ന്യൂസ് ഡെസ്ക്
മാഞ്ചസ്റ്ററിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. സിറ്റി സെൻററിൽ പുകപടലങ്ങൾ നിറഞ്ഞു. എമർജൻസി സർവീസുകൾ രംഗത്ത് എത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സിറ്റി സെന്ററിനടുത്തുള്ള ആർഡ്വിക്കിലെ ഇംപീരിയൽ നിറ്റ് വെയറിൽ ആണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം എഴുമണിയോടെയാണ് സംഭവം. മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യുവിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് ഉണ്ട്. മാഞ്ചസ്റ്ററിനു പുറമേ സ്റ്റോക്ക് പോർട്ട്, ട്രാഫോർഡ് എന്നിവിടങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തിയിട്ടുണ്ട്. അഗ്നിബാധ ഉണ്ടായിരിക്കുന്നത് ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ്. ഗോർട്ടണും അപ്പോളോ റൗണ്ട് എബൗട്ടിനും ഇടയിലുള്ള ഹൈഡ് റോഡ് പോലീസ് അടച്ചു. ആർക്കും പരിക്കുപറ്റിയതായി റിപ്പോർട്ട് ഇല്ല.


അമിത വേഗത്തിൽ വാഹനമോടിച്ചതിന് യൂറോപ്യൻ സഞ്ചാരിക്ക് ദുബായിയിൽ വൻ പിഴ. 170,000 ദർഹമാണ് പിഴ കൊടുക്കേണ്ടി വന്നത്. ഏകദേശം 31 ലക്ഷത്തിലധികം രൂപ.
ആകെ മൂന്ന് മണിക്കൂർ നേരം മാത്രമാണ് ഇയാൾ വാഹനമോടിച്ചത്. വാടകയ്ക്കെടുത്ത 1.3ദശലക്ഷം ദർഹത്തിന്റെ ലംബോർഗിനി കാറിലായിരുന്നു കറക്കം. മണിക്കൂറിൽ 230-240 കിലോ മീറ്റർ വേഗത്തിലായിരുന്നു ഷെയ്ഖ് സയ്യിദ് റോഡിലുടെ യാത്ര. പുലർച്ചെ 2.30നായിരുന്നു സഞ്ചാരം. ഇയാളുടെ സാഹസികത റോഡിലെ എല്ലാ റഡാറിലും പതിഞ്ഞതനുസരിച്ചാണ് ദുബായ് പോലീസ് പിഴ ഈടാക്കിയത്.
നാട്ടിന്‍പുറങ്ങളിലെ വഴിയരികുകളിലും കുറ്റിക്കാടുകളിലുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന ഒരു ചെടിയുണ്ട്. ഞൊട്ടയ്ക്ക, ഞൊട്ടാഞൊടിയന്‍, മുട്ടമ്പുളി തുടങ്ങിയ പേരുകളില്‍ നാട്ടിന്‍ പുറങ്ങളില്‍ അറിയപ്പെടുന്ന ഫൈസിലിസ് മിനിമ അഥവാ ഗോള്‍ഡന്‍ ബെറിയാണത്. ഈ ചെടിയിലെ ഒരു കായ അടര്‍ത്തിയെടുത്ത് നെറ്റിയില്‍ അടിച്ച് പൊട്ടിച്ച് ശബ്ദമുണ്ടാക്കി രസിക്കുന്നത് നാട്ടിന്‍പുറങ്ങളിലെ ആളുകളുടെ ശീലവുമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് വലിയ പിടിയില്ലെങ്കിലും പഴയ തലമുറയ്ക്ക് അതൊരു ഗുഹാതുര സ്മരണയാണ്.
എന്നാല്‍ പാഴ്‌ചെടികളുടെ പട്ടികയില്‍ മലയാളി പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയില്‍ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിര്‍ഹമാണ് വില. എന്നാല്‍, ശരീരവളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്.
അതിനാല്‍ തന്നെ പുറം നാടുകളില്‍ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നു. മഴക്കാലത്താണ് വളര്‍ച്ചയുടെ ഭൂരിഭാഗവും നടക്കുന്ന ഈ ചെടിയുടെ പച്ച കയയ്ക്ക് ചവര്‍പ്പാണ്. പഴുത്താല്‍ പുളി കലര്‍ന്ന മധുരമുള്ള രുചിയായിരിക്കും ഇതിന്. വേനല്‍ കാലത്ത് പൊതുവെ ഇതിന്റെ ചെടി കരിഞ്ഞ് പോകും.
പ്രധാന പ്രശ്‌നം മലയാളികളാര്‍ക്കും ഈ ചെടിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ല എന്നതാണ്. എന്നാല്‍ ചെടിയുടെ മൂല്യത്തെക്കുറിച്ച് വേണ്ട വിധത്തില്‍ മനസിലാക്കിയാല്‍ കര്‍ഷകര്‍ക്ക് വലിയ മുതല്‍ക്കൂട്ടാവും ഈ ചെടിയെന്ന് നിസ്സംശയം പറയാം.
അതേസമയം ഈ ചെടിയുടെ ഉപയോഗം ആയുര്‍വേദത്തില്‍ വ്യക്തമായി പറയുന്നുമുണ്ട്. പുരാതന കാലം മുതല്‍ ഔഷധ നിര്‍മ്മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. കര്‍ക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്.
കളിക്കളത്തിലെ ഡ്രിങ്ക്സ് ബ്രേക്കിൽ വ്യത്യസ്ഥ പരിക്ഷണവുമായി ഭാരത് ആർമി. ബർമിങ്ങാമിലെ റിച്ച് മോണ്ട് ക്രിക്കറ്റ് ക്ലബ് മൈതാനത്താണ് രസകരമായ സംഭവം നടന്നത്.
ഇംഗ്ലണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഔദ്യോഗിക സംഘമാണ് ഭാരത് ആർമി. ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്താറുള്ളത് ഇവരാണ്. ഭാരത് ആർമിയും ഇംഗ്ലണ്ടിന്റെ ബാർമി ആർമിയും തമ്മിൽ നടന്ന ക്ലബ്ബ് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിന്റെ ഇടവേളയിൽ ഭാരത് ആർമി ടീമിന് കുടിക്കാനുള്ള വെള്ളവുമായി മൈതാന മധ്യത്തിലെത്തിയത് ഒരു ഓട്ടോറിക്ഷയായിരുന്നു. ഇത് വരെ സാധരണ മത്സരങ്ങളിൽ പോലും കാണാൻ കഴിയാത്ത കാഴ്ച. മറ്റ് കളിക്കാർക്ക് വേണ്ടി കളിക്കാരിൽ ആരെങ്കിലും തന്നെ വെള്ളം കൊണ്ടുവരുന്നത് കണ്ടവർക്കിടയിലേക്കാണ് ഓട്ടോറിക്ഷ കയറി വന്നത്.
ഭാരത് ആർമി തന്നെയായിരുന്നു ഈ ആശയത്തിനു പിന്നിൽ. അവർ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ ഇത് പങ്കുവെച്ചത്. ഇതിനൊപ്പം ബി.സി.സി.ഐയോട് ഇക്കാര്യം ശ്രദ്ധിക്കാനും ഓർമ്മപ്പെടുത്തുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക് കൂടുതൽ ആവേശം നൽകാനുള്ള തയ്യറാടുപ്പിലാണ് ഭാരത് ആർമി.
#ENGvIND Are you taking taking notes @BCCI ? A new way of delivering ‘drinks’ for the the players… #BharatArmyRickshaw #BharatArmy #Rickshaw #Cricket #IndianCricket #TeamIndia #LoveCricket #ViratKohli #COTI 🇮🇳@imVkohli pic.twitter.com/v8M0nEa5Uw
— The Bharat Army (@thebharatarmy) August 6, 2018
ചെന്നൈ: ഡിഎംകെ എന്ന പ്രാദേശിക ദ്രാവിഡ രാഷ്ട്രീയ പാർട്ടിയെ അരനൂറ്റാണ്ടു നയിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ശക്തിയാക്കി മാറ്റിയ നായകനായിരുന്നു എം. കരുണാനിധി. അണ്ണാ ഡിഎംകെയുടെ വെല്ലുവിളികളെ ചെറുപുഞ്ചരിയോടെ നേരിട്ട തമിഴ് ജനതയുടെ കലൈഞ്ജർ അഞ്ച് തവണയാണ് മുഖ്യമന്ത്രിയായത്. റിക്കാർഡ് ഭൂരിപക്ഷങ്ങൾ നേടിയാരുന്നു അദ്ദേഹത്തിന്റെ വിജയങ്ങൾ.
1969 ജൂലൈ 27നാണ് ഡിഎംകെ അധ്യക്ഷനായി കരുണാനിധി ചുമതലയേൽക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് ഇത്രയധികം കാലം ഒരാൾ അധ്യക്ഷനായിരിക്കുകയെന്ന അപൂർവനേട്ടവും കരുണാനിധി സ്വന്തമാക്കിയിരുന്നു. 1969ൽ ഡിഎംകെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നു. പിന്നീട് പെരിയാറുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പാർട്ടിയിൽ പ്രവർത്തിച്ചു.
പിന്നീട് ഡിഎംകെ എന്ന ദ്രാവിഡ പാർട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനാവണ് അദ്ദേഹം പ്രയത്നിച്ചത്. തമിഴ്നാടിന്റെ സ്പന്ദനമായി പാർട്ടിയെ വളർത്തിയ കലൈഞ്ജർ കേന്ദ്രഭരണത്തിൽ നിർണായക സ്വാധീനം വഹിക്കുകയും ചെയ്യുന്ന തരത്തിലേക്ക് വളർത്തുകയും ചെയ്തു.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് ജനമൈത്രി നടുറോഡില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. പെറ്റിക്കേസില്‍ പിഴയടക്കാന്‍ ചെന്ന, കൊല്ലം കരുനാഗപ്പള്ളിഐ എച്ച് ആര്‍ ഡി കോളജിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥി അഖില്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. വള്ളിക്കീഴ് സ്വദേശിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖില്‍ കൃഷ്ണനെ കരുനാഗപ്പള്ളി എസ്.ഐ ശ്യാമാണ് പരസ്യമായി മുഖത്തടിച്ചത്.
ആളുകള്‍ നോക്കി നില്‍ക്കെയാണ് അഖിലിനെ എസ്‌ഐ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റിയത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേര്‍ സ്റ്റേഷനിലെത്തിയതോടെ 100 പിഴ അടപ്പിച്ച് അഖിലിനെ വിട്ടയക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറു രൂപ പിഴ ഒടുക്കേണ്ട ഒരുപെറ്റി കേസില്‍ കോളജ് വിദ്യാര്‍ഥിയെ ജനമൈത്രി പൊലിസ് കൈകാര്യം ചെയ്യുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പുറത്തു വന്നിട്ടും വിദ്യാര്‍ഥിയുടെ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല.
ബൈക്കിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെ കരുനാഗപ്പള്ളി എസ് ഐ ശ്യാം യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് എസ് എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥി ആരോപിച്ചു.
കുറുമണി (വയനാട്): വെണ്ണിയോട് വലിയപുഴയിൽ ചാടിയ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചുണ്ടേൽ ആനപ്പാറ നാരായണൻകുട്ടിയുടെ മകൾ സൂര്യയുടെ(11) മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരൻ സായൂജിനായി തെരച്ചിൽ തുടരുന്നു.
നാരായണൻകുട്ടി(45), ഭാര്യ ശ്രീജ(45) എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. കുടുംബം പുഴയിൽ ചാടിയെന്ന് കരുതുന്ന ഭാഗത്തുനിന്നു ഏകദേശം 25 മീറ്റർ മാറിയാണ് നാരായണൻ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. അഗ്നിശമന സേനാംഗങ്ങളും പോലീസും കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി പ്രവർകത്തരും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്.
പുഴക്കരയിൽ പ്രദേശവാസികളിൽ ചിലർ വാനിറ്റി ബാഗ്, കുട്ടികളുടേതടക്കം നാലു ജോഡി ചെരിപ്പുകൾ, രണ്ടു കുട എന്നിവ കണ്ടതാണ് കുടുംബം പുഴയിൽ ചാടിയെന്ന സംശയത്തിനിടയാക്കിയത്. നാട്ടുകാർ ബാഗ് പരിശോധിച്ചപ്പോൾ കുടുംബത്തെ സംബന്ധിച്ച വിവരവും കുറിപ്പും ലഭിച്ചു.
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയും വിമന്‍ ഇന്‍ സിനിമ കളക്ടീവുമായുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ എഎംഎംഎയില്‍ നിന്ന് രാജിവെക്കുകയും ഡബ്ല്യുസിസി പ്രവര്‍ത്തകരായ മറ്റു നടിമാര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച. എഎംഎംഎ നടപടി വിവാദമാകുകയും പൊതുസമൂഹത്തില്‍ നിന്നുള്‍പ്പെടെ വന്‍ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച സംഭവവും അനുബന്ധമായി ഉണ്ടായ മറ്റു സംഭവങ്ങളുമായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക. ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ താരസംഘടന നടത്തിയ നീക്കം പരാജയപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ചര്‍ച്ച നടക്കുന്നത്. കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരുടെ അപേക്ഷയെ ആക്രമണത്തിനിരയായ നടി എതിര്‍ത്തു.
താന്‍ എഎംഎംഎയുടെ ഭാഗമല്ലെന്നും സഹായം ആവശ്യമില്ലെന്നും നടി കോടതിയെ അറിയിച്ചു. ഇതു കൂടാതെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് രചനയും ഹണി റോസും ആവശ്യപ്പെട്ടതും തിരിച്ചടിയായി. വിഷയത്തില്‍ എഎംഎംഎയില്‍ രണ്ടഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്.
അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യ കുറിച്ച അട്ടിമറി ജയം ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ അമ്പരപ്പായി മാറിയിരിക്കുകയാണ്. സ്വപ്‌ന സമാനമെന്ന് പോലും വിശേഷിപ്പിക്കാനാകാത്ത വിധമാണ് ഇന്ത്യ അര്‍ജന്റീനയെ അട്ടിമറിച്ചത്. അതും പകുതിയോളം സമയം പത്ത് പേരുമായി കളിച്ച്.
നാലാം മിനിറ്റില്‍ തന്നെ ദീപക് താംഗ്രയിലൂടെ ഗോള്‍ നേടിയ ഇന്ത്യ ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിലെത്തി. നിന്‍തോയിയുടെ കോര്‍ണര്‍ കിക്കിന് ദീപക് താംഗ്രി തലകൊണ്ട് പന്ത് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനകം ഇന്ത്യന്‍ താരം അനികേത് ജാദവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍ വീര്യം ഒട്ടും ചോരാതെ പോരാടിയ ഇന്ത്യന്‍ ടീം 68-ാം മിനിറ്റില്‍ ഇന്ത്യ രണ്ടാം ഗോളും നേടി. റഹിം അലിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് അന്‍വര്‍ അലി വലയിലെത്തിച്ചു.
73-ാം മിനിറ്റില്‍ അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും തുടര്‍ന്നുള്ള 20 മിനിറ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നതോടെ, ഇന്ത്യ പുതിയ ചരിത്രം രചിച്ചു. ആ മത്സരം കാണാം
തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഓടിക്കൊണ്ടിരിക്കുന്ന ബസ് കത്തിയമര്‍ന്നു. ഗുരുവായൂരില്‍നിന്നു കൊടുങ്ങല്ലൂരിലേക്കു പോയ ലക്ഷ്വറി ബസ് കടപ്പുറം ഞോളീറോഡില്‍ വച്ചാണ് കത്തിയത്. ബസ്സില്‍ യാത്രക്കാരൊന്നും ഉണ്ടാകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സിലുണ്ടായിരുന്ന ഡ്രൈവറായ ഗുരുവായൂര്‍ സ്വദേശി ഷഫ്‌നാസ് (30) ചാടി രക്ഷപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബസിന്റെ പുറകില്‍ നിന്നു തീപടരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തീപടരുന്നത് കണ്ട ബൈക്ക് യാത്രികരാണ് ഡ്രൈവറെ കാര്യം അറിയിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി ഓടിരക്ഷപ്പെടുകയായിരുന്നു.
ബസ് കത്തുന്നതു കണ്ട പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.
ഗുരുവായൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റും നാട്ടികയില്‍നിന്നുള്ള ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. തീ പടരാനുളള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മുഹമ്മദ് ഷഹീദിന്റേതാണ് ബസ്.