അഴിമതി ആരോപണങ്ങള്‍ യുണൈറ്റ് നഴ്സസ് അസോസിയേഷന്‍റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തള്ളി. ആരോപണങ്ങള്‍ക്കു പിന്നില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും തൃശൂരില്‍ വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
യു.എന്‍.എ ഭാരവാഹികള്‍ മൂന്നു കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. സംഘടനയുടെ മുന്‍ഭാരവാഹിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ജി.പിയ്ക്കു പരാതി നല്‍കിയത്. ക്രൈംബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി. നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, യുഎന്‍എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ വിളിച്ചത്. ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതു വരെ മാറിനില്‍ക്കാന്‍ തയാറാണെന്ന് യു.എന്‍.എ. ഭാരവാഹികള്‍ വ്യക്തമാക്കി. എന്നാല്‍, ഭാരവാഹികള്‍ സ്ഥാനമൊഴിയേണ്ടതില്ലെന്ന് യു.എന്‍.എ അംഗങ്ങള്‍ നിലപാടെടുത്തു.
സംഘടനയ്ക്കുള്ളില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉന്നയിക്കാന്‍ ഉന്നതാധികാര സമിതി രൂപികരിച്ചു. സംഘടനയുടെ വരവു ചെലവു കണക്കുകള്‍ വെബ്സൈറ്റില്‍ പരസ്യമായി പ്രസിദ്ധീകരിച്ചു. ആര്‍ക്കു വേണമെങ്കില്‍ ഈ കണക്കു പരിശോധിക്കാമെന്നും നേതാക്കള്‍ വ്യക്തമാക്കി. അഴിമതി ആരോപണം ശക്തമായ സാഹചര്യത്തിലായിരുന്നു അടിയന്തര ജനറല്‍ കൗണ്‍സില്‍ വിളിച്ചതും ഇക്കാര്യം ചര്‍ച്ച ചെയ്തതും.
മൂന്നരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിനു പിന്നാലെയാണ്.യു.എന്‍.എയില്‍ അംഗത്വഫീസും മാസവരിയും പിരിച്ചതില്‍ ക്രമക്കേടെന്ന് പുറത്തു വന്നിരിക്കുന്നത്. 50 രൂപയുടെ അംഗത്വഫീസിന് 500 രൂപയാണ് പിരിപ്പിച്ചത്. മാസവരിയായി പത്തുരൂപ പിരിക്കേണ്ടിടത്ത് മൂന്നുമാസം കൂടുമ്പോള്‍ 300 രൂപ പിരിച്ചെന്നും
യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയത്
തിരുവല്ലയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ അയിരൂർ സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പെൺകുട്ടി. നടുറോഡിൽ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 13 നായിരുന്നു സംഭവം.
രണ്ടു കുപ്പി പെട്രോൾ പ്രതി കയ്യിൽ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോൾ ഉപയോഗിച്ചാണ് തീകൊളുത്തിയത്. നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം
അതേസമയം, ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോൾ പെൺകുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയമാണ് പ്രതിയെ അക്രമത്തിനു പ്രേരിപ്പിച്ചത്. തിരുവല്ലയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ സംസാരിച്ച് വാക്കേറ്റമുണ്ടായി. ഇതിനുപിന്നാലെ കുപിതനായ അജിൻ കൈവശമുണ്ടായിരുന്ന കുപ്പിയിൽനിന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീപിടിച്ച് പെൺകുട്ടി അലറുന്നത് ഇയാൾ കണ്ടുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി
സമീപത്തെ കടകളിൽനിന്നെടുത്ത വെള്ളം ഒഴിച്ചാണ് തീകെടുത്തിയത്. ഇതിനുശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയത്. പെൺകുട്ടിയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ച് പെട്രോളുമായാണ് ഇയാൾ വന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ലോകത്തിനാകെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന വലതുപക്ഷ വൈറ്റ് തീവ്രവാദികളെ കുടുക്കാനൊരുങ്ങി യുകെ സർക്കാർ. വെള്ളക്കാരന്റെ സർവ്വാധികാരത്തിലും അതിശ്രേഷ്ഠതയിലും വിശ്വസിക്കുന്ന ഒരുകൂട്ടമാളുകൾ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിയുന്നു എന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇത്തരം പ്രവർത്തങ്ങൾ തടയിടാനായി യുകെ സർക്കാർ അടിയന്തിര നടപടികൾ കൈകൊള്ളാനൊരുങ്ങുന്നത്.
ന്യൂസിലാൻഡിൽ തീവ്ര വലതുപക്ഷ ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരു ഭീകരൻ മുസ്‌ലിം പള്ളികളിൽ കയറി 50 വിശ്വാസികളെ വെടിവെച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വലതുപക്ഷ തീവ്രവാദം ലോകത്താകെ വലിയ ചർച്ചയാകുന്നത്. സർക്കാർ നിയമിക്കുന്ന ജോയിന്റ് ടെററിസം അനാലിസിസ് സെന്റർ (JTAC ആയിരിക്കും തീവ്രവാദത്തിനെതിരെ മുന്നറിയിപ്പു നൽകുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുക.
സാധാരണ കുറ്റകൃത്യവും ആക്രമണങ്ങളും പോലീസിന്റെ അധികാരപരിധിയിലിരിക്കും വരികയെങ്കിലും തീവ്രവാദ ബന്ധങ്ങളും വലിയ ഭീകരാക്രമണങ്ങളും അന്വേഷിക്കുന്നത് ബ്രിട്ടീഷ് സർക്കാർ രഹസ്യാന്വേഷണ ഏജൻസിയായ M15 ആയിരുന്നു. JTAC യുടെ അന്വേഷണങ്ങൾ ഈ വര്ഷം തന്നെ ആരംഭിച്ചേക്കുമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
2017 മാർച്ച് മുതൽ യുകെയിൽ 18 തീവ്രവാദ കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയിരുന്നു. ഇവയിൽ ഭൂരിഭാഗവും ചില മുസ്‌ലിം വലതുപക്ഷ സംഘടനകളുടെ അധീനതയിൽ ഉള്ളവയായിരുന്നു. ഇസ്ലാം തീവ്രവാദം മാത്രമല്ല തീവ്ര വലതുപക്ഷ വെള്ള തീവ്രവാദവും നാടിനു ഭീഷണിയാണെന്ന് ഈ അടുത്തകാലത്താണ് സർക്കാർ ഗൗരവപൂർവ്വം മനസിലാക്കാൻ തുടങ്ങുന്നത്. സ്റ്റാൻവെല്ലിൽ കഴിഞ്ഞ ദിവസം ഒരു കൗമാരക്കാരനുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ചില തീവ്ര വലതുപക്ഷ ലക്ഷ്യങ്ങൾ തന്നെയാകാമെന്നാണ് പോലീസ് അനുമാനിക്കുന്നത്.
“എല്ലാവർക്കും സമാധാനത്തോടെ അവരുടെ വിശ്വാസങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കണം. തീവ്രവാദ പ്രവർത്തങ്ങൾക്ക് ഈ രാജ്യത്തിൽ യാതൊരു ഇടവുമില്ല.” പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞതായി അവരുടെ വക്താവ് ഗാർഡിയനോട് പറയുന്നു.
ബിജെപിയുടെ കേരളത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെയും അമിത് ഷായുടെയും തീരുമാനങ്ങള്‍ നടപ്പിലായപ്പോള്‍ പല മുതിര്‍ന്ന നേതാക്കള്‍ക്കും പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളത്. പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മാറ്റി സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. പാലക്കാട് സീറ്റിനായി തുടക്കം മുതല്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ പിന്തുണ സി കൃഷ്ണകുമാറിനായിരുന്നു അനുകൂലമായത്.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തിയതും കൃഷ്ണകുമാറിന് പാലക്കാട് സീറ്റുറപ്പിക്കുന്നതിന് തുണയായി. പാലക്കാട് സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടുമായി എടുത്ത ശോഭാ സുരേന്ദ്രനെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാവും ശോഭ മത്സരിക്കുക.
പത്തനംതിട്ട സീറ്റ് കിട്ടാതെ വന്നതോടെ മത്സരിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ്. പത്തനംതിട്ട സീറ്റിനായി അവസാനനിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയോടെ മത്സരിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാനാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല വിഷയത്തില്‍ 28 ദിവസം ജയിലില്‍ കിടന്ന കെ സുരേന്ദ്രനാണ് പത്തനംത്തിട്ടയില്‍ മത്സരിക്കുക. സുരേന്ദ്രനെ പാര്‍ട്ടിക്ക് ഏറ്റവും വിജയപ്രതീക്ഷയുള്ള പത്തനംതിട്ട സീറ്റില്‍ എത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് ഇടപെടലാണ്. സുരേന്ദ്രനെ മികച്ച സീറ്റില്‍ മത്സരിപ്പിക്കാത്ത പക്ഷം അത് അണികളുടെ പ്രതിഷേധം വരുത്തിവയ്ക്കുമെന്നാണ് ആര്‍എസ്എസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചത്.
കൊല്ലം സീറ്റിലേക്ക് കോണ്‍ഗ്രസ് വിട്ടു വന്ന ടോം വടക്കനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. തൃശ്ശൂരോ ചാലക്കുടിയോ ആയിരുന്നു ടോം വടക്കന്റെ ലക്ഷ്യം. എന്നാല്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറപ്പിച്ചു. തുഷാറിന് വേണ്ടി അമിത് ഷാ കര്‍ശന നിലപാടാണ് എടുത്തത്. കെഎസ് രാധാകൃഷ്ണനെ ആലപ്പുഴയിലും ചാലക്കുടി സീറ്റില്‍ മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണന്റെയും പേരാണ് ഇപ്പോള്‍ പാര്‍ട്ടി പരിഗണിക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളം സീറ്റിലേക്കാണ് പരിഗണിക്കുന്നത്.
നിലവില്‍ പിഎസ് ശ്രീധരന്‍പിള്ളയും എംടി രമേശും കൂടാതെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പികെ കൃഷ്ണദാസും ഇക്കുറി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലന്നാണ് വിവരം.
ഇന്ത്യയ്ക്കും യുഎഇക്കുമിടയില്‍ കുറഞ്ഞ നിരക്കില്‍ വിമാന യാത്ര സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമ്മദ് അല്‍ ബന്ന അറിയിച്ചു. ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധിയിലായ സാഹചര്യത്തില്‍ യാത്രാ നിരക്കില്‍ വര്‍ധനവ് ഉണ്ടയേക്കാമെന്ന ആശങ്കയിലായിരുന്നു പ്രവാസികള്‍. അതുകൊണ്ട് തന്നെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു കൂടുതല്‍ ബജറ്റ് വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. സീറ്റ് ലഭ്യത കൂട്ടാന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതടക്കമുള്ളവ പരിഗണിക്കുന്നുണ്ടെന്നും ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) നടന്ന സമ്മേളനത്തില്‍ ഡോ.അഹമ്മദ് അല്‍ ബന്ന പറഞ്ഞു
കുറഞ്ഞചെലവില്‍ മെച്ചപ്പെട്ട വിമാനയാത്രയ്ക്ക് അവസരമൊരുക്കാന്‍ വിവിധ വിമാനക്കമ്പനികളുമായി ചേര്‍ന്നുള്ള കരാറിനു രൂപം നല്‍കാനും ശ്രമിക്കും. 5000 കിലോമീറ്ററില്‍ താഴെ ദൂരമുള്ള സര്‍വീസുകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ചില ഇളവുകളും പദ്ധതിക്കു സഹായകമാകും
എൽഡിഎഫ് സ്ഥാനാർഥികളിലെ ആരോപണ വിധേയരെയും അവരെ പിന്തുണക്കുന്നവരെയും വിമര്‍ശിച്ച് വിടി ബല്‍റാം എംഎൽഎ. സ്ഥാനാർഥികളുടെ പേരെടുത്ത് പറഞ്ഞുതന്നെയാണ് വിമര്‍ശനം. ഇന്നസെന്‍റ്, ജോയ്സ് ജോര്‍ജ്, പി.ജയരാജന്‍, പി.വി.അന്‍വര്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിക്കുന്നവരെ പരിഹസിക്കുകയാണ് കുറിപ്പ്.
‘ഡേയ്, കണ്‍മുന്നില്‍ വച്ച് സ്വന്തം പിതാവിനെ വരെ അവര്‍ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാര്‍ട്ടി ലേബലില്‍ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തില്‍ത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവര്‍ക്കും നേരത്തേ അറിയാം. എന്നാല്‍പ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീര്‍വ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ?..’- കുറിപ്പില്‍ ബല്‍റാം ചോദിക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കൊലപാതകം –> അക്രമ രാഷ്ട്രീയം –> രക്തസാക്ഷികൾ –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജയരാജന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
കയ്യേറ്റം –> പരിസ്ഥിതിനാശം –> പണം തട്ടിപ്പ് –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് അൻവറിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
നടിയെ ആക്രമിക്കൽ –> അമ്മ –> സ്ത്രീ പീഢനം –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് ഇന്നസെന്റിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
കയ്യേറ്റം –> വ്യാജ പട്ടയം –> വനനശീകരണം –> ഫാസിസം –> നവോത്ഥാനം –> കൊളോണിയലിസം –> പ്രതിക്രിയാവാതകം… അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജോയ്സ് ജോർജിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.
ഏതാണ്ട് ഈ മട്ടിലാണ് ഇപ്പോൾ “ഇടതുപക്ഷ” ബുദ്ധിജീവികളുടേയും “നിഷ്പക്ഷ” ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങൾ തളരുകയാണ്.
ഡേയ്, കൺമുന്നിൽ വച്ച് സ്വന്തം പിതാവിനെ വരെ അവർ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാർട്ടി ലേബലിൽ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തിൽത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവർക്കും നേരത്തേ അറിയാം. എന്നാൽപ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീർവ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ?
ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ് തോറ്റാൽ തലമൊട്ടയടിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മൊട്ടയടിക്കുമെന്നൊക്കെ ഒരു രസത്തിന് പറഞ്ഞതാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കി. വടിക്കാന്‍ തലയില്‍ ഒരു മുടി പോലുമില്ല. ചാലക്കുടി മണ്ഡലത്തിലെ എല്‍.ഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളപ്പള്ളി വ്യർത്ഥമാക്കി. തുഷാര്‍ അച്ചടക്കമുള്ള സമുദായപ്രവര്‍ത്തകനായിരിക്കുമെന്നാണ് പ്രതീക്ഷ. ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുന്ന സീറ്റ് നല്‍കിയത് ശരിയായില്ലെന്നും വെള്ളാപ്പള്ളി കളിച്ചുകുളങ്ങരയിൽ പറഞ്ഞു. ഷാനിമോള്‍ മാന്യമായി പെരുമാറുന്ന മികച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്ലം ഓച്ചിറയിൽ നിന്ന് രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പെൺകുട്ടിയുമായി പ്രതി ബാംഗ്ലൂർ കടന്നതായി പൊലീസ്. പ്രതിയുടെ സംഘത്തിലുള്ളവർ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റെടുത്തതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു
ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നത്. ഇയാൾ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനാണ്. ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു. കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.
പെണ്‍കുട്ടിയുമായി തട്ടിക്കൊണ്ടുപോയ സംഘം ബാംഗ്ലൂരില്‍ ഉണ്ട് എന്നാണ് വിവരം. പൊലീസ് ഇവരെ പിന്‍തുടരുകയാണ്. സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന്‍ റോഷന്‍, റോഷന്റെ സുഹൃത്തുക്കളായ പ്യാരി, വിപിന്‍, അനന്തു എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇവര്‍ കഞ്ചാവ് മാഫിയയുടെ കണ്ണികളാണ്.
പ്യാരി എന്നയാള്‍ക്കെതിരെ കഴിഞ്ഞാഴ്ച ഓച്ചിറ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അയല്‍വാസിയായ പതിനേഴുകാരിയെ വീട്ടില്‍ കയറി കടന്നുപിടിച്ചു എന്നതാണ് കേസ്. ഈ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ കൂടി ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രിയാണ് പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.
ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
യു. കെയിലെ മലയാളം എഴുത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ
ഭാഗമായി ആംഗലേയ ദേശത്തുള്ള മലയാളം ഭാഷാസ്‌നേഹികളുടെ ഒരു സംഗമം വീണ്ടും
അരങ്ങേറുകയാണ്. ഈ വരുന്ന ശനിയാഴ്ച്ച മാര്‍ച്ച് മാസം 23 ന് ‘മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ’ യുടെ കീഴിലുള്ള ‘കട്ടന്‍ കാപ്പി കവിത’ കൂട്ടായ്മയും, യു.കെ.യിലെ മലയാളം എഴുത്തുകാരുടെ നെറ്റ് വര്‍ക്ക് കൂട്ടായ്മയും സംയുക്തമായാണ് ഈ എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നത്.

മലയാളത്തില്‍ പ്രചോദനാത്മക സാഹിത്യത്തില്‍ വല്ലഭനായ പ്രമുഖ എഴുത്തുകാരനും,
ഗവേഷകനും, യുവ ശാസ്ത്രജ്ഞനുമായ ഡോ. സുരേഷ്. സി. പിള്ള മുഖ്യ അഥിതിയായി പങ്കെടുക്കുന്നു. കൂടാതെ പരിപാടിയില്‍ വിശിഷ്ടാഥിതികളായി മലയാളം മിഷ്യന്‍ യു.കെ ചാപ്റ്ററിന്റെ അഡ്ഹോക് കമ്മറ്റി മെമ്പറും, ‘യുക്മ’ സാംസ്‌കാരിക വേദിയുടെ വൈസ് ചെയര്‍മാനും, ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ കോര്‍ഡിനേറ്ററുമായ
സി.എ .ജോസഫ്, സാംസ്‌കാരിക വേദിയായ ‘റിവര്‍ ഇന്‍ഡസ്’ ഗ്രൂപ്പിന്റെ ജനറല്‍ കണ്‍വീനറായ മിനി രാഘവന്‍, നിരൂപകനും, എഴുത്തുകാരനും, ചിന്തകനുമായ ഡോ. ജോഷി ജോസ് എന്നിവരും പങ്കെടുക്കുന്നുണ്ട്.

ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാവിലെ 9 .30 മുതല്‍ ഉച്ചക്ക് ശേഷം 5 മണി വരെയുള്ള ചടങ്ങുകളില്‍ മലയാളത്തിലുള്ള ഒരു കൈയെഴുത്ത് പതിപ്പും, ഒരു അച്ചടിച്ച പുസ്തകവും, ഒരു ഡിജിറ്റല്‍ പുസ്തകവും, ആംഗലേയത്തില്‍ ഒരു കൗമാരക്കാരന്‍ എഴുതിയ പുസ്തകവും പിന്നെ കവിതാസമാഹാരത്തിന്റെ ഒരു ‘ DVD’ യും പ്രസാധനം നിര്‍വ്വഹിക്കപ്പെടുന്നുണ്ട് .
അന്ന് പുറത്തിറക്കുന്ന പുസ്തകങ്ങള്‍





ഇതോടൊപ്പം തന്നെ പുസ്തക പരിചയം, കവിത ചൊല്ലല്‍, ഭാവിയിലെ
പരിപാടികളുടെ നയ രൂപീകരണം എന്നീ സംഗതികളും അന്നവിടെ അരങ്ങേറുന്നുണ്ട്
ഭാഷാ സ്‌നേഹികളായ പ്രവാസികള്‍ക്ക് ‘മലയാളത്തിന്റെ അതിജീവനം’ പ്രധാന വിഷയമാണ്.
എന്നാല്‍ ‘നൂറു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളം’ എന്ന ബൃഹദ് വിഷയവുമായി ഇതു വളരെ ബന്ധപ്പെട്ടിരിക്കുന്നു. വര്‍ത്തമാന കാലത്ത്, വിവര സാങ്കേതികതയിലെ മാറ്റങ്ങളെ ഒഴിവാക്കിക്കൊണ്ട് ഭാഷാ-സാഹിത്യങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്നത് തന്നെ അസംബന്ധമായിരിക്കും. ഇവിടെയുള്ള പ്രവാസ ജീവിതത്തില്‍, മലയാള ഭാഷാ സംബന്ധിയായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നയ രൂപീകരണത്തിന്, ഇത്തരം വിഷയങ്ങളെപ്പറ്റി ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. ഒറ്റയ്ക്കും, കൂട്ടായുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നയങ്ങള്‍ മാര്‍ഗ്ഗദര്‍ശകമാകും.
യു.കെ യിലെ മലയാളം എഴുത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍,
‘യുകെ എഴുത്തുകാരുടെ ദ്വിതീയ സംഗമം’ ലക്ഷ്യമിടുന്നത് ഇത്തരത്തിലുള്ള ഒരു നയ രൂപീകരണമാണ്.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഗൗരവമായ ചര്‍ച്ചയ്ക്കു തയ്യാറായി വരിക എന്ന് അപേക്ഷിക്കുന്നു. നിങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.
ഈ പരിപാടിയിലേക്ക് യു.കെയിലുള്ള എല്ലാ ഭാഷാസ്‌നേഹികള്‍ക്കും സ്വാഗതം.
കാര്യപരിപാടി
വിലാസം.
Kerala house,
671 Romford Road, Manor Park,
London E12 5AD.
(Free parking is available on the following roads on Saturday – Durham Road, Albany Road, Wentworth Road & Clarance Road.)
പത്തനംതിട്ട: പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലാണ് പ്രധാനമായും സീറ്റിനെ ചൊല്ലി തര്‍ക്കം. പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് പിന്മാറുമെന്നാണ് സുരേന്ദ്രന്റെ ഭീഷണി. അതേസമയം കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് സീറ്റ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പാണ് പിള്ള നടത്തുന്നത്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും എം.ടി രമേശും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കണ്ണന്താനത്തിന് കോട്ടയം സീറ്റ് നല്‍കി ഒതുക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം.
മുരളീധരപക്ഷവും ശോഭാ സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ട സീറ്റിനായി പിടിവലി നടത്തിയിരുന്നു. കോട്ടയം സീറ്റ് നല്‍കി പ്രശ്‌ന പരിഹാരത്തിന് പാര്‍ട്ടി ശ്രമിക്കുന്നുണ്ടെങ്കിലും സമവായത്തിന് കണ്ണന്താനം തയ്യാറായിട്ടില്ലെന്നാണ് വിവരം. പത്തനംതിട്ടയില്‍ കണ്ണന്താനത്തിനെയാണ് ദേശീയ നേതൃത്വത്തിനും താല്‍പ്പര്യം. എന്നാല്‍ തിരുവനന്തപുരം സീറ്റിലേക്ക് കുമ്മനം രാജശേഖരന്‍ എത്തിയതോടെ പിന്തള്ളപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിര്‍ത്തണമെന്നാണ് ചില നേതാക്കളുടെ ആവശ്യം.
ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. പിന്നാലെ പിളളയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി അണികളുടെ പ്രതിഷേധവുമുണ്ടായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ ഫെയിസ്ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം അരങ്ങേറുന്നത്. പിള്ളയെ മത്സരിപ്പിക്കരുതെന്നും കെ. സുരേന്ദ്രനെ സീറ്റിലേക്ക് പരിഗണിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. പിള്ള മത്സരിച്ചാല്‍ പത്തനംതിട്ടയില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പത്തനംതിട്ട സീറ്റില്‍ മല്‍സരിക്കാനുളള മോഹം ശ്രീധരന്‍ പിള്ള മാറ്റിവെക്കണമെന്നും സുരേന്ദ്രനാണ് അവിടെ സാധ്യതയെന്നുമാണ് മറ്റു ചിലരുടെ വാദം. സുരേന്ദ്രന്റെ പക്ഷത്ത് നില്‍ക്കുന്ന ചിലരാണ് സൈബര്‍ ക്യാംപെയിനിന് തുടക്കം കുറിച്ചതെന്നാണ് സൂചന. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അമിത് ഷാ പോസ്റ്റ് ചെയ്ത കുറിപ്പിനടിയില്‍ പോലും സുരേന്ദ്രന് വേണ്ടി അണികള്‍ മുറവിളി കൂട്ടുന്നുണ്ട്.