കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കേസില്‍ പ്രതിയായ ദിലീപ് നല്കിയ പരാതി. അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്.
കുറ്റപത്രം ചോര്‍ന്നത് ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞ കോടതി ഈ വിഷയത്തില്‍ അന്വേഷണോദ്യോഗസ്ഥന് സിഐ ബിജു പൗലോസിനെ താക്കീത് ചെയ്തു. പോലീസ് കുറ്റപത്രം ചോര്‍ത്തിയത് ദുരുദ്ദേശ്യപരമാണെന്ന് ദിലീപ് പരാതിയില്‍ ആരോപിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ദിലീപ് ആവശ്യമുന്നയിച്ചിരുന്നു. അതേസമയം ദിലീപാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തു വിട്ടതെന്നായിരുന്നു പോലീസ് ആരോപിച്ചിരുന്നത്.
നടി ആക്രമണത്തിനിരയായ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമെന്നും വിവരമുണ്ട്. ഈ ദൃശ്യമടക്കമുള്ള സുപ്രധാന രേഖകള്‍ നല്‍കാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ആക്ഷേപം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന് ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
ഹൈദരാബാദ്: തെലുങ്ക് നടന് പവന് കല്ല്യാണിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ തുപ്പിയതിന് യുവാവിന് ക്രൂര മര്‍ദ്ദനം. പവന് കുമാറിന്റെ ആരാധകരാണ് അക്രമികള്‍. അക്രമികള്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പവന് കല്ല്യാണിന്റെ പുതിയ ചിത്രമായ ‘അജ്ഞാതവാസി’യുടെ പോസ്റ്ററിലാണ് യുവാവ് തുപ്പിയത്. ഈ സിനിമ കണ്ട തനിക്ക് പണം നഷ്ടമായെന്നും ഇതൊരു സിനിമായാണോയെന്നും യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദിക്കുന്നു. കൂടാതെ പോസ്റ്ററിലെ പവന് കല്ല്യാണിന്റെ ചിത്രത്തില്‍ ഇയാള്‍ അടിക്കുകയും ചെയ്യുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്രകോപിതരായ ആരാധകരാണ് യുവാവിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടിയായിട്ടാണ് ആരാധകര്‍ യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പവന് കല്ല്യാണിന്റെ ചിത്രത്തിനെ വിമര്‍ശിക്കുന്നവരെ കൈകാര്യം ചെയ്യുന്ന ആരാധകരുടെ നടപടി ഇതാദ്യമല്ല.
നേരത്തെ താരത്തിന്റെ ചിത്രത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്കിയ തെലുങ്ക് ചാനലിലെ അവതാരകനെ ആരാധകര്‍ മര്‍ദ്ദിച്ചിരുന്നു. കൂടാതെ അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ബംഗളൂരു: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ആന്ധ്രാപ്രദേശിനെ ഏഴു ഗോളിന് തകര്‍ത്ത് കേരളത്തിന് ഗംഭീര തുടക്കം. ബെംഗളൂരുവില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. നായകന് രാഹുല്‍ കെ.പിയും അഫ്ദാലും ഇരട്ടഗോളുകള്‍ നേടി. സജിത് പൗലോസ്, വിബിന് തോമസ് എന്നിവര്‍ഓരോ ഗോള്‍ നേടിയപ്പോള്‍ സിംഗംപള്ളി വിനോദിന്റെ സെല്‍ഫ് ഗോള്‍ ആന്ധ്രയുടെ പരാജയഭാരം വര്‍ദ്ധിപ്പിച്ചു. ജിതിന്റെ ക്രോസില്‍ നിന്ന് സജിത് പൗലോസാണ് കേരളത്തെ മുന്നിലെത്തിച്ചത്.
രണ്ടാം ഗോള്‍ പിറന്നത് അഫ്ദാലിന്റെ പാസില്‍ നിന്ന് രാഹുലിന്റെ ബൂട്ടിലൂടെയായിരുന്നു. ബാക്ക്പാസ്സ് നല്കുന്നതിനിടയില് സിംഗംപള്ളി വിനോദിന് പിഴച്ചതോടെ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ കേരളം 3-0 ത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു ബാക്കി നാല് ഗോളുകളും പിറന്നത് . ജിതിന്റെ ബാക്ക്പാസ് പിടിച്ചെടുത്തായിരുന്നു രാഹുലിന്റെ രണ്ടാം ഗോള്‍. പന്ത് ഗോള്‍കീപ്പറുടെ കൈയില്‍ തട്ടിയാണ് വലയിലെത്തിയത്. അഞ്ചാം ഗോള്‍ വിബിന് തോമസിന്റെ ശക്തമായൊരു ഫ്രീ കിക്കില്‍ നിന്നായിരുന്നു. മുഹമ്മദ് ഷരീഫിന്റെ ക്രോസില്‍ നിന്ന് അഫ്ദാല്‍ ആറാം ഗോള്‍ നേടി. അടുത്ത ഗോളും വന്നത് ഷരീഫിന്റെയും അഫ്ദാലിന്റെയും ഒരുമിച്ചുള്ള നീക്കത്തില്‍ നിന്നായിരുന്നു. തിങ്കളാഴ്ച്ച തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈന്യത്തെ സിറിയയിൽനിന്നു പിൻവലിച്ചാൽ അസാദ് ഭരണകൂടവും സഖ്യകക്ഷിയായ ഇറാനും ചേർന്ന് സിറിയൻ ജനതയെ അടിച്ചമർത്തുന്നതു തുടരുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ. ഈ സാഹചര്യം ഒഴിവാക്കാനായി സിറിയയിൽ അമേരിക്കൻ സേനയെ നിലനിർത്തുമെന്നു സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിൽ ടില്ലേർസൺ വ്യക്തമാക്കി.
രണ്ടായിരം കരസേനാംഗങ്ങളെയാണു യുഎസ് സിറിയയിൽ വിന്യസിച്ചിട്ടുള്ളത്. യുഎസ് വ്യോമസേനാ വിമാനങ്ങൾ കിഴക്കൻ സിറിയയിൽ പട്രോളിംഗ് നടത്തുകയും ജിഹാദിസ്റ്റുകളുടെ താവളങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. ഭീകരസംഘടനായ ഐഎസിനെ ഉന്മൂലനം ചെയ്യുകയാണ് യുഎസ് സൈന്യത്തിന്റെ ദൗത്യം. ഭീകരരുടെ തിരിച്ചുവരവ് തടയുകയും വേണം. ഇറാക്കിൽനിന്നു തിടുക്കത്തിൽ അമേരിക്ക പിന്മാറിയതുപോലുള്ള തെറ്റായ നടപടി സിറിയയുടെ കാര്യത്തിൽ ഉണ്ടാവരുതെന്നു ടില്ലേർസൺ ചൂണ്ടിക്കാട്ടി.
ഏഴുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച യുഎസ് പദ്ധതിയെക്കുറിച്ചു ടില്ലേർസൺ വിശദീകരിച്ചു. സുസ്ഥിരവും അഖണ്ഡവുമായ സിറിയ നിലവിൽ വരണമെങ്കിൽ അസാദ് ഭരണം അവസാനിക്കണം. അസാദിനെ പുറത്താക്കാനും ഇറാന്റെ സ്വാധീനം ഇല്ലായ്മ ചെയ്യാനുമുള്ള നടപടികൾക്ക് നേതൃത്വം നല്‍കേണ്ടത് സിറിയയിലെ സാധാരണ ജനങ്ങളാണെന്നും അതിന് അവരെ സഹായിക്കുകയാണു യുഎസിന്റെ ദൗത്യമെന്നും ടില്ലേർസൺ പറഞ്ഞു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇടപെടാനോ ബലംപ്രയോഗിച്ചു ഭരണമാറ്റം നടപ്പാക്കാനോ യുഎസിനു പദ്ധതിയില്ലെന്നു ടില്ലേർസൺ വിശദീകരിച്ചു. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സമാധാന പ്രക്രിയയിലൂടെ സിറിയയിൽ ഭരണമാറ്റം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണെന്ന് പ്രകാശ് രാജ് തുറന്നടിച്ചു. കൊലപാതകത്തെ അനുകൂലിക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാൻ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കപ്പെട്ടപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം പാലിച്ചു. ഒരു ശരിയായ ഹിന്ദുവിന് അത്തരത്തിൽ മൗനം അവലംബിക്കാൻ കഴിയില്ല. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണ്- ഇന്ത്യ ടുഡേ കോണ്‍ക്ലേവിൽ സംസാരിക്കവെ പ്രകാശ് രാജ് തുറന്നടിച്ചു. കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയുടെ ഭരണഘടന പൊളിച്ചെഴുതുമെന്ന പരാമർശത്തോടുള്ള മറുപടി കൂടിയായിരുന്നു നടന്റെ വാക്കുകൾ.
നിങ്ങൾ എന്നെ ഹിന്ദു വിരുദ്ധനെന്നു വിളിക്കുന്പോൾ നിങ്ങൾ ഹിന്ദുവല്ലെന്നു പറയാനുള്ള അവകാശം തനിക്കുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രകാശ് രാജിന്റെ പരാമർശത്തിനെതിരേ തെലങ്കാനയിൽനിന്നുള്ള ബിജെപി നേതാവ് കൃഷ്ണ സാഗർ റാവു കോണ്‍ക്ലേവിൽ പ്രതിഷേധവുമായി എത്തിയെങ്കിലും ഉചിതമായ മറുപടി നൽകാൻ നടനു കഴിഞ്ഞു.
കേന്ദ്രത്തിലെയും കർണാടകത്തിലെയും ബിജെപി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുന്നയിക്കുന്നവരിൽ പ്രധാനിയാണ് നടൻ പ്രകാശ് രാജ്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നേക്കാൾ മികച്ച നടനെന്ന് പ്രകാശ് രാജ് പരിഹസിച്ചിരുന്നു.
ന്യൂഡല്‍ഹി: വ്യക്തികള്‍ തങ്ങളുടെ വരുമാനത്തെക്കാള്‍ കവിഞ്ഞുള്ള വാങ്ങല്‍ നടപടികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവരുന്നു. ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഡംബര വസ്തുക്കളോ വാങ്ങിയാല്‍ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന് നിങ്ങളുടെ വരുമാനം സംബന്ധിച്ച് രേഖകള്‍ നല്‍കേണ്ടി വരും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ക്രമീകരണങ്ങള്‍ വരുന്നതായിട്ടാണ് സൂചന.
നിലവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തുന്നവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
കൂടാതെ നോട്ട് അസാധുവാക്കലിനു ശേഷം 50000 രൂപയ്ക്ക് മുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരെയും നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല വിദേശ രാജ്യങ്ങളിലും ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിന് നിബന്ധനകളുണ്ട്. ഈ രീതി ഇന്ത്യയിലും പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവരെ നിരീക്ഷിക്കുന്നതു വഴി കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടു വരുന്നത് എന്നാണ് വാദം.
ലഖ്നൗ: സ്കൂള്‍ നേരത്തെ വിടാന്‍ ആറാം ക്ലാസുകാരി ഒന്നാം ക്ലാസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. സ്കൂള്‍ ശൗചാലയത്തില്‍ വെച്ചാണ് ഒന്നാം ക്ലാസുകാരന് കുത്തേറ്റത്. കുത്തിയ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം സംഭവം പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്കൂള്‍ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ ഒന്നാം ക്ലാസ്സുകാരന് ഹൃത്വിക് ശര്‍മ്മ ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ത്രിവേണി നഗറിലെ ബ്രൈറ്റ്ലാന്‍ഡ് ഇന്റര്‍ കോളേജ് സ്കൂളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം സ്കൂള്‍ നേരത്തെ പൂട്ടാനാണ് അക്രമിക്കുന്നെതെന്ന് പറഞ്ഞതായി ഒന്നാം ക്ലാസ്സുകാരന് ഹൃത്വിക് ശര്‍മ്മ പൊലീസിന് മൊഴി നല്കി. ബോയ്ക്കട്ട് അടിച്ച ചേച്ചിയാണ് തന്നെ അക്രമിച്ചെതെന്നും ഹൃത്വിക് മൊഴി നല്‍കിയിട്ടുണ്ട്. സ്കൂള്‍ അധികാരികള്‍ സംഭവം മറച്ചുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആക്രമിക്കപ്പെട്ട കുട്ടിയുടെ ശരീരത്തില്‍ നിന്നും അക്രമിയുടെ മുടി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹൃത്വകിന് സ്കൂളിലെ ഫോട്ടോകള്‍ കാണിച്ചതില്‍ നിന്നും അക്രമിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായും ഡിഎന്‍എ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഡല്‍ഹി നിയമസഭയിലെ ഇത്തവണത്തെ ശീതകാല സമ്മേളനത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ ഒരു കുഞ്ഞതിഥി കൂടിയുണ്ടാകും. എഎപി എംഎല്‍എ സരിത സിങ്ങിന്റെ രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് അദ്വൈത് അഭിനവ് റായ്. തിരക്കേറിയ സമ്മേളന വേദികളിലും ചര്‍ച്ചാ സദസ്സുകളിലുമൊക്കെ അമ്മയ്ക്കൊപ്പം സ്ഥിര അഥിതിയായി അദ്വൈതും എത്താറുണ്ട്. അമ്മ തിരക്കിലാകുന്ന അവസരത്തില്‍ മറ്റു എംഎല്‍എ മാരുടെ മടിയില്‍ ശാന്തനായുറങ്ങാനും അദ്വൈതിന് യാതൊരു എതിര്‍പ്പുമില്ല.
ചുരുക്കത്തില്‍ പറഞ്ഞാല്‍ അദ്വൈതിന്റേത് ഒരു കുഞ്ഞു രാഷ്ട്രീയ ജീവിതമാണ്. രണ്ടുമണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് മുലയൂട്ടേണ്ടതിനാലാണ് തനിക്കൊപ്പം എപ്പോഴും സരിത കുഞ്ഞിനെ കൂട്ടുന്നത്.
‘അസംബ്ലി സമാധാനം നിറഞ്ഞ ഒരിടമാണ്. ഒരിക്കല്‍ അഴുക്കുചാല്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്നത് പരിശോധിക്കാന്‍ പോയപ്പോഴും മകനെയും കൂട്ടിയാണ് ഞാന്‍ പോയത്. കുഞ്ഞിന് കാറില്‍ ഇരുന്ന് അന്ന് പാലുകൊടുത്തു.’ സരിത പറയുന്നു. ഒരു പൊതുജനസേവകന് പ്രസവാവധിയൊന്നുമില്ലെന്നാണ് സരിതയുടെ പക്ഷം. ‘ഞങ്ങള്‍ ജനങ്ങളോട് ഉത്തരംപറയേണ്ടവരാണ്. ഞങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്. ഞാന്‍ എന്റെ ജീവിതത്തിലെ ഈ പ്രത്യേക കാലഘട്ടം ആസ്വദിക്കുന്നു.’ സരിത കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലെ കുഞ്ഞിനെ നോക്കാന്‍ നിരവധി എംഎല്‍എമാരും സരിതക്കൊപ്പമുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഭാവിയായാണ് അദ്വൈതിനെ അവരില്‍ പലരും കാണുന്നത് തന്നെ. നിലവില്‍ മുലയൂട്ടുന്ന വനിതാ സാമാജികര്‍ക്ക് പ്രസവാവധി അനുവദിക്കാനുള്ള വ്യവസ്ഥയൊന്നും ഡല്‍ഹി നിയമസഭയില്‍ ഇല്ല. കുഞ്ഞിനെ നോക്കാന്‍ സ്വന്തം കുടുംബ തയ്യാറെണെങ്കിലും കുഞ്ഞ് തന്റൊപ്പം തന്നെ വളരട്ടെയെന്നാണ് സരിതയുടെ നിലപാട്.
രണ്ട് വര്‍ഷമായി തുമ്പില്ലാതെ കിടന്നിരുന്ന കൊലപാതകത്തിന് തെളിവായി സെല്‍ഫി. റോസ് ആന്റണിയെന്ന കനേഡിയന്‍ യുവതിയാണ് പൊലീസ് പിടിയിലായത്. കുറ്റകൃത്യത്തിന് തൊട്ടു മുന്‍പ് കൊലപാതകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് അവള്‍ക്കു തന്നെ വിനയായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;
റോസ് ആന്റണി സുഹൃത്ത് ബ്രിട്നി ഗോര്‍ഗോളിനെ കൊലപ്പെടുത്തുകയും മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ ഒരു മദ്യപാന സദസ്സിനിടെ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൈയ്യിലുണ്ടായിരുന്ന ബെല്‍റ്റ് ഉപയോഗിച്ച് റോസ് ബ്രിട്നി ഗോര്‍ഗോളിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.
കുറേക്കാലം കേസിനാസ്പദമായ സംഭവത്തെക്കുറിച്ചോ കൊലപാതകിയെക്കുറിച്ചോ പൊലീസിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. ബ്രിട്നി ഗോര്‍ഗോളിന്റെ മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബെല്‍റ്റ് മാത്രമായിരുന്നു തെളിവായി ലഭിച്ചിരുന്നത്. ബെല്‍റ്റ് തെളിവായി സൂക്ഷിച്ചെങ്കിലും ആരുടേതാണെന്ന് കണ്ടെത്തിയിരുന്നില്ല. റോസ് പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ആ ചിത്രത്തില്‍ റോസ് മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബെല്‍റ്റ് ധരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് റോസ് ആന്റണിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.
എന്നാല്‍ കോടതിയില്‍ റോസ് തനിക്കൊന്നും അറിയില്ലെന്നും താന്‍മൂലമാണ് ഗോര്‍ഗോള്‍ മരിച്ചെങ്കില്‍ കുറ്റബോധമുണ്ടെന്നുമാണ് പറഞ്ഞത്. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മയില്ലെന്നും റോസ് കോടതിയെ അറിയിച്ചു. പൊലീസ് നല്കിയ തെളിവുകള്‍ അംഗീകരിച്ച കോടതി റോസിന് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.
കണ്ണൂര്‍: പോലീസ് സ്റ്റേഷനിലെ ശുചിമുറി വിവാദത്തില്‍ ആരോപണ വിധേയനായ എ.എസ്.ഐക്ക് സസ്പെന്ഷന്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന് ആശിഷ് രാജിനോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ ആരോപണ വിധേയനായ എഎസ്ഐ കെ.എം മനോജ്കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ശുചിമുറി ഉപയോഗിക്കാനെത്തിയ തന്നെ കയ്യേറ്റം ചെയതു എന്നാണ് ആശിഷ് ആരോപിക്കുന്നതെങ്കിലും ഈ സംഭവത്തില്‍ കേസെടുത്തിട്ടില്ല.
പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആശിഷ് രാജ് പരാതിപ്പെട്ടിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികളോടൊപ്പം ടൂറിസ്റ്റ് ബസില്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വന്നിറങ്ങിയ ആശിഷ് രാജ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം വേണമെന്നു പറഞ്ഞു. എന്നാല്‍ പോലീസ് അത് അനുവദിച്ചില്ലെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആശിഷ് പറയുന്നത്.
അതേസമയം പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഉണ്ടെന്നും സുരക്ഷ കണക്കിലെടുത്തു ശുചിമുറി സൗകര്യം നല്കാന് കഴിയില്ലെന്നുമുള്ള പൊലീസുകാരുടെ മറുപടി കണക്കിലെടുക്കാതെ ബഹളമുണ്ടാക്കിയെന്നാണു പൊലീസ് വ്യക്തമാക്കിയത്. ആശിഷിന്റെ പരാതിയില്‍ സിഐ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും മനോജ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.