മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ താനും വധിക്കപ്പെടാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ‌സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് തന്റെ ജീവനെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചേക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഡല്‍ഹിയില്‍ മുസ്‍ലിം വോട്ടുകള്‍ അവസാനനിമിഷം കോണ്‍ഗ്രസിലേക്ക് മറിഞ്ഞെന്നും കേജ്‍രിവാള്‍ പറഞ്ഞു.

ഒരു വാര്‍ത്താചാനലിനോടാണ് കേജ്‍രിവാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ബി.ജെ.പി തന്റെ ജീവനെടുക്കാന്‍ പിന്നാലെയുണ്ടെന്ന് ആരോപിച്ച കേജ്‍രിവാള്‍ അതിനായി സുരക്ഷാ ഉദ്യോഗസ്ഥനെ ഉപയോഗപ്പെടുത്തുമെന്ന് വെളിപ്പെടുത്തി. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത് പോലെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈകൊണ്ട് താനും വധിക്കപ്പെടും. തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്.

താന്‍ വധിക്കപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് പറയും. മോദിയോട് ദേഷ്യമുള്ള ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന് അദ്ദേഹത്തെ ആക്രമിക്കാന്‍ കഴിയുമോയെന്നും കേജ്‍രിവാള്‍ ചോദിച്ചു. കേജ്‍രിവാള്‍ ആറ് തവണ ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രത്തിന് കീഴില്‍ വരുന്ന ഡല്‍ഹി പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും കുറ്റപ്പെടുത്തി. അതേസമയം, പല രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ടെന്നും വീഴ്ച വരുത്തിയിട്ടില്ലെന്നും ഡല്‍ഹി പൊലീസ് പ്രതികരിച്ചു.