‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ രാവിലെ പത്തു മുതലാണ് യോഗം. മോഹന്‍ലാല്‍ പ്രസിഡന്റായ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. നടി ആക്രമിക്കപ്പെട്ടശേഷമുള്ള സംഭവങ്ങളും യുവതാരങ്ങളുടെ നിലപാടുകളും ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്യും. അതേസമയം, യോഗത്തിനുശേഷമുള്ള പതിവ് വാര്‍ത്തസമ്മേളനം ഇക്കുറി ഒഴിവാക്കി. 17 വര്‍ഷം പ്രസിഡന്റായിരുന്ന ഇന്നസന്റെ് ഒഴിയുന്നതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ ചുമതലയേല്‍ക്കുന്നത്.
പൊതുസ്വീകാര്യന്‍ എന്ന നിലയിലാണ് വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലിനെ പരിഗണിച്ചത്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകും. മമ്മൂട്ടിയായിരുന്നു ജനറല്‍ സെക്രട്ടറി. സിദ്ദീഖ് (സെക്രട്ടറി), മുകേഷ്, ഗണേഷ്‌കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ജഗദീഷ് (ട്രഷറര്‍) എന്നിവരും ഞായറാഴ്ച ചുമതലയേല്‍ക്കും. ദിലീപായിരുന്നു ട്രഷറര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയശേഷം പകരം ആരെയും നിയോഗിച്ചിരുന്നില്ല. ദിലീപിനെ കുറ്റവിമുക്തനായശേഷം തിരിച്ചെടുത്താല്‍ മതിയെന്ന പൊതുനിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ സാധ്യതയില്ല.
വനിത സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘വിമന്‍ ഇന്‍ സിനിമ കലക്ടീവി’ന്റെ (ഡബ്ല്യു.സി.സി) രൂപവത്കരണം കണക്കിെലടുത്ത് നിര്‍വാഹക സമിതിയില്‍ വനിത പ്രാതിനിധ്യം വര്‍ധിപ്പിച്ചേക്കും. നിലവില്‍ രമ്യ നമ്പീശനും, കുക്കു പരമേശ്വരനുമാണ് സമിതിയിലുള്ളത്. തിരുവനന്തപുരത്തു നടന്ന അമ്മയുടെ സ്‌റ്റേജ് ഷോയിലെ ഏതാനും യുവതാരങ്ങളുടെ അഭാവം ഉള്‍പ്പെടെ ചര്‍ച്ചയാകും. ശനിയാഴ്ച രാത്രി നടന്ന നിര്‍വാഹക സമിതി യോഗത്തിലാണ് യോഗത്തിലെ അജണ്ട തീരുമാനിച്ചത്.
അനാവശ്യ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ യോഗത്തിന്റെയും ചര്‍ച്ചയുടെയും രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നാണ് അംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ജനറല്‍ ബോഡിക്കുശേഷമുള്ള വാര്‍ത്തസമ്മേളനവും ഒഴിവാക്കി.
അയര്‍ക്കുന്നം: ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കൊറ്റത്തില്‍ കുടുംബം. എന്നാല്‍ മീനച്ചിലാറ്റില്‍ ഇല്ലിക്കലിനടുത്ത് വച്ച് ഡിനുവന്റെ മൃതദേഹം കിട്ടിയതോടെ ഈ കാത്തിരിപ്പ് വിഫലമായി മാറുകയായിരുന്നു. പ്രിയതാരം മെസിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
അര്‍ജന്റീനയുടെ ജേഴ്‌സിയുമണിഞ്ഞ് ടിവിയില്‍ കളികണ്ട ഡിനുവിനെ ക്രൊയേഷ്യയോടുള്ള അര്‍ജന്റീനയുടെ പരാജയത്തിന് ശേഷം കാണാതാകുകയായിരുന്നു. ഇട്ടിരുന്ന ജേഴ്സി ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമായിരുന്നു തിരോധാനം. ഒപ്പം ഒരു ആത്മഹത്യാക്കുറിപ്പും ഇവിടെയുണ്ടായിരുന്നു.
പുലര്‍ച്ചെ ഡിനുവിനെ കാണാതായപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നായയുമായി നടത്തിയ പരിശോധനയില്‍ അടുത്തുള്ള പുഴയിലെ കുളിക്കടവിലേക്ക് ചെന്നിരുന്നു. ഇവിടെ നിന്നും ഡിനുവിന്റെ മൊബൈല്‍ ഫോണും ലഭിച്ചിരുന്നു.
എന്നാല്‍ നീന്തല്‍ അറിയാവുന്ന തന്റെ മകന് ഇത് എങ്ങിനെയാണ് സംഭവിച്ചുവെന്ന് മനസ്സിലാകാതെ ദുഖത്തില്‍ ആയിരിക്കുകയാണ് ഡിനുവിന്റെ കുടുംബാഗങ്ങള്‍.
ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ ഇല്ലിക്കൽ പാലത്തിനു സമീപത്തുനിന്നും കണ്ടെത്തിയപ്പോൾ
ആരോടും കൂടുതല്‍ അടുത്തിടപഴകുന്ന പ്രകൃതക്കാരനായിരുന്നില്ല ഡിനു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം ഉടന്‍ സാക്ഷാത്ക്കരിക്കുമെന്ന് ബന്ധുക്കളോട് പറഞ്ഞതായി ഇവര്‍ ഓര്‍ക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.
നാട്ടില്‍ വലിയ കൂട്ടുകെട്ടുകളോ ഇടപെടലുകളോ ഇല്ലായിരുന്ന ഡിനു ബി.എസ്സി. കെമിസ്ട്രി ബിരുദധാരിയായിരുന്നു. സഹോദരി ദിവ്യ ഖത്തറില്‍ നഴ്സാണ്. ഇവര്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു. കടുത്ത മെസി ആരാധകനായ ഡിനുവിന്റെ പുസ്തകങ്ങളില്‍ എല്ലാം അര്‍ജന്റീനയുടെ തോല്‍വിയെക്കുറിച്ചും മെസിയെക്കുറിച്ചുമുള്ള കുറിപ്പുകളാണുണ്ടായിരുന്നത്.
തിരുവല്ലക്കാരിയായ യുവതിയെയാണ് സഭയുടെ വിവിധ ഭദ്രാസനങ്ങളിലെ അഞ്ച് വൈദികരുമായി ബന്ധമുണ്ടായിരുന്നത്. ഒരു വൈദികനുമായി ഒരുമിച്ചുകഴിഞ്ഞശേഷം ഹോട്ടല്‍ ബില്‍ സെറ്റില്‍ ചെയ്യുന്നതിനിടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചപ്പോഴാണ് കള്ളം വെളിച്ചത്തായത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്പമണ്‍, ഡെല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ ആരോപണ വിധേയയായ സ്ത്രീയുടെ ഭര്‍ത്താവിന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ കുടുംബ ജീവിതം തകര്‍ത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കണമെന്ന മട്ടിലുള്ള സംഭാഷണമാണ് പുറത്തുപ്രചരിക്കുന്നത്.
ഇയാള്‍ ഏതൊ ഒരു പരിചയക്കാരനോട് തന്റെ മാനസിക വിഷമങ്ങളും ഈ സംഭവം പുറത്തായ സാഹചര്യങ്ങളുമാണ് വിവരിക്കുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ തന്റെ ഭാര്യയായ സ്ത്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലെ പല പുരോഹിതന്‍മാരുമായി ബന്ധമുണ്ടായിരുന്ന കാര്യം അവര്‍ വെളിപ്പെടുത്തിയെന്നും ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് വൈദികരല്ല എട്ടോളം വൈദികര്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് അയാള്‍ പരിചയക്കാരനോട് പറയുന്നത്. സഭാസ്‌നേഹിയായതുകൊണ്ടാണ് താന്‍ കടുംകൈയൊന്നും ചെയ്യാത്തതെന്നും ഹതഭാഗ്യനായ ഭര്‍ത്താവ് പറയുന്നുണ്ട്. മെത്രാന്‍മാരോട് ഇക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞിട്ടും തുടക്കത്തില്‍ കൈമലര്‍ത്തുകയായിരുന്നു. പിന്നീട് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാബാവയുടെ മുമ്പില്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോഴാണ് ഇത്രയെങ്കിലും നടപടി ഉണ്ടായത്.
ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ വൈദികരുടെ മുഴുവന്‍ പേരുകള്‍ അയാള്‍ ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഭാര്യ ഇപ്പോഴും പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് മുമ്പുതന്നെ ഓര്‍ത്തഡോക്‌സ് ഒരു വൈദികനുമായി അവിഹിതമുണ്ടായിരുന്നു. അയാളിപ്പോഴും ഇവരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട് ചില മാനസിക വിഷമങ്ങള്‍ ഉണ്ടായ സമയത്ത് ഇടവക വികാരിയുടെ അടുത്തുപോയി കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യങ്ങള്‍ മനസ്സിലാക്കിയ വൈദികന്‍ പിന്നീട് ഇവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിക്കുമെന്ന് പറഞ്ഞാണ് അയാള്‍ ഇവരെ വശത്താക്കിയത്. ഈ വൈദികന്‍ ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളെടുത്ത് അയാളുടെ പരിചയക്കാരനായ മറ്റൊരു വൈദികന് കൈമാറുകയും അയാള്‍ പിന്നീട് നിരന്തരം തന്റെ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്.
പിന്നീട് പലവൈദികര്‍ക്കും കൈമാറി കൈമാറി തന്റെ ഭാര്യയെ വട്ടമിട്ടിരിക്കുകയാണെന്ന് അയാള്‍ പറയുന്നുണ്ട്. ഇതില്‍ ആരോപണവിധേയനായ ഒരു വൈദികന്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായും അയാള്‍ പറയുന്നുണ്ട്. ഇതില്‍ പല വൈദികരും മെത്രാന്‍മാരുടെ ശിങ്കിടികളാണ്. അതുകൊണ്ടാണ് ഇവരൊക്കെ രക്ഷപെട്ട് നില്‍ക്കുന്നത്. പരാതിയുമായി രംഗത്തെത്തിയതോടെ സഭയിലെ പല പ്രമുഖരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ചിലര്‍ ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമിക്കുന്നുണ്ട്. ചിലര്‍ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. വലിയ വലിയ സെലിബ്രെറ്റീസുകള്‍ വരെ വിളിച്ച് പിന്‍മാറാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്റെ ഭാര്യയെ സ്വാധീനിച്ച് എനിക്കെതിരെ കേസ് കൊടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയാണ് പുരോഹിതരുടെ പേര് എഴുതി വാങ്ങിയതെന്നാണ് തനിക്കെതിരെയുള്ള ആരോപണം. എന്റെ കൈയില്‍ പച്ച തെളിവുകള്‍ ഇരിപ്പുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. സകല ഡോക്യുമെന്റുകളും തന്റെ പക്കലുണ്ട്. ഇവര്‍ എന്ത് തേങ്ങയാണ് എനിക്കെതിരെ ചെയ്യാന്‍ പോകുന്നതെന്നും അയാള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ മരിച്ചു ജീവിക്കുകയാണ്. രണ്ട് കുഞ്ഞുങ്ങളും എനിക്കൊപ്പമുണ്ട്. നമുക്ക് മാര്‍ഗ്ഗദീപം കാണിച്ചുതരേണ്ട സഭയും അതിലെ പുരോഹിതരമാണ് ഈ വേണ്ടാതീനങ്ങളൊക്കെ ചെയ്തിരിക്കുന്നത്. സഭയെ നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ട പുരോഹിതരാണ് ഇത്തരം വേണ്ടാതീനങ്ങള്‍ ചെയ്തുകൂട്ടൂന്നത്. അവര്‍ സഭയെ നശിപ്പിക്കുകയാണ്. ഞാനെന്റെ സഭയെ സ്‌നേഹിക്കുന്നു. അതിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ എന്നും തയ്യാറാണ്.
ഇതില്‍ കുറ്റവാളികളായ പുരോഹിതന്‍മാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. ഭാര്യയുടെ ബന്ധുവായ ഒരു വൈദികനാണ് ഇത് തുടക്കമിട്ടത്. ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്നയാളാണ് വേറൊരുത്തന്‍.എല്ലാം പത്തും നാല്‍പ്പതും വയസ്സായ അച്ചന്‍മാരാണ്. തിരുവനന്തപുരത്തുകാരനായ ഒരു വൈദികനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കാരുണ്യ സെന്റര്‍ എന്നുപറയുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെന്നും പറയുന്നുണ്ട്. പിന്നെ വേറൊരുത്തന്‍ ഡെല്‍ഹിക്കാരനാണ്. തന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ചവനാണ് ഇയാളെന്നും പറയുന്നുണ്ട്. ഇപ്പോഴത്തെ ഭദ്രാസന തിരുമേനിയുടെ സെക്രട്ടറിയച്ചനും ഇതില്‍പെടുന്നുണ്ട്. കോഴഞ്ചേരി പള്ളിയില്‍ ജോലി ചെയ്യുന്ന വൈദികനുമുണ്ട്. പിന്നെ മൂന്നാലുപേര്‍ വേറെയുണ്ട്. അവന്‍മാരെക്കുറിച്ച് തെളിവില്ലാത്തതുകൊണ്ട് പറയുന്നില്ല. കുമ്പസാരമെന്നുപറയുന്ന ഏര്‍പ്പാട് ഇനിയെങ്കിലും നിര്‍ത്തണം. ഒരുപാട് അച്ചന്‍മാര്‍ ഈ കുമ്പസാര രഹസ്യം വെച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ട്. ഇതിനൊരറുതിയുണ്ടാകണം. സാറിന്റെ ഭാര്യയെ എന്ത് വിശ്വസിച്ച് ഒരച്ചന്റെ അടുത്ത് കുമ്പസാരിക്കാന്‍ വിടും. സാറിന്റെ മരുമോളെ അല്ലെങ്കില്‍ മകളെ എന്തുവിശ്വസിച്ച് ഒരച്ചന്റെ കുമ്പസാരിക്കാന്‍ വിടും. ഇതല്ലെ ഇവന്‍മാരുടെ പരിപാടി.
തുരന്നുനോക്കാന്‍ പറ്റുമോ ഇവന്‍മാര്‍ നല്ലതാണോ ചീത്തയാണോ എന്ന്. ഇതൊക്കെ സത്യം അറിഞ്ഞുവരുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. ഞാനിത് അറിഞ്ഞതുകൊണ്ടാണ് എനിക്ക് പെയിന്‍ഫുള്ളായി തോന്നുന്നത്. ഇത് അനുഭവിച്ചവര്‍ക്കേ ഇതിന്റെ വേദനയറിയൂ. എല്ലാത്തരത്തിലും ഞാന്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. എനിക്കൊപ്പം നില്‍ക്കാന്‍ ആരുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എല്ലാവരും സഭാസ്‌നേഹികളാണ്. എന്റെ അനുഭവങ്ങളെക്കുറിച്ച് ഞാന്‍ അതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇനിയും ഞാന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. തെളിവുകള്‍ സഹിതം പോസ്റ്റിടും. ഏതറ്റയുംവരെയും പോകും ഞാന്‍. ഇവന്‍മാരുടെ കുപ്പായം സഭയില്‍ നിന്ന് ഊരിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഇതെല്ലാം ഞാന്‍ പബ്ലിക് ആക്കും. ഞാന്‍ സാമുഹിക നന്‍മക്കുവേണ്ടി ബലിയാടാകാന്‍ തയ്യാറാണ്.
ഇനി വേറൊരാള്‍ക്കും ഈ ഗതിയുണ്ടാകരുത്. ഇനി സെമിനാരിയില്‍ നിന്ന് ഇറങ്ങുന്നവന്‍മാര്‍ പേടിക്കണം. ആരോടും ഇങ്ങനൊന്നും ചെയ്യരുത്. പുതിയ തലമുറയിലെ അച്ചന്‍മാര്‍ മൊത്തം പെഴകളാണ്. ഇവന്‍മാരൊക്കെ ഏത് പള്ളിയില്‍ പോയാലും അവിടെ സ്ത്രീകളുമായി അക്കൗണ്ട് തുറക്കും. കുമ്പസാരം ദുരുപയോഗപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാക്കണം. പതിനായിരക്കണക്കിന് അച്ചന്‍മാരുള്ള സഭയാണിത്. ആരാണിത് ദുരുപയോഗം ചെയ്യുന്നതെന്ന് എങ്ങനെ അറിയാന്‍ കഴിയും. കുമ്പസാരമാണ് ഇവരുടെ ആയുധം. കുമ്പസാരം വെച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണം. തെറ്റുചെയ്തവന്‍ ശിക്ഷിക്കപ്പെടണം. തെറ്റുചെയ്യാനുള്ള കാരണവും കുമ്പസാരമാണ്. ഇത് അവസാനിപ്പിക്കണം വൈദികര്‍ സംഘം ചേര്‍ന്ന് വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കുറ്റാരോപിതരായ വൈദികര്‍ക്കെതിരെ താല്‍ക്കാലിക ശിക്ഷാനടപടികളെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഓര്‍ത്തഡോക്‌സ് സഭക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. ഇവരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്ന വാദം ശക്തമാകുന്നതോടൊപ്പം തന്നെ. കുറ്റാരോപിതരായ വൈദികരെ നിയമവ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവും സഭക്കുള്ളില്‍ ശക്തമാകുകയാണ്. കുമ്പസാര രഹസ്യം ഉപയോഗിച്ച് സ്ത്രീകളെ വന്‍തോതില്‍ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന് ബലം നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവര്‍ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.
കോട്ടയം: ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീന ക്രോയേഷ്യയോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് വീടുവിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ഡിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് അപ്രത്യക്ഷനായത്.
ഇന്ന് രാവിലെ കോട്ടയം ഇല്ലിക്കല്‍ പാലത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലയില്‍ നിന്നാണ് ബന്ധുക്കള്‍ ഡിനുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ആറുമാനൂരില്‍ മീനച്ചിലാറിന്റെ കരയില്‍ വരെ ഡിനു എത്തിയതായി വ്യക്തമായിരുന്നു. ഇതാണ് ഇയാള്‍ ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. അര്‍ജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകനായിരുന്നു ഡിനു.
ന്യൂഡല്‍ഹി :പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പാകിസ്താന്‍ വിലക്കി. ഇതേതുടര്‍ന്ന് ബിസാരിയയും ഭാര്യയും ഗുരുദ്വാര സന്ദര്‍ശിക്കാതെ മടങ്ങി. പാകിസ്താനിലെ അല്‍ഹസന്‍ അബ്ദലിലെ പഞ്ജാ സാഹിബിന്റെ ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 14നാണ് ഹൈക്കമ്മിഷണര്‍ ബിസാരിയ ഗുരുദ്വാരയിലേക്ക് പോയത്. ഇവാക്യൂ ട്രസ്റ്റ് പോപ്പര്‍ട്ടി ബോര്‍ഡ് (ഇ.ടി.പി.ബി) ചെയര്‍മാന്റെ ക്ഷണപ്രകാരം എത്തിയ ബിസാരിയെ അവിടെ സിക്ക് തീര്‍ത്ഥാര്‍കരെ കാണാനിരുന്നതാണ്. എന്നാല്‍, ഗുരുദ്വാരയിലേക്കുള്ള യാത്രാമദ്ധ്യേ വിവിധ കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. പുറത്ത് പറയാനാകാത്ത സുരക്ഷാ കാരണങ്ങള്‍ കാരണമാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു പാക്കിസ്ഥാന്‍ ഇതിന് പറഞ്ഞ ന്യായം. തുടര്‍ന്ന്, തീര്‍ത്ഥാടകരെ കാണാതെ ബിസാരിയ മടങ്ങുകയായിരുന്നു.
രണ്ട് മാസം മുമ്പ് ബൈസാഖി ആഘോഷങ്ങളോട് അനുബന്ധിച്ച് പാകിസ്ഥാനിലെത്തിയ സിഖ് തീര്‍ത്ഥാടകരുമായി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോണ്‍സുലാര്‍ ബന്ധം പാകിസ്ഥാന്‍ വിലക്കിയ സംഭവത്തിന് പിന്നാലെയാണിത്.
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാന്‍ ശ്രമം നടന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. അപകടം മണത്ത ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ഈ നീക്കം തടയുകയായിരുന്നു.
ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്‌ഥയെക്കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കമാണു പൊളിഞ്ഞത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ഇടപെട്ടതോടെ വ്യാജപരാതി നല്‍കാന്‍ പോലീസ് ഉദ്യോഗസ്‌ഥ തയാറായില്ല. ഗവാസ്‌കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ മംഗളം ഇന്നലെ പുറത്തുവിട്ടിരുന്നു. തലസ്‌ഥാനത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ എ.ഡി.ജി.പിയുടെ മകള്‍ ഓട്ടോറിക്ഷ ഇടിച്ചെന്നാണു ഡോക്‌ടറോടു പറഞ്ഞത്. അദ്ദേഹം ഇതു കേസ് ഷീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി.
പോലീസ് ഉദ്യോഗസ്‌ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുള്ളതായി തുടക്കത്തിലേ അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഗവാസ്‌കര്‍ക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെ മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും. ആവശ്യമെങ്കില്‍ അറസ്‌റ്റ് രേഖപ്പെടുത്താന്‍ സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. ഇതോടെ എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടാന്‍ ശ്രമമാരംഭിച്ചു.
എ.ഡി.ജി.പിയുടെ മകള്‍ വനിതാ സി.ഐക്കു നല്‍കിയ മൊഴിയും ആശുപത്രിയിലെ ചികിത്സാരേഖയും പൊരുത്തപ്പെടുന്നതല്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഗവാസ്‌കര്‍ മോശമായി പെരുമാറിയെന്നും ഔദ്യോഗികവാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കിയെന്നുമാണു സി.ഐക്കു നല്‍കിയ മൊഴി. എന്നാല്‍ കാലിലെ പരുക്ക് ഓട്ടോറിക്ഷ ഇടിച്ചതു മൂലമാണെന്നാണ് ആശുപത്രിരേഖ. ഗവാസ്‌കര്‍ അശ്രദ്ധമായി വാഹനമോടിച്ചതിനേത്തുടര്‍ന്നാണു മകള്‍ക്കു പരുക്കേറ്റതെന്നു കാട്ടി ഡി.ജി.പിക്കു സുദേഷ്‌കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മകളുടെ പരാതിയില്‍ ഈ ആരോപണമില്ല. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കും.
നേരത്തേ ക്രൈംബ്രാഞ്ച് ഇതിനുള്ള ശ്രമം നടത്തിയെങ്കിലും എ.ഡി.ജി.പി. സമയമനുവദിച്ചില്ല. തന്റെ വളര്‍ത്തുനായയെ ആരോ കല്ലെറിഞ്ഞെന്ന പുതിയ പരാതിയും എ.ഡി.ജി.പി: സുദേഷ്‌കുമാര്‍ നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ കഴുത്തിനും തോളിനും പരുക്കേറ്റെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടി മണിക്കൂറുകള്‍ക്കു ശേഷമാണ് എ.ഡി.ജി.പിയുടെ മകള്‍ എതിര്‍പരാതിയുമായി രംഗത്തെത്തിയത്. വനിതാ സി.ഐയെ എ.ഡി.ജി.പിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുക്കല്‍. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നു ചികിത്സിച്ച ഡോ. ഹരി ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. യുവതി പറഞ്ഞപ്രകാരമാണു കേസ് ഷീറ്റില്‍ ഓട്ടോറിക്ഷ ഇടിച്ചുള്ള പരുക്കെന്ന് എഴുതിയത്. എന്നാല്‍ കാര്യമായ പരുക്കൊന്നും കണ്ടില്ല. എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനു തയാറാകാതെ, യുവതി മരുന്നു വാങ്ങിപ്പോയെന്ന് ഡോക്‌ടര്‍ മൊഴി നല്‍കി. മകള്‍ക്കു മുന്‍കൂര്‍ജാമ്യം തേടുന്നതിന്റെ ഭാഗമായി എ.ഡി.ജി.പിയും കുടുംബാംഗങ്ങളും കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി.
പത്തനംത്തിട്ട മുക്കൂട്ടുതറ ചെറിയൊരു സിറ്റിയാണ്. കര്‍ഷകര്‍ കൂടുതല്‍ താമസിക്കുന്ന ഒരു മലയോര പ്രദേശം. ഇപ്പോള്‍ നാട് അറിയപ്പെടുന്നത് ജെസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ്. മൂന്നു മാസങ്ങള്‍ക്കു മുമ്പ് കാണാതായ ജെസ്‌നയുടെ തിരോധാനത്തില്‍ മുക്കൂട്ടുതറ എന്ന പ്രദേശവും നിറഞ്ഞു നില്ക്കുന്നു. ജെസ്‌നയെ ആളുകള്‍ അവസാനമായി കണ്ടത് ഇവിടുത്തെ ബസ് സ്റ്റോപ്പില്‍ വച്ചാണ്. മുക്കൂട്ടുതറ ടൗണില്‍ നിന്ന് ഒന്‍പത് കിലോമീറ്ററോളം സഞ്ചരിച്ചാലാണ് ജെസ്‌നയുടെ വീട് സ്ഥിതി ചെയ്യുന്ന കൊല്ലമുള സന്തോഷ് കവല എന്ന സ്ഥലത്തെത്തുക. ബസ് സര്‍വീസ് ഇല്ലാത്ത ടാര്‍ പൊളിഞ്ഞു തുടങ്ങിയ ഇടുങ്ങിയ റോഡിനരികിലാണ് ജെന്‌സയുടെ വീട്. ഇവിടെ വച്ചാണ് ജെസ്‌നയുടെ അച്ഛന്‍ ജെയിംസിനെ കാണുന്നത്. മുക്കൂട്ടുതറയില്‍ പ്രവര്‍ത്തിക്കുന്ന ജെജെ കണ്‍സ്ട്രഷന്‍സ് എന്ന നിര്‍മാണ കമ്പനി നടത്തുകയാണ് ജെയിംസ്.
ജെസ്‌നയെ കാണാതായതു മുതല്‍ ചില കോണുകളില്‍ നിന്ന് ജെയിംസിനെ സംശയ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങളുണ്ടായി. ചില അജ്ഞാത സന്ദേശങ്ങളെ മുന്‍നിര്‍ത്തി ജെയിംസ് കരാര്‍ ഏറ്റെടുത്ത് നിര്‍മിക്കുന്ന ചില വീടുകളില്‍ പോലീസ് പരിശോധനയും നടത്തി. എങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മാത്രം. ജെസ്‌നയെ കാണാതായശേഷം ആ വീട്ടിന്റെ ഒരുഭാഗത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ മുന ജെയിംസിലേക്ക് തിരിച്ചുവിടാന്‍ ചിലരെ പ്രേരിപ്പിച്ചു, അദേഹം തുറന്നുപറഞ്ഞു.
ജെസ്‌നയെ കാണാതായശേഷം അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് ചില മാറ്റങ്ങള്‍ വരുത്തിയെന്ന് ജെയിംസ് സമ്മതിക്കുന്നു. കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ ഒരു സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് ചില മാറ്റങ്ങള്‍ നടത്തിയത്. പോലീസ് ആ ഭാഗങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തി സംശയങ്ങള്‍ ദുരീകരിച്ചിരുന്നുവെന്ന് ജെയിംസ് പറയുന്നു. തനിക്ക് ശത്രുക്കളൊന്നും ഇല്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശത്രുക്കള്‍ ഒരുപാടുണ്ടെന്ന് മനസിലായി. മകള്‍ തിരിച്ചുവരുമെന്ന് തന്നെയാണ് ഇപ്പോള്‍ വിശ്വസിക്കുന്നതെന്നും ജെയിംസ് പറയുന്നു.
ശ്രീകണ്ഠപുരം(കണ്ണൂര്‍): മരിച്ചയാള്‍ സംസ്‌കാരച്ചടങ്ങിനിടെ എഴുന്നേറ്റിരുന്നുവെന്ന കുറിപ്പില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് വ്യാജവാര്‍ത്ത. കണ്ണൂര്‍ ശ്രീകണ്ഠപുരം നെല്ലിക്കുറ്റിയില്‍ ഒരു വീട്ടില്‍ നടന്ന സംഭവം എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിച്ചത്. വീട്ടില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ശവപ്പെട്ടിയില്‍ വയോധികന്‍ എഴുന്നേറ്റിരിക്കുന്നതാണ് പ്രചരിച്ച ചിത്രം. സംസ്കാര ചടങ്ങിനിടെ മരിച്ചയാള്‍ എഴുന്നേറ്റിരുന്നുവെന്നും സംസ്കാര ചടങ്ങില്‍ പങ്കെടുത്തവരും വൈദികനും ഉള്‍പ്പെടെ ഭയന്ന് ഓടി എന്നുമാണ് ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചത്.
വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലഭാഗങ്ങളില്‍ നിന്നും നെല്ലിക്കുറ്റിയിലെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും വിവരം തേടി ഫോണ്‍ വിളികളുടെ പ്രവാഹമായി. എന്നാല്‍ ബിജു മേനോന്‍ നായകനായി സൂപ്പര്‍ഹിറ്റായി ഓടിയ വെള്ളിമൂങ്ങ എന്ന സിനിമയില്‍ ഒരു ചരമശുശ്രൂഷ ചിത്രീകരിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് വ്യാജവിവരങ്ങളോടെ പ്രചരിച്ചത്. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രദേശത്തെ സംഘടനകള്‍.
നിറത്തെച്ചൊല്ലി അധിക്ഷേപിച്ചതിൻറെ പേരിൽ കുടുംബവിരുന്നിന് വിളമ്പിയ ഭക്ഷണത്തിൽ വിഷം ചേർത്ത് അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടമ്മ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. ജ്യോതി സുരേഷ് സർവാസെ (23) യെയാണ് റായ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 18ന് നടന്ന സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: രണ്ട് വർഷം മുൻപായിരുന്നു ജ്യോതിയും സുരേഷ് സർവാസെയും തമ്മിൽ വിവാഹം. കറുത്ത നിറത്തിന്റെ പേരിലും പാചകം ചെയ്യാനറിയാത്തതിന്റെ പേരിലും കുടുംബാംഗങ്ങൾ ജ്യോതിയെ നിരന്തരം അധിക്ഷേപിക്കുമായിരുന്നു. ഇതിന്റെ പേരിൽ വിവാഹജീവിതത്തിലും പ്രശ്നങ്ങളുണ്ടായി. ഇതോടെ മുഴുവൻ കുടുംബത്തോടും ജ്യോതിക്ക് പകയായി. പ്രതികാരമെന്നോണം ജൂൺ 18ന് ബന്ധുക്കളെല്ലാം പങ്കെടുത്ത കുടുംബചടങ്ങിനിടെ ഭക്ഷണത്തിൽ വിഷം കലർത്താൻ ജ്യോതി തീരുമാനിച്ചു. പാമ്പിനെ കൊല്ലാൻ വാങ്ങിയ വിഷമാണ് ജ്യോതി ഭക്ഷണത്തിൽ കലർത്തിയത്. നാല് കുട്ടികളുൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ഉച്ചക്ക് 2.30ക്ക് ആരംഭിച്ച വിരുന്നിൽ നാല് മണിയോടെ മാത്രമാണ് ജ്യോതിക്ക് വിഷം കലർത്താനായത്. ഇതാണ് വൻദുരന്തം ഒഴിവാകാൻ കാരണമെന്ന് പൊലീസ് പറയുന്നു. കൊലപാതകമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിലാണ് ജ്യോതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുംബൈ ധാരാവിയിൽ അശ്രദ്ധമായി വണ്ടി ഓടിച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും റോഡരുകിൽ നിന്ന ആളുകളെയും ഇടിച്ചു തെറിപ്പിച്ച പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ധാരാവിയിലെ ട്രാഫിക് ഐലന്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സിഗ്നലിൽ ഉണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് വാഹനം കടന്നു പോയത്. അപകടത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിയമ വിദ്യാർത്ഥിനിയായ 19 കാരിയാണ് വാഹനമോടിച്ചത്. ട്രാഫിക് ഐലന്റിലെത്തിയപ്പോൾ അബദ്ധത്തിൽ ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് യുവതിക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂൺ 19 നാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട കാർ ആളുകൾക്കിടയിലേയ്ക്ക് ഇടിച്ചു കയറി. ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച കാർ എതിർവശത്തുണ്ടായിരുന്ന കാറിലും ഇടിച്ചു. സംഭവം നടന്ന ഉടനെ ഡ്രൈവർ സീറ്റിലുണ്ടായിരുന്ന യുവതി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പരിഭ്രാന്തരായി ജനങ്ങൾ ട്രാഫിക് ഐലന്റിൽ നിന്ന് ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.