അച്ഛന് മാത്രമല്ല, മകനും സെൽഫി ഇഷ്ടമല്ല. സെൽഫിയെടുക്കാൻ ശ്രമിച്ച നടിയോട് സ്നേഹപൂര്‍വ്വം ക്ഷോഭിച്ച് കാർത്തി. സൂര്യയുടെയും കാർത്തിയുടെയും അച്ഛനും തമിഴിലെ പഴയ താരവുമായ ശിവകുമാർ ഈയിടെ വാർത്തകളിൽ നിറഞ്ഞത് സെൽഫിയുടെ പേരിലായിരുന്നു. സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് പൊട്ടിച്ചത് രണ്ടുതവണയാണ്.

കഴിഞ്ഞ ‍ദിവസം ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ചിൽ കാർത്തിയും നടി കസ്തൂരിയും പങ്കെടുത്തിരുന്നു. വേദിയിൽവെച്ച് കസ്തൂരി ശിവകുമാർ ഫോൺ തല്ലിപ്പൊട്ടിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകനൊപ്പം സെൽഫിയെടുക്കാൻ പോകുകയാണെന്ന് പറഞ്ഞു. ഫോൺ തല്ലിപ്പൊട്ടിച്ചില്ലെങ്കിലും മൈക്ക് വാങ്ങിയ കാർത്തി കസ്തൂരിയോട് നീരസം മറച്ചുവച്ചില്ല. ഇപ്പോഴിതിവിടെ പറയേണ്ട ആവശ്യമില്ല. ഇന്നത്തെ കാലത്ത് ആർക്കും ആരോടും മര്യാദയില്ല.

എവിടെപ്പോയാലും മുന്നിലും പുറകിലും ഫോണുമായി വരും. അതിനെല്ലാം ഫ്ലാഷുമുണ്ട്. നമ്മുടെ മുഖത്തിനോട് ചേർന്ന് സെൽഫിയെടുക്കുന്നതിന് മുന്‍പ് അനുവാദം ചോദിക്കാനുള്ള അന്തസ് പോലുമില്ല. മൈഗ്രൈൻ പോലെയുള്ള അസുഖങ്ങളുള്ളവർക്ക് ഇതെത്ര അലോസരമുണ്ടാക്കുന്നതാണെന്ന് അറിയാമോ? കാർത്തി ചോദിച്ചു.

ഇതിപ്പോൾ തന്നെ പറഞ്ഞില്ലെങ്കിൽ പിന്നീട് പറയാനുള്ള അവസരം കിട്ടില്ലെന്നും കാർത്തി പറഞ്ഞു. കാർത്തിയുടെ വാക്കുകള്‍ക്ക് ശേഷം കസ്തൂരിയും നിലപാട് വിശദീകരിച്ചു. കസ്തൂരി അനാവശ്യമായി വിവാദമുണ്ടാക്കുകയായിരുന്നു എന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.