വൈക്കം മുണ്ടാര്‍ തുരുത്തില്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തില്‍ പെട്ടവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരനെയും തിരുവല്ല ബ്യൂറോ ക്യാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടെ കടുത്തുരുത്തി മാതൃഭൂമി സ്ട്രിംഗര്‍ സജി, തിരുവല്ല യൂണിറ്റ് ഡ്രൈവര്‍ ബിബിന്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഉച്ചയ്ക്ക് 12.45 ഓടെ എഴുമാന്തുരുത്തിലാണ് അപകടം.
കോണ്‍ഗ്രസ് യുവ എംഎല്‍എയ്‌ക്കെതിരെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പണം നല്‍കിയെന്ന തെളിവു സഹിതം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തു വന്നത്. കര്‍ണാടക പിസിസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് നല്‍കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ടിന്റെ കോപ്പി യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കൈമാറി. യൂത്തു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായതിനാലാണ് റിപ്പോര്‍ട്ട് യൂത്തു കോണ്‍ഗ്രസ് നേതൃത്വത്തിനും കൈമാറിയത്. യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തെക്കുറിച്ച് എഐസിസി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഇപ്പോള്‍ ഇതേക്കുറിച്ച് ഐ.ഐ.സി.സി അന്വേഷണം നടത്തുകയാണ്. ഇതിനിടെ യൂത്തു കോണ്‍ഗ്രസ് ഭാരവാഹിത്വം എംഎല്‍എ രാജി വയ്ക്കുകയും ചെയ്തു.
കേരളത്തിലെ യൂത്തു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാറുന്ന ഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റാകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന തരത്തില്‍ ഇതിനിടെ വാര്‍ത്തകളും പ്രചരിച്ചു.
എന്നാല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല തന്നെ ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതെന്നും സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമാകുന്നതിനായി രാജിവയ്ക്കുകയായിരുന്നുവെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് എംഎല്‍എ പ്രതികരിച്ചു.കേരളത്തിലെ പ്രമുഖ പത്ര മാധ്യമമാണ് വാർത്ത പുറത്തു കൊണ്ടുവന്നത് .ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് യുത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ പ്രതികരിച്ചിട്ടുണ്ടെണ്ടെന്നും അദ്ദഹേം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ-സാംസ്കാരിക പ്രവർത്തകർ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് 107 പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം. എൻ.എസ്. മാധവൻ, സച്ചിദാനന്ദൻ, സേതു, നടൻ പ്രകാശ് രാജ്, സംവിധായകൻ രാജീവ് രവി, ഡബ്യുസിസി അംഗം ഗീതു മോഹൻദാസ് എന്നിവർ അടക്കം 107 പേരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ മോഹൻലാലിനെ മുഖ്യതിഥി ആക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരേ ചലച്ചിത്ര അക്കാഡമി ജനറൽ കൗണ്‍സിൽ അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ അവാർഡ് വിതരണ ചടങ്ങിൽ നിന്നും മോഹൻലാലിനെ മാറ്റി നിർത്തണമെന്ന ആവശ്യം സർക്കാർ തള്ളും എന്നാണ് സൂചന. സാംസ്കാരിക പ്രവർത്തകർ മോഹൻലാലിനെ മുഖ്യാതിഥിയാക്കരുതെന്ന അഭിപ്രായം സർക്കാർ കണക്കിലെടുക്കില്ല. മോഹൻലാലിനെ അവാർഡ് ദാന ചടങ്ങിൽ സർക്കാർ മുഖ്യാതിഥിയാക്കാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അതിന് ശേഷമാണ് അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായത്. അതിൽ സർക്കാർ കക്ഷിയല്ല. സർക്കാരിന് അമ്മയുടെ കാര്യത്തിൽ പ്രത്യേകിച്ചൊരു അഭിപ്രായവുമില്ല. അമ്മയുടെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന് നേരത്തെയും സർക്കാർ വ്യക്തമാക്കിയതാണ്. അമ്മ ഒരു സംഘടനയാണ്. അതിന്റെ പ്രസിഡന്റാണ് ലാൽ. എന്നാൽ പ്രസിഡന്റല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. ദിലീപ് വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല. പ്രത്യേക കോടതി വിചാരണക്ക് അനുവദിക്കണമെന്ന നടിയുടെ ആവശ്യത്തിനോട് സർക്കാർ അനുഭാവപൂർണ്ണമാണ് പ്രതികരിച്ചത്. എന്നാൽ ആക്രമണവും മോഹൻലാലിന്റെ ക്ഷണവും തമ്മിൽ കൂട്ടിയോജിപ്പിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം.
സർക്കാർ, നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എൻ എസ് മാധവന്റെ കത്ത് സർക്കാരിന് ലഭിച്ചിട്ടില്ല. സാംസ്കാരിക പ്രവർത്തകർക്ക് തങ്ങളുടെ ന്യായം പറയാൻ അവകാശമുണ്ടെന്നാണ് സർക്കാർ നിലപാട്. നേരത്തെ ആക്രമത്തിന് ഇരയായ നടിയെ പിന്തുണച്ച വനിതാതാരങ്ങളും മോഹൻലാലിനെ ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നും സർക്കാർ പ്രതികരിച്ചില്ല. മോഹൻലാലിനോട് സാംസ്കാരിക മന്ത്രി നേരിട്ട് താരങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമായിരുന്നു ഇത്. അതിൽ ഇടഞ്ഞ് നിൽക്കുന്ന താരങ്ങളുമായി ചർച്ച നടത്താമെന്ന് ലാൽ സമ്മതിച്ചിരുന്നു. അടുത്ത മാസം ഏഴിന് ചർച്ച നടത്താൻ തീരുമാനിച്ചത് സർക്കാരിന്റെ നിർദ്ദേശാനുസരണമാണ്. ഇത്രയുമൊക്കെ ചെയ്തിട്ടും മോഹൻലാലിനെ ചലച്ചിത്ര അക്കാദമിയുടെ ചടങ്ങിൽ നിന്നും മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് സർക്കാരിന്റെ വാദം
മോഹൻലാലിനെ ചടങ്ങിൽ വിളിച്ചത് അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലല്ലെന്ന് സർക്കാർ വാദിക്കുന്നു.
മോഹൻലാൽ ആദരണീയനായ താരമാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ അപമാനിക്കാനാവില്ല. അദ്ദേഹത്തെ ഒഴിവാക്കിയാൽ അത് വിവാദമാകുമെന്ന് സർക്കാർ കരുതുന്നു. ലാൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു എന്നാണ് സർക്കാരിന്റെ വിശ്വാസം.
ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ യുവതിയുടെ കാല്‍ പത്തനംതിട്ടയില്‍നിന്ന് കാണാതായ ജെസ്നയുടേതെന്ന് സംശയം ബലപ്പെടുത്തി പൊലീസ്. കാൽ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കുന്നത് ഈ സാഹചര്യത്തിലാണെന്നാണ് സൂചന. ജസ്ന നെടുങ്കണ്ടം രാമക്കല്‍മേട്ടിലെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യവിവരവും സംശയം വര്‍ദ്ധിപ്പിക്കുന്നു.
ഡി.എന്‍.എ പരിശോധനയ്ക്ക് വേണ്ടി ജെസ്നയുടെ പിതാവിന്റെ രക്തസാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് അനുമതി തേടി പൊലീസ് ഹൈക്കോടതിയെയും സമീപിച്ചു. രണ്ടാഴ്ച്ച മുന്‍പ് കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്‌കൂളിന് സമീപമുള്ള മുതിരപ്പുഴയാറ്റില്‍ നിന്നാണ് ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതിയുടേതെന്ന് സംശയിക്കുന്ന കാല് കണ്ടെത്തിയത്. കാലിന് മൂന്ന് ദിവസം മുതല്‍ ഒരുമാസം വരെ പഴക്കമുണ്ടാകാമെന്നും പുഴയിലെ തണുത്ത കാലാവസ്ഥയാണ് മാംസം അഴുകാതിരിക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമാര്‍ട്ടം നടത്തിയ്ത്. എന്നാല്‍ ഫോറന്‍സിക്ക് പരിശോധനാ ഫലം കിട്ടിയാലെ ഡി എന്‍ എ പരിശോധന നടത്തുകയുള്ളുവെന്ന് കെമിക്കല്‍ ലാബില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനാല്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസ് കത്തുനല്‍കിയിട്ടുണ്ട് .ഒരു മാസത്തിനുള്ളില്‍ മൂന്നാര്‍ ആറ്റുകാട്, പവ്വര്‍ ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ കാണാതായിരുന്നു. ഇവരുടെ ശരീര ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കൊടുങ്ങല്ലൂരിലെ ഫ്ളാറ്റിലേക്ക് കണ്ണൂരുകാരനായ എന്‍ജിനീയറെ വിളിച്ചുവരുത്തി ചിത്രങ്ങളും വീഡിയോയും പകര്‍ത്തി പണം തട്ടിയ കേസില്‍ഒളിവിലായിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. ഗൂഡല്ലൂരില്‍ കാറില്‍ പോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതോടെ ഈ കേസില്‍അറസ്റ്റിലായവരുടെ എണ്ണം ആറായി.
കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറെ യുവതിയുടെ ഫോട്ടോ കാട്ടി പ്രലോഭിപ്പിച്ചാണ് കൊടുങ്ങല്ലൂരിലെ ഫ്ളാറ്റില്‍ എത്തിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നസീമയായിരുന്നു എന്‍ജീനിയറെ വിളിച്ചുവരുത്തിയത്. സുഹൃത്ത് ഷെമീനയേയും ഫ്ളാറ്റില്‍ എത്തിച്ചു. ഈ സമയം, നസീമയുടെ ഭര്‍ത്താവ് അക്ബര്‍ഷായും ഷെമീനയുടെ ഭര്‍ത്താവ് ശ്യാമും ഒളിച്ചുനിന്നു. പിന്നെ, ഇവരുടെ രണ്ട് സുഹൃത്തുക്കളും. നസീമയും ഷെമീനയും ഫ്ളാറ്റില്‍ സംസാരിച്ചിരിക്കുമ്പോള്‍ ഭര്‍ത്താക്കന്‍മാരും സുഹൃത്തുക്കളും ഫ്ളാറ്റില്‍ എത്തി എന്‍ജീനിയറെ ഭീഷണിപ്പെടുത്തി.
പിന്നെ, പണം ആവശ്യപ്പെട്ടു. ക്രൂരമായി മര്‍ദ്ദിച്ചു. 35,000 രൂപ തട്ടിയെടുത്തു. മൂന്നു ലക്ഷം രൂപ ഷെമീനയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന ഉറപ്പില്‍ വിട്ടയച്ചു. ഈ സമയമത്രയും ഷെമീനയും നസീമയും നിലവിളിച്ച് ഭയമുള്ളതായി അഭിനയിച്ചു. സദാചാര പൊലീസാണെന്ന് എന്‍ജിനീയറെ ധരിപ്പിക്കുകയും ചെയ്തു. ഇവരുടെ ഫ്ളാറ്റില്‍ നിന്ന് പുറത്തിറങ്ങിയ എന്‍ജിനീയറാകട്ടെ കൊടുങ്ങല്ലൂര്‍ പൊലീസിനെ പരാതിയുമായി സമീപിച്ചു. ഇതറിഞ്ഞ നസീമയും ഷെമീനയും ഭര്‍ത്താക്കന്‍മാരും സുഹൃത്തുക്കളും നാടുവിട്ടു. വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞു.
ഇതിനിടെയാണ്, രണ്ടു സമയത്തായി ഇവര്‍ അറസ്റ്റിലായത്. ഖത്തറില്‍ അനാശാസ്യത്തിന് സസീമയെ നേരത്തെ പിടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇപ്പോള്‍ ഒപ്പം താമസിക്കുന്ന അക്ബര്‍ഷാ മൂന്നാം ഭര്‍ത്താവാണ്. ഷെമീനയേയും മൂന്നു യുവാക്കളേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആറു പേരും ഇപ്പോള്‍ ജയിലിലാണ്. നാണക്കേട് ഭയന്ന് എന്‍ജിനീയര്‍ പരാതിനല്‍കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതികള്‍. പണം നഷ്ടപ്പെട്ടതിന്റേയും മര്‍ദ്ദനമേറ്റതിന്റേയും വിഷമത്തില്‍ എന്‍ജിനീയറാകട്ടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
പുലർച്ചെ വിജനമായ സ്റ്റോപ്പിൽ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭർത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാർ തുണയായത്.
തിരുവനന്തപുരം തമ്പാനൂരിൽനിന്നു മൈസൂരുവിലേക്കു പോകുന്ന ബസിൽ ഇരിങ്ങാലക്കുടയ്ക്കു പുറപ്പെട്ട റെജി ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളജ് സ്റ്റോപ്പിൽ ഇറങ്ങി. എന്നാൽ റെജിയെ കൊണ്ടുപോകാൻ ഭർത്താവ് സ്റ്റോപ്പിൽ എത്തിയിരുന്നില്ല.
വിജനമായ സ്റ്റോപ്പിൽ ആ സമയത്തു യുവതിയായ വീട്ടമ്മയെ ഒറ്റയ്ക്കു നിർത്തുന്നതു സുരക്ഷിതമല്ലെന്നു തോന്നിയ ബസ് ഡ്രൈവറും കണ്ടക്ടറും ഭർത്താവ് വരുന്നതു വരെ ബസ് നിർത്തി കാത്തുനിന്നു. യാത്രക്കാരും ജീവനക്കാരുടെ നടപടിയെ പിന്തുണച്ചു.
പിന്നീടു പത്തു മിനിറ്റ് കഴിഞ്ഞു ഭർത്താവെത്തി റെജിയെ സുരക്ഷിതമായി ഏൽപ്പിച്ചാണു ബസ് ജീവനക്കാർ യാത്ര തുടർന്നത്. ബസ് ജീവനക്കാരുടെ പേരുകൾ പ്രകാശ്, ഹനീഷ് എന്നാണെന്നു മാത്രമേ റെജിക്ക് അറിയൂ.
ഇതിനുമുമ്പും കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹം മലയാളികൾ അറിഞ്ഞിട്ടുണ്ട്. ആതിര ജയന്‍ എന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്വന്തം അനുഭവം കേരളത്തിലെങ്ങും ചര്‍ച്ചയായിരുന്നു. പുലര്‍ച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ വരുന്നത് വരെ ഒരു കെഎസ്ആര്‍ടിസി ബസും യാത്രക്കാരും അവള്‍ക്ക് കൂട്ടായി നിലയുറപ്പിച്ചു. ഒടുവില്‍ സഹോദരന്‍ എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
സഹോദരന്‍ എത്തുന്നതുവരെയാണു കണ്ടക്ടര്‍ പി.ബി. ഷൈജുവും ഡ്രൈവര്‍ കെ. ഗോപകുമാറും മറ്റു യാത്രക്കാരും ഏഴു മിനിട്ടോളം കൂട്ടുനിന്നത്. കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍, ജോലിസ്ഥലമായ അങ്കമാലി അത്താണിയില്‍നിന്നു രാത്രി 9.30നു ബസില്‍ കയറിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരന്‍ മഴ കാരണം വൈകിയതിനാലാണു സ്റ്റോപ്പിലിറങ്ങിയപ്പോള്‍ കാത്തിരിക്കേണ്ടിവന്നത്.
അന്ന് ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദന പ്രവാഹം ഇവരെയും കണ്ടു പിടിച്ചു തേടി എത്തട്ടെ…?
രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ആള്‍ക്കൂട്ടക്കൊല്ലയില്‍ പൊലീസിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കി പുതിയ വിവരങ്ങള്‍. പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവ് മരിക്കുന്നതിന് മുൻപ് നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. ആൾക്കൂട്ട മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ബർ ഖാനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് നാലു മണിക്കൂറോളം കസ്റ്റഡിയിൽ വച്ചുവെന്നാണ് ഞെട്ടിക്കുന്ന വിവരം. പിടിച്ചെടുത്ത പശുക്കളെ സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും പൊലീസുകാർ ചായ കുടിക്കുകയും ചെയ്ത ശേഷമാണ് അക്ബറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അക്ബര്‍ മരിച്ചിരുന്നു.

സംഭവത്തില്‍മൂന്നു പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയാണ് കൊലപാതകം നടക്കുന്നത്. രാത്രി 12,41 ആയപ്പോൾ പൊലീസിന് ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചു. 1.20ന് അവർ സ്ഥലത്തെത്തി. കിഷോര്‍എന്നയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചെളിയിൽ മുങ്ങി കിടന്ന അക്ബറിനെ അവർ ആദ്യം കുളിപ്പിക്കുകയാണ് ചെയ്തത്.
പിന്നീട് കിഷോറിന്റെ വീട്ടിലെത്തി പശുക്കളെ സുരക്ഷിത സ്ഥലത്തെത്തിക്കാനുള്ള വാഹനം ഏർപ്പാടാക്കി. അതിനുശേഷം വാഹനം നിർത്തിയത് ചായക്കടയുടെ മുന്നിലാണ്. അക്ബർ വേദന കൊണ്ട് പുളയുകയായിരുന്നു അപ്പോൾ.
അതു കേട്ടിട്ടും ചായ ആവശ്യപ്പെട്ടിട്ട് പശുക്കളെ കൊണ്ടു പോകുന്ന വണ്ടി കാത്ത് അവർ അവിടെ കുറേ നേരം നിന്നു. എന്നിട്ട് പൊലീസ് സ്റ്റേഷനിലെത്തിയ ഇവർ അക്ബറിനെ വകവയ്ക്കാതെ പശുക്കളെ സമീപത്തുള്ള ഗോശാലയിൽ കൊണ്ടാക്കാൻ മുൻകൈ എടുക്കുകയായിരുന്നു. വെളുപ്പിന് നാലു മണിയോടെയാണ് അക്ബറിനെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ദൂരം. എന്നിട്ടാണ് ഇത് സംഭവിച്ചതെന്നാണ് ഡോക്ടർ പറയുന്നത്.
പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ രാജേന്ദ്ര ചൗധരി എന്ന മുതിർന്ന ഉദ്യോഗസ്ഥന്റെ മറുപടി ഇതായിരുന്നു. ‘എനിക്ക് ആ കേസിന്റെ ചാർജ് ഇന്നലെയാണ് ലഭിക്കുന്നത്. കേസിനെക്കുറിച്ചുള്ള കൂടുതൽ വസ്തുതകൾ മനസിലാക്കുന്നതേ ഉള്ളൂ. സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കുകയാണ്’.
ആല്‍വാര്‍ജില്ലയിലെ തന്നെ ലാലാവണ്ടി ഗ്രാമത്തില്‍നിന്ന് 60,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് അക്ബറിനെ അക്രമികള്‍തല്ലിക്കൊന്നത്. സുഹൃത്ത് അസ്ലം ഖാനൊപ്പമാണ് അക്ബർ പശുവിനെ വാങ്ങി മടങ്ങിയത്. അക്ബർ പശുക്കളുമായി നടന്ന് വരികയായിരുന്നു. എന്നാല്‍ഗ്രാമത്തില്‍മടങ്ങിയെത്തുന്നതിന് മുന്‍പ് ഗോസംരക്ഷണ ഗുണ്ടകള്‍ഇരുവരേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. കല്ലും മരക്കമ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
രാജസ്ഥാനിലെ നിയമജ്ഞനായ ഗ്യാൻദേവ് അഹുജ പറയുന്നത് അക്ബറിന്റെ മരണം ആൾക്കൂട്ടത്തിന്റെ ആക്രമണം മാത്രം കാരണമല്ല മറിച്ച് പൊലീസിന്റെ അനാസ്ഥ മൂലവുമാണെന്നാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ ഖേദം അറിയിച്ചു. കുറ്റക്കാരെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും ഉറപ്പു നൽകി.
ഇതിനിടെ അക്ബര്‍ സ്ഥിരം പശുക്കള്ളനാണെന്നും രാജസ്ഥാനിലെ പൊലീസാണ് കസ്റ്റഡിയില്‍ അദ്ദേഹത്തെ കൊന്നതെന്നും ആകോപിച്ച് ബിജെപി എംഎല്‍എ ജ്ഞാന്‍ ദേവ് അഹൂജ രംഗത്തെത്തി.
കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയയും പടരുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോടിനടുത്ത് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. മരണപ്പെട്ട സിയാദിന്റെ ഇരട്ട സഹോദരനും ബാക്ടീരയ ബാധിച്ച് ചികിത്സയിലാണ്. ഇരുവരും ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശക്തമായ വയറിളക്കവും പനിയുമുണ്ടായതിനെ തുടര്‍ന്നാണ് സിയാദിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിക്കുകയായിരുന്നു. കുടലിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല. കുടല്‍ കരളുന്ന ബാക്ടീരിയ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. പനിയും വയറിളക്കവുമാണ് പ്രധാന ലക്ഷണം. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴ കനത്തതോടെ ഷിഗെല്ല ബാധ കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
രോഗം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വന്ന് രോഗം മാരകമാവും. വയറിളക്കത്തിന് പുറമെ വയറു വേദനയും ചര്‍ദിയുമുണ്ടാവുകയും ശരീരത്തിന് ചൂട് കൂടുകയും ചെയ്യും വിദഗ്ദ്ധ ചികിത്സ തേടിയില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന രോഗമാണിത്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നാലുപേര്‍ക്കാണ് ഷിഗെല്ല ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ കോഴിക്കോടും രണ്ട് പേര്‍ തിരുവനന്തപുരത്തുമാണ്. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്.
തന്റെ ഉദരത്തിലുളള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികിത്സ വേണ്ടന്നു വയ്ക്കുകയും, കുഞ്ഞിന്റെ ജനന ശേഷം മരണമടയുകയും ചെയ്ത ചിയാറോ കോര്‍ബല്ലാ പെട്രീലോയുടെ നാമകരണ നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം രണ്ടാം തീയതി റോമിലെ വികാരി ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണടിസാണ് നടത്തിയത്. ‘ദൈവദാസി’ എന്നു വിശേഷിപ്പിച്ചാണ് പെട്രീലോയുടെ അത്ഭുതത്തിനുള്ള സാക്ഷ്യം ക്ഷണിച്ചിട്ടുള്ളത്. നാമകരണ പ്രക്രിയ്ക്കു പരിഗണിക്കുന്നവരെയാണ് സാധാരണയായി ഇങ്ങനെ വിശേഷിപ്പിക്കുന്നത്.
ആരെയും കണ്ണീരില്‍ ആഴ്ത്തുന്നതാണ് ചിയാറോയുടെ ജീവിത കഥ. ഇറ്റാലിയില്‍ ജനിച്ചു വളര്‍ന്ന ചിയാറോ തന്റെ തന്റെ ഭാവിവരനായ എന്റിക്കോ പെട്രീലോയെ ആദ്യമായി കണ്ടു മുട്ടുന്നത് 2002ല്‍ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോര്‍ജില്‍ വച്ചാണ്. അന്ന് അവര്‍ക്ക് 18 വയസ്സായിരുന്നു. 2008 സെപ്റ്റംബറില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷം നിരവധി പരീക്ഷണങ്ങളാണ് ദമ്പതികള്‍ക്ക് നേരിടേണ്ടി വന്നത്. രണ്ടുവട്ടം ഗര്‍ഭണി ആയെങ്കിലും കുഞ്ഞു ജനിച്ച് അരമണിക്കൂറിനുള്ളില്‍ മരിച്ചുപോയി. ആദ്യ കുഞ്ഞ് ഉദരത്തില്‍ ആയിരുന്ന സമയത്ത് നടത്തിയ അള്‍ട്രാസൗന്‍ഡ് സ്‌കാനിങ്ങില്‍ കുഞ്ഞിന് അനെന്‍സെഫലി എന്ന രോഗമാണെന്നു മനസ്സിലായി.
മരിയ എന്നു പേരിട്ട ആ കുഞ്ഞ് ജനിച്ചു വീണ് അരമണിക്കൂറിനുളളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞ് ഉദരത്തില്‍ ആയിരുന്നപ്പോള്‍ നടത്തിയ സ്‌കാനിങ്ങില്‍ അവരെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത എത്തി. കുഞ്ഞിന് കാലുകള്‍ ഇല്ലായിരുന്നു. എന്നാല്‍ വളരെ സന്തോഷത്തോടെ തന്നെ കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിന് ജീവനു ഭീഷണിയായ മറ്റുചില രോഗങ്ങളും ഉണ്ടെന്നു പിന്നീട് മനസ്സിലായി. ഡേവിഡ് എന്നു പേരിട്ട കുട്ടിക്കും ആയുസ്സുണ്ടായിരുന്നില്ല.

2010 ല്‍ ചിയാറോ മൂന്നാമതും ഗര്‍ഭണിയായി. കുഞ്ഞ് ഫ്രാന്‍സിസ്‌കോ ഉദരത്തില്‍ ആയിരുന്ന സമയത്ത് ചിയാറോയ്ക്ക് നാവില്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചികില്‍സ ഉടനെ തുടങ്ങണം എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഉദരത്തില്‍ ഉള്ള കുഞ്ഞിന്റെ ജീവനെ അതു ബാധിച്ചേക്കും എന്നു ചിയാറോ ഭയന്നു. സ്വന്തം ജീവനേക്കാള്‍ പ്രാധാന്യം കുഞ്ഞിന്റെ ജീവനുനല്‍കിയ ചിയാറോ ചികിത്സ തേടാന്‍ വിസമ്മതിച്ചു. 2011 ഒക്ടോബറില്‍ ഫ്രാന്‍സിസ്‌കോ ജനിച്ചതിനു ശേഷമാണ് ചിയാറോയ്ക്ക് ചികിത്സ ആരംഭിച്ചത്. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. ചിയാറോയ്ക്ക് സംസാരിക്കാനും, കാണാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അവസാന നാളുകളില്‍ അവര്‍ ഏറെ വേദന സഹിച്ചാണ് ലോകത്തോടു വിടപറഞ്ഞത്. ചിയാറോയുടെ ജീവിതം പിന്നീട് ‘ചിയാറോ കോര്‍ബല്ലാ പെട്രീലോ– ആനന്ദത്തിന്റെ സാക്ഷി’ എന്ന പേരില്‍ പുസ്തകമായി. അടിയുറച്ച വിശ്വാസമാണ് ദമ്പതികളെ മുന്നോട്ടു നയിച്ചിരുന്നത്.
‘തന്നെക്കാളും അവളെ സ്‌നേഹിക്കുന്ന യേശുവിന്റെ അടുത്തേയ്ക്കാണ് അവളു പോകുന്നതെങ്കില്‍ ഞാന്‍ എന്തിനു വിഷമിക്കണം’ എന്നാണ് ആശ്വസിപ്പിക്കാന്‍ വരുന്നവരോടായി എന്റിക്കോ പറയാറ്. 2012 ജൂണ്‍ 13 ന് ചിയാറോ ലോകത്തോടു വിട പറഞ്ഞു. മനുഷ്യകുലത്തോടുളള സ്‌നേഹം മൂലം കുരിശു മരണം പുല്‍കിയ യേശുവിന്റെ അതേ പാത പിന്തുടര്‍ന്ന് സ്വന്തം ജീവനേക്കാള്‍ ഉദരത്തിലുളള ജീവനു വില കല്‍പ്പിച്ചു മരണമടഞ്ഞ ചിയാറോയുടേത് വിശുദ്ധ ജീവിതമായാണ് പലരും വിലയിരുത്തുന്നത്.
ലൂസിഫര്‍ ഒരു അപൂര്‍വ സംഗമാണെന്നും ഇത് പൂര്‍വകല്‍പ്പിതമാണെന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മോഹന്‍ലാല്‍.
തന്റെ ബ്ലോഗില്‍ വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് ചിത്രത്തെ കുറിച്ചും സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചും വിവരിച്ചത്. പൃഥ്വിരാജിന്റെ ക്യാമറയ്ക്ക മുന്നില്‍ അനുസരണയോടെയാണ് ഞാന്‍ നിന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചു. ഇപ്പോള്‍. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാസിലിന്റെ ക്യാമറയ്ക്ക് മുന്നിലാണ് ഞാന്‍ അഭിനയിച്ചത്. ഇപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഭാഗ്യം കിട്ടി. എനിക്കേറെയിഷ്ടപ്പെട്ട ഭരത്‌ഗോപിച്ചേട്ടന്റെ മകന്റെ തിരക്കഥയില്‍ അഭിനയിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുളവാകുന്നു.മറ്റൊരു നടന്‍ പൃഥ്വി രാജിന്റെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വ നിമിഷമെന്ന് മാത്രമേ ഇതിനെ പറയാനുള്ളു. ഒരു പക്ഷേ അത്ഭുതമായിരിക്കാം തിരക്കുള്ള ഒരു നടന്‍ അഭിനയം മാറ്റിവെച്ച് സംവിധായകനാകുന്നത്. പൃഥ്വിവില്‍ സുകുമാരന്‍ ചേട്ടന്റെ നിഴല്‍ അവശേഷിച്ചിട്ടുണ്ടെന്നും മോഹന്‍ ലാല്‍ കൂട്ടിചേര്‍ക്കുന്നു.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
വഴികളിലും വളവുകളിലുമെല്ലാം ജീവിതം അത്ഭുതങ്ങള്‍ കാത്ത് വച്ചിട്ടുണ്ടാവും എന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. എന്നാല്‍ നമ്മില്‍ പലരും അത് കാണാന്‍ ശ്രമിക്കാറില്ല. കണ്ടാല്‍ തന്നെ അതിനെ ഗൗനിക്കാറില്ല. അതില്‍ നിഷ്‌കളങ്കമായി അത്ഭുതപ്പെടാറില്ല. നാം തന്നെ നമുക്ക് മുകളില്‍ കെട്ടിപ്പൊക്കിയ തിരക്കുകളും നമ്മുടെയുള്ളില്‍ തന്നെ കുമിഞ്ഞ ഈഗോകളും നമ്മുടെ കണ്ണുകളില്‍ നിന്ന് നിഷ്‌കളങ്കതയുടെ പടലങ്ങളെ മായ്ച്ചു കളഞ്ഞിരിക്കുന്നു. ജീവിതം അതിന്റെ ഭംഗികളുമായി മുന്നില്‍ വരുമ്പോഴും നാം വിരസമായ മുഖത്തോടെയായിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിതമായ എല്ലാ കാര്യങ്ങളേയും അതിന്റേതായ രീതിയില്‍ വിസ്മയത്തോടെ മാറി നിന്ന് നിരീക്ഷിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അപ്പോള്‍ ആരോ എവിടെയോ ഇരുന്ന് നെയ്യുന്ന ഒരു അത്ഭുത വല പോലെ തോന്നും ജീവിതം. ഓരോ കാര്യത്തിനും എവിടെയൊക്കെയോ ഉള്ള ഏതോ കാര്യം കാരണമായിട്ടുണ്ടാവാം. ഈ വലയില്‍ ഒരു നൂല് പോലും വേറിട്ട് നില്‍ക്കുന്നില്ല. എല്ലാത്തിനുമുണ്ട് പരസ്പര ബന്ധം
പുതിയ സിനിമയായ ലൂസിഫറില്‍’ പൃഥ്വിരാജ് സുകുമാരന്റെ ക്യാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ ആണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞ് പോകുന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടില്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ പാച്ചിക്ക എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലാണ്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് എന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയ ആള്‍…. 34 വര്‍ഷങ്ങള്‍ക്ക് മുമ്ബ് എനിക്കൊപ്പം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയില്‍ പാച്ചിക്കാ അഭിനയിച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍, ഒരു കഥാപത്രമായി എനിക്ക് മുഖാമുഖം. ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപി ചേട്ടന്റെ മകന്‍ മുരളീ ഗോപി. മറ്റൊരു നടന്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വമായ ഒരു സംഗമം. ഇത് പൂര്‍വകല്‍പ്പിതമാണെന്ന് എന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാനാണ് എനിക്ക് ഇഷ്ടം.
പൃഥ്വിയുടെ ചലനങ്ങളില്‍ സുകുമാരന്‍ ചേട്ടന്റെ ഒരുപാട് നിഴലുകള്‍ വീണിട്ടുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. സുകുമാരന്‍ ചേട്ടനുമായും പൃഥ്വിയുടെ അമ്മ മല്ലിക ചേച്ചിയുമായും തിരുവനന്തപുരത്ത് ഉള്ള കാലത്ത് തന്നെ എനിക്ക് കുടുംബപരമായ അടുപ്പമുണ്ട്. മദിരാശിയില്‍ സുകുമാരന്‍ ചേട്ടന്റെ വീട്ടിലായിരുന്നു പാച്ചിക്കാ താമസിച്ചിരുന്നത്. പൃഥ്വിയും ഇന്ദ്രജിത്തും കളിച്ച് നടക്കുന്നത് ക്യമറയിലൂടെയല്ലാതെ തന്നെ കണ്ടയാളാണ് പാച്ചിക്കാ. ജീവിതത്തിലെ ഒരു കാര്യങ്ങളും ഒരു രേഖകളും വെറുതെയാവുന്നില്ല. എവിടെയൊക്കെയോ പരസ്പരം ബന്ധപ്പെടാനായി അവര്‍ യാത്ര തുടരുന്നു. അതെ.. എന്നെ സംബന്ധിച്ച് ഇതിലൊക്കെ അത്ഭുതകരമായ ഒരു കാര്യം, ഏറെ തിരക്കുള്ള, ആരാധകരുള്ള നടനായ പൃഥ്വിരാജ്, അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നതാണ്. ഒരുപാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ ഒരു പാഷനാണ്. ഏത് വിഷയത്തിലും അത്തരമൊരു താത്പര്യം ഉണ്ടാകുമ്പോൾ ചെയ്യുന്നത് ഒരു ജോലിയാവില്ല. ചെയ്യുന്ന ആള്‍ ആ വിഷയമായി മാറും. അയാളില്‍ അപ്പോള്‍ ഒരു പ്രത്യേക ലഹരിയുടെ.. അംശമുണ്ടാവും. അത്തരക്കാരുമായി സര്‍ഗാത്മകമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഏറെ സുഖകരമായ ഒരു കാര്യമാണ്. ഞാനിപ്പോള്‍ അതാണ് അനുഭവിക്കുന്നത്.
ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്‍വമായിരിക്കാം ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവച്ചിട്ട് സംവിധായകനാകുന്നത്. ഇവിടെ സംവിധായകനില്‍ നടന്‍ കൂടിയുണ്ട്. എന്നിലുമുണ്ട് ഒരു നടന്‍. പക്ഷേ എന്നില്‍ ഒരു സംവിധായകനില്ല. എന്താണോ എന്റെ നടനായ സംവിധായകന് വേണ്ടത് എന്ന് എന്നിലെ നടന് മനസിലാവണം. എന്നിലെ നടനില്‍ നിന്ന് എന്തെടുക്കണം എന്ന് നടനായ സംവിധായകനും. ആ ഒരു രസതന്ത്രത്തില്‍ എത്തിയാല്‍ ഞങ്ങലെ പോലും അത്ഭുതപ്പെടുത്തുന്ന പിറവികളുണ്ടാവാം. അതിനായാണ് ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് യാത്ര തുടരുന്നത്. അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ഞാന്‍ നടനെന്ന നിലയില്‍ പൂര്‍ണമായും സമര്‍പ്പിക്കണം… യാതൊരു വിധ അഹന്തകളുമില്ലാതെ…. ഒരുപാട് പേരുടെ പാഷനോടൊപ്പം ഞാനും.. നാല്‍പ്പത് വര്‍ഷത്തിലധികമായി ഞാന്‍ അഭിനയിക്കുന്നു. ഒരിക്കല്‍ ഏതോ ഒരു സിനിമയില്‍ ഒരുപാട് നടന്മാരോടൊപ്പമുള്ള ഒരു ഷോട്ടിനിടെ പെട്ടെന്ന് ഒരു ഓര്‍മ എന്നില്‍ മിന്നല്‍ പോലെ വന്ന് മാഞ്ഞു. എന്റെ മുന്നില്‍ നില്‍ക്കുന്ന മിക്ക നടന്മാരുടെയും.. അവരുടെ അച്ഛന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍, ബിജുമേനോന്‍, സായ;കുമാര്‍, വിജയരാഘവന്‍, പൃഥ്വിരാജും ഇന്ദ്രജിത്തും, മുരളി ഗോപി.. മുകേഷിന്റെ അമ്മയൊടൊപ്പം..
അങ്ങിനെയങ്ങിനെ തലമുറകള്‍ ഒഴുകിപ്പോകുന്നു. അതിന്റെ നടുവില്‍ ഒരു നാളം പോലെ അണയാതെ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഈ തലമുറകളെല്ലാം എന്നെ തഴുകി കടന്ന് പോയതാണ്. ഔഷധവാഹിയായ അരുവിയെ പോലെ സുഗന്ധം നിറഞ്ഞ കാറ്റിനെ പോലെ, അത് ഗുരുത്വമായും കരുത്തായും എന്നിലേക്ക് കുറച്ചൊക്കെ പ്രവഹിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ പുതിയ തലമുറയ്ക്ക് മുന്നില്‍ നിൽകുമ്പോൾ ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ വിനീതനാവുന്നു. അവരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്നു. അതിലെ ആനന്ദം രഹസ്യമായി അനുഭവിക്കുന്നു. അതിലൂടെ ഒരു വിസ്മയ ശലഭമായി പറന്ന്.. പറന്ന്.. പറന്ന്.. അങ്ങനെ.