Latest News

ജൂനിയർ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംവിധായകന്‍ പോലീസ് പിടിയിൽ. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍. ബാലകൃഷ്ണനാണ് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഭാര്യ സന്ധ്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്ധ്യയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമാണ് ബാലകൃഷ്ണന്‍.

ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്. 21ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്. തലയടക്കമുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.

തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വര്‍ഷംമുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അക്കാലത്ത് സഹസംവിധായകനായിരുന്നു ബാലകൃഷ്ണന്‍, സന്ധ്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റും. സിനിമാസെറ്റില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവര്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ താമസിക്കുന്നത്.

അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കല്‍ അവധിക്കാലത്താണ് സന്ധ്യ ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലെത്തിയത്. എന്നാല്‍, സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എം.ജി.ആര്‍. നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളികളാണ് പള്ളിക്കരണിയില്‍ മാലിന്യം ശേഖരിക്കുന്നിടത്ത് നിന്ന് വലതുകൈയും രണ്ട് കാലുകളും കണ്ടെടുത്തത്. മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ തുമ്പായത്. കൈയില്‍ ശിവപാര്‍വതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം.ചോദ്യംചെയ്യലില്‍ ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പൊലീസിന്റെ സംശയം ബലപ്പെട്ടത്.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സന്ധ്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് കാരണമെന്നും ഇയാള്‍ മൊഴിനല്‍കി. ബാലകൃഷ്ണനില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ അഡയാര്‍ നദീതീരത്തുനിന്ന് സന്ധ്യയുടെ ഇടുപ്പുമുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗവും കണ്ടെടുത്തു

അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി സ്ഥിരീകരിച്ച് ഇന്റലിജന്‍സ്. വിളിച്ചതിന്റെ തെളിവ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി.അതേസമയം സംസാരത്തിനിടയ്ക്ക് ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാന്‍ തനിക്ക് എന്ത് കാര്യം എന്ന് മലയാളത്തില്‍ ചോദിച്ചതായും പി.സി.ജോര്‍ജ് പറയുന്നു.

ബിഷപ് ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ വിഷയത്തില്‍ ഇടപെട്ട് പൂജാരി തന്നെ വിളിച്ചതായി പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് വന്‍ ആക്ഷേപത്തിന് വഴിവച്ചിരുന്നു.

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ താന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അധോലോക കുറ്റവാളി രവി പൂജാരി വിളിച്ചെന്നായിരുന്നു പിസി ജോര്‍ജ് വെളിപ്പെടുത്തല്‍. ഭീഷണി വേണ്ടെന്നും ധൈര്യമുണ്ടെങ്കില്‍ കേരളത്തിലേക്ക് വരാന്‍ താന്‍ വെല്ലുവിളിച്ചെന്നും പിസി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആരും വിശ്വാസിച്ചില്ല.

എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അറസ്റ്റിന് ശേഷം ഇന്റലിജന്‍സ് ഏജന്‍സികള്‍ ശേഖരിച്ച പൂജാരിയുടെ ഫോണ്‍കോള്‍ രേഖകള്‍ പ്രകാരം സംഗതി സത്യമാണ്. ഇക്കഴിഞ്ഞ ജനുവരി 11,12 തീയതികളിലായാണ് പിസി ജോര്‍ജിന്റെ 9447043027 എന്ന നമ്പറിലേക്ക് പൂജാരി വിളിക്കുന്നത്. രണ്ടു ദിവസങ്ങളിലായി ആകെ ആറു കോളുകള്‍. രണ്ടെണ്ണം മാത്രമാണ് ഒരു മിനിറ്റിലധികം ഉള്ള വിളികള്‍. ബാക്കിയെല്ലാം പത്ത് സെക്കന്‍ഡില്‍ താഴെ മാത്രം.

പൂജാരിയുടെ ഇടപാടില്‍ വെടിവയ്പ് നടന്ന കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിന്റെ ഉടമ ലീനാ മരിയ പോളിനെയും മറ്റ് പല വ്യവസായികളെയും വിളിച്ച അതേ സെനഗല്‍ നമ്പറുകളില്‍ നിന്നാണ് പിസി ജോര്‍ജിനെയും ബന്ധപ്പെട്ടിട്ടുള്ളത്.

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി. ഹൈക്കോടതിയിലാണ് പള്‍സര്‍ സുനി അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സുനി അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്നുതന്നെ ഹൈക്കോടതി പരിഗണിക്കും. കേസ് മറ്റു ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും സുനി പറയുന്നു. വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടി ശ്രമിക്കുന്നത്. ജയിലിലായതിനാല്‍ മറ്റു ജില്ലകളില്‍ കേസ് നടത്താനുള്ള വരുമാനം സുനിക്ക് ഇല്ലെന്നും അപേക്ഷയില്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സുനി നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുകൂലമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

കുസൃതി നിറഞ്ഞ കണ്ണുകളും ചടുല ചലനങ്ങളുമായി എമിലിയാനോ സല തിരിച്ചെത്തുമെന്ന പ്രതീക്ഷകൾക്ക് പാടെ മങ്ങൽ ഏറ്റു കഴിഞ്ഞു. കാർഡിഫ് സിറ്റിയുടെ അർജന്റീനിയൻ സ്ട്രൈക്കർ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തിയ മൃതദേഹം സലയുടേതായാകരുതെ എന്ന് മനമുരുകി പ്രാർത്ഥിക്കുകയാണ് ലോകം. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.

മൃതദേഹം കണ്ടെത്തിയ കാര്യം സലയുടേയും അദ്ദേഹം സഞ്ചരിച്ച ചെറു വിമാനത്തിന്റെ പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണിന്റേയും കുടുംബത്തെയും അധികൃതർ അറിയിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം ആരുടേതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സല ജീവനോടെയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫുട്ബോൾ ലോകത്തിന്റെ ഒന്നടങ്കം പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. ഇതനുസരിച്ച് സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് നയിച്ച സംഘമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

സ്വന്തം സഹോദരന്റെ തിരോധാനത്തിൽ മനമുരുകുന്ന സഹോദരി റോമിനയാണ് കണ്ണീർ കാഴ്ച. സല ഒരു പോരാളിയാണ് അവൻ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു കരച്ചിൽ തുടച്ചു കൊണ്ട് റൊമിന പറയുന്നു. റോമിന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സലയുടെ ആരാധകരുടെ ഹൃദയം തകർക്കുന്നത്. സല തിരിച്ചു വരുന്നതു കാത്ത് സലയുടെ പ്രിയപ്പെട്ട നായ നാല യജമാനനെ കാത്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കണ്ണീർ നനവ് പടർത്തുന്നതും.

ദ ലയൺ കിങ്ങ് എന്ന ചിത്രത്തിലെ നാല എന്ന കഥാപാത്രത്തെ അനുസ്മരിച്ചു കൊണ്ടാണ് സല തന്റെ പ്രിയ നായയെ നാല എന്ന് നാമകരണം ചെയ്തത്. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

കത്തോലിക്കാ പുരോഹിതന്‍മാരും ബിഷപ്പുമാരും കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ലൈംഗിക അടിമകളായി പോലും നിലനിർത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചു. കന്യാസ്ത്രീകള്‍ ഈ ക്രൂരതകള്‍ ഇപ്പോളും സഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൂഷണം കൂടിയ സാഹചര്യത്തില്‍ മുന്‍ പോപ്പായിരുന്നു ബെനഡിക്ട് മാര്‍പാപ്പ ഒരു സഭ തന്നെ പിരിച്ചുവിട്ടിട്ടുണ്ട്. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍.

‘വിമന്‍ ചര്‍ച്ച് വേള്‍ഡ്’ എന്ന വത്തിക്കാന്‍ മാഗസിന്റെ ഫെബ്രുവരി ആരംഭത്തില്‍ പുറത്തിറങ്ങിയ പ്രസിദ്ധീകരണത്തിലാണ് പുരോഹിതര്‍ കന്യാസ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുത പുറത്തുവന്നത്. കത്തോലിക്കാ പള്ളികളില്‍ ഏറെ കാലമായി തുടര്‍ന്നുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പുരോഹിതന്മാരുടേയും വൈദികരുടേയും അചഞ്ചലമായ അധികാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ അഴിമതി ആദ്യം റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസ്സിലെ ജേര്‍ണലിസ്റ്റാണ് ഇക്കാര്യം പുറത്തു വിട്ടത്. യുഎഇയില്‍ നിന്നും തിരിച്ചു വത്തിക്കാനിലേക്കുള്ള യാത്രയിലാണ് അദ്ദേഹം മാര്‍പാപ്പയോട്, പ്രശ്‌നം പരിഹരിക്കാന്‍ സഭാ ശ്രേണിയില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടോ എന്ന് ചോദിച്ചത്.

ഇതൊരു ഗുരുതരമായ പ്രശ്‌നമാണെന്നും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും മാര്‍പാപ്പ സമ്മതിച്ചു. ഇത്തരം അധികാര ദുര്‍വിനിയോഗത്തിന് തടയിടാനുള്ള ഇച്ഛാശക്തി സഭയ്ക്കുണ്ടെന്നും ഇതൊരു പുതിയ പ്രശ്‌നമല്ല, കുറച്ചുകാലമായി സഭ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘അതിന്റെ പാതയില്‍ തന്നെയാണ് നാം. ഒരു പ്രത്യേക സാഹചര്യത്തില്‍ എത്തിയപ്പോള്‍ സഭ കന്യാസ്ത്രീ സഭ പിരിച്ചുവിടാനുള്ള ധൈര്യം ബെനഡിക്ട് മാര്‍പാപ്പയ്ക്കുണ്ടായിരുന്നു. കാരണം സ്ത്രീകളുടെ അടിമത്തം അവിടെ ഉണ്ടായിരുന്നു. അടിമത്തം, എന്നത് പലപ്പോഴും ലൈംഗിക അടിമത്തം പോലും ആയി മാറി. ഇത് ചെയ്യുന്നത് പുരോഹിതരും സ്ഥാപകരുമാണ്,’ മാര്‍പാപ്പ പറഞ്ഞു.

ഈ വിഷയത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യമുള്ള വ്യക്തി കൂടിയായിരുന്നു പോപ് ബെനഡിക്ട് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

കന്യാസ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഇപ്പോളും തുടരുകയാണെന്ന് മാര്‍പാപ്പ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് പുതിയതായി ആരംഭിച്ച സഭകളിലും ചില പ്രദേശങ്ങളിലുമാണ് കൂടുതല്‍ എന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്‍റെ പത്താം നിലയിൽ നിന്നും ചാടി ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി. പുത്തൻകുരിശ് ഞാറ്റിൽ ഹൗസിൽ എൻ.എസ്.ജയൻ (51) ആണു മരിച്ചത്. എറണാകുളം മറൈൻ ഡ്രൈവ് ഷൺമുഖം റോഡിലെ എസ്ബിഐ റ‌ീജയണൽ ഓഫിസ് കെട്ടിടത്തിൽ നിന്നും ഇന്നലെ വൈകിട്ടോടെയാണ് ചാടിയത്. ഇതേ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന എസ്ബിഐ റീജിയണൽ ബിസിനസ് ഓഫിസിലെ (ആർബിഒ 3) സീനിയർ അസോസിയേറ്റ്സ് ആയിരുന്നു ജയന്‍.
ഏറ്റവും മേൽത്തട്ടിലുള്ള പത്താംനിലയുടെ ടെറസിൽ ഷൂസും മൊബൈൽ ഫോണും വച്ച ശേഷം ബാങ്കിന്‍റെയും തൊട്ടടുത്ത ജ്വല്ലറിയുടേയും ഇടയിലെ മതിൽ ഭാഗത്തേക്കു ചാടുകയായിരുന്നു.

ഒച്ചത്തിലുള്ള ശബ്ദം കേട്ടു ബാങ്കിലെ സുരക്ഷാ ജീവനക്കാർ എത്തിയപ്പോഴാണു ദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടത്. തല തകർന്നിരുന്നു.
ആത്മഹത്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വിമുക്തഭടനാണ്. നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോൺ മൂന്ന് അസിസ്റ്റന്‍റ് ജനറൽ സെക്രട്ടറി, ഓഫീഷ്യേറ്റിങ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ:ബിജി, മകൻ:അനന്തു.
ചാടുന്നതിനു തൊട്ടുമുമ്പു മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു കെട്ടിടത്തിന്‍റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആത്മഹത്യയിലേക്ക് നയിക്കാൻ ഇടയാക്കിയതു തിരിച്ചറിയാൻ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് എറണാകുളം അസിസ്റ്റന്‍റ് സിറ്റി പൊലീസ് കമ്മിഷണർ സുരേഷ് അറിയിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

കിടപ്പുമുറിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം വടക്ക് ഷിബു സദനത്തിൽ ഷാജികുമാർ( 42)നെയാണ് വീട്ടിലെ കിടപ്പുമുറിക്കുളിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ വൈകുന്നേരം ആറുമണിയോടെ കണ്ടത്.

പെയിന്റ് തൊഴിലാളി ആയ ഷിബു ചൊവ്വാഴ്ച ഉച്ചവരെ ജോലിക്ക് പോയിരുന്നു. അതിനു ശേഷമാണ് വീട്ടിൽ എത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ ഈ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവർ തിരികെ വീട്ടിലെത്തിയപ്പോൾ ആണ് ഭര്‍ത്താവിനെ തൂങ്ങിയ നിലയില്‍ കാണുന്നത്.

കൈകൾ രണ്ടും മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഷിബുവിന്‍റെ മരണത്തില്‍ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവും. പൊലീസ് കേസെടുത്തിട്ടുണ്ട്.

വിമാനത്താവളത്തിൽവെച്ച് ഒരാൾ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് യുവതിയുടെ രോഷ പോസ്റ്റ്. ജര്‍മനിയില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് മോശം അനുഭവം നേരിട്ടത്. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഖത്തർ എയർവേസിലാണ് ഇവർ എത്തിയത്. ഇതിനിടയിലാണ് മധ്യവയസ്കനെന്ന് തോന്നിക്കുന്ന ഒരാൾ ഇവരോട് മോശമായി പെരുമാറിയത്. ബാഗുകൊണ്ട് പ്രതിരോധിച്ചപ്പോൾ പൊതുവിടത്തിൽവെച്ച് അയാൾ തുടയിൽ അമർത്തി. ഇതിൽ രോഷം പൂണ്ട് യുവതി ആക്രോശിച്ചതോടെ ബാഗേജ് പോലുമെടുക്കാതെ ഇയാൾ രക്ഷപെടുകയായിരുന്നു. ഇതിനെക്കുറിച്ച് യുവതിയുടെ കുറിപ്പ് ഇങ്ങനെ:

പ്രതികരണശേഷി നഷ്ടപെട്ട പ്രവാസികളും എന്റെ പ്രിയ സഹോദരിമാരും അറിയാൻ

ഇന്ന് (4 .2.2019, 2.26 am )ദോഹയിൽ നിന്നും തിരുവനന്തപുരത്തേക് ഉള്ള ഖത്തർ എയർവേസ്‌ (QR 506) യാത്രക്കാരി ആണ് ഞാൻ.

പുലർച്ചെ രണ്ടരയോടെ ആണ് വിമാനം ലാൻഡ് ചെയ്തത്. പുറത്തേക്കിറങ്ങാൻ എല്ലാവരും തയാറായി നിൽക്കുമ്പോൾ കാഴ്ച്ചയിൽ മധ്യവയസ്കനായ ഒരു “മാന്യൻ” വാഷ്‌റൂമിൽ നിന്ന് സ്വന്തം ഇരിപ്പിടത്തിലേക്ക് എന്ന വ്യാജേനെ പിന്നിൽ നിന്ന് വരികയും പൊതു ഞരമ്പൻ സ്വഭാവത്തെ അനുസ്‌മരിപ്പിക്കയും ചെയ്തു. അതിനെ പ്രതിരോധിക്കാൻ എന്നോണം ഞാൻ എന്റെ ബാഗ് കൊണ്ട് അതിർത്തി സൃഷ്ടിച്ചപ്പോൾ വരിയിൽ എനിക്ക് മുന്നിലേക് മാറുകയും കരതലം എന്‍റെ തുടയിൽ അമർത്തുകയും ചെയ്തു (കൂടുതൽ കുൽസിത പ്രവർത്തികൾക്ക് സാഹചര്യം ഇല്ലാത്ത വിധം എന്റെ ബാഗ് തടസം സൃഷ്ടിച്ചതിന്റെ അമർഷം ആവാം).

35A സീറ്റിൽ യാത്ര ചെയ്ത എനിക്ക് ചുറ്റും ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു.

(2 കുട്ടികളുമായി ഒരു സ്ത്രീ മാത്രമാണ് കുറച്ചു മാറി എങ്കിലും ഉണ്ടാരുന്നത്). അവനു നേരെ ദേഷ്യവും അമർഷവും ചെന്ന് അലറി വിളിച്ച എന്നിൽ നിന്നും അവനു പോകാൻ വഴി ഉണ്ടാക്കി കൊടുക്കയും എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന എല്ലാ സഹയാത്രികർക്കും പെരുത്ത് നന്ദി.

ഫ്ലൈറ്റിൽ നിന്നും കണ്ണുവെട്ടിച്ചു രക്ഷപെട്ട ഈ മാന്യൻ സ്വന്തം ബാഗ്ഗജ് പോലും എടുക്കാതെ പുറത്തിറങ്ങുകയും സുഹൃത്തുക്കളുടെ സഹായത്തോടെ ബാഗ്ഗ് എടുക്കുകയും ചെയ്കയാണുണ്ടായത്.

ഇത്തരം വൃത്തികേടുകൾ കാണിച്ചിട്ട് ഇവരെ സഹായിക്കാൻ വലിയ മനസ്‌ കാണിച്ച ആ സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദി.

ഫ്ലൈറ്റ് ഇറങ്ങി ഞാൻ ആദ്യം സെക്യൂരിറ്റി വിഭാഗത്തിൽ പരാതി നൽകുകയാണ് ഉണ്ടായത്. അവർ വഴി എക്സിറ് ഡോർ നു അടുത്തുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും. പുറത്തേക് ഇറങ്ങുമ്പോൾ ആളെ കണ്ടെത്താൻ. തോന്ന്യാസം കാണിച്ചാലും തല്ലുകൊള്ളാതെ രക്ഷപ്പെടാനും അറിയാവുന്നവരാണല്ലോ ഇവർ. ആളെ കിട്ടിയില്ല.

എയർപോർട്ടിൽ നിന്ന് കിട്ടിയ 2 നല്ല ഉപദേശങ്ങൾ ഇവിടെ ചേർക്കട്ടെ.

1. പ്രവാസികൾ ആണ് പ്രതികരിക്കില്ല. ബസ്സിലോ ഉത്സവപ്പറമ്പിലോ നിങ്ങൾക്കുള്ള സുരക്ഷ പോലും പ്രവാസികൾക്കിടയിൽ നിങ്ങൾക്ക് കിട്ടില്ല.

2. നിങ്ങൾക്ക് നിങ്ങളെ ഉള്ളു, അപ്പോ തന്നെ പിന്നിലേക് പിടിച്ചിട് 2 എണ്ണം കൊടുക്കണമായിരുന്നു. എന്ത് ചെയ്താലും പ്രതികരിക്കാത്തവരാണ് ചുറ്റും. ഇതും അവർ കണ്ണടക്കും.

(രഹസ്യ നിർദേശം: “പുറത്തു വിളിക്കാൻ വന്നവർ ഉണ്ടെങ്കിൽ വിവരം കൊടുക്ക്, ഇരുട്ടത്തേക്കു മാറ്റി നിർത്തി ഇനി ആവർത്തിക്കാതെ വിധം കൊടുത്തിട്ടേ വിടാവുള്ളു” )

പ്രവാസി സുഹൃത്തുക്കളെ ഇതിൽ നിന്നും ഒരു കാര്യം വക്തമാണ്. ഇത്തരം ദുരനുഭവം ഉണ്ടായ ആദ്യത്തെ പെണ്ണ് ഞാൻ അല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രതികരണം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിങ്ങൾ നാട്ടിൽ മണിമേടകളും സൗധങ്ങളും കെട്ടിപ്പടുക്കാൻ ഉള്ള ഓട്ടപാച്ചിലിൽ ആവാം. പക്ഷെ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്ന നിങ്ങളുടെ വീട്ടിലെ സ്ത്രീകളും പെൺസുഹൃത്തുക്കളും ഇത്തരം നാലാം ലിംഗക്കാർക്കിടയിൽ ആണ് ജീവിക്കുന്നത്. നിങ്ങളുടെ ഈ മൗനമാണ് ചൂഷണങ്ങളുടെ അവർത്തനത്തിനു വഴി ഒരുക്കുന്നത്.

എൻറെ സഹോദരിമാരോട്

നമുക്കു വേണ്ടി സംസാരിക്കാനും പ്രതികരിക്കാനും ആദ്യം നമ്മളെ ഉള്ളു. ആരെങ്കിലും വന്നാൽ തന്നെ അത് രണ്ടാമതെ ഉള്ളു. മറ്റുള്ളവർ നമുക്കിടുന്ന മാർക്കിനെ പറ്റിയുള്ള നമ്മുടെ ഭയമാണ് ഇവരുടെ ആയുധം. നമ്മുടെ ശരീരത്തിൽ നമ്മുടെ അനുവാദം ഇല്ലാതെ കൈ വെക്കുന്നവന്‍റെ കരണം അടിച്ചു പൊട്ടിക്കാനുള്ള അവകാശം നമുക്കുണ്ട്.

ആ മാന്യൻറെ ചിത്രം ചുവടെ ചേർക്കട്ടെ. എവിടെയെങ്കിലും വെച്ച് കണ്ടാൽ നിങ്ങൾക്ക് ആദരിക്കാം. “സ്പർശനസുഖം നേടി എങ്ങനെ തടി ഊരാം” എന്ന വിഷയത്തിൽ ഈ മാന്യനെ കൊണ്ട് ഒരു വർക്ക് ഷോപ്പും നടത്തിക്കാം..

NB: പരാതി കൊടുത്ത എന്നോട് പറയാനുള്ളത് പരസ്പരം പറഞ്ഞു എന്നെ അറിയിച്ച സഹയാത്രികർ അറിയാൻ: ഫ്ലൈറ്റ് യാത്രക്കിടയിൽ ചിലപ്പോ തട്ടലും മുട്ടലും ഒക്കെ ഉണ്ടായെന്നിരിക്കും എന്നഭിപ്രായപ്പെട്ട ചുവന്ന ടീഷർട്ടും ചുവപ്പിൽ കറുത്ത കളം ഉള്ള ഷർട്ട് ഇട്ട യുവകോമളന്മാരെ.. അറിയാത്ത തട്ടലും അറിഞ്ഞുള്ള തട്ടലും തിരിച്ചറിയാനുള്ള സെൻസർ പെണ്ണുടലിന്‍റെ സ്വാഭാവികത ആണ്. സോ, അധികം മുട്ടാൻ പോവേണ്ട ഇപ്പോഴും ഭാഗ്യം തുണയ്ക്കണം എന്നില്ല.

ശബരിമല വിധിയിലെ പിഴവുകള്‍ എന്തെന്ന് പുനപരിശോധനാഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ്. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്ന് എൻഎസ്എസ് അഭിഭാഷകന്‍ കെ.പരാശരന്‍ ബോധിപ്പിച്ചു.

ശബരിമല കേസില്‍ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട 65 ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. പുനപരിശോധനാഹര്‍ജികളില്‍ ആദ്യം വാദം കേള്‍ക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഭക്തര്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. സുപ്രീംകോടതി പറയുന്നത് അനുസരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു.

യുവതീപ്രവേശ വിഷയത്തില്‍ ഇന്നത്തെ സുപ്രീംകോടതി നടപടികള്‍ നിര്‍ണായകമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിരടങ്ങിയ ബഞ്ചാണ് പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിയെട്ടിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് തന്ത്രിയും, അയ്യപ്പഭക്തരും ,സംഘടനകളും നല്‍കിയ 65 പുന:പരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ഇതിനുപുറമെ റിട്ട് ഹര്‍ജികളും, ട്രാന്‍സ്ഫര്‍ ഹര്‍ജികളും, സാവകാശ ഹര്‍ജിയും പരിഗണിക്കും. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ സുപ്രീംകോടതി വിധി നടപ്പായതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മുന്‍ ഉത്തരവ് പുന:പരിശോധിക്കേണ്ട എന്ന നിലപാടിലാണ് ഭരണഘടനാ ബെഞ്ച് എത്തുന്നതെങ്കില്‍ ഹര്‍ജികള്‍ തള്ളും. മറിച്ചാണെങ്കില്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് തുടര്‍ വാദത്തിനുള്ള സമയക്രമം കോടതി നിശ്ചയിക്കും. വിഷയം കൂടുതല്‍ പരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടുകയെന്നതാണ് കോടതിക്കു മുന്നിലുള്ള മറ്റൊരു സാധ്യത.

ലക്‌നൗ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്നത് പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജാ പാണ്ഡേയേയും ഭര്‍ത്താവ് അശോക് പാണ്ഡയേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 12 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാ സഭ ശൗര്യ ദിവസ് ആയിട്ടാണ് ആചരിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥൂറാം ഗോഡ്‌സയെ ആദരിക്കുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും പതിവാണ്. നേരത്തെ ഇതിനെതിരെ ശക്തമായ വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാ വര്‍ഷവും ഹിന്ദു മഹാസഭ ഗോഡ്‌സേദിനം ആചരിച്ചു വന്നു. ഇത്തവണ ഗാന്ധി വധം പുനരാവിഷ്‌കരിച്ച നേതാക്കള്‍ക്കെതിരെ ശക്തമായ നടപടയുണ്ടാകുമെന്നാണ് സൂചന.

ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയും തുടര്‍ന്ന് വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഹിന്ദു മഹാസഭ പ്രചരിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ പോലീസ് 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസിലെ മുഖ്യപ്രതി പൂജ ശകുന്‍ പാണ്ഡേ ഒളിവിലാണ്.

Copyright © . All rights reserved