Latest News

കോഴിക്കോട്: നിപാ വൈറസിന്റെ പശ്ചാത്തലത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സുമാരോടെ നാട്ടുകാരും വീട്ടുകാരും അകലം പാലിക്കുന്നതായി പരാതി. നഴ്സുമാര്‍ ഇക്കാര്യം സൂചിപ്പിച്ച് നല്‍കിയ പരാതി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി. ബസിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവര്‍ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപാ വൈറസ് ബാധമൂലം ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണമടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും അകലം പാലിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തില്‍ സ്വന്തം വീട്ടുകാര്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് ഇവരുടെ ആരോപണം. പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്സുമാരും അഞ്ച് എന്‍ആര്‍എച്ച് നഴ്സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്സുമാരും വരാതായി.

നിപാ വൈറസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ആശുപത്രിയിലേക്ക് രോഗികള്‍ പോലും വരാത്ത സാഹചര്യത്തിലായി. സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചരണങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നഴ്‌സുമാര്‍ പറയുന്നു. അനേകം തെറ്റിദ്ധാരണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്താനുള്ള നീക്കത്തിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍.

സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ഇതില്‍ ഏഴുപേര്‍ കോഴിക്കോട്, മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരാണ്. കോഴിക്കോട് ഒന്‍പതും മലപ്പുറത്തു നാലും പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ളവര്‍ 17. ഇവരില്‍ ഒരാള്‍ വയനാട് ജില്ലയില്‍നിന്നാണ്. എന്നാല്‍ ചികിത്സയിലുള്ളത് 19 പേരാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ അഞ്ചു പേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് ഐസിയുവില്‍ നാലു പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസ് ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ആശുപത്രി ഐസിയുവില്‍ മറ്റൊരാളും ചികിത്സയിലുണ്ട്.

നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണം നടത്തിയതിനു രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. ജേക്കബ് വടക്കുംചേരി, മോഹനന്‍ വൈദ്യര്‍ എന്നിവര്‍ക്കെതിരേയാണു പോലീസ് കേസെടുത്തത്. പത്തു മരണം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ നിപ വൈറസ് എന്ന പ്രചരണം തട്ടിപ്പാണെന്നും മരുന്നു കമ്പനികളുടെ പ്രചരണം മാത്രമാണെന്നുമായിരുന്നു ജേക്കബ് വടക്കാഞ്ചേരിയുടെ പ്രചരണം. വവ്വാലുകള്‍ ഭാഗികമായി കഴിച്ച ഫലങ്ങള്‍ തിന്നാല്‍ വൈറസ്ബാധ ഉണ്ടാകില്ലെന്നാണ് മോഹനന്‍ വൈദ്യര്‍ പറഞ്ഞത്. ഗുരുതരമായ സാഹചര്യത്തില്‍ വികല പ്രചരണം നടത്തുന്നത് കൂടുതല്‍ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുമെന്നു കാണിച്ച് കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘമാണ് പരാതി നല്‍കിയത്.

കോഴിക്കോട്: നിപ്പ ബാധയില്‍ ഒരു മരണം കൂടി. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പ ബാധിച്ച് മരിച്ച സാബിത്തിന്റേയും സ്വാലിഹിന്റേയും പിതാവാണ് മൂസ. ഇദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂസയുടെ അനുജന്റെ ഭാര്യ മറിയം നേരത്തെ നിപ്പ ബാധ മൂലം മരിച്ചിരുന്നു. ഇവരാണ് സാബിത്തിനെയും സാലിഹിനെയും പരിചരിച്ചത്.

അതിനിടെ കോഴിക്കോട് ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 19 പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ നിപ്പ ബാധിത മേഖലകളില്‍ ഇന്ന് ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശനം നടത്തും. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകരും ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്.

നിപ്പ വൈറസ് ബാധ മൂലം മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തിലെ ജീവനക്കാര്‍ക്കെതിരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തുക, മൃതദേഹത്തോട് അനാദരവ് കാട്ടുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക്. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. ‘മെക്കുനു’ എന്ന പേരിലാണ് കൊടുങ്കാറ്റ് അറിയപ്പെടുക.

സലാല തീരത്ത് നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് കാറ്റുള്ളതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍, കാറ്റിന്റെ ഭാഗമായുള്ള മേഘ മേലാപ്പുകള്‍ സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഉള്ളതെന്ന് അധികൃതര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്തെത്താന്‍ സാധ്യതയുണ്ട്. കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റിനും സാധ്യതയുണ്ട്.

പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനിലെ വിദഗ്ധരുടെ കൂടി സാന്നിധ്യത്തിലായിരുന്നു നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് യോഗം. മെക്കുനു കൊടുങ്കാറ്റിനെ നേരിടാനുള്ള മുഴുവന്‍ സന്നാഹങ്ങളും ഒരുക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മേഖലയില്‍ ഭക്ഷവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഗവര്‍ണറേറ്റുകളിലെ ജനങ്ങള്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സിന്റെ കൂടുതല്‍ വാഹനങ്ങള്‍ ദോഫാര്‍ മേഖലയിലേക്ക് നീങ്ങുന്നു

സാങ്കേതിക തകരാറിനെ തുടർന്ന് സൗദി എയർലൈൻസ് വിമാനം ജിദ്ദ വിമാനത്താവളത്തിൽ ഇടിച്ചിറക്കി. 151 യാത്രക്കാരുമായി മദീനയില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽ അടിയന്തരമായി ഇറക്കിയത്. മുൻവശത്തെ ടയറുകൾ പ്രവർത്തിക്കാതെയാണ് വിമാനം ലാൻഡ് ചെയ്ത്. ഇതെതുടർന്ന് വിമാനത്തിന്റെ മുൻടയറുകൾക്ക് തീപിടിച്ചു. ജിദ്ദ എയര്‍പോര്‍ട്ടില്‍ ലാൻഡ് ചെയ്യാൻ രണ്ടു തവണ ശ്രമിച്ചിരുന്നു. തുടർന്ന് മൂന്നാം തവണ വിമാനം ഇടിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തെ വീല്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി ജിദ്ദ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഇടിച്ചിറക്കിയ വിമാനം മൂക്കുകുത്തിയാണ് നിന്നത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

ചാലക്കുടി മനപ്പടിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെ വീടിനകത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗമ്യയെ കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് സംശയിക്കുന്നു.

ചാലക്കുടി മനപ്പടി സ്വദേശി കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയാണ് കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തത്തില്‍ മുങ്ങി മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ലൈജുവിനെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ ഒന്‍പതു വയസുള്ള മകന്‍ ആരോണ്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ലൈജുവും സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. പക്ഷേ, കുറച്ചുനാളായി ജോലിക്കു പോകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിഷാദ രോഗമുണ്ടായിരുന്നതായാണ് സംശയം.

പകല്‍മുഴുവന്‍ വാതിലില്‍ തട്ടി മകന്‍ വിളിച്ചെങ്കിലും തുറന്നില്ല. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മകന്‍ മുത്തച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു. അതുവരെ മകന്‍ പട്ടിണിയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഈ വീടു വാങ്ങി താമസം തുടങ്ങിയത്. കുടുംബവഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജന്‍മദിനത്തലേന്നാണ് സൗമ്യയുടെ മരണം. പാലാരിവട്ടത്തെ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. ലൈജുവാകട്ടെ കൊരട്ടിയിലെ ഐ.ടി. പാര്‍ക്കിലെ എന്‍ജിനീയറും. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

തിയേറ്ററുകളിൽ തരംഗമായ ദുൽഖർ ചിത്രം മഹാനടി കാണുന്നതിനിടെ താൻ അപമാനിക്കപ്പെട്ടുവെന്ന് ടെലിവിഷൻ അവതാരകയും നടിയുമായ ഹരിതേജയുടെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്കിലൂടെയാണ് താരം തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഹരിതേജ താൻ നേരിട്ട കയ്പേറിയ അനുഭവം വിവരിച്ചത്.

സിനിമ പകുതിയോളം പൂർത്തിയായ സമയത്തായിരുന്നു ഹരിതേജയുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റ സംഭവം നടന്നത്. സിനിമാ കാണാനെത്തിയ സ്ത്രീയിൽ നിന്നാണ് തനിക്ക് അപമാനമേറ്റത്. സിനിമാക്കാര്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ അങ്ങനെയല്ലെന്നുമായിരുന്നു സ്ത്രീയുടെ പ്രതികരണം. ഇത് തന്‍റെ അച്ഛനാണെന്ന് പറഞ്ഞിട്ടു പോലും, അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹരി പറയുന്നു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ അനുഭവമെന്നും തന്റെ മുൻപിൽ വച്ചു കുടുംബം ഒന്നാകെ അപമാനിക്കപ്പെട്ടത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഹരിതേജ ഫെയ്സ്ബുക്കിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

ഇത്തരത്തിൽ സിനിമാതാരങ്ങളെ കൈകാര്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും മാന്യമായ പെരുമാറ്റം എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നതായും ഹരിതേജ പറഞ്ഞു. കുച്ചിപ്പുഡി നർത്തകിയായ ഹരി ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. തുടർന്ന് ബിഗ്ബോസ് തെലുങ്കിലും പങ്കെടുത്തു.

തൂത്തുക്കുടിയിൽ രണ്ടു ദിവസങ്ങളിലായി വെടിവെപ്പുകളിൽ വേദാന്തയ്ക്കെതിരെ സമരം ചെയ്യുന്ന 12 പേരെ കൊലപ്പെടുത്തിയത് തമിഴ്‌നാട് പൊലീസിൻറെ സ്വന്തം ‘കൊട്ടേഷൻ ടീം’. തീവ്രവാദ – നക്സൽ വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുക്കാനായി പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പർ സംഘമാണ് സമരക്കാർക്കുനേരെ വെടിയുതിർത്തത്. പൊലീസ് യൂണിഫോമിനുപകരം മഞ്ഞ നിറത്തിലുള്ള സ്പോർട്സ് ജേഴ്സിയണിഞ്ഞ സ്നൈപ്പർ ടീം വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നുകഴിഞ്ഞു. രാജെ ദിലബാൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സ്നൈപ്പർ സംഘം തൂത്തുക്കുടി കളക്ടർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവത്തിനു പിന്നിലെ ഗൂഡാലോചനകൂടിയാണ് മറനീക്കി പുറത്ത് വന്നത്.

തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി കില്ലർ സ്നൈപ്പേഴ്‌സ്

സ്റ്റെർലൈറ്റ് കമ്പനിയുടെ മലിനീകരണത്തിനെത്തിനായി നടക്കുന്ന സമരത്തിന്റെ നൂറാം ദിനമായിരുന്നു അന്ന്. മനുഷ്യച്ചങ്ങല, മാർച്ച്, ഉപരോധം തുടങ്ങി വിവിധ സമരമുറകളിലൂടെയാണ് പ്രതിഷേധം 99 ദിവസങ്ങൾ പിന്നിട്ടത്. നേരത്തെ നടന്ന പ്രതിഷേധങ്ങളിൽ സ്വാഭാവികമായ രീതിയിലുള്ള പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായെങ്കിലും ക്രൂരമായി അടിച്ചമർത്തുന്ന രീതിയൊന്നും ഇതുവരെ ഉണ്ടായിട്ടേയില്ല.

നൂറാം ദിവസത്തെ പ്രതിഷേധം ആൾക്കൂട്ടം കൊണ്ട് സമ്പന്നമായിരുന്നു. അക്രമമുണ്ടായാൽ നിയന്ത്രിക്കാൻ തമിഴ്‌നാട് പൊലീസിൻറെ പ്രത്യേക റയറ്റ് കൺട്രോൾ വിഭാഗം, ദ്രുത കർമ്മ സേന, ആംഡ് – ലോ ആൻഡ് ഓഡർ വിഭാഗങ്ങൾ എന്നിവയുണ്ടായിരുന്നു. മരണം ഒഴിവാക്കിക്കൊണ്ട് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള റബ്ബർ ബുള്ളറ്റ് ഫയർ ചെയ്യാനുള്ള സൗകര്യമടക്കം പൊലീസിൻറെ കയ്യിൽ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായി കൊലപാതകം നടത്തണം എന്ന ഉദ്ദേശത്തിലാണ് ലോങ്ങ് റേഞ്ചിൽ നിന്നുകൊണ്ട് ഷാർപ് ഷൂട്ടർമാർ വെടിവച്ചത്. ആൺ – പെൺ – വിവിധ പ്രായത്തിലുള്ളവർ – നേതൃനിരയിലുള്ളവർ എന്നിവരെ കൃത്യമായി തെരഞ്ഞുപിടിച്ച് ഷൂട്ട് ചെയ്യുകയാണുണ്ടായത്. പൊലീസ് വാഹനത്തിനു മുകളിൽ നിന്ന് വളരെ ‘സമാധാനത്തോടെ’ ഷൂട്ട് ചെയ്യുന്ന സ്നൈപ്പർ സംഘാങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം വലിയ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്.

എൻകൗണ്ടർ ടീം അഥവാ മുഖ്യമന്ത്രിയുടെ സ്വാകാര്യ കൊട്ടേഷൻ സംഘം

തമിഴ്‌നാട് പൊലീസിൽ കാലാകാലമായി ഒരു ഏറ്റുമുട്ടൽ സംഘമുണ്ടായിരിക്കും. തീവ്രവാദ – നക്സൽ വിരുദ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഇവർ അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ വിദഗ്ധരും കണ്ണിൽ ചോരയില്ലാത്ത കൊലപാതകങ്ങൾ ‘നിയമപരമായി’ നടപ്പാക്കുന്നവരുമായിരിക്കും. തമിഴ് പുലികൾ, വീരപ്പൻ വേട്ട, തീവ്രവാദ ഭീഷണി എന്നിവയുടെ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഇത്തരമൊരു വിഭാഗത്തെ നിയമപരമായി നിർത്താൻ തന്നെ സാധിച്ചിരുന്നു.

ആഭ്യന്തരം കൂടി കൈയിലുള്ള  തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്വകാര്യ സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. പലപ്പോഴും ഉന്നത ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥന്മാർക്ക് വേണ്ടിയും ഇവർക്കെല്ലാം വേണ്ടപ്പെട്ട വിവിഐപികൾക്കുവേണ്ടിയും ഇവർ ‘സ്‌പെഷ്യൽ അസൈന്മെന്റുകൾ’ എടുക്കും.

സ്നൈപ്പർ ടീമിന്റെ സാന്നിധ്യം തന്നെ വലിയ ഗൂഡാലോചനയുടെ ഫലമായാണ് ഉണ്ടായിരിക്കുന്നത് എന്ന ആരോപണം ഇതിനോടകം ഉയർന്നുകഴിഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി, സംസ്ഥാനം ഭരിക്കുന്ന എഐഡിഎംകെ, എല്ലാത്തിനും അപ്പുറം വേദാന്ത എന്ന കോർപ്പറേറ്റ് ഭീമൻ – തമിഴ്‌നാട് പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പോലും ‘സ്നൈപ്പർ ടീമിനെക്കുറിച്ച്’ സംസാരിക്കാൻ തയ്യാറല്ല.

 

ശ്രീനഗര്‍:  കശ്മീരില്‍ കല്ലേറ് നടത്തിയെന്നതിന്റെ പേരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുകളില്‍ കെട്ടിയിട്ട് യാത്ര നടത്തിയ മേജര്‍ ലിതുല്‍ ഗൊഗോയിയെ ജമ്മു കശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കശ്മീരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍ നിന്ന് സംശയാസ്പദമായി ഇയാളെ ഒരു പെണ്‍കുട്ടിയോടൊപ്പം കണ്ടതിനെ തുടര്‍ന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയായിരുന്നു സൈനികന്റെ കൂടെയുണ്ടായിരുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൈനികന്റെ മൊഴിയെടുത്ത ശേഷം അദ്ദേഹത്തിന്റെ യൂണിറ്റിന് കൈമാറിയതായി പോലീസ് അറിയിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ശ്രീനഗര്‍ പോലീസ് സുപ്രണ്ടിനാണ് അന്വേഷണ ചുമതല.

ലിതുല്‍ ഗൊഗോയിയുടെ പേരില്‍ ഓണ്‍ലൈനായാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നുത്. ഹോട്ടലില്‍ ഡ്രൈവറോടൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയത്. സംശയം തോന്നിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ ഹോട്ടല്‍ അധികൃതരുമായി വാക്കേറ്റമുണ്ടാക്കി. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

2017-ല്‍ ആയിരുന്നു കശ്മീരില്‍ കല്ലേറ് നടത്തിയതിന്റെ പേരില്‍ യുവാവിനെ മേജര്‍ സ്വന്തം ജീപ്പിന്റെ ബോണറ്റില്‍ കെട്ടി യാത്ര നടത്തിയത്. ഇത് ഏറെ വിവാദത്തിനും കാരണമായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ നിപ്പ വൈറസ് ബാധയെക്കുറിച്ച്  നവ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരേയും ആയുര്‍വേദ ചികിത്സകനെന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരേയുമാണ് കേസ്. കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിപ്രകാരമാണ് കേസ്.

നിപ്പ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നുകമ്പനികളുടെ വ്യാജപ്രചാരണമാണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് ജേക്കബ് വടക്കഞ്ചേരി നടത്തിയത്. നിപ്പ വൈറസ് എന്ന സംഭവമില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹത്തിന്റെ അവകാശവാദം. വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കുവാന്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും കേന്ദ്ര സംഘങ്ങളും തീവ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ജേക്കബ് വടക്കഞ്ചേരിയുടെ ഈ വിചിത്രമായ വാദം.

നിപ്പാ വൈറസ് രോഗബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച വവ്വാല്‍ കടിച്ച മാമ്പഴവും ചാമ്പക്കയുമെന്ന് പറഞ്ഞ് ഇവ കഴിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ കേസ്. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള അസുഖമാണ് നിപ്പ. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്നും വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്നുമാണ് മോഹനന്‍ വൈദ്യരുടെ വാദം.  ഗുരുതരമായ സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നതാണെന്നായിരുന്നു പരാതി.

ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

കൊച്ചി: പിണറായി വിജയന്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് സംബന്ധിച്ച് തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി ട്രസ്റ്റായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ബി.ജെ.പി പ്രവര്‍ത്തകരായ കണ്ണൂരിലെ രമിത്ത്, ആണ്ടല്ലൂര്‍ സന്തേഷ്, പി.കെ രാമചന്ദ്രന്‍, പയ്യന്നൂര്‍ ബിജു, കണ്ണൂരിലെ രാധാകൃഷ്ണന്‍, വിമല, രവീന്ദ്രന്‍പിള്ള,  രാജേഷ് എന്നിവരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കേസുകളിലെല്ലാം പ്രതികളെ പിടികൂടിയെങ്കിലും ഗൂഢാലോചന പുറത്ത് കൊണ്ട് വരാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

എന്നാല്‍ ഇരകളുടെ ബന്ധുക്കളില്‍ നിന്ന് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും കേസിന്റെ വിചാരണ വേളയില്‍ കേസ് സിബിഐക്ക് വിടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ആന്റണിഡൊമനിക് അധ്യക്ഷനായ ബെഞ്ച് സിബിഐ അന്വേഷണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved