Latest News

ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്റെ (BHIMA) ഈ വർഷത്തെ മണ്ഡലകാല അയ്യപ്പപൂജ പരിപാവനമായ ബർമിംങ്ഹാം ബാലാജി ക്ഷേത്രസന്നിധിയിൽ 14-12-2024 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വൈകിട്ട് 4.30 തിന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ചടങ്ങ് പടിപൂജയും വിവിധങ്ങളായ അഭിഷേകങ്ങൾക്കും നെയ്യഭിഷേകത്തിനും ശേഷം പ്രസാദവിതണത്തോടെയാണ് അവസാനിക്കുന്നത്.

കലിയുഗ വരദനായ കാനനവാസന്റെ പാദാരവിന്ദങ്ങളിൽ ശിരസ്സ് നമിച്ച് മനസ്സ് സമർപ്പിക്കാനാഗ്രഹിക്കുന്ന യുകെയിലെ വിശ്വാസികൾ ഭക്തിസാന്ദ്രമായ ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കുചേരണമെന്ന് ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷൻ ഭാരവാഹികൾ അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. ബിപിഎലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 37 പൈസയുടെ വര്‍ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാര്‍ജില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനവ് വരുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. ഇതിന് പുറമെ ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല.

കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വര്‍ധനവും വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം ആളുകളെയാണ് ഈ നിരക്ക് വര്‍ധന ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു നല്‍കി പോന്നിരുന്നത്. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടിയിരുന്നു. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസയും കൂട്ടി. നിലവില്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഏഴ് രൂപ അറുപത് പൈസയാണ് യൂണിറ്റ് ഒന്നിന് നിരക്ക് ഈടാക്കുന്നത്. അതിനിടെ നവംബറില്‍ ഉപയോക്താക്കള്‍ക്ക് നല്‍കിപ്പോന്ന സബ്സിഡിയും നിര്‍ത്തലാക്കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ സുപ്രധാന ഭാഗങ്ങള്‍ പുറത്തേക്ക്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങളാണിത്. ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശനിയാഴ്ച കൈമാറിയേക്കും. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ചില മാധ്യമ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കാണ് ഈ ഭാഗങ്ങള്‍ കൈമാറുക. വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു.

49 മുതല്‍ 53 വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ സ്വന്തം നിലയില്‍ വെട്ടി മാറ്റിയത്. ഈ ഭാഗങ്ങളായിരിക്കും നാളെ കൈാറുക. വിവരാവകാശ കമ്മീഷണറുടേതാണ് നിര്‍ണായക തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തു വരും. ഈ ഭാഗങ്ങള്‍ പുറത്ത് വിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പേജുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ പോലും ആശയ കുഴപ്പം ഉണ്ടായിരുന്നുവെന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച പ്രധാന കാര്യം. വ്യക്തിപരമായ വിവരങ്ങള്‍ ഉള്ളതിനാലാണ് ഈ പേജുകള്‍ പുറത്ത് വിടാത്തതെന്നും പട്ടിക തയാറാക്കിയതില്‍ പിഴവുണ്ടായിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.

നീക്കം ചെയ്ത പേജുകള്‍ പുറത്തു വരേണ്ടതുണ്ടെന്നായിരുന്നു ഇതു സംബന്ധിച്ച് നടന്ന ഹിയറിങില്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പ്രധാനം. ഇക്കാര്യത്തിലാണ് ശനിയാഴ്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതിനൊപ്പം അപേക്ഷ നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീക്കം ചെയ്ത പേജിലെ വിവരങ്ങള്‍ നല്‍കിയേക്കുമെന്നുമാണ് സൂചന.

ദുബായില്‍ സ്വിമ്മിങ് പൂളില്‍ വീണ് 12 വയസുകാരന് ദാരുണാന്ത്യം. തളിപ്പറമ്പ് താഴെ ചൊറുക്കള പോച്ചംപള്ളില്‍ ഫെബിന്‍ ചെറിയാന്റെ മകന്‍ റയാനാണ് റിസോര്‍ട്ടിന്റെ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടം നടന്നത്.

പൊതു അവധി ആയതിനാല്‍ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ വിനോദയാത്ര പോയിരുന്നു. അവിടെ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ റയാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കളര്‍കോട് കാര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഇടിച്ച് കയറി ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറിന്റെ ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വാഹനവകുപ്പ് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിക്കും.

ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലാണ് കാര്‍ കൊടുത്തതെന്നായിരുന്നു അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടശേഷം വാഹനഉടമ ആദ്യം പറഞ്ഞത്. എന്നാല്‍ ഇയാളുടെ വിശദീകരണം അവിശ്വസനീയമെന്ന് പറഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് തളളിക്കളഞ്ഞിരുന്നു. ആര്‍.സി ബുക്ക് റദ്ദാക്കുകയും വകുപ്പിന്റെ പ്രാഥമിക നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും. നടപടിക്രമങ്ങള്‍ അമ്പലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ഷാമില്‍ ഖാന്റെ കാര്‍ വാടകയ്‌ക്കെടുത്ത് സിനിമ കാണാന്‍ പോകുമ്പോളായിരുന്നു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് , എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

കരാർവ്യവസ്ഥ പാലിക്കാതെ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീകോം ഒഴിയുമ്പോഴും സർക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് കരാറിന് വിരുദ്ധം. കരാർലംഘനമുണ്ടായാൽ ടീകോമിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ടായിരിക്കെ, അതിന് വിരുദ്ധമായ തീരുമാനത്തിനെതിരേ പ്രതിപക്ഷവും രംഗത്തെത്തി. സർക്കാർഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ മാത്രമേ ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതുള്ളൂ.

ടീകോമുമായി കരാറുണ്ടാക്കി 13 വർഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാലാണ് സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് ടീകോം ഒഴിയുന്നത്. പത്തുവർഷത്തിനകം 90,000 തൊഴിലവസരങ്ങളും 8.8 ദശലക്ഷം ചതുരശ്രയടി ഐ.ടി/ ഐ.ടി. ഇതരസ്ഥലമെന്ന വ്യവസ്ഥയും പാലിക്കാത്തതിനാൽ ടീകോം വ്യവസ്ഥകൾ ലംഘിച്ചുവെന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

പ്രത്യേക സാമ്പത്തികമേഖലയുടെ വിജ്ഞാപനത്തിലോ സ്ഥലം ഏറ്റെടുത്തു നൽകുന്നതിലോ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിനൽകുന്നതിലോ വീഴ്ചവന്നെങ്കിൽ മാത്രമാണ് സർക്കാർ ടീകോമിന് നഷ്‌ടപരിഹാരം നൽകേണ്ടത്.

സ്വതന്ത്ര ഇവാല്യുവേറ്ററുടെ നിയമനത്തിനായുള്ള ശുപാർശ നൽകാൻ സർക്കാർ നിയോഗിച്ച സമിതിയിൽ ടീകോം മുൻ എം.ഡി. ബാജു ജോർജിനെയും ഉൾപ്പെടുത്തിയത് വിവാദമായിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം സർക്കാർ തുടക്കമിട്ട ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡിന്റെ എം.ഡി.യാണ്. ഐ.ടി. മിഷൻ ഡയറക്ടർ, കൊച്ചി ഇൻഫോപാർക്ക് സി.ഇ.ഒ. എന്നിവരാണ് മറ്റംഗങ്ങൾ.

സർക്കാർ വ്യവസ്ഥ ലംഘിച്ചാൽ

1. ടീകോമിന് സ്മാർട്ട്‌സിറ്റി പദ്ധതി ഉപേക്ഷിക്കാം. അങ്ങനെയെങ്കിൽ ടീകോമിന്റെയും അനുബന്ധസ്ഥാപനങ്ങളുടെയും ഓഹരി സർക്കാർ ഏറ്റെടുക്കണം.

2. സർക്കാരിന്റെ കൈവശമുള്ള മുഴുവൻ ഓഹരിയും ടീകോമിന് ഏറ്റെടുക്കാം. ഇതിന്റെ മൂല്യം നിശ്ചയിക്കുന്നത് സ്വതന്ത്ര വാല്യുവേറ്ററായിരിക്കും. തുടർന്ന് പദ്ധതിയുടെ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ ആസ്തിയിൽ സർക്കാരിന് അവകാശമുണ്ടാകില്ല.

3. കമ്പനി അതുവരെ ചെലവഴിച്ച തുക സർക്കാരിൽനിന്ന് ഈടാക്കാം. ഇത് കണക്കാക്കുന്നത് ടീകോമും സർക്കാരുംചേർന്ന് നിയോഗിക്കുന്ന സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും

ടീകോം വ്യവസ്ഥ ലംഘിച്ചാൽ

ആദ്യം നോട്ടീസ് നൽകും. ആറുമാസം കഴിഞ്ഞിട്ടും വീഴ്ച ആവർത്തിച്ചാൽ ടീകോമിനുള്ള പാട്ടം അവസാനിപ്പിച്ച് മുഴുവൻ ഓഹരിയും സർക്കാരിന് വാങ്ങാം. സർക്കാർ നൽകിയ ഭൂമിയുടെ മൂല്യം 91.52 കോടിയായി കണക്കാക്കും. ഈ സാഹചര്യത്തിൽ പ്രത്യേകോദ്ദേശ്യ കമ്പനിയുടെ (എസ്.പി.വി.) ആസ്തികൾക്കുമേൽ ടീകോമിന് അവകാശമുണ്ടാകില്ല.

സർക്കാർ ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് കണക്കാക്കി ടീകോമിൽനിന്ന് ഈടാക്കാം. ടീകോമും സർക്കാരും സംയുക്തമായി നിയോഗിക്കുന്ന സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമാകും തുകയെത്രയെന്ന് തീരുമാനിക്കുക.

ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി ഇന്നലെ മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 6 ആയി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍. ആൽവിന്റെ മരണത്തിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ കുടുംബ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ച വരികൾ ആരുടെയും കണ്ണീരണിയിക്കുന്നത്. ഫേസ്ബുക്കിലെ എഴുത്തിന്റെ പൂർണ്ണരൂപം വായിക്കാം.

പ്രിയ ആൽവിനെ…… വിട…..

എന്തെ ദൈവ്വങ്ങൾ ഇങ്ങനെ….പ്രിയ ആൽവിനെ……
മനസിലെ നൊമ്പരം… അത് എന്തിനേക്കാളും ഇന്നുണ്ട്.. വളരെ കുഞ്ഞായിരുന്ന കാലം മുതലേ അറിയുന്ന പ്രിയ സുഹൃത്തിന്റെ മകൻ.. നിന്റെ സ്വപ്നങ്ങളും… പ്രതീക്ഷകളും.. ഒരു ഡോക്ടർ ആകണം എന്ന നിന്റെ ആഗ്രഹം… അതിനു വേണ്ടി ആൽവിൻ നീ എടുത്ത തീരുമാനങ്ങൾ.. നിന്റെ മാതാപിതാക്കൾ അറിയും മുൻപേ നിൻറെ ലക്‌ഷ്യം അതാണ് എന്ന് നീ എന്നോടായിരുന്നല്ലോ പറഞ്ഞിരുന്നത്..

നിന്റെ കഴിവുകൾ തിരിച്ചറിയാൻ അധികകാലം വേണ്ടി വന്നിരുന്നില്ല.. പഠനത്തിലും നിന്റെ അക്കാദമിക് റെക്കോർഡിലും നീ ഉന്നത നിലവാരം പുലർത്തിയപ്പോൾ ഒരു പാട് ഒരുപാട് സന്തോഷിച്ചിരുന്നു. നിന്റെ സ്വതന്ത്രമായ പഠന ശൈലി… പഠിക്കുന്ന വിഷയത്തെ ആഴത്തിലറിയാനുള്ള നിന്റെ ശ്രമം.. അതിനു വേണ്ടി ആൽവിൻ…. നീ സഹിച്ച ബുദ്ധുമുട്ടുകൾ… നിന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് നിന്റെ സ്വപ്നം സഫലമാക്കി മെഡിസിന് പ്രവേശനം ലഭിച്ചപ്പോൾ… വീട്ടുകാർക്കും നാട്ടുകാർക്കും നീ നൽകിയ സന്തോഷം… പ്രതീക്ഷകൾ… എല്ലാം…

എൻട്രൻസ് പഠനകാലം നിനക്ക് അല്പം സ്കോർ കുറഞ്ഞാൽ കളിയാക്കാൻ ഞാനും ഉണ്ടായിരുന്നു.. നിനക്ക് അന്ന് വിഷമം ഉണ്ടായോ എന്നറിയില്ല.. പിന്നീട് ആൽവിൻ നീ പറഞ്ഞിട്ടുണ്ട്.. ” എനിക്ക് വിഷമം അല്ല തോന്നിയത് വാശിയാണ്” എന്ന് . . എന്തെല്ലാം ആയാലും നിന്റെ കുടുംബ വീട്ടിലേക്കുള്ള യാത്രയിൽ പോകുമ്പോൾ എന്റെ അടുക്കലേക്കു ഓടി വരുന്ന…. സ്നേഹത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ച് എന്റെ ഒരു വിളി കേട്ട് പോകുന്ന.. അല്ലെങ്കിൽ എന്റെ വായിലിരിക്കുന്ന എന്തെങ്കിലും കേട്ടിട്ട് ചിരിയോടെ ഇറങ്ങി പോകുന്ന ആൽവിൻ ഇനിയും നീ ഞങ്ങൾക്ക് ഒപ്പമില്ലല്ലോ…

നീറ്റ് പരീക്ഷയിൽ ഉന്നത മാർക് ലഭിച്ചപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചപ്പോൾ ആദ്യം വിളിച്ചത് എന്നെ ആയിരുന്നല്ലോ ആൽവിൻ…. ഇടയ്ക്കു നിന്നെ വഴക്കു പറയുമ്പോൾ നിനക്ക് സ്നേഹം കൂടുക ആയിരുന്നു എന്ന് ഞാൻ പിന്നീട് അറിഞ്ഞു.. അതിലേറെ പി ജി ഒക്കെ എടുത്തു വിദേശത്തു ഒക്കെ പോയ് തിരികെ വരണം ആൽവിൻ എന്ന് നിന്നോട് പറഞ്ഞപ്പോൾ.. എനിക്ക് അവിടെ എങ്ങും പോകണ്ട… നാട്ടിലെ പാവപെട്ട ആളുകൾക്ക് സൗജന്യമായി ചികിത്സ നൽകണം എന്ന നിന്റെ വാക്കുകൾ…….നിന്റെ ആ ചെറിയ ശരീരത്തിലെ വലിയ മനസ്സ് വായിക്കാൻ എനിക്ക് നന്നേ പാടുപെടേണ്ടി വന്നു..

ചിലപ്പോൾ നിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ പകച്ചിരുന്നിട്ടുണ്ട്‌… അധികം സംസാരിക്കാത്ത.. ചോദ്യങ്ങൾക്കു നീ നൽകുന്ന കൃത്യമായ മറുപടികൾ എനിക്ക് എന്നും നീ ഒരു കൗതുകമായിരുന്നു… നിനക്ക് തന്ന ആ വലിയ കഴിവുകളെ ഈശ്വരൻ അങ്ങെടുത്തുവല്ലോ… എന്നോർക്കുമ്പോൾ ആ ദൈവത്തോട് എനിക്ക്…. “എന്താ ഈശ്വരാ ഇങ്ങനെ” എന്ന് ചോദിച്ചു പോകേണ്ടി വരുന്നു….

നാളെ നീ വീണ്ടും എത്തും .. നിശ്ചലമായ നിന്റെ ആ ശരീരം അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള ശക്തി തരണമേ എന്ന് പ്രാർത്ഥിക്കുന്നു.. ഈ ലോകത്തിന് അപ്പുറം ഒരു ജീവിതം ഉണ്ടെങ്കിൽ നിന്റെ സ്വപ്‌നങ്ങൾ അവിടെയെങ്കിലും സഫലമാകട്ടെ എന്നാഗ്രഹിക്കുന്നു.. പൊന്ന് മോനേ നിനക്ക് വിട…….

https://www.facebook.com/share/p/3JQNZqbvQSFM1MoE/

കളര്‍കോട് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍.

തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റ ആല്‍വിന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. അപകടം നടന്ന ദിവസംതന്നെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. നിലവില്‍ നാല് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം പോരുവഴി ആനന്ദ് മനു, എറണാകുളം സ്വദേശി ഗൗരീശങ്കര്‍, കൊല്ലം ചവറ പന്മന സ്വദേശി മുഹസ്സിന്‍ മുഹമ്മദ് എന്നിവരാണ് ചികിത്സയിലുള്ളത്. ആനന്ദ് മനുവിന് തുടയെല്ലിനു പൊട്ടലും തലച്ചോറിനും തലയോട്ടിക്കും ക്ഷതവുമുണ്ട്. കൃഷ്ണദേവിന് തിങ്കളാഴ്ചരാത്രി തന്നെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷൈന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്

ബിനോയ് എം. ജെ.

ഈശ്വരൻ അനന്തസത്തയാണ്. ശൂന്യാകാശ പേടകത്തിൽ കയറി ആയിരം കോടി പ്രകാശ വർഷങ്ങൾ സഞ്ചരിച്ചാലും ഈശ്വരന്റെ ഒരംശം പോലും താണ്ടുന്നില്ല. ഈശ്വരൻ മാത്രമാണ് അനന്തസത്ത. നാമീകാണുന്ന പ്രപഞ്ചവും, മറ്റു പ്രപഞ്ചങ്ങളും ഇവയെല്ലാം കൂടി ചേർന്നാലും (അവയോരോന്നും പരിമിതങ്ങളാണെന്നുള്ളതിന് വേറെ തെളിവു വേണ്ടല്ലോ) ഈ ഈശ്വരന്റെ ഒരംശം പോലുമാകുന്നില്ല. മനുഷ്യജീവിതവും അനന്തമാണ്. കാരണം നമ്മിലും അതേ ഈശ്വരൻ തന്നെ വസിക്കുന്നു. ഞാനും ആ അനന്തസത്തയാണ്. മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ല. മരണത്തിനപ്പുറം മറ്റൊരു പുനർജ്ജന്മം ഉണ്ട്. ഈ ജീവിതചക്രം ഒരിക്കലും അവസാനിക്കില്ലെന്ന് പലരും നിരാശയോടെ പറയാറുണ്ട്. ഇതെന്തിന് അവസാനിക്കണം? അനന്തമായി ജീവിക്കുക എന്നുള്ളത് ഒരു മഹാഭാഗ്യമല്ലേ? അത് തന്നെയല്ലേ നമ്മുടെ ആഗ്രഹവും ലക്ഷ്യവും? ഇനി മോക്ഷം സമ്പാദിച്ച് ഈശ്വരനിൽ ലയിച്ചാലും ആ ഈശ്വരനും അനന്തസത്ത തന്നെയല്ലേ? എങ്ങിനെ നോക്കിയാലും നമുക്ക് അവസാനമില്ല. അതു തന്നെയല്ലേ നമ്മുടെ അസ്ഥിത്വത്തിന്റെ ഭാവാത്മകതയും മധുരിമയും.

അതിനാൽ ഈ അനന്തതയുമായി മനസ്സിനെ പൊരുത്തപ്പെടുത്തികൊള്ളുക. പലപ്പോഴും നാം അനന്തതയുമായും പരിമിതിയുമായും മനസ്സിനെ കൂട്ടികുഴയ്ക്കാറുണ്ട്. അനന്തതയാണ് നമുക്കേറെ ഇഷ്ടം. എന്നാൽ നാം വ്യർത്ഥമായി പരിമിതികളെയും സ്നേഹിക്കുന്നു. ഉദാഹരണത്തിന് പഠനം കഴിഞ്ഞു ജോലി കിട്ടുമ്പോഴേക്കും, എല്ലാം തീർന്നു, ഇനി നന്നായി ഒന്ന് വിശ്രമിച്ചേക്കാം എന്ന് നാം ചിന്തിക്കുന്നു. അൽപസമയം വിശ്രമിച്ചു കഴിയുമ്പോഴേക്കും നമ്മുടെ തലക്ക് ഒരു പ്രഹരം കിട്ടുന്നു. നാം ഞെട്ടിതിരിഞ്ഞു നോക്കുമ്പോൾ പ്രകൃതി നമ്മോട് പറയുന്നു “ഒന്നും അവസാനിച്ചിട്ടില്ല, എല്ലാം തുടരുകയാണ്, നിങ്ങളുടെ ജോലിയും അനുബന്ധ കാര്യങ്ങളും തുടങ്ങുവാൻ പോകുന്നതേയുള്ളൂ…”

അനന്തമായി നീളുന്ന നമ്മുടെ അസ്ഥിത്വത്തിൽ പരിമിതി ആരോപിക്കുമ്പോൾ അനന്തതയും പരിമിതിയും കൂടിച്ചേർന്ന് പുതിയ ഒരു സത്ത ജന്മമെടുക്കുന്നു. അതാകുന്നു ഈ കാണുന്ന ജഗത്. ഈ കാണുന്ന ജഗത് ഒരേസമയം പരിമിതവും അനന്തവും ആണ്. നമ്മുടെ ജീവിതവും അപ്രകാരം തന്നെ. ഒരേ സമയം പരിമിതവും അനന്തവും ആകയാൽ ഈ ജഗത് ദ്വൈതമാണ്. അനന്തത കേവലാനന്ദമാണെങ്കിൽ, പരിമിതി ദുഃഖവുമാണ്. അനന്തതയും പരിമിതിയും കൂടിക്കലർന്ന ഈ ജഗത്തിൽ സുഖദു:ങ്ങൾ മാറിമാറി വരുന്നു. അനന്താനന്ദം തീർച്ചയായും സാധ്യമാണ്. അത് വേണമെങ്കിൽ എല്ലാ പരിമിതികളെയും ദൂരെയെറിയേണ്ടിയിരിക്കുന്നു. പരിമിതി മിഥ്യയാണ്. വാസ്തവത്തിൽ അങ്ങിനെയൊന്നില്ല. ഉള്ളത് അനന്തത എന്ന ഏകസത്തയാണ്. രണ്ടാമതൊന്നില്ല(അദ്വൈതം). പരിമിതി മനസ്സിന്റെ ഒരു വികൽപം മാത്രം. അതിന്റെ പിറകേ പോകുന്നവൻ മിഥ്യയിൽ ചരിക്കുന്നു. ദുഃഖം അവന്റെ കൂടപ്പിറപ്പായിരിക്കും. പരിമിതികളെക്കുറിച്ചുള്ള ചിന്ത അനന്തതയെ ഇല്ലാതാക്കുന്നില്ല. മറിച്ച് അവതമ്മിൽ കൂടി കലരുന്നു. വൈരുധ്യങ്ങൾ നിറഞ്ഞ ജഗത് ഇങ്ങനെയാണ് രൂപം കൊള്ളുന്നത്.

അനന്തസത്തയായ ഈശ്വരന് പല ഭാവങ്ങൾ ഉണ്ടാവാം. അതനുസരിച്ച് ഈശ്വരൻ അനന്തസ്നേഹമാണ്; അനന്താനന്ദമാണ്; അനന്തമായ ഭാവാത്മകതയാണ്; അങ്ങനെ പലതും ആണ്. അനന്തസ്നേഹത്തിൽ പരിമിതി ആരോപിക്കുമ്പോൾ വിദ്വേഷം ജനിച്ചു വീഴുന്നു. ഇത് ലൗകിക സ്നേഹമാണ്. അനന്താനന്ദത്തിൽ പരിമിതി ആരോപിക്കുമ്പോൾ ദുഃഖം ജന്മമെടുക്കുന്നു. അത് ലൗകിക ആനന്ദമാണ്. ഇപ്രകാരം തന്നെ അനന്തമായ ഭാവാത്മകതയിൽ പരിമിതി ആരോപിക്കുമ്പോൾ നിഷേധാത്മകത ജനിക്കുന്നു. അതും ലൗകികത തന്നെ.

നാം കാണുന്ന ഈ ജഗത് ഒരേസമയം സത്യവും മിഥ്യയും ആണ്. അതിൽ അനന്തതയുടെ ഒരു സ്പർശം ഉള്ളതിനാൽ അത് സത്യമാണ്. അതിൽ പരിമിതിയുടെ ഒരു സ്പർശമുള്ളതിനാൽ അത് മിഥ്യയുമാണ്. അനന്തസത്തയിൽ പരിമിതിയാരോപിക്കുമ്പോഴാണ് ഈ ജഗത് ഉണ്ടാകുന്നതെന്ന് നാം കണ്ടു. ഇപ്രകാരം പരിമിതി ആരോപണം സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഉത്കണ്ഠ മൂലമാണ് ഇത് സംഭവിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഞാൻ അനന്താനന്ദത്തിൽ കഴിയുമ്പോൾ “ഇതെങ്ങാനും നഷ്ടപ്പെട്ടു പോയാലോ” എന്ന ഉത്കണ്ഠ വരികയും ഞാനാ ഉത്കണ്ഠയുടെ പിറകേ പോവുകയും ചെയ്യുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഉത്കണ്ഠ എന്റെ അനന്താനന്ദത്തെ മറക്കുന്നു. അപ്പോൾ ഞാൻ ജഗത്തിനെ കാണുന്നു. ജഗത്തിനെ കാണുമ്പോൾ പാതിസത്യം മാത്രമായ ജഗത് എനിക്ക് പൂർണ്ണ സത്യമായി അനുഭവപ്പെടുകയും ഈശ്വരൻ മറക്കപ്പെടുകയും ചെയ്യുന്നു. ആനന്ദവും ഉത്കണ്ഠയും കൂടി കലർന്നുണ്ടാകുന്ന ഈ ജഗത് സുഖദു:ഖങ്ങളുടെ കേളീരംഗമാണ്. ജഗത് സത്യമായി അനുഭവപ്പെടുമ്പോൾ അതു കൂടുതൽ ഉത്കണ്ഠകളെ ജനിപ്പിക്കുകയും ഒരു ദൂഷിതവലയം രൂപം കൊള്ളുകയും ചെയ്യുന്നു. ഇതിൽ നിന്നും പുറത്തു കടക്കുക അത്ര എളുപ്പമല്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ബിനു ജോർജ്

കവൻട്രി: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ എക്ക്യൂമെനിക്കൽ ക്രിസ്‌മസ്‌ കരോൾ മത്സരത്തിന്റെ ഏഴാം സീസൺ ഡിസംബർ 7 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടക്കും. കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ വച്ച് ഉച്ചകഴിഞ്ഞ് 2 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന സന്ധ്യയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഗായകസംഘങ്ങൾ മത്സരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ജോയ് ടു ദി വേൾഡിന്റെ ആറാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനൊന്നു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് കവൻട്രി വർഷിപ്പ് സെന്റർ ഗായകസംഘമായിരുന്നു. ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി.

ജോയ് ടു ദി വേൾഡ് സീസൺ 7 അരങ്ങേറുന്ന കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിലെ വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും മികച്ച പാർക്കിംഗ് സൗകര്യങ്ങളും ഈ സംഗീതസായാഹ്നത്തെ മികവുറ്റതാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഉച്ചമുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിവിധ പള്ളികളുടെയും , സംഘടനകളുടെയും ഗായകസംഘങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 07958236786 / 07720260194
പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: Willenhall Social Club, Robin Hood Rd, Coventry CV3 3BB

RECENT POSTS
Copyright © . All rights reserved