മുംബൈ ധാരാവിയിൽ അശ്രദ്ധമായി വണ്ടി ഓടിച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെയും റോഡരുകിൽ നിന്ന ആളുകളെയും ഇടിച്ചു തെറിപ്പിച്ച പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ധാരാവിയിലെ ട്രാഫിക് ഐലന്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സിഗ്നലിൽ ഉണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് വാഹനം കടന്നു പോയത്. അപകടത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിയമ വിദ്യാർത്ഥിനിയായ 19 കാരിയാണ് വാഹനമോടിച്ചത്. ട്രാഫിക് ഐലന്റിലെത്തിയപ്പോൾ അബദ്ധത്തിൽ ബ്രേക്കിന് പകരം ആക്സിലേറ്റർ അമർത്തുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് യുവതിക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂൺ 19 നാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട കാർ ആളുകൾക്കിടയിലേയ്ക്ക് ഇടിച്ചു കയറി. ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച കാർ എതിർവശത്തുണ്ടായിരുന്ന കാറിലും ഇടിച്ചു. സംഭവം നടന്ന ഉടനെ ഡ്രൈവർ സീറ്റിലുണ്ടായിരുന്ന യുവതി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പരിഭ്രാന്തരായി ജനങ്ങൾ ട്രാഫിക് ഐലന്റിൽ നിന്ന് ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്വന്തം ലേഖകൻ
കലാഭവൻ മണിക്ക് സിനിമയിൽ നേരിടേണ്ടി വന്ന അവഗണയും വിവേചനവും സഹോദരന്റെ നേർക്കും. സംവിധായകൻ തുറന്നു പറയുന്നു, വീഡിയോ ദൃശ്യങ്ങൾ മലയാളം യുകെ ന്യൂസിന്. ആർഎൽവി രാമകൃഷ്ണൻ നായകനാകുന്ന തീറ്ററപ്പായി സിനിമക്കു വേണ്ടി പ്രമുഖ നടിമാരിൽ പലരും പിന്മാറി ഒടുവിൽ കന്നടയിൽ നിന്നും സോണിയ അഗർവാൾ വരേണ്ടി വന്നു. കേരളത്തിലെ പ്രമുഖരെ പലരേക്കാളും എന്ത്കൊണ്ടും നല്ല നടി അവർ തന്നെ. ചിത്രത്തിലെ മൂന്ന് ഗാനങ്ങളിൽ ഒരെണ്ണംആലപിക്കാൻ ദാസേട്ടനെ വിളിച്ചെങ്കിലും തികഞ്ഞ അവഗണ ആയിരുന്നു ഫലം. രണ്ടു ലക്ഷത്തിമുപ്പത്താറായിരം രൂപ ജിഎസ്ടി ഉൾപ്പെടെ അക്കൗണ്ടിൽ വന്നാൽ പാടാമെന്നും പിന്നീട് വിളിച്ചപ്പോൾ ഫോൺ അറ്റെന്റ് ചെയ്തില്ലെന്നും സംവിധായകൻ വിനു രാമകൃഷ്ണൻ പറഞ്ഞു. തുടർന്ന് വിജയ് യേശുദാസിനെ കൊണ്ട് പാടിച്ചെങ്കിലും സംഗീത സംവിധായകനെ വട്ടം കറക്കി പാട്ടു കുളമാക്കി, റെമ്യൂണറേഷൻ വാങ്ങി പോയെന്നും സംവിധായകൻ വീഡിയോയിൽ പറയുന്നു. ഒടുവിൽ പിന്നീട് കൊല്ലം കാരൻ അഭിജിത്തിനെ കൊണ്ട് പടിക്കുകയായിരുന്നു എന്നും വിനു പറയുന്നു.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചങ്ങനാശേരി മാമ്മൂട്ടിൽ പൊതു സമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും മുൻപിൽ ആണ് സംവിധായകൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. സാക്ഷിയായി ആർഎൽവി രാമകൃഷ്ണനും സിനിമയിലെ മറ്റ് അഭിനേതാക്കളും സ്റ്റേജിൽ ഉണ്ടായിരുന്നു. പണ്ട് ദിവ്യ ഉണ്ണി കലാഭവൻ മണിയോടൊപ്പം നായിക ആയി അഭിനയിച്ചാൽ പിന്നീട് തന്റെ നായിക ആക്കില്ല എന്ന് വാശിപിടിച്ചത് നടൻ ജയറാം ആണെന്നും സംവിധായകൻ വിനു രാധാകൃഷ്ണൻ പറഞ്ഞു. മാമ്മൂട് മണിനാദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
വിവാദ വീഡിയോ ദൃശ്യങ്ങൾ മലയാളം യുകെ ന്യൂസിന്
അമിതമായ ഭക്ഷണാസക്തിയും വേറിട്ട ജീവിതവുമായി ലോകമലയാളി മനസ്സുകളില്‍ കൗതുകമായി മാറിയ തീറ്ററപ്പായിയും വെള്ളിത്തിരയിലേക്ക്. മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കണ്ണനാണ് (ആര്‍.എല്‍.വി. രാമകൃഷ്ണന്‍) റപ്പായിയുടെ കഥാപാത്രത്തിന് ജീവന്‍ പകരുന്നത് . കാക്കിയുടുപ്പും തോള്‍സഞ്ചിയും കാലന്‍കുടയുമായി നടക്കുന്ന തൃശ്ശൂരുകാരുടെ സ്വന്തം തീറ്ററപ്പായിയുടെ രൂപഭാവങ്ങളാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തിനുള്ളതെങ്കിലും ഈ ചിത്രം പൂര്‍ണ്ണമായും തീറ്ററപ്പായിയുടെ കഥ മാത്രമല്ലെന്ന് സിനിമയുടെ സംവിധായകന്‍ വിനു രാമകൃഷ്ണന്‍ പറഞ്ഞു. ആക്ഷനും കോമഡിയും ഗാനങ്ങളുമൊക്കെയുള്ള ഒരു കുടുംബ ചിത്രമാണ് ഈ സിനിമയെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന്‍ വിനയന്റെ സഹായിയായി പ്രവര്‍ത്തിച്ചുവന്ന വിനു രാമകൃഷ്ണന്റെ പ്രഥമ സംവിധാന സംരംഭമാണ് തീറ്റ റപ്പായി.
കെ.ബി.എം. ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.കെ. വിക്രമനാണ് നിര്‍മ്മാതാവ്. വിനു രാമകൃഷ്ണന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ സി.എ. സജീവന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ ചിത്രത്തില്‍ മലയാളം-തമിഴ് സിനിമകളിലെ പ്രമുഖ താരങ്ങളുടെ വലിയ നിരതന്നെ അണിനിരക്കുന്നു. ക്യാമറ- അജയന്‍ വിന്‍സെന്റ്, ഗാനരചന – റഫീക് അഹമ്മദ്, സംഗീതം – അന്‍വര്‍ അമന്‍, കല – ലാല്‍ജിത്ത് കെ.പി., മേക്കപ് – മനോജ് അങ്കമാലി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ മാത്യു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, കൊറിയോഗ്രാഫര്‍ – കൂള്‍ ജയന്ത്, സംഘട്ടനം – ജോളി ബാസ്റ്റിന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – അനുരുദ്ധ് മനയ്ക്കലാത്ത്, ഡിസൈന്‍ – ഷിരാജ് ഹരിത, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കുന്ന തീറ്റ റപ്പായി കെ.ബി.എം. റിലീസ് തീയേറ്ററുകളില്‍ എത്തിക്കും.
വാഷിങ്ടണ്‍: ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ നടന്ന ചരിത്രപരമായ സമാധാന ചര്‍ച്ചകള്‍ വിജയമായിരുന്നില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തരകൊറിയന്‍ ഭീഷണി പൂര്‍ണമായും അകന്നതായി ട്വീറ്റ് ചെയ്ത ട്രംപ് എന്നാല്‍ ഒരാഴ്ച്ചയ്ക്ക് ശേഷം തീരുമാനം മാറ്റുകയായിരുന്നു.
ആണായുധം പൂര്‍ണമായും തുടച്ചു നീക്കുന്നത് വരെ ഉത്തരകൊറിയന്‍ ഭീഷണി തുടരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. നിലവില്‍ കിം ഭരണകൂടത്തിന് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുടെ ആണവായുധ ശേഖരം രാജ്യത്തിന് കടുത്ത ഭീഷണിയാണ് അതുകൊണ്ടാണ് ഉപരോധം തുടരാന്‍ തീരുമാനിച്ചതെന്നും ട്രംപ് വിശദീകരിച്ചു.
ലോകജനത ഏറെ പ്രതീക്ഷയോടെ നോക്കികണ്ട സമാധാന ചര്‍ച്ചയായിരുന്നു കിം ട്രംപ് കൂടിക്കാഴ്ച്ച. ചര്‍ച്ചകള്‍ വിജയകരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ പ്രസ്താവന ഇക്കര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നതായി സൂചിപ്പിക്കുന്നു. ഇനി ഉത്തര കൊറിയയില്‍നിന്ന് ആണവ ഭീഷണിയില്ല, സമാധാനമായി ഉറങ്ങി കൊള്ളൂ എന്നാണ് ട്രംപ് ജൂണ്‍ 13-ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഒരാഴ്ച്ച തികയും മുന്‍പ് അദ്ദേഹം വാക്ക് മാറ്റി പറയുകയായിരുന്നു.
സാം എബ്രഹാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയയ്ക്ക് 22 വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. അരുൺ കമലാസനന് 27 വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. കാമുകൻ അരുൺ കമലാസനനും ചേർന്ന് സോഫി നീക്കങ്ങൾ നടത്തിയത് വളരെ രഹസ്യമായി. ഇവരെ കുടുക്കാൻ പൊലീസിനെ സഹായിച്ചത് ഡയറിക്കുറിപ്പുകളും സിസിടിവി ദൃശ്യങ്ങളുമാണ്.
സാധാരണ മരണമെന്നു കുടുംബാംഗങ്ങളുൾപ്പെടെ വിശ്വസിച്ച സാം ഏബ്രഹാമിന്റെ കൊലപാതകം പൊലീസ് തെളിയിച്ചത് അതിസൂക്ഷ്മവും അങ്ങേയറ്റം കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ. യുഎഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന സാമിനെ (35) മെൽബണിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത് 2015 ഒക്ടോബറിലാണ്. ഒരിക്കൽ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഭാര്യ സോഫിയ സാമിനു നൽകാൻ സയനൈഡ് കലർത്തിയ ജ്യൂസ് തയാറാക്കുമ്പോൾ അയാൾ ഏഴുവയസ്സുകാരൻ മകനൊപ്പം ഗാഢനിദ്രയിലായിരുന്നു.
സംഭവശേഷം, തുടക്കത്തിൽതന്നെ സോഫിയ പൊലീസിന്റെ സംശയനിഴലിലായിരുന്നു. സോഫിയയുടെയും അരുണിന്റെയും ഓരോ ചലനങ്ങളും പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നു. സോഫിയയുടെ ഒരു ഡയറി പൊലീസ് ഇതിനിടെ കണ്ടെടുത്തതായി ഓസ്ട്രേലിയൻ ദിനപത്രം ‘ദ് ഏജ്’ റിപ്പോർട്ട് ചെയ്യുന്നു. ചിലപ്പോൾ കാവ്യാത്മകമായും മറ്റുചിലപ്പോൾ അലസമായും ആ ഡയറിയിൽ കുറിച്ചിരുന്ന വാക്കുകളിലാണു പൊലീസ് സോഫിയയും അരുണും തമ്മിലുണ്ടായിരുന്ന പ്രണയം വായിച്ചെടുത്തത്.
ആയിരക്കണക്കിനു ഫോൺകോൾ റെക്കോഡുകൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിലയിരുത്തി. ടെലി-സൈബർ കുറ്റാന്വേഷകരുടെ രീതിയാണിത്. ദിവസത്തിലെ ആദ്യ കോൾ, കോൾ ദൈർഘ്യം, തുടർച്ചയായ ചെറു സംഭാഷണങ്ങൾ എന്നിവയൊക്കെ നിരീക്ഷിക്കും. ഇവയെയെല്ലാം ഉൾപ്പെടുത്തി തയാറാക്കുന്ന ‘ഡേറ്റാ ഷീറ്റ്’ വിശദമായി വിലയിരുത്തി കൊലപാതക സാധ്യതകളെക്കുറിച്ചുള്ള ഒന്നിലേറെ നിഗമനങ്ങളിലെത്തുന്നു.
തുടർന്ന് ഈ നിഗമനങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അന്വേഷണങ്ങളും ഫൊറൻസിക് പരിശോധനകളും പ്രതിയിലേക്കെത്തിക്കും. ഉദാഹരണത്തിന്, സംശയനിഴലിലുള്ളയാളുടെ പിറന്നാൾ ദിനത്തിൽ ആശംസയറിയിക്കാൻ ആദ്യം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തയാളെ നിരീക്ഷിക്കുന്നു. അത്, ഏറെ വേണ്ടപ്പെട്ടയാളായിരിക്കുമെന്ന് ഉറപ്പാണല്ലോ. തുടർന്ന് അയാളെയും നിരീക്ഷണപരിധിയിലുൾപ്പെടുത്തുന്നു.
സാം വധിക്കപ്പെടുന്നതിനു മൂന്നുവർഷം മുൻപു മുതലേ അരുൺ മറ്റുള്ളവർക്കുമുന്നിൽ മാനസിക അസ്വസ്ഥതകൾ ഉള്ളയാളായി അഭിനിയിച്ചിരുന്നു. അഥവാ പിടിക്കപ്പെട്ടാൽ എളുപ്പത്തിൽ കേസിൽനിന്നു രക്ഷപ്പെടാനുള്ള മുന്നൊരുക്കമായിരുന്നു ഇതെന്നു പൊലീസ് തിരിച്ചറിഞ്ഞു. ദീർഘനാളത്തെ തയാറെടുപ്പോടെ നടത്തിയ കൊലപാതകമാണെന്നു പൊലീസ് തിരിച്ചറിഞ്ഞത് ഇതിൽനിന്നാണ്.
ഡയറിയിലെ പ്രസക്തമായ കുറിപ്പുകൾ
സോഫിയയുടെ ഡയറിയിലെ ചില പരാമർശങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ചിലത് ഇങ്ങനെ:
ഫെബ്രുവരി 2, 2013: ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്
ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളിൽ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..
ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.
മാർച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.
ഏപ്രിൽ 12: നിന്റേതാകാൻ കഴിഞ്ഞാൽ ഞാൻ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കിൽ, ഉയരങ്ങൾ കീഴടക്കാൻ എനിക്കുകഴിയും.
ജൂലൈ 18: നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്.
കൃത്യത്തിനു ശേഷവും അരുണും സോഫിയയും അടുത്തിടപഴകിയിരുന്നു. സോഫിയയ്ക്കു സംശയമുണ്ടാകാത്ത വിധത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരുന്നു.
ഭർത്താവിന്റെ മൃതശരീരം നാട്ടിൽ അടക്കം ചെയ്തശേഷം ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ സോഫിയ അവിടുത്തെ പ്രവാസി മലയാളികളുടെ മുന്നിലും ദുഃഖം അഭിനയിച്ചു. സോഫിയയ്‌ക്കും കുഞ്ഞിനുമായി പ്രവാസികൾ പിരിവെടുത്ത് 15 ലക്ഷം നൽകി. എന്നാൽ സോഫിയയും അരുണും പരസ്പരം കണ്ടിരുന്നു. ഇവരുടെ യാത്രയും കൂടിക്കാഴ്ചയുമെല്ലാം ഓസ്‌ട്രേലിയയിലെ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ സാമിന്റെ രക്തത്തിൽ സയനൈഡ് കലർന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത് പൊലീസ് രഹസ്യമാക്കി വച്ചു. ഒപ്പം സോഫിയയെയും അവരുടെ വീടും നിരീക്ഷിച്ചു. ഇവരുടെ ഫോൺ കോളുകൾ ചോർത്തി. പലപ്പോഴും വീട്ടിൽ ഇലക്ട്രീഷ്യനായും പ്ളംബറായും പോസ്റ്റ്മാനായുമെല്ലാം പൊലീസെത്തി. ശേഖരിച്ച എല്ലാ വിവരങ്ങളും റെക്കോർഡ് ചെയ്തു. ഇങ്ങനെ കൃത്യമായ തെളിവുകളോടെയാണ് രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം പൊലീസ് സോഫിയയെയും അരുണിനെയും കുടുക്കിയത്.
സാമിനു ഹൃദയാഘാതമുണ്ടായതായി സോഫിയ വിളിച്ചുപറയുന്ന ഫോൺകോൾ കോടതി കേട്ടു. അതിൽ സോഫിയ അലമുറയിടുന്നതു വ്യക്തമായി കേൾക്കാമായിരുന്നു. കൂടെക്കിടക്കുന്ന ഭർത്താവ് വിഷം ഉള്ളിൽചെന്ന നിലയിലാണെന്നു മരിക്കുംവരെ സോഫിയ തിരിച്ചറിഞ്ഞില്ല എന്നു വിശ്വസിക്കാൻ പ്രയാസമാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.
ക്രൊയേഷ്യയോട് അര്‍ജന്റീന നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ് മറഡോണ. മല്‍സരത്തിന് മുന്‍പ് ഏറെ ഊര്‍ജസ്വലനായി ടീമിനെ പ്രചോദിപ്പിച്ച ഇതിഹാസം, താരങ്ങളുടെ മോശം പ്രകടനത്തില്‍ തീര്‍ത്തും നിരാശനായി.
അര്‍ജന്റീനയ്ക്ക് എന്നും ഓര്‍മിക്കാനൊരു സ്വര്‍ണക്കിരീടം നേടിയ ഇതിഹാസം വിഐപി ഗാലറിയിലെത്തിയത്, ജേതാക്കളെപ്പോലെ മെസിയും കൂട്ടരും പന്തുതട്ടുന്നത് കാണാനായിരുന്നു. മല്‍സരത്തിന് മുന്‍പ് തന്റെ മാനസപുത്രന്‍ ലിയോയുടെ പേരെഴുതിയ ജേഴ്സി അയാള്‍ ചുംബിക്കുകയും അത് ചുഴറ്റി ആരാധകരെ ത്രസിപ്പിക്കുകയും ചെയതു. അതില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടായിരുന്നു, ലിയോ ഞാന്‍ നിന്നെ സ്നേഹിക്കുന്നു
അര്‍ജന്റൈന്‍ മുന്നേറ്റം ലക്ഷ്യം കാണാതെ അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ഗാലറിയിലിരുന്ന് അയാളും അലറിവിളിച്ചു. നീലപ്പടയുടെ നെഞ്ചുതുളച്ച് ഗോളുകള്‍ ഒന്നൊന്നായ് വീണപ്പോള്‍ ഇതിഹാസം നിരാശനായി. നിശബ്ദനായി മുഖം പൊത്തി നിന്നു.
അവസാനവിസില്‍ മുഴങ്ങിയപ്പോള്‍ തന്റെ യോദ്ധാക്കള്‍ കളത്തില്‍ തലകുനിച്ചു നില്‍ക്കുന്നത് കാണാനാകാതെ ദൈവം മുഖം പൊത്തിക്കരഞ്ഞു
മലപ്പുറം കോട്ടക്കുന്നില്‍ കണ്ടത് ജെസ്നയെ ആണോ എന്ന് സംശയിക്കുന്നതായി ദൃക്സാക്ഷി. കൂട്ടുകാരിക്കൊപ്പം മഴവീടിനു താഴെ മണിക്കൂറുകളോളം ചെലവഴിച്ചു.
വലിയ ബാഗുമായെത്തിയ യുവതി അണിഞ്ഞിരുന്നത് മുഷിഞ്ഞ വേഷമായിരുന്നു. പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയെന്നും ജാസ്ഫര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജസ്നയുടേതുന്ന കരുതുന്ന ചിത്രവും പുറത്തു വിട്ടു. പിന്തിരിഞ്ഞിരിക്കുന്ന രീതിയിലാണ് ചിത്രം.
പത്തനംതിട്ടയിൽ നിന്ന് കാണാതായ ജെസ്ന കോട്ടക്കുന്ന് ടൂറിസം പാർക്കിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. മേയ് മൂന്നിന് രാവിലെ 11 മുതൽ രാത്രി എട്ടുവരെ മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്നയെ കണ്ടതായാണ് പൊലീസിനു ലഭിച്ച സൂചനകൾ. ദീർഘദൂരയാത്രയ്ക്കു ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയതായി ജീവനക്കാർ പൊലീസിനു മൊഴി നൽകി.
പാർക്കിലുണ്ടായിരുന്ന മൂന്നുപേരുമായി ജെസ്നയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയും ദീർഘനേരം സംസാരിക്കുന്നതായി പാർക്കിലെ ചിലർ കണ്ടിരുന്നു.മേയ് ആദ്യത്തിൽ ജെസ്നയെ കാണാതായെന്ന വാർത്തകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളിൽ വാർത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാർക്കിലെ ജീവനക്കാരും കോട്ടക്കുന്നിൽ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവർത്തകനും അറിയിച്ചു.
കുർത്തയും ഷാളും ജീൻസുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയതായാണു സൂചന. കെഎസ്ആർടിസി സ്റ്റാൻഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാർക്കിലെത്തിയിരിക്കാമെന്നാണു കരുതുന്നത്. പാർക്കിൽ നിന്നുളള സിസി ടിവി ദൃശ്യങ്ങളും നഗരത്തിൽ നിന്നുളള സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചതിനു ശേഷമാകും പൊലീസ് ഈ കാര്യത്തിൽ തീരുമാനത്തിൽ എത്തുക.
മംഗലാപുരം– ബെംഗളൂരു ഭാഗത്തുനിന്ന് വയനാട് വരെ ജെസ്ന സഞ്ചരിച്ചിരുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും അവിടെനിന്നു തെക്കോട്ടുള്ള യാത്ര സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിരുന്നില്ല. ചാത്തൻതറ, കൊല്ലമുള, മുക്കൂട്ടുതറ എന്നിവിടങ്ങളിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള വിവര ശേഖരണ പെട്ടിയിൽനിന്നു ലഭിച്ച അഞ്ച് കുറിപ്പുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കൂടാതെ ജെസ്ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജെസ്ന മൊബൈൽ ഫോണിൽ ആൺ സുഹൃത്തിനയച്ച എല്ലാ സന്ദേശങ്ങളും വീണ്ടെടുത്തു. സുഹൃത്തിനെ ഇരുപതോളം തവണ പൊലീസ് ചോദ്യംചെയ്തു. വീണ്ടും ചോദ്യംചെയ്തേക്കും.
ജെസ്നയുടെ പിതാവ് കരാറെടുത്ത് പണിയുന്ന വീട്ടിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ജെസ്നയെ അപായപ്പെടുത്തി ദൃശ്യം സിനിമാ മാതൃകയിൽ കെട്ടിടത്തിനടിയിൽ ഒളിപ്പിച്ചുവെന്ന സംശയത്തെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ കോട്ടയം ഏന്തയാറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടവും മുക്കൂട്ടുതറയിലെ വീടും കുഴിച്ച് പരിശോധിക്കുമന്ന് പത്തനംതിട്ട എസ്.പി. ടി.നാരായണന്‍ പറഞ്ഞു. നേരത്തെ ജസ്നയുടെ വീട്ടിലും പരിസരത്തും പലപ്രാവശ്യം പൊലീസ് പരിശോധന നടത്തിയിരുന്നു
പത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ പ്രതികരണവുമായി ജെസ്‌നയുടെ ആണ്‍ സുഹൃത്ത്. ജസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജസ്നയുടെ സുഹൃത്ത് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
‘താന്‍ ജസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള്‍ മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്‌നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്‌നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു.- സുഹൃത്ത് പറഞ്ഞു. ഇക്കാര്യം പോലിസിനോടും പറഞ്ഞതാണെന്നും എന്നാല്‍ തുടരെ തുടരെ പോലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
ജെസ്‌നയ്ക്കു വന്ന മെസേജുകളും ഫോണ്‍കോളുകളും സൈബര്‍ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. മെസേജുകള്‍ കേന്ദ്രീകരിച്ചാണ് തുടര്‍ന്നുള്ള അന്വേഷണം. ഇതനുസരിച്ച് സുഹൃത്തിനെ ഇരുപതോളം തവണ ചോദ്യം ചെയ്തിരുന്നു.
മാര്‍ച്ച് 22-നാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജെസ്നയെ കാണാതായത്.
തിരുവനന്തപുരം: തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന പരാതിയുമായി എഡിജിപി സുധേഷ് കുമാര്‍. പരാതിയില്‍ അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ചാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെയുള്ള പരാതിയില്‍ എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയില്‍ വൈര്യുധ്യമുണ്ടെന്ന് വ്യക്തമായി.
ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണു മകളുടെ പരാതി. അതേസമയം, പരുക്കിന്റെ കാരണം ഓട്ടോ ഇടിച്ചതെന്നാണ് ആശുപത്രിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗവാസ്‌കര്‍ നല്‍കിയ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സുദേഷ്‌കുമാറിനോടും ഭാര്യയോടും മകളോടും സമയം ചോദിച്ചിട്ടുണ്ട്.
നേരത്തേ, അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്‌കര്‍ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സുധേഷ് കുമാര്‍ പറഞ്ഞിരുന്നു. എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാലുവരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
ഒാസ്ട്രേലിയയിൽ കാമുകനൊപ്പം താമസിക്കാൻ ഭർത്താവ് സാം എബ്രഹാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയയും, ഇവരുടെ കാമുകൻ അരുൺ കമലാസനനും ജയിലിലുള്ളിൽ ആയി. എന്നാലും ആ ക്രൂരകൊലപതകത്തിന്റെ വേദനയിൽ നീറി കഴിയുന്ന സാമിന്റെ കുടുംബം. സ്വന്തം ചെറുമകനെ ഓർത്തു കരൾ നൊന്ത് കോടതി വിധി അറിഞ്ഞു സാമിന്റെ പിതാവ് മനസ് തുറന്നപ്പോൾ
‘എന്റെ കുഞ്ഞിനെ ആ കുടുംബത്തിൽ നിർത്തുന്നതു സുരക്ഷിതമല്ല. അച്ഛനെ കൊന്നുകളഞ്ഞവരുടെയൊപ്പം അവനെങ്ങനെ നിൽക്കും? പത്തുവയസ്സാകാൻ പോകുന്നു അവന്. ആവശ്യത്തിനു മാനസിക പക്വതയുള്ള കുട്ടിയല്ലേ.. അച്ഛനെ കൊലപ്പെടുത്തിയവരോട് അവന്റെയുള്ളിൽ പക വളരില്ലേ.. അതു തിരിച്ചറിയുമ്പോൾ ആ കുടുംബം അവനെക്കൂടി കൊന്നുകളയില്ലെന്ന് എന്താണുറപ്പ്?’ സാമുവൽ ചോദിക്കുന്നു. സോഫിയയുടെ മാതാപിതാക്കളും മെൽബണിലാണ്.
കുട്ടിയെ വിട്ടുകിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു സാമുവൽ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഓഫിസിനെ സമീപിച്ചിട്ടുണ്ട്. മന്ത്രിയുടെ ഓഫിസുമായി സുഹൃത്ത് തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനും പരമാവധി ശ്രമിക്കുന്നുണ്ടെന്നു കരവാളൂരിലെ വീട്ടിലിരുന്നു സാമുവൽ ഏബ്രഹാം പറഞ്ഞു.
കൊച്ചുമകനുമായി സംസാരിക്കാൻ സാധിക്കാത്തതിലുളള വിഷമവും സാമുവേൽ പങ്കുവെയ്ക്കുന്നു. മാസത്തിലൊരിക്കലാണ് വിഡിയോ കോൾ ചെയ്യാൻ സമ്മതിക്കുക. എന്നാലും അധികമൊന്നും സംസാരിക്കാൻ സാധിക്കാറുമില്ല. സോഫിയയുടെ കുടുംബാംഗങ്ങൾ അവന്റെ ചുറ്റിലുമുണ്ടാകും. സുഖമാണോ എന്നു ചോദിക്കുമ്പോൾ അതെയെന്ന് അവൻ പറയും.
എന്റെ മകന്റെ മരണത്തെക്കുറിച്ച് ഒരു വാക്കുപോലും ഇന്നേവരെ അവരോടു ചോദിച്ചിട്ടില്ല. പക്ഷേ, സോഫിയയുടെ അമ്മയ്ക്ക് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു എന്നെനിക്കറിയാം.’ – സാമുവൽ പറയുന്നു. പക്ഷേ, ഇപ്പോൾ അവർ പറയുന്നതു മകളും കൂട്ടുപ്രതി അരുണും നിരപരാധികളാണെന്നാണ്. കെട്ടിച്ചമച്ച കേസാണെന്നാണ് അവരുടെ വാദം’.
സാമിന്റെയും സോഫിയയുടെയും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചൊന്നും തനിക്കറിയില്ല. സാമിന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്നാണ് പല കാര്യങ്ങളും അറിഞ്ഞത്. അരുൺ ഓസ്ട്രേലിയയിലെത്തിയശേഷം സാമും സോഫിയയും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. സോഫിയയാണ് അരുണിനെ ഓസ്ട്രേലിയയിലെത്തിച്ചത്. സാമിന് ഒമാനിൽ നല്ല ജോലി ഉണ്ടായിരുന്നു. സോഫിയയെയും ഒമാനിൽ ഒപ്പം നിർത്താനായിരുന്നു സാമിന്റെ ആഗ്രഹം. അവൾ സമ്മതിക്കാതിരുന്നതുകൊണ്ട് സാം ഓസ്ട്രേലിയയിലേക്കു പോകുകയായിരുന്നു.
സോഫിയയെ ഇവിടെയെല്ലാവർക്കും ചെറുപ്പംതൊട്ടേ അറിയാം. പള്ളിയിലെ ഗായകസംഘത്തെ നയിച്ചിരുന്നതു സാം ആയിരുന്നു. ആ ഗായകസംഘത്തിലെ അംഗമായിരുന്നു സോഫിയയും. കുട്ടിക്കാലം തൊട്ടേ അവർ നല്ല സുഹൃത്തുക്കളായിരുന്നു. എന്നെ പപ്പ എന്നാണു പണ്ടേ വിളിച്ചിരുന്നത്. നല്ല സ്നേഹമായിരുന്നു. നല്ല പെരുമാറ്റവും. പിടിയിലാകുന്നതിനു തൊട്ടുമുൻപത്തെ ദിവസങ്ങളിൽവരെ അവൾ ഞങ്ങളെ വിളിച്ചിരുന്നു – യാഥാർഥ്യത്തോട് ഇനിയും പൂർണമായി പൊരുത്തപ്പെടാകാതെ നിറഞ്ഞ കണ്ണുകളോടെ സാമുവൽ പറഞ്ഞുനിർത്തി.
മെൽബണിൽ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ 2015 ഒക്ടോബർ 13ന് ആണ് എപ്പിങ്ങിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചശേഷം മകനോടൊപ്പം മെൽബണിലേക്കു മടങ്ങി.
എന്നാൽ, ഇതിനുശേഷമായിരുന്നു സംഭവത്തിന്റെ ട്വിസ്റ്റ്. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്ന് തെളിഞ്ഞതോടെ പൊലീസ് രഹസ്യമായി അന്വേഷണം തുടങ്ങുകയും സോഫിയയുടെയും തുടര്‍ന്ന് അരുണിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കുകയുമായിരുന്നു.സോഫിയയും അരുണും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ നിരവധി തെളിവുകളായിരുന്നു പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. ഇരുവരുടെയും ഡയറിക്കുറിപ്പുകളായിരുന്നു ഇതില്‍ പ്രധാനം. പരസ്പരം ഉള്ള പ്രണയം വ്യക്തമാക്കുന്ന തരത്തില്‍ നിരവധി വാചകങ്ങള്‍ ഇവരുടെ ഡയറിയില്‍ ഉണ്ടായിരുന്നു.
കൊലപാതകത്തിന് മുമ്പ് ഇരുവരും സംയുക്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയതും, അരുണിന്റെ അക്കൗണ്ട് ഉപയോഗിച്ച് സോഫിയ നാട്ടിലേക്ക് പണമയച്ചതുമെല്ലാം തെളിവുകളായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സാമിന്റെ മരണത്തിനു ശേഷം ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതും, വീട്ടിലേക്ക് പോകുന്നതുമെല്ലാം രഹസ്യാന്വേഷണ പൊലീസുദ്യോഗസ്ഥര്‍ നിരീക്ഷിച്ചിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. സാമിന്റെ പേരിലുള്ള കാര്‍ സോഫിയ പിന്നീട് അരുണ്‍ കമലാസനന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. അവക്കാഡോ ജ്യൂസില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കി കിടത്തിയ ശേഷം, ഓറഞ്ച് ജ്യൂസില്‍ കലര്‍ത്തിയ സയനൈഡ് വായിലേക്ക് ഒഴിച്ചുകൊടുത്താണ് അരുണും സോഫിയയും ചേർന്ന് കൊലപാതകം നടത്തിയത്.
റോഡിൽ പ്രതിഷേധക്കാരെ ഒാടിക്കാന്‍ ജലപീരങ്കി പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചാല്‍ ഇങ്ങനൊരു മറുപണി ഒരിക്കലും പ്രതിഷിച്ചിരിക്കില്ല. അതും തണുത്തു മരവിച്ചു പുറത്താക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. പുറപ്പെടാൻ വൈകിയ വിമാനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒന്നര മണിക്കൂർ കഴിയേണ്ടിവന്ന യാത്രക്കാര്‍ പ്രതിഷേധിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
കൊൽക്കത്തയിൽനിന്നു ബഗ്ദോഗ്രയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണു സംഭവം. വിമാനത്തിലെ എസി പൂർണതോതിൽ പ്രവർത്തിപ്പിച്ചു യാത്രക്കാരെ പുറത്തുചാടിക്കാന്‍ പൈലറ്റ് ശ്രമിച്ചു. ഇതോടെ രംഗം കയ്യാങ്കളിലേക്ക് കടന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി.
രാവിലെ ഒൻപതിനു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർക്ക് ഒന്നര മണിക്കൂറാണ് വിമാനത്തിനുള്ളിൽ കഴിയേണ്ടിവന്നത്. ഒന്നര മണിക്കൂറിനുശേഷം യാത്രക്കാരോട് പുറത്തിറങ്ങാൻ പൈലറ്റ് ആവശ്യപ്പെട്ടു. മഴ കാരണം പുറത്തിറങ്ങാൻ വിസമ്മതിച്ച യാത്രക്കാരെ പുറത്തിറക്കാൻ പൈലറ്റ് എയർ കണ്ടീഷണർ പൂർണതോതിൽ പ്രവർത്തിപ്പിച്ചു.
ഇതോടെ വിമാനത്തിനുള്ളിൽ പുക നിറഞ്ഞു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിലവിളിക്കുകയും ചിലർ ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന്, എസി പ്രവർത്തിപ്പിക്കുന്നതു നിർത്താൻ ആവശ്യപ്പെട്ടു യാത്രക്കാർ വിമാനത്തിലെ ജീവനക്കാരും തമ്മില്‍ വാക്കുതർക്കത്തിലായി. സംഭവം പുറത്തറിഞ്ഞതോടെ, സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകിയെന്നും യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കാട്ടി എയർഏഷ്യ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.