പന്തളം: പത്തനംതിട്ട പെരുമ്പുളിക്കല്‍ എന്‍എസ്എസ് പോളിടെക്‌നിക്കില്‍ അധ്യാപകന്റെ കാറിടിച്ച് മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. പോളിടെക്‌നിക്കിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനികളായ ശ്രുതി മോഹന്‍, ശില്‍പ്പ, അശ്വതി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പന്തളം എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളെജില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് ഒരു വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. തുടര്‍ന്ന് കലാലയങ്ങളില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് കോടതി ക്യാംപസിനുള്ളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
അഹമ്മദാബാദ്: അഹമ്മദാബാദിലെ സീബ്രാലൈനും സ്പീഡ് ബംപുകളും പൊടുന്നനെ കാവിയില്‍ മുങ്ങിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ അമ്പരന്നത് ജനങ്ങളാണ്. രാവിലെ റോഡിലിറങ്ങിയ ജനങ്ങള്‍ കാണുന്നത് മഞ്ഞ നിറത്തില്‍ വേണ്ട സ്പീഡ് ബംപുകള്‍ കാവിയില്‍ മുങ്ങി നില്‍ക്കുന്നതാണ്. വെള്ള നിറത്തില്‍ വേണ്ട സീബ്രാക്രോസിങ്ങിന്റേയും നിറം കാവി തന്നെ.ട്രാഫിക് നിയമാവലിയില്ലാത്ത നിറമാണ് കാവി. അഹമ്മദാബാദ് പോലീസിന്റേയും ട്രാഫിക്കിന്റേയും തികഞ്ഞ അവഗണനയും ജാഗ്രതിയല്ലായ്മയുമാണ് ഇത്തരമൊരു സംഗതി നടന്നതിന് പിന്നിലെന്നാണ് ആക്ഷേപം. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള റോഡ് ബില്‍ഡിങ് വകുപ്പാണ് റോഡില്‍ ഈ പുതിയ പരിഷ്‌കാരം വരുത്തിയത്. കറുപ്പ് നിറമുള്ള റോഡില്‍ കാവി വര വരച്ചാല്‍ അത് തെളിഞ്ഞ് കാണില്ലെന്നും ഇത് കണ്ട് ചിരിയാണ് വന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം രാത്രി നടന്ന പെയിന്റിങ്ങില്‍ അഹമ്മദാബാദിലെ മിക്ക സ്പീഡ് ബ്രേക്കര്‍ ലൈനുകളിലും വരച്ചത് കാവി തന്നെയാണ്. കറുപ്പില്‍ മഞ്ഞ വരയും വെള്ള വരയുമാണ് സാധാരണ വരയ്ക്കാറ്. അതാണ് നിയമം. റോഡ് മാര്‍ക്കിങ്ങിന് വിരുദ്ധമായ നിറമാണ് കാവിയെന്ന് പോലീസ് വ്യക്തമാക്കുന്നു.
അഹമ്മദാബാദിലെ ആറ് മേഖലകളിലുള്ള 14 ഓളം റോഡുകളിലാണ് കാവി പെയിന്റ് അടിച്ചത്. മനപൂര്‍വമല്ല ഇതെന്നും അബദ്ധം പറ്റിയതാണെന്നും റോഡ് ആന്‍ഡ് ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജതിന്‍ പട്ടേല്‍ പറഞ്ഞു. അബദ്ധം പറ്റിയെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ഉടന്‍ തന്നെ നിറം മാറ്റിയടിക്കുമെന്നും എഞ്ചിനിയറിങ് ഡിപാര്‍ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഉടന്‍ തന്നെ സ്പീഡ് ബംപുകള്‍ക്ക് മഞ്ഞ നിറവും സീബ്രാക്രോസിങ്ങുകള്‍ക്ക് വെള്ള പെയിന്റുകളും അടിയ്ക്കുമെന്ന് സിറ്റി ട്രാഫിക് പോലീസും വ്യക്തമാക്കി.
ചാവക്കാട്: തൃശൂര്‍ ചേലക്കരയില്‍ നിന്ന് ഒന്നരവര്‍ഷം മുമ്പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. അച്ചുപുളിക്കല്‍ വീട്ടില്‍ സീനത്തിന്റെ മൃതദേഹാവശിഷ്ടം ചാവക്കാട് കടപ്പുറത്തുനിന്ന് കുഴിച്ചെടുത്തു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സീനത്തിനെ കൊന്നതാണെന്ന് കാമുകന്‍ ചാവക്കാട് സ്വദേശി റഫീഖ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തിരച്ചിലില്‍ ആണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
2014 സെപ്റ്റംബര്‍ 14–ാം തീയതിയാണ് സീനത്തിനെ കാണാതായത്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ സീനത്തിന്റെ കാമുകനെന്നു സംശയിച്ച റഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സീനത്തിനെ കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.
സീനത്തിനെ കൊലപ്പെടുത്തി പുത്തന്‍ കടപ്പുറത്ത് കുഴിച്ചിട്ടുവെന്നായിരുന്നു ഇയാളുടെ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രാവിലെ തിരച്ചില്‍ നടത്തിയത്. കടപ്പുറത്ത് മൂന്നടി താഴ്ചയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. അതേസമയം, ഫൊറന്‍സിക് പരിശോധനയില്‍ കൂടെ മാത്രമേ ഇത് സീനത്തിന്റെതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ റഫീക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടത് സീനത്ത് തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.
സീനത്തും റഫീക്കും തമ്മില്‍ മൂന്നുവര്‍ഷമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റഫീക്കില്‍നിന്ന് രണ്ടരലക്ഷത്തോളം രൂപ സീനത്ത് പലപ്പോഴായി വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കാതിരിക്കുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ റഫീക്ക് സീനത്തിനെ വടികൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ബോധരഹിതയായി മാറിയ സീനത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്ന് റഫീക്ക് മൊഴി നല്‍കിയിട്ടുണ്ട്.
ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെ ദുരന്തകഥകള്‍ പേറുന്ന സിറിയയില്‍ നിന്നും ഞെട്ടിക്കുന്ന മനുഷ്യാവകാശങ്ങളുടെ ക്രൂര മുഖങ്ങളുടെ വിവരണങ്ങളും. അറബ് വസന്തകാലത്ത് ആസാദ് ഭരണകൂടം ജയിലിലും ദുര്‍ഗുണ പരിഹാര പാഠശാലകളിലുമായി സൂക്ഷിച്ചിരുന്നവര്‍ക്ക് നേരെ നടത്തിയിരുന്ന കിരാത നടപടികളുടെ ഞെട്ടിക്കുന്ന യു എന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. അഭിമുഖങ്ങളുടെയും രേഖകളുടേയും അടിസ്‌ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഏഴു വയസ്സുകാരിയെ പോലും പീഡിപ്പിച്ചതായിട്ടാണ് വിവരം.

ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള പീഡനങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ഒരു സഹതടവുകാരനെ തല്ലിക്കൊല്ലുന്നതിന് സാക്ഷിയാകേണ്ടി വന്നെന്ന് ഒരാള്‍ പറഞ്ഞു. ഒന്നുകില്‍ തല്ലിക്കൊല്ലുക. അല്ലെങ്കില്‍ മരിക്കാന്‍ കാരണമാകുന്ന വിധത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷം മരിക്കാന്‍ വേണ്ടി സെല്ലില്‍ വൈദ്യ സഹായം പോലും നല്‍കാതെ ഉപേക്ഷിക്കും.
സെല്ലുകളില്‍ തടവുകാരെ കുത്തിനിറച്ചാണ് ഇട്ടിരുന്നത്. ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിരുന്നില്ല. ജയിലിന് പുറമേ തടവുകാരെ പ്രത്യേക സംവിധാനം ഒരുക്കിയും പാര്‍പ്പിച്ചു. ഇവിടെ മരണമടഞ്ഞ ആബാലവൃദ്ധ ജനങ്ങളില്‍ ഏഴു വയസ്സുകാരി വരെയുണ്ടായിരുന്നു. വന്‍തോതില്‍ തടവുകാരെ പട്ടിണിക്കിട്ടും ദാഹജലം പോലും നല്‍കാതെ കഠിനമായി മര്‍ദ്ദിച്ച് രോഗം വരുത്തിയും ക്രൂരമായിട്ടായിരുന്നു കൊലപ്പെടുത്തിയിരുന്നത്.
2011 മാര്‍ച്ചിലെ അറബ് വസന്തകാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ യുദ്ധക്കുറ്റം ചുമത്തി അനേകരെയാണ് തടവറയിലിട്ടത്. സര്‍ക്കാര്‍ അധീനതയില്‍ വരുന്ന ജയിലുകളിലും ദുര്‍ഗുണ പരിഹാര പാഠശാലകളിലും മരണങ്ങള്‍ സാധാരണമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ സംഘം നടത്തിയ ഏതാണ്ട് 600 ല്‍ അധികം അഭിമുഖങ്ങളില്‍ 200 ലധികം മുന്‍ തടവുകാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന സഹ തടവുകാര്‍ നേരിട്ടിരുന്ന ക്രൂരതകളും മരണങ്ങളും നേരിട്ട് പറഞ്ഞു. 2011 മാര്‍ച്ചിനും 2015 നവംബറിനും ഇടയില്‍ 621 പേരെയാണ് ഇന്റര്‍വ്യൂ നടത്തിയത്.
ന്യൂഡല്‍ഹിഃ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ലാന്‍സ് നായിക് ഹനുമന്തപ്പ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് സൈന്യം. അദ്ദേഹമിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 24 മണിക്കൂറിനു ശേഷമേ ആരോഗ്യനിലയെ പറ്റി കൃത്യമായി പറയാന്‍ സാധിക്കൂവെന്നാണ് സൈനിക ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ഗ്ലേസിയര്‍ സെക്ടറിലെ ബേസ് ക്യാംപില്‍ നിന്നും ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയിലേക്ക് പ്രത്യേക വ്യോമ ആംബുലന്‍സിലാണ് ഹനുമന്തപ്പയെ എത്തിച്ചത്. അപകടമുണ്ടായി ആറു ദിവസത്തിന് ശേഷമാണ് ഹനുമന്തപ്പയെ കണ്ടെത്താന്‍ സാധിച്ചത്
ഹനുമന്തപ്പയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാഗും എത്തിയിരുന്നു. രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയുമായാണ് അദ്ദേഹത്തെ കാണാന്‍ പോകുന്നതെന്ന് ട്വിറ്ററില്‍ കുറിച്ച ശേഷമാണ് മോദിയെത്തിയത്.
നിറകണ്ണുകളോടെയാണ് ഹനുമന്തപ്പയുടെ കര്‍ണാടകയിലെ ധാര്‍വാഗിലുള്ള കുടുംബം വാര്‍ത്ത കേട്ടത്. വളരെ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ കാണാന്‍ പോകണമെന്നും ഭാര്യ പറഞ്ഞു. അദ്ദേഹത്തിന് ഭഗവാന്‍ ഹനുമാന്റെ പേരാണെന്നും മരണത്തെ ജയിക്കുമെന്നും ഹനുമന്തപ്പയുടെ പിതാവ് പ്രതികരിച്ചു. കുടുംബം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്
അതിനിടെ, സൈന്യം നടത്തുന്ന തിരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. സൈനിക പോസ്റ്റ് ടണ്‍കണക്കിനു വരുന്ന മഞ്ഞിനടിയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
ലഡാക്ക് മേഖലയിലെ നോര്‍ത്തേണ്‍ ഗ്ലേസിയര്‍ സെക്ടറില്‍ 19,600 അടി ഉയരത്തിലെ സൈനിക പോസ്റ്റാണ് മഞ്ഞിടിച്ചിലില്‍ പെട്ടത്. രാത്രി മൈനസ് 42 ഡിഗ്രി സെല്‍ഷ്യസും പകല്‍ മൈനസ് 25 ഡിഗ്രിയും വരെ താപനിലയുള്ള ഇവിടെ കാലാവസ്ഥ വളരെ പ്രതികൂലവുമാണ്. കരസേനയിലെയും വ്യോമസേനയിലെയും പ്രത്യേക പരിശീലനം ലഭിച്ചവരടക്കം വന്‍സംഘമാണ് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നത്.
കൊല്ലം മണ്‍റോത്തുരുത്തില്‍ നിന്നുള്ള ലാന്‍സ് നായിക് ബി. സുധീഷാണ് അപകടത്തില്‍ മരിച്ച മലയാളി. മരിച്ച മറ്റു സൈനികര്‍ ഇവരാണ് സുബേദാര്‍ നാഗേശ, സിപോയ് മഹേഷ് (കര്‍ണാടക), ഹവില്‍ദാര്‍ ഏലുമലൈ, സിപോയ് ഗണേശന്‍, സിപോയ് രാമമൂര്‍ത്തി, ലാന്‍സ് ഹവില്‍ദാര്‍ എസ്. കുമാര്‍ (തമിഴ്‌നാട്), സിപോയ് മുഷ്താഖ് അഹമ്മദ് (ആന്ധ്ര), സിപോയ് സൂര്യവംശി (മഹാരാഷ്ട്ര).
ദുബായ്: ഫ്ലാറ്റുടമയായ യുവതിയെ നഗ്‌നയാക്കി നിര്‍ത്തിയ ശേഷം മോഷണം നടത്തിയ സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. അല്‍ ബറഹയിലെ ഫ്‌ലാറ്റില്‍ 2014 ഡിസംബര്‍ 18നായിരുന്നു സംഭവം. പുലര്‍ച്ചെ 2 മണിക്ക് ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ അപരിചിതനെ കണ്ടാണ് ഫിലിപ്പീന സര്‍വീസ് ജീവനക്കാരിയായ യുവതി ഞെട്ടി എഴുന്നേറ്റത്.
നിലവിളിച്ചതോടെ യുവതിയുടെ വാ പൊത്തിപ്പിടിച്ച് അപരിചിതന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ പേഴ്‌സ് ആവശ്യപ്പെട്ട പ്രതി ബാഗ് തപ്പിപ്പിടിച്ച് 400 ദിര്‍ഹവും കവര്‍ന്നു. കഴുത്തില്‍ കിടന്ന സ്വര്‍ണ ചെയിനും പ്രതി പൊട്ടിച്ചെടുത്തതായി യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനിടെ യുവതിയോട് പ്രതി വസ്ത്രമുരിഞ്ഞ് നഗ്‌നയായി ചുവരിനഭിമുഖമായി നില്‍ക്കാനാവശ്യപ്പെട്ടു. ഭയന്നുപോയ യുവതി അതനുസരിച്ചു. അയാള്‍ അലമാരി പരിശോധിക്കുന്നതിനിടയില്‍ യുവതി അടുത്ത മുറിയിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
ഇതോടെ ഫ്‌ലാറ്റിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളും ഞെട്ടി എഴുന്നേറ്റു. ഈ സമയം പ്രതി ഓടി രക്ഷപ്പെട്ടു. അടുത്തിടെ ഒരു പീഡനശ്രമത്തിനിടയിലാണ് 26കാരനായ പ്രവാസി അറസ്റ്റിലായത്. പ്രതിയുടെ വിരലടയാളം പരിശോധിച്ച പോലീസ് ഫിലിപ്പീന യുവതിയെ മോഷണത്തിനിരയാക്കിയതും ഇയാളാണെന്ന് കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 23നാണ് കേസിന്റെ അടുത്ത വിചാരണ.
പൂനെ: അടച്ചിട്ട വീടിനുള്ളില്‍ കുഴിച്ചുമൂടപ്പെട്ട 15 കാരന്റെ മൃതദേഹം കണ്ടെത്തി. പൂനെയില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ കാണാതായ നിലയില്‍ പോലീസ് തെരയുന്ന നിക്കു എന്ന് വിളിക്കുന്ന നിക്കോളാസ് എന്ന പയ്യന്റെ മൃതശരീരമാണ് കണ്ടെത്തിയത്. പയ്യനെ മാതാവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പയ്യനെ കാണാതായതിനെ തുടര്‍ന്ന് മുത്തച്ഛന്‍ ജോസഫ് പോളിന്റെ പരാതിയില്‍ ഡല്‍ഹിപോലീസ് അന്വേഷിച്ച് വരികയായിരുന്നു. നിക്കോളാസിന്റെ മാതാവ് ഡല്‍ഹി സ്വദേശിനിയും 40 കാരിയായ വരിതാ എന്ന ഋതുവും മുംബൈയില്‍ നിന്നുള്ള കാമുകന്‍ 33 കാരന്‍ യൂനുസ് അലിയും കഴിഞ്ഞ വര്‍ഷം പൂനെയില്‍ പയ്യന്റെ അരികിലേക്ക് താമസത്തിന് എത്തിയിരുന്നു. ഡിസംബറില്‍ ജോസഫിനെ വിളിച്ച് നിക്കോളാസ് ആത്മഹത്യ ചെയ്തതായി അലി അറിയിച്ചു. ജോസഫ് വിവരം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിന് ശേഷം വരിതയുടേയോ അലിയുടേയോ വിവരം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. നിക്കോളാസിന്റെ മൃതദേഹം കിട്ടിയതോടെ പോലീസ് ഇരുവര്‍ക്കും വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്ക്: ചാനല്‍ പരിപാടിയില്‍ തന്റെ ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു എന്നാരോപിച്ച് 14 കാരന്‍ കോടതിയില്‍. 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം തേടിയാണ് അമേരിക്കയിലെ കൊളറോഡോയിലുള്ള ബാലന്‍ കോടതിയെ സമീപിച്ചത്.
KOAA എന്ന ചാനലിന് എതിരെയാണ് പരാതി. ലൈംഗിക ചാറ്റുകളുടെ ദുരുപയോഗത്തെ കുറിച്ചുള്ള പ്രത്യേക പരിപാടിയിലാണ് ബാലന്റെ ലൈംഗികാവയവും ചാനല്‍ സംപ്രേഷണം ചെയ്തത്. കുട്ടിയുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ റിപ്പോര്‍ട്ടിലാണ് ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്.
മകന്റെ പേരും വിലാസവും പരസ്യപ്പെടുത്തരുതെന്നും ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നുമുള്ള വ്യവവസ്ഥയിലാണ് ചാനലിനോട് സംസാരിച്ചതെന്ന് ബാലന്റെ പിതാവ് പറഞ്ഞു. എന്നാല്‍, ബാലന്റെ ജനനേന്ദ്രിയ ദൃശ്യങ്ങളും അതോടൊപ്പം പേരും വിലാസവും കൂടി ചാനല്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇത് സ്വകാര്യതയുടെ ലംഘനമാണ് എന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍, രണ്ടു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത പരിപാടിയാണ് അതെന്നും ഇപ്പോള്‍ മാത്രം പരാതിയുമായി വരുന്നതില്‍ ദുഷ്ട ലാക്കുണ്ടെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. രണ്ടുദിവം മുമ്പ് കാണാതായി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ആര്‍സു സിംഗിന്റെ മൃതദേഹമാണ് കാമുകന്‍ നവിന്‍ ഖത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ നവിന്‍ ഖത്രിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ശക്തി നഗര്‍ ഏരിയയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് ആര്‍സു സിംഗിനെ കോളജില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നവിന്റെ വീട്ടിലെ വെന്റിലേഷന്റെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 2ന് കോളജിലേക്കു പോയ ആര്‍സു പിന്നീട് തിരിച്ചെത്തിയില്ല. പിന്നീട് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന്റെ ഫോണ്‍ കോളാണ് ലഭിച്ചതെന്ന് സഹോദരി പറഞ്ഞു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍സു നവിനുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, അടുത്തിടെയായി ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഇതേതുടര്‍ന്ന് ആര്‍സു വിഷാദരോഗത്തിന് അടിമയായിരുന്നു.
വിവാഹത്തിന് നവിന്റെ വീട്ടുകാര്‍ സമ്മതിക്കാത്തതാണ് ബന്ധം ഉലയാന്‍ കാരണമായതെന്ന് ആര്‍സുവിന്റെ സഹോദരി പറയുന്നു. നവിന്റെ വിവാഹം ഫെബ്രുവരി നാലിന് നിശ്ചയിച്ചിരുന്നു. ഇത് പ്രകാരം മറ്റൊരു യുവതിയെ നവിന്‍ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹം ആര്‍സു മുടക്കും എന്ന ഭയം കൊണ്ട് നവിനും വീട്ടുകാരും ആര്‍സുവിനെ കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇരുവരും തമ്മില്‍ എല്ലാ ദിവസവും കാണാറുണ്ടായിരുന്നതായി അസ്രുവിന്റെ സഹോദരി അകാന്‍ഷ പറഞ്ഞു. എന്റെ സഹോദരി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതിയിരുന്നുവെങ്കില്‍ അവര്‍ക്ക് ഞങ്ങളോട് സംസാരിക്കാമായിരുന്നു. എന്തിനാണ് അവര്‍ അവളെ കൊലപ്പെടുത്തിയതെന്നും അകാന്‍ഷ ചോദിച്ചു.
പോത്തന്‍കോട്: ചെറിയ തോതില്‍ വഴക്കുകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, ഇത്തരം ചെറു പിണക്കങ്ങളെ തുടര്‍ന്ന് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ച് വരികയാണ്. അത്തരമൊരു വാര്‍ത്തയാണ് തിരിവനന്തപുരത്തെ പോത്തന്‍കോട്ടു നിന്നും പുറത്തുവന്നത്. ഭര്‍ത്താവുമായി വഴക്കിട്ട് വീട്ടിലെ കിണറ്റില്‍ ചാടിയ യുവതി മരണമടഞ്ഞു.രക്ഷിക്കാന്‍ പിന്നാലെ ചാടിയ ഭര്‍ത്താവിനെയും സുഹൃത്തിനെയും പരിക്കുകളോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞാണ്ടൂര്‍ക്കോണം ഭഗവതിപുരം കീഴതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പട്ടം മുറിഞ്ഞപാലം തോട്ടുവരമ്പില്‍ വീട്ടില്‍ ഷിജുഷീജ ദമ്പതികളുടെ മകള്‍ അര്‍ച്ചനയാണ് (20) മരിച്ചത്. രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവ് വിഷ്ണു(24),അയല്‍ക്കാരനും സുഹൃത്തുമായ അനന്തു എന്ന അഭിജിത്ത്(22)എന്നിവരാണ് ആശുപത്രിയിലുള്ളത്.
ഇന്നലെ വൈകിട്ട് 4.30 നായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ട്രാവല്‍സിലെ ഡ്രൈവറായ വിഷ്ണു ജോലികഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഭാര്യയുമായി ചെറിയ വാക്കുതര്‍ക്കമുണ്ടായി. സംസാരത്തിനിടയില്‍ ദേഷ്യപ്പെട്ട വിഷ്ണു കൈ കുടഞ്ഞപ്പോള്‍ അര്‍ച്ചനയുടെ കണ്ണില്‍ മീന്‍ ചാര്‍ വീണു. ഇതോടെ, വഴക്ക് രൂക്ഷമായി. തുടര്‍ന്ന് ഒന്നും രണ്ടും പറഞ്ഞ് വഴക്കിട്ട അര്‍ച്ചന 60 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു.
അര്‍ച്ചന കിണറ്റില്‍ ചാടിയതോടെ പരിഭ്രാന്തനാ വിഷ്ണുവും പിന്നാലെ കിണറ്റിലേക്ക് ചാടി. വിവരമറിഞ്ഞെത്തിയ അഭിജിത്തും ചാടി. ചാക്കയില്‍ നിന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് മൂന്ന് പേരെയും പുറത്തെടുത്തത്. അര്‍ച്ചന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അബോധാവസ്ഥയിലായ വിഷ്ണുവിനെയും അഭിജിത്തിനെയും മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചു.
കൊട്ടാരക്കര പുത്തൂര്‍ സ്വദേശിയായ വിഷ്ണുവും വിഷ്ണുവും വിവാഹിതരായിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. ഇവര്‍ക്ക് കുട്ടികളില്ല. യുവതിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. വീട് വാടകക്കെടുത്തിട്ട് 4 മാസമായി. വിദ്യാര്‍ത്ഥികളായ അശ്വതി, അനന്ദു എന്നിവരാണ് അര്‍ച്ചനയുടെ സഹോദരങ്ങള്‍. മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍.