Latest News

മാര്‍പാപ്പയുടെ പൊതുപരിപാടിയിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ തിരക്ക്. ഫെബ്രുവരി അഞ്ചിന് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യദിനത്തില്‍ പതിമൂവായിരത്തിലധികം ടിക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ ദേവാലയങ്ങളില്‍ 21ന് മുന്‍പ് രജിസ്റ്റര്‍ ചെയ്തവരുടെ ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തുവരുന്നത്.

അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍, മുസഫ സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ച്, ദുബൈ സെന്റ് മേരീസ് ദേവാലയം എന്നിവിടങ്ങളിലാണ് ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങിയത്. ദുബൈ സെന്റ് മേരീസ് ദേവാലയത്തില്‍ തന്നെ 12,500ല്‍ അധികം പാസുകള്‍ വിതരണം ചെയ്തു. നോണ്‍ ജിസിസി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശന ടിക്കറ്റുകള്‍ നല്‍കുന്നത്. ഇന്നു മുതല്‍ ജിസിസി രാജ്യക്കാര്‍ക്കു കൂടി ടിക്കറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങും.

മാര്‍പാപ്പയെ വരവേല്‍ക്കാന്‍ ഒരുങ്ങി അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലിലെ രണ്ടു മലയാളി വൈദികര്‍. ആഗോള കത്തോലിക്ക സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാനുള്ള നിയോഗമാണ് ഒരാള്‍ക്കെങ്കില്‍ ഒരുമിച്ചു കുര്‍ബാന അര്‍പ്പിക്കാനുള്ള ഭാഗ്യമാണ് മറ്റൊരാള്‍ക്ക്. വൈദികരായ തൊടുപുഴ സ്വദേശി ഫാ. ജോണ്‍സണ്‍ കടകന്‍മാക്കല്‍, ആലപ്പുഴ കുട്ടനാട് സ്വദേശി ഫാ. ജോബി കരിക്കന്‍പള്ളി എന്നിവരാണ് ദൈവമേല്‍പ്പിച്ച ചരിത്ര നിയോഗത്തിനായി കാത്തിരിക്കുന്നത്.

യുഎഇ സന്ദര്‍ശനത്തിലെ അവസാന ദിവസമായ ഫെബ്രുവരി അഞ്ചിന് രാവിലെ 9.15ന് സെന്റ് ജോസഫ്‌സ് കത്തീഡ്രലിലെത്തുന്ന മാര്‍പാപ്പയെ സ്വീകരിക്കുന്ന മൂന്നംഗ സംഘത്തിലെ ഏക മലയാളി വൈദികനാണ് ഫാ. ജോണ്‍സണ്‍. ബിഷപ് പോള്‍ ഹിന്‍ഡറും ഫിലിപ്പീന്‍സില്‍നിന്നുള്ള വികാരി ജനറല്‍ ഫാ. ട്രോയുമാണ് സംഘത്തിലെ മറ്റു രണ്ടു പേര്‍.

സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ മാര്‍പാപ്പയോടൊപ്പം കുര്‍ബാന അര്‍പ്പിക്കാനുള്ള അവസരമാണ് ഫാ. ജോബി കരിക്കന്‍പള്ളിക്ക് കൈവന്നത്.മാര്‍പാപ്പയെ നേരില്‍ കാണാനും ഒപ്പം കുര്‍ബാന അര്‍പ്പിക്കാനും സാധിക്കുന്നത് സ്വപ്നതുല്യമാണെന്ന് ഫാ. ജോബി കരിക്കന്‍പള്ളി പറഞ്ഞു.

കുര്‍ബാനയില്‍ സഹകാര്‍മികനാകാനുള്ള അവസരമാണ് ഫാ. ജോബിക്ക് കൈവന്നിരിക്കുന്നത്. മൂന്നു മാസം മുന്‍പാണ് ഫാ.ജോബി അബുദാബിയില്‍ എത്തിയത്. യുഎഇയിലെ കത്തോലിക്കാ ദേവാലയങ്ങളിലെ ഏതാനും വൈദികര്‍ക്കും സഹകാര്‍മികരാകാനുള്ള ഭാഗ്യമുണ്ടാകും.

‘ദൈവാനുഗ്രഹം, അത്യപൂര്‍വ ഭാഗ്യം’ എന്നാണ് ഫാ. ജോണ്‍സണ്‍ കടകന്‍മാക്കല്‍ ഈ അവസരത്തെ വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് റോമിലെത്തിയപ്പോള്‍ അകലെനിന്ന് പോപ്പിനെ കണ്ടിട്ടേയുള്ളൂ. എന്നാല്‍ നേരിട്ട് സ്വീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് ചിന്തിച്ചതേയില്ലെന്നും വിലപ്പെട്ട നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും മൂന്നു വര്‍ഷത്തിലേറെയായി ഇവിടെ സേവനമനുഷ്ഠിക്കുന്ന ഫാ. ജോണ്‍സണ്‍ പറഞ്ഞു.

രാവിലെ 9.15ന് ദേവാലയത്തിലെത്തുന്ന മാര്‍പാപ്പ വിശ്വാസികളെ ആശീര്‍വദിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും.മാര്‍പാപ്പയെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നേരത്തെ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്കു മാത്രമായിരിക്കും അവസരം.

അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാല്‍ സയിദ് സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് പ്രത്യേക വാഹന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്കും, രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പ്രവേശനമില്ല.

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെ മത്സരം നിര്‍ത്തിവെച്ച . ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങാനിരുന്നത്. കടന്നല്‍ ഇളകിയതിനെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെച്ചത്. കടന്നല്‍ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കാണികളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കുകയും കളി തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയും ചെയ്തിരിക്കുകയാണ്.

സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ നിന്നും ഒരു കൂട്ടം തേനീച്ചകള്‍ ഇളകിയെത്തിയത് കളി കാണാന്‍ വന്ന രണ്ടുപേര്‍ കല്ലെറിഞ്ഞതാണ് കാരണം. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മൈതാനത്തു തേനിച്ചയുടെ ആക്രമണം ഉണ്ടായ ഭാഗത്തായിരുന്നു നിന്നിരുന്നത്. തേനിച്ച ഇളകിയതോടെ ദ്രാവിഡ് അവിടെ നിന്ന് ഓടി മാറുകയായിരുന്നു.

അതേസമയം, തേനീച്ച കൂടിന് കല്ലെറിഞ്ഞവരെ കണ്ടെത്താനായില്ല. തേനീച്ചയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് കുത്തേറ്റു. ഗ്യാലറിയുടെ മുകള്‍ ഭാഗത്തിരുന്ന 5 പേര്‍ക്കാണ് സാരമായി കുത്തേറ്റത്. പരിക്കേറ്റവരില്‍ 13 വയസുള്ള ഒരു കുട്ടിയുമുണ്ട്. ഗ്യാലറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഇവരെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ 5 പേരെയും പ്രാഥമിക ശുശ്രുഷ നല്‍കി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.

ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്നുള്ള നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി.

ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍തൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതി ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്.

ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ്‌സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന് ബെഗലൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനാണ്.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് അന്തരിച്ച മുന്‍ എംപി എംഐ ഷാനാവാസിന്റെ വീട് സന്ദര്‍ശിക്കും. വൈകുന്നേരം മൂന്ന് മണിക്ക് മറൈന്‍ ്രൈഡവില്‍ കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന എന്റ ബൂത്ത് എന്റെ അഭിമാനം നേതൃസംഗമമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്.

ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം ചതുരശ്ര അടിയാണ് മറൈന്‍ ഡ്രവ് മൈതാനിയിലെ പന്തലിന്റെ വിസ്തീര്‍ണം. ഇവിടെ നിറയുന്ന എഴുപത്തി അയ്യായിരം പ്രവര്‍ത്തകരെ സാക്ഷിയാക്കിയാകും സംസ്ഥാന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. 4.50ന് ഗസ്റ്റ് ഹൗസില്‍ യുഡി എഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം 6.45ന് ഡല്‍ഹിക്ക് മടങ്ങും.

ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന മോദിക്കെതിരെ ആണെന്നായിരുന്നു െപാതുവെയുളള നീരീക്ഷണം. മോദി ദേശാടനപക്ഷിയാണെന്ന് സമൂഹമാധ്യമങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചുവടുപിടിച്ച് ട്രോളുകളുമായി രംഗത്തെത്തി. എന്നാൽ ദേശാടന പക്ഷിയായ റോസി പാസ്റ്ററെപ്പറ്റി മുഖ്യമന്ത്രി വ്യക്ത വരുത്തി. സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

k-surendran-bjp-trolls

‘ഇത് മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ദേശാടനപ്പക്ഷിയാണ്. അവയ്ക്കു നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. എന്തൊരു ആപത്താണു വരാൻ പോകുന്നത് എന്നാണു നാം ചിന്തിക്കേണ്ടത്. വടക്കേ ഇന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളിൽ കണ്ടുവരുന്ന റോസി പാസ്റ്റർ എന്ന പക്ഷി ഇപ്പോൾ കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ധാരാളമുണ്ട്. ഈ പക്ഷികളുടെയൊക്കെ വരവ് വല്ലാത്ത മുന്നറിയിപ്പാണു നൽകുന്നത് ’.


ഗൗരവമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കേരളത്തിൽ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ഭിന്ന കാലാവസ്ഥാ പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

k-surendran-troll
എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന കൊണ്ട് ട്രോളര്‍മാരുടെ വെട്ടിലായത് ബിജെപി നേതാവ് കെ.സുരേന്ദ്രനായിരുന്നു. നരേന്ദ്രമോദി വെറും ദേശാടന പക്ഷിയല്ലെന്നും മാനസസരസില്‍ നിന്ന് മാലാകാരത്തിലേക്ക് പറന്നുയരുന്ന അരയന്നമാണെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പിന്നാലെ സുരേന്ദ്രനെ ട്രോളി സമൂഹമാധ്യമങ്ങൾ രംഗത്തെത്തി. മാനസസരസിൽ നിന്ന് മാലാകാരത്തിലേക്ക് തുടങ്ങിയ പ്രയോഗം അവർക്കു നന്നായി പിടിക്കുകയും ചെയ്തു. പിണറായി വിജയന്‍റെ ഈ ദേശാടനക്കിളി പരാമര്‍ശം വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ഏറ്റുപിടിച്ചു പുലിവാൽ പിടിച്ചതിനെതിരെ സുരേന്ദ്രനെ വിമർശിച്ച് ബിജെപി അനുകൂലികളും രംഗത്തുണ്ട്.

ഒാട്ടോ ഡ്രൈവറുടെ കൊലപാതകം 64കാരനായ ഗുരുസ്വാമി ഒറ്റയ്ക്കാണോ നടത്തിയതെന്ന ചോദ്യം ഇനിയും ബാക്കിയാണ്. വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം സെന്തിൽ കുമാറിന്റെ മൃതദേഹം കുറ്റിക്കാട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ നിലയിലായിരുന്നു. കൂടുതല്‍ ആളുകള്‍ കൊലപാതകത്തില്‍ പങ്കാളികളായുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

സെന്തിൽ കുമാറിന്റെ മൃതദേഹം കുന്നിൻചെരുവിലെ പല തട്ടുകൾ കടത്തി 64കാരനായ ഗുരുസ്വാമി എങ്ങനെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയെന്നാണ് സംശയം. ഇതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. സെന്തിൽകുമാർ എത്തിയ ഓട്ടോറിക്ഷ സംഭവ സ്ഥലത്ത് നിന്ന് അട്ടപ്പള്ളത്ത് എത്തിച്ച യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. മൃതദേഹം കുറ്റിക്കാട്ടിൽ മറവ് ചെയ്യാനായിരുന്നു ഗുരുസ്വാമിയുടെ പദ്ധതി എന്നാണ് സൂചന. അങ്ങനെയെങ്കിൽ ഇയാൾക്ക് ഒറ്റയ്ക്ക് ഇത് സാധിക്കുമായിരുന്നോ, ഇതിന് ഇയാൾ ആരുടെയെങ്കിലും സഹായം തേടിയിരുന്നോ തുടങ്ങി നിരവധി കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഗുരുസ്വാമിയുടെ കണക്കുകൂട്ടൽ പിഴച്ചതാണ് നിയമത്തിന് കീഴടങ്ങാതെ ആത്മഹത്യയ്ക്ക് ഇയാളെ പ്രേരിപ്പിച്ചത്. സെന്തിൽ കുമാറിനെ കാണാനില്ല എന്ന പരാതി കിട്ടിയപ്പോൾ പൊലീസ് ഗുരുസ്വാമിയുടെ വീട്ടിലും എത്തിയിരുന്നു. എന്നാൽ തന്റെ കൈയിൽ നിന്ന് പണം വാങ്ങി എഗ്രിമെന്റ് തിരികെ തന്ന ശേഷം സെന്തിൽകുമാർ പോയി എന്നാണ് ഈയാൾ പൊലീസിനോട് പറഞ്ഞത്. ഇതിന് തെളിവായി എഗ്രിമെന്റ് പൊലീസിനെ കാണിച്ചു. അന്വേഷണ സംഘത്തെ വഴി തെറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്തിൽ കുമാറിന്റെ ഓട്ടോ റിക്ഷ അട്ടപ്പള്ളത്ത് കൊണ്ടുപോയി ഉപേക്ഷിച്ചത്. ഇതിന് സമീപവാസിയായ യുവാവിന്റെ സഹായമാണ് ഗുരുസ്വാമി തേടിയത്. സെന്തിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ ഈ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുസ്വാമി ആവശ്യപ്പെട്ട പ്രകാരം ഓട്ടോ റിക്ഷ അട്ടപ്പള്ളത്ത് എത്തിച്ചതല്ലാതെ തനിക്ക് ഒന്നും അറിയില്ല എന്നാണ് ഈയാൾ പൊലീസിനോട് പറഞ്ഞത്.

പ്രതി ഗുരുസ്വാമിയുടെ മൊബൈൽ ടവർ ലോക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ വീടിന് സമീപത്തുള്ള ടവർ തന്നെയാണ് കാണിച്ചിരുന്നത്. അത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള മറ്റൊരു അടവായാണ് പൊലീസ് കരുതിയത്. എന്നാൽ പിന്നീട് തൂങ്ങി മരിച്ച നിലയിൽ വീടിന് സമീപം കണ്ടെത്തുകയായിരുന്നു.

കുമളി വാളാർഡി മേപ്പർട്ടിലെ കുറ്റിക്കാട്ടിലാണ് ഒാട്ടോറിക്ഷാ ‍‍ഡ്രൈവറായ സെന്തിൽ കുമാറിന്റെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സെന്തിൽ കുമാറിന്റെ ബന്ധുവായ ഗുരുസ്വാമിയുടെ വീടിനു സമീപത്തെ കുന്നിൻ ചെരുവിൽ അർദ്ധ നഗ്നമായിട്ടാണ് മൃതദേഹം കിടന്നത്. വീട്ടിൽ നിന്ന് മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ തള്ളിയ രീതിയിലായിരുന്നു. ഇതോടെ മരണകാരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ് എത്തിച്ചേർന്നു. ഇടുക്കി ഡോഗ് സ്വകാഡും, വിരലടയാള വിദഗ്തരും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ചെത്തിയ പോലീസ് നായ ഗുരുസ്വാമിയുടെ വീട്ടിലേയ്ക്ക് ഓടി കയറുകയും ചെയ്തു. ഫോറൻസിക്ക് വിദഗ്ദർ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രക്തകറയും , മൃതദേഹം വലിച്ചിഴച്ച സ്ഥലത്ത് പണം ചിതറി കിടക്കുന്നതും കണ്ടെത്തി. സെന്തിൽ കുമാർ കടം കൊടുത്തിരുന്ന ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തിരികെ ചോദിക്കാൻ എത്തിയപ്പോൾ ആയിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

സെന്തിലിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയതോടെ ഗുരുസ്വാമി ഒളിവിൽ പോകുകയായിരുന്നു. സെന്തിൽ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കൊളജിലേയ്ക്ക് കൊണ്ടുപോയി.

സിനിമാ–സീരിയൽ താരം അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹം കേരമാകെ ചർച്ചയായി. ഇതിന് പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണിതെന്നും വിവാഹതട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ടെന്നുമടക്കം വാർത്തകൾ പൊന്തിവന്നു. അമ്പിളി ദേവിയുടെ മുൻ ഭർത്താവും ക്യാമറാമാനുമായ ലോവൽ ഷൂട്ടിങ് സെറ്റിൽ േകക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. സീരിയൽ കഥയെക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞ വിവാഹകഥ ഇരുവരും തുറന്നു പറയുകയും ചെയ്തു.

38 വയസിനിടെ നാലുകല്ല്യാണം കഴിച്ചുവെന്ന വാർത്തകൾ ജയൻ ആദിത്യൻ നിഷേധിച്ചു. ഒപ്പം കേരളത്തിലെ ഒരു എംഎല്‍എയാണ് തനിക്കെതിരെ എല്ലാ നീക്കങ്ങളും നടത്തിയെതെന്ന് ആദിത്യന്‍‌ തുറന്നടിക്കുന്നു. ആദിത്യന്റെ വാക്കുകള്‍ ഇങ്ങനെ: 2009 ൽ എന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിന് ഒരു എംഎൽഎ എന്നെ അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചു. എന്നേക്കാൾ വലിയ നടൻമാരെ ഒതുക്കിയ നാടാണ് ഇത്. സ്ത്രീവിഷയത്തിലും ആക്രമണകേസിലും ആണ് ഒതുക്കിയിരിക്കുന്നത്. 2009 ൽ എന്നെ വീട്ടിൽ വിളിച്ചു സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു. ചേട്ടാ, എനിക്കു ചേട്ടൻ പറയുന്ന കാര്യം മനസിലാകുന്നില്ല. ഇത് എന്റെ സ്വകാര്യ കാര്യമാണ്. ഞാൻ ഒരാൾക്ക് അടി കൊടുത്തിട്ടുണ്ടെങ്കിൽ അതിനു വ്യകതമായ കാരണമുണ്ട്. ക്ഷമിക്കുകയോ പ്രവർത്തിക്കുകയോ പറഞ്ഞു തീർക്കുകയോ ചെയ്യണമെങ്കിൽ ഞാനാണ് ചെയ്യേണ്ടത്.

അതിനു പിന്നിൽ പ്രമുഖരായ രണ്ട് നടൻമാർ ഉണ്ടായിരുന്നു. വളരെയധികം നേരം തർക്കിച്ചതിനു ശേഷമാണ് ഞാൻ അന്നു അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത്. എനിക്കു നൊന്ത കാര്യം ഞാൻ നിങ്ങൾ പറഞ്ഞാൽ വിടുമോ..? എനിക്കു മാനസികമായി നൊന്ത കാര്യമാണ് ഇത്. പിറ്റേദിവസം ഏക്സിക്യൂട്ടിവ് മീറ്റിങ്ങ് കൂടി ഞാൻ ഗുണ്ടാബന്ധമുളള ആളാണെന്ന് അയാൾ പറഞ്ഞു.

അന്ന് തുടങ്ങിയ കഷ്ടകാലം ആണിത്. വരുന്ന വർക്കുകളെല്ലാം മുടങ്ങും. പല നിർമ്മാതാക്കളും ജയാ, ഒന്നു പോയി സംസാരിക്കൂവെന്ന് പറയുന്നുണ്ടായിരുന്നു. ഒരു പരിധി വരെ ഞാൻ സംസാരിച്ചു. സുകുമാരിയമ്മ എന്നെ വളരെയധികം പിന്തുണച്ചു. ഈ പറയുന്ന എംഎൽഎ എന്റെ പല വർക്കുകളും ഇല്ലാതാക്കി. അത് എന്നോട് വ്യക്തമായി പറഞ്ഞ ആൾക്കാരുണ്ട്.

പിന്നാലെ പല സംഭവങ്ങളും നടന്നു. എനിക്കു ഭീഷണിയുടെ സ്വരമുളള ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. ഞാനും എന്റെ അമ്മയും ഏഴുമാസം ഗർഭിണിയായ എന്റെ അനുജത്തിയും കേസിൽ പ്രതികളായി. എന്റെ അമ്മ മരിക്കാൻ‌ തന്നെ കാരണം ഈ കേസുമായി ബന്ധപ്പെട്ടാണ്. എംഎൽഎയുടെ വീട്ടിൽ ചെന്ന് മുപ്പതോളം പേരുടെ മുൻപിൽ ചെന്ന് എന്റെ അമ്മ കാലു പിടിച്ചു. ഞാനും കാലുപിടിച്ച് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞു. എസിപിയുടെ ഓഫിസിൽ വച്ചു എന്റെ അനുജത്തിക്ക് ബ്ലീഡിങ് ആയി. അന്വേഷണത്തിനൊടുവിൽ റിപ്പോർട്ട് എനിക്ക് അനുകൂലമായി തീരുകയും െചയ്തു– ആദിത്യന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധതക്യ സഹജമായ രോഗങ്ങള്‍ കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കേന്ദ്രമന്ത്രി സഭയില്‍ വാര്‍ത്താവിനിമയം, വ്യവസായം, റെയില്‍വേ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് 2010ല്‍ പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു.

1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജോര്‍ജ് ഫെര്‍ണാണ്ടസ് ജനിക്കുന്നത്. സ്‌കൂള്‍ പഠനത്തിന് ശേഷം ബാംഗുളുരു സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ കത്തോലിക്കാ വൈദികനാകാന്‍ ചേര്‍ന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം സെമിനാരി വിട്ടു. പിന്നീട് ബോംബയിലെത്തി ചെറിയ ജോലികള്‍ക്ക് ചേര്‍ന്നു. പ്ലാസിഡ് ഡെ മെല്ലോ, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപന അംഗം കൂടിയായ അദ്ദേഹം 1967ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാമതായി 1977 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുസാഫര്‍പുരില്‍ നിന്ന് മൂന്നു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജയിലില്‍ കിടന്നുകൊണ്ടായിരുന്നു മത്സരം. മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. 1998 -2004 ലെ വാജ്പയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിസ്ഥാനമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന് ലഭിച്ചത്. പൊതുരംഗത്ത് വലിയ വിവാദങ്ങള്‍ക്കും ജോര്‍ജ് ഫെര്‍ണാണ്ടത് സാക്ഷിയായിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണം ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിച്ചിരുന്നു.

ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. കിവീസ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യ 43 ഓവറില്‍ അനായാസം മറി കടക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോഹ്ലിയുമാണ്. പിന്നാലെ അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കുകയും ചെയ്തു.

രോഹിത്താണ് ഇന്ത്യന്‍ നിരയില്‍ ടോപ്പ് സ്‌കോറര്‍. 77 പന്തുകളില്‍ നിന്നും 62 റണ്‍സാണ് രോഹിത് നേടിയത്. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന നായകന്‍ വിരാട് രോഹിത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. രോഹിത് 74 പന്തില്‍ നിന്നും 60 റണ്‍സെടുത്തു. റായിഡു 42 പന്തില്‍ നിന്നും 40 റണ്‍സും ദിനേശ് കാര്‍ത്തിക് 38 പന്തില്‍ നിന്നും 38 റണ്‍സും നേടി പുറത്താകാതെ നിന്നു.

ന്യൂസിലൻഡ് ഉയർത്തിയ 244 റൺസെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ടീം സ്കോർ 39ൽ നിൽക്കെ 28 റൺസെടുത്ത ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. ആറ് ഫോറുകളുമായി തകർത്തടിച്ച് മുന്നേറുകയായിരുന്ന ധവാനെ ട്രെണ്ട് ബോൾട്ട് റോസ് ടെയ്‍ലറുടെ കൈകളിൽ എത്തിച്ചു. പിന്നാലെ രണ്ടാം വിക്കറ്റിൽ രോഹിതും കോഹ്‍ലിയും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് തീർത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് 49 ഓവറിൽ 243 റൺസിന് പുറത്താവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ റോസ് ടെയ്‍ലറും ടോം ലഥാമുമാണ് കിവീസിനെ വൻതകർച്ചയിൽ നിന്നും രക്ഷിച്ചത്. ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ന്യൂസിലൻഡിന് 59 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ന്യൂസിലൻഡ് ടീം സ്കോർ പത്തിൽ നിൽക്കെ ഓപ്പണർ കോളിൻ മുൻറോയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. സീനിയർ താരം എം.എസ്.ധോണിക്ക് വിശ്രമം അനുവദിച്ചു. അമ്പാട്ടി റയിഡു ടീമിലുൾപ്പെട്ടിട്ടുണ്ട്. ദിനേശ് കാർത്തിക്കാണ് വിക്കറ്റിന് പിന്നിൽ ഇന്ന് ഗ്ലൗസണിഞ്ഞത്. ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിൽ സ്ഥാനം നഷ്ടപ്പെട്ടത് യുവ താരം വിജയ് ശങ്കറിനാണ്.

ആലപ്പുഴ ചങ്ങനാശേരി റോഡില്‍ രണ്ടിടങ്ങളിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് സഹായം ലഭിക്കാതെ ഏറെ നേരം കിടന്ന എസ്‌ഐയ്ക്കും യുവാവിനും ദാരുണാന്ത്യം. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്‌സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ പരേതനായ ഷാജി ഫ്രാന്‍സിസിന്റെ മകന്‍ ശ്യാം ഷാജി (21) എന്നിവരാണു മരണത്തിനു കീഴടങ്ങിയത്.

ഉച്ചയ്ക്കു രണ്ടരയോടെ ആലപ്പുഴചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ജംക്ഷനു സമീപത്തായിരുന്നു അപകടം. ബൈക്ക് മറിഞ്ഞു റോഡില്‍ കിടന്ന ജോസഫിന്റെ ഹെല്‍മെറ്റ് ഊരിമാറ്റാന്‍ പോലും ആരും ശ്രമിച്ചില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാരാവുകയാണുണ്ടായത്. അര മണിക്കൂറിനുശേഷം അതുവഴി വന്ന കൈനടി സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഹൈവേ പെട്രോളിങ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്.

ആലപ്പുഴചങ്ങനാശേരി റോഡില്‍ത്തന്നെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നു കൈതന ജംക്ഷനിലായിരുന്നു ശ്യാമിന്റെ മരണകാരണമായ അപകടം. പുന്നമടയിലെ റിസോര്‍ട്ടിലെ ഷെഫുമാരായ ശ്യാമും പൂച്ചാക്കല്‍ സ്വദേശി മിഥുനും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഗള്‍ഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിനെ യാത്രയാക്കാന്‍ കളര്‍കോടുള്ള വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. മിഥുന്‍ (19) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വഴിവിളക്കില്ലാത്ത ജംക്ഷനില്‍ തിരിയുന്നതിനിടെ ദേശീയപാതയിലേക്കു വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കടന്നുപോയ വാഹനങ്ങളൊന്നും നിര്‍ത്താതിരുന്നതിനാല്‍ ചോരയില്‍ കുളിച്ച് 10 മിനിറ്റിലേറെ ശ്യാം റോഡില്‍ക്കിടന്നു. പിന്നാലെ വന്ന സുഹൃത്തുക്കള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

Also read… ജെസ്‌ന തിരോധാനം, നിര്‍ണായക വിവരങ്ങള്‍ നല്‍കി കര്‍ണാടക പോലീസ്; ജെസ്‌ന ജീവനോടെയിരിക്കുന്നു ? അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കും പങ്ക്

RECENT POSTS
Copyright © . All rights reserved