Latest News

തമിഴ്നാട്ടിലെ രാമേശ്വരം കടൽത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് ബ്രഹ്മോസ് മിസൈലിന്‍റെ ഭാഗമാണെന്ന സംശയങ്ങളും ഉയർന്നിട്ടുണ്ട്. മൽസ്യത്തൊഴിലാളികളാണ് കടലിൽ കണ്ട മിസൈലിന്റെ അവശിഷ്ടങ്ങളുടെ കാര്യം അധികൃതരെ അറിയിച്ചത്. ഇതേത്തുടർന്ന് ക്യൂ ബ്രാഞ്ച് പൊലീസാണ് മിസൈലിന്‍റെ ഭാഗങ്ങള്‍ കരയ്ക്കെത്തിച്ചത്. മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ അവശിഷ്ടങ്ങള്‍ കടലില്‍ പതിച്ചതാകാമെന്നാണ് സൂചന. കണ്ടെത്തിയ ഭാഗത്തിൽ ബ്രഹ്മോസ് മിസൈലിന്‍റെ ചിഹ്നം പതിച്ചിട്ടുണ്ട്.

ഒഡീഷ തീരത്തുനിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ വീണതായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. മിസൈല്‍ നിര്‍മിച്ച തീയതി ഒക്ടോബര്‍ 14 2016 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിസൈല്‍ അവശിഷ്ടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഇല്ലെന്ന് വിശദമായ പരിശോധനകൾക്ക് േശഷം പൊലീസ് വ്യക്തമാക്കി.

കേരളത്തിലെത്തിയപ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് ബൈക്കിൽ പിന്തുടർന്ന ആരാധകനോട് ഉപദേശിക്കുന്ന സച്ചിന്റെ വിഡിയോ വൈറലായിരുന്നു. അങ്ങനെയുള്ള സച്ചിനെ ട്രാഫിക് പൊലീസ് പിടിച്ചാലോ? അതും അമിതവേഗത്തിന്.

അമിതവേഗത്തിന് ഒരിക്കൽ തന്നെ പൊലീസ് പിടിച്ച കാര്യം സച്ചിൻ തന്നെയാണ് പങ്കുവച്ചത്.യൂട്യൂബിലൂടെയാണ് സച്ചിൻ ഇൗ അനുഭവം പങ്കിട്ടത്. 1992ൽ ലണ്ടനിൽ യോക്‌ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.

ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്‌ഷെയറിലേക്ക് പോകുന്ന വഴിയാണ് പൊലീസ് പിടിച്ചത്. കൂടുതൽ സുരക്ഷിതമാണല്ലോ എന്നു കരുതി പൊലീസിന്റെ പുറകെ പോകുമ്പോഴായിരുന്നു അമിതവേഗം എടുത്തത്.പൊലീസുകാരൻ 50 മൈല്‍ വേഗം നിലനിർത്താൻ ആവശ്യപ്പെട്ടെങ്കിലും സച്ചിന് അത് മനസിലായില്ല. അതിനാൽ അതേ വേഗത തുടരുകയും ചെയ്തു.

തുടർന്നാണ് പോലീസുകാർ തന്നെ തടഞ്ഞു നിർത്തിയതെന്നും സച്ചിൻ പറയുന്നു. എന്നാൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്‌ഷെറുകാരനല്ലാത്ത വ്യക്തിയാണെന്നു തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകി വെറുതേ വിടുകയായിരുന്നു എന്നും സച്ചിൻ വിഡിയോയിൽ പറയുന്നു.

ഐപിഎൽ ടൂർണമെന്റിൽ മുംബൈ ഇന്ത്യൻസിനോടേറ്റ തോൽവി മറക്കാൻ ആർസിബി നായകൻ വിരാട് ‌കോ‌ഹ്‌ലിയ്ക്കു കഴിയുന്നില്ല. മുംബൈ താരം ലസിത് മലിംഗയുടെ നോബോൾ ആണ് കോഹ്‌ലിയുടെ സമനില തെറ്റിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 187 റൺസിന്റെ വിജയലക്ഷ്യമാണുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് വിജയത്തിനു തൊട്ടടുത്ത് വരെയെത്തി. അവസാന ഓവറിൽ കോ‌ഹ്‌ലിപ്പടയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് ഏഴു റൺസായിരുന്നു. ആറു റൺസ് നേടിയാൽ സമനില. എന്നാൽ മലിംഗയുടെ ഫുൾടോസ് പന്ത് ബാറ്റ്സ്മാൻ ദുബൈയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. റൺസെടുക്കാൻ സാധിച്ചില്ല. ഇതോടെ റോയൽ ചലഞ്ചേഴ്സിനു തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

പന്ത് നോബോൾ ആണെന്ന് റീപ്ളേയിൽ വ്യക്തമായിരുന്നു. അംപയർ നോബോൾ വിളിച്ചിരുന്നെങ്കിൽ ടീമിനു ഒരു റൺസും ഫ്രീ ഹിറ്റും കിട്ടുമായിരുന്നു. മികച്ച ഫോമിൽ നിൽക്കുന്ന എ.ബി. ഡിവില്യേഴ്സിനു സ്ട്രൈക്കും കിട്ടും. ജയസാധ്യത ഏറെ. എന്നാൽ അപയർ എസ്. രവിയുടെ നോട്ടപ്പിഴ എല്ലാം തുലച്ചു.

കളിയ്ക്കു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിനു ശേഷം കോഹ്‌ലി മാച്ച് റഫറിയുടെ മുറിയിലേക്ക് തള്ളിക്കയറിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ പേരിൽ നടപടിയെടുത്താലും തനിക്കു കുഴപ്പമില്ലെന്നു പറഞ്ഞ് താരം ബഹളം വച്ചതായും റിപ്പോർട്ടുകളുണ്ട്.

മത്സരശേഷം അംപയർക്കെതിരെ രൂക്ഷമായ ഭാഷയിൽ കോഹ്‌ലി പ്രതികരിച്ചിരുന്നു. ഇത് ഐപിഎൽ ക്രിക്കറ്റാണ്. ക്ളബ് ക്രിക്കറ്റല്ല. അംപയർമാർ കണ്ണു തുറന്ന് നിൽക്കണം. അത് നോബോളാണെന്ന് എല്ലാവർക്കും അറിയാം. അംപയർമാർ കൂടുതൽ ശ്രദ്ധ പുലർത്തണം. മത്സരശേഷം അസംതൃപ്തി മറയ്ക്കാതെ താരം പറഞ്ഞു.

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍ തീരുമാനം ഉടന്‍ തീരുമാനം പ്രഖ്യാപിക്കും. കെ. സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തല്‍ ജയിക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ പി.സി. ജോര്‍ജിനെ കണ്ടപ്പോഴായിരുന്നു പ്രതികരണം.

പി.സി. ജോര്‍ജിന്റെ ജനപക്ഷം എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ് അറിയിച്ചു.

കെ. സുരേന്ദ്രനു വേണ്ടിയാണ് താന്‍ പത്തനംതിട്ടയില്‍ മല്‍സരരംഗത്തുനിന്ന് പിന്മാറിയതെന്ന് പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ചാക്യാര്‍കൂത്ത് വേദിയില്‍ അവതരിപ്പിക്കവെ കലാകാരന് മര്‍ദ്ദനം. കൂത്ത് അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കയറി യുവതി ചാക്യാരുടെ കരണത്തടിച്ചു. ആലുവ മണപ്പുറത്തു നഗരസഭ നടത്തുന്ന ദൃശ്യോത്സവത്തിനിടെയാണ് സംഭവം.

പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇപ്പോഴത്തെ വസ്ത്രധാരണ രീതികള്‍ കൂത്തിനിടെ പരിഹാസ രൂപേണ അവതരിപ്പിച്ചിരുന്നു. അതിനിടെയാണ് അതിഷ്ടപ്പെടാതിരുന്ന സ്ത്രീ വേദിയിലെത്തി കലാകാരനെ കരണത്തടിച്ചത്.

നഗരസഭാധികൃതരും പൊലീസും ചേര്‍ന്നു ഇവരെ പിടിച്ചുമാറ്റി. 55 വയസ് തോന്നിക്കുന്ന സ്ത്രീ ചുരിദാറാണ് ധരിച്ചിരുന്നത്. അകാരണമായി തന്റെ കരണത്തടിച്ചതിനെ കലാകാരന്‍ ചോദ്യം ചെയ്തപ്പോള്‍ സ്ത്രീ മൈക്കിനടുത്തെത്തി അസഭ്യം പറഞ്ഞതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കലാകാരനെ സംഘാടകര്‍ സമാധാനിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്ത്രീക്കു മാനസിക അസ്വസ്ഥതയുള്ളതായി സംശയമുണ്ടെന്നു പൊലീസ് പറയുന്നു.

രാജ്യത്താകെ 305 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന നടി ഉൗര്‍മിള മണ്ഡോദ്കറാണ് മുംബൈ നോര്‍ത്തില്‍ സ്ഥാനാര്‍ഥി. പ്രചാരണം സജീവമായിട്ടും ഔദ്യോഗിക പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളാവുകയാണ് കേരളത്തിലെ വയനാടും വടകരയും.

ബുധനാഴ്ചയാണ് ഉൗര്‍മിള മണ്ഡോദ്കര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. വെള്ളിയാഴ്ച അവരുടെ സ്ഥാനാര്‍ഥിത്വം എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഔദ്യോഗികമായി ഇപ്പോഴും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലാത്ത ശത്രുഘ്നന്‍ സിന്‍ഹ തന്നെയാണ് പട്ന സാഹിബിലെ സ്ഥാനാര്‍ഥിയെന്നും ഏതാണ്ട് ഉറപ്പാണ്. പട്ടികകളോരോന്നായി പുറത്തു വന്നിട്ടും കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന രണ്ടു മണ്ഡലങ്ങള്‍ ഇപ്പോഴും പടിക്കുപുറത്താണ്. കേരളത്തിലെ വയനാടും വടകരയും.

വയനാട് സീറ്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തീരുമാനത്തിന് കാത്തുവച്ചിരിക്കുകയാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. അപ്പോള്‍ പിന്നെ വടകരയോ ? വടകരയില്‍ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം കോണ്‍ഗ്രസ് വക്താവിന്‍റെ മറുപടി. തിരഞ്ഞെടുപ്പ് സമിതിയോഗങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് അന്തിമ അംഗീകാരം നല്‍കുക. എ.കെ.ആന്‍റണിയും കെ.സി വേണുഗോപാലും കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും ഈ തിരഞ്ഞെടുപ്പു സമിതിയിലെ അംഗങ്ങളാണ്.

മറ്റുസംസ്ഥാനങ്ങളിലും ചില തീരുമാനങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ് നേതൃത്വത്തിന്‍റെ ന്യായം. രണ്ടാമതൊരു മണ്ഡലം തിരഞ്ഞെടുക്കണമെങ്കില്‍ വയനാടിനൊപ്പം കര്‍ണാടകയിലെ ബീദറും രാഹുലിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം.

ഓച്ചിറയില്‍നിന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന റിപ്പോര്‍ട്ട് പുറത്ത്. പീഡനം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടത്തിയത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തില്‍ കഴിയുകയാണ്. പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു. മുംബൈയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്.

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കടുത്ത ആരോപണവുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങുന്ന സമയത്താണ് പഹലജ് നിഹ്ലാനിയില്‍ നിന്ന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായതെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക പോസ് ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് നടിയുടെ ആരോപണം.

പഹലജ് സംവിധാനം ചെയ്ത ഐ.ലവ്.യു ബോസ് എന്ന ചിത്രത്തിനിടെയായിരുന്നു സംഭവമെന്ന് താരം പറഞ്ഞു. തുടക്കകാലത്ത് താന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ തുറന്നു പറയുകയായിരുന്നു കങ്കണ. ആദ്യ കാലത്ത് സിനിമയില്‍ സഹായം വാഗ്ദാനം ചെയ്തവരും മാര്‍ഗനിര്‍ദ്ദേശം നല്‍കിയവരും ധാരാളം ഉണ്ടായിരുന്നു. പക്ഷേ വീട്ടുതടങ്കലിലായ പോലെ ആയിരുന്നു ഇക്കാലത്ത് ഞാന്‍. അന്ന് ഐ ലവ് യു ബോസ് എന്ന ചിത്രത്തില്‍ പഹലജ് ഒരു വേഷം ഓഫര്‍ ചെയ്തിരുന്നു. അതിന് മുന്നോടിയായി ഒരു ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു.

ഫോട്ടോ ഷൂട്ടിനായി അണിയറപ്രവര്‍ത്തകര്‍ തനിക്കൊരു സുതാര്യമായ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടത് എന്നും കങ്കണ പറഞ്ഞു.’മധ്യവയസ്‌കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്. ഒരുതരം സോഫ്റ്റ് പോണ്‍ കഥാപാത്രം. ആ വേഷം ചെയ്യാനാകില്ല എന്ന് മനസിലായപ്പോള്‍. ഷൂട്ടിനിടെ നമ്പര്‍ മാറ്റി അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. ബോളിവുഡ് താരം കങ്കണ റണാവത്ത് പറഞ്ഞു. ഹൃത്വിക്ക് റോഷന് എതിരെയും ആരോപണങ്ങളുമായി രംഗത്ത് വന്ന് വിവാദം ഉണ്ടാക്കിയ താരമാണ് കങ്കണ റാവത്ത്.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. തലയോട്ടി പൊട്ടിയ കുട്ടി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. കുട്ടിയുടെ ദേഹമാസകലം കാലങ്ങളായി മര്‍ദനമേറ്റത്തിന്റെ പാടുകളാണെന്ന് തൊടുപുഴ എ.ഇ.ഒ. കെ.കെ.രമേശ് കുമാര്‍   പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുളള അമ്മയുടെ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുട്ടിക്കൊപ്പം ആശുപത്രിയിലുളള അമ്മയും പൊലീസ് നിരീക്ഷണത്തിലാണെന്നും കെ.കെ. രമേശ് കുമാര്‍ പറഞ്ഞു.

ക്രൂര മർദനത്തിനു വിധേയനായ മൂത്ത കുട്ടിയെ ഇന്നലെ പുലർച്ചെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റെന്നായിരുന്നു കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മയും, ഇവരുടെ സുഹൃത്തും പറഞ്ഞത്. കുട്ടിയുടെ നില വഷളായതിനെ തുടർന്നാണു കോലഞ്ചേരിയിലേക്കു മാറ്റിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിയുടെ അമ്മയും സുഹൃത്തും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. കോലഞ്ചേരിയിലേക്കു കൊണ്ടുപോയ ആംബുലൻസിൽ കയറാൻ മാതാവിന്റെ സുഹൃത്ത് വിസമ്മതം പ്രകടിപ്പിച്ചതും സംശയത്തിനിടയാക്കി.

മാതാവിന്റെ സുഹൃത്താണു സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും സഹോദരന്റെ തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചെന്നും, കാലിൽ പിടിച്ച് നിലത്തടിക്കുകയും ചെയ്തതായും ഇളയ കുട്ടി മൊഴി നൽകി. തലപൊട്ടി ചോര വന്നപ്പോൾ താനാണ് അതു തുടച്ചതെന്നും ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ.ജോസഫ് അഗസ്റ്റിനോടും കമ്മിറ്റി അംഗങ്ങളോടും പറഞ്ഞു.

അമ്മയെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇളയ കുട്ടിയെ താൽക്കാലിക സംരക്ഷണത്തിന് അടുത്ത ബന്ധുവിനു കൈമാറി.

യുവാവിന്റെ മർദനത്തിൽ തലയോട്ടി പൊട്ടിയ രണ്ടാം ക്ലാസ് വിദ്യാർഥി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലാണ്. ആക്രമണത്തിൽ നാലുവയസ്സുകാരനായ ഇളയ സഹോദരന്റെ പല്ലു തകർന്നു. സംഭവത്തിൽ അമ്മയുടെ സഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടി തകർന്ന് രക്തസ്രാവമുള്ളതിനാലാണു അടിയന്തിര ശസ്ത്രക്രിയ നടത്തിയതെന്നും നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 7 വയസുള്ള കുട്ടിയുടെ മുഖത്തും ശരീരത്തും മർദനമേറ്റ പാടുകളുണ്ട്. ഇളയ കുട്ടിയെ തൊടുപുഴയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ കാലുകളിൽ അടിയേറ്റ പാടുകളുണ്ട്.

യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി. ജോസ് പറഞ്ഞു.

കുട്ടികളുടെ പിതാവ് ഒരുവർഷം മുൻപു മരിച്ചു. തുടർന്നാണു തിരുവനന്തപുരം സ്വദേശി, കുട്ടികളുടെ മാതാവിനൊപ്പം താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവർ നിയമപ്രകാരം വിവാഹിതരാണോയെന്ന് അറിയില്ല. ദമ്പതികളെന്നു പറഞ്ഞാണ് ഇവർ തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്തത്. കസ്റ്റഡിയിലുള്ളയാളുടെ കാലിൽ കട്ടിൽ വീണു പരുക്കറ്റ പാടുണ്ട്. വടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.

ഇന്നലെ രാവിലെയാണു ഇതു സംബന്ധിച്ച് എറണാകുളം – ഇടുക്കി ജില്ലകളിലെ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം ലഭിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും അടിയേറ്റ പാടുകളും കണ്ട് സംശയം തോന്നിയതിനെ തുടർന്നു ഡോക്ടറാണ് പൊലീസിനെയും ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളും സംഭവം നടന്ന വീട്ടിലെത്തുകയും, മർദനമേറ്റ കുട്ടിയുടെ ഇളയ സഹോദരനിൽ നിന്നു വിവരം ശേഖരിക്കുകയും ചെയ്തു.

കൊല്ലം: ഓച്ചിറയില്‍ നിന്ന് നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി മുഹമ്മദ് റോഷനെതിരെ കൂടുതല്‍ വകുപ്പുകള്‍. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചന ലഭിച്ചതോടെയാണ് പീഡനത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂടി പോലീസ് റോഷനെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തെ പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്ത് റോഷനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിരുന്നു.

പുതിയ വകുപ്പുകള്‍ കൂടി എഫ്.ഐ.ആറില്‍ ഉള്‍പ്പെടുന്നതോടെ റോഷനെതിരായ കേസ് കൂടുതല്‍ ശക്തിപ്പെടും. പെണ്‍കുട്ടിയെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി മാതാപിതാക്കള്‍ക്കൊപ്പം വിടാനാണ് പോലീസ് തീരുമാനം. പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചാല്‍ ചൈല്‍ഡ് കെയര്‍ സ്ഥാപനത്തിലേക്ക് കുട്ടിയെ മാറ്റാനാവും പോലീസ് ശ്രമിക്കുക. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ആരോപണവുമായി റോഷന്റെ പിതാവ് രംഗത്ത് വന്നിട്ടുണ്ട്. കുട്ടിയുടെ പ്രായം വ്യക്തമാക്കി മാതാപിതാക്കള്‍ നല്‍കിയ രേഖ വ്യാജമാണെന്നും പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതാണെന്നും കാണിച്ച് റോഷന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശി ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കിയ ഒരുസംഘം പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഓച്ചിറ, വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ജോലിയാണ് പെണ്‍കുട്ടിയുടെ കുടംബത്തിന്. കുട്ടിയെ പിടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ മാതാപിതാക്കളെ സംഘം മര്‍ദ്ദിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസെടുത്തത്. കേസില്‍ കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.

RECENT POSTS
Copyright © . All rights reserved