ്റുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങൾക്കെതിരെ അണ്ണാ ഡിഎംകെയും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴെല്ലാം താരം ഭയക്കാതെ തന്നെയാണ് മുന്നോട്ടുപോയത്. ഇതിന് പിന്നാലെ സർക്കാർ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിന് താരം നടത്തിയ പ്രസംഗം പുതിയ രാഷ്ട്രീയമാനങ്ങൾ ഉള്ളതായിരുന്നു. വിജയ് ആരാധകരും അണ്ണാ ഡിഎംകെ പ്രവർത്തകരും പല സ്ഥത്തും ഏറ്റുമുട്ടിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ അവസരത്തിലാണ് താരത്തിന്റെ രഹസ്യപിന്തുണ ഡിഎംകെ സഖ്യത്തിന് ലഭിക്കുന്നതെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ‘ദുരൂഹ’പെട്ടി സംബന്ധിച്ച് മൗനം വെടിഞ്ഞ് ബിജെപി. നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടു വന്ന ദൂരൂഹപ്പെട്ടിയില്‍ ബി.ജെ.പി പാര്‍ട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്നാണ് ചിത്രദുര്‍ഗ ബി.ജെ.പി ജില്ലാ യൂണിറ്റിന്റെ വിശദീകരണം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു എന്നാണ് ആരോപണം. യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതും വിഡിയോയിൽ കാണാം.

സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയില്‍ എന്താണ്? എന്ത് കൊണ്ട് ഈ ഇനോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നില്ല തുടങ്ങിയ ചോദ്യങ്ങളും ഉയർന്നിരുന്നു.

പെട്ടി കയറ്റിയ വാഹനം മോദിയുടെ വാഹനവ്യൂഹത്തോടൊപ്പം പോകാതിരുന്നതും സംശയത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാല്‍ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറില്‍ കയറ്റി അയച്ചതെന്നും എല്ലാം എസ്.പി.ജിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും ബി.ജെ.പി ചിത്രദുര്‍ഗ യൂണിയന്‍ പ്രസിഡന്‍റ് കെ.എസ് നവീന്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved