രാജസ്ഥാനിൽ ഈ മാസം ഒന്നുമുതൽ കാണാതായിരുന്ന ഫ്രഞ്ച് വനിതയെ കണ്ടെത്തി. പുഷ്കറിൽനിന്നു കാണാതായ ഇരുപതുകാരി ഗെലേ ഷുടോയെ ആൾവാറിലാണു കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
മേയ് 31 നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഗെലേ ഷുടോ സുഹൃത്തുക്കളുമായി അവസാനം ബന്ധപ്പെട്ടത്. ഇതിനുശേഷം താമസിച്ചിരുന്ന ഹോട്ടലിൽനിന്നു പോയ ഗെലേയെ സംബന്ധിച്ചു സൂചനകൾ ലഭിച്ചില്ല. ഇവരെ കാണാതായതു സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ആൾവാറിൽ യുവതിയെ കണ്ടെത്താൻ കഴിഞ്ഞത്.
പുഷ്കറിൽനിന്നു ജയ്പൂരിലേക്കു പോകാൻ നിശ്ചയിച്ചിരുന്ന യുവതി, പദ്ധതിയിൽ മാറ്റം വരുത്തി ആൾവാറിലേക്കു പോയത് ബന്ധുക്കളെയും പോലീസിനെയും കുഴക്കുകയായിരുന്നു. ഓർഗാനിക് ഫാമിംഗ് പഠിക്കുന്നതിനായാണ് ഗെലെ ആൾവാറിലെത്തിയതെന്നു പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുടെ പോസ്റ്റ് കണ്ടതോടെ ഫ്രഞ്ച് അംബാസഡർ അലക്സാൻഡ്രെ സീഗ്ലെർ ട്വിറ്ററിലൂടെ രാജസ്ഥാൻ പോലീസിനോട് സഹായമഭ്യർഥിച്ചിരുന്നു.
മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം. സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവാണ്. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് പൂര്‍ത്തിയാക്കി.
എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.
കാലവര്‍ഷം രൂക്ഷമായതോടെ കോഴിക്കോട് കരിഞ്ചോലയില്‍ വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. ഒരു വയസുകാരിയായ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്‌റത്തിന്റെ മകളാണ് റിഫ. കാണാതായവര്‍ക്ക് വേണ്ടി ഇന്നലെ നിര്‍ത്തിവച്ച തിരച്ചില്‍ ആരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് കുട്ടികള്‍ അടക്കം ഏഴ് പേര്‍ മരണമടയുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ സന്ധ്യയോടെ നിറുത്തി വച്ചിരുന്നു. മലപ്പുറം കോട്ടയം ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരണമടഞ്ഞു. കരിഞ്ചോലയില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്.
പെരുന്നാളിന് വാങ്ങിയ പുത്തനുടുപ്പുകൾ അണിയാൻ ഇനി സഹോദരങ്ങളായ ദില്‍നയും ഷഹബാസുമില്ല. പെരുന്നാളാഘോഷങ്ങളുടെ തയ്യാറെടുപ്പിനിടയിൽ വിധിയുടെ ക്രൂരത ഉരുൾ പൊട്ടലിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു.കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ശമ്മാസ് തന്റെ സഹോദരി ദില്‍നയുടെയും ഷഹബാസിന്റെയും ചേതനയറ്റ ശരീരം കാണാനെത്തിയപ്പോഴുള്ള നിമിഷം കണ്ടുനിന്നവരുടെ കണ്ണു നിറയിച്ചു. ഉരുൾപൊട്ടലിൽ പരുക്കേറ്റ ശമ്മാസ് സഹോദരങ്ങളുടെ ചേതനയറ്റ ശരീരം കണ്ട് ബന്ധുക്കളുടെ കൈകളിലിരുന്നു പൊട്ടിക്കരഞ്ഞപ്പോൾ കൂടിനിന്നവരുടെ കണ്ണുകളെയും അത് ഈറനണിയിച്ചു.ശമ്മാസിനെ ആശ്വസിപ്പിക്കാന്‍ പോലും ആർക്കും കഴിയുമായിരുന്നില്ല. പരിക്കേറ്റ ഉപ്പ സലീമും ഉമ്മ ഷെറിനും ശമ്മാസിനൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കരിഞ്ചോലയില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. മലമുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ദുരന്തം വിതച്ചത്. തടയണ മഴയില്‍ പൊട്ടിത്തകര്‍ന്നതോടെ കുത്തിയൊലിച്ച വെള്ളവും മണ്ണും പാറയും വീടുകളെ വിഴുങ്ങുകയായിരുന്നു. കോഴിക്കോട്ട് കക്കയം, പുല്ലൂരാമ്പാറ, ചമല്‍, കട്ടിപ്പാറ, വേനപ്പാറ, മലപ്പുറം ജില്ലയിലെ എടവണ്ണ, ചാത്തല്ലൂര്‍, ആനക്കല്ല് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് ? കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്.
കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെഫിന്‍ കോടതി വളപ്പില്‍ വച്ച് വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. വീഡിയോ കോളിന് ഉപയോഗിച്ച ഫോണ്‍ ഷെഫിന്റെ ബന്ധുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഷെഫിന്റെ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ വീഡിയോ കോള്‍ ചെയ്തത്.
സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരഷാ ഡ്യൂട്ടിക്കാരായ എആര്‍ ക്യാംപിലെ ഏഴ് പോലീസുകാര്‍ക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏഴ് ഉദ്യോഗസ്ഥരും പോലീസ് വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഏറ്റുമാനൂര്‍ കോടതി വളപ്പില്‍ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരുമായാണ് ഇയാള്‍ സംസാരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ഇതേ സമയം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. പ്രതിയെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാനോ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനോ ഇവര്‍ തയ്യാറായില്ല.
തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തു. എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്‍ കൈക്കു കയറി പിടിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പി.യുടെ മകള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യം പോലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മൊഴി നല്‍കുകയും ആശുപത്രിയില്‍ എത്തുകയും ചെയ്തത്.
ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് പോലീസുകാരന്റെ പരാതി ഇങ്ങനെയാണ്. എ.ഡി.ജി.പി.യുടെ ഭാര്യയെയും മകളെയും രാവിലെ നടക്കാനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുവന്നുവിട്ടു. തിരിച്ചു പോകുമ്പോള്‍ വാഹനത്തിലിരുന്ന മകള്‍ തന്നെ ചീത്ത വിളിച്ചു. ഇത് തുടര്‍ന്നാല്‍ വണ്ടി മുന്നോട്ടെടുക്കാനാവില്ലെന്നു പറഞ്ഞ് വണ്ടിനിര്‍ത്തി. പ്രകോപിതയായ പെണ്‍കുട്ടി വണ്ടിയില്‍നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വാഹനമാണ് ഇതെന്നും വിട്ടുതരാന്‍ കഴിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഒാേട്ടാറിക്ഷയില്‍ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ.ഡി.ജി.പി.യുടെ മകള്‍ പോയി. എന്നാല്‍ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഇത് ഉപയോഗിച്ച് തന്റെ കഴുത്തിലും മുതുകിലും ഇടിക്കുകയുമായിരുന്നു.
ഇടിയില്‍ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണയുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് എ.ഡി.ജി.പി.യോട് പരാതിപ്പെട്ടിരുന്നതായും പോലീസുകാരന്‍ പറയുന്നു.
വൈപ്പിന്‍: സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി മെമ്പറുമായ വി.കെ. കൃഷ്ണന്‍(74) ആത്മഹത്യ ചെയ്തു. 74 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ആത്മഹത്യാക്കുറിപ്പ് ഏല്‍പ്പിച്ച ശേഷം കായലില്‍ ചാടുകയായിരുന്നു.
കൃഷ്ണനെ കണ്ടെത്തുന്നതിനായി കായലില്‍ തെരെച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് കണ്ണമാലി കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ കൃഷ്ണന്‍ ആരോപിക്കുന്നു.
മെയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം പ്രസിഡന്റ് സ്ഥാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് പട്ടികജാതി സംവരണ സ്ഥാനമായ പഞ്ചായത്ത് പ്രസിഡന്റ് കസേര കൃഷ്ണന് ലഭിക്കുന്നത്. സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയച്ചുണ്ടായ ആത്മഹത്യ ആയതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടക്കാനാണ് സാധ്യത.
കൊല്ലം: ഗര്‍ഭിണിയായ മകളെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവിന് ജീവപര്യന്തം ശിക്ഷ. കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. 2014 ഒക്‌ടോബര്‍ 17ന് അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.
2014 മെയിലായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചു വന്ന പെണ്‍കുട്ടി സ്വന്തം അമ്മ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് വീട്ടിലേയ്ക്ക് വരികയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിക്കൊപ്പം ഭര്‍ത്താവും വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് ജോലിക്കു പോയ സമയത്ത് അച്ഛന്‍ മകളെ പീഡിപ്പിക്കുകയായിരുന്നു.
ഗര്‍ഭിണിയായിരുന്നിട്ടും സ്വന്തം മകളോട് ക്രൂരത കാണിച്ച പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.
റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണുന്നതിൽ നിന്ന് ഇംഗ്ലണ്ട് ആരാധകരെ വിലക്കി ബ്രിട്ടീഷ് സർക്കാർ. ഫുട്ബാൾ ആവേശം അതിരുകടന്നപ്പോൾ സംഭവിച്ച കൈയാങ്കളിയെ തുടർന്നാണ് ലോകകപ്പ് കാണുന്നതിൽ നിന്ന് ഇംഗ്ലണ്ട് ആരാധകരെ വിലക്കാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതരായത്.
ലോകകപ്പ് മത്സരങ്ങൾക്കിടയിൽ കൈയാങ്കളി നടത്തുന്നതിൽ കുപ്രസിദ്ധി നേടിയവരാണ് ഇംഗ്ലീഷ് തെമ്മാടികൾ എന്ന് വിളിക്കുന്ന ഇംഗ്ലണ്ടിന്റെ ഹൂളിഗൻസ് ഫുട്ബോൾ ലോകത്തെ ആരാധകർക്കിടയിൽ കുപ്രസിദ്ധരാണ്. സ്വന്തം ടീമിനെ പിന്തുണയ്ക്കാനെത്തുന്നവർ എതിരാളികളുടെ ആരാധകർക്കിടയിൽ ആക്രമണം അഴിച്ചു വിടുന്നത് പതിവാണ്. പലപ്പോഴും രൂക്ഷമായ രക്തച്ചൊരിച്ചിലിലാണ് ഹൂളിഗൻസിന്റെ ആക്രമണം അവസാനിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ബ്രിട്ടീഷ് സർക്കാർ വിസ തടഞ്ഞത്. 2016 ൽ നടന്ന യൂറോകപ്പിലാണ് ഇതിനു മുൻപ് റഷ്യൻ ഇംഗ്ലീഷ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.
1254 പേരുടെ പാസ്സ്പോർട്ടുകളാണ് ഇതിനോടകം ബ്രിട്ടീഷ് ഗവൺമെന്റ് പിടിച്ചു വച്ചത്. ബ്രിട്ടനിൽ നിന്ന് 10000 ത്തോളം ആരാധകർ റഷ്യയിലേക്ക് പോകുന്നുണ്ട്. പിടിച്ചെടുത്ത പാസ്‌പോർട്ടുകൾ തിരിച്ചു നൽകുന്നത് ടൂർണമെന്റിൽ ഇംഗ്ലണ്ട് ടീം പുറത്താകുന്നത് അനുസരിച്ചാകും. മത്സരം അലങ്കോലമാകാതിരിക്കാൻ റഷ്യയും മുൻകരുതലുകൾ ക്രമീകരിച്ചിട്ടുണ്ട്. ഹൂളിഗൻസ് റഷ്യയിലെത്തുകയാണെങ്കിൽ കൂടെ പൊരിഞ്ഞ അടിയും ഉണ്ടാകും.
പ്രണയത്തിന്റെ മനോഹര ഒാര്‍കളുമായി അവള്‍ നടന്ന ആ കോളജിന്റെ മണ്ണില്‍ കെവിന്റെ തീരാനഷ്ടത്തിന്റെ ഒാര്‍മകളുമായി നീനു എത്തി. വിധിയോട് അവള്‍ ചിരിച്ചെങ്കിലും ആ പ്രണയത്തിന് കൂട്ടുനിന്ന ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ ഒരിക്കല്‍ കൂടി പൊട്ടിക്കരഞ്ഞു. കരയാന്‍ മറന്നിട്ടില്ല എന്നു സ്വയം തെളിയിക്കാനെന്നോണം. കേരളം ചേര്‍ത്ത് പിടിച്ച നീനുവിനെ പ്രിയ കൂട്ടുകാരും നെഞ്ചോടണച്ചു.
കാഴ്ചയുടെ ലോകം ഈ 17 ദിവസം കെവിന്റെ വീടുമാത്രമായിരുന്നു. അവള്‍ അറിഞ്ഞു ആ വീട്ടിനുള്ളില്‍ കെവിന്റെ ജീവിതം. അവനോളം അവളെ സ്നേഹിക്കുന്ന ആ വീട്ടുകാരുടെ സ്നേഹം. പക്ഷെ പഠിക്കണമെന്ന അവന്‍റെ സ്വപ്നത്തിനായി ഇന്നലെ അവള്‍ പുറത്തിറങ്ങി. ജീവനോടെ ഒപ്പമുണ്ടായിരുന്നെങ്കില്‍ പ്രണയിനിയെ കാത്ത് നിന്ന ആ കോളജ് കാവാടത്തിലേക്ക് പ്രണയത്തിന്റെ എവറസ്റ്റ് കീഴടക്കിയ ജേതാവിന്റെ സന്തോഷത്തോടെ കെവിന്‍ അവളെ പ്രിയ ബൈക്കിന്റെ പിറകിലിരുത്തി കൊണ്ടുപോയേനെ. കാലം ആ മുഹൂര്‍ത്തത്തിന് വില്ലനായി.
കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളജിലേക്ക് കൊണ്ടുപോയത്. രാവിലെ തന്നെ മെഴുതിരി നാളത്തിന്റെ വെളിച്ചത്തില്‍ ചിരിക്കുന്ന കെവിന്റെ ചിത്രത്തിന് മുന്നില്‍ അവള്‍ മൗനമായി നിന്നു. കെവിന്റെ ചേച്ചിയുടെ ചുരിദാറാണ് നീനു ധരിച്ചത്. അമ്മ മേരി അവള്‍ക്കായി പൊതിച്ചോറ് നീട്ടി. ഒരു പക്ഷേ അമ്മയുടെ ഉള്ളുതുറന്നുള്ള സ്നേഹം അവള്‍ക്ക് സമ്മാനിച്ചത് ദൈവപുത്രന്റെ അമ്മയുടെ പേരുള്ള മേരിയില്‍ നിന്നാകും.
ജോസഫ് ബൈക്കിന്റെ കിക്കറടിച്ചപ്പോള്‍ ആ വീടൊന്നുണര്‍ന്നു. 17 ദിവസം നീണ്ട ഉറക്കത്തില്‍ നിന്ന്. കോളജിലേക്കായിരുന്നില്ല അവരുടെ ആദ്യ യാത്ര. കെവിനെ ഒാര്‍ത്ത് ആദ്യമായി വിങ്ങിപ്പൊട്ടിയ അവളുടെ കണ്ണീരു വീണലിഞ്ഞ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രൂരതയുടെ രംഗങ്ങള്‍ അരങ്ങേറിയ ആ പൊലീസ് സ്റ്റേഷന്‍ ഒരിക്കല്‍ കൂടി കാണേണ്ടി വന്നപ്പോള്‍ കഴിഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി പാഞ്ഞിട്ടുണ്ടാകും ആ മനസിലൂടെ. പക്ഷേ അന്ന് വാവിട്ട് കരഞ്ഞിട്ടും കേള്‍ക്കാത്ത സാറന്‍മാരുടെ മുന്നില്‍ ചങ്കുറപ്പോടെ തലയുയര്‍ത്തി അവള്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്കെത്തി. കോട്ടയം എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ജോസഫും നീനുവും ഒരിക്കല്‍ കൂടി പൊലീസ് സ്റ്റേഷന്റെ വാരാന്ത കയറിയത്. കാര്യം അവതരിപ്പിച്ച ശേഷം അവിടെ നിന്ന് വേഗം ഇറങ്ങി. നല്ല ഒാര്‍മകള്‍ മാത്രം സമ്മാനിച്ച പ്രിയ കലായത്തിലേക്ക് അവരെയും കൂട്ടി ബൈക്ക് പാഞ്ഞു.
അവളെ ഒരുനോക്കു കാണാന്‍ ആ കലാലയം കൊതിച്ചിരിക്കുകയായിരുന്നു. കെവിന്‍ കാത്ത് നില്‍ക്കാറുള്ള സ്ഥലങ്ങള്‍, ആദ്യമായി സുഹൃത്തിന്റെ പ്രണയത്തിന് ദൂതുമായി കെവിന്‍ കലായത്തിലെത്തിയ നിമിഷം ഒക്കെ. അവിടെ നീനുവിന് മാത്രം ഒരിക്കല്‍ കൂടി ദൃശ്യമായി. പിന്നീട് നേരെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക്. അവിടെ നിന്നും കാത്തിരിക്കുന്ന പ്രിയ കൂട്ടുകാരുടെ ഇടയിലേക്ക്. ഒാര്‍കളുടെ പേമാരികള്‍ക്ക് ഉള്ളില്‍ ഉരുള്‍പൊട്ടുമ്പോള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ പഴയ നീനുവായി. ഇടയ്ക്ക് വിതുമ്പിയെങ്കിലും ചങ്ങാതിമാരുടെ ആ കരുത്ത് അവള്‍ക്ക് തുണയായി.
എന്റെ മോള് പഠിക്കട്ടെ. അവള്‍ക്കായി എന്നെകൊണ്ടാവുന്നത് ഞാന്‍ ചെയ്തുകൊടുക്കും. ഏതു കാറ്റിലും ഉലയാത്ത ആ അച്ഛന്‍ ഉറപ്പിച്ചുപറഞ്ഞു. ജോസഫ് കോളജിന്റെ കവാടം കടന്നിറങ്ങുമ്പോഴും ചാരത്തില്‍ നിന്നുയര്‍ന്ന നീനുവിനെ നോക്കി കെവിന്‍ എവിടെ നിന്നോ പുഞ്ചിരിക്കുന്നുണ്ടാകും. തീര്‍ച്ച.
ന്യൂഡെല്‍ഹി : രാജ്യ തലസ്ഥാനം ഞായറാഴ്ചയ്ക്ക് ശേഷം വീണ്ടും യുദ്ധക്കളമാകും. ഞായറാഴ്ചയ്ക്കുള്ളില്‍ ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രി മോദിയായിരിക്കും കുടുങ്ങുന്നത് . ഉദ്യോഗസ്ഥവൃന്ദം തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ . വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ് മുന്നറിയിപ്പു നല്‍കി. രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനായിരിക്കും ഞായറാഴ്ചയ്ക്ക് ശേഷം ഡെല്‍ഹി സാക്ഷ്യം വഹിക്കുക.
ലോകസഭാ ഇലക്ഷന്‍ തൊട്ട് മുമ്പില്‍ നില്‍ക്കുമ്പോള്‍ തലസ്ഥാനം വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് സാക്ഷിയാകുന്നു. 2013 ല്‍ കോണ്‍ഗ്രസ്സിന്റെ അഴിമതിക്കെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതെങ്കില്‍, ഇന്ന് ബി.ജെ.പിയുടെ ഫാസിസത്തിനെതിരെയാണ് സമരം നടക്കുന്നത് എന്നതാണ് വ്യത്യാസം. കോണ്‍ഗ്രസ്സിനും മന്‍മോഹനുമെതിരെ സമരം ആരംഭിച്ചത് India Against Corruption (IAC) എന്ന സംഘടനയായിരുന്നെങ്കില്‍, ബി.ജെ.പിക്കും മോദിക്കുമെതിരെ പ്രക്ഷോഭം നടത്തുന്നത് ഒരു സംസ്ഥാന മുഖ്യമന്ത്രിയും സര്‍ക്കാറും അഴിമതി വിരുദ്ധ സമരത്തിലൂടെ ഉയര്‍ന്നു വന്നഅവരുടെ പാര്‍ട്ടിയുമാണ്. കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും!
ഗവര്‍ണ്ണര്‍ക്കെതിരെയാണ് ആദ്യം സമരം ആരംഭിച്ചത്. ഡല്‍ഹി സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ക്ക് ഗവര്‍ണ്ണര്‍ തുടര്‍ച്ചയായി അംഗീകാരം നല്‍കിയില്ല. ഉദ്യേഗസ്ഥരുടെ നിസഹകരണത്താല്‍ പല പദ്ധതികളും നിലച്ചു. ഇവര്‍ക്കെതിരെ തീരുമാനമാകാതെ പോകില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെജ്രിവാളും മുന്ന് മന്ത്രിമാരും (മനിശ് സിസോദിയ, സത്യേന്തര്‍ ജയിന്‍, ഗോപാല്‍ റായ്) ഗവര്‍ണ്ണറുടെ വസതിയില്‍ 4 – മം ദിവസവും സമരം തുടരുകയാണ്. ഇവരെ കാണാന്‍ പോലും ഗവര്‍ണ്ണര്‍ തയ്യാറാകുന്നില്ല. രണ്ടാം ദിവസം മുതല്‍ മന്ത്രി സത്യേന്തര്‍ ജയിനും ഇന്നലെ മുതല്‍ (സമര ദിവസം 3) ഉപമുഖ്യമന്ത്രി മനിശ് സിസോദിയും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്നലെ മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയില്‍ നിന്ന് ഗവര്‍ണ്ണറുടെ വസതിയിലേക്ക് കാല്‍ ലക്ഷം ദില്ലിക്കാര്‍ അണിനിരന്ന ബഹുജന മാര്‍ച്ച് നടന്നു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും മാര്‍ച്ചില്‍ അണിനിരന്നു. കെജ്രിവാളും മുതിര്‍ന്ന നേതാക്കളും ഗവര്‍ണ്ണറുടെ വീട്ടില്‍ സമരത്തിലായതിനാല്‍, പങ്കജ് ഗുപ്ത, സഞ്ചയ് സിംഗ്, ആരതി മെര്‍ലിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാര്‍ട്ടികളായ CPIM, SP, JDU, RLD, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ പ്രക്ഷോഭത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു . കേന്ദ്ര സര്‍ക്കാറാണ് ഗവര്‍ണ്ണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ തടസ്സപ്പെടുത്തുന്നത്. സമരത്തിന്റെ 4 – മം ദിവസമായ ഇന്ന് സമരക്കാര്‍ രാജ്ഘടില്‍ ഒത്തുകൂടും.
ലോകസഭാ ഇലക്ഷന്‍ തൊട്ട് മുമ്പില്‍ നില്‍ക്കുമ്പോള്‍ തലസ്ഥാനം വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് സാക്ഷിയാവുകയാണ്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്. 2012 ജന്‍ ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച BJP, പിന്നീട് ലോക്പാല്‍ ബില്ലിനെ മറന്നു. ഇവയെല്ലാം പൊളിച്ചടുക്കുന്ന പ്രക്ഷോഭമായി ഇത് മാറുമോ എന്നാണ് രാഷ്ട്രം ഒറ്റുനോക്കുന്നത്. കെജ്രിവാള്‍ വീണ്ടും ജന്തര്‍ മന്ദറിലേക്ക്!
‘ ഉദ്യോഗസ്ഥരുടെ സമരം ഞായറാഴ്ചയോടെ പരിഹരിച്ചില്ലെങ്കില്‍ എ.എ.പി നേതാക്കന്മാരും പ്രവര്‍ത്തകരും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ധര്‍ണ നടത്തും. വ്യാഴാഴ്ച പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും മെഴുകുതിരി മാര്‍ച്ച് നടത്തും.’ അദ്ദേഹം പറഞ്ഞു.
ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് എ.എ.പി സര്‍ക്കാര്‍ പ്രതിഷേധം നടത്തുന്നത്. ഈ ആവശ്യമുന്നയിച്ച് മൂന്നു ദിവസമായി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. റേഷന്‍ ഡെല്‍ഹിയിലെ ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന നിര്‍ദേശം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
അതിനിടെ, ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നടത്തുന്ന നിരാഹാര സമരത്തില്‍ താനും പങ്കുചേരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന കെജ്രിവാളിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് എ.എ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കു സമീപമുള്ള തെരുവില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. ‘കെജ്രിവാള്‍ നിങ്ങള്‍ പൊരുതൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു എ.എ.പി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം.