Latest News

മൂവാറ്റുപുഴ: സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സിനിമാ സീരിയില്‍ താരം വിജോ പി. ജോണ്‍സനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് മുദ്രാ ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാക്കുനല്‍കി ഏതാണ്ട് പത്തര ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായിട്ടാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ സ്വദേശിയായ വിജോ മുന്‍പും സമാന കേസുകളില്‍ ശിക്ഷിക്കപ്പെട്ടതായി പോലീസ് പറയുന്നു. മൂവാറ്റുപുഴ സ്വദേശി സലാമില്‍ നിന്നും ഭൂമിയിടപാട് തട്ടിപ്പിലൂടെ 5 ലക്ഷം രൂപ കൈക്കാലാക്കിയതായി ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെയാണ് യുവതിയെ കബളിപ്പിച്ച് പത്തര ലക്ഷം രൂപ തട്ടിയെടുക്കുന്നത്.

സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചും സൗഹൃദം നടിച്ചും അതി വിദഗ്ദ്ധമായി തട്ടിപ്പുകള്‍ നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയെ തട്ടിപ്പിനിരയാക്കിയതിന് സമാനമായി നരവധി പേര്‍ ഇയാളുടെ ചതിക്കുഴിയില്‍ വീണതായിട്ടാണ് സൂചന.

പാർലമെൻറ് തെരഞ്ഞെടുപ്പിൽ തൃശൂരിലൊഴികെ പുതുമുഖങ്ങളെയും പൊതുസമ്മതരെയും കളത്തിലിറക്കാൻ സിപിഐ ആലോചന. നാലിടത്താണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പാർട്ടി നാഷ്ണൽ എക്സിക്യൂട്ടീവ് അംഗം ആനി രാജ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർക്കാണ് പ്രധാന പരിഗണന. മാവേലിക്കരയിൽ സംവിധായകനും ഹോർട്ടികോർപ് ചെയർമാനുമായ വിനയൻ, ചിറ്റയം ഗോപകുമാർ എംഎൽഎ, ചെങ്ങറ സുരേന്ദ്രൻ എന്നിവരാണ് സാധ്യതാ പട്ടികയിലേക്ക് വരുന്നത്.

ഗോപകുമാറിന് ജയസാധ്യത കല്പിക്കുന്നുവെങ്കിലും അടൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ നഷ്ടം സംഭവിക്കുമോ എന്ന ഭയമാണ് നേതൃത്വത്തിന്. ഈ സാഹചര്യത്തിലാണ് വിനയന് പ്രാധാന്യം നൽകുന്നത്. അതിനിടെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിൻ്റെ പേര് മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ചർച്ചയാണ്.

തൃശൂരിൽ സിറ്റിംഗ് എംപി സി.എൻ ജയദേവൻ വീണ്ടും മത്സരിച്ചേക്കും. മുൻ മന്ത്രി കെ.പി രാജേന്ദ്രൻ, ജനയുഗം എഡിറ്ററും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിൽ ഉണ്ട്. നിലവിലെ എംപിയെക്കാൾ കൂടുതൽ ജനകീയ മുഖം വേണമെന്ന ആലോചനയാണ് കെപി രാജേന്ദ്രന് അവസരം ഒരുങ്ങുന്നത്. സിപിഐയുടെ ശക്തി കേന്ദ്രമായ തൃശ്ശൂരിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളും ഇപ്പോള്‍ രാജേന്ദ്രന് അനുകൂലമാണ്. മന്ത്രിയായും സിപിഐ നിയമസഭാ കക്ഷി നേതാവായും തിളങ്ങിയിട്ടുള്ള കെപി രാജേന്ദ്രന്റെ പാർലമെന്ററി രാഷ്രീയത്തിലേക്കുള്ള തിരിച്ചുവരവാകും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ തീരുമാനം ആയില്ലെന്നും യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ടെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.

വയനാട് സീറ്റിൽ നഴ്സസ് സംഘടനാ നേതാവ് ജാസ്മിൻ ഷാ, സിപിഐ മഹിളാ നേതാവ് അഡ്വ.പി.വസന്തം, സിപിഐ സംസ്ഥാന എക്സി.അംഗം പി.പി.സുനീർ എന്നിവരുടെ പേരുകൾക്കാണ് പരിഗണന. സ്ഥിരമായി എൽ ഡി എഫിനെ തുണക്കാത്ത വോട്ടു ബാങ്ക് കൂടി ജാസ്മിൻഷായെ മത്സരിപ്പിച്ചാൽ കിട്ടും എന്ന് സിപിഐ പ്രതീക്ഷിക്കുന്നു. പതിനെട്ടായിരത്തോളം നേഴ്‌സുമാർ ഉള്ളതായി കണക്കാക്കുന്ന മണ്ഡലത്തിൽ നേഴ്‌സിങ് കുടുംബങ്ങളുടെ വോട്ടുകൾ കൂടി കൂട്ടിയാൽ മുപ്പതിനായിരത്തിലധികം വോട്ടുകൾ കൂടുതലായി കണ്ടെത്താനാകും. സമര പ്രവർത്തനങ്ങളിൽ ജാസ്മിൻഷാ നേതാവായ യു എൻ എ യുമായി ഒരുമിച്ചു പ്രവർത്തിക്കാറുള്ള AAP ,വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾക്കൊന്നും ജാസ്മിൻഷായാണ് സ്ഥാനാർത്ഥിയെങ്കിൽ പിന്തുണയ്ക്കാൻ പ്രയാസം ഉണ്ടാവില്ല എന്നും ഇവർ കണക്ക് കൂട്ടുന്നു. ഇടതു പക്ഷത്തോട് അകന്നു നിൽക്കുന്ന ഗീതാനന്ദൻ അടക്കമുള്ള ആദിവാസി നേതാക്കളോട് ജാസ്മിൻഷാക്കും യു എൻ എ ക്കുമുള്ള അടുപ്പവും സ്ഥാനാർത്ഥിയായാൽ തുണയാകുമെന്ന് സിപിഐ നേതാക്കൾ വിലയിരുത്തുന്നു .

പൊതുവിൽ ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന ആവേശവും മലപ്പുറം സ്വദേശിയാണെന്നതും മുസ്ലിം സമുദായമാണെകിലും ക്രിസ്ത്യൻ കുടുംബങ്ങളിൽ ഉള്ള സ്വീകാര്യതയും ഉപയോഗപ്പെടുത്താനായാൽ വയനാട് ഇത്തവണ പിടിച്ചെടുക്കാൻ ആവുമെന്ന് തന്നെയാണ് സിപിഐ പ്രതീക്ഷിക്കുന്നത് .

ആനി രാജ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാൽ വയനാട് പി.വസന്തത്തെ പട്ടികയിൽ നിന്നൊഴിവാക്കി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും എഐവൈഎഫ് മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ അഡ്വ.പി.സന്തോഷ്കുമാർ പകരക്കാരനാവും. ആനി രാജ, വിനയൻ, ജാസ്മിൻ ഷാ എന്നിവരുടെ ജയസാധ്യത സംബന്ധിച്ച് മണ്ഡലങ്ങളിലെ വിവിധ വിഭാഗങ്ങളോടും പാർട്ടി ഘടകങ്ങളോടും അഭിപ്രായം തേടിയിരിക്കുകയാണ് സിപിഐ സംസ്ഥാന നേതൃത്വം. മാർച്ച് മൂന്നിന് സംസ്ഥാന തലത്തിൽ സാധ്യതാ പട്ടികകൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.

റഫാലിലെ കൊളള തെളിഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി 30,000 കോടി കൊളളയടിച്ചെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി സമാന്തരമായി ഇടപെട്ടെന്ന് ഒരു വര്‍ഷമായി താന്‍ പറയുന്നു. കട്ടെടുത്ത് അനില്‍ അംബാനിക്ക് നല്‍കി. രാജ്യത്തെ യുവജനങ്ങളും സൈനികരും ഇത് ശ്രദ്ധിക്കണം. നിങ്ങളുടെ ഭാവിയുടെ കാര്യമാണിതെന്നും രാഹുല്‍ ഗാന്ധി ഡൽഹിയിൽ പറഞ്ഞു.

പ്രതിരോധമന്ത്രി നിർമലാ സീതാരാമനും കള്ളം പറഞ്ഞു. കാവൽക്കാരനും കള്ളനുമാണോ മോദി..? ദ്വന്ദവ്യക്തിത്വമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. റോബർട്ട് വാധ്രയെക്കുറിച്ചും ചിദംബരത്തെപ്പറ്റിയും എത്ര വേണമെങ്കിലും അന്വേഷിക്കാമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി അന്വേഷണം നേരിടാന്‍ തയാറാകണമെന്നും അദേഹം പറഞ്ഞു.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയത്. സമാന്തര വിലപേശൽ ശ്രമത്തിന് ഉദ്യോഗസ്ഥർ എതിർപ്പറിയിച്ചിരുന്നതായും ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യൻ സംഘത്തിന്റെയും നിലപാടുകളെ ദുർബലപ്പെടുത്തുന്നതായിരുന്നു പി.എം.ഒ യുടെ ഇടപെടൽ. പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി ജി. മോഹൻകുമാർ ഫയലിൽ കുറിച്ചതായി രേഖകളെ ഉദ്ധരിച്ച് പത്രം പറയുന്നു.
rafael proof

അതേസമയം റഫാലില്‍ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ആഥിതേയരെ കീഴ്പ്പെടുത്തിയത്. ന്യുസിലൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 19-ാം ഓവറിൽ ഇന്ത്യ മറികടന്നു. ഫോറടിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തുടങ്ങിവെച്ച ഇന്നിങ്സ് ഫോറടിച്ച് ഋഷഭ് പന്ത് പൂർത്തിയാക്കി. ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. അർധസെഞ്ചുറി നേടിയ നായകൻ രോഹിതിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ റൺസ്കോറിങ്ങിന് വേഗത കൂട്ടിയത്.

മികച്ച തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ ടീമിന് നൽകിയത്. 29 പന്തിൽ നാല് സിക്സും മൂന്ന് ഫോറും പായിച്ച് അർധസെഞ്ചുറി നേടിയ രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 79ൽ എത്തിയിരുന്നു. പിന്നാലെ 30 റൺസുമായി ശിഖർ ധവാനും കളം വിട്ടു. എട്ട് പന്തിൽ 14 റൺസ് നേടി വിജയ് ശങ്കർ പുറത്തായതിന് പിന്നാലെ എത്തിയ ധോണിയ്ക്കൊപ്പം ചേർന്ന് പന്ത് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചു. പന്ത് 28 പന്തുകളിൽ നിന്ന് 40 റൺസും ധോണി 17 പന്തിൽ 20 റൺസും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ടെയ്‌ലറുടെയും കോളിന്റെയും ബാറ്റിങ് മികവിലാണ് കിവികൾ ഭേദപ്പെട്ട് സ്കോറിലെത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികൾ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 158 റൺസെടുത്തു. തുടക്കത്തിൽ തകർച്ചയിലേയ്ക്ക നീങ്ങിയ ന്യൂസിലൻഡിനെ അഞ്ചാം വിക്കറ്റിൽ ടെയ്‍ലറും കോളിനും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

ടീം സ്കോർ 15ൽ നിൽക്കെ കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം സെയ്ഫെർട്ടിനെ പുറത്താക്കി ഭുവനേശ്വർ ഇന്ത്യയ്ക്ക് മേൽക്കൈ നൽകി. അടുത്ത മൂന്ന് പേരെയും ക്രുണാൽ പാണ്ഡ്യ മടക്കിയെങ്കിലും അഞ്ചാം വിക്കറ്റിൽ ടെയ്‌ലർ – കോളിൻ സഖ്യം സ്കോർബോർഡ് ഉയർത്തുകയായിരുന്നു. 28 പന്തിൽ നാല് സിക്സറുകളും ഒരു ഫോറും പായിച്ച് അർദ്ധ സെഞ്ചുറി നേടിയ കോളിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. 42 റൺസ് നേടിയ ടെയ്‍ലറെ വിജയ് ശങ്കറാണ് റൺഔട്ടിലൂടെ പുറത്താക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി ക്രുണാൽ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് രണ്ടും ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

 

മരിക്കുകയാണെന്നു ബന്ധുക്കൾക്ക് വാട്സാപ് സന്ദേശം അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ചൊറുക്കള മഞ്ചാൽ കേളോത്ത് വളപ്പിൽ സാബിറി(28 )ന്റെ മൃതദേഹമാണ് പറശ്ശിനികടവ് എകെജി ദ്വീപിന് സമീപം കണ്ടെത്തിയത്. 5 ന് രാത്രിയിലാണ് താൻ മരിക്കുകയാണെന്ന് ബന്ധുക്കൾക്ക് വാട്‌സാപ് സന്ദേശമയച്ചത്

പിന്നീട് ബൈക്കും മൊബൈൽ ഫോണും പറശ്ശിനിക്കടവ് നാണിച്ചേരി കടവ് പാലത്തിനുമുകളിൽ രാത്രി 9.30 ഓടെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേർന്ന് അപ്പോൾ തന്നെ മണിക്കൂറുകളോളം പുഴയിൽ തിരച്ചിൽ നടത്തി. പിറ്റേ ദിവസവും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുമാസം മുൻപ് വിവാഹിതനായ സാബിർ കണ്ണൂരിലെ സ്വകാര്യ ലാബിൽ ജോലി ചെയ്തുവരികയായിരുന്നു

സലയ്ക്കു വേണ്ടിയുളള പ്രാർത്ഥനകൾ വിഫലമായി. വിമാനവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡോര്‍സെറ്റ് പൊലീസാണ് കാര്‍ഡിഫ് താരത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി അറിയിച്ചത്. വിമാനം കാണാതായതോടെ നടത്തിയ ആദ്യ തിരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.സലയുടേയും ഡേവിഡിന്റേയും കുടുംബത്തിന് ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാകുമെന്നും അനുശോചനമറിയിക്കുന്നതായും കാര്‍ഡിഫ് സിറ്റി ട്വീറ്റ് ചെയ്തു.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. ബ്രിട്ടീഷ് വംശജനായ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണായിരുന്നു സലയ്ക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നത്.

രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

സാധാരണ അതിഥിയായി എത്തിയ പരിപാടിയിൽ അടിയുണ്ടായാൽ സെലിബ്രിറ്റികൾ എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനാണ് ശ്രമിക്കുന്നത്. എന്നാൽ ഷറഫുദ്ദീൻ വേറെ ലെവലാണെന്ന് സോഷ്യൽമീഡിയ. ഷറഫുദ്ദീൻ അതിഥിയായി എത്തിയ കൊളേജ് പരിപാടിയിലാണ് അടിയുണ്ടായത്. വിദ്യാർഥികൾ സംഘം തിരിഞ്ഞ് പൊരിഞ്ഞതല്ല് നടന്നു. എന്നാൽ ഈ അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്.

അടി ഒരു ഭാഗത്ത് നടക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ സദസിലെത്തിയ താരത്തിന് നിറകയ്യടിയോടെയാണ് മറ്റുള്ളവർ സ്വീകരിച്ചത്. ഷറഫുദ്ദീൻ നായകനായ നീയും ഞാനും എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

സ്കൂള്‍ ബസില്‍ ഗിയറിന്‍റെ സ്ഥാനത്ത് മുളവടി ഉപയോഗിച്ച് ഡ്രൈവിംഗ്. മുംബൈയിലാണ് ബസ് ഡ്രൈവര്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ രാജ് കുമാറാണ് (21) ഗിയറിന്‍റെ സ്ഥാനത്ത് മുളവടി ഫിറ്റ് ചെയ്ത് ബസ്സ് ഓടിച്ചത്.

സ്കൂള്‍ ബസ് ക‍ഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടപ്പോ‍ഴാണ് വിവരമറിയുന്നത്. മധു പാര്‍ക്കിന് സമീപത്ത് വച്ച് ഒരു ബിഎംഡബ്ലിയു കാറിനെ ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോകുകയായിരുന്നു. പിന്‍തുടര്‍ന്നെത്തിയ കാര്‍ ഉടമ ബസ് ഡ്രൈവറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ഗിയര്‍ ലിവറിന്‍റെ സ്ഥാനത്ത് മുളവടി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കാര്‍ ഉടമ പൊലീസിന് കൈമാറുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് രാജ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൊട്ടിയ ഗിയര്‍ ലിവര്‍ നന്നാക്കാന്‍ സമയം കിട്ടാത്തതിനാലാണ് മുളവടി ഉപയോഗിച്ചതെന്നാണ് ബസ് ഡ്രൈവറുടെ വിശദീകരണം. ക‍ഴിഞ്ഞ മൂന്ന് ദിവസവും ഈ മുളവടി ഉപയോഗിച്ചാണ് ബസ്സോടിച്ചതെന്നും അയാള്‍ കുറ്റം സമ്മതിച്ചു. 279, 330 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ രാജ് കുമാറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
എന്തായാലും ഭാഗ്യവശാല്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി അന്വേഷണം നടത്തും.

വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം”കഴിഞ്ഞ ദിവസം മുതല്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില് വൈറലാകുന്ന ഒരു വിവാഹ ഫോട്ടോയുടെ അടിക്കുറിപ്പാണിത്. 45 വയസ്സുള്ള സ്ത്രീയെ പണം മോഹിച്ച് 25കാരന്‍ വിവാഹം കഴിച്ചു എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ അനൂപ് പി സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റേയും ഫോട്ടോയാണ് തെറ്റായ അടിക്കുറിപ്പോടെ വൈറലായത്. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി അനൂപ് രംഗത്തെത്തി. അവളേക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ട് തനിക്കെന്നും തങ്ങള്‍ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് വരനായ അനൂപ് രംഗത്തെത്തിയത്. കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. കോ പൈലറ്റായി ജോലി ചെയ്യുകയാണ് അനൂപ്. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കഴിഞ്ഞ ജൂബിയും വിമാനത്താവളത്തില്‍ ജീവനക്കാരിയാണ്.

തങ്ങളുടെ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് അനൂപ്. ഫെബ്രുവരി നാലാം തിയ്യതിയാണ് അനൂപും ജൂബിയും വിവാഹിതരായത്.

നായ്ക്കളുടെ അഴുകിയ ജഡങ്ങളാണ് പനമരത്തുള്ള പുഴയില്‍ ഇപ്പോള്‍ ഒഴുകി നടക്കുന്നത്. പനമരം ടൗണിനോട് ചേര്‍ന്നുള്ള ചെറിയ പുഴയാണ് ഇത്. തുടര്‍ച്ചയായ ദിവസങ്ങളിലാണ് ഒരാഴ്ചയോളം പഴക്കമുള്ള ജീര്‍ണ്ണിച്ച നായകള്‍ ഒഴുകിയെത്തുന്നത്. 7 ജഡങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതിനു പിന്നാലെ 3 ജഡങ്ങള്‍ കൂടി പുഴയിലെത്തി. 2 ദിവസം തുടര്‍ച്ചയായി ജഡങ്ങള്‍ ഒഴുകിവന്നിട്ടും സംഭവത്തിലെ ദുരൂഹത മറനീക്കിയിട്ടില്ല. ഇതിന്റെ പിന്നില്‍ എന്ത് എന്ന ഉത്തരം തേടി നടക്കുകയാണ് നാട്ടുകാരിപ്പോള്‍.

സാമൂഹ്യ വിരുദ്ധര്‍ നായക്കളെ കൊന്ന് പുഴയില്‍ തള്ളുന്നതാണോ? അതോ എന്തെങ്കിലും പകര്‍ച്ച വ്യാധികള്‍ പിടിപെട്ടതാണോ എന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സംശയം. എന്താണെങ്കിലും ഇതിന് പിന്നിലുള്ള ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം അധികൃതരെ വിവരമറിയിച്ചിട്ടും ആരും തന്നെ ഇതുവരെ എത്തിയിട്ടില്ല. അധികൃതരുടെ ഈ നടപടി പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

നായ്ക്കളെ പുഴയില്‍ കണ്ട വിവരം പൊലീസ്, പഞ്ചായത്ത്, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ളവരെ നാട്ടുകാര്‍ അറിയിച്ചിരുന്നു. അധികൃതര്‍ എത്തിയ ശേഷമേ അഴുകിയ നായ്ക്കളുടെ ജഡം പുഴയില്‍നിന്നു നീക്കം ചെയ്യാന്‍ സമ്മതിക്കൂവെന്നു നാട്ടുകാര്‍ പറയുന്നു. എത്രയുംവേഗം അധികൃതര്‍ എത്തി നായ്ക്കളെ പുഴയില്‍നിന്ന് എടുത്തു പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് ആവശ്യം

കഴിഞ്ഞ ദിവസം അധികൃതര്‍ എത്താത്തതിനെ തുടര്‍ന്ന് പ്രദേശത്തെ സത്യം സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ പനമരത്ത് ആരംഭിച്ച സിഎച്ച് റസ്‌ക്യൂ ടീമിന്റെ സഹായത്തോടെയാണ് നായ്ക്കളെ പുഴയില്‍നിന്ന് എടുത്ത് മറവുചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എത്രയുംവേഗം ദുരൂഹതയുടെ ചുരുളഴിക്കുമെന്നും പനമരം പൊലീസ് അറിയിച്ചു.

അതേസമയം സംഭവത്തിനു പിന്നിലെ ദുരൂഹത എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്ന് പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്‍ പറഞ്ഞു. നീചകൃത്യം ചെയ്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. ഇതിനു പൊലീസും നാട്ടുകാരും സഹകരിക്കണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയിടാന്‍ പനമരം പാലത്തിലും ടൗണിലുമായി 16 സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

RECENT POSTS
Copyright © . All rights reserved