മുബൈ: രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്. ഡോളറിനെതിരെ 71 മൂല്യത്തിലാണ് ഇന്ത്യന്‍ കറന്‍സി. രാവിലെ 9.8ന് 70.96 നിലവാരത്തില്‍ തുടങ്ങിയ വ്യാപാരം പിന്നീട് 71ലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 70.74 നിലവാരത്തിലായിരുന്നു വിപണി ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായെങ്കിലും പ്രവാസികള്‍ക്ക് ഇത് നേട്ടമായേക്കും.
രാജ്യത്തെ ഐടി, ഫാര്‍മ കമ്പനികള്‍ക്കും രൂപയുടെ മൂല്യം കുറയുന്നത് ഗുണകരമാണ്. അതേസമയം, വിദേശ വായ്പയെടുത്തിട്ടുള്ള കമ്പനികള്‍ക്ക് ഇത് ദോഷകരമാകും. ഇറക്കുമതിച്ചെലവിലും കാര്യമായ വര്‍ദ്ധനവുണ്ടാകും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയതോടെയാണ് ഇത്. ഇന്ന് രാജ്യത്തെ ജിഡിപി നിരക്കുകള്‍ പുറത്തു വിടാനിരിക്കെയാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 5.6 ശതമാനമായിരുന്നു ജിഡിപി. ഇത്തവണ 7.6 ശതമാനമാകും വളര്‍ച്ചയെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും സമ്മാനിച്ച് മലയാളി താരങ്ങൾ. പുരുഷവിഭാഗം 1,500 മീറ്ററിൽ ജിൻസൺ ജോൺസനും വനിതാ വിഭാഗത്തിൽ പി.യു. ചിത്രയുമാണ് ഇന്ത്യയ്ക്ക് യഥാക്രമം സ്വർണവും വെങ്കലവും സമ്മാനിച്ചത്. നേരത്തെ, 800 മീറ്ററിൽ വെള്ളിയും നേടിയ ജിൻസൺ ഇതോടെ ഡബിൾ തികച്ചു.
ഇവർക്കു പിന്നാലെ വനിതകളുടെ ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ സീമ പൂനിയ ഇന്നത്തെ ഇന്ത്യയുടെ മെഡൽ നേട്ടം നാലിലെത്തിച്ചു. അതേസമയം, മലയാളി താരം ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം സെമിയിൽ മലേഷ്യയോടു തോറ്റത് നിരാശയായി. ഇതോടെ നിലവിലെ സ്വർണമെഡൽ ജേതാക്കളായ ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മൽസരിക്കാം. ഇതോടെ, 12 സ്വർണവും 20 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ 57 മെഡലുകളാണ് ജക്കാർത്തയിൽ ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം.
ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയുടെ പന്ത്രണ്ടാം സ്വർണമാണ് ജിൻസൺ ജോൺസൻ നേടിയത്. 3:44.72 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. ഈ ഇനത്തിൽ നിലവിലെ ദേശീയ റെക്കോർഡും ജിൻസന്റെ പേരിലാണ്. 3:45.62 സെക്കൻഡിൽ ഓടിയെത്തിയ ഇറാന്റെ ആമിർ മൊറാദി വെള്ളിയും 3.45.88 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ഖത്തറിന്റെ മുഹമ്മദ് ടിയൗലി വെങ്കലവും നേടി.
ഇതോടെ 800 മീറ്ററിൽ അവസാന നിമിഷം സ്വർണം കൈവിട്ട് വെള്ളിയിലൊതുങ്ങേണ്ടി വന്നതിന്റെ നിരാശ മറക്കാനും ജിൻസണായി. ഏഷ്യൻ ഗെയിംസിൽ ഓരോ സ്വർണവും വെള്ളിയും നേടി ജിൻസൺ ഡബിൾ തികയ്ക്കുകയും ചെയ്തു.
1,500 മീറ്റർ ഫൈനലിൽ വെങ്കലം നേടി ചിത്രയാണ് ഇന്ത്യയ്ക്കായി ഇന്നത്തെ അക്കൗണ്ട് തുറന്നത്. 4:12.56 സെക്കൻഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. ബഹ്റൈൻ താരം കൽകിഡാൻ ബെഫ്കാഡു (4:07.88) സ്വർണവും ബഹ്റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി.
അതേസമയം, പുരുഷ വിഭാഗം ഹോക്കിയിൽ നിലവിലെ ചാംപ്യൻമാർ കൂടിയായ ഇന്ത്യ സെമിയിൽ തോറ്റത് നിരാശയായി. മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യ, പെനൽറ്റി ഷൂട്ടൗട്ടിൽ മലേഷ്യയോടാണ് തോറ്റത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. പന്ത്രണ്ടാം ദിനത്തിലെ ആദ്യ ഇനമായ പുരുഷവിഭാഗം 50 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ സന്ദീപ് കുമാർ അയോഗ്യനാക്കപ്പെട്ടതും തിരിച്ചടിയായി.
വനിതകളുടെ ഡിസ്കസ് ത്രോയിൽ 62.26 മീറ്റർ ദൂരം കണ്ടെത്തിയാണ് സീമ പൂനിയ വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസ് ഡിസ്കസിൽ നിലവിലെ സ്വർണ മെഡൽ ജേതാവായിരുന്നു സീമ. ഈ ഇനത്തിൽ മൽസരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് കുമാരി 54.61 മീറ്ററുമായി അഞ്ചാം സ്ഥാനത്തായി. 65.12 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം യാങ് ചെൻ സ്വർണവും 64.25 മീറ്റർ കണ്ടെത്തിയ ചൈനയുടെ തന്നെ ബിൻ ഫെങ് വെള്ളിയും നേടി
സിദ്ധന്‍ ചമഞ്ഞ് യുവതിയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്ത സംഭവത്തില്‍ കരിപ്പൂര്‍ പുളിയംപറമ്പ് പൂക്കുലക്കണ്ടി എം കെ അബ്ദുറഹ്മാന്‍ തങ്ങളെ പോലിസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പനുസരിച്ച് തട്ടിക്കൊണ്ടുപോവല്‍, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത്, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവയ്ക്കും കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതിനാണ് യുവതിയെയും മൂന്ന് പെണ്‍മക്കളെയും കാണാതായത്. തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ടുപോയ കുടുംബത്തെ 20 ദിവസത്തിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിച്ചത്. യുവതിയുടെ 17 വയസ്സുള്ള മകളെ വിവാഹം കഴിക്കാനുള്ള ശ്രമമായിരുന്നു മുപ്പത്തിയേഴുകാരനായ തങ്ങള്‍ നടത്തിയത്.
കരിപ്പൂര്‍ പുളിയം പറമ്പില്‍ യുവതിയെയും മൂന്ന് പെണ്‍മക്കളെയും കാണാതായതിന് പിന്നിൽ വ്യാജ സിദ്ധന്റെ തന്ത്രങ്ങൾ. പോലീസ് അന്വേഷണം സിദ്ധനിലേക്ക് നീങ്ങിയതോടെയാണ് അബ്ദുറഹ്മാന്‍ മുത്തുകോയ തങ്ങള്‍ ( 38) എന്ന സിദ്ധന്റെ ലീലാവിലാസങ്ങളുടെ ചുരുൾ അഴിയുന്നത്. വിശ്വാസ കാര്യത്തില്‍ അന്ധമായ നിലപാടുകാരിയായിരുന്നു സൗദാബി. മുത്തുകോയ ഇത് മനസ്സിലാക്കിയതോടെ സൗദാബിയെ മുതലെടുക്കാൻ തുടങ്ങി. ഒരിക്കല്‍ അസുഖം വന്ന വേളയില്‍ പുളിയംപറമ്ബിലുള്ള ഒരു സിദ്ധനെ കാണാന്‍ സൗദാബി പോയിരുന്നു. അദ്ദേഹം വെള്ളം മന്ത്രിച്ചു നല്‍കിയതോടെ രോഗം മാറി. ഇതോടെ സിദ്ധന്റെ കടുത്ത അനുയായി ആയി ഇവര്‍ മാറുകയായിന്നു. ഇടയ്ക്ക് സിദ്ധനെ ഇവര്‍ സന്ദര്‍ശിക്കുകയും ചെയ്തു.
സൗദാബിയുടെ ഭര്‍ത്താവ് മുഹമ്മദ് ബഷീര്‍ ദ്വീര്‍ഘകാലമായി ഗള്‍ഫില്‍ ജോലി നോക്കുന്ന ആളാണ്. ഇവരുടെ അന്തമായ ഭക്തിയും പേടിയും സിദ്ധന്‍ ചൂഷണം ചെയ്യുകയായിരുന്നു. തന്റെ വാക്കു കേട്ടില്ലെങ്കില്‍ കുടുംബം തകരുകയും സാമ്ബത്തിക നഷ്ടങ്ങളടക്കം ഉണ്ടാകുമെന്നുമാണ് സുദ്ധന്‍ യുവതിയെ പറഞ്ഞു പേടിപ്പിച്ചിരുന്നത്. ഈ സംഭവങ്ങളോടെ സിദ്ധനില്‍ വിശ്വാസമുണ്ടായിരുന്ന പ്രവാസിയായ ഭര്‍ത്താവ് മുഹമ്മദ് ബഷീറും സിദ്ധന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞു. സൗദാബിയുടെ പ്ലസുവിന് പഠിക്കുന്ന മകളാണ് ഷാസിയ. ഇവരുടെ ഈ മകളെ വിവാഹം കഴിക്കുകയായിരുന്നു സിദ്ധന്റെ ലക്ഷ്യം.
എന്നാല്‍ ഇതിനെ എല്ലാവരും എതിര്‍ത്തതോടെ സിദ്ധന്റെ തനി നിറം പുറത്ത് വന്നു തുടങ്ങി. അതോടെ സൗദാബിയ്ക്കും കാര്യങ്ങൾ ഏറെ കുറെ മനസിലാകാൻ തുടങ്ങി. അപ്പോഴേക്കും എല്ലാം സിദ്ധന്റെ കൈക്കുള്ളിലായി. അതിനുശേഷം സൗദാബിയെയും കുട്ടികളുമടക്കം കാണാതാവുകയായിരുന്നു.
എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാന്‍ ഖാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു’. പടച്ചവനും റസൂലൂം ഖാജായും എന്നെ കൈവിടില്ല..’ എന്നായിരുന്നു കത്തില്‍ എഴുതിയ ശേഷം സൗദാബി മക്കളുമായി വീടുവിട്ടു പോയത്. ഇത് പ്രകാരം പെണ്‍കുട്ടികളുമായി വീട്ടമ്മ അജ്മീറിലോ മറ്റോ തീര്‍ത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി.
ഇതോടെ എസ്‌ഐ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ പൊലീസ് അജ്മീറില്‍ എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവിടെ സിസി ടിവി അടക്കം പരിശോധിച്ചിരുന്നു.ഏര്‍വാടിയില്‍ പോയിരിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അവിടെയും പൊലീസ് പരിശോധന നടത്തി. ഒടുവില്‍ സൗദാബിയുടെ പരിചയക്കാരുടെയും മുമ്ബ് താമസിച്ചവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇക്കൂട്ടത്തില്‍ ബീമാപള്ളിയില്‍ താമസിക്കുന്ന നിലമ്ബൂര്‍ സ്വദേശിയുടെ വിവരവുമുണ്ടായിരുന്നു. ഇയാള്‍ അന്വേഷണത്തിന് സഹകരിക്കാതായതോടെ പൊലീസിന് സംശയം തോന്നി.
ഈ സാഹചര്യത്തില്‍ ഇയാളുടെ നിലമ്ബൂരിലുള്ള വീട്ടിലും ബീമാപള്ളിയിലുള്ള വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. റെയ്ഡ് വീണ്ടും ആവര്‍ത്തിച്ചതോടെ പുലിവാലാകുമെന്നായതോടെ ഇായാള്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സൗദാബിയേയും മൂന്ന് കുട്ടികളേയും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കയറ്റി വിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് തങ്ങളുടെ കള്ളതരം പുറത്തുവന്നത്. ആ സാഹചര്യത്തിൽ തങ്ങള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തന്ത്രപരമായ അന്വേഷണത്തിലൂടെ വ്യാജ സിദ്ധനും കൂട്ടാളിയും പിടിയിലാകുന്നത്.
പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം.
യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് പിന്നാലെ സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പി.സി ജോര്‍ജിന് മറുപടിയുമായി രംഗത്തെത്തി. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയജലം വേമ്പനാട്ട് കായലിലും പമ്പയാറിന്റെയും മീനച്ചിൽ പെരിയാർ തീരങ്ങളിലും മീന്‍പിടുത്തക്കാര്‍ക്ക് ചാകര. വലയിലും ചൂണ്ടയിലുമായി കുടുങ്ങുന്നതിലധികവും റെഡ് ബെല്ലി പിരാനകള്‍. വലയിടുന്നവര്‍ക്കൊക്കെ മീന്‍ കിട്ടുന്നതിനാല്‍ രാത്രിയിലും മീന്‍പിടിത്തക്കാരുടെ തിരക്കാണ് കായലില്‍. ചൂണ്ടയിടല്‍ രാത്രികാലങ്ങളിലും തുടരുന്നതോടെ ആളുകളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെടാപ്പാടുപെടുകയാണ്.
അതേസമയം, കായലില്‍ വലയിടുന്നവര്‍ക്ക് പിരാന മത്സ്യങ്ങള്‍ തലവേദനയും സൃഷ്ടിക്കുന്നുണ്ട്. വലനിറയെ മീന്‍ കിട്ടുമെങ്കിലും അവയുടെ മൂര്‍ച്ചയുള്ള പല്ലുകള്‍ ഉപയോഗിച്ച് പിരാന മത്സ്യങ്ങള്‍ രക്ഷപ്പെടുന്നതും പതിവാണ്. എന്തൊക്കെയായാലും പിരാനയെ വിടാന്‍ ഇവര്‍ ഉദ്ദേശിച്ചിട്ടില്ല ദിവസം തോറും മീന്‍പിടുത്തക്കാരുടെ എണ്ണം കൂടി വരികയാണ്.
തെക്കന്‍ അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന ശുദ്ധജല മത്സ്യമാണ് റെഡ് ബെല്ലി പിരാനകള്‍. ജൈവ അവശിഷ്ടങ്ങളും, ചെറുമീനുകളെയും തിന്നു ജീവിക്കുന്ന മത്സ്യങ്ങളാണിവ. എന്നാല്‍ ഇവ എങ്ങിനെ കായലില്‍ എത്തിയതെന്ന് വ്യക്തമല്ല. റെഡ്ബല്ലി പിരാനയെ വളര്‍ത്തുന്നത് മത്സ്യ വകുപ്പ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ ഏറെയുള്ള പിരാന മത്സ്യങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്ന് വേമ്പനാട്ട് കായലില്‍ എത്തിയതായിരിക്കുമെന്നാണ് നിഗമനം.
രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാറും മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരേ രംഗത്ത് വന്നു.
‘ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി. അവരോ കലാപങ്ങള്‍ നടത്തി സര്‍ക്കാറുണ്ടാക്കിയെന്ന് ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ‘അര്‍ബന്‍ നക്‌സലുകള്‍’ എന്ന മുദ്രകുത്തി അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കനയ്യ കുമാര്‍ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ നക്‌സലുകളാക്കുന്നു. കലാപമുണ്ടാക്കുന്നവരെ ദേശ സ്‌നേഹികളും. കനയ്യ കുമാര്‍ ചോദിച്ചു.
ദലിതരും സവര്‍ണ്ണരും തമ്മില്‍ നടന്ന ഭിമ കൊറേഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
തെലുഗു കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരെറ
അഭിഭാഷക സുധ ഭരദ്വാജ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്ലഖ എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയതിരുന്നത്.
ജനുവരി ഒന്നിന് നടന്ന ദലിത്-സവര്‍ണ സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ദലിത് കൂട്ടായ്മ എല്‍ഗാര്‍ പരിഷത്ത് നടത്തിയ പ്രഭാഷണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരെയും അവരവരുടെ സ്വന്തം വീടുകളില്‍ വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, പൂനെ പൊലീസ് എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചു.
എതിരഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാള്‍ ആണെന്നും എതിരഭിപ്രായങ്ങളെ അനുവദിച്ചില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍പോലെ പൊട്ടിത്തെറിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകരെയും ദളിത് ആക്ടിവിസ്റ്റുകളെയും ഇടത് ബുദ്ധി ജീവികളെയും അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഞാനും അര്‍ബന്‍ നക്സലൈറ്റ് നെക്സലൈറ്റ് എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ കാംപെയ്ന്‍ ആരംഭിച്ചിരുന്നു.
നടപടി ക്രമങ്ങള്‍ പാലിച്ചല്ല പൊലീസ് ഈ അഞ്ചു പേരെയും അറസ്റ്റ് ചെയ്തതെന്നും മനഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന സംശയത്തിലും മഹാരാഷ്ട്ര സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടും. അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കും.
ജീവന്റെ തുടിപ്പുമായി എയര്‍ ആംബുലന്‍സിന് പറക്കാന്‍ രാഹുല്‍ ഗാന്ധി വഴിമാറിക്കൊടുത്തെങ്കിലും മരണത്തെ തേടി മറിയാമ്മ (67) യാത്രയായി. കഴിഞ്ഞ ദിവസമായിരുന്നു ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും മറിയാമ്മയേയും വഹിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവശയായ മറിയാമ്മയെ എയര്‍ ആംബുലന്‍സിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പേ എത്തിയതായിരുന്നു മറിയാമ്മയേയും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ്. പക്ഷേ, രാഹുലിന്റെ ഹെലികോപ്റ്റര്‍ പോകാതെ എയര്‍ ആംബുലന്‍സ് വിടില്ലെന്നായി സുരക്ഷാ ഉദ്യോഗസ്ഥര്‍. രണ്ട് ഹെലികോപ്റ്ററും ഇറങ്ങേണ്ടത് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍.
നേതാക്കളില്‍ നിന്ന് വിവരം അറിഞ്ഞ രാഹുല്‍ ആദ്യം എയര്‍ ആംബുലന്‍സ് പോകട്ടെ എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. എയര്‍ ആംബുലന്‍സ് പോയി 23 മിനിട്ടിനുശേഷമാണ് രാഹുലിന്റെ കോപ്റ്ററര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി കാത്തു നിന്നു. സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നല്ല മനസിന് നാട്ടുകാരുടെ കൈയടി ലഭിച്ചിരുന്നു.
രോഗബാധിതയായ സ്ത്രീയെയും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച് കാത്തിരുന്നതിനാണ് രാഹുല്‍ നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ക്ക് പാത്രമായത്. പാണ്ഡവന്‍പാറ മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോഴാണ് ചൊവ്വാഴ്ച രാവിലെ 10ന് മറിയാമ്മക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികില്‍യ്ക്കായി വണ്ടാനത്തേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11.30നാണ് മരണം സംഭവിച്ചത്.
മലപ്പുറം ആനക്കയം പാലത്തില്‍ നിന്ന് പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയില്‍ എറിഞ്ഞ മുഹമ്മദ് ഷഹീന്റെ (9) മൃതദേഹം കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് ഒരു കിലോമീറ്ററകലെ കടലുണ്ടിപ്പുഴയുടെ പടിഞ്ഞാറ്മണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 6.30ഓടെ മൃതദേഹം കണ്ടത്. കടവിന്റെ സമീപവാസികളാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്.
കഴിഞ്ഞ ആറുദിവസമായി പൊലീസും നാട്ടുകാരും മൃതദേഹത്തിനായിതെരച്ചില്‍ നടത്തുകയായിരുന്നു. ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴയിലെറിഞ്ഞു കൊല്ലുകയായിരുന്നു. എടയാറ്റൂര്‍ ഡിഎന്‍എംഎ യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷഹീന്‍.
കഴിഞ്ഞ 13ന് രാത്രി പത്തോടെയാണ് പിതൃസഹോദരന്‍ ആനക്കയം പുള്ളിലങ്ങാടി മുഹമ്മദ് ആനക്കയം പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലെറിഞ്ഞത് . കുട്ടിയെ കാണാതായി 12 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ 24നാണ് പ്രതി പിടിയിലായത്.
കേരളത്തിലുണ്ടായ പ്രളക്കെടുതിയില്‍ നിന്നും ശക്തമായി തിരിച്ചു വരാനുള്ള പ്രയത്‌നത്തിലാണ് കേരള ജനത. കഠിന പ്രയത്‌നത്തിലൂടെ മാത്രമേ കേരളത്തെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ. ഇതിനായി സര്‍ക്കാര്‍ അടക്കം പോരാടുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയുടെ ട്വിറ്റാണ്. കേരളത്തില്‍ പ്രളയം സംഭവിക്കാനുള്ള കാരണം ദൈവത്തിന്റെ പ്രകോപനമാണെന്നാണ് നടിയുടെ വാദം. ഇതിന്റെ കാരണവും ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലുണ്ടായ പ്രളയം ദൈവത്തിന്റെ കടുത്ത ശിക്ഷയാണെന്ന് ബോളിവുഡ് നടിയും മേഡലുമായ പായല്‍ രൊഹാത്ഗി. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം നല്‍കി ശിക്ഷയാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ ട്വീറ്റിനെ അടപടലം ട്രോളി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വായടപ്പിക്കുന്ന നിരവധി ചോദ്യവും പായലിനെ തേടിയെത്തുന്നുണ്ട്.
ബീഫ് നിരോധിക്കാത്തതാണ് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെങ്കില്‍ ഇതേ അവസ്ഥതന്നെ ഇനി ഗോവക്കും ഉണ്ടാകുമല്ലോയെന്നും ചിലര്‍ പരിഹാസ രൂപേണേ ചോദിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും അധികം ബീഫ് കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ. എങ്കില്‍ രാജ്യത്തിലുടനീളം ഈ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു മറ്റൊരു കമന്റ്. ഉത്താരഖണ്ഡില്‍ പ്രളയം ഉണ്ടായത് സോയാബീനെ ബീഫായി ദൈവം തെറ്റിധരിച്ചതുകൊണ്ടാണോയെന്നും ചിലര്‍ ട്രോളുന്നുണ്ട്.
കേരളത്തിലെ ദുരന്തത്തിനെ കുറിച്ച് ഒരു പത്രം പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് നേരത്തെ താരം ട്വിറ്റ് ചെയ്തിരുന്നു. കേരളത്തിലെ പ്രളയം വിഭജനത്തോളം വലിയ ദുരന്തമണെന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. 1947 ലെ വിഭജനത്തില്‍ വീടടക്കം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അന്ന് എനിയ്‌ക്കോ കുടുംബത്തിനോ സഹായമെന്നും ലഭിച്ചിരുന്നില്ലെന്നും പേപ്പര്‍ കട്ടിങ്ങിനൊപ്പം താരം കുറിച്ചു. കൂടാതെ പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കുക എന്നതിലൂടെ പ്രശസ്തി ലക്ഷ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.
പായലിന്റെ അഭിപ്രായം വന്‍ വാര്‍ത്തയായതോട് കൂടി വിശദീകരണവുമായി നടി തന്നെ വീണ്ടും രംഗത്തെത്തി. എല്ലാ ദൈവവും ഒന്നാണെന്നും ഒരു മതത്തിന്റേയും വിശ്വാസത്തേയും മുറിവേല്‍പ്പിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും പായല്‍ ട്വിറ്ററില്‍ കുറിച്ചു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ കേരളത്തിലെ ജനങ്ങള്‍ക്ക് സാഹയം നല്‍കിയിട്ട് അത് പബ്ലിസിറ്റിയ്ക്കായി ഉപയോഗിക്കുന്നവര്‍ക്കെതിരേയും നടിവിമര്‍ശനം ഉന്നയിച്ചു . കൂടാതെ സോഷ്യല്‍ മീഡിയകളില്‍ ചെക്കുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാതിരുന്നതിന്റെ അര്‍ഥം താന്‍ കേരളത്തിന് സാഹായം നല്‍കിയിട്ടില്ലയെന്നല്ലെന്ന് പായല്‍ പറഞ്ഞു.
2017ല്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര മുടങ്ങിയതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശവുമായി പായല്‍ രംഗത്തെത്തിയത്. താന്‍ സമയത്തുതന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ വിമാനക്കമ്പനി ഉദ്യേഗസ്ഥര്‍ മുസ്ലിങ്ങളായതിനാല്‍ ഹിന്ദുവായ തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നും നടി ആരോപിച്ചിരുന്നു.നടിയുടെ ഈ അഭിപ്രായം അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പിന് സൃഷ്ടിച്ചിരുന്നു.