BJP releases list of 36 candidates from Andhra Pradesh, Assam, Maharashtra, Odisha. Girish Bapat to contest from Pune (Maharashtra), Sambit Patra to contest from Puri (Odisha). #LokSabhaElections2019
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് ധോണിയും സംഘവും തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70ന് എല്ലാവരും പുറത്തായി. ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷെയ്ന് വാട്സണ് (0), സുരേഷ് റെയ്ന (19), അമ്പാട്ടി റായുഡു (28) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്.
ഒന്‍പത് റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ഇമ്രാന് താഹിറാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. വിരാട് കോഹ്ലിയുടേതുള്പ്പടെ മൂന്നു മുന്‍നിരവിക്കറ്റുകള്‍ വീഴ്ത്തിയ ഹര്ഭജന് സിങ് ആദ്യ സ്പെല്ലിന് തന്നെ ബാംഗ്ലൂരിനെ പിടിച്ചുകെട്ടി. റണ്‍റേറ്റ് കുറഞ്ഞതോടെ സമ്മര്‍ദത്തിന് വഴങ്ങി ഷിംറോണ്‍ ഹിറ്റ്മെയര് റണ്ണൗട്ടായതോടെ ബാംഗ്ലൂര്‍ 4ന് 39 എന്ന നിലയില്‍.
ഹര്ഭജന് അവസാനിപ്പിച്ചിടത്തുനിന്ന് ഇമ്രാന് താഹിര്‍ തുടങ്ങി. ഒന്‍പത് റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് . രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ രണ്ടാം ഓവറില്‍ വാട്സനെ നഷ്ടമായെങ്കിലും ചെറിയ വിജയലക്ഷ്യം ചെന്നൈ കരുതലോടെ പിന്തുടര്ന്നു . 19 റണ്‍സെടുത്ത സുരേഷ് റെയ്ന ഐപിഎല്ലില്‍ അയ്യായിരം റണ്‍സ് നേടുന്ന ആദ്യതാരമായി. ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തെലത്തി.
പെരിയ: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം വ്യക്തിവൈരാഗ്യമൂലമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. നേരത്തെ പോലീസും സമാന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ ഏഴ് പേരെയും പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിരുന്നു. കൃപേഷിന്റെ തലയ്ക്കേറ്റ വെട്ടാണ് മരണ കാരണമായിരിക്കുന്നത്. ഈ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് മുഖ്യപ്രതി പീതാംബരനാണ് എന്നാണ് പോലീസ് കണ്ടെത്തല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെയാണ് തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു. പീതാംബരനെ കൂടാതെ ആറ് സുഹൃത്തുക്കളും സംഭവത്തില്‍ പങ്കാളികളാണ്. ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പീതാംബരനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്.
കുറവിലങ്ങാട്: സൗദിയിലെ നരകയാതനകൾക്കും പീഡനങ്ങൾക്കും വിട ചൊല്ലി ഉറ്റവരുടെ ചാരത്തേക്കു ടിന്റു പറന്നിറങ്ങുന്നു. പൂർണഗർഭിണിയായിരിക്കെ നേരിടേണ്ടിവന്ന യാതനകളുടെയും മനഃക്ലേശത്തിന്റെയും നടുക്കുന്ന ഓർമകളോടെയാണ് ഉഴവൂർ പാണ്ടിക്കാട്ട് ടിന്റു സ്റ്റീഫൻ നാട്ടിലേക്കു മടങ്ങിയെത്തുക. സൗദിയിലെ സ്വകാര്യസ്ഥാപനത്തിൽ നഴ്സായ ടിന്റു പ്രസവത്തിനു നാട്ടിലേക്കു പോരാനായി അവധി തേടിയതോടെയാണ് പീഡനപർവം ആരംഭിക്കുന്നത്. ഒരു വർഷത്തോളം മുമ്പ് സൗദിയിലെത്തിയ ടിന്റു പ്രസവത്തിനായി നാട്ടിലേക്കു പോരാൻ അവധി തേടിയെങ്കിലും ക്ലിനിക് അധികൃതർ സമ്മതിച്ചില്ല.
പിന്നീട് എംബസിയുടെ സഹായത്തോടെ നാട്ടിലേക്കു പോരാൻ ശ്രമിച്ചു. വിമാനത്താവളത്തിലെത്തി പരിശോധനാ നടപടി പൂർത്തീകരിച്ചു പോരാനൊരുങ്ങി. ഇതിനിടയിൽ, നാട്ടിലേക്കു പോന്നത് ഇഷ്ടപ്പെടാതിരുന്ന തൊഴിലുടമ ടിന്റുവിനെതിരേ പരാതി നൽകിയിരുന്നു. തൊഴിൽസ്ഥലത്തുനിന്ന് ഒളിച്ചോടിയെന്നതായിരുന്നു പരാതി. നാട്ടിലേക്കു പോരാനെത്തിയ ടിന്റുവിനെ ഇതേത്തുടർന്ന് എയർപോർട്ടിൽനിന്നു തിരിച്ചയച്ചു.
പിന്നീട് ഇന്ത്യൻ എംബസിയും മനുഷ്യാവകാശ പ്രവർത്തകരുമായി നിരന്തരമായി ബന്ധപ്പെട്ടു നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ടിന്റു നാട്ടിലേക്കു പോരാനായി എയർപോർട്ടിലെത്തി. രണ്ടാം വട്ടം എയർപോർട്ടിലെത്തിയപ്പോഴാകട്ടെ ടിന്റുവിനു പ്രസവവേദനയാരംഭിച്ചു. തുടർന്നു ചിലരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടിന്റു പെണ്‍കുഞ്ഞിനു ജന്മം നൽകി. അന്യദേശത്ത് ഉറ്റവരുടെ സാന്നിധ്യം പോലുമില്ലാതെ പ്രസവിക്കേണ്ടി വന്ന ടിന്റു മറ്റുള്ളവരുടെ സഹായത്താൽ ഇന്നു നാട്ടിലേക്കു പറന്നിറങ്ങുന്പോൾ ആശങ്കയോടെ ദിവസങ്ങളെണ്ണി കാത്തിരുന്ന ഉറ്റവർ ആശ്വാസതീരത്താണ്.
കൊച്ചി: കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മാറി ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്റെ മൃതദേഹമാണ് പെട്ടി മാറി സൗദി എയർലൈൻസ് വിമാനത്തിൽ ശ്രീലങ്കയിലെത്തിച്ചത്. പകരം പത്തനംതിട്ടയിലെത്തിച്ചത് ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം ആയിരുന്നു. സംസ്കാരച്ചടങ്ങിന് മുമ്പ് പെട്ടി തുറന്നപ്പോഴാണ് ഉള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് റഫീഖിന്റെ മൃതദേഹം എത്തിക്കുക. സൗദി അറേബ്യയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 27 നാണ് റഫീഖ് മരിച്ചത്. അബഹാ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വെച്ച് പെട്ടി മാറിപ്പോവുകയായിരുന്നു. പത്തനംതിട്ടയിൽ എത്തിച്ച ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.
ചെന്നെെ: ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാന്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തിലാണ് മത്സരം. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ധോണിപ്പട കിരീടം നിലനിർത്താനിറങ്ങുന്പോൾ പലപ്പോഴും വഴുതിപ്പോയ ചാന്പ്യൻപട്ടത്തിനായി കൊതിച്ചാണ് കോലിയും സംഘവും ഇറങ്ങുന്നത്.
മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിന്റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. താരതമ്യേന ദുർബലമായ ബൗളിംഗ് നിരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി പരിക്കേറ്റ് പിൻമാറിയതാണ് ചെന്നെെ സംഘത്തിന് ക്ഷീണമായിരിക്കുന്നത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ധോണിയും കുട്ടികളും എല്ലാ സീസണിലും പ്ലേഓഫിലും എത്തി. സൂപ്പർ താരങ്ങൾ ഏറെ വന്നിട്ടും പോയിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ്. ഈ ചീത്തപ്പേര് മാറ്റുകയാണ് കോലിയുടെയും സംഘത്തിന്റേയും ലക്ഷ്യം.
കോലി-ഡിവിലിയേഴ്സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആർസിബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹൽ, ഹെറ്റ്മെയർ, ശിവം ദുബേ , വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവരുടെ പ്രകടനവും നിർണായകമാവും. നേർക്കുനേർ പോരിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. ചെന്നൈ പതിനേഴ് കളിയിൽ ജയിച്ചപ്പോൾ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രം.
തിരുവനന്തപുരം: ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ശശി തരൂർ എം.പിയെ സന്ദർശിച്ചു. വെളളിയാഴ്ച്ച രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്. കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു രാഷ്ട്രീയ നേതാവിനെ കാണാനെത്തുന്നത്. ഒരു പെട്ടി മധുരപലഹാരങ്ങളുമായാണ് അദ്ദേഹം ശശി തരൂരിനെ കാണാനെത്തിയത്. ഷാള്‍ അണിയിച്ചാണ് തരൂര്‍ ശ്രീശാന്തിനെ സ്വീകരിച്ചത്.
ഇതിന് പിന്നാലെ തരൂര്‍ ശ്രീശാന്തിന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ തരൂര്‍ എംപി ഇടപെട്ടിരുന്നു. വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടതും തരൂരാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി.
തനിക്ക് വേണ്ടി ഇടപെട്ട തരൂറിന് നന്ദി പറയാനാണ് എത്തിയത്. വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂർ ആരാഞ്ഞു. എന്നാൽ ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം തരൂരിനോട് വ്യക്തമാക്കി. ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീശാന്ത് അറിയിച്ചു. അരമണിക്കൂറോളം തരൂറിനൊപ്പം ചെലവഴിച്ചാണ് ശ്രീശാന്ത് മടങ്ങിയത്.
ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ 54 അടി ആഴമുളള കുഴല്‍കിണറില്‍ വീണ ഒന്നര വയസുകാരനെ 48 മണിക്കൂര്‍ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. നാദിം ഖാന് എന്ന കുട്ടിയെ വെളളിയാഴ്ച്ച വൈകുന്നേരും 5.30ഓടെയാണ് സൈന്യും ദുരന്തനിവാരണ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു കുട്ടി കിണറ്റില്‍ വീണത്.
ഒരു കര്‍ഷകന്റെ സ്ഥലത്തുളള കുഴല്‍കിണറിന്റെ അടുത്ത് കളിച്ച് കൊണ്ടിരിക്കെയാണ് നാദിം വീണ് പോയത്. മറ്റ് കുട്ടികളാണ് വീട്ടുകാരെ അപകടവിവരം അറിയിച്ചത്. കിണറ്റില്‍ നിന്നും പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ അഗ്രോഹ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യത്തിന്റേയും ദുരന്ത നിവാരണ സേനയുടേയും ഗ്രാമവാസികളുടേയും സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുക്കാനായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അശേക് കുമാര്‍ മീന പറഞ്ഞു.
എത്ര ആഴത്തിലാണ് കുട്ടി വീണതെന്ന് തിരിച്ചറിയാന്‍ കഴിയാഞ്ഞിരുന്നത് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കിയെന്നും കമ്മീഷണര്‍ പറഞ്ഞു. രാത്രി കാണാവുന്ന ക്യാമറ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷിച്ചത്. അകത്ത് ഇരുട്ടായത് കൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് കുട്ടി വീണ സ്ഥലം കണക്കാക്കിയത്. കുട്ടി വളരെ ധൈര്യശാലിയാണെന്നും ജീവനും കൊണ്ട് 48 മണിക്കൂറാണ് കുട്ടി കിണറ്റില്‍ ഇരുന്നതെന്നും മീന പറഞ്ഞു.
വ്യാഴാഴ്ച്ച കുട്ടിക്ക് കിണറ്റിലേക്ക് ബിസ്കറ്റും വെളളവും ഇട്ട് കൊടുത്തിരുന്നു. ഈ ബിസ്കറ്റ് കഴിച്ചാണ് കുട്ടി അതിജീവിച്ചത്. ശ്വാസം മുട്ടാതിരിക്കാനായി ഓക്സിജനും കിണറ്റിനകത്ത് ഒരുക്കി. ഗ്രാമവാസികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി മീന പറഞ്ഞു. കുഴല്‍കിണറിന് സമാനമായി മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. സംഭവത്തില്‍ കുഴല്‍കിണറിന് അടപ്പ് വെക്കാതിരുന്ന കര്‍ഷകനെതിരെ പൊലീസ് കേസെടുത്തു.
ബുവാനോസ് ഐറിസ്: അർജന്റീനിയൻ ജേഴ്സിയിലേക്കുള്ള ലയണൽ മെസിയുടെ തിരിച്ചുവരവ് മഹാദുരന്തമായി. ഒന്‍പതു മാസത്തിനുശേഷം മെസി അർജന്റീനയ്ക്കായി ബൂട്ടുകെട്ടിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ടീം വെനസ്വേലയോടു പരാജയപ്പെട്ടത്. കളിയുടെ ആറാം മിനിറ്റിൽ ന്യൂകാസിൽ യുണൈറ്റഡ് താരം സലോമൻ റോണ്ടണിലൂടെ വെനസ്വേല മുന്നിലെത്തി. ആറു മിനിറ്റിനുശേഷം ജയ്സണ്‍ മുറില്ലോയിലൂടെ വെനസ്വേല ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ യോസഫ് മാർട്ടിനസിലൂടെ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും, 75-ാം മിനിറ്റിൽ ഒരു പെനാൽട്ടിയിലൂടെ വെനസ്വേല മൂന്നാം ഗോളും കണ്ടെത്തിയതോടെ അർജന്റീനയുടെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായി.
ലോകകപ്പിൽനിന്നു പുറത്തായതിനു ശേഷമുള്ള മെസിയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റാണു ടീം ലോകകപ്പിൽനിന്നു പുറത്തായത്. അർജന്റീനയുടെ കഴിഞ്ഞ ആറു മത്സരങ്ങളും മെസി ഒഴിവാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ, ചെൽസി താരം ഗൊണ്‍സാലോ ഹിഗ്വെയ്ൻ, ഇന്റർ മിലാന്റെ ഇക്കാർഡി എന്നിവരെ അർജന്റീന കളിപ്പിച്ചില്ല. ചരിത്രത്തിൽ ഇതു രണ്ടാം തവണ മാത്രമാണ് വെനസ്വേല അർജന്റീനയെ പരാജയപ്പെടുത്തുന്നത്.
ചാംഗ്ഷ: ചൈനയിൽ ബസിനു തീപിടിച്ച് 26 പേർ വെന്തുമരിച്ചു. ഹുനാൻ പ്രവിശ്യയിലെ ചാംഗ്ദെയിലായിരുന്നു അപകടം. അപകടത്തിൽ 28 പേർക്കു പരിക്കേറ്റു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വിനോദ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് ഹാൻഷൗ കൗണ്ടിയിലെ ദേശീയപാതയിലൂടെ സഞ്ചരിക്കവെ തീപിടിച്ചു കത്തുയമരുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. 56 പേർ അപകടസമയത്ത് ബസിലുണ്ടായിരുന്നതായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഹുനാൻ പ്രവിശ്യാ കമ്മിറ്റി വക്താവ് അറിയിച്ചു. രണ്ടു ഡ്രൈവർമാരും രണ്ടു ഗൈഡുകളും ബസിലുണ്ടായിരുന്നു. രണ്ടു ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പക്ഷേ, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉള്‍പ്പെട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണു പട്ടിക പുറത്തുവിട്ടത്.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആസാം, മേഘാലയ എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണു പുറത്തുവിട്ടത്. ആന്ധ്രയില്‍നിന്നുള്ള 23, മധ്യപ്രദേശില്‍നിന്ന് ആറ്, ഒഡീഷയില്‍നിന്ന് അഞ്ച്, ആസാം, മേഘാലയ- ഒന്ന് എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികളുടെ എണ്ണം. കേന്ദ്രമന്ത്രി ജെപി നഡ്ഡയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഒഡീഷയിലെ പൂരിയില്നിന്നു മത്സരിക്കും.
ഇതുവരെ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത പത്തനംതിട്ടയില്‍, സംസ്ഥാന നേതാക്കളെ മാറ്റിനിര്‍ത്തി മറ്റൊരാള്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം. ബിജെപിയുടെ ദേശീയ നേതൃത്വം വിജയപ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ആ നിയോഗം ഏല്പിക്കുന്നത് ആരെയാകണമെന്നതില് ദേശീയതലത്തിലും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന.