കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎ സ്ഥാനാർഥിയേയും മാറ്റിയേക്കുമെന്ന് സൂചന. നിലവിലെ എൻഡിഎ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം ആലോചിക്കുന്നതായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി കേന്ദ്ര നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നിലവിൽ വയനാട്ടിലെ സ്ഥാനാർഥിയായി പൈലി വാദ്യാട്ടിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, രാഹുൽ ഗാന്ധിയെ നേരിടാൻ സുരേഷ് ഗോപിയെ രംഗത്തിറക്കിയേക്കുമെന്നും ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. രാഹുലിനെതിരേ ജനഹൃദയങ്ങളിൽ സ്ഥാനമുള്ള നേതാവുതന്നെ വേണമെന്നാണ് എൻഡിഎ നേതാക്കളുടെ ആവശ്യം.
വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിനെതിരല്ലെന്ന് എഐസിസി. നരേന്ദ്രമോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരാണ് പോരാട്ടമെന്ന് സുര്‍ജേവാല വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മൂല്യംസംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു.
എന്നാൽ നടക്കുന്നത് ഇടതുമുന്നണിക്കെതിരായ പോരാട്ടമാണന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ് ക്ലബിലെ മുഖാമുഖം പരാപാടിയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയൻ പറഞ്ഞു. രാഹുലിന്‍റേത് ഇടതുപക്ഷത്തെ നേരിടാനുള്ള നീക്കമാണ്. ഇത് തെറ്റായ സന്ദേശം നൽകും. മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.
രാഹുലിനെ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയും. ഇനിയുള്ള പരിശ്രമമെന്നും അതിനു വേണ്ടിയെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത് കൊണ്ട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചത് ചോദ്യംചെയ്ത തിരഞ്ഞെടുപ്പ് നിരീക്ഷകനെ ശകാരിച്ച് കേന്ദ്രമന്ത്രി അശ്വിനികുമാര‍്‍ ചൗബേ. രാത്രി വൈകി കാറില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. ഇതില്‍ പ്രകോപിതനായ മന്ത്രി ഉദ്യോഗസ്ഥനായ കെ.കെ. ഉപാധ്യായ്ക്കുനേരെ തട്ടിക്കയറി. ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് പിന്തുണയും നല്‍കി.
കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. സ്ഥാനാര്‍ഥിത്വം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത് എ.കെ. ആന്‍റണിയാണ്. വയനാട് രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമെന്ന് വിലയിരുത്തലെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ആന്റെണി പറഞ്ഞു.രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ നിലപാട് സ്വീകരിക്കുമെന്നും ജയരാജനെ തോല്‍പ്പിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. കേസുകളുടെ വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെ സിപിഎം പാളയത്തില്‍ പുതിയ തലവേദനയാണുണ്ടായിരിക്കുന്നത്.
സംഘപരിവാര്‍ നേതാവായിരുന്ന കതിരൂര്‍ മനോജ്, മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ജയരാജന്‍ പ്രതിയായിട്ടുള്ളത്. മനോജിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ജയരാജന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമാനം. ഷൂക്കൂറിനെ കൊല്ലാനുള്ള പദ്ധതിയെക്കുറിച്ച് വിവരം ഉണ്ടായിട്ടും ഇക്കാര്യം മറച്ചുവെച്ചു എന്നതാണ് മറ്റൊരു കേസ്. ഈ രണ്ട് കേസുകളും ഉയര്‍ത്തി കാണിച്ചാവും യു.ഡി.എഫ് പ്രചാരണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയരാജന് പങ്കുണ്ടെന്ന് നേരത്തെ ആര്‍.എം.പി ആരോപിച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുക തുടങ്ങിയ കേസുകളും ജയരാജനെതിരെയുണ്ട്. ഈ കേസില്‍ ഒരെണ്ണത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവിനും പിഴ അടക്കാനുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
ഐപിഎല്‍ 12-ാം എഡിഷനിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ വിജയം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം. സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയെ പേസര്‍ റബാഡ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. റസലും കാര്‍ത്തികും ഉത്തപ്പയും അടക്കുള്ള വമ്പന്‍മാര്‍ക്ക് കൊല്‍ക്കത്തയെ ജയിപ്പിക്കാനായില്ല. സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയെ പേസര്‍ പ്രസിദ് കൃഷ്‌ണ 10 റണ്‍സിലൊതുക്കിയിരുന്നു. പന്ത്, ശ്രേയാസ്, ഷാ നിരയാണ് ക്രീസിലിറങ്ങിയത്.
നേരത്തെ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അവസാന പന്തില്‍ സമനില പിടിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പ്രവേശിക്കുകയായിരുന്നു. പൃഥ്വി ഷായുടെ വമ്പന്‍ ഇന്നിംഗ്‌സും ഡല്‍ഹിയെ ജയിപ്പിച്ചില്ല. ഇതേസമയം അവസാന ഓവറില്‍ കുല്‍ദീപിന്‍റെ മാസ്‌മരിക ബൗളിംഗ് കൊല്‍ക്കത്തയ്ക്ക് രക്ഷയായി. സ്‌കോര്‍: കൊല്‍ക്കത്ത 185-8, ഡല്‍ഹി 185-6നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത റസല്‍ വെടിക്കെട്ടില്‍ നിശ്‌ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 185 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കാര്‍ത്തിക്- റസല്‍ സഖ്യമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സന്ദര്‍ശകര്‍ക്ക് 44 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നിഖില്‍(7), ക്രിസ് ലിന്‍(20), ഉത്തപ്പ(11), റാണ(1) എന്നിവരാണ് പുറത്തായത്. ഹര്‍ഷാല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റബാഡയും ലമിച്ചാനെയും ഓരോ വിക്കറ്റ് വീഴ്‌ത്തി. നാല് റണ്‍സെടുത്ത ഗില്‍ റണ്‍ഔട്ടായതോടെ കൊല്‍ക്കത്ത 13 ഓവറില്‍ 96-5.
എന്നാല്‍ ക്രീസില്‍ ഒന്നിച്ച കാര്‍ത്തിക്കും റസലും കൊല്‍ക്കത്തയെ കരകയറ്റി. കാര്‍ത്തിക് കരുതലോടെ കളിച്ചപ്പോള്‍ റസല്‍ കഴിഞ്ഞ മത്സരങ്ങളിലെ വെടിക്കെട്ട് മൂഡിലായിരുന്നു. 23 പന്തില്‍ റസലിന്‍റെ സൂപ്പര്‍ അര്‍ദ്ധ സെഞ്ചുറി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ മോറിസ് പുറത്താക്കുമ്പോള്‍ 28 പന്തില്‍ 62 റണ്‍സെടുത്തിരുന്നു റസല്‍. റസലും കാര്‍ത്തിക്കും കൂട്ടിച്ചേര്‍ത്ത് 95 റണ്‍സ്. റസല്‍ പുറത്തായ ശേഷം ഹിറ്റ് ചെയ്ത് കളിച്ച കാര്‍ത്തിക് 36 പന്തില്‍ 50 റണ്‍സെടുത്തു. 19-ാം ഓവറില്‍ മിശ്രക്കായിരുന്നു വിക്കറ്റ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ചൗളയും(5 പന്തില്‍ 12) കുല്‍ദീപും(5 പന്തില്‍ 10) കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഓപ്പണര്‍ ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായി. ചൗള എറിഞ്ഞ മൂന്നാം ഓവറില്‍ ധവാന്‍, റസലിന്‍റെ കൈകളില്‍ ഒതുങ്ങി. പുറത്താകുമ്പോള്‍ ധവാന്‍റെ അക്കൗണ്ടില്‍ 8 പന്തില്‍ 16 റണ്‍സ്. മറ്റൊരു ഓപ്പണറായ പൃഥ്വി ഷായും നായകന്‍ ശ്രേയാസ് അയ്യരും ക്രീസില്‍ ഒന്നിച്ചതോടെ കണ്ടത് യുവ താരങ്ങളുടെ കളിയഴക്. ഇരുവരും മികച്ച ഷോട്ടുകളുമായി ഡല്‍ഹിയെ 100 കടത്തി. എന്നാല്‍ 12-ാം ഓവറില്‍ റസലിന്‍റെ പന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. ബൗണ്ടറിലൈനില്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ അയ്യര്‍(32 പന്തില്‍ 43) അപ്രതീക്ഷിതമായി മടങ്ങി.
അവിടംകൊണ്ട് അടി നിര്‍ത്താന്‍ ഉദേശിച്ചിരുന്നില്ല പൃഥ്വി ഷാ. 30 പന്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി. അയ്യര്‍ പുറത്തായ ശേഷമെത്തിയ ഋഷഭ് പന്ത് വേഗം മടങ്ങി. 15 പന്തില്‍ 11 റണ്‍സെടുത്ത ഋഷഭ് പന്തിനെ 18-ാം ഓവറില്‍ കുല്‍ദീപ് പറഞ്ഞയച്ചു. അവസാന രണ്ട് ഓവറില്‍ 15 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ഐപിഎല്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ഷാ വീണു. ഫെര്‍ഗൂസന്‍റെ 19.3 ഓവറില്‍ കാര്‍ത്തിക്കിന് ക്യാച്ച്. 55 പന്തില്‍ മൂന്ന് സിക്‌സും 12 ഫോറും അടങ്ങിയ ഇന്നിംഗ്‌സിന് വിരാമം. കളിതീരാന്‍ ഒരു ബോള്‍ ബാക്കിനില്‍ക്കേ വിഹാരിയെ(2) കുല്‍ദീപ് മടക്കി. അവസാന പന്തില്‍ ഡല്‍ഹിക്ക് രണ്ട് റണ്‍ നേടാനാകാതെ വന്നതോടെ കളി സമനിലയില്‍. പിന്നെ കണ്ടത് സൂപ്പര്‍ ഓവര്‍ യുദ്ധം.
മറ്റൊരു മത്സരത്തിൽ കിങ്സ് ഇലവന്‍ പഞ്ചാബിനോട് മുംബൈ എട്ട് വിക്കറ്റിന് തോറ്റു. കെ.എല്‍.രാഹുൽ അര്‍ധസെഞ്ചുറി നേടി. ഈ സീസണിൽ പഞ്ചാബിന്റെ രണ്ടാം ജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിനായി കളത്തിലിറങ്ങിയവരെല്ലാം റൺസ് കണ്ടെത്തിയതോടെ 12 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് വിജയത്തിലെത്തി. ഓപ്പണറായിറങ്ങിയ രാഹുൽ 55 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 66 റൺസുമായി പുറത്താകാതെ നിന്നു.
ക്രിസ് ഗെയ്‍ൽ (24 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതം 40), മായങ്ക് അഗർവാൾ (21 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 43), ഡേവിഡ് മില്ലർ (എട്ടു പന്തിൽ രണ്ടു ബൗണ്ടറി സഹിതം പുറത്താകാതെ 14) എന്നിങ്ങനെയാണ് പഞ്ചാബ് താരങ്ങളുടെ പ്രകടനം.
177 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ കരുത്തിലാണ് വിജയത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ–ഗെയ്ൽ (7.2 ഓവറിൽ 53), രണ്ടാം വിക്കറ്റിൽ രാഹുൽ–അഗർവാൾ (6.1 ഓവറിൽ 64), പിരിയാത്ത മൂന്നാം വിക്കറ്റിൽ രാഹുൽ–ഡേവിഡ് മില്ലർ (5.1 ഓവറിൽ 50) എന്നിങ്ങനെയാണ് പഞ്ചാബ് ഇന്നിങ്സിലെ കൂട്ടുകെട്ടുകൾ. മുംബൈയ്ക്കായി ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
ചുറ്റും മരങ്ങള്‍ നിറഞ്ഞ ഒറ്റപ്പെട്ട റോഡ്. സമയം അര്‍ദ്ധരാത്രി. പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍. ഇരുട്ടിനെ വകഞ്ഞുമാറ്റി റോഡിലൂടെ നീങ്ങുകയാണ് ഒരു കാര്‍. പെട്ടെന്നാണ് അത് സംഭവിച്ചത്. നടുറോഡില്‍ പൊടുന്നനെ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. സഡന്‍ ബ്രേക്കിട്ട കാറിനു നേരെ വെളുത്ത വസ്ത്രമിട്ട ആ രൂപം പതിയെ നടന്നടുക്കുന്നു. കാറിന്‍റെ ഡോര്‍ ആ ഭീകര രൂപം വലിച്ചുതുറന്നു. പക്ഷേ അകത്തേക്ക് നോക്കിയ ആ പ്രേതരൂപത്തിന്‍റെ മുഖത്ത് ഭയം നിറഞ്ഞു. ഡ്രൈവിങ്ങ് സീറ്റില്‍ ആരുമില്ല. പേടിച്ച് വിരണ്ട പ്രേതം നിലവിളിച്ച് തിരിഞ്ഞ് ഒരൊറ്റ ഓട്ടം!
കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പരസ്യചിത്രമാണിത്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഓട്ടോണമസ് കാറിന്‍റെ പരസ്യമാണിത്. ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് രസകരമായ വീഡിയോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ഓട്ടോണമസ് കാറുകളുടെ കണ്‍സെപ്റ്റ് മോഡലുകളുടെ പരീക്ഷണത്തിലാണ് കമ്പനി. എത്രയും പെട്ടെന്ന് തന്നെ ഇത്തരം കാറുകള്‍ കമ്പനി നിരത്തിലെത്തിക്കുമെന്നാണ് വാഹന ലോകത്തിന്‍റെ പ്രതീക്ഷ.
യുവതിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സമുദായ സംഘടനാ ഭാരവാഹിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴകുളം സ്വദേശി മനീഷ് ആണ് അറസ്റ്റിലായത്.
സംഘനടയുടെ മുന്‍ ഭാരവാഹിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. സംഘടനയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാണിച്ച് മനീഷിനെതിരെ ട്രസ്റ്റ് അംഗവും പൊലീസില്‍ പരാതി നല്‍കി.
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ നഗ്ന ദൃശ്യം പ്രതിയുടെ പക്കലെത്തിയതാണെന്നാണ് യുവതിയുടെ മൊഴി. ഇന്‍സ്പെക്ടര്‍ ടി ഡി സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍റ് ചെയ്തു.
തിരുപ്പൂരിൽ കെഎസ്ആർടിസി ബസ് അപകടം. പത്തനംതിട്ട ബാംഗ്ലൂർ ബസ് ആണ് അപകടത്തിൽ പെട്ടത്. ഓവർ ബ്രിഡ്ജിൽ നിന്നും ബസ് താഴേയ്ക്ക് വീണാണ് അപകടമുണ്ടായത്. 23 പേർക്ക് പരിക്ക് പറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുപ്പത് യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി സ്കാനിയ ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവരെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരെ ദീപ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രിയങ്കയും നിക്കും വിവാഹമോചനത്തിന് തയ്യാറാകുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഒരു മാസികയാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതത്രേ. അതേസമയം താരങ്ങളോ ഇവരുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം രൂക്ഷ വിമർശനങ്ങളായിരുന്നു താരങ്ങൾക്ക് കേൾക്കണ്ടി വന്നത്. നിക്കിനേക്കാൾ 10 വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. ഇതായിരുന്നു വിമർശനങ്ങളുടെ അടിസ്ഥാനം.
കൂടാതെ നിക്കിന്റെ കുടുംബവും വിവാഹ മോചനത്തിന് മുൻകൈ എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രിയങ്കയും നിക്കും കൃത്യമായ തയ്യാറെടുപ്പുകളോടെയല്ല വിവാഹിതരായത്. ജോലിയിലും ഒന്നിച്ചു ചെലവഴിക്കുന്ന സമയങ്ങളിലെല്ലാം അഭിപ്രായഭിന്നത ഉയരുന്നുണ്ടത്രേ. പ്രിയങ്ക നിക്കിനേക്കാലും 10 വയസ് മുതിർന്നതാണെങ്കിലും നടിയ്ക്ക് പ്രായത്തിനൊത്ത പക്വതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.