Latest News

ചെന്നൈ: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്ന് എം.ഐ.ഷാനവാസ് എംപിയുടെ നില ഗുരുതരം. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ് ഷാനവാസ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ടോബര്‍ 31നാണ് എം.ഐ ഷാനവാസിനെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ അമീന ഷാനവാസാണ് കരള്‍ നല്‍കിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളായി. എന്നാല്‍ നിര്‍ണായകമായ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.

കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഡയാലിസിസും നടത്തുന്നുണ്ട്. കരളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലാണ്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഹൈബി ഈഡന്‍ എം.എല്‍.എ, ടി. സിദ്ധിഖ് എന്നിവരും ഷാനവാസിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.

ബെംഗളൂരു: കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായ ഖനി രാജാവും ബി.ജെ.പി മുന്‍ മന്ത്രിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡി ഒളിവില്‍. റെഡ്ഡി ഒളിവിലാണെന്നും ചോദ്യം ചെയ്യാനായി റെഡ്ഡിയെ തിരയുകയാണെന്നും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ടി.സുനീല്‍ കുമാര്‍ അറിയിച്ചു.

കര്‍ണാടകയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള റെഡ്ഡിയുടെ പേരില്‍ നിരവധി അഴിമതി കേസുകള്‍ നിലവിലുണ്ട്. 18 കോടിയുടെ കൈക്കൂലി കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്താണ് സംഭവം. തട്ടിപ്പ് നടത്തിയ അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ജനാര്‍ദന്‍ റെഡ്ഡിയുടെ സഹായിക്ക് കൈക്കൂലി പണം കൈമാറിയതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

നൂറു കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹ്മദ് ഫരീദിനെതിരെ യുണ്ടായിരുന്ന കേസ്. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ജനാര്‍ദന്‍ റെഡ്ഡി തന്നെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സയീദ് അഹ്മദ് ഫരീദ് പറഞ്ഞിട്ടുണ്ട്. ജനാര്‍ദന്‍ റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാനാണ് 18 കോടി കൈമാറിയത്. രമേശ് കോത്താരി എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് 18 കോടി രൂപ കൈമാറുകയും ഇയാളത് 57 കിലോ സ്വര്‍ണ്ണമായി അലിഖാനെ ഏല്‍പ്പിക്കുകയും ആയിരുന്നുവെന്നുമാണ് ഫരീദിന്റെ മൊഴി.

റെഡ്ഡി സഹോദരന്‍മാര്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രണ്ടര ലക്ഷത്തോളം വോട്ടിനാണ് ഇവിടെ നിന്ന് വിജയിച്ചത്.

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്താനായി കുടുംബ സമേതം എത്തിയ യുവതിക്ക് പൊലിസ് സംരക്ഷണം നല്‍കിയില്ലെന്ന് പരാതി. വടകര സ്വദേശി ശ്രേയസ് കണാരനും കുടുംബത്തിനുമാണ് ശബരിമലയിലേയ്ക്ക് പോകാന്‍ പൊലീസ് സുരക്ഷ നല്‍കാതിരുന്നത്.

ഐ.ജി. മനോജ് എബ്രഹാമിനോട് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു. പൊലീസ് സംരക്ഷണം കിട്ടാതെ മടങ്ങേണ്ടി വന്നെങ്കിലും മണ്ഡലകാലത്ത് കൂടുതല്‍ പേരെ സംഘടിപ്പിച്ച് വീണ്ടും മലകയറാനെത്തുമെന്നും യുവതിയും കുടുംബവും അറിയിച്ചു. പൊലിസ് സുരക്ഷയൊരുക്കും എന്ന് പറയുന്നത് വെറും നാടകമാണെന്നും സുരക്ഷ ആവശ്യപ്പെട്ട് ഐ.ജി. മനോജ് എബ്രഹാമിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു. ഐ.ജി ഫോണ്‍ എടുത്തില്ലെന്ന് മാത്രമല്ല വാട്‌സാപ്പില്‍ അയച്ച സന്ദേശം വായിച്ചിട്ട് മറുപടി തന്നില്ലെന്നും യുവതി പറയുന്നു.

അതേസമയം, ശബരിമലയില്‍ കൊച്ചുമകന്റെ ചോറൂണ്‍ ചടങ്ങിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പിടികൂടി. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൂരജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൃശൂര്‍ സ്വദേശി ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയപ്പോഴായിരുന്നു സൂരജടക്കമുള്ള സംഘം ചേര്‍ന്ന് ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ സൂരജാണ് പ്രധാനപ്രതി. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതാവ് കൂടിയാണ് അറസ്റ്റിലായ സൂരജ്. സംഭവവുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മറ്റ് നാലു പേര്‍ കൂടി പിടിയിലായതായാണ് സൂചന. ലളിതാ രവിയെ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലെത്തിയ അക്രമികള്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്ക്കെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ആളുകള്‍ അക്രമം അഴിച്ചു വിട്ടത്.

ചെന്നൈ: തമിഴ്‌നാട്ടിലെ 20 സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. സംസ്ഥാനത്ത് എപ്പോള്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിയില്ല. എന്നാല്‍, തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയതായും കമല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരനെ അനുകൂലിക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. കൂടാതെ എം. കരുണാനിധിയുടെയും എ.കെ ബോസിന്റെയും നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തിരുവാരൂര്‍, തുരുപ്പറകുന്‍ണ്ട്രം ഉള്‍പ്പെടെ 20 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

64ാം ജന്മദിനത്തിലാണ് കമല്‍ഹസന്‍ ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 20 നിയമസഭാ മണ്ഡലങ്ങളിലെ 80 ശതമാനം പാര്‍ട്ടി പദവികളിലും നേതാക്കളെ നിശ്ചയിച്ചു കഴിഞ്ഞതായും കമല്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് മൂന്നു മാസം മുമ്പ് കമല്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസുമായി സഖ്യത്തിന് തങ്ങള്‍ ഒരുക്കമാണെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. പക്ഷേ ദ്രാവിഡ മുന്നേട്ര കഴകവുമായുള്ള(ഡി.എം.കെ) ബന്ധം കോണ്‍ഗ്രസ് ഉപേക്ഷിച്ചാല്‍ മാത്രമേ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിക്കുയുള്ളൂവെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

ഡി.എം.കെ കോണ്‍ഗ്രസ് ബന്ധം ഇല്ലാതാവുകയാണെങ്കില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കോണ്‍ഗ്രസുമായുള്ള തങ്ങളുടെ സഖ്യം തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന കാര്യം മാത്രമേ കോണ്‍ഗ്രസിനോട് പറയാനുള്ളൂ’-കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ കമല്‍ഹാസന്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുന്നതായിരുന്നു യോഗം.

sabarimala

ഭക്തി മാര്‍ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്നുവെന്ന് പറയുമ്പോഴും ശബരിമലയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ.

ഇതൊന്നും ആചാരലംഘനങ്ങളല്ലേയെന്ന് ഏതൊരു മലയാളിയും ചോദിച്ചുപോകും. ഇവിടെ എഴുത്തുകാരനും ഗവേഷകനുമായ ഡോ. എംവി നാരായണന്‍ പറയുന്നതും ഇതു തന്നെ.Sabarimala-Protesters.രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന കൊലപാതകികളാണ് ഇപ്പോള്‍ ശബരിമലയില്‍ ഉള്ളത് എന്നു പറയുന്നതില്‍ തെറ്റില്ല. ഒരാള്‍ അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടക്കാന്‍ ശ്രമിക്കുന്നു… മറ്റൊരാള്‍ ഭക്തിസൂചകമായി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നു.. മറ്റൊരാള്‍ പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പ്രസംഗിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നതെന്ന് ഡോ. എംവി നാരായണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.valsan-thillangeryഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഇത് രാഷ്ട്രീയത്തെയോ, ഭക്തിയേയോ, ആചാരത്തെയോ സംബന്ധിക്കുന്ന ഒരു നിരീക്ഷണമല്ല. കേവലം പ്രായോഗികതയുടെ മാത്രം കാര്യമാണ്. സ്ത്രീകള്‍ എന്നല്ല, യഥാര്‍ത്ഥ ഭക്തരാരും തന്നെ ശബരിമലയില്‍ അടുത്തൊന്നും പോകാതിരിക്കയാവും നല്ലത്. കാരണം, അവിടെ നിറഞ്ഞു നിരങ്ങുന്നത് ശുദ്ധ ക്രിമിനലുകളാണ്.

Related image

രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന കൊലപാതകികളാണ്. അവര്‍ അണിഞ്ഞിരിക്കുന്നത് ഭക്തരുടെ വേഷമാണെങ്കിലും, അവരുടെ മനസ്സില്‍ ഭക്തിയല്ല വിദ്വേഷമാണ്. അവരുടെ കൈകാലുകളില്‍ പതിയിരിക്കുന്നത് കാനനവാസനെ കാണാന്‍ വെമ്ബുന്ന ഊര്‍ജ്ജമല്ല, ഹിംസയാണ്. അവരുടെ വായില്‍ നിന്നൊഴുകുന്നത് ശരണം വിളികളല്ല, ശരണം വിളിയുടെ ഈണത്തിലുള്ള തെറിവിളികളും കൊലവിളികളുമാണ്.valsanതാഴെയുള്ള ചിത്രങ്ങള്‍ കഥ മുഴുവന്‍ പറയും. ഒന്നില്‍, 52 വയസ്സായ ഒരു സ്ത്രീയെ, ‘അവളെ അടിച്ചു കൊല്ലടാ’ എന്ന് ആര്‍ത്തട്ടഹസിച്ച്, കടിച്ചുകീറാന്‍ ആഞ്ഞടുക്കുന്ന കൂട്ടത്തിനിടയില്‍, സ്വന്തം അമ്മയുടെ പ്രായമുള്ള ആ സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടച്ച് പുണ്യം നേടാന്‍ ഓങ്ങുന്ന ഒരു ‘യുവഭക്തന്‍’. രണ്ടാമത്തേതില്‍, വായ മൂടിക്കെട്ടി, ഭക്തിപൂചകമായ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക എന്ന ആചാരത്തെ നിഷ്ഠയോടെ പാലിക്കുന്ന മറ്റൊരു ‘ യുവ അയ്യപ്പഭക്തന്‍’.ഇവരും, പിന്നെ പതി നെട്ടാം പടിയില്‍ അയ്യപ്പന് പൃഷ്ഠം കാണിച്ച് പ്രസംഗിക്കുന്നവനും, സന്നിധാനത്ത് മൂത്രം ഒഴിച്ച് പുണ്യാഹശുദ്ധി വരുത്താന്‍ പ്ലാനിട്ടവനും, ഒക്കെയാണ് ഇന്ന് അയ്യപ്പഭക്തരും ശബരിമലയുടെ ആചാര സംരക്ഷകരും എന്നുണ്ടെങ്കില്‍ അത് പൂങ്കാവനമല്ല, അക്രമഭൂമിയാണ്.അവര്‍ക്ക് വേണ്ടത് പുണ്യമല്ല, രക്തവും ശവങ്ങളുമാണ്. അവരുടെ ദൈവം അയ്യപ്പനല്ല, രക്തം ഇറ്റിറ്റു വീഴുന്ന നാക്കു പുറത്തേക്കിട്ട്, തലയോട്ടികള്‍ കൊണ്ടുള്ള മാലയണിഞ്ഞ്, കണ്ണുകളില്‍ ക്രോധത്തിന്റെ തീയോടെ പേട്ടതുള്ളി വരുന്ന മൃത്യു ദേവതയാണ്. അവരുടെ ലക്ഷ്യം ഭീതിയുടെ പുറത്തു പടുത്തുയര്‍ത്തപ്പെടുന്ന അധികാരമാണ്.

Image result for sabarimala violence

അങ്ങനെയെങ്കില്‍, ആ കാപാലികര്‍ക്ക് ഇരയാവാന്‍ യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ ആ വഴിക്കു തന്നെ പോകാതിരിക്കയാവും നല്ലത്. അവര്‍ ആരെന്നും, അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ എന്തെന്നും ജനതക്കു മുഴുവന്‍ മനസ്സിലാവുന്ന ഒരു ദിനം വരും. അന്ന്, വീണ്ടും കെട്ടു നിറയ്ക്കാം, ശരണം വിളിക്കാം, പതിനെട്ടാംപടി കയറാം. അന്ന്, അവര്‍ക്ക് ഭക്തിയുടെ മാത്രമല്ല, ചരിത്രത്തിന്റെയും കരുത്തുണ്ടാവും.

ചെന്നൈ: ഇളയദളപതി വിജയ്‌യുടെ സർക്കാർ എന്ന ചിത്രത്തിനെതിരേ തമിഴ്നാട് മന്ത്രി രംഗത്ത്. ചിത്രത്തിൽ രാഷ്ട്രീയക്കാരെ അവഹേളിക്കുന്ന രംഗങ്ങളുണ്ടെന്നും ഇതു വെട്ടിമാറ്റിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് തമിഴ്നാട് സിനിമാ മന്ത്രി കടന്പൂർ രാജു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിഷയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ദീപാവലി ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്പോഴാണ് മന്ത്രിയുടെ ഭീഷണിയെത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രമേയം ചർച്ച ചെയ്യുന്ന ചിത്രത്തിന്‍റെ മാസ്റ്റർ പ്രിന്‍റ് റിലീസ് ദിവസം തന്നെ ഇന്‍റർനെറ്റിൽ ഇടുമെന്ന് തമിഴ് റോക്കേഴ്സ് എന്ന വെബ്‌സൈറ്റ് ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണി അതിജീവിച്ചപ്പോഴാണ് ചിത്രത്തിനെതിരേ മന്ത്രി രംഗത്തുവന്നിരിക്കുന്നത്.  സിനിമയുമായി ബന്ധപ്പെട്ട വാർത്തകളിൽ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഉൾപ്പടെ ചർച്ചയായിരുന്നു. ചിത്രത്തിൽ കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ.

ദോഹ: ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ ഒാൺ അറൈവൽ വിസക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒാൺ അറൈവൽ വിസയിൽ ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് 30 ദിവസം മാത്രമേ ഇവിടെ താമസിക്കാൻ സാധിക്കുകയുള്ളൂ. ഒരു മാസത്തിന് ശേഷം പുതുക്കാൻ അനുവദിക്കില്ല. ഇത് അടക്കം കൂടുതൽ ഉപാധികൾ നവംബർ 11 മുതൽ നിലവിൽ വരും.

ഒാൺ അറൈവൽ വിസയിൽ വരുന്നയാളുെട കൈവശം ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കണം. ഖത്തറിൽ ഇറങ്ങുേമ്പാൾ പാസ്പോർട്ടിന് ആറ് മാസം കാലാവധി വേണം. മടക്ക ടിക്കറ്റും കരുതണം. ഇതോടൊപ്പം ഹോട്ടലിൽ താമസം ബുക്ക് ചെയ്തതി​​െൻറ രേഖയും ആവശ്യമാണ്.

അതേസമയം, കുടുംബവുമായി ഒാൺഅറൈവൽ വിസയിൽ വരുന്നവരിൽ മുതിർന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാർഡ് മതിയാകും. ഇന്ത്യക്കാർക്ക് ഒാൺ അറൈവൽ വിസ അനുവദിച്ചപ്പോൾ ആദ്യം മൂന്ന് മാസം വരെ തങ്ങാമായിരുന്നു.

കോട്ടയം സ്വദേശി കെവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് ദുരഭിമാനക്കൊലയെന്ന് കോടതി. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി കെവിന്‍വധത്തെ കണക്കാക്കണമെന്ന പ്രോസിക്യൂഷന്‍റെ വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. ആറു മാസത്തിനുള്ളില്‍ കേസിന്‍റെ വിചാരണ പൂര്‍ത്തിയാകും.

കെവിന്‍റെ മരണത്തിലേക്ക് നയിച്ചത് തെന്‍മല സ്വദേശി ചാക്കോയുടെ മകള്‍ നീനുവുമായുള്ള വിവാഹമാണ്. ഇരു കുടുംബങ്ങളും തമ്മിലുള്ള ജാതിയിലെ അന്തരമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തി. നീനുവിന്‍റെ സഹോദരന്‍ സാനു ചോക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.

തൊട്ടടുത്ത ദിവസം തെന്‍മല ചാലിയക്കര തോട്ടിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. താഴ്ന്ന ജാതിക്കാരനായ കെവിന് മകളെ വിവാഹം ചെയ്ത് നല്‍കില്ലെന്ന് നീനുവിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി സാക്ഷിമൊഴികളുണ്ട്. വാട്സപ് സന്ദേശങ്ങളും തെളിവായി പ്രോസിക്യൂഷന്‍ നിരത്തി. ഇതെല്ലാം പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിര്‍ണായക വിധി.

നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമായ കേസില്‍ ആകെ 14 പ്രതികളാണുള്ളത്. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ , തട്ടിയെടുത്തു വിലപേശൽ, ഗൂഢാലോചന, ഭവന ഭേദനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

ഇന്ത്യ– വിൻഡീസ് രണ്ടാം ട്വൻടി20 മത്സരത്തിനിടെ മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്ക്കറും സഞ്ജയ് മഞ്ജരേക്കറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച ഇന്ത്യ–വിൻഡീസ് മത്സരത്തിനു തൊട്ടുമുൻപായിരുന്നു അപകടം. മത്സരത്തിനു മുൻപ് കമന്ററി ബോക്സിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുൻപ് ഗ്ലാസ് വാതിൽ തകർന്നു വീഴുകയായിരുന്നു. ലക്നൗ സ്റ്റേഡിയത്തിലെ കമന്ററി ബോക്സിലെ ഒരു ഗ്ലാസ് വാതിലിലൂടെ ഇരുവരും കടന്നു പോയതിനു തൊട്ടുപിന്നാലെ ഗ്ലാസ് വാതിൽ തകരുകയായിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്. ഗ്ലാസ് വാതിൽ കാർഡ്സ് പാക്കറ്റ് പോലെ തകർന്നു വീഴുകയായിരുന്നുവെന്നായിരുന്നു മഞ്ജരേക്കരുടെ പ്രതികരണം.

മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് 20 ഓവറിൽ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തകർച്ചയോടെ തുടങ്ങിയ വിൻഡീസിന് പത്ത് ഓവറിൽ 68 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. 23 റൺസെടുത്ത ഡ്വെയ്ൻ ബ്രാവോയാണ് വിന്‍ഡീസിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ഖലീൽ അഹമ്മദും കുൽദീപ് ജാദവും ജസ്പ്രീത് ബൂംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മദ്യപിച്ച് ലക്ക് കെട്ട് യുവാവ് പതിനെട്ടോളം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ ലക്ക് കെട്ട് വാഹനങ്ങള്‍ ചുട്ട് നശിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ മദന്‍ഗിരിലാണ് സംഭവം ഉണ്ടായത്. ഇന്ധന പൈപ്പ് തുറന്നശേഷം വാഹനങ്ങള്‍ യുവാവ് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇന്ധനം ഒഴുകിയ എട്ട് മോട്ടര്‍ബൈക്കുകള്‍ യുവാവ് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തി നശിപ്പിക്കുകയായിരുന്നു. ബൈക്കുകള്‍ക്കടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലും തീപടര്‍ന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എട്ട് ഇരുചക്ര വാഹനങ്ങളും രണ്ട് കാറും പൂര്‍ണമായും കത്തി നശിച്ചു. ആറ് മോട്ടോര്‍സൈക്കിളുകളും രണ്ട് കാറുകളും ഭാഗികമായി കത്തി നശിച്ചു

RECENT POSTS
Copyright © . All rights reserved