വടകരയില്‍ കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് നാല് മരണം. തിങ്കളാഴ്ച രാത്രി 7.30ഓടെ വടകര ദേശീയപാതയില്‍ മുട്ടുങ്ങലിലാണ് അപകടമുണ്ടായത്. കാര്‍ അമിതവേഗത്തിലായിരുന്നതായി സൂചന. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് മഠത്തിന് സമീപം സൈനാബാഗ് ഹൗസില്‍ ഇസ്മയിലിന്റെ മകന് അനസ് (19), പരയങ്ങാട് ഹൗസില്‍ ഹാരിസിന്റെ മകന് സഹീര്‍ (18), റൂഫിയ മന്‍സിലില്‍ പി. നൗഷാദിന്റെ മകന് നിഹാല്‍ (18), സുലൈഖ മന്‍സിലില്‍ മുഹമ്മദ് തലത് ഇഖ്ബാല്‍ (20) എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുഹമ്മദ് തലത് ഇഖ്ബാല്‍ രാത്രി 10.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് വസ്ത്രമെടുത്ത് തിരിച്ചുവരുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മെൽബൺ: സെൽഫിയെടുക്കുന്നതിനിടെ ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കടലിൽ വീണു മരിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ തുറമുഖനഗരമായ ആൽബനിക്കു സമീപം ദി ഗ്യാപിലുണ്ടായ അപകടത്തിലാണ് അങ്കിത് എന്ന 20 കാരൻ ദാരുണമായി കൊല്ലപ്പെട്ടത്. പെർത്തിൽ പഠിക്കുന്ന അങ്കിത് സുഹൃത്തുക്കൾക്കൊപ്പം 40 മീറ്റർ ഉയരമുള്ള ചെങ്കുത്തായ പാറക്കൂട്ടത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ താഴെ സമുദ്രത്തിലേക്കു വീഴുകയായിരുന്നുവെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനുമുന്‍പ് പാറക്കൂട്ടത്തിനിടയിലൂടെ അങ്കിതും സംഘവും ഓടിച്ചാടി നടന്നിരുന്നു.
ഹെലികോപ്റ്റർ ഉൾപ്പെടെ സംവിധാനങ്ങളുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരു മണിക്കൂറിനുശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടസാധ്യത ഏറെയുള്ള പ്രദേശമാണിതെന്ന് ഗ്രേറ്റ് സതേൺ ഡിസ്ട്രിക് സൂപ്രണ്ട് ഡൊമിനിക് വുഡ് പറഞ്ഞു. അഞ്ച് യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. എന്റെ തൊട്ടുപുറകിലുള്ള പാറക്കൂട്ടത്തിൽ യുവാക്കൾ ഉണ്ടായിരുന്നവെന്നും മുൻകരുതലുകളെടുത്ത് അതിർത്തിക്കുള്ളിലൂടെ മാത്രം നടന്നാൽ ഇത്തരം ദുരന്തങ്ങളുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലുകൾ സ്ഥാപിക്കാനും കാഴ്ചകൾ കാണാനുള്ള തട്ട് നിർമിക്കാനുമുൾപ്പെടെ ജോലികൾക്കായി രണ്ടുവർഷം മുന്‍പ് കുറച്ചുനാൾ പ്രദേശം അടച്ചിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിൽ തിരികെയെത്തിക്കാൻ കർശന നിർദേശം നൽകിയത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നേരിട്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനെന്ന പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് എം.എം. ഹസനെയും കഴിഞ്ഞ ദിവസം അടിയന്തരമായി ഡൽഹിയിൽ വിളിച്ചുവരുത്തിയാണ് രാഹുൽ നിർദേശം നൽകിയതെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് സൂചന നൽകി.
എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങി പ്രഫ. പി.ജെ. കുര്യനും പ്രഫ. കെ.വി. തോമസും വരെയുള്ള പ്രബല നേതാക്കൾ മാണിയുടെ മടങ്ങിവരവിനെ അനുകൂലിച്ച് നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അവസരമാക്കി മാറ്റണമെന്നതിലും നേതാക്കൾ ഏകാഭിപ്രായക്കാരായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ആണ് പുതിയ നീക്കത്തിന് ഹൈക്കമാൻഡിനുവേണ്ടി ചുക്കാൻ പിടിച്ചത്.
കെ.എം. മാണിയുമായി നല്ല സൗഹൃദം പുലർത്തുന്ന മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മാണിയെ മടക്കിക്കൊണ്ടുവരാനായി നേരത്തേ മുതൽ ആത്മാർഥ ശ്രമം നടത്തിയിരുന്നു.
മാണിക്കെതിരേ കേസെടുത്ത് ദുരാരോപണത്തിന് മരുന്നിട്ടത് രമേശ് ചെന്നിത്തലയാണെന്ന ആക്ഷേപം ഉള്ളതിനാൽകൂടിയാണ് മാണിയെ വീട്ടിൽ ചെന്ന് വിളിക്കാൻ ചെന്നിത്തല കൂടി ഇന്നലെ പോയതെന്നതും ശ്രദ്ധേയമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുന്പായിത്തന്നെ മുതിർന്ന നേതാക്കൾ നേരിട്ട് സംയുക്തമായി കെ.എം. മാണിയെ നേരിൽ കണ്ട് യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് സുഗമമാക്കണമെന്നതിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വിജയിക്കുകയെന്നതു യുഡിഎഫിന് വളരെ പ്രധാനപ്പെട്ടതാണ്. 2019ൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ നേടുകയെന്നതിൽ ഒരു വീഴ്ചയും പാടില്ലെന്നും രാഹുൽ കണക്കുകൂട്ടി. ബിജെപിയെ തടുക്കാനായി മതേതര പാർട്ടികളോട് പരമാവധി വിട്ടുവീഴ്ചയും മാന്യതയും വേണമെന്ന കർണാടകയിൽ സ്വീകരിച്ച പുതിയ സമീപനത്തിന്റെ തുടർച്ചകൂടിയാണ് കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്ക് മടക്കിക്കൊ ണ്ടുവരാനുള്ള നീക്കം.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ മാണിയുടെ കേരള കോണ്‍ഗ്രസിനെ എൽഡിഎഫിലേക്കു കൊണ്ടുപോകുന്നതിനു മുന്‍പുള്ള നിർണായക നീക്കമായിരുന്നു യുഡിഎഫ് നേതാക്കളുടെ ഇന്നലത്തെ പാലാ യാത്ര. കേരള കോണ്‍ഗ്രസ്-എം വൈസ് ചെയർമാനായ ജോസ് കെ. മാണി എംപിയുമായി ഹൈക്കമാൻഡിലെ ഉന്നതൻ നടത്തിയ അനൗപചാരിക ചർച്ചയെത്തുടർന്നാണ് കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ബന്ധത്തിൽ മഞ്ഞുരുകിയത്.
നിപ്പ വൈറസ് ബാധിച്ച് മരണത്തോട് മല്ലിടുമ്പോഴും ലിനി എന്ന അമ്മ മനോധൈര്യം കൈവിട്ടില്ല. തന്റെ പിഞ്ചുമക്കളേയും കുടുംബത്തേയും കുറിച്ചോർത്ത് അവരുടെ ഹൃദയം തേങ്ങുകയായിരുന്നു.ആശുപത്രി ഐസിയുവിൽ മരണവുമായി മല്ലിടവെ അവൾ ഭർത്താവിന് എഴുതിയ കത്താണ് ഇപ്പോൾ മലയാളിയുടെ കരളലിയിക്കുന്നത്. അവസാനമായി മക്കളെപ്പോലും ഒരുനോക്കു കാണാനാകാതെയാണ് ലിനി ഇൗ ലോകത്തു നിന്നും വിടവാങ്ങിയത്.
‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…
with lots of love’
ഇതാണ് ആ കത്തിലെ വാചകങ്ങൾ.
നിപ്പ വൈറസ് ബാധയെത്തുടർന്ന് മരിച്ച നഴ്സ് ലിനയ്ക്ക് കണ്ണീർ കൊണ്ട് ആദരാജ്ഞലികൾ നൽകുകയാണ് സമൂഹമാധ്യമങ്ങൾ.
പനി മരണം സംഭവിച്ച രോഗികളെ പരിചരിച്ചതിലൂടെയാണ് ലിനിയ്ക്ക് രോഗം പകർന്നത്. ഒടുവിൽ അവർ മരണത്തിന് കീഴടങ്ങി. പക്ഷേ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പൊടുന്നനെ സംസ്കരിച്ചത്. അമ്മ തിരിച്ചുവരുമെന്ന് കരുതിയിരിക്കുകയാണ് ലിനിയുടെ മക്കൾ. ആ അഞ്ചുവയസുകാരനും രണ്ടു വയസുകാരനും അമ്മയെ അവസാനമായി കാണാൻ കഴിഞ്ഞില്ല. അമ്മയുടെ ചിതയെരിയുമ്പോൾ അവർ ഒന്നുമറിയാതെ അമ്മയും കാത്ത് വീട്ടിലായിരുന്നു. ഭര്‍ത്താവും അച്ഛനും അമ്മയും മാത്രമാണ് മൃതദേഹം കണ്ടത്.
പനിയുമായി എത്തിയ രോഗിയെ ശുശ്രൂഷിക്കുമ്പോൾ ലിനി ഒരിക്കൽപ്പോലും കരുതിയിരുന്നില്ല. തന്റെ ജീവൻ അപഹരിക്കുന്ന രോഗമാണ് തനിക്ക് പകരാൻ പോകുന്നതെന്ന്. നഴ്സിന്റെ ധർമം അവർ ഒരുമടിയും കൂടാതെ പാലിച്ചു. തന്റെ മുന്നിലെത്തിയ രോഗിയെ ശുശ്രൂഷിക്കുന്നതിലായിരുന്നു ലിനിയുടെ ശ്രദ്ധ. ഒടുവിൽ ആ രോഗി മരണത്തിന് കീഴടങ്ങി ദിവസങ്ങൾക്കുള്ളിൽ ലിനിയും മാലാഖമാരുടെ ലോകത്തേക്ക്. രോഗികൾക്കായി ജീവൻ ദാനം നൽകിയ മാലാഖമാരുടെ ഇടയിലാകും ഇനി ലിനിക്ക് സ്ഥാനം.
വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു. രണ്ട് ചെറിയ മക്കളാണ് ലിനിക്ക്. ഭര്‍ത്താവ് സജീഷ് വിദേശത്തായിരുന്നു. രണ്ടുദിവസം മുൻപാണ് നാട്ടിലെത്തിയത്. അതിനിടെ ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
കിടപ്പാടം ഒഴിപ്പിക്കുന്നത് തടഞ്ഞ വൃദ്ധദമ്പതികളെയും പെണ്മക്കളെയും ജയിലിലടച്ച് പൊലീസിന്റെ കൊടുംക്രൂരത. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് വിലയാധാരം വാങ്ങി കരം അടിച്ചുതാമസിക്കുന്ന ഭൂമിയില്‍ നിന്ന് കുടുംബത്തെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. റവന്യൂ അധികൃതരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി.
പൊലീസ് ചെയ്ത കൊടും ക്രൂരതയുടെ നേര്‍ചിത്രമാണ് ഈ ദൃശ്യങ്ങള്‍. സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിച്ചെന്ന് ആരോപിച്ച് വൃദ്ധനേയും ഭാര്യയേയും മൂന്ന് പെണ്മക്കളെയും ഒരു കരുണയുമില്ലാതെയാണ് പൊലീസ് വലിച്ചിഴച്ചു കൊണ്ടു പോയത്. തോട് പുറംമ്പോക്ക് കയ്യേറിയത് ഒഴിപ്പിച്ചതിന് തടസം നിന്നതിന് 82 കാരന് ജയിംസ് ഭാര്യ 72 കാരി തങ്കമ്മ എന്നിവരെയും മൂന്ന് പെണ്മക്കളേയും നാലു വയസുള്ള കുഞ്ഞിനേയും പൊലീസ് ജയിലിലാക്കി.
മൂന്ന് ദിവസം ജയിലറയില്‍ കിടന്ന ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഹാജരാക്കിയ രേഖകള്‍ വലിയ ഗൂഡാലോചനയുടെ സൂചനകളാണ് നല്‍കുന്നത്. വിലയാധാരം വാങ്ങി കരം അടച്ച് താമസിച്ചിരുന്ന ഭൂമിയില്‍ നിന്നാണ് ഇവരെ ഇറക്കി വിട്ടതെന്ന് രേഖകള്‍ പറയുന്നു.
ചിറയന്‍കീഴ് തഹസീല്‍ദാര്‍ ക്ലമന്റ് ലോപ്പസിന്റെ നിര്‍ദേശ പ്രകാരമായിരുന്ന പൊലീസ് നടപടി. അനധികൃത കയ്യേറ്റമാണെന്ന റവന്യൂ അധികൃതരുടെ കടുത്ത നിലപാടില്‍ പൊലീസ് കണ്ണില്‍ ചോരിയില്ലാതെ പെരുമാറുകയായരിന്നു. അയല്‍വാസിക്ക് ഭൂമി തട്ടിയെടുക്കാന്‍ നടത്തിയ നാടകമായിരുന്നോ ഇതെന്നും സംശയമുണ്ട്.
കണ്ണൂർ കീരിയാട് ഇതര സംസ്ഥാനക്കാരനായ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിക്കാതെ അന്വേഷണസംഘം. ഒഡീഷ സ്വദേശിയായ പ്രഭാകർ ദാസാണ് കഴിഞ്ഞദിവസം രാത്രി വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. സംശയമുള്ള ഒഡീഷ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അറസ്റ്റിലേക്ക് നയിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.
പ്രഭാകര്‍ദാസിനൊപ്പം ഭാര്യയും രണ്ടുകുട്ടികളുമാണുണ്ടായിരുന്നത്. ഭാര്യ ലക്ഷ്മി പ്രിയയുടെ മൊഴി പ്രകാരം മോഷ്ണത്തിനിടെ നടന്ന കൊലപാതമായാണ് പൊലീസ് കേസെടുത്തത്. ലക്ഷ്മിയുടെയും മക്കളുടെയും ആഭരണങ്ങള്‍ നഷ്ട്ടപ്പെട്ടിരുന്നു. പക്ഷേ പ്രഭാകറിന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ട്ടമായില്ല. ഇതോടെ കൂടുതല്‍ അന്വേഷണം നടത്തിയ പൊലീസിന് ലക്ഷ്മിയുടെ മൊഴിയില്‍ സംശയം തോന്നിയിട്ടുണ്ട്. മുഖംമൂടി ധാരികളായ അഞ്ചംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നു. മറ്റ് കൊലപാതക സാധ്യതകളും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.
അക്രമിസംഘം ഒഡീഷ സ്വദേശികള്‍തന്നെയാണെന്നാണ് പ്രാഥമികനിഗമം. ലക്ഷ്മിതന്നെയാണ് അയല്‍വാസികളെ കൊലപാതക വിവരമറിയിച്ചത്. ഉദരത്തിലേറ്റ കുത്തിനെത്തുടര്‍ന്ന് പ്രഭാകറിന്റെ കുടല്‍മാല പുറത്തുവന്നിരുന്നു. ലക്ഷ്മിക്കും പരുക്കേറ്റിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ തെളിലാളികളെ ജോലിക്കായി കണ്ണൂരില്‍ കൊണ്ടുവരുന്ന ഇടപാടും പ്രഭാകറിനുണ്ടായിരുന്നു.
രാഷ്ട്രീയത്തില്‍ ഇറങ്ങി എംപിയായപ്പോഴും നാട്ടുകാര്‍ക്ക് ഏറെയിഷ്ടമുള്ള നടനും മനുഷ്യസ്നേഹിയുമാണ് സുരേഷ് ഗോപി. മനുഷ്യത്വവും സത്യസന്ധതയുമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ സുരേഷ് ഗോപി വ്യത്യസ്തനാകുന്നത് അതുകൊണ്ട് തന്നെ. കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ ഒരു പരിപാടിക്കിടെ ഉണ്ടായ സംഭവം അദേഹത്തിന്റെ മഹത്വം വീണ്ടും വിളിച്ചോതുന്നു. സംഭവം ഇങ്ങനെ-
ചെങ്ങന്നൂരിലെ ചെറിയനാട് പഞ്ചായത്തില്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി എംപി. കുടുംബ സംഗമത്തില്‍ വെച്ച് പ്രദേശത്തു പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും നല്കി. എന്നാല്‍ ബൂത്ത് ഭാരവാഹികള്‍ ലിസ്റ്റ് വിളിച്ചപ്പോള്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആലക്കോട് മോഹനം വീട്ടില്‍ കാവ്യയുടെ പേര് വിട്ടുപോയി.
സുരേഷ് ഗോപി മടങ്ങുന്ന വഴിക്ക് കാവ്യ വഴിയരികില്‍ നിന്ന് പൊട്ടിക്കരയുന്നത് കണ്ടു. ഇതോടെ താരം ഒപ്പമുണ്ടായിരുന്നവരോട് കാര്യം തിരക്കി. അപ്പോഴാണ് അവരും കാവ്യയെ വിട്ടുപോയ കാര്യം അറിയുന്നത്. ഒട്ടും വൈകിയില്ല കാവ്യയെയും അമ്മയെയും ഞെട്ടിച്ചു കൊണ്ട് ഉപഹാരവുമായി സുരേഷ്ഗോപി എം.പിയും കുട്ടിയുടെ വീട്ടിലെത്തി. പുരസ്കാരവും സമ്മാനിച്ച് കുട്ടിക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് അദേഹം മടങ്ങിയത്.
കോഴിക്കോട്: സംസ്ഥാനത്ത് ഒരാളില്‍ കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലുള്ള ഒരാള്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കല്‍ കോളജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സാബിത്തിനേയും സാലിഹിനേയും ആദ്യഘട്ടത്തില്‍ ചികിത്സിച്ച നേഴ്സ് ലിനിയും മരണപ്പെട്ടിരുന്നു.
മരിച്ച സഹോദരങ്ങളെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സിച്ച ഷിജി, ജിഷ്ണ എന്നീ നേഴ്സുമാരില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട നാലുപേരുടെ സ്രവം നേരത്തെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതില്‍ മൂന്നു പേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള മറ്റുള്ളവരുടേയും സാമ്പിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
19ന് ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണ മരണമായതിനാല്‍ അന്നു തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ആവശ്യമായ ഇടങ്ങളില്‍ ഐസോലേഷന് വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
കണ്ണൂര്‍: മാഹിയിലെ പ്രാദേശിക സിപിഐഎം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റം സമ്മതിച്ചു. കേസില്‍ അറസ്റ്റിലായ നിജേഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പുതുച്ചേരി പോലീസ് വ്യക്തമാക്കി. ജെറിന്, ശരത്ത് എന്നീ പ്രതികള്‍ ബാബുവിനെ ആക്രമിച്ച സംഘത്തെ രക്ഷപെടാന്‍ സഹായിച്ചവരാണെന്നും പോലീസ് കണ്ടെത്തി.
കേസിലെ ശേഷിക്കുന്ന പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പുതുച്ചേരി പോലീസ് അറിയിച്ചു. വര്‍ഷങ്ങളായുള്ള പകയാണ് ബാബുവിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ പ്രകാരമാണ് കൊല നടത്തിയതെന്നും പിന്നീട് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നുവെന്നും പ്രതികള്‍ സമ്മതിച്ചു.
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് കേസുമായുള്ള ബന്ധം അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേസില്‍ പ്രതികളെന്ന് കരുതുന്നവരുടെ പട്ടികയും പോലീസ് തയാറാക്കിയിട്ടുണ്ട്.
മേയ് ഏഴിന് രാത്രിയാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബുവിനെ വീടിന്റെ സമീപത്തുവച്ച് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കൊച്ചി: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള പരാമര്‍ശങ്ങള്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്ന് നീക്കംചെയ്തു. ഹൈക്കോടതിയുടേതാണ് നടപടി. സരിത കത്തിലൂടെ ഉന്നയിച്ച ലൈംഗികാരോപണങ്ങളാണ് നീക്കിയത്. ഇവ കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്ന് ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത കോടതി എന്നാല്‍ അന്വേഷണത്തില്‍ തടസമില്ലെന്നും വ്യക്തമാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി വേണം റിപ്പോര്‍ട്ട് പരിഗണിക്കാനെന്നും തുടര്‍ നടപടികളെടുക്കുകയോ വാര്‍ത്താക്കുറിപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവ പുതുക്കണമെന്നും കോടതി അറിയിച്ചു.
സരിതയുടെ കത്ത് സോളാര്‍ കേസില്‍ കമ്മീഷന് പരിഗണനാ വിഷയമാക്കിയതോടെ സര്‍ക്കാര്‍ ഏല്‍പ്പിച്ച പരിഗണനാ വിഷയങ്ങള്‍ മറികടന്നുവെന്ന് ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ ഹര്‍ജി തള്ളിയ കോടതി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഭാഗികമായി അംഗീകരിക്കുകയായിരുന്നു.