Latest News

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു. നേരത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങിപ്പോയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയുമാണ് ഇന്ന് രാവിലെ അയ്യപ്പ ദര്‍ശനം നടത്തിയത്. ഇരുവര്‍ക്കും പോലീസ് സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ഇരുവരും ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. പമ്പയിലെത്തിയ ശേഷം പോലീസിനോട് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സംരക്ഷണം നല്‍കിയെന്നും സുഗുമമായി തിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.

42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. ദര്‍ശനം നടത്തിയത് സ്ത്രീ വേഷത്തില്‍ തന്നെയാണെന്നും യാതൊരുവിധ പ്രതിഷേധവും ഭക്തരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ പ്രതിഷേധം രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചിരുന്നു. 96000 പേരാണ് ഇന്നലെ മാത്രം ശബരിദര്‍ശനം നടത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയധികം ഭക്തര്‍ സന്നിധാനത്ത് ഉണ്ടായിരുന്നിട്ടും പ്രതിഷേധമുണ്ടായില്ല.

പുതുവര്‍ഷ ആഘോഷ രാവില്‍ സംസ്ഥാനത്തുണ്ടായ അപകട പരമ്പയില്‍ ആറു ജീവനുകള്‍ പൊലിഞ്ഞു. കോഴിക്കോട്ട് രണ്ടു യുവാക്കളും ആലപ്പുഴയില്‍ യുവദമ്പതികളും കൊരട്ടിയില്‍ വിദ്യാര്‍ഥിയുമാണ് മരിച്ചത്.

കോഴിക്കോട് ചേളന്നൂരില്‍ രണ്ടു യുവാക്കള്‍ പുതുവല്‍സര ആഘോഷം മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വൈദ്യുതി തൂണിലിടിച്ച് കണ്ണങ്കര സ്വദേശികളായ െനജിനും അഭിഷേകും മരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലപ്പുഴ കലവൂരില്‍ പുതുവര്‍ഷാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവദമ്പതികളാണ് അപകടത്തില്‍പ്പെട്ട മറ്റു രണ്ടു പേര്‍. വണ്ടാനം സ്വദേശി സനീഷും ഭാര്യ മീനുവും മരിച്ചു. കൊച്ചിയില്‍ നിന്ന് ബൈക്കില്‍ മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊരട്ടിയിൽ പുതുവത്സരാഘോഷങ്ങൾക്കിടെ സൈക്കിളിൽ ജീപ്പ് ഇടിച്ചാണ് വിദ്യാർഥി മരിച്ചത്. വാളൂർ സ്വദേശി ആൽഫിൻ ആണ് മരിച്ചത്. പതിനാലു വയസായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബിനെ പരുക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ സംസ്ഥാനമൊട്ടുക്കും പൊലീസ് നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ്, മൂന്നു ജില്ലകളില്‍ അപകട പരമ്പരയുണ്ടായത്.

വനിതാ മതിലിന്റെ പ്രചാരണാർഥം ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചതിനു യു.പ്രതിഭ എംഎൽഎയ്ക്കെതിരെ പിഴ. ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനു കായംകുളം പൊലീസ് സ്റ്റേഷനിൽ രാവിലെയെത്തി പ്രതിഭ 100 രൂപ പിഴയടച്ചു. ഇന്നലെയാണു കായംകുളത്തു വനിതാമതിൽ പ്രചാരണത്തിനായി വനിതകളുടെ സ്കൂട്ടർ റാലി സംഘടിപ്പിച്ചത്. പ്രതിഭ ഉൾപ്പെടെ റാലിയിൽ പങ്കെടുത്ത സ്ത്രീകൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇന്ന് പരിപാടിയുടെ ചിത്രങ്ങൾ പത്രങ്ങളിൽ വന്നതോടെ എംഎൽഎ രാവിലെ തന്നെ പിഴയടച്ച് പുലിവാല് ഒഴിവാക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കുശേഷം സീരിയലിലൂടെ ചാര്‍മിള മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്തിരുന്നു. പിന്നീട് സിനിമയിലേക്കും. ഇതിനിടെ പല അഭിമുഖങ്ങളിലും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ചാര്‍മിള പങ്കുവെച്ചിരുന്നു. മൂന്നു വിവാഹങ്ങള്‍ ചെയ്ത് ജീവിം തകര്‍ന്ന ചാര്‍മിളയുടെ കഥ വളരെ ദയനീയമായാണ് മലയാളികള്‍ കേട്ടത്. എന്നാല്‍, സിനിമയിലേക്ക് തിരിച്ചുവന്നത് അവര്‍ക്ക് നല്ലൊരു ജീവിതം നല്‍കുമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാല്‍, വാടക വീട്ടിലായിരുന്നു ചാര്‍മിളയുടെ ജീവിതം. ഒരുപാട് സ്വത്തുക്കളും ആര്‍ഭാട ജീവിതവും നയിച്ചിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണിപ്പോള്‍.

തമിഴ്നാട്ടിലെ ഒരു ചെറ്റക്കുടിലിലാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നും തന്റെ അമ്മയും മകനും ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായ മൂന്ന് പ്രണയങ്ങളും അതിന്റെ പരാജയവുമാണ് തന്നെ ഈ നിലയിലെത്തിച്ചതെന്നാണ് അവര്‍ പറയുന്നത്. മകന്‍ ഇങ്ങനെയായിരുന്നില്ല ജീവിക്കേണ്ടതെന്നും തന്റെ പിടിപ്പുകേടുകൊണ്ടാണ് അവന്റെ ജീവിതം കൂടി തകര്‍ന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. മകന്റെ സ്‌കൂള്‍ ഫീസ് തമിഴ് നടന്‍ വിശാലിന്റെ കാരുണ്യംകൊണ്ട് മുടങ്ങുന്നില്ലെന്നും മകന് വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലൈനായി പിസ ഓര്‍ഡര്‍ ചെയ്ത് കൊടുക്കാറുള്ളതാണ് അവന്റെ സന്തോഷമെന്നും ചാര്‍മിള പറഞ്ഞു.

കലാലയത്തിലെ അക്രമരാഷ്ട്രീയത്തിന്‍റെ ജീവിച്ചിരുന്ന രക്തസാക്ഷിയാണ് സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983 ഒക്ടോബര്‍ 14നാണ് സൈമണ്‍ ബ്രിട്ടോ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന അദ്ദേഹത്തിന്‍റെ ശേഷകാല ജീവിതം വീല്‍ച്ചെയറിലായിരുന്നു. ആ ചക്രക്കസേരയില്‍ ഇരുന്നുകൊണ്ടും സൈമണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായി തുടര്‍ന്നു. 2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേ‍ഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ സെക്രട്ടറി, എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിജീവനത്തിന്‍റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്നു സൈമൺബ്രിട്ടോ. തികച്ചും അപ്രതീക്ഷിതമാണ്‌ ധീര സഖാവിന്‍റെ വിയോഗം . സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനാകെയും തീരാനഷ്‌ടം. പിന്തിരിപ്പൻ ശക്തികളുടെ കുത്തേറ്റ്‌ അരയ്‌ക്കു കീഴെ തളർന്ന്‌ വീൽച്ചെയറിൽ ജീവിച്ച ബ്രിട്ടോ പോരാട്ടവീര്യത്തിന്‍റെ മറുപേരാണ്‌. എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ കെഎസ്‌യുക്കാരുടെ കിരാതാക്രമണത്തിന്‌ ഇരയായത്‌. ഹൃദയം, കരൾ, നട്ടെല്ല്‌, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ആക്രമണത്തിൽ പരിക്കേറ്റു.

എന്നിട്ടും ആ പോരാളി തളർന്നില്ല. ഊർജ്ജം പ്രസരിപ്പിക്കുന്ന സാന്നിധ്യമായി എപ്പോഴും നിലകൊണ്ടു. വിപ്ലവപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പ്രചോദിപ്പിക്കുന്ന ജീവിതമായി. എല്ലാ പരിമിതികളും മറികടന്ന്‌ രാഷ്‌ട്രീയ‐ സാമൂഹ്യ സാംസ്‌കാരികരംഗങ്ങളിൽ സജീവമായിരുന്നു. ഒരു നിമിഷം പോലും വെറുതെയിരിക്കാൻ തയ്യാറാകാത്ത ബ്രിട്ടോ എഴുത്തും വായനയും വളരെ ഗൗരവത്തോടെ കൂടെ കൊണ്ടുനടന്നു.

ഈയടുത്ത കാലത്താണ് അദ്ദേഹം തളരാത്ത മനസ്സുമായി അദ്ഭുതയാത്ര നടത്തിയത്. വീല്‍ച്ചെയറും യൂറിന്‍ ബോട്ടിലുമായി നടത്തിയ ഭാരതപര്യടനത്തില്‍ 18,000 കിലോമീറ്ററാണ് ബ്രിട്ടോ താണ്ടിയത്. നാലരമാസക്കാലം രാജ്യത്തിന്‍റെ ഹൃദയവീഥികളിലൂടെ അദ്ദേഹം യാത്രനടത്തി. പട്ടിണിപ്പാവങ്ങളുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞും വ‍ഴിയോരങ്ങളില്‍ അന്തിയുറങ്ങിയും അദ്ദേഹം ഇന്ത്യയെ അടുത്തറിഞ്ഞു. തളര്‍ന്ന ശരീരത്തിന്‍റെ വേദനകള്‍ ചിലപ്പോ‍ഴെല്ലാം അദ്ദേഹത്തെ അലട്ടിയെങ്കിലും പിന്മാറാകാതെ പര്യടനം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. 138 ദിവസങ്ങളിലായി 18 സംസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം യാത്ര നടത്തിയത്. അതും പ‍ഴയൊരു അംബാസഡര്‍ കാറിലായിരുന്നു ബ്രിട്ടോയുടെ അദ്ഭുത യാത്ര. ഈ യാത്രാനുഭവങ്ങള്‍ സമാഹരിച്ചുകൊണ്ടുളള യാത്രാവിവരണം തയ്യാറാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ ആക്സ്മികമായ വേര്‍പാട്.

പതറാത്ത മനസ്സും പ്രത്യയശാസ്‌ത്ര പ്രതിബദ്ധതയുമായി പ്രവർത്തിച്ച ബ്രിട്ടോ ഓരോ കമ്മ്യൂണിസ്‌റ്റുകാരനും ആവേശവും പ്രചോദനവുമായിരുന്നു. ജീവിതം സമർപ്പിച്ച പ്രസ്ഥാനം നൽകിയ എല്ലാ ചുമതലകളും ഒരു പരാതിയുമില്ലാതെ ഏറ്റെടുക്കുകയും കൃത്യമായി നിർവഹിക്കുകയും ചെയ്‌തു. പുതുതലമുറയ്‌ക്ക്‌ ആവേശം പകർന്നു കൊടുക്കാനും അവർക്ക്‌ രാഷ്‌ട്രീയ ദിശാബോധം നൽകാനും എപ്പോഴും ശ്രദ്ധിച്ചു. ആ വീര സഖാവിന്‍റെ സ്‌മരണകൾക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഏലപ്പാറ കീഴക്കേചെമ്മണ്ണ് മൊട്ടലയത്തിൽ ഷേർലി(27)ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ഓട്ടോ ഡ്രൈവർ ഭാഗ്യരാജ്(31)ആണു പിടിയിലായത്. സംശയരോഗമാണു കാരണമെന്നും മുൻപും ഷേർളിയെ ഭാഗ്യരാജ് ആക്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു

തിങ്കളാഴ്ച ഉച്ചയ്ക്കു 12 ന്, ഭാഗ്യരാജും ഷെർളിയും താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിൽ വച്ചായിരുന്നു കൊലപാതകം. 12.30ന് ഭാഗ്യരാജ് വീട് പൂട്ടി ഇറങ്ങിപ്പോകുന്നത് കണ്ട തൊഴിലാളി സ്ത്രീകൾ വീടു തുറന്നു നോക്കിയപ്പോഴാണു ഷെർളിയെ മരിച്ച നിലയിൽ കണ്ടത്. തൊഴിലാളികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

ലയത്തിന്റെ നടുമുറിയിൽ വച്ച് ഭാഗ്യരാജ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ചു അടുക്കളയിലേക്കു കൊണ്ടു വന്നതായി പൊലീസ് പറയുന്നു. കഴുത്തിൽ സാരി മുറുക്കിക്കെട്ടിയ ശേഷം വലിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശേഷം അടുക്കള വാതിലിനോടു ചേർന്നു മൃതദേഹം കെട്ടിവെച്ച് ഭാഗ്യരാജ് ഏലപ്പാറയിലേക്കു കടക്കുകയായിരുന്നു. അവിടുന്ന് നാട്ടുകാർ പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബർ 7നു വാഗമണ്ണിൽ വച്ച് ഭാഗ്യരാജ് ഷേർലിയുടെ കഴുത്തിനു വെട്ടിയിരുന്നു. കോട്ടയം മെഡിക്കൽകോളജിൽ ചികിത്സയിലായിരുന്ന ഷെർളി നടക്കാൻ കഴിയാത്തതിനാൽ ലയത്തിനകത്തെ മുറിയിലാണു കഴിഞ്ഞിരുന്നത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റെന്ന പേരിലാണ് ഷെർളി ചികിൽസ തേടിയിരുന്നത്. അതിനാൽ പൊലീസ് കേസ് ഉണ്ടായില്ല. ചികിൽസയ്ക്കു പിന്നാലെ ഇവർ വാഗമണ്ണിലെ ഭാഗ്യരാജിന്റെ വീട്ടിൽ നിന്നു കിഴക്കേചെമ്മണ്ണിലെ വീട്ടിലേക്കു താമസം മാറ്റുകയായിരുന്നു

സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ യുകെജി വിദ്യാർത്ഥിനി മറ്റൊരു സ്കൂൾ ബസ് ഇടിച്ചു മരിച്ചു. പുളിങ്കുന്ന് കണ്ണംതറയിൽ രാജേഷിന്റെ മകൾ ഭാവയാമി (6) ആണ് മരിച്ചത്. പുളിങ്കുന്ന് കെഇ കാർമൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. പുളിങ്കുന്ന് മങ്കൊമ്പ് റോഡിൽ പൊട്ടുമുപ്പത്തിന് സമീപം വൈകിട്ട് നാലുമണിക്കായിരുന്നു അപകടം.

അതെ സ്കൂൾ പഠിക്കുന്ന സഹോദരനോടൊപ്പം ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ഉടൻ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ സജീവ പ്രവർത്തകനായ കുട്ടിയുടെ പിതാവ് രാജേഷ് കൈരളി ടീവിയിൽ സൗണ്ട് എൻജിനിയർ ആണ്. സംസ്‍കാരം ഇന്ന് 5 മണിക്ക്. അപകടത്തിനിടയാക്കിയ ബസും ഡ്രൈവറെയും (കണ്ണാടി ചാലക്കോട് കുഞ്ഞുമോൻ) പോലീസ് കസ്റ്റഡിയിൽ എടുത്തു കേസ് എടുത്തു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഇന്ന് വൈകീട്ട് നടക്കും. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക. അമ്പത് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായ് കേരളത്തിലെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും വനിതാ മതിലിനൊപ്പം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകീട്ട് 3 മണിക്ക് റിഹേഴ്‌സല്‍ ആരംഭിക്കും. പിന്നീട് കൃത്യം നാല് മണിക്കായിരിക്കും വനിതാ മതില്‍ ഉയരുക. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വനിതാ മതില്‍ റിപ്പോര്‍ട്ട് ചെയ്യാനായി സംസ്ഥാനത്ത് എത്തി കഴിഞ്ഞു. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ആരെയും ഭീഷണിപ്പെടുത്തി വനിതാ മതില്‍ സംഘടിപ്പിക്കില്ലെന്നും സ്വയം ബോധ്യമുള്ള സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തില്‍ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വനിതാ മതില്‍ തകര്‍ക്കാനുള്ള ചില ശക്തികള്‍ ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞിരുന്നു.

ന്യൂജേഴ്‌സി(അമേരിക്ക): നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി നവോത്ഥാന സംരംക്ഷണ സമിതി പുതുവത്സര ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം, അമേരിക്ക ബുക്ക് ഓഫ് റിക്കോര്‍ഡ് – കാലിഫോര്‍ണിയ, ഒഫിഷ്യല്‍ വേള്‍ഡ് റിക്കോര്‍ഡ്- സ്‌പെയിന്‍ എന്നിവയിലേക്ക് ലോക റെക്കോര്‍ഡിന് പരിഗണിക്കുന്നതിന് നിരിക്ഷിക്കുവാന്‍ യു.ആര്‍.എഫ്. അന്തര്‍ദേശിയ ജൂറി അംഗം വനജ അനന്ത (അമേരിക്ക) ഉണ്ടാകും. എഴുത്തുകാരിയും, ജീവകാരുണ്യ പ്രവര്‍ത്തകയും, അധ്യാപികയും ആയ ഇവര്‍ ന്യൂയോര്‍ക്ക് കൊളംമ്പിയ, ന്യൂജേഴ്‌സി കെയിന്‍ എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ന്യൂറോ സയന്‍സ്, എജ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. യു.ആര്‍.എഫ് ജൂറി സമിതിയുടെ സഹായത്തോടെ ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ ശേഖരിച്ച് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ചെയര്‍മാന്‍ ആയി ഉളള നിരീക്ഷണ സമിതിയുടെ മോണിറ്ററിംങ്ങ് കമ്മിറ്റിക്ക് നല്‍കും. ഇവ നിരീക്ഷിച്ചതിന് ശേഷം അന്താരാഷ്ട്രാ ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് ലോക റെക്കോര്‍ഡ് പ്രഖ്യാപനം നടത്തുമെന്ന് മീഡിയാ കോര്‍ഡിനേറ്റര്‍ ലിജോ ജോര്‍ജ് അറിയിച്ചു.

രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലകളിലായി ജൂറി അംഗങ്ങള്‍ ഉള്‍പെട്ട നീരിക്ഷണ സമിതി രൂപികരിച്ചു ചുമതലകള്‍ കൈമാറി. ജൂറി അംഗങ്ങളായി ഗിന്നസ് ഡേവിഡ് പയ്യന്നൂര്‍ (കണ്ണൂര്‍) ഗിന്നസ് അനില്‍ മാസ്റ്റര്‍ (കാസര്‍ഗോഡ്) ഗിന്നസ് പ്രജിഷ് കണ്ണന്‍, ഗിന്നസ് വത്സരാജ് (കോഴിക്കോട്) ഗിന്നസ് സത്താര്‍,ഗിന്നസ് മുരളി നാരായണന്‍ (തൃശൂര്‍ ) വിന്നര്‍ ഷെറിഫ് (മലപ്പുറം) ഗിന്നസ് കെ.എം.രാധാകൃഷ്ണന്‍, പി.സി.ചന്ദ്രബോസ് (എറണാകുളം) ആതിര മുരളി, ഗിന്നസ് വിജിത (ആലപ്പുഴ) ഹാരിസ് താഹ (കൊല്ലം) ഗിന്നസ് ജോണ്‍സണ്‍ ജോര്‍ജ് (തിരുവനന്തപുരം) ഗിന്നസ് സെയ്തലവി (പാലക്കാട്) ലിജോ ജോര്‍ജ് (കോര്‍ഡിനേറ്റിങ്ങ് റിപ്പോര്‍ട്ടര്‍) എന്നിവരെ ചുമതലപെടുത്തി. ഓരോ ജില്ലാ സമിതിയെയും സഹായിക്കുന്നതിന് വളണ്ടിയേഴ്‌സും ഉണ്ടാകും. ഒരു കിലോമീറ്റര്‍ വീതം ആണ് ഒരംഗത്തിന് വീതിച്ച് നല്‍കിയിരിക്കുന്നത്. ഇവര്‍ തത്സമയം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോയും ഫോട്ടോയും പകര്‍ത്തി ജൂറി അംഗങ്ങള്‍ക്ക് കൈമാറും.

കൊച്ചി: രാജ്യത്ത് പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഡീസല്‍ വില ഒമ്പതു മാസത്തെ കുറഞ്ഞ നിലയിലുമെത്തി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 23 പൈസ കുറഞ്ഞ് 72.21 രൂപയും ഡീസലിന് 24 പൈസ കുറഞ്ഞ് 67.86 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലെ വില തകര്‍ച്ച തുടര്‍ന്നാല്‍ ഇനിയും ഇന്ധനവില താഴേക്ക് കുതിക്കും.

കഴിഞ്ഞ ജനുവരി പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു. ഇത് പിന്നീട് പല ഘട്ടങ്ങളിലായി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതും രൂപയുടെ മൂല്യ തകര്‍ച്ചയും വില വര്‍ധിക്കാന്‍ കാരണമായി. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. വിലക്കയറ്റം തടയുന്നതില്‍ നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

വില നിയന്ത്രിക്കാനായി ജൂണ്‍ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിരുന്നു. ഒക്‌ടോബര്‍ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയും എന്ന സര്‍വ്വകാല റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. തുടര്‍ന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയില്‍ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു. പക്ഷേ വില കൃത്യമായി നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല.

ഒക്‌ടോബറില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. നേരത്തെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുശ്രുതമായി രാജ്യത്തെ എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നഷ്ട്ടപ്പെട്ട ജനപ്രീതി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. അതിന്റെ ഭാഗമാണ് എണ്ണവില കുറച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Copyright © . All rights reserved