Latest News

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാല്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ മോദിയെ സന്ദര്‍ശിച്ചിരുന്നു. ലാലിന്റെമാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. വിശ്വശാന്തി ഫൌണ്ടേഷന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ആലോചനകള്‍ പ്രധാനമന്ത്രിയുമായി മോഹന്‍ലാല്‍ പങ്കുവെച്ചു. അതിന് എല്ലാവിധ പിന്തുണയും മോദി വാഗ്ദാനം ചെയ്തതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.

ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ ഇതു മാത്രമായിരുന്നില്ല കാരണമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസും ഡെക്കാണ്‍ ക്രോണിക്കിളും റിപ്പോര്‍ട്ടു ചെയ്യുന്നത്. ലാലിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ അടുത്തിടെ ചില നീക്കങ്ങള്‍ നടന്നിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ലഭിക്കുന്ന വിവരം. ആര്‍എസ്എസുമായി ഊഷ്മള ബന്ധമാണ് ലാലിനുള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംഘടന ആവശ്യപ്പെട്ടാല്‍ താരം നിരസിക്കാനിടയില്ല.

ബിജെപി വലിയ അടിത്തറയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവന്തപുരം. കഴിഞ്ഞതവണ ശശി തരൂര്‍ ഇവിടെ ജയിച്ചിരുന്നെങ്കിലും വലിയ മത്സരത്തിനുശേഷമാണ് ഒ. രാജഗോപാല്‍ തോല്‍വി സമ്മതിച്ചത്. ഒരുഘട്ടത്തില്‍ രാജഗോപാല്‍ ജയിച്ചേക്കുമെന്ന പ്രതീതിയും വോട്ടെണ്ണലില്‍ ദൃശ്യമായിരുന്നു. ഇത്തവണ മണ്ഡലം പിടിച്ചടക്കാന്‍ തലയെടുപ്പുള്ള സ്ഥാനാര്‍ഥി വേണമെന്ന ആവശ്യത്തിനൊടുവിലാണ് ബിജെപി ലാലിലേക്ക് കണ്ണെറിഞ്ഞിരിക്കുന്നത്. ലാല്‍ വന്നാല്‍ തിരുവനന്തപുരത്ത് രണ്ടു താര സ്ഥാനാര്‍ഥികളുടെ മത്സരമായി അതു മാറും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹ്യക്ഷേമ പ്രവര്‍ത്തകനെന്ന നിലയില്‍ മോഹന്‍ലാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടിലുണ്ട്. നടനെന്ന നിലയില്‍ മോഹന്‍ലാല്‍ പ്രശസ്തനാണ്. പക്ഷെ കേരളത്തില്‍ വിജയിക്കാന്‍ അത് മാത്രം പോര. അതുകൊണ്ടാണ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ അടിമാലി ടൗണില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ യാത്രക്കാരെല്ലാം വാഹനം നിര്‍ത്തി പുറത്തിറങ്ങി നോക്കുന്ന ഒരു സ്ഥലമുണ്ട്. കേരളത്തെ പിഴുതെറിഞ്ഞ പ്രളയത്തിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെ റോഡിനോട് ചേര്‍ന്ന് തലയുയര്‍ത്തി നിന്ന ഒരു മൂന്നുനില വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനാണ് ആളുകള്‍ ദിവസവും ഒഴുകിയെത്തുന്നത്.

അടിമാലി അമ്പാട്ടുകുന്നേല്‍ കൃഷ്ണ ജ്വല്ലറി ഉടമ പരേതനായ രാധാകൃഷ്ണന്റെ മൂന്നുനില വീടാണ് റോഡ് സൈഡില്‍ നിന്ന് നിരങ്ങി 70 അടിയോളം താഴേക്ക് പോയത്. ഒരു നില പൂര്‍ണമായും മണ്ണിനടിയിലായി. രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ട് പെണ്‍മക്കളും താമസിച്ചിരുന്നത്. ഇവര്‍ക്ക് ഉടുത്തിരുന്ന വസത്രങ്ങള്‍ ഒഴികെയെല്ലാം നഷ്ടമായി. താഴത്തെ നില പില്ലറുകളാണ്. അതിന് മുകളിലായാണ് വീട് നിര്‍മ്മിച്ചത്.

ഒഗസ്റ്റ് 16ന് രാവിലെ എട്ടരയോടെയാണ് ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി. വീടിന്റെ രണ്ട് നിലകള്‍ മ്ണ്ണിന് മുകളില്‍ കാണാവുന്ന നിലയിലാണ്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല, അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടിമാലി മന്നാങ്കാലയിലുള്ള ബന്ധുവീട്ടിലാണ് ഷീലയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. 40 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് നാലുവര്‍ഷം മുന്‍പ് വീട് നിര്‍മ്മിച്ചത്.

കൊല്‍ക്കത്തയിലെ മേജേര്‍ ഹട്ട് ഫ്ലൈ ഓവര്‍ തകർന്നു വീണതായി റിപ്പോർട്ടുകൾ. ഫ്ലൈ ഓവറിന്റെ കീഴിലായി ഇപ്പോഴും നിരവധി വാഹനങ്ങളും ആളുകളും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വാഹനങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കവേ മേജേര്‍ ഹട്ട് ഫ്ലൈ ഓവറിന്റെ ഭാഗങ്ങൾ ഇടിഞ്ഞു താഴേയ്ക്ക് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർ മരിക്കുകയും ഏഴു പേർക്കോളം പരിക്കേറ്റതായുമാണ് പ്രാഥമികമായി പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പാലത്തിനു അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി സേനയുടെ സഹായം തേടിയിട്ടുണ്ട്. അതേസമയം ഒമ്പതോളം പേരെ അതീവ ഗുരുതരാവസ്ഥയിൽ എസ് എസ് കെ എം ആശുപത്രിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

മത്സ്യവിൽപ്പനയിലൂടെ താരമായി തീർന്ന ഹനാന് സംഭവിച്ച വാഹനാപകടത്തിൽ ദുരുഹതയുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് നീക്കം തുടങ്ങി. യാഥാസ്ഥിതിക വിശ്വാസങ്ങൾക്കെതിരെ രംഗത്ത് വന്നതിന്റെ പേരിൽ ഹനാന് എതിരെ വ്യാപകമായ എതിർപ്പുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ദുരുഹത പരിശോധിക്കണമെന്ന് പോലീസ് ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്കാണ് ഹനാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. കൊടുങ്ങല്ലൂരിലായിരുന്നു സംഭവം. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹന്നാൻ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ജുവലറി ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. കാർ ഡ്രൈവർ ജിതേഷ് കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതിലാണ് പോലീസിന് സംശയം ഉണ്ടായിരിക്കുന്നത്.

തന്റെ പേരിലുണ്ടാക്കിയ വ്യാജ ഫെയ്സ് ബുക്ക് ഐ.ഡി ഉപയോഗിച്ച് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് കമ്മീഷണറെ കാണാനുള്ള യാത്രക്കിടയിലായിരുന്നു അപകടം ഉണ്ടായത്. ഹനാന് എതിരെ ഏറെ നാളായി ചില കോണുകളിൽ നിന്നും ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ ഉണ്ടാകുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച് രേഖാമൂലമല്ലെങ്കിലും ഹനാൻ പരാതിപ്പെട്ടിരുന്നു. സ്വന്തം സമുദായത്തിൽ നിന്നു പോലും ഹനാന് ഡേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഹനാനെ അപകീർത്തി പെടുത്തുകയാണ് ലക്ഷ്യമെന്ന് പുറമേ തോന്നുമെങ്കിലും സംഗതി അത്ര നിസാരമായി.ഹനാനെതിരെ എല്ലാവരെയും രംഗത്തെത്തിക്കുകയാണ് ലക്ഷ്യം.

സർക്കാർ മാത്രമാണ് ഹനാന് സഹായവുമായുള്ളത്. അപകട വാർത്തയറിഞ്ഞയുടനെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. എന്നാൽ മറ്റാരുടെയും പിന്തുണ ഇവർക്ക് കിട്ടുന്നില്ല. അപകടം നടന്നപ്പോൾ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. അപകടാവസ്ഥയിലുള്ള ഹനാൻ അപകടത്തിലെ ദുരുഹത പുറത്തു കൊണ്ടുവരുന്നത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല. ഉടൻ പരാതി നൽകുമെന്ന് കേൾക്കുന്നു.

വളരെ പെട്ടെന്നാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. ദൃശ്യമാധ്യമങ്ങളാണ് ഹനാനെ താരമാക്കിയത്. താരമായതോടെ സിനിമയിൽ അവസരം ലഭിച്ചു. അതിനൊപ്പം ഉദ്ഘാടനങ്ങളും കിട്ടി തുടങ്ങി. ഇപ്പോൾ സാമ്പത്തികമായി തരക്കേടില്ലാത്ത അവസ്ഥയിലാണ് ഹനാൻ എത്തിച്ചേർന്നിരിക്കുന്നത്.

 

പെരുമ്പാവൂർ സ്വദേശിയും മുൻ സ്പിരിറ്റ് കേസ് പ്രതിയുമായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ വെങ്ങോല വലിയകുളം ചായാട്ടു വീട്ടില്‍ സോമന്റെ മകൻ ഉണ്ണികുട്ടന്‍ (34)ന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമാണ് മംഗലാപുരം പോലീസ് കണ്ടെത്തിയത്.

പെരുമ്പാവൂർ സ്വദേശികളുൾപ്പടെയുള്ള സുഹൃത്തുക്കളുമായി ഒരാഴ്ച്ച മുൻപാണ് ഉണ്ണി നാട്ടിൽ നിന്നും പോയതെന്നാണ് പ്രദേശ വാസികൾ പറയുന്നത്. അതേസമയം ഉണ്ണിയോടൊപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന സുഹൃത്തുക്കളെപ്പറ്റി പോലീസ് അന്വേഷിച്ചു വരികയാണ്.

മംഗലാപുരത്ത് നിന്നും 60 കിലോമീറ്റര്‍ ദൂരെയുണ്ടായ സംഭവത്തിൽ ഇന്നലെയാണ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനില്‍ അറിയിപ്പ് ലഭിച്ചത്. ദേഹത്ത് വെട്ടേറ്റതും മര്‍ദ്ദിച്ചതുമായ നിരവധി പാടുകളുണ്ട്. വെള്ളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മംഗലാപുരത്തെ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയാതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയാണ് നടന്‍ ജയറാം ഓടിച്ച ഒരു ജീപ്പ് അപകടത്തില്‍ പെട്ടു എന്നത്. വീഡിയോയിലെ വാഹനത്തില്‍ ഇരിക്കുന്ന വ്യക്തിയ്ക്ക് ജയറാമിനോട് സാമ്യമുള്ളതാണ് ജയറാമാണ് അപകടത്തില്‍ പെട്ടത് എന്ന് പ്രചരിക്കാന്‍ കാരണം. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ ജയറാം.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആ ജീപ്പിലുണ്ടായിരുന്നത് താനല്ല എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫോണില്‍ ഇക്കാര്യം അന്വേഷിച്ച് വിളിക്കുന്നവരോട് മറുപടി പറഞ്ഞ് മടുത്തെന്നും അതുകൊണ്ടാണ് വീഡിയോ ചെയ്തതെന്നും സത്യാവസ്ഥ മനസിലാക്കാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജയറാം പറഞ്ഞു. വീഡിയോയിലുള്ളത് ആരായിരുന്നാലും ആര്‍ക്കും അപകടമൊന്നും ഉണ്ടാകാതിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/JayaramActor/videos/1903069619988574/

 

പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ.ശശി എംഎല്‍എ. മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിഞ്ഞതെന്നും ഷൊര്‍ണൂര്‍ എംഎല്‍എയായ ശശി പറഞ്ഞു. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്.

എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് ഇവര്‍ പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും യുവതി പരാതി നല്‍കിയിരുന്നു. അതേ സമയം തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.രാജേന്ദ്രന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ കുണ്ട്രത്തൂരില്‍ മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം കാമുകനൊപ്പം പോയ വീട്ടമ്മ പദ്ധതിയിട്ടത് കേരളത്തിലേക്ക് ഒളിച്ചോടാന്‍. എന്നാല്‍ അഭിരാമിയുടെ ഫോണ്‍ പരിശോധിച്ച പോലീസ് നാഗര്‍കോവിലെ ലോഡ്ജില്‍ നിന്ന് ഇവരെ പിടികൂടി. കാമുകന്‍ സുന്ദരമാണ് അഭിരാമിയെ നാഗര്‍കോവിലില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചത്. ഇയാളേയും പോലീസ് ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു.

കേരളത്തില്‍ താമസിക്കാന്‍ ആലോചിച്ചെങ്കിലും സുന്ദരം അനുവദിച്ചില്ല. കുഞ്ഞുങ്ങള്‍ മരിച്ച കേസില്‍ പോലീസ് നീക്കമറിയാന്‍ കാമുകന്‍ സുന്ദരം ചെന്നൈയില്‍ തന്നെ താമസിച്ചു. പോലീസ് അഭിരാമിയെ പിടികൂടുകയായിരുന്നു. അഭിരാമിയും സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ ഭര്‍ത്താവ് വിജയും എട്ടുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായതാണ്. എന്നാല്‍ ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു.

ഇവര്‍ കുണ്ട്രത്തൂര്‍ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റില്‍ താമസം തുടര്‍ന്നതോടെ ബിരിയാണിക്കടയിലെ തൊഴിലാളിയായ സുന്ദരവുമായി പ്രണയത്തിലായി. വിജയ് വിലക്കിയിട്ടും ബന്ധം തുടര്‍ന്നു. മക്കളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ഒളിച്ചോടി. ഒടുവില്‍ വിജയ് ഇവരെ തിരിച്ചുവിളിച്ചുകൊണ്ടുവരികയായിരുന്നു.

എന്നാല്‍ കാമുകനൊപ്പം ജീവിക്കണമെങ്കില്‍ ഭര്‍ത്താവിനേയും കുട്ടികളേയും കൊല്ലണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി. ഭര്‍ത്താവിനായി കാത്തിരുന്നു. എന്നാല്‍ രാത്രി മടങ്ങിയെത്താതിരുന്ന വിജയ് പിറ്റേന്ന് പുലര്‍ച്ചെ എത്തിയപ്പോള്‍ മക്കള്‍ അവശ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏഴും അഞ്ചും വയസ്സുള്ള മക്കളാണ് കൊല്ലപ്പെട്ടത് .

 

റോഡപകടത്തില്‍ പരിക്കേറ്റ ഹനാന്‍ ഹമീദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വച്ചാണ് ഹനാന്‍ ഹമീദ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

അബോധാവസ്ഥയില്‍ അല്ലെങ്കിലും ഐസിയുവിലാണ് ഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ചാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായി സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്‍പന നടത്തിയതിനെ തുടര്‍ന്നാണ് ഹനാന്‍ ഹമീദെന്ന ബിരുദ വിദ്യാര്‍ത്ഥിനി ജന ശ്രദ്ധ ആകര്‍ഷിച്ചത്.

നേരത്തെ തന്റെ അവസ്ഥ വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്ന് പലരായി സഹായിച്ച ഒന്നരലക്ഷം രൂപ ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്‍ മോഹന്‍ലാല്‍ കൂടിക്കാഴ്ച്ച നടത്തി. ജന്മാഷ്ടമി നാളില്‍ തന്നെ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതില്‍ മോഹന്‍ലാല്‍ സന്തോഷം പ്രകടിപ്പിച്ചു. മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

നവകേരളത്തിന്റെ നിര്‍മ്മാണത്തിന് എല്ലാവിധ പിന്തുണകളും മോദി അറിയിച്ചതായും മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. വിശ്വശാന്തി ട്രസ്റ്റിന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങാനുളള പദ്ധതിയും പ്രധാനമന്ത്രി അഭിനന്ദിച്ചതായി ോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വെള്ളപ്പൊക്ക സമാശ്വാസ പ്രവര്‍ത്തനങ്ങളിലും വിശ്വശാന്തി ഫൗണ്ടേഷന്‍ സജീവായിരുന്നു. വയനാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യ പ്രവര്‍ത്തനങ്ങള്‍.

25 ടണ്ണിലധികം വരുന്ന സാധനസാമഗ്രികളാണ് ദുരിതബാധിതര്‍ക്കാര്‍ ഇവര്‍ വയനാട്ടില്‍ വിതരണം ചെയ്തത്. ഇതിനെ കുറിച്ച് മോഹന്‍ലാല്‍ നേരത്തേ വീഡിയോ തയ്യാറാക്കുകയും ചെയ്തിരുന്നു.

‘ഒരു നൂറ്റാണ്ടിനിടയ്ക്ക് കേരളം കണ്ട മഹാ പ്രളയത്തില്‍, ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി നിലകൊള്ളുകയും അവരുടെ പുനരധിവാസത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്‍റെ സ്നേഹാദരങ്ങള്‍. എന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ സന്നദ്ധ പ്രവര്‍ത്തകര്‍, വയനാട്ടിലെ ഉള്‍ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇറങ്ങുകയാണ്.
ആദ്യഘട്ടത്തില്‍ വയനാട്ടിലെ രണ്ടായിരം കുടംബങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ആണ് ഞങ്ങളുടെ പരിശ്രമം. ഒരുകുടുംബത്തിന് ഒരു ആഴ്ചയ്ക്കുള്ള അവശ്യസാധനങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. ഒരുപാട് പേരുടെ സഹായ ഹസ്തങ്ങളിലൂടെ നമ്മുടെ കേരളം ഈ പ്രതിബന്ധങ്ങളെ അതിജീവിക്കും. അതിനായി നമുക്ക് ഒത്തുചേരാം’ മോഹന്‍ലാല്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved