Latest News

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എംപി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് ‌പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ 500 ഓളം പേരുടെ ജീവനാണ് കവർന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്നം സഭ ഗൗരവമായി തന്നെ ചർച്ച ചെയ്യെണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്കായി തെരച്ചിൽ തുടരും.ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന.സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഉണ്ടാകും.സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് നീക്കം.

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹങ്ങളാണ് ഇതുവരെ സംസ്കരിച്ചത്.പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും.

ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും.

ശമ്പളം കിട്ടി നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരാണോ, എങ്കില്‍ രൂപയുടെ മൂല്യത്തിലെ ഉയർച്ച താഴ്ചകള്‍ തീർച്ചയായും അറി‍ഞ്ഞിരിക്കണം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുമ്പോള്‍ അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുമോയെന്നതാണ് എല്ലാ പ്രവാസികളും നോക്കുന്നത്. അതിനായി ഇന്ത്യന്‍ രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ കൂടുമോ കുറയുമോയെന്ന് അറിയണം. യുഎഇ ദിർഹവുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഓഗസ്റ്റില്‍ വീണ്ടും ഇടിയുമെന്നാണ് വിലയിരുത്തല്‍. യുഎഇ ആസ്ഥാനമായുളള ഫോറിന്‍ കറന്‍സി എക്സ്ചേഞ്ചിന്‍റെ (ഫോറെക്സ്) കണക്കുക്കൂട്ടല്‍ അനുസരിച്ച് വരും വാരങ്ങളിലും മൂല്യം ഇടിയും.

യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് നിലവില്‍ 84 രൂപ 15 പൈസയാണെങ്കില്‍ ഒരു യുഎഇ ദിർഹത്തിന് 22 രൂപ 91 പൈസയാണ് ട്രേഡിങ് വിനിമയ നിരക്ക്. അതേസമയം നാട്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു ദിർഹത്തിന് 22 രൂപ 77 പൈസ വരെ ലഭിക്കുന്നുണ്ട്. അതായത് 1000 ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 43 ദിർഹം 91 ഫില്‍സ് നല്‍കിയാല്‍ മതി. വിവിധ മണി എക്സ്ചേ‍ഞ്ച് സ്ഥാപനങ്ങളില്‍ ഈ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യന്‍ രൂപയ്ക്ക് യുഎഇ ദിർഹവുമായി ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. വരും ദിവസങ്ങളില്‍ ഒരു ദിർഹത്തിന് 22 രൂപ 83 പൈസവരെയെത്തുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ത്യയുടെ ബഡ്ജറ്റ് അവതരിപ്പിച്ച ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞതിനെ തുടർന്ന് രൂപയുടെ മൂല്യവും താഴേക്ക് വന്നിരുന്നു. ഓഗസ്റ്റ് രണ്ടാം വാരവും മൂന്നാം വാരവും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നുളള സൂചനകളും ഫോറക്സ് വിദഗ്ധർ നല്‍കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഇടിവ് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുളള ചാഞ്ചാട്ടം പ്രകടമായിരുന്നില്ല.

ഒരു രാജ്യത്തിന്‍റെ കറന്‍സി മൂല്യം സാമ്പത്തിക സാഹചര്യങ്ങളെയും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഭരണകൂടങ്ങളുടെ നയങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി, കയറ്റുമതി, പണപ്പെരുപ്പം, വളർച്ചാ നിരക്ക്,നിക്ഷേപങ്ങളുടെ ലഭ്യത,വിദേശ നാണ്യ കരുതല്‍, ബാങ്കിങ് മൂലധനം, രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയവയും രൂപയുടെ മൂല്യത്തെ പ്രതികൂലമായും അനുകൂലമായും ബാധിക്കും.

യുഎഇ ദിർഹവുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്നത് യുഎസ് ഡോളറുമായുളള മൂല്യമിടിവിനെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടുതന്നെ യുഎസ് ഡോളർ ദുർബലമായാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ അതും പ്രതിഫലിക്കും. യുഎസ് ഡോളറിനെതിരെ രൂപ ദുർബലമായാല്‍ മൂല്യം ഇടിവ് ദിർഹവുമായുളള വിനിമയനിരക്കിലും പ്രതിഫലിക്കും. യുഎസ് ഡോളർ ഇടിഞ്ഞാല്‍ ഇന്ത്യന്‍ രൂപയടക്കമുളള കറന്‍സികളില്‍ ഉണർവ്വ് പ്രകടമാകും.

ബെന്നി പെരിയപ്പുറം (പി ആർ ഒ )

കേരളത്തിൽ വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ ഉണ്ടായ അതിദാരുണവും, വേദനാജനകവും, ഭയാനകവുമായ പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി വോയ്സ് ഓഫ് വയനാട് ഇൻ യുകെ കഴിഞ്ഞദിവസം കൂടിയ സംഘടനയുടെ കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. പ്രിയപ്പെട്ടവരുടെ വേർപാട് മൂലം ഒറ്റപ്പെട്ടവരെയും അപകടം മൂലം വേദന അനുഭവിക്കുന്നവരെയും ചേർത്തു പിടിക്കേണ്ടതും അവരെ ദീർഘകാലാടിസ്ഥാനത്തിൽ സഹായിക്കേണ്ടതും എല്ലാവരുടെയും കടമയാണെന്ന് കരുതുന്നു. ഇത്തരുണത്തിൽ വയനാട് ജില്ലയിൽ നിന്നും യുകെയിൽ താമസമാക്കിയവരുടെ സംഘടനയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെ ഒരു ഫണ്ട് ശേഖരണം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

നാളിതുവരെയും ചെയ്തിരിക്കുന്നത് പോലെ നൂറു ശതമാനവും അർഹതപ്പെട്ടവർക്ക് സുതാര്യമായും, വിശ്വസ്തതയോടെയും ഫണ്ട് ചിലവഴിക്കുവാനാണ് സംഘടന ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് മേപ്പാടി പഞ്ചായത്തിൽ നിന്നും യുകെയിൽ താമസമാക്കിയ ജെയിംസ് മേപ്പാടിയുടെ നേതൃത്വത്തിലുള്ളവരാണ് തദ്ദേശീയർ എന്ന നിലയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക. ആയത് കൊണ്ട് വയനാട്ടിലെ വേദനയനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാൻ യുകെയിലെ മുഴുവൻ സംഘടനകളുടെയും വ്യക്തികളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

രാജപ്പൻ വർഗീസ് (ചെയർമാൻ) – 07988959296
സജിമോൻ രാമച്ചനാട് – 07916347245
ബെന്നി പെരിയപ്പുറം – 07735623687
എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ബാങ്ക് അക്കൗണ്ട് വിവരം

അക്കൗണ്ട് പേര് – വോയ്സ് ഓഫ് വയനാട് ഇൻ യു കെ
അക്കൗണ്ട് നമ്പർ – 56150431
Sort Code – 60 – 08 – 02

മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുംവരെ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രിപദം രാജിവെച്ച ഹസീന, രാജ്യംവിട്ട് തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയിരുന്നു.

ഇന്ത്യയില്‍നിന്ന് ലണ്ടനിലേക്ക് പോകാനാണ് അവരുടെ പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നത്. യു.കെയില്‍ രാഷ്ട്രീയ അഭയം നേടാനാണ്‌ ഹസീനയുടെ നീക്കം. 76-കാരിയായ ഹസീന, സഹോദരി രെഹാനയ്‌ക്കൊപ്പമാണ് ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്.

അതേസമയം ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് യു.കെയില്‍നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ഹസീനയുടെ ഇളയ സഹോദരിയാണ് രെഹാന. ഇവരുടെ മകള്‍ തുലിപ് സിദ്ദിഖ്, ബ്രിട്ടിഷ് പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടിയുടെ അംഗമാണ്.

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 402 ആയി ഉയര്‍ന്നു. എന്നാല്‍, 222 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായ 180 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ എട്ട് എണ്ണം ഇന്നലെ സംസ്‌കരിച്ചു.

മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി 180 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. 189 മൃതദേഹങ്ങള്‍ ഇന്ന് തന്നെ സംസ്‌കരിക്കാനാണ് ശ്രമം. വൈകിട്ട് മൂന്നിനാണ് സംസ്‌കാര നടപടികള്‍ തുടങ്ങുകയെന്നും മന്ത്രി അറിയിച്ചു.

ഗുണ എന്ന ചിത്രത്തിലെ ‘കണ്‍മണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയില്‍ ഉപയോഗിച്ചതിൻറെ പേരില്‍ നിർമ്മാതാക്കളും സംഗീത സംവിധായകൻ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീർന്നു.

മഞ്ഞുമ്മല്‍ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ചർച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ മെയ് മാസമായിരുന്നു തന്റെ അനുവാദമില്ലാതെ കണ്‍മണി അൻപോട് എന്ന ഗാനം ഉപയോഗിച്ചതിനെതിരെ മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കള്‍ക്കെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്. ടൈറ്റില്‍ കാർഡില്‍ പരാമർശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇളയരാജ വക്കീല്‍ നോട്ടീസില്‍ പറയുന്നു.

എന്നാല്‍ ‘മഞ്ഞുമ്മല്‍ ബോയ്സി’ല്‍ ഗാനം ഉപയോഗിച്ച്‌ നിയമപരമായി തന്നെയാണെന്നാണ് നിർമാതാവ് ഷോണ്‍ ആന്റണി ഇതിന് മറുപടി നല്‍കിയത്. പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്ബനികള്‍ക്കാണ് ഗാനത്തിന്റെ അവകാശം. അവരില്‍നിന്നു ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴില്‍ മാത്രമല്ല ‘മഞ്ഞുമ്മല്‍ ബോയ്സ്’ റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിയതാണ്. ഇത് സംബന്ധിച്ച്‌ ഇളയരാജയില്‍ നിന്ന് വക്കീല്‍ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും നിർമാതാവ് പറഞ്ഞിരുന്നു. ഈ പ്രശ്നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഹസീനയെ സ്വീകരിച്ചു. അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ സഹോദരിക്കൊപ്പമാണ് 76-കാരിയായ ഹസീന രാജ്യംവിട്ടത്.

അതേസമയം, ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി.ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് തിരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് അടുക്കുന്ന സി 130 വിമാനത്തെ നിരീക്ഷിച്ചു തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. ഡല്‍ഹിയെ ലക്ഷ്യമാക്കിയാണ് വിമാനം നീങ്ങിക്കൊണ്ടിരുന്നത്. വൈകീട്ട് അഞ്ചു മണിക്കും 5.15-നുമിടെ വിമാനം ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിമാനം പട്നയ്ക്ക് മുകളിലെത്തിയതും യു.പി അതിര്‍ത്തി കടന്ന് പറന്നതുമെല്ലാം സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ബംഗ്ലാദേശ് എയര്‍ഫോഴ്സിന്റെ സി 130 ജെ ഹെര്‍ക്കുലീസ് മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നത്.

സര്‍ക്കാര്‍ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് രാജ്യവ്യാപക സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് വഴിവെച്ചതും ഷെയ്ഖ് ഹസീനയെ രാജിയിലേക്ക് നയിച്ചതും. ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തേക്കും.

നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖില്‍ മരിച്ചത്.

രണ്ട് ദിവസം മുമ്പ് സമാനലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അനീഷെന്ന യുവാവിന്റെ നില ​ഗുരുതരമാണ്. അനീഷിന്റെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് പരിശോധനക്കയയ്ക്കുമെന്നാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം.

കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലായ് 21-ന് അഖിലിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ അഖിലിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമാന രോഗലക്ഷണങ്ങളുമായി അഞ്ചുപേര്‍ കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

നെല്ലിമൂട് കാവിന്‍കുളത്തില്‍ കുളിച്ചവരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉളളത്. മരിച്ചയാള്‍ ഉള്‍പ്പെടെ കുളിച്ച കുളം താല്‍ക്കാലിക സംവിധാനത്തിലൂടെ ആരോഗ്യവകുപ്പ് അടച്ചു. കുളത്തിലെ സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചു. ദിനംപ്രതി ഈ കുളത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാൽപതിലധികം പേര്‍ കുളിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മണ്ണിന്റെ പ്രഹരത്തിൽ മരണത്തിലേക്ക് വീണുപാേയി തിരിച്ചറിയാൻ കഴിയാതായവർക്ക് ഒരേ മണ്ണിൽ അന്ത്യനിദ്ര. ഉള്ളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. മുണ്ടക്കെെൽ ഉരുൾപൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങളാണ് പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിൽ സംസ്കരിച്ചത്.

മതത്തിന്റെയും ആചാരങ്ങളുടെയും വേലിക്കെട്ടില്ലാതെ അടുത്തടുത്തായി ഒരുക്കിയ കുഴിമാടങ്ങളിൽ സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം നടന്നത്. കുഴിമാടത്തിന് അരികിൽ നിൽക്കുമ്പോഴും അവരിൽ ആരാണ് തന്റെ ബന്ധുവെന്നോ അയൽവാസിയെന്നോ അറിയാതെ നാട്ടുകാർ വിതുമ്പി.

തിരിച്ചറിയാത്ത മൃതദേഹങ്ങൾക്കായി 39 കുഴിമാടങ്ങളൊരുക്കിയെങ്കിലും എട്ടെണ്ണമാണ് അടക്കം ചെയ്തത്. അഴുകിത്തുടങ്ങിയവയായിരുന്നു അവ. ഉറ്റവർക്ക് തിരിച്ചറിയാൻവേണ്ടി മറ്റു മൃതദേഹങ്ങളുടെ സംസ്കാരം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.

കൂട്ട സംസ്‌കാരത്തിന് കൊണ്ടുവരുംമുമ്പ് മുഹ്‌സില എന്ന യുവതിയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി. അതുമായി ബന്ധപ്പെട്ട നടപടികൾ കാരണമാണ് സംസ്‌കാര ചടങ്ങുകൾ വൈകിയത്. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിൽ റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലം ഇതിനായി വേർതിരിക്കുകയായിരുന്നു.

മൃതശരീരങ്ങൾക്കു പുറമേ, ഓരോ ശരീര ഭാഗവും ഓരോ മൃതദേഹമായി കണക്കാക്കിയാണ് അടക്കം ചെയ്യുന്നത്. ഡി.എൻ.എ പരിശോധനയിലൂടെ ആരെയെങ്കിലും തിരിച്ചറിഞ്ഞാൽ തുടർ നടപടികളും ചടങ്ങുകളും നടത്തുന്നതിനാണ് വെവ്വേറെ കുഴിമാടങ്ങൾ സജ്ജമാക്കിയത്.

Copyright © . All rights reserved