ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു.
പ്രതിദിനം 17 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന മോദിസര്‍ക്കാരിന്റെ പ്രഖ്യാപനം പരിഹാസ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.
‘അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ ജീവിതം തകര്‍ത്തുതരിപ്പണമാക്കിയ മോദി സര്‍ക്കാര്‍, പ്രതിദിനം 17 രൂപ വീതം നല്‍കുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണ്.’
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി.ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി.
നാലു വര്‍ഷമായ ധനകമ്മി ടാര്‍ഗെറ്റ് നേടാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ പുതിയ ബജറ്റ് വരുന്ന സാമ്പത്തിക വര്‍ഷത്തെ ധനകമ്മി വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ റേറ്റിങ്ങ് ഏജന്‍സി മൂഡീസും ചൂണ്ടിക്കാട്ടി. ബജറ്റില്‍ ചിലവ് കൂടുതലാണെന്നും, വരുമാനം ഉണ്ടാക്കുന്ന പുതിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും മൂഡീസ് നിരീക്ഷിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലെ ധനകമ്മി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 2020 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ടാര്‍ഗെറ്റ് പരിഹരിക്കാന്‍ മോദി സര്‍ക്കാറിന് ഏറെ വെല്ലുവിളികളുണ്ടാവും. ഇടക്കാല ബജറ്റിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി ഏജന്‍സി പറഞ്ഞു.
മധ്യവര്‍ഗം മുതല്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് സഹായിക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് പുത്തന്‍ മധ്യവര്‍ഗം ഉദയം ചെയ്യുകയാണെന്നും മോദി വ്യക്തമാക്കി.
‘കര്‍ഷകര്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, രണ്ടോ മൂന്നോ കോടി കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധിയിലൂടെ 12 കോടി കര്‍ഷകര്‍ക്കാണ് ഗുണഫലം ലഭിക്കാന്‍ പോകുന്നത്. അതുപോലെ തന്നെയാണ് നികുതി ദായകരുടെ കാര്യവും.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നികുതി നല്‍കിവരുന്ന മധ്യ- വരേണ്യ വര്‍ഗക്കാര്‍ നാടിന്റെ അഭിമാനമാണ്. അവരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു അഞ്ച് ലക്ഷം വരെയുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നത്. സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും’ മോദി പറഞ്ഞു.
മധ്യവര്‍ഗത്തേയും കര്‍ഷകരേയും ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മധ്യവര്‍ഗക്കാര്‍ക്ക് ആദായ നികുതി പരിധിയില്‍ ഇളവ് അനുവദിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വരുമാനം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
ഡിസംബര്‍ മാസം മുന്‍കാല പ്രാബല്യം കണക്കാക്കി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വീതം നിക്ഷേപിക്കും എന്നതായിരുന്നു ധനമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. കര്‍ഷകരുടെ പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു ഇവരുടെ അക്കൗണ്ടിലേക്കെത്തും.
16 കാരിയായ അഞ്ജന എന്ന പെണ്‍കുട്ടി അതിക്രുരമായി കൊല്ലപ്പെട്ട സംഭവത്തിലേക്കാണ് ദുരഭിമാനകൊലയുടെ ഇരുള്‍ പരക്കുന്നത്. കുടുംബാംഗങ്ങള്‍ തന്നെയാണോ ഇതിന് പിന്നിലെന്ന സംശയത്തെ തുടര്‍ന്ന് മാതാപിതാക്കളും ഒരു ബന്ധുവും അറസ്റ്റിലായെങ്കിലും അന്വേഷണം നീളുകയാണ്.
യുവതിയെ ആസിഡില്‍ മുക്കിയ ശേഷം തല വെട്ടിക്കളയുകയും മാറിടങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തും മുമ്ബ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് സംശയം. ഡിസംബര്‍ 28 ന് കാണാതായ അഞ്ജനയുടെ മൃതദേഹം ഞായറാഴ്ച വീടിന് സമീപത്ത് നിന്നും വികൃതമാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മകള്‍ ബലാത്സംഗത്തിനും ഇരയായി എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്ത് വന്നത്. കാണാതായ ദിവസം പിതാവ് കുടുംബസുഹൃത്തായ മറ്റൊരാള്‍ക്കൊപ്പം അയച്ചതായി മാതാവും സഹോദരിയും വെളിപ്പെടുത്തി.
ഇത് ദുരഭിമാന കൊലയാണോ മാതാപിതാക്കളുടെ അറിവോടെ നടന്നതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാരണം 28 നാണ് മകളെ കാണാതായതെങ്കിലും പിതാവ് പോലീസില്‍ പരാതി നല്‍കിയത് ജനുവരി 6 ന് മാത്രമാണ്. ഒരാഴ്ചയോളം വീട്ടുകാര്‍ കാത്തിരുന്നു എന്നതാണ് സംശയാസ്പദമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭവം ഗയയില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരിക്കുകയാണ്. സേവ് അഞ്ജന എന്ന ഒരു പ്രചരണവും ശക്തമായി. ക്രൂരതയില്‍ പ്രതിഷേധിച്ച് കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അനേകരാണ് ഗയയിലെ തെരുവുകളില്‍ എത്തിയത്.
ഇന്ത്യയിലെ മീ ടൂ മൂവ്‌മെന്റിന്റെ നേതാവ് ഋതുപര്‍ണ്ണ ചാറ്റര്‍ജി സംഭവം പ്രധാനമന്ത്രിയുടേയും പ്രാദേശിക നേതാക്കളുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മകള്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടെന്ന ആരോപണം ഉയര്‍ത്തി മാതാപിതാക്കള്‍ രംഗത്ത് വന്ന ബീഹാറിലെ ഗയയെ ആകെമാനം ഞെട്ടിച്ച കൊലപാതകത്തിന് പിന്നല്‍ ദുരഭിമാന കൊലയെന്ന് സംശയം.
പനമ്പള്ളി നഗറിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശികളായ ലൂതർബെന്‍, ജോൺപോള്‍, ആന്‍റണി എന്നിവർ പാലക്കാട് നിന്നാണ് പൊലീസ് പിടിയിലായത്. പനമ്പള്ളി നഗറിലെ കൊച്ചിൻ ഷിപ്പ് യാർഡ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
വിനീത് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിൽ ഒരു കമന്റ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരിട്ട് കണ്ടപ്പോൾ വിനീതിനെ മർദ്ദിച്ചു ബലമായി ഇവർ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ വിനീത് കാറിൽ നിന്നും ചാടിയതോടെ പ്രതികൾ കാറിന്റെ വേഗത കൂട്ടുകയും തുടർന്ന് മുന്‍പില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്‍റെ തലയ്ക്ക് മുകളിലൂടെ കാർ കയറിയിറങ്ങുകയുമായിരുന്നു.
ചരിത്രം കുറിക്കുന്ന സന്ദർശനത്തിനു ഫ്രാൻസിസ് മാർപാപ്പ നാളെ അബുദാബിയിലെത്തും. ത്രിദിന യുഎഇ സന്ദർശനത്തിനായി നാളെ ഉച്ചയ്ക്കു പ്രത്യേക വിമാനത്തിൽ റോമിൽ നിന്നു പുറപ്പെടുന്ന മാർപാപ്പയും വത്തിക്കാനിലെ ഉന്നതസംഘവും രാത്രിയോടെ അബുദാബിയിലെത്തും. ഗൾഫ് മേഖലയിലെ ഏതെങ്കിലുമൊരു മുസ്ലിം രാജ്യത്ത് ഒരു മാർപാപ്പ ഒൗദ്യോഗിക സന്ദർശനം നടത്തുന്നത് ആദ്യമായാണ്.
ചരിത്രപരമായ അപ്പസ്തോലിക ചരിത്രസന്ദർശനത്തിനു സാക്ഷിയാകാൻ കേരളത്തിലെ കർദിനാൾമാരും. ലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികളും പൊതുസമൂഹവും അനേക വർഷങ്ങളായി ആഗ്രഹിച്ച മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു കേന്ദ്രത്തിലെ ബിജെപി സർക്കാർ സാങ്കേതികത്വം നിരത്തി തടയിട്ട സാഹചര്യത്തിലാണ്, ഇന്ത്യക്കാരായ ലക്ഷക്കണക്കിനു വിശ്വാസികളുള്ള ഗൾഫ് രാജ്യത്ത് മാർപാപ്പയെത്തുന്നത്.
റോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ മാർപാപ്പയെ വരവേൽക്കാനായി ഇന്ന് അബുദാബിയിലെത്തും. യുഎഇയിലെത്തുന്ന കർദിനാൾമാരെ വിശ്വാസിസമൂഹം സ്വീകരിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ തിങ്കളാഴ്ചത്തെ മതാന്തര സമ്മേളനത്തിലും ചൊവ്വാഴ്ച രാവിലെ നടക്കുന്ന ദിവ്യബലിയിലും കർദിനാൾമാർ പങ്കെടുക്കും. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തിന്റെ ആഭിമുഖ്യത്തിൽ മാർപാപ്പയുടെ പ്രഥമ അറബ് സന്ദർശനം വിജയകരമാക്കുന്നതിൽ മലയാളീസമൂഹം സജീവമായി പങ്കാളികളാകുന്നതിൽ അഭിമാനമുണ്ടെന്ന് കർദിനാൾമാരായ മാർ ആലഞ്ചേരിയും മാർ ക്ലീമിസ് ബാവയും ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച വരെ നീളുന്ന ഒൗദ്യോഗിക സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് തിങ്കളാഴ്ച രാവിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഉന്നതതല സ്വീകരണം നൽകും. ത്രിദിന സന്ദർശനം സുപ്രധാനവും ചരിത്രപ്രധാനവുമാണെന്നു വത്തിക്കാനും യുഎഇയും അറിയിച്ചു.
മതസൗഹാർദത്തിനും ലോകസമാധാനത്തിനുമുള്ള നിർണായക ചുവടുവയ്പാണു ഫ്രാൻസിസ് പാപ്പായുടെ യുഎഇ സന്ദർശനമെന്നു ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാർ ബിഷപ് ഡോ. പോൾ ഹിൻഡർ ഒഎഫ്എം പറഞ്ഞു. വിവിധ മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാവരും പരസ്പരം അംഗീകരിച്ചു സഹവർത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശമാണു പാപ്പായുടെ സന്ദർശനം നൽകുന്നതെന്നു വത്തിക്കാൻ വ്യക്തമാക്കി.
ആഗോള സമാധാനനായകനായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം യുഎഇക്ക് ആദരമാണെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ പ്രതികരിച്ചു. നാനാത്വങ്ങളെ സ്വാഗതം ചെയ്യുന്നവരാണ് വത്തിക്കാനും യുഎഇയും. യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ നഹ്യാൻ സഹിഷ്ണുതാവർഷമായി 2019 പ്രഖ്യാപിച്ചതിന്റെ പൂർത്തീകരണം കൂടിയായാണു മാർപാപ്പയുടെ വരവിനെ യുഎഇ കാണുന്നത്.
തിങ്കളാഴ്ച വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാൻഡ് മോസ്കും ഫ്രാൻസിസ് പാപ്പാ സന്ദർശിക്കും. മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി അവിടെ മാർപാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യബലിയും പ്രസംഗവും. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തുന്നവർക്ക് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യബലിക്കായി എത്തുന്നവർക്ക് സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളാണ് യുഎഇ ഏർപ്പെടുത്തിയിട്ടുള്ളത്.
മാർപാപ്പയുടെ യുഎഇ സന്ദർശന പരിപാടി
ഞായർ: ഉച്ചയ്ക്ക് 1.00: റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തിൽനിന്ന് പ്രത്യേക പേപ്പൽ വിമാനത്തിൽ യാത്ര പുറപ്പെടുന്നു.
രാത്രി 10.00: അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്വീകരണം. തുടർന്നു വിശ്രമം.
തിങ്കൾ: ഉച്ചയ്ക്ക് 12.00: പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒൗദ്യോഗിക സ്വീകരണം.
12.20: കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച.
വൈകുന്നേരം 5.00: അബുദാബി ഗ്രാൻഡ് മോസ്കിൽ മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി ചർച്ച.
വൈകുന്നേരം 6.10: ഫൗണ്ടേ ഴ്സ് മെമ്മോറിയലിൽ മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണം.
ചൊവ്വ: രാവിലെ 9.15: അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ സന്ദർശനം.
രാവിലെ 10.30: സഈദ് സ്പോർട്സ് സിറ്റിയിൽ മാർപാപ്പയുടെ ദിവ്യബലിയും സന്ദേശവും.
ഉച്ചയ്ക്ക് 1.00: റോമിലേക്കു മടക്കം.
വൈകുന്നേരം 5.00: റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തും.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് രാജ്യത്തിന്റെ മുഴുവൻ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ് ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ. വിവാദങ്ങളുടെ പേരിൽ അറിപ്പെടുന്ന നേതാവാണ് പൂജ ശകുന്‍ പാണ്ഡെ. നാഥൂറാം ഗോഡ്‍സെയെക്ക് മുൻപേ ജനിച്ചിരുന്നെങ്കില്‍ രാഷ്‍ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്‍റെ കെെകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന വിവാദ പ്രസ്‌താവനയുമായി നേരത്തെ വാർത്തകളിൽ പൂജ പാണ്ഡെ ഇടം പിടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച് കൊല്ലുമെന്ന് ഇവർ അന്ന് പറഞ്ഞിരുന്നു.
ഹിന്ദു സഭ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജിയുമാണ് പൂജ ശകുന്‍ പാണ്ഡെ. ഗണിതത്തിൽ എംഫിലും പിഎച്ച്ഡിയുമുണ്ടെന്നാണ് ഇവരുടെ വാദം. പ്രൊഫസറാണെന്ന് അവകാശപ്പെടുന്ന പുജ തന്റെ മറ്റൊരു പേരായി ഫെയ്സ്ബുക്കിൽ ചേര്‍ത്തിരിക്കുന്നത് ‘മഹാന്ത് മാ പൂജാനന്ദ് ഗിരി’ എന്നാണ്. പ്രതീകാത്മക ഗാന്ധിവധം നടത്തിയതിന് അറസ്റ്റിലായവരുടെ കൂട്ടത്തിൽ പൂജ പാണ്ഡെയുടെ ഭർത്താവ് അശോകും ഉണ്ട്.
അങ്ങേയറ്റത്തെ വർഗീയത നിറഞ്ഞ പ്രസ്താവനകളുടെ പേരിൽ ദേശീയ മാധ്യമങ്ങളിൽ പല വട്ടം ഇടം പിടിക്കാറുണ്ട് ഇവർ. മുത്തലാഖ് ബിൽ ചർച്ച നടന്നപ്പോൾ മുസ്ലിം സ്ത്രീകൾ മതംമാറി ഹിന്ദുക്കളാകണമെന്ന് പൂജ പ്രസ്താവിച്ചു. ഇങ്ങനെ മാത്രമേ നീതിനിഷേധത്തിൽ നിന്നും രക്ഷപ്പെടാനാകൂ എന്നവർ പറഞ്ഞു. സർക്കാരിനും കോടതിക്കും നിങ്ങൾക്ക് നീതി നൽകാനാകുന്നില്ലെങ്കിൽ ഞങ്ങൾ നൽകുമെന്നും പൂജ വിശദീകരിച്ചു.
ശരീഅത്ത് കോടതികളെ മാതൃകയാക്കി ഹിന്ദുമതത്തിലും കോടതികൾ ആവശ്യമാണെന്ന് നിലപാടിലാണ് ഹിന്ദു മഹാസഭ ഹിന്ദു കോടതി പ്രാവർത്തികമാക്കിയത്. 2018 ഓഗസ്റ്റിൽ ഹിന്ദു കോടതി സ്ഥാപിച്ച് അതിൽ ആദ്യത്തെ ചീഫ് ജസ്റ്റിസ്സായി പൂജ പാണ്ഡെ സ്ഥാനമേറ്റു. മീററ്റിലെ ശാരദ റോഡിലുള്ള ഹിന്ദു മഹാസഭാ ഓഫീസിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. ഭരണകൂടത്തെ വെല്ലുവിളിച്ച ഹിന്ദു മഹാസഭാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം അന്ന് ആവശ്യപ്പെട്ടെങ്കിലും യോഗി ആദിത്യനാഥ് വിഷയത്തിൽ മൗനം പാലിച്ചു.
ബ്ലസി ഒരുക്കുന്ന ആടുജീവിതത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോർദാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ലുക്ക് ആണ് സമൂഹമമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലൂസിഫര്‍ തിരക്കിനിടെ താരത്തെ ഈ ഗെറ്റപ്പില്‍ കണ്ടതോടെ അമ്പരപ്പിലാണ് ആരാധകര്‍.
കഥാപാത്രത്തിനുവേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ഇരുണ്ട മുഖവും തടിച്ചുരുണ്ട ശരീരവുമുള്ള പൃഥ്വിയെ ചിത്രത്തിൽ കാണാം. ശാരീരികമായി പൃഥ്വിക്ക് ഏറെ മാറ്റങ്ങൾ വേണ്ടിവരുന്നതും വെല്ലുവിളികൾ നേരിടേണ്ടതുമായ ചിത്രമാണ് ആടുജീവിതം. ഏറെ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമാണ് നജീബ്. സിനിമയുടെ അടുത്ത ഷെഡ്യൂളിൽ പൃഥ്വിക്ക് മെലിേയണ്ടി വരും.
ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തിൽ അമലാപോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസൻ, അപർണാ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ കെ.ജി അബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടനാടും, ജോർദാനും, ഈജിപ്തുമാണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകൾ. ബെന്യാമിന്റെ നോവലിനോട് പൂർണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു.
നജീബിന്റെ കേരളത്തിലെ രംഗങ്ങളാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്‍ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. മൊറോക്കോയിലും ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന.
റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റിലീസിനു കാലതാമസമുണ്ടാകുമെന്ന് ബ്ലെസി പറഞ്ഞിരുന്നു.
കാൽനൂറ്റാണ്ടിനു ശേഷം സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ ആടുജീവിതത്തിലൂടെ ഒരു മലയാള ചിത്രത്തിനു സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് റസൂൽ പൂക്കുട്ടിയാണ്. കെ.യു. മോഹനാണ് ഛായാഗ്രഹണം. രഞ്ജിത്ത് അമ്പാടി മേക്കപ്പ്.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും ആരാധകരെ എന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്. താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് മമ്മൂട്ടി എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. മലയാള സിനിമയിലേക്ക് നോക്കിയാല്‍, നിലവില്‍ ഇന്നസെന്റ്, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി തുടങ്ങിയവര്‍ സജീവ രാഷ്ട്രീയത്തിലുള്ളവരാണ്. ജഗദീഷ്, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എന്നാല്‍ മോഹല്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കുറച്ചധികം നാളുകളായി ഈയൊരു ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.
എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് മത്സരിക്കാനായി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എത്തിയത്.
വീണ്ടും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ മോഹൻലാൽ ആരാധകർ ഒരേ സ്വരത്തിൽ ആ സാധ്യത തള്ളിക്കളയുകയാണ്. എല്ലാ തിരഞ്ഞെടുപ്പിലും ഉള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.
‘ലാല്‍ സാര്‍ മത്സരിക്കുന്നൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ ആളുകള്‍ ഇങ്ങനെ പറയും. അദ്ദേഹം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട് ഇക്കാര്യത്തെ കുറിച്ച്. അദ്ദേഹം മത്സരിക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഓരോ കാലത്തും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. അവരോടൊക്കെ ഇല്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്,’ ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി വിമല്‍ പറയുന്നു.
മാധ്യമങ്ങളോട് മാത്രമല്ല, മോഹന്‍ലാല്‍ അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം ഷിബു പറയുന്നത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തുടക്കമാണെന്നതൊക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമ്മയ്ക്കുന്നതാണെന്നും ഷിബു വ്യക്തമാക്കി.
‘അദ്ദേഹം മത്സരിക്കില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അദ്ദേഹം തുടങ്ങാന്‍ പോകുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്. അപ്പോളേക്കും മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. പുള്ളി മത്സരിക്കുന്നു എന്നൊക്കെ അപ്പോഴേക്കും വാര്‍ത്ത വന്നു. പുള്ളി എന്തായാലും രാഷ്ട്രീയത്തില്‍ വരില്ല,’ ഷിബു വ്യക്തമാക്കി.
ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നതിലൂടെ ബിജെപി പുകമറ സൃഷ്ടിക്കുകയാണ് എന്നായിരുന്നു അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് രാജന്റെ പ്രതികരണം.
‘അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത്. ഇനി സിനിമാ മേഖലയില്‍ നിന്നും രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്താല്‍ പോലും അദ്ദേഹം മത്സരിക്കില്ല. ഒരുപാട് പേര് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന് രാഷ്ട്രീയം താത്പര്യമില്ല. അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കാന്‍, ഒരു പുകമറ സൃഷ്ടിയ്ക്കാന്‍ ആയിരിക്കും ഒ. രാജഗോപാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക,’ രാജന്‍ പറയുന്നു.
ന്യൂഡൽഹി: ടെലി കമ്യൂണിക്കേഷൻ രംഗത്ത് കനത്ത നഷ്ടം നേരിട്ടതിനെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്ന റിലയൻസ് കമ്യൂണിക്കേഷൻസ് പാപ്പർ സ്യൂട്ട് ഫയൽ ചെയ്യാനൊരുങ്ങുന്നു. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ നിയമങ്ങൾ പ്രകാരം കമ്പനിയുടെ ബാധ്യതകൾ തീർക്കുന്നതിനുളള നടപടികൾ ബോർഡ് ഓഫ് ഡയറക്ടേർസ് സ്വീകരിച്ചതായാണ് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.
ടെലികോം രംഗത്ത് നിന്ന് പൂർണമായി പിൻമാറി, റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചിരുന്നു. ടെലികോം രംഗത്ത് വലിയ കടബാധ്യതയിൽ അകപ്പെട്ട റിലയൻസ് കമ്യൂണിക്കേഷൻസ് 2017 ജൂൺ 2-നാണ് പല പ്രോജക്ടുകളും അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
എന്നാൽ 18 മാസം കഴിഞ്ഞിട്ടും ഒരു തരത്തിലും ലാഭമുണ്ടാകാതിരുന്നതിനെത്തുടർന്ന് കമ്പനി പാപ്പർ നടപടികളിലേക്ക് കടക്കാൻ തീരുമാനിക്കുകയാണെന്നാണ് ഇപ്പോൾ റിലയൻസ് കമ്യൂണിക്കേഷൻസ് വ്യക്തമാക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ആധിപത്യത്തോടെ നിലനിന്നിരുന്ന ടെലികോം രംഗത്ത് നിരക്കുകൾ ഗണ്യമായി കുറച്ച് വിപ്ലവമുണ്ടാക്കിയാണ് റിലയൻസ് കമ്യൂണിക്കേഷൻസ് സ്വാധീനം നേടിയത്. പക്ഷെ കൂടുതൽ കമ്പനികൾ മത്സരരംഗത്ത് വന്നതോടെ റിലയൻസിന് ചുവടുതെറ്റി. പിന്നീട് കടക്കെണിയിലേക്ക് കൂപ്പുകുത്തിയ കമ്പനി ഇപ്പോൾ റിലയൻസ് ജിയോയ്ക്ക് പല ഉപകരണങ്ങളും കൈമാറി രക്ഷപ്പെടാനുളള ശ്രമത്തിലാണ്.
Reliance Communications to approach bankruptcy court for debt resolution @IndianExpress pic.twitter.com/EEhDR2VJz4
— Khushboo Narayan (@khushboo_n) February 1, 2019
ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഖത്തറിന് കന്നിക്കിരീടം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. അല്‍മോയിസ് അലിയും അബ്ദുലാസിസും അഫീഫുമാണ് ഖത്തറിനായി സ്കോര്‍ ചെയ്തത്. ഒന്‍പത് ഗോളുകള്‍ നേടിയ അല്‍മോയിസ് ഏഷ്യന്‍ കപ്പിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി. മുന്‍ ഇറാന്‍ താരം അലി ദേയിയുടെ 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അല്‍മോയിസ് തകര്‍ത്തത്. മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍.
അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി പത്തൊമ്പതിനാണ് സെനഗലിൽ പൂജാരി അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യമായ സെനഗലിൽ വച്ച് പൂജാരി അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. പലസംസ്ഥാനങ്ങളിലായി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രവി പൂജാരി. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്തതിനും രവി പൂജാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നാലുമാസം മുൻപാണ് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവി പൂജാരിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് ഗിനിയ, ഐവറി കോസ്റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നിവിടങ്ങളിൽ മാറിമാറി കഴിയുകയായിരുന്ന പൂജാരിയെക്കുറിച്ച് സെനഗൽ എംബസിക്ക് വിവരം നൽകിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്.സെനഗലിന്റെ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്.
സെനഗൽ പൊലീസിന്റെ മൂന്ന് ബസ് സായുധ സേന നടത്തിയ ഓപ്പറേഷനിലാണ് പൂജാരിയെ കുടുക്കാനായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസും ഇയാളുടെ പിന്നാലെയായിരുന്നു. അടുത്തിടെ നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിയുതിർക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത കേസിൽ അന്വേഷണം എത്തിച്ചേർന്നതും പൂജാരിയിലായിരുന്നു.പ്രമുഖ സിനിമ താരങ്ങളെയും രാഷ്ട്രീയക്കാരെയും ഭീഷണിപ്പെട്ടുത്തി പണം തട്ടിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്. രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം തുടരുകയാണ്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം പൂജാരിയെ വിട്ടുനൽകാൻ തയ്യാറെന്നു സെനഗൽ ഇന്ത്യയെ അറിയിച്ചതായും സൂചനയുണ്ട്.
ആന്‍റണി ഫെർണാണ്ടസ് എന്ന വ്യാജപേരിലാണ് രവി പൂജാരി ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു.സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.