Latest News

‘നിങ്ങൾ സമാധാനമായിട്ട് പ്രാർത്ഥിക്കൂ, പുറത്ത് ഞങ്ങൾ കാവലിരിപ്പുണ്ട്’ എന്ന കരുതലിന്റെ വില ഒരു ദുരന്തം നേരിട്ട് കഴിഞ്ഞ അരക്ഷിതരായ ജനതയ്ക്ക് മാത്രമേ ശരിക്ക് മനസിലാകൂ. കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നമസ്ക്കാരത്തിനിടയ്ക്ക് ന്യൂസിലൻഡിലെ മുസ്ലീം പള്ളികളിൽ ഭീകരന്റെ വെടിയേറ്റ് മരിച്ചുവീണത് 50 പേരാണ്. ആ ഭീതി മാറുന്നതിന് മുൻപ് അടുത്ത വെള്ളിയാഴ്ച എത്താറായിരിക്കുന്നു. പള്ളികളില്‍ നമസ്കാരത്തിനെത്താൻ ന്യൂസിലൻഡിലെ സാധാരണ ഇസ്ലാം വിശ്വാസികൾ ഭയക്കുകയാണ്. “ധൈര്യമായി പള്ളിയിലേക്ക് പോകൂ, ഞങ്ങൾ സംരക്ഷിച്ചു കൊള്ളാം” എന്ന് പറഞ്ഞ് ന്യൂസിലൻഡിലെ ‘മോൺഗ്രെൽ മോബ്’ എന്ന തെരുവുകൂട്ടം വൈക്കാറ്റോയിലെയും ഹാമിൽട്ടണിലെയും മുസ്ലീങ്ങൾക്ക് നൽകുന്ന കരുത്ത് ചില്ലറയല്ല. ഈ ആഴ്ച ജുമാ നമസ്കാരത്തിനെത്തുന്ന ഭക്തർക്ക് പൂർണ്ണ സംരക്ഷണം നല്കാൻ വിവിധ മുസ്‌ലിം സംഘടനകൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സമയത്താണ് മോൺഗ്രെൽ മോബിന്റെ വൈക്കറ്റോ ഘടകം ഞങ്ങളും നിങ്ങൾക്കൊപ്പം കൂടാം എന്ന് ഉറപ്പ് നൽകുന്നത്.

വൈക്കാറ്റോ മോൺഗ്രെൽ പ്രസിഡന്റ്റ് സോണി ഫത്തു ഹാമിൽട്ടണിലെ ജാമിയ മസ്ജിദ് സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മുസ്ലിം സംഘടനകൾ ഔദ്യോഗികമായി അറിയിച്ചു. വിവിധ ജാതികളിലും മതങ്ങളിലും വിശ്വസിക്കുന്ന സഹായ സന്നദ്ധരായ ആളുകൾക്കെല്ലാം ഇവരോടൊപ്പം ചേരാവുന്നതാണ്. മോൺഗ്രൽ തെരുവുകൂട്ടം മാത്രമല്ല കിങ്‌കോബ്ര, ബ്ലാക്ക് പവർ, മുതലായ തെരുവുക്കൂട്ടങ്ങളും മുസ്‌ലിം വിശ്വാസികൾക്ക് സംരക്ഷം ഉറപ്പ് വരുത്താൻ പള്ളികളിലെത്താനിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലായി വിശാലമായി പരന്ന് കിടക്കുന്ന മോൺഗ്രൽ തെരുവുകൂട്ടം ന്യൂസിലാൻഡിൽ മാത്രമല്ല ആസ്ട്രേലിയയിലും സിഡ്‌നിയിലുമുള്ള ചില പ്രമുഖ മുസ്‌ലിം പള്ളികളിലും സംരക്ഷണം ഉറപ്പ് വരുത്തും.

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ വെടിവെയ്പ്പ് നടത്തി 50 പേരെ കൊന്നൊടുക്കിയ ബ്രെണ്ടൻ റ്ററന്റ്റ് ആസ്‌ട്രേലിയ സ്വദേശിയാണ്. തീവ്ര വലതുപക്ഷ വെള്ള ഭീകരവാദ പ്രത്യയശാസ്ത്രമാണ് കുടിയേറ്റക്കാരായ മുസ്ലീങ്ങളെ കൊന്നൊടുക്കാൻ ഇയാളെ പ്രേരിപ്പിച്ചത്.

അക്രമം കഴിഞ്ഞതോടെ മുസ്ലിം വിഭാഗത്തിനാകെയുണ്ടായ അരക്ഷിതാവസ്ഥകളിൽ നിന്ന് അവരെ ആശ്വസിപ്പിക്കുന്നതിന്റെയും ചേര്ത്തുപിടിക്കുന്നതിന്റെയും ഭാഗമായി കഴിഞ്ഞ ദിവസം ന്യൂസിലാൻഡ് പാർലമെൻറ്റ് ആരംഭിച്ചത് തന്നെ ഖുർആൻ വചനങ്ങളോടെയാണ്. പ്രധാനമന്ത്രി ജെസിൻഡ ആർഡൻ ‘അസ്സലാമു അലൈക്കും’ എന്ന ആശംസയോടെയാണ് തന്റെ സംസാരം ആരംഭിച്ചത്. കൊല്ലപ്പെട്ടവരുടെ മരണാന്തര ചടങ്ങുകൾക്ക് ഇവർ ഹിജാബ് ധരിച്ചെത്തിയത് വലിയ വാർത്തയായിരുന്നു.

“മുസ്‌ലിം സഹോദരങ്ങൾക്ക് എപ്പോഴൊക്കെ ഞങ്ങളുടെ സേവനം ആവശ്യമുണ്ടോ, അപ്പോഴൊക്കെ ഞങ്ങൾ സഹായസന്നദ്ധരായിരിക്കും. ആയുധങ്ങളുമായിട്ടായിരിക്കില്ല ഞങ്ങൾ പള്ളികളിൽ കാവൽ നിൽക്കുന്നത്. അത്യധികം സമാധാനപരമായി ഞങ്ങൾ ഞങ്ങളുടെ സഹോദരങ്ങൾക്കായി കാവൽ നിൽക്കും. ഇസ്ലാം ചേർത്തുനിർത്തലിന്റെ മതമാണ്. വിധി ന്യായങ്ങളോ വിചാരണയോ ഇല്ലാതെ ഒപ്പമുള്ളവനെ ചേർത്തുനിർത്തുന്ന ഇസ്ലാമിന്റെ മൂല്യങ്ങളോട് ഞങ്ങൾക്ക് അങ്ങേയറ്റം ബഹുമാനമാണ്.” മോൺഗ്രെൽ തെരുവുകൂട്ടത്തിന്റെ പ്രസിഡന്റ്റ് സോണി ഫത്തു പറയുന്നു.

ന്യൂസിലാൻഡിൽ 1960 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു തെരുവ് കൂട്ടമാണ് മോൺഗ്രൽ മോബ്. വെല്ലിംഗ്ടണിൽ നിന്നും ഹാഡകെയിൽ നിന്നുമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് ഈ കൂട്ടം രൂപം കൊള്ളുന്നത്. 2000 ആയപ്പോൾ അത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിയിടപാടില്‍ സിറോ മലബാര്‍ സഭ പരമാധ്യക്ഷനും അതിരൂപത ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പങ്കുണ്ടെന്ന സംശയം ഉറപ്പിക്കുന്നതിന് ബലം നല്‍കുന്നതായിരുന്നു അതിരൂപതയില്‍ ഒരു അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഉത്തരവ്. സിറോ മലബാര്‍ സഭയുടെ ആസ്ഥാനം കൂടിയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാനീയ മെത്രാന്‍ കൂടിയായിരുന്നു സഭ മേലധ്യക്ഷനായിരുന്ന മാര്‍ ആലഞ്ചേരി. സഭയുടെ കേരള ചരിത്രത്തില്‍, ഒരുപക്ഷേ ആഗോളതലത്തില്‍ തന്നെ- ആദ്യമായിട്ടായിരിക്കാം ഒരു ആര്‍ച്ച് ബിഷപ്പില്‍ നിന്നും പ്രധാനപ്പെട്ട അധികാരങ്ങളെല്ലാം എടുത്തുമാറ്റുന്നത്. ചരിത്രപരമായ ഈ തീരുമാനത്തിനു പുറത്ത് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കപ്പെടുകായിരുന്നു പാലക്കാട് അതിരൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടം. മാര്‍പാപ്പ നേരിട്ട് അധികാരം കൊടുത്ത് നിയമിച്ച ആ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്നൊരു വ്യാജരേഖ കേസില്‍ പ്രതിയായിരിക്കുകയാണ്. അതും സിറോ മലബാര്‍ സഭ സിനഡിന്റെ നിര്‍ദേശപ്രകാരം നല്‍കിയ പരാതിയില്‍!

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചു എന്ന പരാതിയിലാണ് ബിഷപ്പ് മനത്തോടം രണ്ടാം പ്രതിയായിരിക്കുന്നത് എന്നതാണ് ഇവിടെ ഏറ്റവും നിര്‍ണായകമായ ഘടകം. കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരനുമായി കര്‍ദിനാള്‍ ആലഞ്ചേരിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചെന്നാണ് ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാട്ടിനും രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേയുള്ള പരാതി.

പൊട്ടിത്തെറിയുടെ വക്കില്‍ സിറോ മലബാര്‍ സഭ; മാര്‍ ആലഞ്ചേരിക്കെതിരേ വ്യാജ രേഖയുണ്ടാക്കി എന്നാരോപിച്ച് ഫാ. പോള്‍ തേലക്കാട്ടിനെതിരെ പോലീസ് കേസ്

അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ മാര്‍ ജേക്കബ് മനത്തോടത്തിന് ഒരു അന്വേഷണ കമ്മിഷന്റെ ചുമതലയാണുള്ളത്. ഭൂമി വിവാദത്തിലെ യഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുക എന്നതാണ് ആ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നിലവിലുള്ള റോള്‍ കഴിയും. അന്വേഷണം ഏകദേശം പൂര്‍ത്തിയാവുകയും റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ ക്രിമിനല്‍ കേസ് വരുന്നത്.

അതിരൂപതിയില്‍ കര്‍ദിനാളിന്റെ അറിവോടെ നടന്ന ഭൂമിക്കച്ചവടവും അതിനോട് അനുബന്ധിച്ച് ഉയര്‍ന്ന വിവാദവും എല്ലാം തന്നെ തെളിവുകള്‍ സഹിതം മാര്‍പ്പാപ്പയെ എറണാകുളത്തെ വൈദികര്‍ അറിയിച്ചിരുന്നതാണ്. അതില്‍ നിന്നും അന്യായം നടന്നിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് കര്‍ദിനാള്‍ ആലഞ്ചേരിക്ക് തന്റെ അധികാര സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. നിലവില്‍ മെത്രാപ്പോലിത്തന്‍ ആര്‍ച്ച് ബിഷപ്പ് ആയി ആലഞ്ചേരി തുടരുന്നുണ്ടെങ്കിലും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ട് ആയിരിക്കും കര്‍ദിനാളിന്റെ ഭാവി തീരുമാനിക്കുന്നത്. ഇങ്ങനെയൊരു യഥാര്‍ത്ഥ്യം മുന്നിലുണ്ടെന്നതാണ് മനത്തോടത്ത് പിതാവിനും തേലക്കാട്ടച്ചനും എതിരേ വന്നിരിക്കുന്ന കേസിനു പിന്നില്‍ ചില ഗൂഢനീക്കങ്ങള്‍ ഉണ്ടെന്നു വിശ്വാസികളില്‍ ഒരു വിഭാഗം ആരോപിക്കാന്‍ കാരണവും.

എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചുകൊണ്ട് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിന് വത്തിക്കാനില്‍ നിന്നും ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്‍പ്രകാരം, ഭൂമി വിവാദത്തില്‍ അന്വേഷണം തീരും വരെ എറണാകുളം അങ്കമാലി അതിരൂപത സിനഡിനു കീഴിലല്ല, വത്തിക്കാന്റെ കീഴിലാണ്. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടത് പോപ്പിനെയാണ് ആര്‍ച്ച് ബിഷപ്പിനെയല്ല. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാന നിയമനത്തിനൊപ്പം നല്‍കുന്ന ബോണ്ട് ഓഫ് ഇന്‍സ്ട്രക്ഷനില്‍ വ്യക്തമായി പറയുന്ന കാര്യം, ആര്‍ച്ച് ബിഷപ്പിന്റെയോ സിനഡിന്റെയോ യാതൊരു അഭിപ്രായങ്ങളും കേള്‍ക്കണ്ട ചുമതല അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇല്ല എന്നാണ്. അവരോട് വിധേയനായിരിക്കേണ്ടതില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. പറയുന്നത് കേള്‍ക്കാം. സ്വീകരിക്കണമെന്നില്ല. അതുപോലെ ആര്‍ച്ച് ബിഷപ്പിനോട്, എറണാകുളം അതിരൂപതയുടെ യാതൊരു ഭരണക്രമങ്ങളിലും ഇടപെടരുതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാര്‍പാപ്പയുടെ ഈ നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ് ജേക്കബ് മനത്തോടത്തിനെതിരേയുള്ള കേസ്. മനത്തോടത്തിനെതിരേ പരാതി ഉണ്ടായിരുന്നെങ്കില്‍ സിനഡ് ഇക്കാര്യം മാര്‍പാപ്പയെ ആയിരുന്നു അറിയിക്കേണ്ടത്. കാരണം, മനത്തോടത്ത് മാര്‍പാപ്പയുടെ പ്രതിനിധിയായ അഡ്മിനിസ്‌ട്രേറ്ററാണ്. എന്നാല്‍ ഇവിടെ നടന്നിരിക്കുന്നത്, മാര്‍പാപ്പയെ പോലും മറികടന്ന് സ്വയം തീരുമാനമെടുക്കലാണ്.

ഫാ. പോള്‍ തേലക്കാട്ടിനെതിരേ കേസ് കൊടുത്തിട്ടില്ല; മാധ്യമങ്ങളെ പഴിചാരി സിറോ മലബാര്‍ സഭയുടെ ന്യായീകരണം

കേസ് വലിയൊരു വിവാദത്തിലേക്ക് മാറിയപ്പോള്‍ സഭ തലവന്മാര്‍ കൊണ്ടു വന്ന ന്യായീകരണം ഇങ്ങനെയായിരുന്നു; എറണാകുളംഅങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് കൈമാറിയ ഒരു വ്യാജരേഖയാണ് കേസിന് ആസ്പദം. സീറോമലബാര്‍ സഭാ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് പ്രസ്തുത രേഖയില്‍ കാണുന്നത്. ഈ രേഖ ബിഷപ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഏല്‍പ്പിക്കുകയും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇത് സീറോമലബാര്‍ സഭാ സിനഡിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് തനിക്ക് പ്രസ്തുത ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും പ്രസ്താവിക്കുകയുണ്ടായി. പ്രസ്തുത ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആ ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖയിലുള്ള അക്കൗണ്ട് നമ്പര്‍ തന്നെ വ്യാജമാണെന്നും വ്യക്തമായി.

മേജര്‍ ആര്‍ച്ച് ബിഷപ്പിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികള്‍ ചമച്ച ഈ വ്യാജരേഖയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിനഡ് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനായി ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സീറോമലബാര്‍ സഭയ്ക്കും സഭാ തലവനുമെതിരായി ചിലര്‍ നിരന്തരം ദുരുദ്ദേശത്തോടെ വ്യാജരേഖകളും വ്യാജവാര്‍ത്തകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ഇപ്രകാരം തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സഭാകാര്യാലയത്തില്‍ നിന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത് വ്യാജരേഖ ചമച്ച വ്യക്തിയെ/വ്യക്തികളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുക എന്നതാണ്.

ഈ പ്രസ്താവനയില്‍ പോള്‍ തേലക്കാട്ടിനും ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരേ എഫ് ഐ ആര്‍ ഇട്ടിരിക്കുന്ന കാര്യം പരാമര്‍ശിക്കുന്നേയില്ല. പോള്‍ തേലക്കാട്ടിനെതിരേ കേസ് കൊടുത്തതെന്നത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥയാണെന്നായിരുന്നു ആക്ഷേപം. എന്നാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ എന്താണ് യാഥാര്‍ത്ഥ്യങ്ങള്‍ എന്നു വ്യക്തമാക്കുന്നുണ്ട്.

ക്രൈം 414/19 U/s 471,468,34 IPC പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികളായി പേര് ചേര്‍ത്തിരിക്കുന്നത് ഫാ. പോള്‍ തേലക്കാട്ടിന്റെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയുമാണ്.

"</p
സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു കിട്ടുന്ന ഫസ്റ്റ് ഇന്‍ഫര്‍മോഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യം ; ’25/2/2019 vd സിറോ മലബാര്‍ ചര്‍ച്ച് ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോബി മപ്രക്കാവില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി, സിറോ മലബാര്‍ സഭയുടെ ഉന്നതന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ പേരില്‍ വ്യാജ ബാങ്ക് അകൗണ്ട് ഉണ്ടാക്കി, പണമിടപാട് നടത്തിയതിന്റെ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ 2019 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ച് പ്രതികള്‍ മാര്‍ ആലഞ്ചേരി പിതാവിനെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചു എന്നും സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയ ജോസഫ് സാജനു മുന്നില്‍ മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ 25/2/2019 വൈകിട്ട് 4.33 ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ക്രൈം 414/19 U/s 471, 468,34 IPC പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ കോടതിക്കും മറ്റ് മേലധികാര സ്ഥാപനങ്ങളിലേക്കും അയക്കുന്നു’ എന്നാണ്.

"</p
ഫാ. ജോബി മപ്രക്കാവില്‍ പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളും ലഭ്യമാണ്. ഫാ. ജോബി നല്‍കിയിരിക്കുന്ന മൊഴി ഇതാണ്; കാക്കനാട് മൗണ്ട് സെന്റ്. തോമസ് എന്ന സ്ഥാപനത്തില്‍ വെച്ച് 2019 ജനുവരി 7 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ സഭയിലെ ഉന്നതര്‍ പങ്കെടുത്ത സിനഡില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ അകൗണ്ടിലൂടെ അനധികൃതമായി പണമിടപാട് നടത്തിയെന്ന് ആരോപിച്് സിറോ മലബാര്‍ സഭയുടെ മുന്‍ പിആര്‍ഒ യും ഇപ്പോള്‍ കലൂര്‍ ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ താമസിക്കുന്ന സത്യദീപം എന്ന ഇംഗ്ലീഷ് മാഗസിന്റെ ചീഫ് എഡിറ്ററും ആയ ഫാദര്‍ പോള്‍ തേലക്കാട്ട് എന്നയാള്‍ വ്യാജ ബാങ്ക് പണമിടപാട് സ്റ്റേറ്റുമെന്റുകള്‍ ഉണ്ടാക്കി എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയ ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നയാള്‍ വഴി മേല്‍ സിനഡില്‍ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ച കാര്യം പറയാന്‍ വന്നതാണ്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ളതെന്നു പറയുന്ന ഐസിഐസിഐ ബാങ്കിന്റെ വ്യാജ അകൗണ്ട് നമ്പര്‍ 9819745232111 ല്‍ നിന്നും ലുലു, മാരിയറ്റ്, കൊച്ചിയുടെ അകൗണ്ടിലേക്ക് 09/07/2017 തീയതി 85000 രൂപയും 12/10/2016 തീയതി മാരിയറ്റ് കോര്‍ട്ട് യാര്‍ഡിന്റെ 157801532333 എന്ന അകൗണ്ടിലേക്ക് 16,00000 ലക്ഷം രൂപയും 21/09/2016 ലുലു കണ്‍വെന്‍ഷന്റെ അകൗണ്ട് നമ്പരായ 502000082577752 ലേക്ക് 8,93,400 രൂപയും അനധികൃതമായി പണമിടപാട് നടത്തിയതിന്റെ വ്യാജ സ്റ്റേറ്റ്‌മെന്റുകള്‍ ആണ് സമര്‍പ്പിച്ചത്. എന്നാല്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ പേരില്‍ ഐസിഐസിഐ ബാങ്കില്‍ ഇങ്ങനെ ഒരു അകൗണ്ട് ഇല്ലാത്തതാണ്.

"</p
മേല്‍പ്പറഞ്ഞിരിക്കുന്ന മൊഴി/എഫ് ഐ ആര്‍ പകര്‍പ്പുകളില്‍ നിന്നും വ്യാജരേഖ കേസ് ഫാ. പോള്‍ തേലക്കാട്ടിനും ബിഷപ്പ് ജേക്കബ് മനത്തോടത്തിനും എതിരായാണ് നല്‍കിയിട്ടുള്ളതെന്നു വ്യക്തമാണ്. ഇതേ ആക്ഷേപമാണ് ഇപ്പോള്‍ വിശ്വാസികളും ഉയര്‍ത്തുന്നത്. സഭാ സുതാര്യത സമിതി(എഎംടി) ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എറണാകുളം അതിരൂപത ഭൂമിവിവാദവുമായി ബന്ധപ്പെട്ട അന്വേഷണം അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ അത് എതിരായി വരും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് അതില്‍ നിന്ന് രക്ഷപെടാനാണ്, അന്വേഷണത്തിന് നേതൃത്വം നല്‍കിയ വത്തിക്കാന്റെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും ഫാ.പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും ആക്കി സിറോ മലബാര്‍ സഭ ഐ ടി മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മാപ്രാകാവില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് വേണ്ടി കേസ് കൊടുത്തിരിക്കുന്നതെന്നാണ് എഎംടി ആരോപിക്കുന്നത്.

“ഫാ. പോള്‍ തേലക്കാട്ടിനെ ചതിക്കുകയായിരുന്നു..”; ആ രേഖ എങ്ങനെ സിനഡില്‍ എത്തി? സിറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസ് കൂടുതല്‍ വിവാദങ്ങളിലേക്ക്

ഒരു വൈദികനെതിരെ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ കാനോന്‍ നിയമം അനുസരിച്ച് അതാത് മെത്രാന്റെ അനുവാദം വാങ്ങിയിരിക്കണം. മാര്‍പ്പാപ്പ നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ പ്രതി ചേര്‍ക്കാന്‍ ഇവിടെ മെത്രാന്‍ സിനഡിന് പോലും കാനോന്‍ നിയമം പ്രകാരം സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കേസ് കൊടുക്കാന്‍ ഫാ ജോബിക്ക് പിന്നില്‍ കര്‍ദിനാള്‍ ആലഞ്ചേരി തന്നെയാണെന്നു മനസിലാക്കാം. തനിക്കെതിരെ നടക്കുന്ന അന്വേഷണം സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്നും എഎംടി ഭാരവാഹികള്‍ ആരോപിക്കുന്നു.

ഐ ടി മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മപ്രകാവിലിനെ ഉടന്‍ നീക്കം ചെയ്യുക, ഫാ.പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും മാര്‍ ജേക്കബ് മാനത്തോടത് രണ്ടാം പ്രതിയും ആയി കൊടുത്തിട്ടുള്ള പരാതി ഉടന്‍ പിന്‍വലിച്ചു മാപ്പ് പറയുക, വ്യാജ രേഖയെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക, അന്വഷണ കമ്മിഷനു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഒഴിവാക്കുക, ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ മുഴുവന്‍ സംശയങ്ങളും ദൂരീകരിക്കുകയും എറണാകുളം അതിരൂപതയുടെ നഷ്ടം തിരിച്ചു ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ സിനഡിനു മുന്നില്‍ വയ്ക്കുകയാണെന്നും എഎംടി ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, പ്രസിഡന്റ് മാത്യു കാറൊണ്ടുകടവില്‍ വക്താവ് ഷെജു ആന്റണി എന്നിവര്‍ അറിയിക്കുന്നു.

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ് പുതിയ വിവാദത്തില്‍; മാര്‍പാപ്പ നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും പ്രതി

കോടികളുടെ നഷ്ടം അതിരൂപതയ്ക്ക് വരുത്തി വച് ഭൂമിക്കച്ചവടവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും വീണ്ടും ശക്തമാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ വ്യാജരേഖ കേസ്. വത്തിക്കാന്‍ പ്രതിനിധിയായ ഒരാള്‍ക്കെതിരേ കേസ് കൊടുക്കുന്ന തരത്തിലേക്ക് തിരിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സിറോ മലബാര്‍ സഭയെ വരുംദിവസങ്ങളില്‍ പിടിച്ചുകുലുക്കുമെന്ന കാര്യത്തിലും സംശയമില്ല. തനിക്കെതിരേ കേസ് കൊടുത്തത് ശരിയായില്ലെന്നു ബിഷപ്പ് മനത്തോടവും എന്തിനാണ് ഇങ്ങനെയൊരു കേസ് എന്ന് മനസിലാകുന്നില്ലെന്നു ഫാ. പോള്‍ തേലക്കാട്ടും പറയുമ്പോള്‍, പുറത്തു വരുന്ന തെളിവുകള്‍ സഭ നേതൃത്വത്തിലുള്ളവരെ കൂടുതല്‍ കുരുക്കിലാക്കുകയാണ്.

 

ദക്ഷിണാര്‍ദ്ധ ഗോളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇഡൈ ചുഴലിക്കാറ്റ് ആഫ്രിക്കയിൽ വിതച്ചതെന്ന് ഐക്യരാഷ്ട്രസഭ. മൊസാംബിക്കും സിംബാവെയും മലാവിയും കുറച്ച് ദിവസങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന വൻ ദുരന്തങ്ങൾ കണക്കിലെടുത്തതാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കുന്നത്.

ചുഴലിക്കാറ്റിനെ തുടർന്ന് മഹാപ്രളയം കൂടി വന്നതോടെ ഈ രാജ്യങ്ങളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരങ്ങൾ പലതും ചുറ്റിനും വെള്ളം കയറി ഒറ്റപ്പെട്ടു. വിവരവിനിമയ ശൃംഖലകളും ഗതാഗത സംവിധാനങ്ങളും ആകെ തകർന്നു. ദിവസങ്ങൾ കൊണ്ട് ആയിരക്കണക്കിനാളുകളാണ് മൂന്നു രാജ്യങ്ങളിലായി മരിച്ച് വീണത്. 2.6 മില്യൺ പേരെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ടട്രസഭയുടെ കണക്കുകൾ. 500000 വീടുകൾ പൂർണ്ണമായി തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്.

മൊസാംബിക്കിലാണ് കാര്യങ്ങൾ കൂടുതൽ രൂക്ഷം. അവിടുത്തെ പ്രധാന തുറമുഖ നഗരമായ ബെയ്‌റ ചുറ്റുപാടും വെള്ളം പൊങ്ങി ഒറ്റപ്പെട്ട ദ്വീപായി മാറി. പ്രളയം നിയന്ത്രണാതീതമായപ്പോൾ തന്നെ മൊസാംബിക്ക് പ്രെസിഡെന്റ്റ് ഫിലിപ് ന്യൂസി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 1000 പേര് മരിച്ചിരിക്കാനിടയുണ്ടെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. സിംബാവെയിൽ 200 ൽ അധികം പേർ മരണപ്പെട്ടു. എങ്കിലും ആകെ എത്ര പേർ മരിച്ചു എത്ര പേരെ കാണാതായി എന്ന കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ല. പ്രാണരക്ഷാർത്ഥം പലരും വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന മരച്ചില്ലയിലും മറ്റും രക്ഷാപ്രവർത്തകർക്കായി കത്ത് കഴിയുകയാണ്.

പ്രളയം നിയന്ത്രണാതീതമായതിനാലും മറ്റ് പരിമിതികൾ ഉള്ളതിനാലും ഒരു ഗ്രൂപ്പിലെ എല്ലാവരെയും കൂടി രക്ഷിക്കാൻ സാധിക്കുന്നില്ല എന്നാണ് ചില രക്ഷാപ്രവർത്തകർ ദി ഗാർഡിയനോട് വെളിപ്പെടുത്തുന്നത്. ‘ചില സമയത്ത് ചില ആളുകൾക്ക് ഭക്ഷണം എറിഞ്ഞ് കൊടുത്തിട്ട് അടുത്തയാളിലേക്ക് നീങ്ങേണ്ടി വന്നിട്ടുണ്ട്’. വേദനയോടെ രക്ഷ പ്രവർത്തകനായ ഇവാൻ ഷേർ പറയുന്നു.

ആഫ്രിക്കൻ മേഖലയിൽ ചുഴലിക്കാറ്റും പ്രളയവും ആദ്യമായി ഉണ്ടാകുന്നതല്ല. 2000 ൽ ഉണ്ടായ ചുഴലിക്കാറ്റും പ്രളയവും അതി ഭയങ്കരമാണെങ്കിലും ഇപ്പോൾ കാര്യങ്ങൾ അതിനേക്കാൾ രൂക്ഷമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം.

കോട്ടയം: പത്തനംതിട്ട ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും ജനപക്ഷം പാര്‍ട്ടി മത്സരിക്കില്ല. എക്സിക്യുട്ടീവ് യോഗത്തിന് ശേഷമാണ് ഇപ്പോള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്.

പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പത്തനംതിട്ടയില്‍ ചെയര്‍മാന്‍ പി സി ജോര്‍ജ് തന്നെ മത്സരിക്കുമെന്നും ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി നേരത്തേ തീരുമാനമെടുത്തിരുന്നു. പത്തനംതിട്ടയില്‍ ശബരിമല വിഷയമായിരിക്കും പ്രചരണായുധമെന്നും പി സി ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു. ഈ നിലപാടാണ് ഇപ്പോള്‍ പി സി ജോര്‍ജിന്‍റെ പാര്‍ട്ടി മാറ്റിയിരിക്കുന്നത്. അതിനൊപ്പം ആചാര അനുഷ്ഠാനങ്ങളെയും മതവിശ്വാസങ്ങളെയും തകര്‍ക്കാനും അവഹേളിക്കാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങേണ്ട സമയമായെന്നും ജനപക്ഷം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

പത്തനംതിട്ടയില്‍ പി സി ജോര്‍ജ് മത്സരിച്ചാല്‍ അത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ജനപക്ഷം തീരുമാനം മാറ്റിയതെന്നാണ് വിവരം. ശബരിമല വിഷയത്തിലടക്കം വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാട് എടുത്ത പി സി ജോര്‍ജ് നേരത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം ഇതേ വിഷയത്തില്‍ നിയമസഭയില്‍ കറുപ്പണിഞ്ഞും എത്തിയിരുന്നു.

‘വോട്ട് ഒരു തിരഞ്ഞെടുപ്പ് അടുക്കണ സമയത്ത് വിലയുള്ള നോട്ട്..’ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ഇൗ ഗാനം ഇലക്ഷൻ പ്രചാരണങ്ങൾക്ക് അന്ന് എല്ലായിടത്തും മുഴങ്ങിയതായിരുന്നു. പാട്ടും പാരഡിയുമായി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനും സ്വന്തം ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താനും പലപണികളും സ്ഥനാർഥികൾ തേടും. അക്കൂട്ടത്തിൽ ഏറെ പ്രത്യേകത നിറഞ്ഞ പ്രചാരണമാണ് ആറ്റിങ്ങലിൽ പോരിനിറങ്ങുന്ന അടൂർ പ്രകാശ് സ്വീകരിക്കുന്നത്.സൂപ്പർ ഹിറ്റായ സിനിമയുടെ പോസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അടൂർ പ്രകാശിന്റെ പുത്തൻ സൈബർ പ്രചാരണം.

ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ സമ്പത്തിനെതിരെ നിൽക്കുന്നത്. പ്രചാരണത്തിൽ സിറ്റിങ് എംപി കൂടിയായ സമ്പത്തിനെ കടത്തി വെട്ടാൻ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയുടെ പോസ്റ്ററാണ് ഉപയോഗിച്ചത്. ഫഹദിന്റെ തല മാറ്റി അവിടെ അടൂർ പ്രകാശിന്റെ തല ചേർത്താണ് വേറിട്ട പ്രചാരണം. നിമിഷനേരം കൊണ്ട് തന്നെ ഇൗ പോസ്റ്റർ വലിയ ശ്രദ്ധ നേടി. സ്ഥാനാർഥിയും തന്റെ പേജിൽ ഇതു പങ്കുവച്ചു. യൂത്ത് കോൺഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിലെന്നാണ് അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്​ലാമിൽ ഇവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവന് ഒരു പേരേയുള്ളൂ ലൂസിഫർ..’ കാത്തിരിപ്പ് വൈറുതയാവില്ലെന്ന് ഉറപ്പിച്ച് ലൂസിഫർ ട്രെയിലർ എത്തി. മീശ പിരിച്ച് മുണ്ട് മടക്കി കുത്തി മാസായും ക്ലാസായും മോഹൻലാൽ നിറഞ്ഞു നിൽക്കുന്നു. കഥയുടെ ഗതിയൊന്നും പറയാതെ കൗതുകം ഒളിപ്പിച്ച ട്രെയിലറാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്.

സ്റ്റീഫൻ നെടുംപളളി എന്ന രാഷ്ട്രീയ പ്രവർത്തകനായാണ് മോഹൻലാൽ എത്തുന്നത്. വിവേക് ഒബ്റോയി വില്ലനാകുന്നു. മഞ്ജു വാരിയരാണ് നായിക. മഞ്ജുവിന്റെ സഹോദരനായി ടൊവിനോ തോമസ് അഭിനയിക്കുന്നു. ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ, നൈല ഉഷ, കലാഭവൻ ഷാജോൺ, സായികുമാർ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്.

പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.

വ്യവസായിയെ നഗ്നാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. 27കാരിയായ തൃശൂര്‍ സ്വദേശി ഷമീനയാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി.

കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് സംഭവം. തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ തൃശൂര്‍ സ്വദേശി ഷമീന വലയിലായത്. കേസില്‍ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും സംശയിക്കുന്നു.

പൂർണ വളർച്ചയെത്താത്ത ശിശുവിന്റെ മൃതദേഹം ട്രെയിനിൽ ​ഉപേക്ഷിച്ച നിലയിൽ. ഏകദേശം 5 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹത്തിനു 1 ദിവസം പഴക്കവും 300 ഗ്രാം തൂക്കവുമുണ്ട്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ എറ​ണാകുളം–ആലപ്പുഴ പാസ്സഞ്ചർ ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.

ട്രെയിൻ ശുചീകരിക്കുന്നതിനിടെയാണ് ജീവനക്കാർ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിൽ വെള്ളം കെട്ടി നിൽക്കുന്നത് പരിഹരിക്കാൻ ശക്തമായി പമ്പ് ചെയ്തപ്പോൾ തടസ്സമായി നിന്ന മൃതദേഹം ട്രാക്കിലേക്കുവീഴുകയായിരുന്നു. ബയോ ടൊയ്‌ലെറ്റിന്റെ മൂടി തുറന്നായിരുന്നു ശുചീകരണം. തുടർന്ന് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി. ഗർഭം അലസിപ്പോയതാകാമെന്നാണ് ഫോറൻസിക് വിദഗ്ധന്റെ അഭിപ്രായം. ഷൊർണൂർ–എറണാകുളം–ആലപ്പുഴ റൂട്ടിലോടുന്ന ട്രെയിനിൽ എവിടെവച്ചാണ് സംഭവമെന്നു വ്യക്തമല്ല റെയിൽവേ പൊലീസ് കെസെടുത്ത് അന്വേഷിക്കും.

ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയ്ക്കു ജാമ്യമില്ല. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് മാര്‍ച്ച് 29ന് വീണ്ടും പരിഗണിക്കും.

ബ്രിട്ടനിലെ ഹോല്‍ബോര്‍ണ്‍ മെട്രോ സ്റ്റേഷനില്‍നിന്നാണ് ലണ്ടന്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇന്ത്യയുടെ നിരന്തര സമ്മര്‍ദ്ദഫലമായി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി മോദിക്കെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ മുഖ്യപ്രതി നീരവ് മോദി അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് രാജ്യം വിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സഹായം നല്‍കി എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടയിലാണ് നിര്‍ണായക അറസ്റ്റ്. മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴി‍ഞ്ഞ ഓഗസ്റ്റില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

നീരവ് മോദിയുടെ ലണ്ടനിലെ ആഡംബരജീവിതത്തിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര പത്രം പുറത്തുവിട്ടതോടെയാണ് വിഷയത്തില്‍ ഇന്ത്യ സമ്മര്‍ദം ശക്തമാക്കിയത്. ലണ്ടനില്‍ കഴിയുന്ന വിജയ് മല്യയ്ക്കെതിരായ കേസും ഇതേ കോടതിയില്‍ തന്നെയാണ്. ഇന്ത്യയുടെ നിരന്തരശ്രമത്തെ തുടര്‍ന്ന് ജൂലൈയില്‍ ഇന്റര്‍പോള്‍ മോദിക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്ന് ബി.ജെ.പി പ്രതികരിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണ് സൂചന. അതേസമയം, നീരവ് മോദിയുടെ ഭാര്യ അമി മോദിക്കെതിരെയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊച്ചി പനമ്പിള്ളി ന‌ഗറില്‍ ചലച്ചിത്ര നിർമ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ വസതിയിലേക്ക് ഗുണ്ടകളുമായെത്തി റോഷന്‍ ആന്‍ഡ്രൂസ് ആക്രമണം നടത്തിയെന്നാണ് കേസ്.അതേസമയം റോഷന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചു.

നേരത്തെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയുടെ നേതൃത്വത്തില്‍ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. ആല്‍വിന്‍ ആന്റണിയുടെ മകനും റോഷന്റെ സംവിധാന സഹായിയുമായ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് റോഷന്റെ ചിത്രങ്ങളുമായി സഹകരിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനാ തീരുമാനം.

RECENT POSTS
Copyright © . All rights reserved