മീ ടൂ ക്യാംപെയ്ന്‍ ശക്തമായ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം നടിയും അവതാരകയുമായ റോസിന്‍ ജോളിയാണ് ഇപ്പോൾ മീ ടൂവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് രസകരമായൊരു ക്യാംപെയ്ന്‍ ആണ്. ‘പണം കടം വാങ്ങിയിട്ട് തിരിച്ച് തരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടൂ ക്യാംപെയ്ന്‍ തുടക്കമിടുന്നതിനെ പറ്റിയാണ് റോസിന്‍ ജോളി പറയുന്നത്.
തിരിച്ചു തരാം എന്ന് ഉറപ്പ് നല്‍കി നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്’. പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു.
ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും.’ റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചാത്തന്നൂര്‍ ഇത്തിക്കര കൊച്ചുപാലത്തില്‍ നിന്നും ബുധനാഴ്ച ആറ്റില്‍ ചാടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ പാലത്തിന് സമീപത്ത് നിന്നും ഫയര്‍ഫോഴ്സും സ്‌കൂബ സ്‌ക്വാഡും ചേര്‍ന്ന് കരയ്ക്കെടുത്തു. പരവൂര്‍ കോട്ടപ്പുറം കൊഞ്ചിന്റഴികം വീട്ടില്‍ മോഹനന്‍ പിള്ളയുടെയും ലീലയുടെയും മകന്‍ മനു (26), പരവൂര്‍ പുക്കുളം സുനാമി ഫ്ളാറ്റില്‍ ഷംസുദീന്‍-ഷെമീമ ദമ്പതികളുടെ മകളും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച പരേതനായ വിഷ്ണുവിന്റെ ഭാര്യയുമായ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെടുത്തത്.
പുറ്റിങ്ങല്‍ വെടിക്കെട്ടില്‍ മരിച്ച വിഷ്ണുവിന്റെ ഭാര്യയാണ് സുറുമി. വിഷ്ണുവിന്റെ സുഹൃത്തായിരുന്നു മനു. വിഷ്ണുവിന്റെ മരണശേഷം മനുവും സുറുമിയും അടുപ്പത്തിലായി. ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവരായതില്‍ ഒന്നിച്ചുള്ള ജീവിതം സാധ്യമാകുമോയെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായാണു പോലീസ് നല്‍കുന്ന സൂചന. ബുധനാഴ്ച രാത്രി ഒമ്പതേമുക്കാലോടെ ഇത്തിക്കര കൊച്ചു പാലത്തിനടുത്തു നിന്നാണ് ഇവര്‍ ഇത്തിക്കരയാറ്റിലേക്ക് ചാടിയത്.
പാലത്തിനടുത്ത് ഒരു സ്‌കൂട്ടറും, മൊബൈല്‍ ഫോണും, പാസ്പോര്‍ട്ടും, തിരിച്ചറിയല്‍ രേഖകളും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി പണം അടച്ചതിന്റെ രസീതും, മൂവായിരത്തോളം രുപയും വച്ചിട്ടുണ്ടായിരുന്നു. പാലത്തില്‍ നിന്നും ആരോ ആറ്റില്‍ ചാടിയിട്ടുണ്ടെന്ന സംശയത്തില്‍ പ്രദേശവാസികള്‍ ചാത്തന്നൂര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ ചാത്തന്നൂര്‍ പോലിസും പരവൂര്‍ ഫയര്‍ഫോഴ്സും സ്‌ക്യൂബ സ്‌ക്വാഡും ചേര്‍ന്ന് തെരച്ചില്‍ നടത്തി. പെയിന്റിംഗ് തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തു പോയ സുറുമി ഉച്ചയോടെ തിരികെയെത്തി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു കൊണ്ടുപോയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സുറുമിയുടെ മകന്‍ വൈഷ്ണവ് (നാല്). ബിനുവാണ് മനുവിന്റെ സഹോദരന്‍. ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്, എസ്‌ഐ എ.സരിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചാത്തന്നൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
കെ.എസ്.ആർ.ടിസിയിൽ യാത്രക്കാരുടെ ജീവന് പുല്ലുവില. ചേര്‍ത്തലയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയ ബസിന്‍റെ ചക്രങ്ങള്‍ ഇളകിയനിലയില്‍ കണ്ടെത്തി. ബസിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാലു ചക്രങ്ങള്‍ വേണ്ട പിന്‍ഭാഗത്ത് രണ്ടു ചക്രങ്ങളുമായാണ് ബസ് എത്തിയത്. ഉള്ള രണ്ട് ടയറുകളുടെ ബോള്‍ട്ടുകളാകട്ടെ ഇളകിയ നിലയിലുമായിരുന്നു.
അപകടാവസ്ഥ നാട്ടുകാര്‍ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടര്‍ന്ന് നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ ഡ്രൈവര്‍ യാത്ര അവസാനിപ്പിച്ചു. ഡിപ്പോയിൽ നിന്നെടുത്തപ്പോൾ ബസ് മാറിപ്പോയെന്ന മൊഴിക്ക് പിന്നാലെ ഡ്രൈവർ ബിജുവിനെതിരെ പനങ്ങാട് പോലീസ് കേസെടുത്തു.
ചെന്നൈ: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ദുബായിലേക്ക് പുറപ്പെട്ട ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. 130 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍.
സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്. യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
ആം ആദ്മി പാർട്ടി നേതാവ് നവീൻ ദാസിനെ(25) കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. കേസിലെ മുഖ്യ പ്രതിയും നവീന്‍ദാസിന്റെ സ്വവര്‍ഗ പങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത് സമര്‍ഖാന്‍ എന്നിവരെയാണ് സാഹിബബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ത്വയിബ് ഖുറേഷിയെ ഒരുമിച്ച് താമസിക്കാന്‍ നവീന്‍ദാസ് നിര്‍ബന്ധിക്കുകയും സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദില്ലിയിൽവച്ച് നടന്ന സ്വവര്‍ഗാനുരാഗികളുടെ പാർട്ടിയിൽ വച്ചാണ് നവീന്‍ദാസും ത്വയിബ് ഖുറേഷിയും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലായി. ഛത്താർപൂരിലെ ഫ്ലാറ്റിൽ ഇരുവരും ഇടയ്ക്ക് ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. പിന്നീട് ത്വയിബിനെ തനിക്കൊപ്പം ഫ്ലാറ്റിൽ സ്ഥിരമായി താമസിക്കാൻ നവീന്‍ദാസ് നിര്‍ബന്ധിക്കാൻ തുടങ്ങി. എന്നാൽ ത്വയിബ് ഇത് വിസമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്നും ബന്ധം വീട്ടിൽ അറിയിക്കുമെന്നും നവീന്‍ദാസ് ഭീഷണിപ്പെടുത്തി. ഇതോടെ ത്വയിബും സഹോദരനും സുഹൃത്തും ചേര്‍ന്ന് നവീനിനെ കൊല്ലാൻ ആസൂത്രണം ചെയ്യുകയായിരുന്നു.
ഒക്ടോബര്‍ നാല് വ്യാഴാഴ്ച്ച രാത്രി ത്വയിബ് നവീന്‍ദാസിനെ ലോനിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഫ്ലാറ്റിലെത്തിയ നവീന് ഹൽവയിൽ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. തുടർന്ന് അബോധാവസ്ഥയിലായ നവീനെ കാറിൽ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി. അതിനിടയിൽ മൂവരും ചേർന്ന് എടിഎമ്മിൽ കയറി നവീനിന്റെ അകൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ മോഷ്ടിച്ചിരുന്നു. തുടർന്ന് വഴിയില്‍ രണ്ടുലിറ്റര്‍ പെട്രോളും വാങ്ങിയിരുന്നു. ഭോപ്രയിൽ എത്തിയതിനുശേഷം നവീന്‍ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കാറില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം അപകടമരണമാണെന്ന് തെറ്റ് ധരിപ്പിക്കുന്നതിനാണ് നവീന്‍ ദാസിനെ ഡ്രൈവര്‍ സീറ്റിലിരുത്തി കത്തിച്ചത്.
എന്നാല്‍ കൃത്യം നടത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ നവീന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് അന്വേഷണം ത്വയിബിലെത്താൻ കാരണം. ഇതുകൂടാതെ മുന്‍വശത്തെ രണ്ടാമത്തെ ഡോര്‍ തുറന്നു കിടന്നിരുന്നതും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും സംഭവം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
ജാതിപേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോൽ സ്വദേശിനി മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തു. പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ നൽകിയ പരാതിയിലാണ് കേസ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിലാണ് പത്തനംതിട്ട ചെറുകോൽ സ്വദേശിയായ മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് സമരത്തിന്‍റെ രോഷം മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ കാരണം.
പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്ന് എടുത്തുപറഞ്ഞായിരുന്നു അധിക്ഷേപം. തെക്കന്‍ മേഖലയില്‍ ഈഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവർ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇവർക്കെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു.
അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകൾ നേഹ (16) എന്നിവരെയാണ് പത്തൊൻപതു വയസുകാരനായ മകൻ സൂരജ് വേർമ കുത്തി കൊലപ്പെടുത്തിയത്. ഡൽഹിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. പിന്നീട് പൊലീസെത്തി അന്വേഷണം ഉൗർജിതമാക്കിയതോടെയാണ് പ്രതി പിടിയിലാകുന്നത്.
മോഷണശ്രമത്തിനിടെയിൽ നടന്ന കൊലപാതകം എന്ന തരത്തിലായിരുന്നു മകന്റെ ആദ്യ പ്രതികരണം. എന്നാൽ ഇൗ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായില്ല. വീട്ടിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നും കണ്ടെത്തിയതോടെ മകന്റെ വാദം പൊളിഞ്ഞു. കുടുംബത്തിലെ മൂന്നുപേർ കൊലപ്പെട്ടിട്ടും മകൻ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സൂരജിന് കഴിയാതെ വന്നതോടെ പ്രതി കുറ്റം സമ്മതിച്ചു.
മാതാപിതാക്കൾ എപ്പോഴും പഠിക്കാൻ നിർബന്ധിക്കും, ക്ലാസ് കട്ട് ചെയ്താൽ ശകാരിക്കും, പട്ടം പറത്താൻ സമ്മതിക്കില്ല. ഇവരുടെ ശല്യത്തിൽനിന്നും രക്ഷപ്പെടുന്നതിനാണ് കുടുംബത്തെ വകവരുത്താൻ തീരുമാനിച്ചത്. കൊലപാതകം നടന്ന ദിവസവും മിതിലേഷ് സൂരജിനെ മർദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.
ഇതിൽ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. തുടർന്ന് വീടിനടുത്തുള്ള കടയിൽ പോയി കത്തിയും കത്രികയും വാങ്ങിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലർച്ചെ മൂന്ന് മണിക്ക് കൈയിൽ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ റൂമിലേക്ക് പോയി. ആദ്യം പിതാവിനെ കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് ശബ്ദം കേട്ട് ഉണർന്ന മാതാവിനേയും. ശേഷം സഹോദരിയുടെ മുറിയിലെത്തി സഹോദരിയെയും കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് മൂന്ന് പേരും മരിച്ചെന്ന് ഉറപ്പു വരുത്തിയതിനുശേഷം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയോട് മാതാപിതാക്കളേയും സഹോദരിയേയും മോഷ്ടക്കൾ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കെല്ലാൻ ഉപയോഗിച്ച കത്തിയിൽ സൂരജിന്റെ വിരലടയാളം കണ്ടെത്തി. കൊലപാതകത്തിന് ശേഷം കുളിമുറിയിലെത്തി കൈ കഴുകിയതായും തെളിഞ്ഞതോടെ പ്രതി പിടിയിലായി.
രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് എ.ടി വാസുദേവന്‍ നായര്‍. രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയത് സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലെന്ന് എംടി മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നുവര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. നാലുവര്‍ഷമായിട്ടും തുടങ്ങിയില്ല. സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞതല്ലെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്നകാര്യം ആലോചിക്കുമെന്നും എം.ടി. വിശദീകരിച്ചു.
സംവിധായകന്‍ വി.എ. ശ്രീകുമാർ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് ഉച്ച കഴിഞ്ഞ് കോടതി പരിഗണിച്ചേക്കും.
വാർത്തകൾക്ക് പിന്നാലെ രണ്ടാമൂഴം നടക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ പറഞ്ഞു. വികാരനിർഭരമായ ഫെയ്സ്ബുക്ക് കുറിപ്പിലാണ് ശ്രീകുമാർ മേനോന്റെ ഉറപ്പ് നല്‍കുന്നത്. എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് തന്റെ വീഴ്ചയാണെന്നും അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്– ശ്രീകുമാർ മേനോൻ കുറിച്ചു.
ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു.മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കുമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
സാനിയ മിർസ അമ്മയാകുന്നുവെന്ന വാർത്ത സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഗർഭകാലത്തെ ഓരോ ഘട്ടത്തിലുമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാനും താരത്തിന് മടിയില്ല. ഇപ്പോഴിതാ ഭർത്താവ് ശുഐബ് മാലിക്കിന്റെ ഒപ്പം ബേബിഷവര്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഭർത്താവിനും സഹോദരി അനയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇത്. ചിത്രങ്ങളിൽ ഏറെ സന്തോഷവതിയാണ് സാനിയ.
ചിത്രങ്ങൾ വളരെ അധികം ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകർ കണ്ടത്. എന്നാൽ ചിലർ ചിത്രങ്ങൾക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സാനിയയുടെ ശരീരഭാരവും വസത്രധാരണവുമാണ് ഇവര്‍ക്ക് പ്രശ്നം. ഗർഭകാലത്തിൽ സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ അങ്ങനെയുള്ളപ്പോൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധവേണമെന്നുമാണ് ഇവർ പറയുന്നത്.
സാനിയയെ പോലെ സെലിബ്രിറ്റി ഇമേജുള്ളയാൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധിക്കണം.ബേബി ഷവറിനായി സാനിയ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വളരെ അരോചകമാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അതില്‍ മറ്റുള്ളവർ ഇടപെടുന്നത് ശരിയല്ലെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. ട്രോളുമായി ഇറങ്ങുന്നവര്‍ക്ക് താരം തന്നെ ചുട്ട മറുപടി നല്‍കുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവയ്ക്കുന്നു.
അച്ഛന്റെയും അമ്മയുടെയും വിവാഹ ആൽബം കണ്ട് കണ്ണീർ ഒഴുക്കുന്ന ഒരു കുട്ടിക്കുറുമ്പന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലാക്കുന്നത്.
ഞാനുണ്ടോ…ഞാനുണ്ടോ ഇതിനകത്ത് എനിക്കിപ്പോ അറിയണം. ഇത്രേം ആൾക്കാരുണ്ട് ഇതിനകത്ത്, ഞാനെവിടെ…’ അച്ഛന്റേയും അമ്മയുടേയും വിവാഹ ഫൊട്ടോ കണ്ട് കണ്ണീരൊഴുക്കുകയാണ് ഒരു കുറുമ്പൻ.
നാടും വീടും ഒരുമിച്ചെത്തിയ കല്യാണമേളത്തിൽ താനെവിടെ എന്ന ചോദ്യം ന്യായം. വീട്ടുകാർക്ക് കൃത്യമായ മറുപടിയുണ്ട് കുഞ്ഞിന്റെ ചോദ്യത്തിന്. കുറിക്ക് കൊളളുന്ന മറുപടി കൂടിയായപ്പോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ അധികം സമയം വേണ്ടി വന്നതുമില്ല.
‘കണ്ടോ അച്ഛനും അമ്മയും ഒരുമിച്ച് വീട്ടിലിരുന്ന് പാല് കുടിക്ക്ണ കണ്ടാ…ഈ മാമനും വന്ന് എല്ലാരും വന്ന്, ഞാൻ മാത്രം ഇല്ല….’ കുട്ടിക്കുറുമ്പന്റെ പരാതി.
‘നിന്നെ ഞങ്ങൾ കല്യാണം വിളിച്ചതല്ലേ? നീ അമ്മാമ്മയോടൊപ്പം ബീച്ചിൽ പോയതെന്തിനാ… അതു കൊണ്ടല്ലേ നിനക്ക് കല്യാണത്തിന് വരാൻ പറ്റാഞ്ഞത്.’ നിഷ്ക്കളങ്കമായ ആ കരച്ചിലിനെ അടക്കാൻ ആ മറുപടിയും മതിയാകുമായിരുന്നില്ല.
അച്ഛന്റേയും അമ്മയുടേയും വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്തതിന്റെ പരിഭവം പറയുന്ന കുറുമ്പന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചിരിപടർത്തുകയാണ്.