ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. ടിഡിപി അംഗം ജയദേവ് ഗല്ല ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന് ശേഷം സഭയില്‍ ചര്‍ച്ച നടക്കും. വോട്ടെടുപ്പ് വൈകീട്ട് ആറുമണിക്കാണ് നടക്കുക.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്സഭയിലുള്ളത്. ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.
അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്റിലെ ബലപരീക്ഷണം.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 268 ആണ്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്.
ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയതെങ്കിലും കര്‍ഷകപ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടക്കൊല, ദളിത് പ്രക്ഷോഭം, സാമ്പത്തിക പ്രതിസന്ധികള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളായിരിക്കും സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുക. ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ തുടക്കമാക്കാനാണ് ബി.ജെ.പി. തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടിക്കുശേഷമാവും വോട്ടെടുപ്പ്.
ലണ്ടൻ: ലണ്ടനിലെ ക്രോയിഡണില്‍ മലയാളി വീട്ടമ്മ മരിച്ചു. വര്‍ക്കല സ്വദേശി ബിജു മാധവന്റെ ഭാര്യ ലിബി ബിജുവാണ് (50) ഇന്നലെ (18/07/2018) രാവിലെ മരിച്ചത്. സെന്റ് ക്രിസ്റ്റോഫേഴ്‌സ് ഹോസ്പീസ് സെന്ററില്‍ ചികില്‍സയിലായിരുന്നു. മകള്‍ ആര്‍ച്ച. മരുമകന്‍ സൂരജ്. അമ്മ വിലിസാനി ദാമോദരന്‍, സഹോദരന്‍ ജയന്‍, സഹോദരി ജലജ എന്നിവര്‍ ക്രോയിഡണിലുണ്ട്. വര്‍ക്കല ചെറിന്നിയൂര്‍ സ്വദേശിനിയായ ലിസി ക്രോയിഡണിലെ മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.
സംസ്‌കാരം പിന്നീട്.
ബിജോ തോമസ് അടവിച്ചിറ
പുളിങ്കുന്ന് : കുട്ടനാട്ടില്‍ ദുരിതത്തിന്റെ നാളുകൾ. കുട്ടനാട് അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ വെള്ളപൊക്കം. കര കാണാൻ ഒരിടപോലും ഇല്ല. എങ്ങും വെള്ളം, തോട് ഏത് റോഡ് ഏത് എന്ന് അറിയാൻ മേലാത്ത സ്ഥിതി. ആലപ്പുഴയെയും ചങ്ങനാശേരിയെയും ബന്ധിപ്പിക്കുന്ന എസി റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ അടുത്ത നഗരങ്ങളുമായുള്ള ബന്ധം പോലും നഷ്ടപ്പെട്ടു കുട്ടനാടൻ ജനത ഒറ്റപ്പെട്ട നിലയിൽ. കാവാലം , പുളിങ്കുന്ന് , നീലംപേരൂര്‍ , കൈനകരി , മുട്ടാര്‍ , വെളിയനാട് എന്നീ പഞ്ചായത്തുകളെയാണ് വെള്ളപ്പൊക്കം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്ക് ആശുപത്രി , പുളിങ്കുന്ന് വില്ലേജ് ഓഫീസ് , നീലംപേരൂര്‍ സി.എച്ച്. സി , സബ് രജിസ്‌ട്രി ഓഫീസ് , തുടങ്ങിയ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
മഴ ശമിക്കാത്തതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത. തൊണ്ണൂറ് ഏക്കര്‍ വരുന്ന പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയില്‍ വരുന്ന മണപ്പള്ളി പാടം മടവീണു. വിത കഴിഞ്ഞു ഒരുമാസം പിന്നിട്ട പാടമാണിത്. മട കുത്താനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. പുളിങ്കുന്ന് പഞ്ചായത്തിലെ ആറുപതിന്‍ചിറ കോളനി , രാമങ്കരി കുഴിക്കാല , വേഴപ്ര , മുട്ടാര്‍ പഞ്ചായത്തിലെ കുടിയനടി കോളനി , മിത്രമഠം , കണ്ണംമാലി കോളനികളും , ഒന്നാംകര സെറ്റില്‍മെന്റ് കോളനിയിലെ എഴുപതോളം വീടുകളും , കൈനകരി പഞ്ചായത്തിലെ തുരുത്തുകളും വെള്ളത്തിലാണ്. വെള്ളപൊക്കം ഇത്തവണ ഭയാനകം ആണെങ്കിലും വർഷത്തിൽ ഒരിക്കൽ വിരുന്നു വരുന്ന പ്രതിഭാസം ആയതുകൊണ്ട് കുട്ടനാട്ടുക്കാർ ഈ ദുരന്തത്തിലും വലിയ അപകടങ്ങൾ ഒന്നും കൂടാതെ പിടിച്ചു നിൽക്കുന്നു.
ദുരിതക്കയത്തിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന 80% ആളുകളും കുടിക്കാൻ വെള്ളം പോലും ഇല്ലാതെ നട്ടം തിരിയുന്നു . ജാതി മത ഭേദമന്യ ചില സന്നദ്ധ സംഘടനകളും ചില സാമൂഹ്യ പ്രവർത്തകരും മുന്നോട്ടു ഇറങ്ങി പ്രവർത്തിക്കുന്നത് ഈ ദുരിതത്തിൽ വലിയ ആശ്വാസം ആണെങ്കിലും, ഇവിടുത്ത ജനപ്രതിനിധിയും സ്ഥലം എംഎൽഎയും ആയ തോമസ് ചാണ്ടി എവിടെ എന്ന ചോദ്യം ബാക്കി ആകുന്നു. പല സ്കൂൾ, കോളേജ് ആരാധനാലയങ്ങളിലും ദുരിതാശ്വസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടം ഒന്ന് സന്ദർശിക്കുവാൻ പോയിട്ട് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെപ്പറ്റി ചിന്തിക്കുവാന്‍ പോലും സ്ഥലം എംഎൽഎ തോമസ് ചാണ്ടി തയ്യാറായിട്ടില്ല. കുട്ടനാട് കണ്ട ഏറ്റവും വലിയ ദുരന്ത – ദുരിത മുഖത്തുകൂടി കായലിനോടും മണ്ണിനോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജനത കടന്നു പോകുമ്പോൾ, ജാതി മത രാഷ്ട്രീയത്തിന് അതീതമായി എംഎൽഎ എതിരെ പ്രതിഷേധം ശക്തമാകുന്നു.
വെള്ളപൊക്കം ദുരിതം കുട്ടനാട് പാക്കേജിന്റെ ദുരന്തം
കുട്ടനാട് പാക്കേജിന്റെ എം.പി. കൊടിക്കുന്നിൽ സുരേഷിന്റെ സത്യാഗ്രം കിടന്നു തുടങ്ങിയ കുട്ടനാട് പാക്കെജ് എങ്ങനെ ഈ ദുരന്തമായി. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയ AC കനാലിന്റെ ഒഴുക്ക് തുടർച്ച നില നിർത്തിയിരുന്നെങ്കിൽ വെള്ളപൊക്കം ഇത്ര ദുരന്ത മുഖം ആകില്ല എന്ന് കോൺഗ്രസ്സ് യുവ നേതാവ് കുര്യൻ മാലൂർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. സോഷ്യൽ മീഡിയ കൂട്ടായ്മ വഴി കുട്ടനാട്ടിലെ സാമൂഹ്യ പ്രശനങ്ങളിൽ നിരന്തരം ഇടപെടുന്ന കൂട്ടായ്‍മയുടെ ലീഡർ കൂടി ആണ് കുര്യൻ മാലൂർ. നിലവിൽ വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന 150 ഓളം പേർക്ക് ഭക്ഷണ സ്വകാര്യം ഏർപ്പെടുത്തുന്നതിനും , വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കുട്ടനാട് ബ്രാഞ്ചിൽ പഠിക്കുന്ന നോർത്ത് ഇന്ത്യൻ കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവരെ സഹായിക്കാനും ഈ കൂട്ടായ്മ്മ മുൻപോട്ടു ഇറങ്ങി കഴിഞ്ഞു.
അതേപോലെ തന്നെ കുട്ടനാട് സേവാഭാരതിയുടെ നേത്രത്തിൽ പുളിങ്കുന്നു താലൂക്ക് ആശപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു.
പുളിങ്കുന്ന് ഫൊറോനാ പള്ളിയുടെ പാരിഷ് ഹാൾ അഭയാർത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്നലെ മലയാളംയുകെ ന്യൂസ് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.
സാമൂഹിക -സന്നദ്ധ – മത സംഘടനകൾ കാരുണ്യത്തിന്റെ കനിവുമായി എത്തുമ്പോഴും അതിനെല്ലാം നേതൃത്വം കൊടുക്കേണ്ട കുട്ടനാടിന്റെ എംഎൽഎ എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു . ഈ അവസരത്തില്‍ ഫോണിൽ വിളിച്ചാല്‍ പോലും കിട്ടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് കുട്ടനാടിന് ഇങ്ങനെ ഒരു എം എല്‍ എ എന്നാണ് ഭുരിപക്ഷം കുട്ടനാട്ടുകാരും ചോദിക്കുന്നത് . അദ്ദേഹത്തിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിക്ഷേധമാണ് കുട്ടനാട്ടില്‍ ഉയര്‍ന്നു വരുന്നത് .
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരമായ അഞ്ജലി അമീറാണ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം തിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. മമ്മൂട്ടി, അഞ്ജലി അമീർ , സത്യരാജ്, സംവിധായകൻ മിഷ്കനും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു.
ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാൽ ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ കുറിച്ച് സംവിധായകൻ മിഷ്കൻ നടത്തിയ പരാമർശം വിവാദമാകുകയാണ്. സംവിധായകന്റെ ബാലാത്സംഗ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്,ഓഡിയോ ലോഞ്ചിന് മിഷ്കറിന്റെ പ്രസംഗം ഇങ്ങനെ. മമ്മൂക്ക താങ്കൾ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസപ്പ് ഷോർട്ട് ചിത്രത്തിലുണ്ട്. സത്യം, മറ്റാരെങ്കിലുമാണ് ഈ സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിൽ നാം പേടിച്ചു പോയേനെ. ഈ ചിത്രത്തിലേയ്ക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തതിൽ താൻ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നെങ്കിൽ ഞാൻ തീർച്ചയായും പ്രണയിച്ചേനേ. അല്ലെങ്കിൽ ബലാത്സംഗം ചെയ്തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം കൂടിയാണെന്ന് മിഷ്കിൻ പറഞ്ഞു.
ഇപ്പോഴിതാ മിഷ്‌കിന്റെ പരാമര്‍ശത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് തമിഴ് നടന്‍ പ്രസന്ന.തന്റെ അടുത്ത സുഹൃത്താണ് മിഷ്‌കിന്‍ എന്നും എന്നാല്‍ അദ്ദേഹം പറഞ്ഞതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പ്രസന്ന പറയുന്നു. മിഷ്‌കിന്റെ ബലാല്‍സംഘ പരാമര്‍ശത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. അദ്ദേഹം പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലത്തേണ്ടത് അത്യാവശ്യമാണ്. പ്രസന്ന പറഞ്ഞു.
ശ്രദ്ധേയമായൊരു ചിത്രത്തിലൂടെയാണ് ഇത്തവണ മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കലാമൂല്യമുളള സിനിമകളുടെ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും പേരന്‍പ് എന്നാണറിയുന്നത്. ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അഭിനയപ്രാധാന്യം ഏറെയുളള ഒരു കഥാപാത്രമായാണ് മമ്മൂക്കയെത്തുന്നത്. വൈകാരിക ഏറെയുളള ചിത്രം ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീറും പേരന്‍പില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
വ്യത്യസ്ഥ പ്രമേയം
വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഒരു അച്ഛന്റെയും അംഗവൈകല്യമുളള മകളുടെയും കഥയാണ് ചിത്രം പറയുന്നത്. അഞ്ജലിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയ താരങ്ങളും പേരന്‍പില്‍ അഭിനയിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രീരാജ ലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തേനപ്പന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.ഈ മാസം രണ്ടാം തിയതിയാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടത്.
ക്യാംപസിൽ ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.എന്നാൽ അഭിമന്യുവിന്റെ വധത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പങ്കുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുഹമ്മദ് ഉൾപ്പെടെ പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം.സംഭവ ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് വിവരം.എന്നാൽ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാര്‍ത്ഥിനി വിഭാഗമായ കാമ്പസ് ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പെൺകുട്ടികൾക്കും പങ്കുണ്ടെന്ന് സംശയം.സംഭവത്തിനു തൊട്ടുപിന്നാലെ ഇവർ പ്രതികളെ ബന്ധപ്പെട്ടു എന്നാണ് സംശയിക്കുന്നത്.
തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടു കേസിലെ പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.പള്ളുരുത്തി സ്വദേശി മനാഫ്, ഷമീര്‍ എന്നിവരുടെ പേരാണ് പോലീസ് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. ഷെമീറിന്‍റെ സഹായത്തോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. കൈവെട്ട് കേസിലെ പ്രതികളുടെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്.തീവ്രവാദ ആഭിമുഖ്യമുള്ള വാട്സ്ആപ് ഗ്രൂപ്പായ പച്ചവെളിച്ചത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ആറ് പേർ പ്രതികൾക് സഹായം ചെയ്യുന്നുണ്ടോ എന്നും അന്വേഷിച്ചു വരികയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ സിനിമയിലെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഓഗസ്റ്റ് 7ന് കൊച്ചിയില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക. ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡബ്ല്യുസിസി താര സംഘടനയുമായി ഇടഞ്ഞിരുന്നു.
വനിതാ സംഘടന ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വമാണ് കാണുന്നതെന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും എഎംഎംഎ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നെന്ന് ഡബ്ല്യു.സി.സി പ്രതികരിച്ചിരുന്നു.
ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാലു പേര്‍ എഎംഎംഎയില്‍ നിന്ന് രാജിവെച്ചിരുന്നു. രേവതി, പാര്‍വതി, പത്മപ്രിയ തുടങ്ങിയവര്‍ സംഘടനയുടെ നടപടികളില്‍ ആശങ്കയറിയിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയക്കുകയും ചെയ്തു. സംഘടനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആവശ്യം.
തിരുവനന്തപുരം : നെയ്യാറില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി ചൊവാഴ്ച പതിനൊന്നര മണിയോടെ മൂന്നാറ്റിന്‍ മുക്ക് കടവിന് സമീപം കണ്ടെത്തി .തേവന്കോട് വിഷ്ണു ഭവനില്‍ ശിവന്‍ കുട്ടിയുടെയും രമയുടെയും മകളായ ദിവ്യ 20 ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ കുരുതംകോട് മൂന്നറ്റിന്‍ മുക്കിനു സമീപം പുല്ലുപറിക്കാന്‍ എത്തിയ സമീപ വാസിയാണ് മൃതദേഹം കണ്ടത്.
വെള്ളത്തില്‍ വീണു കിടന്ന തേങ്ങ കമ്പ് വച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മൈലക്കര ഭാഗത്ത് തെരച്ചില്‍ നടത്തുകയായിരുന്ന സ്കൂബ ടീം അഗ്നിശമനസേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തി. മേല്‍ നടപടികള്‍ സ്വീകരിച്ചു മൃതദേഹം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
തമിഴ്നാട് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു തിരുവനന്തപുരത്ത് ഡിസൈനിംഗ് സ്ഥാപനത്തില്‍ പഠനം നടത്തി വരുകയായിരുന്നു.ഞായറാഴ്ച പലതിന് സമീപം ഫോണില്‍ സംസാരിക്കുകയും ശേഷം ഫോണും വച്ചും ഉള്‍പ്പടെ പലത്തിനു സമീപം വച്ച് ആറ്റിലേക്ക് ചാടുകയായിരുന്നു എന്ന് ദൃക്സക്ഷികള്‍ പറഞ്ഞു. ഇതിന്റെ ഫലം വന്നാലെ ദിവ്യ ആരുമായാണ് സംസാരിച്ചത് എന്നും എന്താണ് മരണത്തിലേക്ക് നയിക്കനുണ്ടായ കാരണം എന്നും പറയാന്‍ കഴിയുകയുള്ളൂ എന്ന് പോലിസ് പറഞ്ഞു.
നെയ്യാര്‍ ഡാം മൈലക്കരയില്‍ മുകുന്ദറ പാലത്തിനു മുകളില്‍ നിന്നുമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിദ്യാര്‍ത്ഥിനി നെയ്യാറില്‍ ചാടിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ഞായറാഴ്ച വൈകുന്നേരം മുതല്‍ നടത്തിയ തിരച്ചില്‍ ചൊവാഴ്ച രാവിലെ വരെയും ഫലം കണ്ടിരുന്നില്ല. നെയ്യാര്‍ അണക്കെട്ട് ഒന്നര അടിയോളം തുറന്നിരുന്നതിനാല്‍ ശക്തിയായ ഒഴുക്കായിരുന്നു.ഇത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
സ്കൂബ ടീം എത്തിയിരുന്നെങ്കിലും ആറ്റില്‍ ഇറങ്ങി മുങ്ങി തപ്പുന്നതിനു തടസ്സം നേരിട്ടിരുന്നു.ഒടുവില്‍ കാട്ടാക്കട തഹസിദാര്‍ ജയകുമാര്‍,നെയ്യാര്‍ ഡാം എസ് ഐ എന്നിവര്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഷട്ടറുകള്‍ അടക്കുകയും ചെയ്തു.തുടര്‍ന്ന് ചൊവാഴ്ച രാവിലെയും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒഴുക്ക് ശക്തമായിരുന്നത് ദിവ്യയെ കണ്ടെത്തുന്നത് പ്രയാസമായി. ചൊവാഴ്ച രാവിലെ മൈലക്കര ഭാഗത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ആണ് പന്ത്രണ്ടു മണിയോടെ മൂന്നറ്റിന്മുക്ക് നിന്നു മൃഹദേഹം കണ്ടെത്തിയത്.പെണ്‍കുട്ടി ചാടിയ മുകുന്ദറ പാലത്തില്‍ നിന്നും അഞ്ചു കിലോമീറ്ററോളം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വയനാട് പള്ളിക്കുന്ന് ലൂര്‍ദ് മാതാ മഠത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഇതരസംസ്ഥാനക്കാരിയായ വീട്ടുജോലിക്കാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഉച്ചയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായത്. അടുക്കളഭാഗത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ബീഹാര്‍ സ്വദേശിനിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളഭാഗത്തെ സീലിങിന് കുറുകെയുള്ള കമ്പിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ മഠത്തില്‍ താമസിക്കുന്നവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ബീഹാര്‍ ബൂര്‍ബുരി കുശന്‍പൂര്‍ സ്വദേശിനിയായ ശ്വേത അന്‍സിതയാണ് മരിച്ചത്. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളായ യുവതികള്‍ കൂടി ഇവിടെ ജോലി ചെയ്യുന്നുണ്ട്.
അടുക്കളപ്പണിക്കും മറ്റുമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തിലെത്തുന്നത്. ഇന്ന് ഉച്ചയോടെ കമ്പളക്കാട് പൊലീസ് ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. മരിച്ച യുവതിയുടെ ബന്ധുക്കളെ ഇന്നലെതന്നെ വിവരം അറിയിച്ചിരുന്നു. ബന്ധുക്കള്‍ നാളെ കോഴിക്കോടെത്തും.
കൊച്ചി ഉദയംപേരൂരില്‍ യുവാവിന്‍റെ മൃതദേഹം വീടിനുളളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. അരീക്കോട് സ്വദേശിയായ യുവാവിന്‍റേതാണ് മൃതദേഹമെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍ മരണ കാരണം വ്യക്തമല്ല.
ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിനടുത്തുളള ഇരുനില വീടിന്‍റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. താഴത്തെ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം . വീടിനുളളില്‍ നിന്നും ശക്തമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയായ അനീഷ് മൂന്നു മാസം മുമ്പാണ് ഉടമയില്‍ നിന്ന് വീട് വാടകയ്ക്ക് എടുത്തത്. രണ്ട് യുവാക്കളാണ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഇവരെ കുറിച്ചുളള വിശദാംശങ്ങള്‍ ആര്‍ക്കും അറിയില്ല. വീട്ടില്‍ താമസിച്ചിരുന്ന കോഴിക്കോട് അരീക്കോട് സ്വദേശിയായ യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് അരികില്‍ നിന്ന് ഒരു കുപ്പിയും വെളളവും കിട്ടിയിട്ടുണ്ട്. കുപ്പിയിലുളള ദ്രാവകം മദ്യമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദ്രാവകം വിശദ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു .ഉദയംപേരൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ നടുക്കത്തിലാണ് ഒരു ഗ്രാമം. കാര്‍ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമെന്ന് പ്രാഥമിക നിഗമനം. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലും തെളിവെടുപ്പിലുമാണ് ഇക്കാര്യം വ്യക്തമായത്. സ്ഥിരം അപകട മേഖലയിലാണ് ദുന്തം ഉണ്ടായത്. തടി ലോറിയെ ഓവര്‍ടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. അതുകൊണ്ട് തന്നെ ഡ്രൈവറുടെ ഉറക്കമല്ല മരണകാരണമെന്നാണ് പൊലീസും നല്‍കുന്ന സൂചന.
അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22),ഉണ്ണി (21), വിജയ്, കിരണ്‍ (21), ജനീഷ് (22) എന്നിവരാണ് മരിച്ചത്. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിബിനെ ഒമാനിലേക്ക് യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. വ്യാഴാഴ്ച അര്‍ധരാത്രി 12.45 ഓടെയായിരുന്നു അപകടം. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജെറിന്റെ സഹോദരനാണ് ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ആകെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്. ഇത് ഗതാഗത തടസ്സത്തിനും കാരണമായിരുന്നു. അമിത വേഗതയാണ് വില്ലനായതെന്ന് ദൃക്‌സാക്ഷികളും പറയുന്നു. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇവിടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കനത്തമഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കരുതുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ആന്ധ്രയില്‍ നിന്നും എത്തിയ തീര്‍ത്ഥാടക സംഘം ആഹാരം കഴിച്ച ശേഷം വീണ്ടും പുറപ്പെടാന്‍ ബസ് എടുത്തതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ബസ് സാവധാനമായിരുന്നു വന്നതെന്നും വിമാനത്താവളത്തില്‍ സമയത്ത് ചെക്കിന്‍ ചെയ്യേണ്ടതുള്ളതിനാല്‍ അത് ലക്ഷ്യമിട്ട് ഡ്രൈവര്‍ കാര്‍ അമിത വേഗത്തില്‍ ഓടിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വലിയ വളവും എതിര്‍വശത്തു നിന്നും വരുന്ന വാഹനം കാണാന്‍ കഴിയാത്തതും അപകടകാരണമായിരിക്കാമെന്നാണ് വിലയിരുത്തല്‍. രണ്ടു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
പെരുമ്പാവൂരില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടകാരണം കാറിന്‍റെ അമിതവേഗമെന്ന് പ്രാഥിമിക നിഗമനം. കാര്‍ അമിതവേഗത്തില്‍വന്ന് ബസില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍വെളിവാക്കുന്നു . മൃതദേഹങ്ങൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു….
കടപ്പാട് ; മനോരമ ന്യൂസ്