തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കര്‍ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹു. ഇനി തിരിച്ചു വന്നാല്‍ വിജിറ്റേറ്റീവ് ആയ അവസ്ഥയില്‍ ആയിരിക്കുമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട ബാലഭാസ്‌കര്‍ ഏറ്റവും കുറഞ്ഞത് താങ്കള്‍ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു.!!
അവയവ ദാനത്തിലൂടെ!!
പ്രിയ ബാലഭാസ്‌കര്‍, ആദരാഞ്ജലികള്‍!!! .

പാട്ട് പാടാന്‍ തീരെ അറിയില്ലെങ്കിലും ഞാന്‍ ഒരു സംഗീത പ്രേമി ആയി തുടരുന്നു. താങ്കളുടെ മികച്ച സ്റ്റേജ് ഷോകള്‍ പലതവണ കാണുവാനും ആസ്വദിക്കുവാനുമുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.

ഒരിക്കല്‍ പരിചയപ്പെട്ടപ്പോള്‍, കാറോടിക്കുമ്പോള്‍ മാത്രം പാടുന്ന പാട്ടുകാരന്‍ ആണ് ഞാനെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍,അത് ഉറക്കെ പാടണം എന്ന് താങ്കള്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.

താങ്കള്‍ക്കും കുടുംബത്തിനുമുണ്ടായ ഗുരുതരമായ വാഹാനാപകടം എല്ലാ മലയാളികളേയും പോലെ, എല്ലാ സംഗീത പ്രേമികളെ പോലെ ഞാനും വ്യസനത്തോടെയാണ് കേട്ടത്. അതിന് ശേഷം താങ്കളുടെ രോഗാവസ്ഥയെകുറിച്ച് താങ്കളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും നിരന്തരം വിവരങ്ങള്‍ അറിഞ്ഞുകൊണ്ടേയിരുന്നു. താങ്കള്‍ ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നും, തിരിച്ച് വന്നാല്‍ തന്നെ തീര്‍ത്തും വിജിറ്റേറ്റീവ് ആയ അവസ്ഥയിലേക്കാവും തിരിച്ച് വരിക എന്ന സത്യവും വളരെ നേരത്തെ ഞങ്ങള്‍ വ്യസന സമേതം മനസിലാക്കിയിരുന്നു.

താങ്കളോടുള്ള ആദരവും സ്‌നേഹവും നിലനിര്‍ത്തി കൊണ്ട് തന്നെ താങ്കള്‍ വീണ്ടും ജീവിച്ചിരിക്കണം എന്ന് വളരെ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ താങ്കളുടെ അവയവങ്ങള്‍ മരണാന്തരം അഞ്ച് ജീവനുകളില്‍ തുടിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിന് വേണ്ടി ഒരു പക്ഷേ, മരണം സംഭവിച്ചാല്‍ താങ്കളുടെ അവയവങ്ങള്‍ അവരിലെത്തിക്കാന്‍ ഉള്ള മുന്നൊരുക്കവും അനൗദ്യോഗികമായി ചെയ്യുന്നുണ്ടായിരുന്നു.

താങ്കളുടെ അവയവങ്ങള്‍ക്കു പറ്റിയ ഗുരുതരമായ പരിക്കും അത് കാരണം ഉണ്ടായ സങ്കീര്‍ണ രോഗാവസ്ഥയുമൊക്കെ ഏറ്റവും മികച്ച അവയവ ദാതാവ് ആകില്ല താങ്കള്‍ എങ്കിലും, ഒരു പക്ഷേ ഒരു ചെറിയ സാധ്യത ഉണ്ടെങ്കില്‍ അത് കേരളത്തിലെ രോഗികള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണം ഉണ്ടാക്കുമെന്നും ഞങ്ങള്‍ കരുതി. അവയവ ദാനത്തിനെ കുറിച്ച് സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്ന തെറ്റിദ്ധാരണകള്‍ മാറാന്‍ താങ്കളെ പോലുള്ള ഒരു പ്രശസ്ത വ്യക്തിത്വത്തിന്റെ അവയവ ദാനം സഹായിക്കുമെന്ന് കരുതി.

മസ്തിഷ്‌ക മരണം സ്റ്റിരീകരിക്കുവാന്‍ ലോകത്തു നിലവിലുള്ള നിയമങ്ങളില്‍ ഏറ്റവും സംങ്കീര്‍ണമായ നിയമമാണ് കേരളത്തില്‍ നിലവിലുള്ളത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുവാന്‍ ഡോക്ടര്‍മാര്‍ ഭയക്കുന്ന, കേസുകളില്‍ അകപ്പെട്ടുപോകുമോ എന്നു ആശങ്ക പെടുന്ന നിയമ സംവിധാനം ആണ് ഇന്ന് നിലവില്‍ ഉള്ളത്.

പക്ഷേ നിര്‍ഭാഗ്യവശാല്‍ താങ്കളുടെ അവയവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത്, താങ്കള്‍ മറ്റുള്ള അഞ്ച് പേരിലൂടെ ജീവിച്ചിരിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം, സാധിച്ചില്ല എന്നുള്ളത് വിഷമം തന്നെയാണ്. അവയവങ്ങള്‍ ലഭിക്കുന്നവര്‍ താങ്കളെ പോലെ വയലിന്‍ വായിക്കില്ല എങ്കിലും, കലാബോധം ഉള്ളവരായിക്കണമെന്നില്ല എങ്കിലും താങ്കല്‍ അവരിലൂടെ ജീവിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.

അവരിലൂടെ ജീവിക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട പുതിയ അഞ്ച് ജീവനുകള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും ഏറ്റവും മഹനീയമായ കാര്യമായിരുന്നു. ഇല്ല താങ്കല്‍ ഞങ്ങളുടെ മനസില്‍ നിന്നും മരിക്കില്ല.

എങ്കിലും ഈ ലോകത്ത് അഞ്ച് ആളുകളിലൂടെ ജീവിച്ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട് പോയതില്‍ കൂടി ഞങ്ങള്‍ക്ക് ദുഖമുണ്ട്.

പ്രിയപ്പെട്ട നല്ല പാട്ടുകാരാ. ഒരായിരം ആശ്രൂപൂജ, ആദരാജ്ഞലികള്‍…

ഡോ.സുല്‍ഫി നൂഹു.