ഇന്ത്യന്‍ സിനിമയില്‍ ആള്‍ക്കൂട്ടങ്ങളുടെ നായകനാണ് രജനീകാന്ത്. തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയാകെ വേരുകളുള്ള മാസ് നായകന്‍. തിരശീലയ്ക്ക് പുറത്തും രജനീകാന്ത് അമ്പരപ്പിക്കുന്ന സാന്നിധ്യമാണ്. ഇടപെടലുകളിലെ ലാളിത്യം കൊണ്ട് അത്രമേല്‍ പ്രിയങ്കരനായ താരം. കഴിഞ്ഞാഴ്ച നല്‍കിയ ഒരഭിമുഖത്തില്‍ രജനി പറഞ്ഞ ചില അനുഭവചിത്രങ്ങള്‍ ആ മനസ്സിന്‍റെ കൂടുതല്‍ തെളിഞ്ഞ പ്രകാശനമാകുന്നു.
സൂപ്പർതാരങ്ങൾ ബസിലോ ഓട്ടോയിലും യാത്ര ചെയ്താലോ ലുങ്കിയുടുത്താലോ ആരാധകനൊപ്പം സെൽഫിയെടുത്താലോ അങ്ങയേറ്റം സിംപിൾ ആണ് അദ്ദേഹം എന്നു പാടിനടക്കുന്നവരാണ് ആരാധകർ. അത്തരമൊരു ചോദ്യമുണ്ടായി അഭിമുഖത്തിൽ. മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു.
‘താങ്കള്‍ വളരെ സിംപിളാണെന്ന് പലരും പറയാറുണ്ടല്ലോ. സൂപ്പര്‍സ്റ്റാര്‍ ആയിട്ടും എങ്ങനെയാണ് സിംപിളായി ജീവിക്കുന്നത്’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിതജീവിതം?’ എന്നായിരുന്നു രജനിയുടെ മറുചോദ്യം.
സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. പുറത്തിറങ്ങുന്നതും ആളുകളെ അഭിമുഖികരിക്കുന്നതുമെല്ലാം എന്നെ സംബന്ധിച്ച് വിഷമമുളള കാര്യങ്ങളാണ്. എല്ലാവരും ലളിത ജീവിതം എന്ന് വാഴ്ത്തുന്ന തന്റേത് അത്ര ലളിതമൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. ബെംഗളൂരുവിൽ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ പ്രച്ഛന്ന വേഷത്തിലാണ് പോയത്. മുഷിഞ്ഞ് ഒരു പിച്ചക്കാരനെപോലെ തോന്നുമായിരുന്നു. തൊഴുത് പ്രദക്ഷിണം ചെയ്യാനൊരുങ്ങുമ്പോൾ ഒരു സ്ത്രീ എനിക്ക് പത്തുരൂപ വെച്ചുനീട്ടി, ഞാനത് വാങ്ങി പോക്കറ്റിലിട്ടു. അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചുറ്റിവന്ന് ഒരു ഇരുനൂറ് രൂപയെടുത്ത് ഭണ്ഡാരത്തിൽ ഇട്ടു. പുറത്തിറങ്ങിയപ്പോൾ എന്റെ കാർ വന്നു ഞാനതിൽ കയറുന്നത് കണ്ടപ്പോൾ അവർ വാ പൊളിച്ച് നിൽക്കുകയാണ്– രജനി പറയുന്നു.
മറ്റൊരിക്കൽ ഒരു തീയറ്റർ സമുച്ചയത്തിൽ സൂപ്പർഹിറ്റ് പടം കാണാൻ ഞാൻ പോയി. വേഷം മാറിയാണ് പോയത്. ദൂരെ നിന്ന് ഒരു വിളികേട്ടു. തലൈവാ. ഞാൻ ഞെട്ടിപ്പോയി. എന്റെ കൈയും കാലും വിറച്ചു. കാറാണെങ്കിൽ ഏറെ അകലെയും. ഞാൻ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു വിധം പുറത്തെത്തി. പിന്നെയാണ് മനസിലായത്. അയാൾ വേറേ ആരെയോ ആയിരുന്നു വിളിച്ചതെന്ന്– രജനി ചിരിയോടെ പറയുന്നു.
കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.റഹ്മാനാണ് സംഗീതം. രജനിയുടെ 2.0 ഉടന്‍ തീയറ്ററിലെത്തും.
മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവനുസരിച്ചാണ് കൊലപാതകമെന്ന് സി.ഐ.എ നിഗമനത്തിലെത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റിപ്പോർട്ട് നിഷേധിച്ച് യു.എസിലെ സൗദി സ്ഥാനപതി രംഗത്തെത്തി.
രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് സിഐഎ നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. സൗദി സർക്കാരിന്റെ എയർക്രാഫ്റ്റിലാണ് പതിനഞ്ച് ഉദ്യോഗസ്ഥർ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തി ഖഷോഗിയെ വധിച്ചതെന്ന് സിഐഎ കണ്ടെത്തിയതായാണ് റിപ്പോർട്ട്. സൗദി കിരീടാവകാശിയുടെ സഹോദരനും യുഎസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിൻ സൽമാൻ, ഖഷോഗിയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകളും ഏജൻസി പരിശോധിച്ചു. ഖാലിദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് രേഖകൾ വാങ്ങാൻ ഖഷോഗി ഇസ്താംബുളിലെത്തിയതെന്നാണ് നിഗമനം.
കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് സൗദി ഭരണകൂടം ആവർത്തിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം, വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് നിഷേധിച്ച് ഖാലിദ് ബിൻ സൽമാൻ ട്വീറ്റുചെയ്തു. ഖഷോഗിയുമായി സന്ദേശം കൈമാറിയത് ഒരുവർഷം മുന്‍പാണെന്നും തെളിവുകൾ പുറത്തുവിടാൻ അമേരിക്കൻ സർക്കാർ തയ്യാറാകണമെന്നുമാണ് പ്രതികരണം.
മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ സിഐഎ തയ്യാറായിട്ടില്ല. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 23 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് വധശിക്ഷ നൽകണമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട്: ഹർത്താലിനിടെ മാധ്യമപ്രവർത്തകയെയും ഭർത്താവിനെയും ഒരുസംഘം ആക്രമിച്ചു. കോഴിക്കോട് കുറ്റ്യാടിയിൽ വച്ചാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ സാനിയോ മനോമിയെയും ഭർത്താവ് ജൂലിയസ് നികിതാസിനെയും പത്തോളം വരുന്ന ഹർത്താൽ അനുകൂലികൾ കാർ തടഞ്ഞു നിർത്തി ആക്രമിച്ചത്. ജൂലിയസ് നിതികാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകനാണ്.
ഉച്ചയ്ക്ക് 12.30 ഓടെ കുറ്റ്യാടി അന്പലക്കുളങ്ങരയിൽ വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയായിരുന്നു അക്രമം. ജൂലിയസിന്‍റെ മുഖത്താണ് മർദ്ദനമേറ്റത്. മൂക്കിൽ നിന്നും രക്തമൊഴുകുന്ന നിലയിൽ ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയും ഇവർക്കെതിരേ ആക്രമണമുണ്ടായെന്ന് പരാതിയുണ്ട്. സംഭവത്തിൽ കുറ്റ്യാടി പോലീസ് കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരേ കേസെടുത്തു.
ബിജെപി യുടെ പിന്തുണയോടെ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ശബരിമല അയ്യപ്പന്‍മാരടക്കമുള്ളവരെ കുറച്ചൊന്നുമല്ല വലച്ചത്. കേരളത്തില്‍ കേട്ടുകേഴ് വി പോലുമില്ലാത്ത വിധം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഹര്‍ത്താല്‍ ആഹ്വാനം വന്നത്. ഇതൊന്നുമറിയാതെ തലേന്ന് ദീര്‍ഘദൂര യാത്രക്കെത്തിയവരും അയ്യപ്പന്‍മാരടക്കമുള്ളവരും അപ്രതീക്ഷിത് ഹര്‍ത്താലിന് ഇരകളാവുകയായിരുന്നു. വിജനമായ നിരത്തുകളില്‍ വാഹനങ്ങള്‍ കിട്ടാതായതോടെയാണ് പലരും ഹര്‍ത്താലിനെ കുറിച്ച് തന്നെ അറിയുന്നത്.
ഇതിനിടയിലാണ് കെ എസ് ആര്‍ ടി സി സര്‍വ്വീസ് അവസാനിപ്പിച്ചത്.പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിിയലേക്കുമുള്ള രോഗികളടങ്ങുന്ന ദീര്‍ഘ ദൂര ബസ്-ട്രെയിന്‍ യാത്രക്കാരായ രോഗികളേയും ബന്ധുക്കളേയും പൊലീസിന്റെ വാഹനങ്ങളിലാണ് സ്ഥലത്തെത്തിച്ചത്. അയ്യപ്പന്‍മാരാണ് ഏറെ ബുദ്ധിമുട്ടിയത്. പലര്‍ക്കും ആഹാരമില്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു.
പെട്രോള്‍പമ്പുകള്‍ അടച്ചിടുന്നതിനാല്‍ തീര്‍ത്ഥാടകരുടെ വാഹനം വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. വൈകുന്നേരം ഹര്‍ത്താല്‍ അവസാനിച്ചശേഷമേ പമ്പ് തുറക്കൂ എന്നതിനാല്‍ വാഹനങ്ങള്‍ പാതിവഴിയില്‍ യാത്ര അവസാനിച്ചിരിക്കുകയാണ്.
ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഭക്തര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിലയ്ക്കലില്‍ തടഞ്ഞില്ലെങ്കിലും അതിന് ശേഷം വഴിയില്‍ തങ്ങളുടെ വണ്ടി തടഞ്ഞെന്നും ഭക്തര്‍ പറയുന്നു.
ഹര്‍ത്താലിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നിര്‍ത്തിയതോടെ പത്തനംതിട്ടയില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ തീര്‍ത്ഥാടനത്തേയും ബാധിച്ചു.
ഹര്‍ത്താലിനെ തുടര്‍ന്ന് എരുമേലിയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ട്. എരുമേലിയില്‍ നിന്ന കെ എസ് ആര്‍ ടിസി ബസില്‍ പൊലീസ് നിലയ്ക്കലിലേക്ക് തീര്‍ഥാടകരെ കൊണ്ടുപോകുന്നുണ്ട്. ഹോട്ടലുകള്‍ അടഞ്ഞ് കിടക്കുകയാണെങ്കിലും താത്കാലിക ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല കര്‍മ്മസമിത്ി,
ഹിന്ദു ഐക്യവേദി,ബിജെപി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ശബരിമലയിൽ സുരക്ഷയൊരുക്കാൻ വന്ന പോലീസുകാർ നിലക്കലിലെ ബേസ് ക്യാമ്പിൽ വേണ്ടത്ര സൗകര്യങ്ങളില്ലാതെ വലയുന്നുവെന്നു പരാതി. 15300 പോലീസുകാരേയാണ് ഇത്തവണ സർക്കാർ ശബരിമല അനുബന്ധ ജോലികൾക്കായി വിന്യസിച്ചിരിക്കുന്നത്. നിലക്കലിൽ സുരക്ഷയൊരുക്കാനായി എത്തിയ പോലീസുകാർ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ ഇങ്ങനെയാണ്.
താത്കാലിക ഷെഡ്ഡുകളിലും മറ്റ് പലയിടത്തുമായാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എല്ലായിടത്തും അത്യാവശ്യം വേണ്ട സൗകര്യങ്ങൾ പോലും കുറവാണ്. എസ്‌ഐ റാങ്കിലടക്കമുള്ള ഉദ്യോഗസ്ഥർ പോലും കിടക്കുന്നത് വെറുംനിലത്താണ്. ഒരു ദിവസം ഒരു പോലീസ് ഓഫീസർക്ക് കുറഞ്ഞത് 12 മണിക്കൂർ ഡ്യുട്ടി ഉണ്ടാകും. 16 ദിവസം തുടർച്ചയായി ഇത്തരത്തിൽ ജോലിയും ചെയ്യണം. സാധാരണ ശാന്തമായി അവസാനിക്കുന്നതാണ് ശബരിമല ഉത്സവകാലം. എന്നാൽ ക്രമസമാധാന പ്രശനങ്ങളുള്ള സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരിൽ പോലും ഇത്തവണത്തെ ജോലി ശാരീരികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ആക്ഷേപം.
പ്രളയത്തിൽ സർവതും നശിച്ച പമ്പയിൽ നിന്നും ആദ്യമായാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റുന്നത്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളും, കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി പൊലീസുകാരെ നിയോഗിക്കേണ്ടിവന്നതുമാണ് നിലവിലെ സാഹചര്യതിന് കാരണമായതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.
ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ (35) അന്തരിച്ചു. ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ലൂപ്പസ് രോഗം ബാധിച്ച് ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലൂപ്പസ് രോഗത്തിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുപത്തിയെന്‍പത് ദിവസമായി വെന്റിലേറ്ററിലായിരുന്നു ദുര്‍ഗ. വെള്ളിയാഴ്ച വൈകുന്നേരും ഹൃദാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ദുര്‍ഗയുടെ മൃതദേഹം കുടുംബ വീടായ കൊല്ലൂരിലേയ്ക്ക് കൊണ്ടു പോയിട്ടുണ്ട്. ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. അച്ഛന്‍ പരേതനായ ജയശങ്കർ അമ്മ സന്ധ്യ മേനോന്‍. ഭര്‍ത്താവ് വിനോദ്, മകന്‍ ഗൗരിനാഥ്. കിരണ്‍ ടിവി സംപ്രേക്ഷണം ചെയ്ത് ഷോയായ ലൗ ആന്റ് ലോസ്റ്റ് എന്ന പരിപാടിയിലൂടെയാണ് ദുര്‍ഗ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു ഷോയായിരുന്നു അത്. പിന്നീട് നിരവധി പരിപാടിയിലൂടെ ദുര്‍ഗ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരുന്നു എങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് കിരണ്‍ ടിവി അവതരിപ്പിച്ച ലൗ ആന്റ് ലോസ്റ്റ് ആയിരുന്നു.
അന്യജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയുടെ പിതാവ് ദമ്പതികളെ ജീവനോടെ കാവേരിനദിയിൽ എറിഞ്ഞു. ദുരഭിമാനക്കൊലയുടെ പുതിയ ഇരകളായിരിക്കുകയാണ് തമിഴ്നാട് സ്വദേശികളായ നന്ദീഷും (26) സ്വാതിയും(19). തമിഴ്നാട് കൃഷ്ണിഗിരി സ്വദേശികളാണ് ഇരുവരും. കമൽഹാസന്റെ പൊതുസമ്മേളനം കണ്ട് തിരികെ വരുന്ന വഴിയാണ് ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്.
പ്രണയത്തിലായിരുന്ന ഇരുവരും മൂന്നു മാസം മുമ്പാണ് വിവാഹിതരായത്. വീട്ടുകാർ എതിർക്കുമെന്ന് അറിയാവുന്നതിനാൽ കർണാടകയിലെ ഹൊസൂരിൽ ഒളിച്ച് താമസിക്കുകയായിരുന്നു. സ്വാതി ഉയർന്ന ജാതിയും നന്ദീഷ് ദലിതുമായതാണ് എതിർപ്പിന് കാരണമായത്. ഒളിച്ചുതാമസിക്കുന്നതിന്റെ ഇടയിലാണ് ഹൊസൂരിൽ കമൽഹാസന്റെ പൊതുസമ്മേളനമുണ്ടെന്ന് അറിഞ്ഞ് ഇരുവരും പരിപാടി കാണാനെത്തുന്നത്. ദൗർഭാഗ്യവശാൽ സ്വാതിയുടെ ഒരു അകന്ന ബന്ധു ഇവരെ അവിടെവെച്ച് കാണാനിടയായി. ഇയാളാണ് സ്വാതിയുടെ പിതാവിനെ വിവരമറിയിക്കുന്നത്. ഏതാനും ബന്ധുക്കൾക്കൊപ്പം ഹൊസൂരിൽ തന്നെയുണ്ടായിരുന്ന പിതാവ് തിരികെ വരുന്ന വഴിയിൽവെച്ച് ഇരുവരെയും കൈകാലുകൾ ബന്ധിച്ച് ജീവനോടെ കാവേരിയിൽ എറിയുകയായിരുന്നു.
അഞ്ച് ദിവസം മുമ്പ് ശിവസമുദ്രയ്ക്ക് സമീപം പൊലീസാണ് നന്ദീഷിന്റെ ജഡം കണ്ടെത്തുന്നത്. രണ്ടുദിവസത്തിന് ശേഷം സ്വാതിയുടേതും കൈകൾ കെട്ടിയ നിലയിൽ അവിടെ നിന്ന് തന്നെ കണ്ടെത്തിയത്. ഇതോടെയാണ് ഇരുവരും ഒരേ ദിവസം തന്നെ കൊല്ലപ്പെട്ടതാകാമെന്ന സംശയം ബലപ്പെടത്. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് സ്വാതി പിതാവാണ് ഘാതകനെന്ന് തിരിച്ചറിയുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുമുണ്ട്.
ശബരിമലക്ഷേത്രത്തെ അതുല്യമാക്കുകയും ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത തത്വമസിയെ (അത് നീയാകുന്നു) നടന്‍ അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസും പരിഹസിച്ചത് വിവാദമാകുന്നു. സച്ചിന്‍ എന്ന സിനിമയിലെ ചില സീനുകളിലാണ് ഋഗ് വേദത്തിലെ ഛന്ദോഗ്യോപനിഷത്തില്‍ പറയുന്ന ഉപദേശവാക്യത്തെ പരിഹസിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ഭക്തരുടെ ശ്രദ്ധയില്‍പ്പെട്ടത്. എസ്.എല്‍ പുരം ജയസൂര്യ തിരക്കഥ എഴുതി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ താമസിക്കാതെ തിയേറ്ററുകളിലെത്തും.
ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ ധ്യാന്‍ശ്രീനിവാസിന്റെ കഥാപാത്രം അജു അവതരിപ്പിക്കുന്ന ജെറിയോട് ചോദിക്കുന്നു, ‘ നമ്മുടെ അമ്പലത്തിന് മുന്നില്‍ എഴുതി വെച്ചിട്ടില്ലേ? തത്വമസി അതിനന്റെ അര്‍ത്ഥം എന്താണ്’ എന്ന് ചോദിക്കുന്നു. തത്വ മെസി യോ എന്ന് അജു തിരികെ ചോദിക്കുന്നു. മെസി ലോകം അറിയപ്പെടുന്ന ഫുഡ്‌ബോള്‍ കളിക്കാരനാണ്. സച്ചിന്റെ കടുത്ത് ആരാധകനായ ജെറി തത്വമസിയിലെ മസി മെസിയാക്കി. തൊട്ട് പിന്നാലെ സംശയം തീര്‍ക്കാന്‍ ഹരീഷ് കണാരന്‍ അവതരിപ്പിക്കുന്ന പൂച്ച ഷൈജുവിനെ കാണാന്‍ ഇവര്‍ പോകുന്നു. ‘ തത്വം നമുക്കെല്ലാം അറിയാം എന്നാല്‍ അതിനെടേല്‍ എങ്ങനെയാണ് അസി കടന്ന് വന്നത്, അതൊരു മുസ്്‌ലിം പേരല്ലേ? ഇനി വാവര് സ്വാമീടെ വിളിപ്പേരാണോ?’ എന്ന് പൂച്ച ഷൈജു ചോദിക്കുന്നു.
സ്വാമി അയ്യപ്പന്റെ സുഹൃത്തും വലംകയ്യുമായ വാവര് സ്വാമിയെ കളിയാക്കുന്ന സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് വ്യക്തമായതോടെ ജാതിമത വ്യത്യാസമില്ലാതെ ഭക്തര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് യുവതീപ്രവേശനവുമായി ബന്്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികളും നാമജപവും നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും കാണുകയും ചെയ്യുന്ന സിനിമ പോലൊരു മാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഉപയോഗിച്ചത് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നുവെന്ന വാര്‍ത്ത ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. താരം തന്നെ നേരത്തേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ വന്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ സണ്ണിയുടെ നായകന്‍ ആയി എത്തുന്നത് അജു വര്‍ഗീസ് ആണെന്നാണ്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.
അജു വര്‍ഗീസിന്റെ നായികയായി സണ്ണി എത്തുമ്പോള്‍ അതൊരു ഹിറ്റ് ചിത്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്‍മൂട്, സലിം കുമാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാകും ചിത്രീകരണം നടക്കുക. ഗോവയിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ട്.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ടി.പി. മാധവനെ (82) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ ആരോഗ്യനില വഷളായതിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
സിനിമയിലെ തിരക്കുകളില്‍ നിന്ന് മാറി ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ മാധവന് അവിടെവെച്ച് പക്ഷാഘാതം ബാധിച്ചിരുന്നു. തുടര്‍ന്ന് 2016 മുതല്‍ പത്തനാപുരം ഗാന്ധിഭവനില്‍ താമസിച്ച് വരികയായിരുന്നു. പ്രമേഹവും കരള്‍ രോഗവുമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമെന്ന് ഗാന്ധിഭവന്‍ ഭാരവാഹികള്‍ പറഞ്ഞു.
ചലച്ചിത്ര ലോകത്തു നിന്നകന്ന് ഗാന്ധിഭവനിലെ അന്തേവാസിയായി കഴിയുകയായിരുന്ന മാധവന്‍ വീണ്ടും അഭിനയ രംഗത്തെത്തുമെന്ന വാര്‍ത്ത വന്നിരുന്നു. 500ലധികം ചലച്ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം ശാരീരിക അവശതകളെ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി അഭിനയത്തോട് വിട പറഞ്ഞിരിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി അദ്ദേഹം ഗാന്ധിഭവനിലെ അന്തേവാസിയാണ്.
രോഗങ്ങളും,വാര്‍ധക്യവും വലച്ചതിനെതുടര്‍ന്നാണ് പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളിലൊരുവനായി ടി.പി മാധവന്‍ മാറിയത്. സംവിധായകനായ മോഹന്‍ കുപ്ലേരിയുടെ സുമംഗലി എന്ന സീരിയലിലാണ് അദ്ദേഹം വേഷം ലഭിച്ചത്. കൂടാതെ രണ്ട് സിനിമകളിലേക്കും അവസരം ലഭിച്ചിരുന്നു.
2015 ഒക്ടോബര്‍ 23ന് ഹരിദ്വാര്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. ശിഷ്ടകാലം ഹരിദ്വാറില്‍ കഴിയണമെന്നാഗ്രഹിച്ചാണ് അങ്ങോട്ട് പോയത്. എന്നാല്‍ പിന്നീട് ഗാന്ധിഭവനില്‍ അന്തേവാസിയായി എത്തുകയായിരുന്നു.
കേരള സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥനായിരുന്ന എന്‍.പി.പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് ടി.പി.മാധവന്‍ ജനിച്ചത്. 1960ല്‍ മുംബൈയില്‍ ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു.
അതിനുശേഷം ബെംഗളൂരുവില്‍ പരസ്യ കമ്പനിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. സന്ദേശം,വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം,നരംസിംഹം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ചെറിയ വേഷങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് 40 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ തിളങ്ങി നിന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് ടി.പി മാധവന്‍.