ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ. ഇന്നലെ രാത്രി പാപ്പ നന്നായി ഉറങ്ങിയെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. എന്നാൽ പ്രഭാതഭക്ഷണം കഴിച്ചോയെന്നുള്ള കാര്യം മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ പാപ്പ ശ്വാസതടസം നേരിടുന്നില്ലെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പാപ്പക്ക് കുറവാണെന്ന് പരിശോധനയിൽ തെളിഞ്ഞതായി വത്തിക്കാൻ പറഞ്ഞു. രണ്ട് യൂണിറ്റ് രക്തം നല്‍കിയതോടെ മാര്‍പാപ്പയുടെ ഹീമോഗ്ലോബിൻ്റെ അളവ് ഉയർന്നു.
വൃക്കസംബന്ധമായ ചില പ്രശ്നങ്ങളും പാപ്പ നേരിടുന്നുണ്ട്. ഇന്നലെ വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പാപ്പ പങ്കെടുത്തുവെന്നും വത്തിക്കാന്‍ അറിയിച്ചു. ക്ലിനിക്കൽ സാഹചര്യത്തിൻ്റെ സങ്കീർണതയും ചികിത്സകളില്‍ ഫലങ്ങൾ കാണിക്കുന്നതിന് ആവശ്യമായ സമയവും കണക്കിലെടുത്ത് ചികിത്സ നീളുമെന്നാണ് പുറത്തുവരുന്ന വിവരം.
സ്വന്തം ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും റഷ്യ ആക്രമണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുന്ന ദിനത്തില്‍ ഉക്രെയ്‌നെ ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആക്രമണം ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷിക ദിനം മനുഷ്യകുലത്തിന് മുഴവുന്‍ ലജ്ജാകരവും വേദനാകരവുമായ അവസരമാണെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. എല്ലാ സായുധസംഘര്‍ഷങ്ങളുടെയും ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത പാപ്പ പാലസ്തീന്‍, ഇസ്രയേല്‍, മിഡില്‍ ഈസ്റ്റിലെ എല്ലാ പ്രദേശങ്ങള്‍, കോംഗോയിലെ കീവു, സുഡാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് പാല സബ് ജയിലിലേക്കയക്കാതെ ജോര്‍ജിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും ജോര്‍ജിനെ പ്രിസണ്‍ സെല്ലിലേക്ക് മാറ്റമോ അതോ ജയിലിലേക്കെത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനിക്കുകയുള്ളു.
പൊലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് മാര്‍ച്ച് 10 വരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടത്. വൈകീട്ട് ആറുമണിവരെ പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയിലായിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
കോടതിയില്‍ നിന്ന് വൈദ്യ പതിശോധനയ്ക്ക് ഇറങ്ങിയ പിസി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതാനായി. പാല ജനറല്‍ ആശുപത്രിയില്‍ നടന്ന വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം കോളജില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തടവുകാര്‍ക്കായി പ്രത്യേക സെല്ലുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടതോടെ ജോര്‍ജിനെ രാത്രി ഇവിടെ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കള്‍ക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്. ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ നാലുമണിക്കൂര്‍ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോര്‍ജ് കീഴടങ്ങിയത്.
ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്നാണ് ജോര്‍ജ് അറിയിച്ചിരുന്നത്. ജോര്‍ജ് എത്താതായതോടെ പൊലീസ് സംഘം പത്തുമണിയോടെ വീട്ടിലെത്തി. എന്നാല്‍ ജോര്‍ജ് സ്ഥലത്ത് ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.
ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.
നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളിയായ ഡോ. എലിസബത്ത് ഉദയൻ. താൻ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും പീഡനത്തിനുശേഷമാണ് മാനസികമായി തകർതന്നതെന്നും എലിസബത്ത് പറയുന്നു. ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയിലും എലിസബത്ത് സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് എലിസബത്ത് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്.
കിടപ്പുമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല തന്നെ ഭീഷണിപ്പെടുത്തിയതായി നേരത്തെ എലിസബത്ത് ആരോപിച്ചിരുന്നു. ബാല തന്നെ ബലാത്സംഗം ചെയ്തുവെന്നും ജാതകപ്രശ്‌നം പറഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണം.
എലിസബത്തിന്റെ വാക്കുകൾ: ‘‘നിങ്ങളുടെ പദ്ധതികൾ ഇതുവരെ അവസാനിപ്പിച്ചില്ലേ? ഞാന്‍ ഇത്രയും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ. എനിക്ക് പിആര്‍ വര്‍ക്ക് ചെയ്യാനുള്ള പണമില്ല. എനിക്ക് നിങ്ങളെപ്പോലെ രാഷ്ട്രീയത്തിന്റേയോ സ്വാധീനത്തിന്റേയോ പിന്‍ബലമില്ല.
ഒരിക്കല്‍ നിങ്ങളുടെ ചെന്നൈയില്‍നിന്നുള്ള പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിലെ പൊലീസ് ഓഫിസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ തിരിച്ചുകൊണ്ടുപോകാന്‍ പറഞ്ഞു. പീഡനത്തിന് പിന്നാലെ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്ത് ചെയ്താലും അത് പീഡനമാണ്. പണംകൊടുത്തുള്ള കരള്‍ മാറ്റിവെക്കല്‍ നിയമത്തിനെതിരാണെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് അറിയില്ല. ഇപ്പോഴാണ് പ്രതികരിക്കുന്നത്. ആളുകള്‍ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് ഞാന്‍ സംശയിക്കുന്നത്. അതെനിക്ക് കുറ്റകൃത്യമായിട്ടാണ് തോന്നിയത്. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ കമന്റില്‍ എന്നെ തിരുത്തുക.
എന്റെ പോസ്റ്റ് ഗുരതരമായ കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ജയിലില്‍ പോവാന്‍ തയാറാണ്. ഞാന്‍ ശരിക്കും ഭയന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിയമപരമായി നീങ്ങിയാല്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് അവര്‍ ചോദിക്കും. ചെന്നൈയില്‍ പോലീസ് മൊഴിയെടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അവര്‍ ചോദിച്ചില്ല. എഴുത്തിലുള്ള മറ്റെന്തെങ്കിലും കാരണത്താല്‍ ഞാന്‍ ആത്മഹത്യാശ്രമം നടത്തിയതാണെങ്കില്‍ തന്നെ അതിന് തെളിവുകളില്ല. എന്നെ ആരും ചെന്നൈയില്‍ ചെന്നൈയില്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല. എനിക്ക് മാനസിക സ്ഥിരതയില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ ഈ എഴുത്ത് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ?’’
കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.
അതേസമയം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. മാര്‍പാപ്പയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴാണ് മാര്‍പാപ്പയുടെ സന്ദേശം ഇന്ന് വത്തിക്കാന്‍ പുറത്ത് വിട്ടത്.
ടോം ജോസ് തടിയംപാട്
പോപ്പിന്റെ അധികാരത്തെ ചോദ്യ൦ ചെയ്തുകൊണ്ട് 1536 ൽ ഹെൻഡ്രി എട്ടാമൻ രാജാവ് സ്ഥാപിച്ച ആംഗ്ലിക്കൻ ചർച്ചിനെ സപ്പോർട്ട് ചെയ്ത പ്യൂരിറ്റൻമാർ പിന്നീട് അധികാരത്തിൽവന്ന എലിസബത്ത് ഒന്നാം രാജ്ഞിയിൽ നിന്നും കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. എലിസബത്ത് ഒന്നാം രാജ്ഞിയെ തുടർന്ന് അധികാരത്തിൽ വന്ന ജെയിംസ് ഒന്നാമൻ രാജാവിന്റെ അധികാരത്തെയും ആംഗ്ലിക്കൻ സഭയെയും ധിക്കരിക്കുന്ന മതനിഷേധികളുടെ ഒരു കൂട്ടമായി ഇവർ മാറി തുടർന്ന് ഇവർ കൂടുതൽ മതപീഡനങ്ങൾക്കു വിധേയമായി .

1593-ൽ, ഇംഗ്ലീഷ് പാർലമെന്റ് സ്വതന്ത്ര സഭകളെ നിരോധിച്ചു. ഇംഗ്ലീഷ് (ആംഗ്ലിക്കൻ) പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കി. എന്നാൽ ഈ തീരുമാനത്തെ എതിർത്തുകൊണ്ട് രാജ്യത്തുടനീളം, പ്യൂരിറ്റൻമാരുടെ ഗ്രൂപ്പുകൾ ഒത്തുകൂടിക്കൊണ്ടിരുന്നു. ഇത്തരം ചെറിയ മതനിഷേധ സഭകളിൽ ഒന്ന് 1606-ൽ നോട്ടിംഗ്ഹാംഷെയറിലെ സ്‌ക്രൂബി ഗ്രാമത്തിൽ ഒത്തുകൂടാൻ തുടങ്ങി ,തടവ് അല്ലെങ്കിൽ വധശിക്ഷയുടെയും നിരന്തരമായ ഭീഷണിയിൽ ആയിരുന്നു ഇവർ ജീവിച്ചിരുന്നത് .

3 വർഷത്തിന് ശേഷം, അവർ ഇംഗ്ലണ്ടിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായി. . ആംസ്റ്റർഡാം വഴി നെതർലാൻഡ്‌സിലെ ലൈഡനിലേക്ക് അവർക്ക് കുടിയേറേണ്ടിവന്നു, അവിടെ അവരുടെ മതപരമായ സ്വാതത്ര്യം കൂടുതൽ അംഗീകരിക്കുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത് . പ്യൂരിറ്റൻമാർ മതപുസ്തകത്തിൽ എഴുതിയതുപോലെ ജീവിക്കാൻ ആഗ്രഹിച്ചവരായിരുന്നു അവർ രാജാവിന്റെ ദൈവദത്ത അധികാരത്തെയോ സഭയുടെ അധികാരത്തെയോ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു.

1618-ൽ, ഒരു ദശകത്തിനുള്ളിൽ, അവർ വീണ്ടും താമസം മാറ്റാൻ തീരുമാനിച്ചു. അവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു, അവരുടെ പൈതൃകം സംരക്ഷിക്കാൻ അവർ ആഗ്രഹിച്ചെത്തിയ , നെതർലാൻഡിൽ മറ്റൊരു സ്പാനിഷ് കത്തോലിക്കാ അധിനിവേശം ഉണ്ടാകുമെന്ന് അവർ ഭയപ്പെട്ടു, അത് അവരുടെ മതസ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്നു അവർ തിരിച്ചറിഞ്ഞു .

ഇംഗ്ലീഷ് രാജാവിന്റെ അധികാരങ്ങൾ ഇല്ലാത്ത വടക്കേ അമേരിക്കയിലേക്ക് കുടിയേറി പാർക്കാൻ അവർ തീരുമാനിച്ചു. 1620 അഗസ്റ്റ് ഒന്നിന് ഒരു ചെറുകപ്പലിൽ യാത്ര പുറപ്പെടുന്നതിനു മുൻപ് റോട്ടർഡാമിലെ സെന്റ് ആന്റണീസ് പള്ളിയുടെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു പിന്നീട് ഇംഗ്ലീഷ് ചാനൽ കടന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തി അവിടെ,ചില വ്യാപാരികൾ നൽകിയ സാമ്പത്തിക സഹായത്തോടെ ഒരു കൂട്ടം കോളനിവാസികളുമായി ചേർന്ന്, അവർ മെയ്‌ഫ്ലവർ എന്ന കപ്പലിൽ കയറി. സെപ്റ്റംബർ ഒടുവിൽ അവർ ഇംഗ്ലണ്ടിലെ പ്ലൈമൗത്തിൽ നിന്നും അമേരിക്കയിലേക്ക് യാത്ര പുറപ്പെട്ടു .
കപ്പലിൽ 102 യാത്രക്കാരുണ്ടായിരുന്നു, അവരിൽ പകുതിയോളം പ്യൂരിറ്റൻ വംശജരാണ്. 66 ദിവസത്തെ യാത്രയിൽ കൊടുങ്കാറ്റുള്ള അറ്റ്‌ലാറ്റിക്ക് സമുദ്രം കടന്നതിനുശേഷം, 1620 നവംബർ 11-ന് അവർ കേപ് കോഡിൽ (ഇന്നത്തെ മസാച്യുസെറ്റ്സിലെ പ്രൊവിൻസ്‌ടൗണിന് സമീപം) നങ്കൂരമിട്ടു. ഇവരാണ് ആധുനിക അമേരിക്കയുടെ പിതാക്കൾ അഥവ പിൽഗ്രെയിം ഫാദേഴ്‌സ് എന്നറിയപ്പെടുന്നത്. യാത്രക്കിടയിൽ രോഗം ബാധിച്ചു പകുതിയോളംപേർ മരിച്ചിരുന്നു . .ഇവരുടെ എല്ലാ തീരുമാനങ്ങളും കൂടിആലോചിച്ചു ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്ന രീതിയായിരുന്നു അതാണ് ഇന്നുകാണുന്ന ജനാധിപത്യ അമേരിക്കയുടെ മൂലക്കല്ല്, ഇവർ ബൈബിളിനെ ആണ് മുറുകെ പിടിച്ചിരുന്നത് ..

ഞങ്ങളുടെ ഏഴു ദിവസത്തെ കപ്പൽയാത്രയുടെ ഭാഗമായിട്ടാണ് റോട്ടർഡാമിലെ ഈ സെയിന്റ് ആന്റണിസ് പള്ളി സന്ദർശിക്കാൻ ഇടയായത് .ആദ്യ ദിവസം ഞങ്ങൾ എത്തിയത് ജർമനിയിലെ ഹാംബർഗിൽ ആയിരുന്നു അവിടെ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ഒരു വൺവേ റോഡ് കാണുകയുണ്ടായി അവിടെ രാവിലെ മുതൽ 4 മണിവരെ ഒരു സൈഡിലേക്കാണ് വൺ വേ എങ്കിൽ വൈകുന്നേരം 4 മണിമുതൽ മറു സൈഡിലേക്കാണ് വൺ വേ.. ഇതിനു കാരണം അവിടെ നൂറ്റാണ്ടുകളായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയാൽ മാത്രമേ റോഡ് വികസിക്കാൻ കഴിയുകയുള്ളു പ്രകൃതി സ്നേഹികളായ അവർ അത് ചെയ്യാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഇത്തരം ഒരു പരീക്ഷണം നടത്തിയത് എന്നാണ് ഗൈഡ് പറഞ്ഞത് .
പിന്നീട് ഞങ്ങൾ റോട്ടർഡാമിലെത്തി അവിടുത്തെ കാഴ്ചകൾ കണ്ടതിനുശേഷം ബെൽജിയത്തിലെ സിബർഗിലെത്തി അവിടുത്തെ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ സൈക്കിളിൽ എത്തിയ മലയാളിയെ പരിചയപ്പെട്ടു അവിടുത്തെ ആളുകൾ കൂടുതലും സൈക്കിൾ യാത്രയാണ് ഇഷ്ടപ്പെടുന്നെതെന്നും സർക്കാർ യാത്രയെ പ്രമോട്ട് ചെയ്യുന്നു എന്നും പറഞ്ഞു .യാത്രക്കിടയിൽ കപ്പിൽവച്ചു കട്ടപ്പന സ്വദേശി സുഹൃത്തു ജോബി ബേബിയേയും യു കെ മലയാളികളുടെ ഇടയിലെ കലാകാരൻ ബേസിംഗ്‌സ്‌റ്റോക്കിൽ താമസിക്കുന്ന സി എ ജോസഫ് ചേട്ടനെയും കാണുവാനും കഴിഞ്ഞു .

എംസിബിഎസ് സഭാംഗവും കൊളോണ്‍ ഫ്രെഷനിലെ ബുഴ്ബെല്‍ സെന്റ് ഉള്‍റിഷ് ഇടവകയിലെ വികാരിയുമായ ഫാ. മാത്യു പഴേവീട്ടില്‍ (59) ജര്‍മനിയില്‍ അന്തരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തെ ഇടവക മീറ്റിങ്ങിനായി തയാറെടുക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടാവുകയുമായിരുന്നു. വൈദികനെ മീറ്റിങ്ങിന് കാണാതയതോടെ വിശ്വാസികൾ അടുത്തുള്ള ഓഫിസിൽ വിവരം അറിയിച്ചു. തുടർന്ന് വൈദികന്റെ റൂമിൽ നടത്തിയ പരിശോധനക്കിടെയാണ് പുരോഹിതനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ സെന്റ് ഗെബ്രിയേല്‍ യൂണിറ്റിലെ പഴേവീട്ടില്‍ കുടുംബാംഗമാണ് ഫാ. മാത്യു. 2000 മുതല്‍ ഫ്രെഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.
കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടി അടിത്തട്ടില്‍ നിന്ന് തന്നെ വോട്ടര്‍മാരെ ആകര്‍ഷിക്കണം. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദേഹം മുന്നറിയിപ്പ് നൽകി
കോൺഗ്രസിന് ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ട്. പല ഏജൻസികൾ നടത്തിയ സർവേകളിലും താൻ നേതൃപദവിക്ക് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സോണി ഗാന്ധിയും മൻമോഹൻ സിങ്ങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിലെത്തിയത്. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം. ഘടകക്ഷികൾ തൃപ്തരല്ലെന്നും തരൂർ പറഞ്ഞു.
ഇതിനിടെ കോൺഗ്രസിലെ നേതൃത്വ തർക്കങ്ങൾ ഉടൻ പരിഹരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്. നേതൃ പദവിയിലേയ്ക്ക് മുസ്ലിംലീഗിന്റെ പരോക്ഷ പിന്തുണ ശശി തരൂരിനാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.
അനുജ സജീവ്
പെന്തകോസ്തു സഭയുടെ വർക്ക്ഷിപ്പ് സെന്ററിൽ നിന്നും ഉച്ചത്തിലുയരുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണരുന്നത്. ഈ ശബ്ദം കേടിട്ടാവണം എന്നു തോന്നുന്നു എന്റെ പട്ടിക്കുട്ടൻ വല്ലാതെ കുരയ്ക്കുന്നുണ്ട് . കതകുതുറന്നു അവന്റെ അടുത്തേക്ക് ചെന്നപ്പോളാണ് പേടിച്ചരണ്ട് നിൽക്കുന്ന അവനെ കാണുന്നത്.
” എന്തു പറ്റിയെടാ….. ”
അവനെ തലോടിയപ്പോൾ എന്റെ അടുത്തേക്ക് വിറച്ചുകൊണ്ട് മാറി നിന്നു. വർക്ക്ഷിപ്പ് സെന്ററിൽ നിന്നുള്ള ശബ്ദം വീണ്ടും ഉയർന്നു.
എന്തു പാവമാണ് എന്റെ പട്ടിക്കുട്ടൻ
കഴിഞ്ഞയാഴ്ച സംഭവിച്ച ഇരുപത്തിയേഴാമത്തെ കൊലപാതകത്തിന് സാക്ഷിയായതിന്റെ ഞെട്ടലിൽ നിന്നും ഞാൻ ഇതുവരെ മുക്തയായിട്ടില്ല. ഇതുവരെ നടന്നതിൽ വച്ച് എറ്റവും ബ്രൂട്ടലായ കൊലപാതകം. ഞാൻ തലയ്ക്ക് കൈകൊടുത്തു മിണ്ടാതെയിരുന്നു. മനസ്സ് ആകെ മരവിച്ചുപോയി.
വീർത്തമുഖവും ഉണ്ടക്കണ്ണുകളുമായി പാത്തുപതുങ്ങിവരുന്ന ഒരു കണ്ടൻ പൂച്ചയാണ് കഥാപാത്രം. ബ്രഹ്മരക്ഷസ്സ് എന്ന പേരിൽ നാട്ടിൽ പ്രമുഖൻ. പട്ടിക്കുട്ടന്റെ പാത്രത്തിൽ ഇട്ടിരിക്കുന്ന ആഹാരമാണ് അവന്റെ ലക്ഷ്യം. മിട്ടു നല്ല ഉറക്കത്തിലാണ്….. പൂച്ച വന്നതും ഉറക്കത്തിൽ നിന്നും അവൻ ഉണർന്നു. പൂച്ചയ്ക്കുനേരെ കുരച്ചുകൊണ്ട് ഒറ്റചാട്ടം പിന്നീട് ഒരു യുദ്ധമായിരുന്നു. ഇത് ഒരു പതിവു കലാപരിപാടിയായി മാറി. പൂച്ചയുടെ വരവ് മിട്ടുവിന്റെ മനസ്സമാധാനത്തോടെയുള്ള ഉറക്കത്തിനുഭംഗം വരുത്താൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ ആക്രമണം അവന്റെ മുഖത്തും കണ്ണുകൾക്കും ഉണ്ടാക്കുന്ന ക്ഷതങ്ങൾ പകയുടെ കടുത്തരോക്ഷം അവന്റെ മനസ്സിൽ നിറച്ചു. അത് പൂച്ചവംശത്തിനുതന്നെ കേടുവരുത്തുമെന്ന് അന്നൊന്നും അറിഞ്ഞില്ല.
രാവിലെ മുറ്റത്തു ചത്തുകിടക്കുന്ന വലിയ ഒരു പൂച്ചയെയാണ് കണികാണുന്നത്. വീർത്തിട്ടുണ്ട് , തിരിച്ചും മറിച്ചുമിട്ടുനോക്കിയപ്പോൾ ഒരു അടയാളങ്ങളും ദേഹത്തില്ല. എന്തു പറ്റിയതാണ് ഈ പൂച്ചയ്ക്ക് ?.
അയൽവാസികൾ പറഞ്ഞപ്പോഴാണ് പൂച്ചയെ പട്ടി പിടിച്ചതാണ് എന്നു മനസ്സിലായത്. ഒരു ഭാവഭേദവുമില്ലാതെ കസേരയിൽ കിടന്നുറങ്ങുന്ന മിട്ടുവിന്റെ നേരെ സംശയത്തിന്റെ ആദ്യ നിഴൽ പതിഞ്ഞു.
എന്റെ ബാല്യകാലത്ത് പൂച്ചകൾ ചത്താൽ (ചത്താൽ എന്നു പ്രയോഗിക്കുകയില്ല….. മരിച്ചാൽ എന്നായിരിക്കും) ശവസംസ്കാരം വളരെ ഉപചാരപൂർവ്വം നടത്തുമായിരുന്നു. പൂക്കൾ കൊണ്ട് കുഴിമാടം അലങ്കരിക്കും. കുഴിമൂടിക്കഴിഞ്ഞാൽ പൂക്കൾ നിരത്തും. പിന്നെ കൂറെ കണ്ണുനീരും.
പതിവു തെറ്റിക്കാതെ ഒരു ചെറിയ കുഴിയെടുത്തു. ശവസംസ്കാരം നടത്തുന്നതിനായി പൂച്ചയെ എടുത്തു കുഴിയിലിട്ടു. ഇട്ടുകഴിഞ്ഞപ്പോളാണ് മനസ്സിലായത് കുഴിയുടെ ആഴം പൂച്ചയ്ക്ക് അനുയോജ്യമല്ല എന്നത്. സമയം കഴിയുംതോറും അത്രയ്ക്ക് അത് വീർത്തിട്ടുണ്ടായിരുന്നു. ചുരുട്ടികൂട്ടി കൂറെ മണ്ണും കൂടി വശങ്ങളിൽ നിന്നും വെട്ടിയെടുത്ത് ഒരു വിധത്തിൽ കുഴി മൂടി. കണ്ണിൽ കണ്ട കുറച്ചു പൂക്കൾ പറിച്ചു കുഴിമാടത്തിൽ വച്ചു. പിന്നീട് പലപ്പോഴായി ചത്ത പൂച്ചകൾ വീടിന്റെ കോംപൗണ്ടിനുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ വരവും പോക്കും ആക്രമണവും നടക്കുന്നുണ്ട് . അതിനനുസരിച്ച് ചത്ത പൂച്ചകളുടെ എണ്ണവും ഏറി വരുന്നു.
മിട്ടുവിന്റെ ഏഴാമത്തെ കൊലപാതകം ഒരു റീൽ ആയി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്. കസേരയിൽ പതിവു പോലെ “”ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന മന്ത്രവുമായി മിട്ടുവിന്റെ മയക്കം. ഏഴിൽ നിന്നും ഇരുപത്തിയേഴിലേയ്ക്കുള്ള നീണ്ട യാത്ര എന്റെയുള്ളിലാണ് കുറ്റബോധത്തിന്റെ ആഴം കൂട്ടുന്നത്. കാരണം അവന്റെ അമ്മ ഞാനാണല്ലോ!!.. …
വീട്ടിലെത്തിയ ഒരു കുറിഞ്ഞിപൂച്ചയെ ആഹാരം കൊടുത്തുമയക്കി എന്നോടടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുപത്തിയേഴാമത്തേത്.
“”മിട്ടുവിനെ ഞാനിനി വിഷം കൊടുത്തു കൊല്ലും. ചോരയൊലിപ്പിച്ചു നിൽക്കുന്ന അവന്റെ മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചു ആക്രോശിക്കുമ്പോൾ കുറിഞ്ഞി പൂച്ച ഒരു ദുഃഖപുത്രിയായി പിടയുകയായിരുന്നു.
ഈ കൊലപാതകങ്ങൾ നടത്തിയ ആളാണ് ഒരു മൈക്കിന്റെ സൗണ്ട് കേട്ടുനിന്നു വിറയ്ക്കുന്നത്. ചെവിയിൽ പിടിച്ചുതിരിച്ചുകൊണ്ട് അവനോടത് ചോദിച്ചപ്പോൾ അരുമമുഖം എന്നോട് ചേർത്തുവച്ച് നിൽക്കുകയാണ് അവൻ. ഞാൻ വെറുമൊരു നിരപരാധിയാണമ്മേ….. എന്നു പറയുന്നപോലെ.
അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .