Latest News

കാഞ്ഞിരത്താനം. പ്രശസ്ത ക്രിസ്തീയ ഭക്തിഗാന രചയിതാവ് റോയി കാഞ്ഞിരത്താനത്തിന്റെ പിതാവ് മാത്യൂ കുര്യന്‍ താന്നിക്കുഴിയില്‍ അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു പ്രായം. ഇന്നലെ പുലര്‍ച്ചെ 2.30 തിനായിരുന്നു അന്ത്യം. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 തിന് കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടക്കും. പരേതയായ ഏലിയാമ്മ മാത്യുവാണ് ഭാര്യ. നാല് മക്കളാണ് പരേതനുള്ളത്. മക്കള്‍, മിനി കേരളത്തിലും ഷൈനി സ്‌കോട്‌ലാന്റ്, റോയി ഓസ്‌ട്രേലിയ, ജോണ്‍സണ്‍ അയര്‍ലന്റിലുമാണ്. മരണസമയത്ത് മക്കള്‍ നാലുപേരും പരേതനോടൊപ്പമുണ്ടായിരുന്നു.

മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയ്ക്കുന്നു.

മകരവിളക്ക് ഉത്സവത്തിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങൾ ശബരിമല സന്നിധാനത്ത് പൂർത്തിയായി. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30 ഓടെ ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിക്കും.

പിന്നീട് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും. വൈകിട്ട് 7.52നാണ് മകര സംക്രമ പൂജ. മകരജ്യോതി ദര്‍ശനത്തിന് സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടർ പി.ബി.നൂഹും പമ്പയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മലമുകളിൽ നിയന്ത്രണം ഉള്ളതിനാൽ പമ്പയിലെ വിവിധയിടങ്ങളിൽ മകരജ്യോതി ദർശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം. പമ്പയിൽ 40,000 ത്തിലധികം പേർ മകരജ്യോതി ദർശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ അനുമാനം.

ശബരിമല തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് മകരവിളക്ക്. ഈ ഉത്സവത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിയിലേക്ക് എത്താറുളളത്. വിപുലമായ രീതിയിൽ ഉത്സവവും വിശേഷാൽ പൂജകളും ഈ ദിവസം നടക്കും.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് പതിനെട്ടു ലക്ഷം ആളുകളാണ് മകരവിളക്കിന് സന്നിധാനത്ത് എത്തിയത്. എന്നാല്‍ ഈ വര്‍ഷം ഇത്രയധികം ആളുകള്‍ ഉണ്ടാകുമോ എന്നതില്‍ സംശയമുണ്ട്‌. ശബരിമല ഇക്കുറി വിവാദങ്ങളുടെ നടുവിലായിരുന്നു എന്ന കാരണത്താല്‍ കഴിഞ്ഞ കൊല്ലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശബരിമലയില്‍ ഭക്തജന തിരക്ക് കുറവാണ്. നീണ്ട പന്ത്രണ്ട് വർഷത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയും അതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുമാണ് ലോകശ്രദ്ധ നേടിയ വിവാദങ്ങളിലേക്ക് നയിച്ചത്.

ഈ മണ്ഡലകാലത്ത് ഉണ്ടായിരുന്നതിലും കൂടുതല്‍ തിരക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറന്നപ്പോള്‍ അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച പമ്പ വഴി സന്നിധാനത്തില്‍ എത്തിയത് 50,000ത്തോളം ഭക്തരാണ്. ഇന്നും, മകരവിളക്ക് ദിനമായ നാളെയുമായി തിരക്ക് വര്‍ദ്ധിക്കും എന്നാണു കരുതുന്നത്

ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് മകരവിളക്ക്‌ ഉത്സവവുമായി ബന്ധപ്പെട്ടു കേരളാ പോലീസ് വിന്യസിച്ചിരിക്കുന്നത്. സായുധ പോലീസ്, തണ്ടര്‍ ബോള്‍ട്ട് സേന, എന്നിവയും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സേവനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ശബരിമലയില്‍ പാര്‍ക്ക് ചെയ്യപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇന്ന് വൈകിട്ട് നാല് മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ടു വരെ നിയന്ത്രണങ്ങള്‍ ഉണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍, എരുമേലി, വടശ്ശേരിക്കര, ളാഹ, എന്നിവടങ്ങളില്‍ പാര്‍ക്ക് ചെയ്തു ശേഷം കെ എസ് ആര്‍ ടി സി നടത്തുന്ന പ്രത്യേക ചെയിന്‍ സര്‍വീസ് ബസുകളില്‍ പമ്പയിലേക്ക് എത്താം.

 

സിബിഐ ഡയറക്ടര്‍ നിയമനത്തിനുള്ള പട്ടികയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങും. 1983,84,85 ബാച്ചുകളിലുള്ളവരെ ഉള്‍പ്പെടുത്തി തയാറാക്കിയ 20 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്.

എസ്പി, ഡിഐജി റാങ്കുകളില്‍ ബെഹ്‌റ 10 വര്‍ഷം സിബിഐയില്‍ ജോലി ചെയ്തിരുന്നു. ഋഷിരാജ് സിങ് അഞ്ചുവര്‍ഷമാണു സിബിഐയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. കേന്ദ്രത്തിലെ വിവിധ ഏജന്‍സികളില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്കുള്ള നിയമനത്തിനു കേന്ദ്രസര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച ഐപിഎസ് പട്ടികയില്‍ കേരളത്തില്‍നിന്നു ഋഷിരാജ് സിങ് മാത്രമേയുള്ളൂ. കേരള പൊലീസ് കേഡറില്‍ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും മറികടന്നാണു സിങ് ഇടം നേടിയത്

ബ്രെക്സിറ്റില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. പരാജയ സാധ്യത മുന്നില്‍ കണ്ട് എംപിമാരെ കൂടെ നിര്‍ത്താനുള്ള അവസാനഘട്ട ശ്രമത്തിലാണ് പ്രധാനമന്ത്രി തെരേസ മെയ്. െബ്രക്സിറ്റ് തന്നെ തടഞ്ഞേക്കുമെന്നാണ് മെയ് നല്‍കുന്ന സൂചന. ഇന്നത്തെ വോട്ടെടുപ്പില്‍ മെയ് പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറിമി കോര്‍ബിന്‍ വ്യക്തമാക്കി. വോട്ടെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് ബ്രക്സിറ്റിന്റെ സമയപരിധി നീട്ടി നല്‍കാനാണ് യൂറോപ്യന്‍ കൗണ്‍സിലിന്റെ നീക്കം. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 29നാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താകുക

 

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങളുമായി ബി.ജെ.പി രംഗത്ത്. തിരുവനന്തപുരത്ത് മോഹന്‍ലാലിനെ ഇറക്കി സീറ്റ് നേടാനാവും ബി.ജെ.പി ശ്രമിക്കുക. അതേസമയം മത്സരരംഗത്ത് ഇറങ്ങില്ലെന്ന് നേരത്തെ ലാല്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ തീരുമാനത്തില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല. പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും ബിജെപി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നുണ്ട്. പരമാവധി സെലിബ്രറ്റികളെ മത്സരരംഗത്തിറക്കാനാവും ബി.ജെ.പി ശ്രമിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച്ച സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പാര്‍ട്ടി സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങളില്‍ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ ബി.ജെ.പി പ്രചാരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ സ്ഥിതി ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. മത്സരിക്കുന്നവരെപ്പറ്റി പറയാറായിട്ടില്ലെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ എം.പി.യായ നടന്‍ സുരേഷ്ഗോപി, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്.

കോട്ടയം: ശബരിമല തീർഥാടക വാഹനം പൊലീസ് ബസിലിടിച്ച് 9 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവരുവായി എത്തിയ ആംബുലൻസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു.
ഞായറാഴ്ച പകൽ പതിനൊന്നോടെ പാലാ- രാമപുരം റോഡിൽ ചക്കാമ്പുഴയിലാണ് ആന്ധ്രയില്‍ നിന്നുളള തീർത്ഥാടക വാഹനവും പാലായിൽ നിന്ന് രാമപുരത്തേക്ക് പോയ പൊലീസ് ബസും കൂട്ടിയിടിച്ചത്. ആന്ധ്ര സ്വദേശികളായ ഒൻപത് തീർഥാടകർക്ക് പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുത്രിയിലും മറ്റുള്ളവരെ പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ ശബരിമല തീർഥാടകരുമായി എത്തിയ ആംബുലൻസ് ഇടിച്ചാണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചത്. പാലായിൽ ബജി കച്ചവടം നടത്തി വന്ന തമിഴ്നാട് സ്വദേശി പാലാ അളനാട്ടിൽ താമസിക്കുന്ന ശേഖരനാണ് (65) മരിച്ചത്.


അന്യസംസ്ഥാനത്ത് നിന്നും വരുന്ന തീര്‍ത്ഥാടകര്‍ ഗൂഗിൾ റൂട്ട് മാപ്പ് നോക്കി യാത്ര ചെയ്യുന്നതാണ് അപകടത്തിന് കാരണം. രാമപുരം – പാലാ റൂട്ടിൽ ചക്കാമ്പുഴ ജംഗ്ഷനിലെ അപകടം ഗൂഗിൾ നോക്കി മെയിൻ റോഡിൽ പ്രവേശിച്ച സമയത്താണുണ്ടായത്. ഗൂഗിളിൽ ചക്കാമ്പുഴ നിന്ന് രാമപുരം ടൗണിൽ പ്രവേശിക്കാതെ ചെയ്യാതെ പുൽപറമുക്ക് വഴി രാമപുരം റൂട്ട് കാണിക്കുന്നതിനാൽ നെറ്റ് നോക്കി വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചക്കാമ്പുഴ ഭാഗത്ത് പ്രധാന റോഡിൽ പ്രവേശിക്കുന്ന ഭാഗം കുത്തനെയുള്ള കയറ്റത്തോട് കൂടിയ റോഡാണ്. ഇതറിയാതെ എത്തുന്ന ഭാരവാഹനങ്ങൾ ഉൾപ്പെടെ ഈ വഴിയിൽ അപകടപ്പെടുന്നത് പതിവാണ്. ചക്കാമ്പുഴ ജംഗ്ഷനിൽ ചേരുന്നിടത്ത് ഹംപും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചാൽ ഒരു പരിധി വരെ അപകടം ഒഴിവാക്കാമെന്ന് നാട്ടുകാർ പറയുന്നു.

എറണാകുളം മറൈന്‍ഡ്രൈവിലെ ഹെലിപാഡ് മൈതാനത്ത് നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപടിയില്‍ പങ്കെടുക്കാന്‍ കനകദുര്‍ഗ്ഗയും ബിന്ദുവും എത്തി. ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് ശേഷം രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന കനക ദുര്‍ഗ്ഗയും ബിന്ദുവും ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. പൊലീസിന്റെ സംരക്ഷണയില്ലാതെയാണ് എത്തിയതെന്ന് ഇരുവരും പറഞ്ഞു. സംഘ പരിവാര്‍ ഭീഷണികളെ ഭയക്കുന്നില്ലെന്നും പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. സംഘപരിവാര്‍ നേരിട്ട് ആക്രമിച്ചില്ലെങ്കിലും അവരുടെ ഇടയിലുളളവരില്‍ നിന്ന് വ്യക്തിപരമായ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ വലിയൊരു സമൂഹത്തിന്റെ പിന്തുണയുളളതിനാല്‍ ഭയക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു.

തങ്ങള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധി ക്രിയ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കനക ദുര്‍ഗ്ഗയും ബിന്ദുവും പറഞ്ഞു. തന്ത്രി ചെയ്തത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. അതിനാല്‍ സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

അയിത്തത്തിനെതിരെ കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം നടത്തിയ പരിപാടിയിലെ രണ്ടാം ദിവസമാണ് അപ്രതീക്ഷിതമായി കനക ദുര്‍ഗ്ഗയും ബിന്ദുവും എത്തിയത്. പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില അസൗകര്യങ്ങള്‍ അറിയിച്ച് അദ്ദേഹം പങ്കെടുത്തില്ല.

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടില്‍ ഉടമയുടെയും ജീവനക്കാരന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. നടുപ്പാറ റിദം സ് ഓഫ് മൈ മൈന്റ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്. റിസോര്‍ട്ട് ജീവനക്കാരന്‍ റോബിന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


മൂന്നാര്‍-പൂപ്പാറ ഗ്യാപ് റോഡിന് അടിവശത്തായിട്ടുള്ള ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളില്‍ രക്തം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള എലക്കാ സ്റ്റോറില്‍ മരിച്ച നിലയില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തി. ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടില്‍ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.


ഇടുക്കി എസ് പി, ശാന്തമ്പാറ സി ഐ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രാജേഷിന്റെ കാറും, ഉണങ്ങിയ ഏലക്കായും മോഷണം പോയിട്ടുണ്ട്. ഇതേ വാഹനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന റോബിന്‍ നെടുങ്കണ്ടം ഭാഗത്തേയ്ക്ക് പോയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന.

കൊച്ചി: കൊച്ചി മുനമ്പം ഹാര്‍ബറില്‍ മത്സ്യബന്ധനബോട്ട് വഴി മനുഷ്യക്കടത്ത് നടന്നതായി സൂചന. നാല്‍പ്പതോളം പേരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതായാണ് സംശയിക്കുന്നത്. ഐ ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം മുനമ്പം ഹാര്‍ബറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് സംശയ കാരണം. പൊലീസ് പരിശോധനയില്‍ ബാഗുകളില്‍ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് നടന്നതായി സൂചന കിട്ടിയത്. സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ ബോട്ട് വഴി ഓസ്‌ട്രേലിയക്ക് കടന്നതായാണ് അഭ്യൂഹം.
അധിക ഭാരം ഒഴിവാക്കാന്‍ ഇവര്‍ തീരത്ത് ഉപേക്ഷിച്ച ബാഗുകളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. ബാഗില്‍ കണ്ട രേഖയില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ദില്ലിയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് കഴിഞ്ഞ ദിവസം കൂടുതല്‍ അളവില്‍ ഇന്ധനം നിറച്ചിരുന്നതിന്റെ രേഖകളും കണ്ടെത്തി.

തീരം വിട്ട ബോട്ടു കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. ബോട്ട് മാര്‍ഗ്ഗം കടന്നവര്‍ ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. 27 ദിവസം കൊണ്ട് ബോട്ട് ഓസ്‌ട്രേലിയന്‍ തീരത്ത് എത്തും. മനുഷ്യക്കടത്തിന് പിന്നില്‍ രാജ്യാന്തരബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ കണ്ണിലിറുക്കലിലൂടെ ലോകത്തിന്റെ മനംകവര്‍ന്ന പ്രിയാവാര്യര്‍ ബോളിവുഡിലേക്കെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യചിത്രമായ ഡാര്‍ ലൗ ഇനിയും റിലീസായിട്ടില്ലെങ്കിലും ബോളിവുഡിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് പ്രിയ. പ്രിയ വാര്യര്‍ നായികയായി എത്തുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ടീസര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളി. ഇത് നമ്മുടെ പ്രിയയോ എന്നാണ് പലരും ചോദിക്കുന്നത്. ലഹരി നുണഞ്ഞും, പുക വലിച്ചും ഗ്ലാമറസായാണ് താരം ചിത്രത്തില്‍ എത്തുന്നത്. എഴുപതു കോടി രൂപ ചെലവില്‍ പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.

അതീവ ഗ്ലാമറസായുള്ള മേക്കോവറില്‍ നല്ല സ്‌റ്റൈലന്‍ പ്രകടനവുമായാണ് പ്രിയാ വാരിയർ എത്തിയിരിക്കുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്. നായകനാരെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല.

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved