ഇന്നലെ ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ വെബ്സൈറ്റ് ഇനിയും പ്രവര്‍ത്തനരഹിതമായിട്ടില്ല. എത്രയും പെട്ടെന്ന് തിരികെ വരുമെന്നാണ് ഇന്നലെ മുതല്‍ വെബ്പേജില്‍ അറിയിക്കുന്നത്. എന്നാല്‍ വെബ്സൈറ്റ് വരാന്‍ വൈകിയതോടെ പരിഹാസവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ട്വീറ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ പരിഹസിക്കുന്നത്.
‘നിങ്ങള്‍ കുറേ നേരമായി പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ടു. തിരിച്ചു വരുന്നതിന് നിങ്ങള്‍ സഹായം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സന്തോഷത്തോടെ അതിന് തയ്യാറാണ്,’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു
ഹാക്കിംഗ് ശ്രമത്തെ തുടര്‍ന്ന് ബിജെപിയുടെ വെബ്‌സൈറ്റ് ഡൗണായിരുന്നു. സൈറ്റ് ചൊവ്വാഴ്ച രാവിലെയോടെ മെയ്ന്റനന്‍സ് മോഡിലേയ്ക്ക് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു മീം ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
Morning @BJP4India, we realise you’ve been down for a long time now. If you need help getting back up, we’re happy to help 🤗 pic.twitter.com/pM12ADMxEj
— Congress (@INCIndia) March 6, 2019
ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മോദി ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഗൗനിക്കാതെ നടന്നുപോകുന്ന വീഡിയോയും പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് തങ്ങള്‍ ഉടന്‍ തിരിച്ചുവരുമെന്ന അറിയിപ്പ് പേജില്‍ കാണാനായത്. വെബ്സൈറ്റ് വരാന്‍ വൈകിയതോടെ ട്രോളന്മാരും രംഗത്തെത്തിയിരുന്നു. ബിജെപിയെ പരിഹസിച്ച് നിരവധി ട്രോളുകളും പ്രചരിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷം ശക്തമായിരിക്കുന്നതിന് ഇടയിലാണ് ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. പാകിസ്താനി ഹാക്കര്‍മാര്‍ 90 ഗവണ്‍മെന്റ് വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുഎസിലടക്കം പല രാജ്യങ്ങളിലും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് കിട്ടുന്നില്ല. ഇന്ത്യ പാകിസ്താനെതിരെ സൈബര്‍ ആക്രണം നടത്തുന്നതായി പാകിസ്താന്‍ ഫോറിന്‍ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസല്‍ ആരോപിച്ചു.
ഏവരും സ്‌നേഹിക്കുന്ന ആ മണിനാദം നിലച്ചിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. എങ്കിലും മായാത്ത ഓര്‍മ്മയായി ഉണ്ട് ഇന്നും ചാലക്കുടിക്കാരന്‍. മലയാള ചലചിത്ര മേഖലയ്ക്കുണ്ടായ തീരാത്ത നഷ്ടം തന്നെയാണ് കാലഭവന്‍ മണി എന്ന താര പ്രതിഭ. മണിയുടെ മുന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്കക്കുകയാണ് സംവിധായകന്‍ വിനയന്‍.
തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹം മണിയെ അനുസ്മരിച്ചത്. ഇവിടെ ജനിക്കുവാന്‍ ഇനിയും പാടുവാന്‍ ഇനിയുമൊരു ജന്മം കൊടുക്കുമോ എന്ന കുറിപ്പോടെ മണി പാടുന്ന ഒരു ചിത്രത്തിനോടൊപ്പം വീഡിയോയാണ് അദ്ദേഹം പങ്കു വെച്ചത്. മനസ് വേദനിച്ച ആ ദിവസം. ഈ ചാലക്കുടിക്കാരൻ നമ്മെവിട്ടുപോയിട്ട് മൂന്ന് വർഷം. മനസിൽ മായാതെ സ്നേഹ സ്മരണകളോടെ എന്ന കുറിപ്പുള്ള പോസ്റ്റും അദ്ദേഹം പങ്കുവയ്ക്കുന്നു.
മണിയുടെ ചിത്രത്തോടൊപ്പമുള്ള ഗാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. ഇന്നും അദ്ദേഹത്തന്റെ പാട്ട് ആരാധകര്‍ നെഞ്ചിലേറ്റി നടക്കുന്നു. കലാഭവൻ മണിയെ നായകനാക്കി നിരവധി സിനിമകൾ സംവിധാനം ചെയ്ത വ്യക്തികുടിയാണ് വിനയൻ. മണിയുടെ ജീവിതം ആസ്പതമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
ഫോട്ടോഷൂട്ടുകള്‍ വ്യത്യസ്തമാക്കാന്‍ ദമ്പതികള്‍ ഇക്കാലത്ത് ചെയ്യാത്തതായി ഒന്നും തന്നെ ഇല്ല. ചിലത് അപകടകരവും ആണ്.
ഇപ്പോള്‍ ട്രാവല്‍ ബ്ലോഗേഴ്‌സായ ദമ്പതികള്‍ ഓടുന്ന ട്രെയിന്‍ തൂങ്ങിക്കിടന്ന് എടുത്ത ഫോട്ടോയാണ് വിവാദത്തിലായിരിക്കുന്നത്.
എല്ല എന്ന സ്ഥലത്തേക്കുള്ള ട്രെയില്‍ യാത്രക്കിടയിലാണ് റാഖ്വലും, മിഗ്വേലും ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ചിത്രം വൈറലായിരിക്കുകയാണ്.
ഫോളോവേഴ്‌സിനെ കൂട്ടാനും ലൈക്കുകള്‍ ലഭിക്കാനും കാണിക്കുന്ന ഇത്തരം പ്രഹസനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് കൂടുതല്‍ വിമര്‍ശനവും. ദമ്പതികള്‍കളെ ഉത്തരവാദിത്വമില്ലാത്തവരെന്ന് മുദ്രകുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇത് ആരെങ്കിലും കണ്ട് അനുകരിക്കാന്‍ ശ്രമിച്ച് എന്തെങ്കിലും പറ്റിയാല്‍ ഉത്തരാവാദികള്‍ ഇവരായിരിക്കും എന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു.
കോട്ടയം; ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടംഗസംഘം അവസാനം വലയിലായി. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രായമായ സ്ത്രീകളുടെ അടുത്ത് ബൈക്കിലെത്തിയശേഷം ഒരാള്‍ ഇറങ്ങിച്ചെന്ന് വഴിയോ സ്ഥലപ്പേരോ ചോദിച്ച് അവരുടെ മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റെയാള്‍ കൈകൊണ്ട് മുഖം മറച്ചുമാണ് മാല അപഹരിച്ചിരുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയശേഷമാണ് മാല പൊട്ടിക്കാന്‍ ഇറങ്ങുന്നത്.
ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തില്‍ ശാരദാമ്മയുടെ (78) ഒന്നര പവന്റെ മാലയും പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് ശാന്തമ്മയുടെ (63) ഒന്നര പവന്റെ മാലയും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് നാലിനായിരുന്നു ശാരദാമ്മയുടെ മാല മോഷ്ടിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും ദീപക്കും കടയില്‍ കയറി സോഡാ വാങ്ങി പണം നല്‍കിയശേഷമാണ് ശാരദാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഞൊടിയിടയില്‍ സ്ഥലം വിട്ടത്. വെളുത്ത രണ്ടു യുവാക്കളാണ് മാല പൊട്ടിച്ചതെന്ന് ശാരദാമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ മാല ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഫെബ്രുവരി 9നാണ് ശാന്തമ്മയുടെയുടെ ഒന്നര പവന്റെ മാലപൊട്ടിച്ചെടുത്തത്.
തിരുവല്ല മനയ്ക്കച്ചിറയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് പ്രതികളായ ദീപക്കും വിഷ്ണുവും. സ്വകാര്യ സ്ഥാപനത്തില്‍ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്തുവന്ന ഇരുവരും നല്ല സാമ്പത്തികശേഷിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആര്‍ഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആര്‍ടി ഓഫീസുകളില്‍ നിന്നും ഷോറൂമുകളില്‍ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ കുടുക്കിയത്.
തിരുവല്ല ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റ നേതൃത്വത്തില്‍ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, പുളിക്കീഴ് എസ്.ഐ വിപിന്‍കുമാര്‍, എസ്.ഐ ബി.ശ്യാം, ഷാഡോ ടീമിലെ എ.എസ്.ഐമാരായ അജി ശാമുവേല്‍, എസ്.രാധാകൃഷ്ണന്‍, ടി.ഡി ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍.അജികുമാര്‍, വി.എസ്. സുജിത്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
സജീവമായിരുന്ന സുരേഷ് കുറുപ്പിന്റെയും വി.എൻ.വാസവന്റെയും പേരുകൾ തള്ളിയാണ് സിന്ധുമോൾ ജേക്കബ് കോട്ടയത്തെ സ്ഥാനാർഥിനിരയിലേക്ക് ഉയർന്നു വന്നത്. ഉഴവൂർ പഞ്ചായത്തംഗമാണ് സിന്ധുമോൾ ജേക്കബ്. ഇന്ന് ചേരുന്ന സിപിഎം പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിലപാടും സ്ഥാനാർഥി തീരുമാനത്തില്‍ നിര്‍ണായകമാകും.
അപ്രതീക്ഷിതമായാണ് ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ സിന്ധുമോള്‍ ജേക്കബ് കോട്ടയത്തെ സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഇടം പിടിച്ചത്. സിറ്റിങ് എംഎൽഎമാർ മത്സരിച്ചേക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരള സംരക്ഷണ യാത്രക്കിടെ കോട്ടയത്ത് പറഞ്ഞു. ഇതോടെ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് കോട്ടയത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പലരും ഉറപ്പിച്ചു.
ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, വൈക്കം നഗരസഭ മുന്‍ ചെയര്‍മാന്‍ പി.കെ. ഹരികുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു. പക്ഷേ ഒരുഘട്ടത്തിലും സിന്ധുമോള്‍ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിന്ധുമോളെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന നിര്‍ദേശം വന്നത്. പുതുമുഖ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ നേട്ടമുണ്ടാക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവില്‍ ഉഴവൂര്‍ പഞ്ചായത്ത് അംഗമായ സിന്ധുമോള്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമാണ്.
പി.കെ. ഹരികുമാറിന്‍റെ പേരും സജീവ പരിഗണനയിലുണ്ട്. 2014ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ഹരികുമാര്‍ ചുമരെഴുത്തും നടത്തി. എന്നാല്‍ അവസാനഘട്ടത്തില്‍ സീറ്റ് ജനതാദളിന് വിട്ട് നല്‍കുകയായിരുന്നു. വിവിധ സമുദായ സംഘടനകളുമായുള്ള ഉറ്റബന്ധവും ഹരികുമാറിനെ പരിഗണിക്കുന്നതില്‍ മുഖ്യ ഘടകമാണ്. ജനതാദളില്‍ നിന്ന് സീറ്റ് തിരിച്ചെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനിച്ചത്.
ഇന്ത്യൻ ദന്തഡോക്ടറെ കുത്തിക്കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുൻപ് സിഡ്നിൽ നിന്ന കാണാതായ പ്രീതി റെഡ്ഡി(32) െയയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വന്തം കാറിൽ സ്യൂട്ട്കേസിൽ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം,
പ്രീതിയുടെ മരണത്തിന് പിന്നാലെ മുൻ കാമുകൻ വാഹനാപകടത്തിൽ മരിച്ചു. ഡോ. ഹർഷവർധൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇയാൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറയുന്നു. ഓസ്ട്രേലിയയിൽ ദന്തഡോക്ടറാണ് ഇയാൾ. പ്രീതിയുടെ തിരോധനവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളോട് സംസാരിച്ചിരുന്നു.

പ്രീതിയുടെ മൃതദേഹത്തിൽ നിരവധി തവണ കുത്തേറ്റത്തിന്റെ പാടുകളുണ്ട്. ദന്തചികിത്സയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പ്രീതി കുടുംബവുമായി അവസാനം സംസാരിച്ചത്. പ്രഭാതഭക്ഷണത്തിന് ശേഷം വീട്ടിലേക്ക് തിരികെയെത്തുമെന്ന് അറിയിച്ചു. എത്താതിരുന്നതോടെ കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രീതിയുടെ കൊലപാതകവാർത്തയറിഞ്ഞ സുഹൃത്തുക്കളും സഹപ്രവർത്തകരും ഞെട്ടലിലാണ്. അടുത്തയാഴ്ച കാണാമെന്ന് പറഞ്ഞാണ് പ്രീതി അവസാനമായി ഓഫീസിൽ നിന്നിറങ്ങിയത്. പ്രീതിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി തോന്നിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറയുന്നു.
അച്ഛന് മാത്രമല്ല, മകനും സെൽഫി ഇഷ്ടമല്ല. സെൽഫിയെടുക്കാൻ ശ്രമിച്ച നടിയോട് സ്നേഹപൂര്‍വ്വം ക്ഷോഭിച്ച് കാർത്തി. സൂര്യയുടെയും കാർത്തിയുടെയും അച്ഛനും തമിഴിലെ പഴയ താരവുമായ ശിവകുമാർ ഈയിടെ വാർത്തകളിൽ നിറഞ്ഞത് സെൽഫിയുടെ പേരിലായിരുന്നു. സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് പൊട്ടിച്ചത് രണ്ടുതവണയാണ്.
കഴിഞ്ഞ ദിവസം ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ചിൽ കാർത്തിയും നടി കസ്തൂരിയും പങ്കെടുത്തിരുന്നു. വേദിയിൽവെച്ച് കസ്തൂരി ശിവകുമാർ ഫോൺ തല്ലിപ്പൊട്ടിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകനൊപ്പം സെൽഫിയെടുക്കാൻ പോകുകയാണെന്ന് പറഞ്ഞു. ഫോൺ തല്ലിപ്പൊട്ടിച്ചില്ലെങ്കിലും മൈക്ക് വാങ്ങിയ കാർത്തി കസ്തൂരിയോട് നീരസം മറച്ചുവച്ചില്ല. ഇപ്പോഴിതിവിടെ പറയേണ്ട ആവശ്യമില്ല. ഇന്നത്തെ കാലത്ത് ആർക്കും ആരോടും മര്യാദയില്ല.
എവിടെപ്പോയാലും മുന്നിലും പുറകിലും ഫോണുമായി വരും. അതിനെല്ലാം ഫ്ലാഷുമുണ്ട്. നമ്മുടെ മുഖത്തിനോട് ചേർന്ന് സെൽഫിയെടുക്കുന്നതിന് മുന്‍പ് അനുവാദം ചോദിക്കാനുള്ള അന്തസ് പോലുമില്ല. മൈഗ്രൈൻ പോലെയുള്ള അസുഖങ്ങളുള്ളവർക്ക് ഇതെത്ര അലോസരമുണ്ടാക്കുന്നതാണെന്ന് അറിയാമോ? കാർത്തി ചോദിച്ചു.
ഇതിപ്പോൾ തന്നെ പറഞ്ഞില്ലെങ്കിൽ പിന്നീട് പറയാനുള്ള അവസരം കിട്ടില്ലെന്നും കാർത്തി പറഞ്ഞു. കാർത്തിയുടെ വാക്കുകള്‍ക്ക് ശേഷം കസ്തൂരിയും നിലപാട് വിശദീകരിച്ചു. കസ്തൂരി അനാവശ്യമായി വിവാദമുണ്ടാക്കുകയായിരുന്നു എന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂട് ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കൂടി താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്. സമാനരീതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച താപനില ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു.
ഇന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ ചില ഭാഗങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ അതോറിറ്റികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും ചൂടേറിയ ജില്ല കോഴിക്കോടാണ്. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാസം ഒന്പതുവരെ താപനില 38 ഡിഗ്രിവരെയാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ആലപ്പുഴ, പുനലൂര്‍ എന്നിവിടങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജോലി സമയം കഴിഞ്ഞ ദിവസം പുനഃക്രമീകരിച്ചിരുന്നു. കോര്‍പറേഷനു കീഴില്‍ ജോലി ചെയ്യുന്ന ക്ലീനിംഗ് ജീവനക്കാരുടേതുള്‍പ്പെടെയുള്ളവരുടെ പ്രവൃത്തി സമയം ഉച്ചക്ക് 12 മണി വരെയായി കുറച്ചു. മാറ്റം ഒരാഴ്ചത്തേക്ക് തുടരും.
വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ തൊഴിലാളികള്‍ക്ക് സൂര്യതാപം ഏല്‍ക്കുന്ന ജോലികള്‍ നല്‍കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്‌കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അസംബ്ലികള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തും.
കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉഷ്ണ തരംഗ മുന്നറിയിപ്പ് ഇന്നു കൂടി മാത്രമേ ഉള്ളുവെങ്കിലും ജാഗ്രതാ നടപടികള്‍ തുടരും. മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ കാര്യക്ഷമമായി എത്തിയോ എന്നും യോഗം പരിശോധിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ ഒഴികെയുള്ള എല്ലാ സിറ്റിങ് എം.പിമാരേയും മല്‍സരരംഗത്തിറക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ എറണാകുളത്തേക്കു മാറ്റാനും ആലോചനയുണ്ട്. കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്ന് തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തു തുടരുകയാണ്.
ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ കെ.രാധാകൃഷ്ണന്റെ പേര് ശക്തമായി ഉയര്‍ന്നിരുന്നെങ്കിലും, പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജു തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാലും സീറ്റുറപ്പിച്ചുകഴിഞ്ഞു. കാസര്‍കോട് പി.കരുണാകരന്‍ മല്‍സരരംഗത്തുണ്ടാവില്ല.
ഇന്നസെന്റിനെ ചാലക്കുടിയില്‍ നിന്നു മാറ്റി എറണാകുളത്തു മല്‍സരിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുയാണ്. കോട്ടയം തിരിച്ചെടുത്ത് പതിനാറു സീറ്റിലും സി.പി.എം മല്‍സരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇന്ന് സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, ചാലക്കുടിയില്‍ പി.രാജീവ്, കോട്ടയത്ത് സുരേഷ് കുറുപ്പ്, വടകരയില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്.
ആഗോള പകര്‍ച്ചവ്യാധിയായ എയ്ഡ്‌സ് ഉണ്ടായതിന് ശേഷം ലോകത്ത് രണ്ടാം തവണ ഒരു എച്ച്‌ഐവി ബാധിച്ചയാളെ സുഖപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നു.
ആദ്യമായി രോഗശാന്തി പ്രാപിച്ച രോഗിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടുമൊരു ശുഭ വാര്‍ത്ത. ഗവേഷകരുടെ ഏറെ നാളത്തെ ശ്രമങ്ങളുടെ ഫലമായാണിത് സാധ്യമായിരിക്കുന്നത്. എച്ച്‌ഐവി അണുബാധയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധ്യമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നേച്വര്‍ എന്നജേര്‍ണലില്‍ ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെയാണ് ചിക്തിസ നടത്തിയത്. രണ്ടു കേസുകളിലും ഒരേതരത്തിലാണ് ചികിത്സ നടന്നത്.
കോശങ്ങള്‍ മാറ്റിവച്ചപ്പോള്‍ ഇവ എച്ച്‌ഐവി വൈറസുകളെ പ്രതിരോധിക്കുന്നതായി തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഏറെ സമയം വേണ്ടി വരുന്ന ചികിത്സയാണിത്. അതിനാലാണ് ആദ്യ രോഗിയില്‍ നിന്നും രണ്ടാമത്തെ രോഗിയിലേക്ക് പന്ത്രണ്ട് വര്‍ഷത്തിന്റെ സമയം വേണ്ടി വന്നത്.
ഇരുവര്‍ക്കും ക്യാന്‍സറും എയ്ഡ്‌സും ഉണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനാകില്ലെന്ന് വിചാരിച്ചിരുന്നതാണ്, ഇത് വിശ്വസിക്കാൻ പോലുമാകുന്നില്ല എന്നാണ് രോഗം ഭേദമായ ആൾ പറയുന്നത്.

തിമോത്തി റേ ബ്രൗണ്‍
മജ്ജമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ എച്ച്ഐവി ബാധയില്‍ നിന്ന് മുക്തനാകുന്നത്. ലണ്ടനില്‍ ഡോക്ടർ രവിന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ചികിത്സിച്ചത്. ഇപ്പോള്‍ എച്ച്ഐവി വൈറസുകള്‍ പൂര്‍ണ്ണമായും ഇയാളില്‍ നിന്ന് അകന്നുവെന്നാണ് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
സമാനമായ രീതിയില്‍ 2007ലാണ് ആദ്യമായി രോഗമുക്തി കൈവരിക്കുന്നത്. ബെര്‍ലിന്‍ സ്വദേശിയായ തിമോത്തി റേ ബ്രൗണ്‍ എന്ന ആള്‍ക്കാണ് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയിലൂടെ എയ്ഡ്സ് രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടത്. എയ്ഡ്‌സിനൊപ്പം അദ്ദേഹത്തിന് രക്താര്‍ബുദവും ഉണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്.
നിവിൽ മുന്നിലുള്ള രണ്ട് ഉദാഹരണങ്ങളും കൂടുതൽ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണെന്നും എയ്ഡ്‌സ് പൂർണ്ണമായി ചികിൽസിച്ച് മാറ്റാം എന്നത് വെറുമൊരു സ്വപ്നം മാത്രമല്ലെന്ന് ആളുകളെ ബോധ്യപ്പെടുത്താനായെന്നും നെതർലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർ ആന്മരിയ വെൻസിങ് പറയുന്നു
തുടർ പഠനങ്ങൾ നടത്തി എച്ച്ഐവി വൈറസുകളെ പ്രതിരോധിക്കുന്ന കോശങ്ങൾ ഫലപ്രദമായി എങ്ങനെ എയ്ഡ്‌സ് രോഗികളുടെ ശരീരത്തിൽ പ്രവേശിപ്പിക്കും എന്ന് കണ്ടെത്തുകയാണ് വൈദ്യശാസ്ത്ര ലോകത്തിനു മുന്നിലുള്ള പുതിയ വെല്ലുവിളി.