ഏഷ്യാനെറ്റ് എന്തിനാണ് മലയാളികൾ കാശു കൊടുത്ത് കാണുന്നത്? യാഥാർഥ്യം എന്ത്? വൈറലായി സംവിധായകൻ സജീവന്‍ അന്തിക്കാടിൻറെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ മൊത്തം പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും സ്വന്തമാക്കുന്നത് ഏഷ്യാനെറ്റാണ്. ഈയിനത്തിൽ വെറും കോടികളല്ല ശതകോടികളാണ് ഏഷ്യാനെറ്റിന് കിട്ടി കൊണ്ടിരിക്കുന്നത്. ബാക്കിയുള്ള തുകക്കു വേണ്ടിയുള്ള പോരാട്ടമാണ് മറ്റു ചാനലുകളെല്ലാം ചേർന്ന് നടത്തുന്നത്.
എന്നിട്ടും ലാഭം പോരാ എന്ന് തോന്നിയിട്ടായിരിക്കണം മർഡോക്ക് മുതലാളി ഏഷ്യാനെറ്റ് ചാനലിന് 19 രൂപ വിലയിട്ടിരിക്കുന്നത്. അദ്ദേഹത്തിന് തീർച്ചയായും അതിനവകാശമുണ്ട്. മുതലാളിയാണല്ലോ. ഈ വില അനുസരിച്ച് മുതലാളിക്ക് ഇപ്പോൾ പരസ്യയിനത്തിൽ കിട്ടിക്കൊണ്ടിരിക്കുന്ന ശതകോടികൾ കൂടാതെ മാസം തോറും എത്ര കോടി കൂടുതൽ കിട്ടുമെന്ന് നോക്കാം. മലയാളികളായി അറുപത് ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ6000000 X 19 ഈ തുകയെ 12 കൊണ്ട് ഗുണിച്ചാൽ വാർഷിക വരുമാനവും പിടി കിട്ടും. ഇത്രക്കും പണം നാട്ടിൽ നിന്നും പുറത്തേക്ക് പമ്പ് ചെയ്യാനായി കേന്ദ്രസർക്കാർ സൗകര്യം ഒരുക്കിയത് എന്തിനാണ്. അത് മറ്റൊരു പകൽകൊള്ള . ഓരോ പ്രേക്ഷകനും ഏഷ്യാനെറ്റിന് കൊടുക്കുന്ന 19 രൂപയുടെ 18% സർക്കാരിനാണ്. 3 രൂപ വെച്ച് ഒരാളിൽ നിന്നും കിട്ടും. ഇത് ഒരു ചാനൽ കാണാനുള്ള ചിലവാണ്. ഇനി സൂര്യ ചാനൽ കാണണമെങ്കിലോ ? വീണ്ടും കൊടുക്കണം 14 രൂപ. അതിൽ നിന്നും സർക്കാരിന് കൊടുക്കണം 18% വിഹിതം .
പക്ഷെ പ്രേക്ഷകർ വിചാരിച്ചാൽ ഈ ചാനൽ മുതലാളി – കേന്ദ്ര സർക്കാർ അവിശുദ്ധ ഐക്യം തകർക്കാനാകും. രണ്ട് മാസം ഈ ചാനലുകൾ കാണാതിരുന്നാൽ മതി. ഇതിനായി പണം മുടക്കാതിരിക്കുക. ഈ ഉപായം എങ്ങിനെ പ്രവർത്തിക്കുമെന്ന് നോക്കാം. ഇവരുടെ പ്രധാന വരുമാനം പരസ്യമാണല്ലോ. എത്ര പേർ ഒരു ചാനൽ കാണുന്നു എന്ന് നോക്കിയാണ് ആ ചാനലിന് പരസ്യം കിട്ടുക. ഏഷ്യാനെറ്റ് ഏറ്റവുമധികം പേർ കാണുന്നു എന്നത് കൊണ്ടാണ് ആ ചാനലിന് ഏറ്റവും കൂടുതൽ പരസ്യ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്നത് .അതിന് TRP റേറ്റിങ്ങ് ഉണ്ട്. ( കമന്റ് ബോക്സ് കാണുക )
ആളുകൾ കാണാതാകുമ്പോൾ റേറ്റിങ്ങിൽ കുറവു വരും. പരസ്യ വരുമാനവും നിലയ്ക്കും. പ്രധാന വരുമാനം നിലച്ചാൽ പിന്നെ അഡീഷണനലായി പ്രേക്ഷകരിൽ നിന്നും തട്ടിപ്പറിക്കാനുദ്ദേശിച്ച 19 രൂപയും ഗോവിന്ദയാകും. പിടിച്ചു നിൽക്കാനാകാതെ ഏഷ്യാനെറ്റിനും സൂര്യക്കുമൊക്കെ ഫ്രീ ചാനൽ ആയി മാറേണ്ടി വരും. മാറിയില്ലെങ്കിൽ ഫ്രീയായി ലഭിച്ചു കൊണ്ടിരിക്കുന്ന മഴവിൽ മനോരമ, ഫ്ലവേഴ്സ് പോലുള്ള ചാനലുകളിലേക്ക് പ്രേക്ഷകർ തിരിയും. പിന്നെ ഏഷ്യാനെറ്റിന് തിരിച്ചുവരാനാകില്ല.
പ്രേക്ഷകർ വിചാരിച്ചാൽ ഏഷ്യാനെറ്റും സൂര്യയും നടത്താനുദ്ദേശിക്കുന്ന പകൽ കൊള്ളയെ ഒരൊറ്റ മാസം കൊണ്ട് പൊളിച്ചടുക്കാം എന്നിരിക്കെ എന്തുകൊണ്ട് പ്രേക്ഷകർ അങ്ങിനെ വിചാരിക്കുന്നില്ല എന്ന് കൂടി എഴുതാം. പ്രേക്ഷകർക്ക് അവരിൽ ഇങ്ങിനെ ഒരു ശക്തി കുടികൊള്ളുന്നുണ്ട് എന്ന കാര്യം അറിയില്ല എന്നതാണ് പ്രധാന കാരണം. 60 ലക്ഷമുള്ള അവർ ഒറ്റയൊറ്റയായാണ് നിലകൊള്ളുന്നത്. അവരെ ബോധവൽക്കരിച്ച് ഒറ്റക്കെട്ടാക്കേണ്ടത് രാഷ്ട്രീയക്കാരും പ്രശ്സ്ത “നായ”കരുമാണ്. എന്നാൽ അവരെല്ലാം ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾക്ക് പരിപൂർണ്ണമായും വിധേയരാണ്. അവരിൽ നിന്നും ആ ചാനലിന് നോവുന്ന ഒന്നും വരില്ല. അതു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വിജയിക്കാവുന്ന ഒരു കാര്യത്തിൽ 60 ലക്ഷം പേരും തോൽക്കേണ്ടി വരുന്നു. ആന്റണി സാർ പറയുന്ന പോലെ ക്രൂരവും പൈശാചികവുമായ തോൽവി.
വാൽക്കഷണം.
കേന്ദ്ര സർക്കാരിന്റെ പുതിയ ചാനൽ നയം വന്നപ്പോൾ ഏഷ്യാനെറ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരസ്യം കാണിച്ചു തുടങ്ങി. മോഹൻലാലിനെ കൊണ്ടാണ് അവർ ആ പരസ്യം ചെയ്യിച്ചത്. ഏഷ്യാനെറ്റിന്റെ 9 ചാനലുകൾ കാണാൻ വെറും 39 രൂപ എന്നാണ് ലാൽ പരസ്യത്തിലൂടെ അറിയിക്കുന്നത്. ലാലിന് പോലും ആ വാർത്ത കേട്ട് വിശ്വസിക്കാനാകുന്നില്ല. ആവർത്തിച്ചാവർത്തിച്ച് 39 രൂപയെന്ന് പറഞ്ഞ് ജനങ്ങൾക്ക് കൺഫുഷൻ ഉണ്ടാക്കുക എന്ന ഉദ്ദേശമാണ് ആ പരസ്യം നിർവ്വഹിക്കുന്നത്. ജനങ്ങൾ ഇപ്പോൾ എല്ലാ ചാനലുകൾക്കുമായി നൽകി വരുന്നത് 200 മുതൽ 240 രൂപ വരെയാണ്. ഏഷ്യാനെറ്റ് അടക്കം 9 ചാനൽ കിട്ടാൽ 39 രൂപ മതി എന്ന് കേട്ടാൽ ആർക്കാണ് സന്തോഷമുണ്ടാകാതിരിക്കുക. കുടുംബ ബഡ്ജറ്റിൽ കേബിൾ ടി.വിക്ക് 39 രൂപ മാത്രം ! പക്ഷെ എന്താണ് യാഥാർത്ഥ്യം?
നൂറു ഫ്രീ ചാനലുകൾ കാണുന്നതിനായി 130 രൂപ സർക്കാർ (TRAI)മിനിമം നിശ്ചയിച്ചിട്ടുണ്ട്. അതിനൊപ്പം 18% നികുതി കൂടിയാകുമ്പോൾ 154 രൂപയാകും. അതിനോടൊപ്പമാണ് മോഹൻലാൽ ഏഷ്യാനെറ്റിനു വേണ്ടി ചോദിച്ച 39 രൂപ കൂടി അടക്കേണ്ടി വരിക. പോര! 39 രൂപയുടെ 18% നികുതി വേറെയും വേണം. അതായ് 7 രൂപ വേറെ . മൊത്തം കണക്കാക്കുമ്പോൾ 130 +24 + 39 + 7 = 200 . അതായത് മുമ്പ് ഒരു പ്രേക്ഷകൻ എല്ലാ ചാനലുകൾക്കുമായി 200 രൂപയാണ് കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഏഷ്യാനെറ്റിന്റെ 9 പേചാനൽ കിട്ടാൻ മാത്രമായി 200 രൂപ കൊടുക്കണം. സൂര്യ ചാനൽ കൂടി കിട്ടണമെങ്കിൽ വീണ്ടും കൊടുക്കണം 14 രൂപ. അങ്ങിനെ ഓരോ ചാനലിനും വെവ്വേറെ പണം. യാഥാർത്ഥ്യം ഇങ്ങിനെയായിരിക്കെ മൊത്തം 39 രൂപക്ക് എല്ലാം കോംപ്ലിമെൻസായി എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഏഷ്യാനെറ്റ്.
തലയുള്‍പ്പെടെ വേര്‍പെടുത്തിയ നിലയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഡല്‍ഹിയില്‍ തുറസ്സായ സ്ഥലത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തു നിന്നും കാണാതായവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. തുണ്ടുകളാക്കപ്പെട്ട നിലയിലാണ് ഡല്‍ഹിയിലെ അലിപുരില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ഒരു വഴിയാത്രക്കാരനാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഉണ്ടായ പരുക്കുകയാണ് ഇതെന്നാണ് സംശയം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡിസിപി ഗൗരവ് ശര്‍മ അറിയിച്ചു.
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ‘പറക്കും ടാക്‌സി’ വികസിപ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ‘തല’ അജിത്. അജിത് മേല്‍നോട്ടം വഹിക്കുന്ന മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡ്രോണ്‍ പ്രൊജക്ടായ ദക്ഷയാണ് പറക്കും ടാകസിയുടെ നിര്‍മ്മാതാക്കള്‍. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡ്രോണ്‍ ടാക്‌സിയാണിത്. നിലവില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് ഡ്രോണ്‍ ക്രമീകരിച്ചിരിക്കുന്നത്. ഏതാണ്ട് 90 കിലോ ഭാരം വഹിക്കാന്‍ ഇതിന് കഴിയും.

ഒന്നരവര്‍ഷത്തോളം നീണ്ട കഠിന പ്രയത്‌നത്തിലൂടെയാണ് ടീം ദക്ഷ ഡ്രോണ്‍ ടാക്‌സി വികസിപ്പിച്ചെടുത്തത്. മദ്രാസ് ഇന്‍സ്റ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളാണ് ഇതിന്റെ പ്രൊടോടൈപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചത് അജിതും. നേരത്തെ ഡ്രോണുകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര എക്‌സോപോയില്‍ ടീം ദക്ഷ നേട്ടമുണ്ടാക്കിയിരുന്നു.
Exclusive : #Thala #Ajith Mentored #TeamDhaksha ‘s Drone Now in Chennai Trade Centre !! @rameshlaus pic.twitter.com/LZXqQxC1oQ
— Thala AJITH Fans North India™ (@NorthAjithFC) January 25, 2019
ബൈക്ക്, കാര്‍ റൈസിംഗ് ലൈസന്‍സും സ്വന്തമായുള്ള ഇന്ത്യയിലെ തന്നെ അപൂര്‍വ്വം നടന്മാരിലൊരാളാണ് അജിത്. റൈസിംഗ് മാത്രമല്ല അജിത്തിന്റെ വിനോദം, പൈലറ്റ് ലൈസന്‍സുകൂടി അദ്ദേഹത്തിന് സ്വന്തമായുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഡ്രോണുകള്‍ നിര്‍മ്മിക്കാനുള്ള പരിശീലനവും പൂര്‍ത്തിയാക്കിയ താരത്തിന്റെ സാങ്കേതിക പരിജ്ഞാനമാണ് ദക്ഷയുടെ മേല്‍നോട്ട സ്ഥാനത്തേക്ക് എത്തിക്കുന്നത്.
ബ്രസീലിൽ അണക്കെട്ട് തകർന്ന് വൻദുരന്തം സംഭവിച്ച സ്ഥലത്ത രക്ഷാദൗതം അതിവേഗം പുരോഗമിക്കുകയാണ്. തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ജെറിസിലാണ് ഇന്നലെ അണക്കെട്ട് തകർന്ന് വൻ ദുരന്തമുണ്ടായത്. ഒരു പ്രദേശം തന്നെ വെള്ളത്തിനടയിലേക്ക് താണു. അപകടത്തിൽ ഇരുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഏഴു പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ചെളിയും വെള്ളത്തിലും താണുപൊയ്ക്കൊണ്ടിരുന്ന മനുഷ്യനെ രക്ഷാസേനയുടെ ഹെലികോപ്റ്ററിലെത്തിയ സൈനികർ രക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ നടുക്കുകയാണ്. ഡാമിലെ വെള്ളത്തിനൊപ്പം കുത്തിയൊലിച്ചെത്തിയ ചെളിയും കല്ലുകളും പ്രദേശത്തെ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്. മണ്ണിനടിയൽ ഒട്ടേറെ പേർ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയും കൂടുതലാണ്. ആയിരത്തേേലറെ വീടുകളും വെള്ളത്തിനടിയിലായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന വിവരം. ബ്രുമാഡിൻഹോ നഗരത്തിനോട് ചേർന്നുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകർന്നത്.
#BREAKING: Multiple casualties reported after dam collapse in Brumadinho, Brazil.
pic.twitter.com/N0KXrtbS7D— I.E.N. (@BreakingIEN) January 25, 2019
ശബരിമല കർമസമിതി പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിൽ എന്തിന്റെ പേരിലായാലും മാതാ അമൃതാനന്ദമയി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല.
അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്കു തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നേരത്തേ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നത്.
സമത്വത്തിനു വേണ്ടിയുള്ള സ്ത്രീ ഇടപെടലിൽ ഏറ്റവും കരുത്തുറ്റതാണു വനിതാമതിൽ. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയിൽ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ചു സംശയം ഇല്ലായിരുന്നു. എതിർപ്പുകൾ പോലും പ്രചാരണമാകുന്ന കാഴ്ചയാണു കണ്ടത്. ഇനി വിപുലീകൃത രൂപത്തിൽ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണു വേണ്ടത്. നവോത്ഥാന മൂല്യങ്ങൾ അതേരീതിയിൽ വീണ്ടും ഉയർത്തിക്കൊണ്ടുവരിക എന്നതാണു പ്രധാനം. തുടർനടപടികളിൽ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടാക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
വനിതാമതിലിന്റെ പ്രവർത്തനങ്ങളിൽ തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ അണിനിരന്നിരുന്നു.. തുടർപ്രവർത്തനം എല്ലാ മേഖലകളിലുമുണ്ടാകും. സമൂഹത്തിനകത്തെ ഇടപെടലും അവബോധവുമാണ് പ്രധാനം. നവോത്ഥാന സംഘടനകൾ ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീപുരുഷ തുല്യതയ്ക്കും സർക്കാർതലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. വളർന്നുവരുന്ന തലമുറയ്ക്കു നവോത്ഥാന മൂല്യങ്ങൾ വളർത്താൻ അക്കാദമിക ഇടപെടലുകൾ ഉണ്ടാകും. അധ്യാപകർക്കും ബോധവത്കരണം നടത്തും.
വിവിധ സർക്കാർ വകുപ്പുകളിൽ സ്ത്രീ ശാക്തീകരണത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബജറ്റിലും ഇതിന്റെ നല്ല പ്രതിഫലനമുണ്ടാകും. ജെൻഡർ ബജറ്റ് നല്ല രീതിയിൽ അവതരിപ്പിക്കാനാകും. വകുപ്പുകളിൽ സ്ത്രീകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നിന്റെ ഭാഗമാണു ഫയർഫോഴ്‌സിൽ വനിതകളെ നിയമിക്കാനുള്ള തീരുമാനവും പൊലീസിൽ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നടപടികളും. എല്ലാരംഗത്തും പുരുഷനു തുല്യമായ അവകാശം സ്ത്രീകൾക്ക് ലഭ്യമാക്കണമെന്നതാണു നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ നവോമി ഒസാക്ക ചാംപ്യന്‍. ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ ഒന്നിനെതിരെ രണ്ട് സെറ്റിന് തോല്‍പ്പിച്ചു. സ്കോര്‍– 7–6, 5–7, 6–3. ഒസാക്കയുെട ആദ്യഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ഇത്. റാങ്കിങ്ങിൽ ഹാലപ്പിനെ പിന്തള്ളി ജപ്പാനീസ് താരം ഒന്നാമതെത്തി. ഒസാക്കയുടെ കരിയറിലെ രണ്ടാംഗ്രാന്‍ഡ്‌സ്ലാം കിരീടമാണിത്. യുഎസ് ഓപ്പൺ കിരീടവും ഒസാക്കയ്ക്കായിരുന്നു.
2001ൽ യുഎസ് താരം ജെന്നിഫർ കപ്രിയാറ്റിക്കുശേഷം കന്നി ഗ്രാൻസ്‌ലാം കിരീടം നേടി തൊട്ടടുത്ത ഗ്രാൻസ്‍ലാമിലും കിരീടം ചൂടുന്ന ആദ്യ താരമാണ് ഒസാക. ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലുമാണ് കപ്രിയാറ്റി കിരീടം ചൂടിയത്. അതേസമയം, ഈ കിരീടവിജയങ്ങൾക്കു മുൻപ് ഗ്രാൻസ്‌ലാം ടൂർണമെന്റുകളുടെ നാലാം റൗണ്ട് കടന്നിട്ടില്ലാത്ത താരമാണ് ഒസാക. യുഎസ് ഓപ്പൺ കിരീടം ചൂടുന്നതിനു മുൻപ് ഒസാക്ക നേടിയത് ഒരേയൊരു ഡബ്ല്യുടിഎ കിരീടം മാത്രമാണ് – ഇന്ത്യൻ വെൽസ് ഓപ്പൺ.
ഹെയ്തിക്കാരനായ ലിയൊനാർഡ് സാൻ ഫ്രാൻസ്വായുടെയും ജപ്പൻകാരി തമാകി ഒസാക്കയുടെയും മകളാണ് 1997 ഒക്ടോബർ 16നു ജനിച്ച നവോമി. സെറീന വില്യംസ് ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾക്ക് കാലിടറിയ ആവേശപ്പോരിലാണ് ഇക്കുറി ഒസാകയുടെ കിരീടനേട്ടം. ഫൈനൽ വിജയത്തോടെ വനിതാ റാങ്കിങ് പുതുക്കുമ്പോൾ ഒസാക ഒന്നാം സ്ഥാനത്തേക്ക് ഉയരും. ഫൈനലിൽ പരാജയപ്പെട്ട ക്വിറ്റോവ രണ്ടാം സ്ഥാനത്തെത്തും. 2016ൽ ചെക്ക് റിപ്പബ്ലിക്കിലെ വീട്ടിൽ ആക്രമണം നേരിടേണ്ടി വന്ന ക്വിറ്റോവയുടെ ‘രണ്ടാം കരിയറിലെ’ മികച്ച നേട്ടമാണ് ഈ രണ്ടാം സ്ഥാനം.
ചിറയിൻകീഴിൽ വീടിനോടു ചേർന്നുള്ള കിണറ്റിൽ വീണ് പ്ളസ് ടൂ വിദ്യാർഥിനി തൽക്ഷണം മരണമടഞ്ഞു. കിഴുവിലം മുടപുരത്ത് സർക്കാർ ആയുർവേദാശുപത്രിക്കു സമീപം അപർണാ നിവാസിൽ ജയൻ– ബിന്ദു ദമ്പതികളുടെ മകൾ ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആര്യാദേവി (17)യാണു മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ടു ആറുമണിയോടെയാണു അപകടമുണ്ടായത്. കിണറ്റിൽ വൻശബ്ദത്തോടെ എന്തോ പതിച്ചെന്നു കേട്ട ആര്യയുടെ അമ്മ പുറത്തിറങ്ങി കിണറ്റിൽ നോക്കിയപ്പോഴാണ് മകൾ വീണുകിടക്കുന്നത് കണ്ടെത്തിയത്. മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിൽ സമീപവാസികളിൽ ചിലർ ഇറങ്ങി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയെങ്കിലും പരാജയപ്പെട്ടു.
ഇതിനിടെ ചിറയിൻകീഴ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സുമായെത്തി പെൺകുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ലൈംഗിക പീഡാനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഷക്കീല. പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്തടിക്കണമായിരുന്നു. എനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചുകാണിക്കുകയാണ് ഞാന്‍ ചെയ്തത്- ഷക്കീല പറഞ്ഞു.
തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സ് തുറന്നത്. മലയാള സിനിമയില്‍ ഒരുപാട് അഭിനയിച്ചെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു. മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും എന്നെ ഓര്‍മ്മയില്ല. എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹിച്ച വേഷങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് വന്നപ്പോള്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. നാല് വര്‍ഷത്തോളം ഞാന്‍ ജോലിയില്ലാതെ ഇരുന്നു- ഷക്കീല പറയുന്നു.
രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയാണ്. കൊച്ചുകുട്ടികളോട് ലൈംഗികമായി പെരുമാറുന്നവരോട് ക്ഷമിക്കാന്‍ കഴിയില്ല. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉറങ്ങാന്‍ സാധിക്കാറില്ലെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
കമല്‍ഹാസന്റെ കടുത്ത ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഷക്കീല പറഞ്ഞു.
മൈക്കിള്‍ ജാക്‌സണ്‍ ഏഴ് വര്‍ഷം പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി കൊറിയോഗ്രാഫര്‍.ഓസ്‌ട്രേലിയന്‍ സ്വദേശിയായ 36 കാരനായ കൊറിയോഗ്രാഫറാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഏഴാം വയസു മുതല്‍ 14 വയസുവരെ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും കോറിയാഗ്രാഫര്‍ പറയുന്നു.
ചെറുപ്പത്തില്‍ മുതല്‍ മൈക്കിള്‍ ജാക്‌സണ്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും അതിജീവനത്തെ കുറിച്ചും ലോകത്തിനു മുന്നില്‍ രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം.
തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016 ല്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് ഇയാള്‍ നല്‍കിയിരുന്നു. . എന്നാല്‍ ആരോപണത്തില്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.
എന്നാല്‍ ആരോപണങ്ങളെ തളളി മൈക്കിള്‍ ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. സമാനമായ ആരോപണം 2005 ല്‍ ഉയര്‍ന്നപ്പോള്‍ ജാക്‌സണിനെ ഇയാള്‍ പിന്തുണച്ചിരുന്നുവെന്നും ജാക്‌സണിന്റെ കുടുംബം പറയുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്ന എച്ച്ബിഒക്കെതിരെയും ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. 1992ല്‍ മൈക്കിള്‍ ജാക്ക്‌സണ്‍ എച്ച്ബിഒയ്ക്ക്ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവര്‍ലാന്‍ഡ്’ പ്രദര്‍ശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു.
മൈക്കിള്‍ ജാക്‌സന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മുറെ മൈക്കിള്‍ ജാക്‌സനെ പിതാവ് ജോ ജാക്‌സണ്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്‌സണ്‍ മൈക്കിള്‍ ജാക്‌സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിള്‍ ജാക്‌സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോണ്‍റാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാള്‍. മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു.
കല്യാണ സീസണ്‍ എത്തുമ്പോള്‍ സ്വര്‍ണ്ണ വില കുത്തനെ കൂടുകയാണ്. പെണ്‍മക്കളുള്ള രക്ഷിതാക്കളുടെ ഹൃദയമിടിപ്പ് കൂടി തുടങ്ങി. 24,000 ത്തില്‍ നിന്ന് വില താഴേക്ക് എത്തുന്നില്ല. സ്വര്‍ണ്ണ വില ഗ്രാമിന് 3050 രൂപയായി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.ഗ്രാമിന് 3030 രൂപയാണ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ഇതോടെ ഒരു പവന്റെ വില ഇന്ന് 24,400 രൂപയായി. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയരുന്നതാണ് ഇന്ത്യയിലെ വന്‍ വിലക്കയറ്റത്തിന് കാരണം
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുതിക്കുകയായിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 1304 ഡോളറിലെത്തി. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കാര്യമായി ഉയര്‍ന്നതാണ് വില കൂടാന്‍കാരണമായത്. ഉത്സവ വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണക്കടകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്വര്‍ണ്ണത്തിന്റെ അവധി വ്യാപാരത്തിലും ഇന്ന് വില നല്ല തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 10 ഗ്രാമിന്റെ വിലയില്‍ 345 രൂപയുടെ കുതിപ്പാണ് പ്രകടമായത്.