Latest News

ആമസോണ്‍ മേധാവി ജെഫ്‌ ബിസോസും മക്‌കെന്‍സിയുമായുള്ള വിവാഹമോചനത്തിനു പിന്നില്‍ ടിവി താരം ലോറന്‍ സാഞ്ചസെന്നു റിപ്പോര്‍ട്ട്‌. 49 വയസുകാരിയായ സാഞ്ചസുമായുള്ള അടുപ്പമാണു വിവാഹമോചനത്തിലെത്തിയത്‌. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ ആസ്‌തിയാകും പങ്കുവയ്‌ക്കപ്പെടുക.

49 വയസ്സുകാരിയായ ടിവി താരം ലോറന്‍ സാഞ്ചസുമായുള്ള ബിസോസിന്റെ പ്രണയം തകർത്തത് 25 വര്‍ഷത്തെ ദാമ്പത്യ ബന്ധമാണ്. സാഞ്ചസുമായി എട്ടു മാസമായി പ്രണയത്തിലായിരുന്നു ബിസോസ്. ഇവരുടെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്സെല്‍ ബിസോസിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ടെലിവിഷൻ അവതാരക മാത്രമല്ല, സാഞ്ചസ് നല്ലൊരു ഹെലികോപ്റ്റർ പൈലറ്റ് കൂടിയാണ്.

ആഴ്ചയില്‍ മൂന്നു തവണ ഇവര്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ ഇരുവരും ഒരുമിച്ചായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസോസിന്റെ സ്വകാര്യ ജെറ്റിലായിരുന്നു ഇരുവരുടെയും യാത്ര.ഞാന്‍ നിന്നെ പ്രണയിക്കുന്നു. എനിക്ക് നിന്റെ ഗന്ധം അറിയണം, നിന്നെയൊന്ന് ശ്വസിക്കണം, മുറുകെയൊന്ന് പുണരണം, നിന്റെ ചുണ്ടുകളില്‍ ചുംബിക്കണം.” ബിസോസ് സാഞ്ചസിനയച്ച സന്ദേശവും നാഷണല്‍ എന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഏജന്‍സി ബ്ല്യൂ ഒറിജിന്റെ പരസ്യത്തിനായുള്ള ഷൂട്ടിങ്ങിനിടെയാണു ബിസോസും സാഞ്ചസും പരിചയപ്പെട്ടത്. സാഞ്ചസിന് മുന്‍ ഭര്‍ത്താവും എന്‍എഫ്എല്‍ താരവുമായ ടോണി ഗോണ്‍സാലസില്‍ ഒരു മകനുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ട്വിറ്ററിലൂടെ ജെഫ് ബിസോസുമായുളള ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതായി ഭാര്യ മാക്കെന്‍സി ലോകത്തോട് വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും നാലു കുട്ടികളാണ് ഉള്ളത്.

ആകാശത്തിന്റെ സീമകള്‍ക്കുമപ്പുറം സ്വപ്‌നം കണ്ടു വളര്‍ന്ന ജെഫ് ബിസോസ് ഇന്നു ലോകത്തിലെ ഏറ്റവും പണക്കാരനായ വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള പബ്ലിക് കമ്പനിയായ ആമസോണിന്റെ സ്ഥാപകന്‍. 796.8 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇപ്പോള്‍ ആമസോണിന്റെ വിപണി മൂല്യം. ബ്ലൂംബെര്‍ഗ് ഡെയ്‌ലിയുടെ ബില്യണയര്‍ സൂചിക അനുസരിച്ചു 137 ബില്യണ്‍ യുഎസ് ഡോളറാണു ജെഫ് ബിസോസിന്റെ ആസ്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്നാണു ജെഫ് ബില്യണയര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. ആമസോണിന്റെ ഓഹരികളുടെ 16 ശതമാനവും ജെഫിന്റെ കൈകളിലാണ്.

ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകളെ കുറിച്ചു ലോകം തിരിച്ചറിയും മുന്‍പു 1994ലാണു ജെഫ് ആമസോണിന് രൂപം നല്‍കുന്നത്. അന്നു ജെഫിനു പ്രായം 30. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ബിരുദപഠനത്തിനും ചില കമ്പനികളിലെ തൊഴില്‍ പരിചയത്തിനും ശേഷമാണു സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. പുസ്തകങ്ങള്‍ ഓണ്‍ലൈനായി വില്‍പന നടത്തിക്കൊണ്ടാണ് ആമസോണിന്റെ തുടക്കം.

സിയാറ്റിലിലെ ഒരു ചെറിയ ഗാരേജ് ആയിരുന്നു ആദ്യ ഓഫീസ്. മജീഷ്യന്മാര്‍ സാധാരണ ഉപയോഗിക്കാറുള്ള ആബ്ര കഡാബ്ര എന്ന പദത്തെ അനുകരിച്ചു കഡാബ്ര.കോം എന്നായിരുന്നു ആദ്യ പേര്. പിന്നീടു ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ പേരു സ്വീകരിച്ചു. പുസ്‌കത്തില്‍ തുടങ്ങി പിന്നീട് വിവിധ മേഖലകളിലേക്കും ഉത്പന്നങ്ങളുമായി വൈവിധ്യവത്ക്കരിച്ച ആമസോണ്‍ 1996ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു

മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ ടെന്നീസ് ലോകത്തെയാകമാനം ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു. മെല്‍ബണില്‍ നടത്തിയ വികാരനിര്‍ഭരമായ വാര്‍ത്താ സമ്മേളനത്തിലാണ് കോര്‍ട്ടില്‍ ഇനി താനുണ്ടാവില്ലെന്ന് മറെ പ്രഖ്യാപിച്ചത്. ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് മറെയുടെ പ്രഖ്യാപനം.

കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിന്റെ വേദന താങ്ങാവുന്നതിലും അപ്പുറമാണെന്നും അതാണ് വിരമിക്കലിന് കാരണമെന്നും മറെ വ്യക്തമാക്കി. അടുത്ത വിംബിള്‍ഡണോടെ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് മറെ വ്യക്തമാക്കി. കരിയറില്‍ 45 കിരീടങ്ങളാണ് മറെ സ്വന്തമാക്കിയത്. ഇതില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് ഒളിംപിക്‌സ് സ്വര്‍ണ്ണങ്ങളും ഉള്‍പ്പെടുന്നു. രണ്ട് ഒളിംപിക്‌സ് സ്വര്‍ണ്ണങ്ങള്‍ നേടിയ ഏക ടെന്നീസ് താരവുമാണ് മറെ.

റിയാദിലെ ബഖാല ജീവനക്കാരനായ മലയാളി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) യാണ് 2014 മാർച്ച് 31 നു സൗദി പൗരൻ കൊലപ്പെടുത്തിയത്. സൈതലവി ജോലി ചെയ്യുന്ന കടയിൽ നിന്നും സിഗററ്റ് കടം കൊടുക്കാത്തതിൽ പ്രകോപിതനായ പ്രതി ഫഹദ് ബിന്‍ അഹമ്മദ് ബിന്‍ സല്ലൂം ബാ അബദ് സൈതലവിനെ 99 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇന്നലെ റിയാദ് ദീരയിലെ അല്‍അദ്ല്‍ ചത്വരത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത് .

അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു. ബദീഅയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്തലിബ് റോഡിലുള്ള ബഖാലയില്‍ ജോലി ചെയ്യുകയായിരുന്നു സൈതലവി. സമീപവാസിയായ പ്രതി സിഗററ്റ് വാങ്ങാനെത്തിയതാണ്. പത്ത് റിയാലായിരുന്നു സിഗരറ്റിന്റെ വില. പ്രതി ഏഴ് റിയാല്‍ നല്‍കിയപ്പോള്‍ നല്‍കാനാവില്ലെന്ന് സൈതലവി പറഞ്ഞു.

കുപിതനായ ഇയാള്‍ വീട്ടില്‍ ചെന്ന് കത്തിയെടുത്തു വന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.ഒപ്പം ജോലി ചെയ്യുന്നവര്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി മുറിയിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ കടകളും തുറന്നിരുന്നില്ല. കുത്തേറ്റ സെയ്തലവി കടയില്‍ നിന്ന് ഇറങ്ങിയോടി. റോഡിന് നടുവില്‍ തളര്‍ന്നുവീണ ഇദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ പ്രതി വീണ്ടും നിരവധി തവണ കുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

വഴിയരികില്‍ നിന്ന ചിലര്‍ സംഭവം കണ്ടെങ്കിലും ആക്രമണം ഭയപ്പെട്ട് അടുത്തേക്ക് വന്നില്ല. സെയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി പിന്‍മാറിയത്. കണ്ടുനിന്നവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടിയാണ് ഈ കേസിന്റെ നടപടികളില്‍ ഇടപെട്ടിരുന്നത്. സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ യെമനിക്കും റിയാദില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. യെമനി പൗരന്‍ ജമാല്‍ അബ്ദു മുഹമ്മദ് യാസീന്‍ അല്‍അംറാനിയെ കുത്തിക്കൊലപ്പെടുത്തിയ യഹ്‌യ മുഹമ്മദ് സ്വാലിഹ് അല്‍അനസിക്കാണ് ശിക്ഷ നടപ്പാക്കിയത്.

ന്യൂ ജെൻ വിവാഹ കോമാളിത്തരങ്ങളുടെ ഒരു അരങ്ങു തന്നെയാണ് ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്. വിവാഹ വസ്ത്രം വലിച്ചൂരി അടിവസ്ത്രം മാത്രം ധരിച്ചു വധുവിനൊപ്പം തുള്ളി പോയതും, വരനെ ശവപ്പെട്ടിയിലിരുത്തി കൂട്ടുകാര്‍ നീങ്ങിയ വീഡിയോയും ഈ അടുത്ത കാലത്തു നടന്ന സംഭവങ്ങളിൽ പ്രധാനം . ഇപ്പോൾ ഇതാ അ ത്തരത്തിൽ വരന്റെ സുഹൃത്തുക്കളുടെ മറ്റൊരു കോമാളിത്തരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

വരനും വധുവും ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കാട്ടുന്ന വികൃതികളാണ് വീഡിയോ യിൽ നിറഞ്ഞു നിൽക്കുന്നത്.എന്നാൽ വരന്‍ പ്രതികരിക്കുന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം.

വീഡിയോ  കാണാം

വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വധുവിനെ കുറെ പേര്‍ അനുകൂലിക്കുന്നുണ്ട്. അതേസമയം, വരനെ അനുകൂലിച്ചും ആള്‍ക്കാര്‍ കമന്റ് ഇടുന്നുണ്ട്. കൂട്ടുകാര് ചെയ്തത് കളിയായിട്ട് എടുക്കണമെന്നായിരുന്നു ചിലരുടെ കമന്റ്. വധുവിന് കുറച്ച് ചോറ് വരന് കൂടി കൊടുക്കാമായിരുന്നു. എന്നാല്‍ ഈ പ്രശ്‌നം ഉണ്ടാവില്ലെന്ന് ചിലര്‍ പറയുന്നു.

അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഫീനിക്‌സില്‍ 14 വര്‍ഷമായി കോമയിലായിരുന്ന യുവതി പ്രസവിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 29ന് ആയിരുന്നു പ്രസവം. ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രമാണു പത്ത് വര്‍ഷത്തിലേറെയായി ഈ യുവതിയെ ശുശ്രൂഷിച്ചിരുന്നത്. കോമയിലായിരുന്ന സ്ത്രീ പ്രസവിച്ച കുട്ടിയുടെ ആരോഗ്യ നിലയും മോശമായതിനാല്‍ കുട്ടിയും ചികിത്സയിലാണ്.

സംഭവത്തില്‍ ലൈംഗിക പീഡനമെന്ന കേസാണ് പോലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മുറിയില്‍ പ്രവേശിച്ചവരില്‍നിന്ന് അതിക്രമം നടത്തിയ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. അവരെ പരിപാലിച്ചിരുന്ന ക്ലിനിക്കിലെ എല്ലാ പുരുഷ ജീവനക്കാരുടേയും ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

സംഭവത്തിനു ശേഷം വനിതാ രോഗികളുടെ മുറികളില്‍ പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നതു ഹസിയെന്‍ഡ കേന്ദ്രം വിലക്കി. പുരുഷ ജീവനക്കാര്‍ പ്രവേശിക്കുന്നത് അത്യാവശ്യമാണെങ്കില്‍ കൂടെ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം രോഗിയുടെ കുടുംബം സംഭവത്തില് കടുത്ത അമര്‍ഷമറിയിച്ച് രംഗത്തെത്തിയ കുഞ്ഞിനെ തങ്ങള്‍ നോക്കിക്കോളാമെന്നും എന്നാല്‍ ഇതിനുത്തരവാദികളായവരെ ഉടന്‍ കണ്ടുപിടിക്കണമെന്നും കുടുംബം പൊലീസില്‍ അറിയിച്ചിട്ടുണ്ട്.

തമിഴ് നടൻ അജിത്തിന്റെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെ അഞ്ചു പേർക്ക് പരുക്ക്. ഇന്നലെ പുറത്തിറങ്ങിയ വിശ്വാസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിനിടെയായിരുന്നു അപകടം. മുളങ്കമ്പുകൾ ചേർത്ത് കെട്ടിയ ഉയരമുള്ള കട്ടൗട്ടായിരുന്നു. പാലഭിഷേകം നടത്താനായി അഞ്ചു പേർ മുകളിലേക്ക് വലിഞ്ഞു കയറിയതായിരുന്നു. ഭാരം താങ്ങാനാകാതെ കട്ടൗട്ട് നിലംപതിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വെല്ലൂരിൽ അജിത്തിന്റെ ആരാധകർ തമ്മിൽ ഏറ്റുമുട്ടയിരുന്നു. രണ്ടു പേർക്ക് കുത്തേൽക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പുലർച്ചെ നടന്ന പ്രദർശനശേഷമാണ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.

 

പരസ്യ കമ്പനിയിലെ ജീവനക്കാരൻ ഒന്നര മണിക്കൂറോളം അശ്ലീല വിഡിയോ കണ്ടത് ചൈനയില്‍ ഉണ്ടാക്കിയത് വന്‍ പുകില്. സംഗതി നഗരം മുഴുവൻ പരസ്യമായി. നഗരത്തിലെ തിരക്കേറിയ റോഡിലെ പരസ്യ സ്ക്രീനിൽ ഒന്നര മണിക്കൂറോളമാണ് ഈ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചത്. പരസ്യ ബോർഡിന്റെ പ്രവർത്തന ചുമതലയുള്ള ജീവനക്കാരനാണ് അമളി പറ്റിയത്.

പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വിഡിയോ കണ്ടതാണ് നഗരമധ്യത്തിലെ പരസ്യ സ്‌ക്രീനില്‍ ഇത് പ്ലേ ആകാന്‍ കാരണം.

ഈ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല. അതിനാല്‍ 90 മിനിറ്റ് ഇയാള്‍ കണ്ട അശ്ലീല വിഡിയോ തിരക്കേറിയ തെരുവിലെ കൂറ്റന്‍ പരസ്യ സ്‌ക്രീനില്‍ ‘പ്രദര്‍ശിപ്പിക്കപ്പെട്ടു’. ഇതോടെ സ്‌ക്രീനിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചു കൂടുകയും വിഡിയോയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇത് സമൂഹമാധ്യമത്തിൽ കാട്ടുതീ പോലെ വൈറലായി.

സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വിഡിയോയും ദൃശ്യങ്ങളും വെറലായതോടെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. എന്നാല്‍ ഒന്നരമണിക്കൂര്‍ പ്രദര്‍ശനത്തിന് ശേഷമാണ് സക്രീന്‍ ഓഫ് ചെയ്യാന്‍ സാധിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതായ യുവതിയെ അസമിലെ ബംഗ്ലദേശ് കുടിയേറ്റ മേഖലയിൽ നിന്നു കുമ്പള പൊലീസ് കണ്ടെത്തി. ഒപ്പം പോയ യുവാവ് പൊലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. ഒരു മാസം മുൻപാണു കടയിലേക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നു പോയ പേരാൽ നീരോളിയിലെ 26 വയസ്സുള്ള യുവതിയെ കാണാതായത്

കുമ്പള മൊഗ്രാൽ ബേക്കറിയിൽ ജീവനക്കാരനായ അസം നൗകാവ് റുപ്പായ്ഹട്ട് പശ്ചിം സൽപാറ സ്വദേശി അഷ്റഫുൽ(24)മായി പ്രണയത്തിൽ ആയിരുന്നു യുവതി.ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി അസമിലുണ്ടെന്നു മനസ്സിലായത്.

തുടർന്നു ജില്ലാ പൊലീസ് മേധാവി അസം നൗകാവ് ജില്ല പൊലീസ് മേധാവിയുടെ സഹായം തേടി. സിവിൽ പൊലീസ് ഓഫിസർമായ എൻ. സുനിഷ്, കെ.സജിത് കുമാർ എന്നിവരാണ് റുപ്പായ്ഹട്ട് പൊലീസിന്റെ സഹായത്തോടെ പശ്ചിം സൽപാറയിലെ വീട്ടിൽ നിന്നു യുവതിയെ കസ്റ്റഡിയിൽ എടുത്തത്. കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കളുടെ കൂടെ വിട്ടു

മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോഡ് വില്‍പന. 28 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 2018-19 സാമ്പത്തികവര്‍ഷം രണ്ട് തവണകളിലായി നടന്ന വിൽപ്പനയിൽ സര്‍ക്കാരിന് ലഭിച്ചത് 66 കോടിരൂപ.

ലേലത്തിത്തിലൂടെ സര്‍ക്കാരിന് നികുതിയുള്‍പടെ ലഭിച്ചത് 28 കോടി 23 ലക്ഷം രൂപയാണ്. വിവിധ തരത്തിലുള്ള 29 ടണ്‍ ചന്ദനമാണ് വിറ്റഴിച്ചത്. ഇത് മറയൂര്‍ ചന്ദനലേല ചരിത്രത്തില്‍ ഉയര്‍ന്ന വിറ്റുവരവാണ്. ഇന്നലെ ഒറ്റ ദിവസത്തില്‍ രണ്ട് ഘട്ടമായി വൈകിട്ട് 6 മണിവരെയാണ് ലേലം നടന്നത്. ഇതില്‍ ബാഗ്ലൂര്‍ ആസ്ഥാനമായ കെഎസ്ഡിഎല്‍ 18 കോടി 76 ലക്ഷം രൂപക്കും, കെഎസ്എച്ച്ഡിസി ബാഗ്ലൂര്‍ 2.5 കോടി രൂപക്കും കൊച്ചിന്‍ ദേവസ്വംബോര്‍ഡ് 22 ലക്ഷം രൂപക്കും, കൊല്‍ക്കത്തയിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ സാമാജം മൂന്ന് ലക്ഷം രൂപക്കും ചന്ദനം വാങ്ങി.

ഒട്ടേറെപേര്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും എട്ട്് പേരാണ് ലേലത്തില്‍ ചന്ദനം വാങ്ങിയത്. മറ്റു ചന്ദനങ്ങളെ അപേക്ഷിച്ച് മറയൂര്‍ ചന്ദനത്തിന് ഗുണ നിലാവാരം കൂടുതലായതിനാല്‍ വില ഉയര്‍ന്നതാണെങ്കിലും പ്രമുഖ കമ്പനികള്‍ വാങ്ങാന്‍ താത്പര്യപെടുന്നത്.

ആലപ്പാട് മേഖലയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കരിമണല്‍ ഖനനം അടിയന്തരമായി നിര്‍ത്തിവെച്ചില്ലെങ്കില്‍ അത് ആലപ്പാടിനും, കൊല്ലം ജില്ലയ്ക്കും മാത്രമല്ല അത് കേരളത്തിന് തന്നെ വലിയ നാശത്തിന് വഴിവെക്കുമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. വലിയ അഴിമതിയുടെ പിന്‍ബലത്തിലാണ് അവിടെ ഖനനം തുടരുന്നത്. ഖനനം ഇന്നത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ 2020-ല്‍ അവരുടെ കരാര്‍ അവസാനിക്കുമ്പോള്‍ ഇപ്പോള്‍ ശേഷിക്കുന്ന ആലപ്പാട് എന്ന ഗ്രാമം ഇല്ലാതാവും. അതിശക്തമായ സുനാമി തിരകള്‍ ആഞ്ഞടിച്ചത് മുതല്‍ ആലപ്പാട് ഖനനത്തിന് എതിരായി ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. ആ സമരങ്ങളെ കാലാകാലങ്ങളില്‍ അധികൃതര്‍ പലരൂപത്തില്‍ തകര്‍ത്തുകൊണ്ടാണ് കഴിഞ്ഞ 2 പതിറ്റാണ്ടിനിടയില്‍ 80 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഇല്ലാതായതെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.

ഇനി ആലപ്പാട് അവശേഷിക്കുന്നത് 7 ചതുരശ്ര കിലോമീറ്റര്‍ ഭൂമി മാത്രമാണ്. ഈ ഭൂമിയുടെ നഷ്ടവും അതിലെ മനുഷ്യന് ഉണ്ടായ നാശവും ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലും പരിഗണിച്ചാല്‍ ഈ ഖനനത്തില്‍ നിന്ന് കേരളത്തിന് ഉണ്ടായിട്ടുള്ള നേട്ടം വളരെ ചെറുതാണ് എന്ന് മനസിലാവും ഇപ്പോള്‍ അവിടെയുള്ള മനുഷ്യരെ കൂടി കുടിയൊഴിപ്പിച്ചാല്‍ അത് വലിയ ദുരന്തത്തിലേക്ക് ആ പ്രദേശത്തിന് അപ്പുറത്തേക്ക് മാറും അത് ഒരിക്കലും തിരുത്താന്‍ കഴിയാത്ത തെറ്റ് ആയിരിക്കും കെ.എം.ആര്‍.എല്‍, ഐ.ആര്‍.ഇ. പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഈ രാജ്യത്ത് ഏറ്റവുംവലിയ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്നതിന് നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ വലിയ പ്രളയദുരന്തം ഉണ്ടായപ്പോള്‍ അന്ന് സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികളാണ് ഇവിടെ കുടിയൊഴിപ്പിക്കപ്പെടുന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. ഇത്തരമൊരു ദുരന്തം അവര്‍ക്ക് ഉണ്ടായിക്കൂടാ. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു ,എന്നാല്‍ ഖനനം നിര്‍ത്തിവച്ചു കൊണ്ടുള്ളല്ലാതെയുള്ള ഒരു അന്വേഷണവും ശരിയായ നടപടിയല്ല കാരണം അന്വേഷണം പൂര്‍ത്തിയായി വരുമ്പോഴേക്കും ഇല്ലാതായിരീക്കും.

അതുകൊണ്ട് ആലപ്പാട്ടെ ജനത നടത്തുന്ന സേവ് ആലപ്പാട് എന്ന സമരത്തിന് ആംആദ്മി പാര്‍ട്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ജനുവരി 16ന് , സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ബഹുജന സംഘടനകളെ ചേര്‍ത്ത് കൊണ്ട് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved